Sunday, May 6, 2012

വിപ്ലവം തണുത്തുറഞ്ഞ മണ്ണില്‍ ..! പിന്നൊരു പ്രണയ തീരത്ത്



"കബനി നദി ചുവന്നപ്പോള്‍" എന്ന ചിത്രത്തെ കുറിച്ചാണ് ഞാന്‍ ആദ്യം കേട്ടത്. നക്സല്‍ പശ്ചാത്തലത്തില്‍ പറഞ്ഞ പി . എ . ബക്കറിന്‍റെ ശ്രദ്ധേയമായ ആ സിനിമ ഞാന്‍ കണ്ടിട്ടില്ല. പക്ഷെ മനോഹരമായ ആ പേര് മനസ്സില്‍ പതിഞ്ഞു കിടപ്പുണ്ട് കുറെ നാളായിട്ട്. കബനി എന്ന നിഗൂഡ സൗന്ദര്യമുള്ള ആ പേരാവണം ആ ആകര്‍ഷണത്തിന്‍റെ ഘടകം എന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു.

ആ കബനിയുടെ തീരത്താണ് ഞാനിപ്പോള്‍. വിപ്ലവം തണുത്തുറഞ്ഞ വയനാടന്‍ മണ്ണില്‍. ഒരുകാലത്ത് കേരളത്തെ പിടിച്ചു കുലുക്കിയ നക്സല്‍ വിപ്ലവത്തിന്‍റെ കഥകള്‍ ഉറങ്ങുന്ന കബനി കാടുകള്‍. മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തില്‍ കബനി കുറുകെ കടക്കുമ്പോള്‍ ഞാനീ പുഴയും കാടുകളും ഒരാവേശത്തോടെ നോക്കിയിരുന്നു . വേരറ്റുപ്പോയ ഒരു വിപ്ലവ പ്രസ്ഥാനത്തിന്‍റെ എന്തെങ്കിലും അടയാളങ്ങള്‍ ഇവിടെ ബാക്കി കാണുമോ..? ഇല്ലായിരിക്കാം. പക്ഷെ അങ്ങിനെ ഒരു കഥ ഈ ഭൂമികക്ക് പറയാന്‍ ഉണ്ട് എന്നത് തന്നെയാണ് കബനി തീരങ്ങളില്‍ എത്തുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത്. പക്ഷെ കബനി പുഴക്ക് ഇപ്പോള്‍ ചുവപ്പ് നിറമല്ല. കലക്ക വെള്ളമാണ്. കരഞ്ഞ് കലങ്ങിയതാണ് എന്ന് എഴുതാന്‍ എന്‍റെ ആദര്‍ശവും സമ്മതിക്കുന്നില്ല. നക്സല്‍ വിപ്ലവത്തിന്‍റെ ശരിയും തെറ്റും വേര്‍തിരിക്കുക ഇവിടെ എന്‍റെ ഉദ്ധേശമല്ല (തെറ്റായിരുന്നു എന്ന് തന്നെ ഞാന്‍ പറയുന്നു) . പക്ഷെ ഒരു ആദര്‍ശത്തില്‍ വിശ്വസിച്ച് ആ സമര സഖാക്കള്‍ ഈ കൊടും കാടുകളെ കേന്ദ്രീകരിച്ച് നടത്തിയ നീക്കങ്ങള്‍, ഇന്ന് ഒരു സഞ്ചാരിയായി ഇത് വഴി പോകുമ്പോള്‍ എന്നെ ഏതെല്ലാമോ രീതിയില്‍ ആകര്‍ഷിക്കുന്നുണ്ട് എന്നത് സത്യം. ഡിറ്റക്ക്റ്റീവ് കഥകള്‍ ഒരു കാലത്ത് ആവേശമായിരുന്നു എന്നത് പോലെ തന്നെ, വയനാടന്‍ കാടുകളെ ചേര്‍ത്ത് നക്സല്‍ പോരാട്ടങ്ങളും കുറെ വായിക്കപ്പെട്ടിട്ടുണ്ട്. ശരിയും തെറ്റും തിരിച്ചറിയാനാവാത്ത കാലത്ത് അതൊരു കഥ പോലെ വായിച്ചത് അങ്ങിനെ മറക്കില്ലല്ലോ.



ചങ്ങാടം ഇവിടെ കുറുവ ദ്വീപില്‍ എത്തിയിട്ടുണ്ട്. ഇറങ്ങി നടക്കേണ്ടത്‌ കാടിനകത്തൂടെയാണ്. വേലികള്‍ അതിരിട്ട വഴികളിലൂടെ നടക്കുമ്പോള്‍ കാടിനകത്തെ ഓരോ ഇലയനക്കവും ഒരു കൂട്ടം പോരാളികളുടെ കാലൊച്ചകളായി തോന്നിപ്പോകുന്നു . അതോ മുറി ട്രൌസറും തൊപ്പിയും ഇട്ട പോലീസിന്‍റെ ബൂട്ടിന്‍റെ ശബ്ദമോ..? കൊടുംകാടിനോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച് അവര്‍ വിപ്ലവം നടത്തിയ അതേ വയനാടന്‍ കാടുകള്‍. വര്‍ഗീസ്‌ വെടിയേറ്റ്‌ വീണ തിരുനെല്ലിക്കാടുകള്‍ തൊട്ടപ്പുറത്തുണ്ട് . .



മനോഹരമാണ് കുറുവ ദ്വീപ്‌. ചങ്ങാടയാത്രയുടെ ആവേശം മാറുന്നതിനു മുമ്പ് തന്നെ ഇവിടത്തെ പ്രകൃതി നമ്മളെ ഹൃദയപൂര്‍വ്വം സ്വീകരിക്കും. കാനന ഭംഗി നിങ്ങളെ മോഹിപ്പിക്കുന്നു അല്ലേ..? എന്നെയും. മനസ്സിനെ ഭരിക്കുന്ന ഭാരിച്ച ചിന്തകളെ മാറ്റി വെക്കാം. അല്ലെങ്കിലും ഈ പ്രകൃതി നിങ്ങളെ അതൊന്നും ഓര്‍മ്മിപ്പിക്കില്ല. സത്യം . വേനല്‍ ചൂടില്‍ ഈ കാടിന്‍റെ തണല്‍ തേടി വന്നവര്‍ കുറേയുണ്ട്. പുഴയില്‍ കുളിച്ചു ആഘോഷിക്കുന്നവരില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുണ്ട്. ഒരു കാനന നീരാട്ടിനുള്ള ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. പക്ഷെ സമയം കഴിയുന്നു എന്ന വനപാലകരുടെ അറിയിപ്പ് ആ ആഗ്രഹത്തെ ഒഴിവാക്കേണ്ടി വന്നു. പക്ഷെ ഈ കാടിനെ അറിയാന്‍, ഈ തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ ഇനിയും വരണം എന്ന് പറയാതെ പറയുന്നു ഈ പ്രകൃതി. വേറെയും തുരുത്തുകള്‍ ഉണ്ട് കുറുവ ദ്വീപില്‍. പക്ഷെ എല്ലാം വനം വകുപ്പ് അടച്ചിട്ടിരിക്കുന്നു . അത് നിരാശപ്പെടുത്തി. . കഴിഞ്ഞ അവധിക്കു വന്ന രണ്ട് കുട്ടികള്‍ ഒരു തുരുത്തിലെ വെള്ളത്തില്‍ മുങ്ങി മരിച്ചത്രെ. കബനിയിലെ വെള്ളം കലങ്ങിയത് ആ ഓര്‍മ്മയില്‍ കരഞ്ഞ് കരഞ്ഞാവണം. ഒരു പ്രകൃതി നല്‍കിയ കാഴ്ച്ചയുടെ സന്തോഷവുമായി തിരിച്ച് ചങ്ങാടത്തില്‍ പുഴ കടക്കുമ്പോള്‍ എന്‍റെ ഓര്‍മ്മയില്‍ ആ കുഞ്ഞുങ്ങളുടെ മുഖവുമുണ്ട്. പ്രിയപ്പെട്ട കബനീ ..നിനക്കെന്തേ എപ്പോഴും ഒരു ദുഃഖ പുത്രിയുടെ മുഖം വരുന്നു...? ദുഃഖങ്ങള്‍ കരഞ്ഞോഴുക്കി തെളിനീരുമായി നീ ഒഴുകി തുടങ്ങുമ്പോള്‍ ഞങ്ങള്‍ വീണ്ടും വരാം.

വയനാടിന് ഒരു പ്രത്യേക സ്വഭാവമുണ്ട് . ഏതുവഴി പോകുമ്പോഴും നമ്മളെത്തിപ്പെടുക ഒരു ചരിത്ര ഭൂമിയിലേക്കാവാം, അല്ലെങ്കില്‍ വിനോദവും വിജ്ഞാനവും പകരുന്ന മറ്റേതെങ്കിലും കാഴ്ചയിലേക്ക് . ഈ അന്തരീക്ഷത്തില്‍ നമ്മളറിയുന്ന ഏതെങ്കിലും കഥകളുടെ ഏടുകള്‍ വായിച്ചെടുക്കാം. അത് മൈസൂര്‍ പടയുമായി ടിപ്പു സുല്‍ത്താനും സംഘവും ചുരമിറങ്ങി വരുന്നതാവാം, പഴശ്ശി എന്ന ധീര യോദ്ധാവിന്‍റെ സമരവും ജീവിതവും ആവാം, ഒരു കാലഘട്ടത്തെ വിറപ്പിച്ച നക്സല്‍ പോരാട്ടങ്ങളുടേതാവാം . തിരുനെല്ലി ക്ഷേത്രവും പഴയ ജൈന ക്ഷേത്രവും നിങ്ങളെ വിസ്മയിപ്പിക്കാതിരിക്കില്ല. നൂറ്റാണ്ടുകള്‍ പിറകില്‍ ജീവിച്ച ഒരു നാഗരികതയുടെ കഥ പറയാന്‍ എടക്കല്‍ ഗുഹ ഉണ്ട്. എവിടന്നോ വന്നു വീഴുന്ന ഒരലര്‍ച്ച നിങ്ങളെ ചെറുതായി നടുക്കി എന്ന് വരാം. തിരുനെല്ലി കാട്ടില്‍ വര്‍ഗീസിന്‍റെ നെഞ്ചകം പിളര്‍ത്ത വെടിയുണ്ടയുടെ ഓര്‍മ്മയാകാം അത്. അല്ലെങ്കില്‍ തോല്‍പെട്ടി വനത്തില്‍ മദിച്ചു നടക്കുന്ന ഒരു കൊമ്പന്‍റെ കൊലവിളിയാകാം. മലയില്‍ ഉരുള്‍പൊട്ടുമ്പോള്‍ കാട്ടാറുകളിലൂടെ വെള്ളം കുതിച്ചു പായുന്നതിന്‍റെ ഇരമ്പലുമാവാം.



ചുരം കയറി പലതവണ വയനാട് വഴി പോയിട്ടുണ്ടെങ്കിലും എടക്കല്‍ ഗുഹയെ ഞാന്‍ മനപൂര്‍വ്വമോ അല്ലാതെയോ അവഗണിച്ചിട്ടുണ്ട് . ഇത്രയും അടുത്ത് നില്‍ക്കുന്ന വയനാട്ടിലെ ഈ ചരിത്ര വിസ്മയത്തെ മുമ്പ് കാണാതെ പോയ നിമിഷങ്ങളെ ഞാന്‍ ശപിക്കുന്നു. ഒന്നര കിലോമീറ്റര്‍ ഉള്ള കയറ്റം കഴിഞ്ഞു ഈ ചരിത്രഭൂമിയില്‍ നില്‍ക്കുമ്പോള്‍ എനിക്കുള്ളത് വേനല്‍ ചൂടില്‍ ഒഴുകിപ്പോയ വിയര്‍പ്പിനെ കുറിച്ചുള്ള വിഷമമല്ല . പകരം ലോക പൈതൃക ഭൂപടത്തില്‍ സ്ഥാനം പിടിച്ച എടക്കല്‍ ഗുഹ മുന്നേ കാണാതെ പോയ സങ്കടം മാത്രമാണ് . പക്ഷെ ബ്ലോഗ്‌ പോസ്റ്റില്‍ അലക്ഷ്യമായി എഴുതി നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ചരിത്രത്തിന്‍റെ അടയാളത്തെ വലിപ്പം കുറച്ച് കാണിക്കാന്‍ എനിക്ക് താല്പര്യമില്ല . അത് ചരിത്രത്തോടുള്ള ബഹുമാനം കൊണ്ട് മാത്രം.


അമ്പുകുത്തി മലയിലാണ് എടക്കല്‍ ഗുഹയുള്ളത്. 1878 - ല്‍ അന്നത്തെ മലബാര്‍ പോലീസ് സൂപ്രണ്ട് ആയിരുന്ന ഫാസറ്റ്‌ കണ്ടെത്തിയതോട് കൂടിയാണ് ഈ ചരിത്ര ശേഷിപ്പ് പുറം ലോകമറിയുന്നത്. അഥവാ ചരിത്രാതീത കാലത്തിലേക്കുള്ള ചൂണ്ടു പലകയയില്‍ ആധുനിക മനുഷ്യരുടെ കാല്‍പാടുകള്‍ പതിഞ്ഞു തുടങ്ങിയത്. ലോകത്തെങ്ങാനുമുള്ള ചരിത്രാതീത ഗുഹാചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയിലെ അപൂര്‍വ്വം കേന്ദ്രങ്ങളില്‍ ഒന്നാണ് എടക്കല്‍ ഗുഹ എന്ന് ഡോ. കെ .കെ .എന്‍. കുറുപ്പിന്‍റെ ലേഖനത്തില്‍ പറയുന്നുണ്ട്. അകത്തെ ശിലാലിഖിതങ്ങള്‍, ഗുഹയുമായി ബന്ധപ്പെട്ട മറ്റുക്കാര്യങ്ങള്‍ , ആരാധനയുമായും അന്നത്തെ ജൈവ സാന്നിധ്യവുമായുള്ള ബന്ധം,, ആദിവാസികളും ഈ ഗുഹയുമായുള്ള ബന്ധം, പിന്നെ ഇതിനോട് അനുബന്ധിച്ച് നടത്തിയ ഗവേഷണങ്ങളും എല്ലാം ഡോ. കെ .കെ .എന്‍. കുറുപ്പിന്‍റെ പുസ്തകത്തില്‍ വിശദമായി പറയുന്നുണ്ട്. ഞാനത് കൂടുതല്‍ വായിച്ചറിയാന്‍ ശ്രമിക്കുന്നു.



ഗുഹക്കകത്തെ പാറക്കെട്ടുകളില്‍ കൊത്തി വെച്ച രൂപങ്ങളില്‍ ഞാന്‍ പതുക്കെ തടവി നോക്കി. ഒന്നും മനസ്സിലായിട്ടല്ല. പക്ഷെ ഒരു ചരിത്രമാണിത്. യുഗങ്ങള്‍ പിന്നില്‍ സംഭവിച്ചു പോയത്. ഇതിലൂടെ കയ്യോടിക്കുമ്പോള്‍ എന്തെല്ലാമോ വികാരങ്ങള്‍ എന്‍റെ പിടിച്ചു കുലുക്കുന്നുണ്ട്. പുതിയ തലമുറയ്ക്ക് പഠിക്കാനും പറയാനും കാലം ബാക്കി വെച്ച അടയാളങ്ങള്‍. ഇനിയും എത്രയുണ്ട് അറിയാനും പറയാനും..? വലിയ രണ്ട് പാറകള്‍ക്ക് മീതെ വന്നടിഞ്ഞ വലിയൊരു പാറക്കെട്ട്. ഇതാണ് ഗുഹയുടെ രൂപം. ഈ പൈതൃക കാഴച്ചയോടു വിടപറഞ്ഞ് ഞങ്ങള്‍ ഗുഹക്കു പുറത്തിറങ്ങി. അമ്പുകുത്തി മലയുടെ മേലെ നിന്നും നോക്കുമ്പോള്‍ പച്ചയണിഞ്ഞ വയനാടന്‍ പ്രകൃതി കൂടുതല്‍ ആവേശം പകരുന്നു. അതുകൊണ്ട് തന്നെ ഈ വേനല്‍ ചൂടിനെ അറിയാതെ മറന്നു പോകുന്നു.

എഴുതിയാല്‍ തീരില്ല ദൈവം ഈ മലയിടുക്കുകളില്‍ ഒളിപ്പിച്ചു വെച്ച കാഴ്ച്ചയുടെ ലോകത്തെ പറ്റി. ചരിത്രവും വിനോദവും കൂടിച്ചേര്‍ന്നു സഞ്ചാരികള്‍ക്ക് ഇത്രയും വൈവിധ്യം നല്‍കാന്‍ കഴിയുന്ന മറ്റൊരു ജില്ലയില്ല കേരളത്തില്‍ എന്ന് നിശ്ശംശയം പറയാം. പക്ഷെ ഒരു കാര്യം സാന്ദര്‍ഭികമായി പറയട്ടെ, ഇതുവഴി പോകുന്നവര്‍ മുട്ടില്‍ യതീംഖാന സന്ദര്‍ശിക്കാതെ പോകരുത്. നിങ്ങളുടെ ഒരിറ്റു സ്നേഹവും കാത്ത് കഴിയുന്ന കുറെ അനാഥകുട്ടികള്‍ ഉണ്ടിവിടെ. അനാഥരെന്ന് അവരെ വിളിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല. കാരണം ഒന്നിനും ഒരു കുറവും അവര്‍ക്കില്ല ഇവിടെ. സ്വന്തം മക്കളെ പോലെ ഇവരെ നോക്കി വളര്‍ത്തുന്ന കുറെ മനുഷ്യസ്നേഹികള്‍ ഉണ്ടിവിടെ. അവരുടെ സന്തോഷത്തിലേക്ക് സഹായങ്ങള്‍ എത്തിക്കുന്ന നല്ല മനസ്സുകളും ഉണ്ട് ലോകമാകെ. പക്ഷെ എത്ര കിട്ടിയാലും മതിയാവാത്ത ഒരു വികാരം, സ്നേഹം, അച്ഛന്‍റെയോ അമ്മയുടെയോ ഒരു സ്പര്‍ശനത്തിന് പകരമാവാന്‍ പറ്റില്ലെങ്കിലും ഒരു നിമിഷം അവരുടെ സന്തോഷത്തിന് കാരണക്കാരാവാന്‍ നമുക്ക് പറ്റിയെങ്കില്‍ തീര്‍ച്ചയായും അതൊരു പുണ്യമാണ്.

ഗുല്‍മോഹര്‍ തണല്‍ വിരിച്ച പ്രണയ തീരത്ത് ...!



കണ്ണടച്ചിരുന്നോളൂ.. നമുക്കൊരു പ്രണയസ്വപ്നം കാണാം. ഇരുവശങ്ങളിലും ഗുല്‍മോഹര്‍ മരങ്ങള്‍ പൂത്തുനില്‍ക്കുന്ന ഒരു നാട്ടുവഴി. തൊട്ടരികില്‍ ഒരു പുഴയുണ്ട്. മലമേടുകളെ തഴുകി വരുന്ന നല്ല കുളിര്‍ക്കാറ്റുമുണ്ട്. ഇതുപോലൊരു സ്ഥലത്ത് പ്രണയിനിയുടെ കൈപിടിച്ച് കഥകള്‍ പറഞ്ഞു നീങ്ങുന്ന ഒരു സ്വപ്നം നിങ്ങളുടെ മനസ്സിലുണ്ടോ..? എങ്കില്‍ കണ്ണു തുറന്നോളൂ. നമ്മളിപ്പോള്‍ അവിടെയാണ്. "മായാര്‍ " എന്ന പ്രണയതീരത്ത്.



ഈ ഉള്‍ഗ്രാമം എന്‍റെ പ്രണയ ചിന്തകളെയും ഭരിച്ചു തുടങ്ങിയിരിക്കുന്നു. നീലഗിരിയുടെ താഴ്വാരമാണിത്. നീലഗിരി കുന്നുകള്‍ തഴുകി വരുന്ന കാറ്റില്‍ കണ്ണടച്ചിരുന്ന് ഞാനുമൊരു സ്വപ്നത്തിലേക്ക് വഴുതി വീണു. പതിയെ ഒഴുകി മായാര്‍ പുഴ എനിക്ക് കൂട്ടിരുന്നു. പ്രണയ സ്വപ്നങ്ങള്‍ക്ക് മേല്‍ കുറെ ഗുല്‍മോഹര്‍ പൂക്കള്‍ അടര്‍ന്നു വീണു. ഗുല്‍മോഹര്‍ എന്ന വാക്കില്‍ തന്നെ പ്രണയമുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രണയവും സ്വപ്നവും ഒക്കെ ഇവിടെ നിര്‍ത്താം. അല്ലെങ്കില്‍ ഹഫിയോട് സമാധാനം പറയാന്‍ ഞാന്‍ പഠിച്ച കള്ളങ്ങള്‍ മതിയാവില്ല.

ഇനി മായാറിന്‍റെ ചരിത്രത്തിലേക്ക് വരാം. ഒരു തമിഴ്‌നാടന്‍ ഗ്രാമം. പക്ഷെ ജനവാസം കുറവ്. മസിനഗുഡിയില്‍ നിന്നും വനപാതയിലൂടെ പോയാല്‍ ഇവിടെത്താം. കാടുകളില്‍ നിറയെ കൊന്ന പൂത്തു നില്‍ക്കുന്നു. വിഷുവിനെ സ്വീകരിക്കാന്‍ കാടുകളും ഒരുങ്ങിയിട്ടുണ്ട്. ഒരു കൊമ്പനും കുറച്ച് മയിലുകളും മാനുകളും പിന്നെ കുറെ വാനരസുഹൃത്തുകളും വഴിയരികില്‍ ലോഗ്യം പറയാന്‍ വന്നു. ഓടിയാല്‍ എവിടം വരെ എന്നൊരു പേടി ഉള്ളതുകൊണ്ട് കൊമ്പനെ ഞങ്ങള്‍ വല്ലാതെ പരിഗണിച്ചില്ല. എന്നാലും ഒരു ക്യാമറ ക്ലിക്കിന് ചെറിയ വിരോധത്തോടെ അവന്‍ നിന്നുതന്നു.



വളരെ പണ്ട് ബ്രിട്ടീഷുക്കാര്‍ ഉണ്ടാക്കിയ ഒരു പവര്‍ ഹൗസ്സ് ആണ് മായാറിന്‍റെ പ്രത്യേകത. വളരെ താഴെ , മലയുടെ അടിഭാഗത്ത്‌ ആണ് ഇത് നിര്‍മ്മിച്ചത്.പ്രത്യേക റോപ് വേ വഴിയാണ് അവിടെ എത്തുക. കഴിഞ്ഞ തവണ അതിനടുത്തുവരെ പോവാന്‍ പറ്റുമായിരുന്നു. ഇപ്പോള്‍ തോക്ക് ഒക്കെയായി പോലീസ് കാവല്‍ ആണ്. മേലെ ഓഫീസില്‍ പോയി എ .ഈ. യുടെ അനുമതി വാങ്ങണം. അതറിയാതെ മുന്നോട്ട് നീങ്ങിയ ഞങ്ങളെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയാണ്‌ വിശദീകരണം തേടിയത്. പക്ഷെ നാട് തെണ്ടാന്‍ ഇറങ്ങിയ പാവങ്ങള്‍ ആണ് എന്ന് തോന്നിയത് കൊണ്ട് അവര്‍ ഓഫീസില്‍ പോയി അനുവാദം വാങ്ങി വരാന്‍ പറഞ്ഞു. പക്ഷെ എന്തോ നടക്കില്ല എന്നൊരു തോന്നല്‍ എവിടെന്നോ വന്നു കയറി. പക്ഷെ ഒന്ന് ശ്രമിക്കുക പോലും ചെയ്യാത്തതില്‍ ഇപ്പോള്‍ നിരാശ തോന്നുന്നു.



സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയരെനിന്നും വരുന്നതാണ് മായര്‍ പുഴ. ഇതിന്‌ മുമ്പേ ഇതുപോലെ നാല് പവര്‍ ഹൌസുകള്‍ ഉണ്ട്. കുന്ത, കട്ടെരി, മറവകണ്ടി, പൈക്കര എന്നിങ്ങിനെ. പക്ഷെ ഒന്നും അടുത്തടുത്തല്ല. വിവിധ ജില്ലകളില്‍ ,വ്യത്യസ്തമായ ഭൂമിശാസ്ത്ര പ്രത്യേകതകളില്‍ ആണ് ഇവയെല്ലാം. മായാര്‍ നീലഗിരി ജില്ലയിലാണ്.

നീലഗിരി കുന്നുകള്‍ക്ക് പിറകിലേക്ക് മറയാന്‍ സൂര്യന് തിടുക്കം ഉള്ള പോലെ. ചെഞ്ചായം വീണ് മായാര്‍ പുഴ ചുവന്നു തുടുത്തിരിക്കുന്നു. അതേ വെളിച്ചം ഗുല്‍മോഹര്‍ പൂക്കളില്‍ വിതറുമ്പോള്‍ എന്തൊരു ഭംഗിയാണ്. കുറച്ചൂടെ കഴിഞ്ഞാല്‍ നിലാവ് ഉദിക്കും. പക്ഷെ സമയമില്ല. എനിക്കറിയണം എന്നുണ്ടായിരുന്നു നിലാ വെളിച്ചത്തിന് താഴെ ഈ ഗുല്‍മോഹറും പുഴയുമെല്ലാം എങ്ങിനെയിരിക്കുമെന്ന്. നല്ലൊരു അനുഭവം തന്നെ ആയിരിക്കണം അത്.

ഇവിടം വിടുമ്പോള്‍ കൂടെ ആ സ്വപ്നങ്ങളും നമ്മോടൊപ്പം ഉണ്ടെങ്കില്‍ നന്ദി പറയേണ്ടത് ഈ ഗുല്‍മോഹര്‍ പൂക്കളോടാണ്. തണല്‍ വിരിച്ച ഗുല്‍മോഹര്‍ മരങ്ങളോടും , കിന്നാരം പറഞ്ഞ മായാര്‍ പുഴയോടും കുളിരണിയിച്ച നീലഗിരി കാറ്റിനോടും തല്‍ക്കാലം ഞങ്ങള്‍ വിടപറയുന്നു. വീണ്ടും കാണാന്‍ കൊതിക്കുന്ന ഒരു സ്വപ്നം പോലെ , തുടരുന്ന യാത്രകളുടെ ഏതെങ്കിലും ഒരു യാമത്തില്‍ ഈ പ്രണയ തീരം തേടി ഞങ്ങള്‍ വീണ്ടും വന്നേക്കാം. അന്നും ഈ ഗുല്‍മോഹര്‍ പൂക്കള്‍ ഇങ്ങിനെ വാടാതെ നില്‍ക്കുമായിരിക്കും. ഒരു പുതിയ സ്വപ്നത്തിന് പൂക്കാലം തീര്‍ക്കാന്‍.

Saturday, April 21, 2012

കാളവണ്ടിക്കാലം



ചെറുപ്പത്തിലെ ഹീറോയെ പറ്റി പറഞ്ഞു തുടങ്ങട്ടെ. ഓര്‍മ്മയില്‍ ആദ്യം തെളിയുന്ന മുഖം കുഞ്ഞാലിക്കയുടേതാണ് . കയ്യിലെ ചാട്ടവാര്‍ അന്തരീക്ഷത്തില്‍ ചുഴറ്റി കാളകളെ ലാളിച്ചും വഴക്ക് പറഞ്ഞും കുഞ്ഞാലിക്കയുടെ കാളവണ്ടി ഇറങ്ങി വരുന്ന ശബ്ദം കേട്ടാല്‍ റോഡിലേക്കോടും ഞങ്ങള്‍ കുട്ടികള്‍. കാളവണ്ടിയുടെ ഡ്രൈവര്‍ എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്‌. "ഒന്ന് കേറിക്കോട്ടെ കുഞ്ഞാലിക്ക " എന്ന് ചോദിച്ചാല്‍ ആ വടി ഓങ്ങി പേടിപ്പിക്കും. മദ്രസ്സ വിടുന്ന സമയത്ത് കൃത്യമായി കാളവണ്ടി ഞങ്ങളുടെ മുന്നിലെത്തും. പിന്നെ അതിന്‍റെ പിറകെ കൂടും. സ്കൂളില്‍ പോവേണ്ട കാര്യം ഓര്‍ക്കുമ്പോഴേ പിന്‍വാങ്ങൂ.

എന്നും മുന്നില്‍ വന്നു ആരാധനയോടെ നോക്കി നില്‍ക്കുന്ന കൊച്ചു കുട്ടിയോട് ഒരിക്കല്‍ അനുകമ്പ തോന്നി കുഞ്ഞാലിക്കാക്ക്. കൈ പിടിച്ചു കാളവണ്ടിയിലേക്ക് കയറ്റി. റോള്‍സ് റോയിസിന്‍റെ പിറകില്‍ ചാഞ്ഞിരിക്കുന്ന ബ്രൂണെ സുല്‍ത്താനെ പോലെ ഞാന്‍ ഞെളിഞ്ഞിരുന്നു.
സന്തോഷം കൊണ്ട് തിളങ്ങുന്ന കണ്ണുകളുമായി , വഴിയരികില്‍ അസൂയയോടെ നോക്കുന്ന കൂട്ടുക്കാരോട് കൈവീശി കാണിച്ച്‌ എന്‍റെ രാജകീയ യാത്ര തുടര്‍ന്നു. വൈക്കോല്‍ കയറ്റാന്‍ പാടവക്കില്‍ എത്തും വരെ . ഇന്ന് ടാറിട്ട റോഡിലൂടെ ബസ്സും കാറും ചീറിപായുമ്പോള്‍ ഞാനോര്‍ത്തത് ചെമ്മണ്ണിട്ട റോഡിലൂടെ വലിയ ചക്രങ്ങളുള്ള വണ്ടിയും വലിച്ച്‌ ആ കാളകള്‍ ഇറങ്ങിവരുന്ന കാളവണ്ടിക്കാലത്തെ കുറിച്ചായിരുന്നു. കുഞ്ഞാലിക്ക കാലയവനികള്‍ക്കുള്ളില്‍ മറഞ്ഞു. കാളവണ്ടിയും നാടുനീങ്ങി. പക്ഷെ ആ കുളമ്പടി ശബ്ദവും കുഞ്ഞാലിക്ക എന്ന കാളവണ്ടിയുടെ ഡ്രൈവറുടെ മുഖവും ഇന്നലെ എന്ന പോലെ തെളിഞ്ഞു നില്‍ക്കുന്നു.

ഇന്നലെ ഞാനൊരു കന്നഡ ഗ്രാമത്തില്‍ ആയിരുന്നു. വലിയ ഭാരവും പേറി വിഷമിച്ചു നീങ്ങുന്ന കാളവണ്ടികള്‍ മുന്നില്‍ നില്‍ക്കുന്നു. സങ്കടം തോന്നി. അന്ന് ഈ മിണ്ടാപ്രാണികളുടെ നൊമ്പരം തിരിച്ചറിയാനുള്ള വിവേകം ഇല്ലായിരുന്നു. പ്രതികരിക്കാന്‍ കഴിയാതെ പോകുന്ന ഇവയുടെ വേദന ഞാനറിയുന്നു. ഇവര്‍ക്കായി വകുപ്പും നിയമവും ഉള്ള നാട് തന്നെ ഇന്ത്യ. പക്ഷെ നിയമം എത്തിനോക്കാത്ത ഈ ഉള്‍ഗ്രാമത്തിലെ നിരത്തുകള്‍ പൊട്ടി പൊളിഞ്ഞത് ഈ മിണ്ടാപ്രാണികളുടെ കണ്ണീര്‍ വീണു കുതിര്‍ന്നായിരിക്കുമോ..?

ഇങ്ങിനെ എന്‍റെ നാട്ടിന്‍പുറത്തേക്ക് കണ്ണോടിക്കുമ്പോള്‍ ഓര്‍ക്കാന്‍ വേറെയും മുഖങ്ങളുണ്ട്. ആരൊക്കെയോ വലിച്ചൂതിയെറിഞ്ഞ മുറിബീഡി പെറുക്കി മടിയില്‍ വെച്ച്‌, അതും വലിച്ചു നടക്കുന്ന ഉസ്സന്‍ കുട്ടിയെ പഞ്ചായത്തിന്‍റെ ഏത് മൂലയില്‍ ചെന്നാലും കാണാം. എനിക്കോര്‍മ്മവെച്ച നാള്‍ മുതല്‍ ഈ കോലത്തില്‍ സമനില തെറ്റി ഉസ്സന്‍ക്കുട്ടിയുണ്ട്. ഒരു ഭ്രാന്തന്‍ എന്ന് വിളിച്ചു അവനെ അപമാനിക്കാന്‍ പറ്റില്ല എനിക്ക്. അവനെന്‍റെ നാട്ടുക്കാരനാണ് അയക്കാരനാണ് . സ്കൂളില്‍ പോകുന്ന കാലത്ത് അവനെ പേടിച്ചു മാറി നടന്ന കാലമുണ്ട്. ഉസ്സന്‍ കുട്ടിക്ക് കൊടുക്കും എന്ന് പറഞ്ഞു കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്ന അമ്മമാരും ഉണ്ട്. ഭ്രാന്തന്‍ എന്ന് പറഞ്ഞു മറ്റു കുട്ടികള്‍ അവന്‍റെ പിറകെ കൂടുമ്പോള്‍ വിഷമിച്ചിട്ടുണ്ട്. പക്ഷെ ഒരുപദ്രവും അയാള്‍ ആരോടും ചെയ്തില്ല. ഇന്നും എന്‍റെ മുന്നില്‍ വന്നുപ്പെട്ടു ഉസ്സന്‍ക്കുട്ടി. കാലം പോലും രൂപത്തിലും ഭാവത്തിലും മാറ്റം വരുത്താത്ത അവന്‍ , പഴയ പോലെ മുറിബീഡി പെറുക്കി , അവ്യക്തമായി പിറുപിറുത്ത് ജീവിതം നടന്നു തീര്‍ക്കുന്നു. ഞങ്ങളുടെ നിത്യ ജീവിതത്തില്‍ കാണുന്ന മുഖം ആയതുകൊണ്ടാവാം അവന്‍ വെറുക്കപ്പെടാതിരിക്കുന്നത്. പരിഷ്കൃത ലോകത്ത് പരിഹാസം ഏറ്റുവാങ്ങാതെ തന്‍റെ വഴികളിലൂടെ അവന്‍ നടന്നു നീങ്ങുന്നു.

മുണ്ടിച്ചിയെയും മക്കളെയും പറ്റി പറഞ്ഞില്ലല്ലോ . പണ്ട് , കാലത്ത് വന്ന് ചെറുവാടി അങ്ങാടി മുഴുവന്‍ അടിച്ചുവാരി വൃത്തിയാക്കി പോകും മുണ്ടിച്ചിയും മക്കളും. അതൊരു പ്രതിഫലം ഉള്ള ജോലിയായിരുന്നോ എന്നെനിക്കറിയില്ല. അല്ലെന്നു തോന്നുന്നു. മാറ് മറക്കാതെ വളഞ്ഞു തൂങ്ങി ആ വൃദ്ധയും മക്കളും ഏറ്റെടുത്തത് ഏത് നിയോഗമായിരുന്നു...? പക്ഷെ കാലത്ത് സുബഹി നിസ്കരിച്ചു വല്യുപ്പയോടൊപ്പം ഇറങ്ങിവരുമ്പോള്‍ കലപില ശബ്ദം വെച്ചു അങ്ങാടി വൃത്തിയാക്കുന്ന മുണ്ടിച്ചിയുടെ മുഖം അവ്യക്തമെങ്കിലും നല്ലൊരു ഓര്‍മ്മയായി മനസ്സിലുണ്ട്. പക്ഷെ ഇന്നത്തെ കാലത്ത് മുണ്ടിച്ചിയെ പോലുള്ളവര്‍ക്ക് എന്ത് കാര്യം. മാലിന്യങ്ങള്‍ തെരുവിലല്ലല്ലോ , മനുഷ്യന്‍റെ മനസ്സിലല്ലേ..?

നല്ല മഴയാണ് ഇവിടെ. കൂടെ ഇടിയും മിന്നലും. ഈ വേനല്‍ മഴയുടെ രൌദ്ര താളം എനിക്ക് രസമെങ്കിലും നാട്ടില്‍ നല്ല ദ്രോഹം ചെയ്യുന്നുണ്ട്. പക്ഷെ ചൂടിനു കുറവില്ല. എനിക്കിന്ന് നല്ലൊരു ദിവസമാണ്. അതുകൊണ്ട് ഓര്‍മ്മകളില്‍ കുഞ്ഞാലിക്കയുടെ കാളവണ്ടിയില്‍ കയറി ഞാനൊന്ന് ഗ്രാമപ്രദക്ഷിണം നടത്തട്ടെ.

Saturday, March 31, 2012

ഈ രാത്രിയിലെ കൂട്ടുകാര്‍



കടലിനെ നോക്കി ഗിറ്റാറില്‍ കേട്ട് മറന്ന ഒരു സംഗീതത്തിന്‍റെ നേര്‍ത്ത ഈണവും മീട്ടിയിരിക്കുന്ന ഒരു വിദേശി. ലൈറ്റ് ഹൗസില്‍ നിന്നും വട്ടം കറങ്ങിയെത്തുന്ന വെള്ളി വെളിച്ചത്തില്‍ കാണുന്നത് ചെറിയൊരു വഞ്ചിയില്‍ മീന്‍ പിടിക്കുന്നൊരു മുക്കുവനെ . അവര്‍ക്ക് കൂട്ടായി നിലാവും പൊഴിച്ച് കൊണ്ട് ചന്ദ്രനും. ഈ രാത്രിയിലെ ഏറ്റവും മനോഹരമായ കാഴ്ച്ചകള്‍ ആണിത്. നിദ്രയുടെ ആലസ്യത്തിലേക്ക് തീരത്തെ കുടിലുകളിലെല്ലാം വീണുകഴിഞ്ഞ ഈ രാത്രിയില്‍ അയാള്‍ മാത്രം ഉറക്കമില്ലാതെ ജോലി ചെയ്യുന്നത് എന്തിനാവും..? വെളിച്ചമണയാത്ത ഒരു കുടിലില്‍ കയ്യില്‍ മിഠായി പൊതിയുമായി കയറിവരുന്ന അച്ഛനെ കാത്തിരിക്കുന്ന ഒരു മകന് വേണ്ടിയോ , അതോ കഞ്ഞി വെക്കാനുള്ള സാധനങ്ങളുമായി കയറി വരുന്ന അരയനെ നോക്കി മണ്ണെണ്ണ വിളക്കിന്റെ അരികില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു അരയത്തി പെണ്ണിന്‍റെ കണ്ണിലെ തെളിച്ചം കാണാനോ..? എന്തുമാവാം. പക്ഷെ ഇവരാണ് ഈ രാത്രിയിലെ എന്‍റെ കൂട്ടുക്കാര്‍..

ലൈറ്റ് ഹൗസിലെ വെളിച്ചത്തില്‍ ദൂരെ വരെ ശാന്തമായ കടല് കാണാം. എപ്പോഴും കടലിനെ നോക്കി ചിരിക്കുന്ന ലൈറ്റ് ഹൗസുകള്‍ക്ക് പറയാന്‍ കുറെ കഥകള്‍ കാണുമായിരിക്കും. അതൊരു പ്രത്യാശയുടെ വെളിച്ചമായാണ് തോന്നാറുള്ളത്. തീരം കാണാതെ വിഷമിക്കുന്ന ഒരു കപ്പലിന് വഴിക്കാട്ടിയായി, മുക്കുവര്‍ക്ക് ഞങ്ങള്‍ ദൂരെയല്ല എന്നൊരു ആശ്വാസമായി ഇതില്‍ വെളിച്ചം തെളിഞ്ഞു കൊണ്ടേയിരിക്കും. കോവളത്തെ, കാപ്പാട്ടെ , കോഴിക്കോട്ടെ, തിരൂര്‍ അഴീമുഖത്തെ ലൈറ്റ് ഹൗസുകള്‍ കാണുമ്പോള്‍ ഓര്‍ത്തു പോകാറുണ്ട് ചരിത്രത്തിന്‍റെ, സാഹസികതയുടെ , അതിജീവനത്തിന്‍റെ എത്രയെത്ര കഥകള്‍ക്ക് സാക്ഷിയായിട്ടുണ്ടാവും ഇവരെന്ന് . കടലിനെ നോക്കി കണ്ണു ചിമ്മുകയും തുറക്കുകയും ചെയ്യുന്ന ലൈറ്റ് ഹൗസുകളോട് ആരാധനയാണ് എനിക്ക്.



ഒരു പായക്കപ്പലില്‍ കയറി കടലിന്‍റെ വിദൂരതയിലേക്ക് നാഴികകളും വന്‍കരകളും താണ്ടി ഒരു യാത്ര എന്‍റെ ഭ്രാന്തന്‍ സ്വപ്നങ്ങളില്‍ ഒന്നാണ്. വെറും സ്വപ്നമായി മാത്രം സമാധി ആയേക്കാവുന്ന ഒരു ആഗ്രഹം. ചരിത്രത്തില്‍ ചെലുത്തിയ സ്വാധീനം എന്തുമാകട്ടെ, കൊളംബസിനെയും വാസ്ഗോഡ ഗാമയെയും സഞ്ചാരികള്‍ എന്ന നിലയില്‍ വളരെ ഇഷ്ടപ്പെടുന്നു . അറബികടലിന്‍റെ ഓളപരപ്പിലൂടെ കുഞ്ഞാലി മരക്കാര്‍ നടത്തിയ പോരാട്ടത്തിന്‍റെ കഥകള്‍ ഞാന്‍ ആവേശത്തോടെ കേട്ടിട്ടുണ്ട്. മറ്റൊരു വിസ്മയമായി ഇബ്നു ബത്തൂത്തയെന്ന സഞ്ചാരിയുടെ ജീവിതമുണ്ട് . എഴുപത്തി അയ്യായിരം മൈലുകള്‍ താണ്ടിയ ചരിത്രത്തിലെ മഹത്തരവും സമാനതകകളില്ലാത്തതുമായ ഇബ്നു ബത്തൂത്തയെന്ന സഞ്ചാരിയെ പറ്റി കൂടുതല്‍ വായിച്ച് അറിയേണ്ടിയിരിക്കുന്നു . കടലിനെ കീഴടക്കി ഇവര്‍ നടത്തിയ യാത്രകള്‍ ഒരാവേശമായത് കൊണ്ടാവാം പായക്കപ്പലുകളുടെ ചിത്രങ്ങളും എന്‍റെ ഇഷ്ടങ്ങളില്‍ നിറയുന്നത്.

പക്ഷെ കടലിലെ ഹീറോ സിന്ദ്ബാദ് എന്ന സാങ്കല്‍പ്പിക സഞ്ചാരിയാണ്. മലര്‍വാടി മാസികയിലൂടെയാണ് സിന്ദ്ബാദിന്‍റെ ലോകത്തിലേക്ക്‌ എത്തിപ്പെടുന്നത്. അതിന്‍റെ താളുകളിലൂടെ പറന്ന് സിന്ദ്ബാദിന്‍റെ പായക്കപ്പലില്‍ കയറി ഞാനും പോയിട്ടുണ്ട് കുറെ ലോകത്തേക്ക്. പവിഴങ്ങളുടെയും രത്നങ്ങളുടെയും താഴ്വരയില്‍, പാമ്പുകളും , ആനറാഞ്ചി പക്ഷികളും നിറഞ്ഞ ലോകത്ത്, രാക്ഷസന്മാരുടെ ഇടയിലെല്ലാം പറന്ന് നടന്നിട്ടുണ്ട്. പക്ഷെ സിന്ദ്ബാദിന്‍റെ കഥ പറയുന്ന കഥചെപ്പുകളിലെ അത്ഭുതമായ ആയിരത്തിയൊന്ന് രാവുകളിലെക്കുള്ള ദൂരം ഇനിയും കൂടുന്നു.



നല്ല നിലാവില്‍ ഇവിടെയിരിക്കാന്‍ നല്ല രസമുണ്ട്. സായിപ്പിന്‍റെ ഗിറ്റാറില്‍ നിന്നും സംഗീതം ഒഴുകികൊണ്ടേയിരിക്കുന്നു. എന്തോ ഒരു ശോക ഗാനത്തിന്‍റെ ഈണമാണോ അതിന്...? പക്ഷെ അതെന്നെ കൊണ്ടെത്തിച്ചത് ടൈറ്റാനിക് എന്ന ചിത്രത്തിന്‍റെ ഓര്‍മ്മകളിലെക്കാണ്. മുങ്ങി താഴുന്ന കപ്പലിന്‍റെ മേല്‍തട്ടിലിരുന്ന് ഗിറ്റാറില്‍ സംഗീതം പൊഴിക്കുന്നവര്‍... വളരെ ഹൃദ്യമായ ഒരു രംഗമായിരുന്നു അത്. തീര്‍ച്ചയായും ഈ കടലും നോക്കിയിരിക്കുമ്പോള്‍ ആ ഓര്‍മ്മകള്‍ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ . അറ്റ്ലാന്റിക്കിലെ ഓളങ്ങളിലൂടെ ഒഴുകി അതില്‍ തന്നെ അലിഞ്ഞു ചേര്‍ന്ന ടൈറ്റാനിക് എന്ന കപ്പലിന്‍റെ കഥ പറഞ്ഞ ചിത്രം. ഒരു സിനിമ എന്ന് പറഞ്ഞ്‌ മാറ്റിനിര്‍ത്താന്‍ പറ്റില്ലാലോ അത്. എന്നോ മനസ്സില്‍ പതിഞ്ഞുപ്പോയ ഒരു യഥാര്‍ത്ഥ ദുരന്തത്തിന്‍റെ ചലച്ചിത്ര ഭാഷ്യം. കൃത്യമായി പറഞ്ഞാല്‍ ഏഴാം ക്ലാസിലെ ഇംഗ്ലിഷ് പുസ്തകത്തില്‍ നിന്നുമാണ് ആദ്യം അറിയുന്നത്. ആ ദുരന്തത്തിന്‍റെ ഒരു പേപ്പര്‍ കട്ടിങ്ങുമായി മാഷ്‌ എടുത്ത ക്ലാസ് ഞാന്‍ മറന്നിട്ടില്ല. അന്നേ മനസ്സില്‍ പതിഞ്ഞ സംഭവം സിനിമ ആയപ്പോള്‍ കാല്പനികതയുടെ അംശവും ഉണ്ടായിരുന്നു എന്ന് മാത്രം. കടലില്‍ തണുത്തുറഞ്ഞ വെള്ളത്തില്‍ ജാക്കിന്‍റെയും റോസിന്‍റെയും പ്രണയം. മുങ്ങിത്താഴുന്ന ജാക്കിനെ കണ്ട് റോസ് പൊഴിച്ച കണ്ണീരിന്‍റെ ചൂടില്‍ അറ്റ്ലാന്റിക്കിലെ മഞ്ഞ് പോലും ഉരുകിപോയിരിക്കണം. ഈ കാല്‍പനിക പ്രണയം പോലും നമ്മുടെ കണ്ണു നിറയിച്ചില്ലേ .

കടലിനെ കുറിച്ച് പറയുമ്പോള്‍ ചേര്‍ത്ത് വായിക്കേണ്ടതാണ് കപ്പല്‍ പരിച്ഛേദങ്ങളെ പറ്റിയും . അതാണ്‌ ടൈറ്റാനിക്കിലേക്ക് എത്തിച്ചതും. ടൈറ്റാനിക്കിന്റെ സംവിധായകന്‍ ജെയിംസ്‌ കാമറൂണിന്റെ വാക്കുകള്‍ കേള്‍ക്കൂ.
"Every shipwreck tells a story of tragedy and human loss. The loss goes beyond the lives of those who perished in the sinking, beyond even all those ashore, the friends and family whose lives were shattered. Some shipwrecks are so significant, so meaningful at a symbolic level, their loss can stab deep into the psyche of a nation, of an entire society. The sinking of Titanic is one such shipwreck."

ഇതുപോലെ കടലിന്‍റെ അഗാധതയിലേക്ക്‌ ആണ്ടുപ്പോയ എത്ര കഥകള്‍ കാണുമായിരിക്കും. അതോടൊപ്പം മുങ്ങിപ്പോയ ജീവിതങ്ങള്‍, പൊലിഞ്ഞുപ്പോയ സ്വപ്നങ്ങള്‍ . അപ്പോള്‍ ഒരു ചെറിയ ഭീതി മനസ്സില്‍ വരുന്നു എന്നത് സത്യം. പക്ഷെ ഓളപരപ്പിലൂടെയുള്ള ഒരു സാഹസിക യാത്ര എന്ന സ്വപ്നത്തില്‍ നിന്നും പിന്തിരിയാന്‍ ഞാന്‍ തയ്യാറല്ല. കാരണം എന്‍റെ സ്വപ്നങ്ങളില്‍ ഫാന്റസിയുടെ നിറങ്ങള്‍ മാത്രമേയുള്ളൂ. എങ്കിലും ഒരു വേള അത് യാഥാര്‍ത്യമായാലോ എന്ന് ആഗ്രഹിച്ചു പോകാറുണ്ട്.



സായിപ്പിന്‍റെ സംഗീതം ഇപ്പോഴും തുടരുകയാണ്. ഈ രാത്രിയില്‍ ഏത് ദുഃഖത്തെയാണ്‌ ഈ സംഗീത വീചികളിലൂടെ അയാള്‍ അലിയിച്ച് തീര്‍ക്കാന്‍ ശ്രമിക്കുന്നത്...? അതോ ഒരു സന്തോഷത്തിന്‍റെതാവുമോ..? നിശബ്ധമായ കടലിനെ നോക്കി അയാള്‍ പാടുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്. ലൈറ്റ് ഹൗസിലെ വെളിച്ചം വീണ്ടും കറങ്ങി എത്തിയപ്പോള്‍ മുക്കുവന്‍ അവിടെ തന്നെയുണ്ട്‌. എനിക്കയാളില്‍ ഒരു സാന്റിയാഗോയെ കാണാന്‍ പറ്റുന്നു. ഹെമിംഗ് വേയുടെ "കിഴവനും കടലും " എന്‍റെ പ്രിയപ്പെട്ട വായനയില്‍ ഒന്നാണ്. ഈ രാത്രിയില്‍ തന്‍റെ ചൂണ്ടയില്‍ മീന്‍ കുരുങ്ങുന്നതും കാത്തിരിക്കുന്ന അയാളില്‍ വേറെ ആരെ സങ്കല്‍പ്പിക്കാനാവും..? പക്ഷെ സാന്റിയാഗോയെ പോലെ നീണ്ട ദിവസങ്ങളുടെ കാത്തിരിപ്പ്‌ ഇയാള്‍ക്കുണ്ടാവാതെയിരിക്കട്ടെ. കാരണം അണയാത്ത വിളക്കിന് മുന്നില്‍ കാത്തിരിക്കുന്ന ഒരു കുടുംബത്തിന്‍റെ പ്രതീക്ഷയോട് ചേര്‍ത്ത് വെച്ചുപ്പോയി ഈ മുഖത്തെ ഞാന്‍ .

നിലാവും തിരകളും സംഗീതവും നിറഞ്ഞ രാത്രി കാഴ്ചയില്‍ നിന്നും മാറിപോകാന്‍ മനസ്സ് ഇത്തിരി മടിക്കുന്നു. ലൈറ്റ് ഹൗസിലെ വെളിച്ചം ദൂരെ കടലിലേക്ക്‌ തിരിഞ്ഞപ്പോള്‍ ഒരു കപ്പലിന്‍റെ ചെറുവെട്ടം കാണുന്നു. അതിലെ സഞ്ചാരികള്‍ക്ക് മുന്നില്‍ തീരം കാണുന്ന പ്രതീക്ഷയുടെ അടയാളമായി ഈ വെളിച്ചം എത്തിക്കാണണം . അതാണല്ലോ നേരത്തെ പറഞ്ഞു വെച്ചത്. പ്രതീക്ഷകളിലേക്ക് കണ്ണ് തുറക്കുകയാണ് ഓരോ ലൈറ്റ് ഹൗസുകളും എന്ന്.

(ചിത്രങ്ങള്‍ - ഗൂഗിള്‍ )

Friday, March 16, 2012

പവിഴ ദ്വീപില്‍ ഉറങ്ങുന്ന ചരിത്രസ്മരണകള്‍



ഏതാനും ദ്വീപുകള്‍ കൂടിച്ചേര്‍ന്ന ഒരു രാജ്യം , അധികം ശ്രദ്ധിക്കപ്പെടാത്ത കുറച്ച് ചരിത്രം , അതിലുപരി "ട്രീ ഓഫ് ലൈഫ് "എന്ന മരം ചേര്‍ന്ന ഒരു പാരമ്പര്യം ഇത്രയും മാത്രമാണ് ബഹ്റൈന്‍ എന്ന രാജ്യത്തിന് പറയാനുള്ളത് എന്ന് കരുതിയിരുന്ന എന്‍റെ വിവരക്കേട് ഞാനിവിടെ അഴിച്ചു വെക്കുന്നു. ഇനി പറയുന്ന കാര്യങ്ങള്‍ എന്‍റെ ഈ അബദ്ധ ധാരണയ്ക്കുള്ള പ്രായക്ശ്ചിത്തമായി എഴുതിച്ചേര്‍ക്കുന്നു.

ബഹ്റൈനിലെ പ്രസിദ്ധമായ ബുദയ്യ കോട്ട തേടിയുള്ള ആ യാത്ര വഴിതെറ്റി എന്നെ എത്തിച്ചത് ചരിത്ര സ്മരണകള്‍ മിഴി പൂട്ടി ഉറങ്ങുന്ന ഒരു ഭൂമിയിലേക്കായിരുന്നു . ഓരോ രാജ്യത്തിന്റെയും പുരാതനമായ സംസ്കാരത്തെ അന്വേഷിച്ചിറങ്ങിയാല്‍ അറിയാനും പഠിക്കാനും ഏറെ കാണുമെന്ന ഒരു തിരിച്ചറിവിലേക്കായിരുന്നു ഞാന്‍ എത്തപ്പെട്ടതും . ബഹ്‌റൈന്‍ എന്ന ഈ കൊച്ചു രാജ്യത്തിനും ഉള്ളിലടക്കി പിടിച്ച കുറേ ചരിത്ര സത്യങ്ങള്‍ ഉണ്ടായിരുന്നു എന്ന പുതിയ അറിവ് എന്നെ ഏറെ സന്തോഷിപ്പിച്ചു .



തകര്‍ന്ന് കിടക്കുന്ന ഈ ഭൂമിയില്‍ നില്‍ക്കുമ്പോള്‍ ഒരു സാധാരണക്കാരന്റെ നോട്ടത്തില്‍ ഒന്നും കാണില്ലായിരിക്കാം. പക്ഷെ ഒരു ചരിത്രാന്യോഷിയുടെ കണ്ണിലൂടെ സമീപ്പിക്കുമ്പോള്‍ നമ്മെ വിസ്മയിപ്പിക്കുന്ന ഒരു നാഗരികതയുടെ ബാക്കിപത്രം ഇവിടെ വായിച്ചെടുക്കാം . ആര്‍ക്കിയോളജിക്കല്‍ വിഭാഗം "ബാര്‍ബാര്‍ ക്ഷേത്രം " എന്ന് വിളിപ്പേരിട്ട , പുരാതന നാഗരികതയുടെ തിരുശേഷിപ്പുകള്‍ നിറഞ്ഞ ഈ മണ്ണില്‍ നിന്ന് എന്തെല്ലാം അറിയാനുണ്ട് നമുക്ക്..?

ഡില്‍മന്‍ സംസ്കാരവുമായ ബന്ധപ്പെട്ട പേരത്രേ ഇത്. 2000 BC യില്‍ ഡില്‍മന്‍ സംസ്കാരത്തിന്റെ അവസാന കാലത്താണ് ഇത് നിലനിന്നിരുന്നത് എന്നാണ് ചില രേഖകള്‍ പറയുന്നത്. 1954 ഡാനിഷ് പുരാവസ്തു ഗവേഷകരാണ് ഇത് കണ്ടെത്തുന്നത്. ലൈം സ്റ്റോണുകള്‍ കൊണ്ട് നിര്‍മ്മിച്ച ഇത്തരം മൂന്നു ക്ഷേത്രങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു . സുമേറിയന്‍ ക്ഷേത്രങ്ങളുടെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങള്‍ ഓരോന്നും ഓരോ കാലഘട്ടത്തിലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് . എന്നാല്‍ വലിപ്പത്തിലും, ആകൃതിയിലും മൂന്നാമത്തെ ക്ഷേത്രം മറ്റ് രണ്ടിനെക്കാളും വ്യത്യസ്തമായിരുന്നു.



എങ്കി (Enki )എന്ന ദേവനേയും പത്നി നാന്‍ഖൂര്‍ സാക് ( (Ninhursag). ) എന്ന ദേവതയെയും ആയിരുന്നു ഇവര്‍ ആരാധിച്ചിരുന്നത്. വെള്ളത്തിന്‍റെയും വിജ്ഞാനത്തിന്റെയും ദൈവമായിരുന്ന enki യെക്കുറിച്ച് സുമേറിയന്‍ മിത്തോളജിയിലാണ് പരാമര്‍ശമുള്ളത്‌. ക്ഷേത്രത്തിന്‌ ഉള്ളില്‍ത്തന്നെ കാണുന്ന കിണറുകള്‍ ഒരു പക്ഷെ ആ വിശ്വാസത്തിന്റെ അടയാളമാകാം . കിണറിലേക്ക് ഇറങ്ങി ചെല്ലുന്ന പടവുകള്‍ ഇന്നും കേടു കൂടാതെയുണ്ട്. ആര്‍ക്കിയോളജിക്കല്‍ വിഭാഗം ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ട ആയുധങ്ങളും പാത്രങ്ങളും ചെറിയ സ്വര്‍ണ തകിടുകളും മറ്റും ബഹ്‌റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിച്ചിട്ടുണ്ട്. പ്രധാനമായും കണ്ടെടുത്തത് ചെമ്പില്‍ നിര്‍മ്മിച്ച ഒരു പശുവിന്റെ തലയാണ് എന്നും പറയപ്പെടുന്നു. മ്യൂസിയത്തിലെ ശേഖരത്തില്‍ ഉള്ള ഈ രൂപം ആരാധനയുമായി ബന്ധപ്പെട്ട ഒന്നാണോ എന്ന് ഒരു വിവരണങ്ങളില്‍ നിന്നും അറിയുവാന്‍ സാധിച്ചില്ല.



സിന്ധൂ നദീതട സംസ്കാരവും, മറ്റ് പല സംസ്കാരങ്ങളെയും കുറിച്ച് പണ്ട് സ്കൂളില്‍ ചരിത്ര പുസ്തകങ്ങളില്‍ പഠിച്ച കുറെ അദ്ധ്യായങ്ങളുണ്ട്‌. അന്ന് പഠന വിഷയം എന്നതിലപ്പുറം അതിനെക്കുറിച്ചൊന്നും അറിയാന്‍ ശ്രമിച്ചിട്ടുമില്ല എന്നതാണ് സത്യം . ജീവിതത്തില്‍ ഒരിക്കല്‍ പോലും അതുമായി ബന്ധപ്പെട്ട ഒരു സ്ഥലങ്ങളും കണ്ടിട്ടുമില്ല. പക്ഷേ യുഗങ്ങള്‍ക്ക് പിറകില്‍ സംഭവിച്ചു പോയ ഒരു നാഗരികതയുടെ അവശിഷ്ടങ്ങള്‍ കഥ പറയുന്ന ഈ ഭൂമിയില്‍ നില്‍ക്കുമ്പോള്‍ ഇവിടെ ചിക്കിച്ചികയാന്‍ വളരെയധികം കാര്യങ്ങളുണ്ടെന്ന് എന്‍റെ മനസ്സ് പറയുന്നു. മിത്തുകളിലെ ദൈവങ്ങളും ആരാധനാ മുറകളും ഉണ്ടായിരുന്ന ഒരു കാലത്തുനിന്നും തുടങ്ങി ഇന്ന് ഇസ്ലാമിന്‍റെ ഏക ദൈവ വിശ്വാസത്തിലേക്കുള്ള ഈ രാജ്യത്തിന്‍റെ യാത്ര എങ്ങിനെ ആയിരുന്നിരിക്കണം..?

മെസപ്പൊട്ടോമിയന്‍ സംസ്കാരവും, പിന്നെ അതിനോട് തന്നെ ചേര്‍ന്ന ഡില്‍മന്‍ സംസ്കാരവും ആയിരുന്നു ആദ്യ കാലത്തെ ബഹ്റൈന്‍ . അസ്സീറിയന്‍സും ( ആദ്യകാല സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗം) ബാബിലോണിയന്‍ സംസ്കാരവും ആണ് തുടര്‍ന്ന് വന്നത്. പിന്നെ പേര്‍ഷ്യന്‍സും കഴിഞ്ഞാണ് ഇന്ന് കാണുന്ന ഈ ഇസ്ലാമിക രാജ്യം അറബ് സംസ്കാരത്തിലേക്ക് എത്തിയത് എന്നാണ് രേഖകളില്‍ കാണുന്നത്, അത് പ്രവാചകന്‍ മുഹമ്മദ്‌ നബി (സ .അ ) കാലത്താണ് . AD 628 ലാണ് പ്രവാചകന്‍ അയച്ച സംഘം ദൌത്യവുമായി ബഹ്റൈനില്‍ എത്തിയത്. അന്നത്തെ ബഹ്റൈന്‍റെയും ഖത്തറിന്റെയും ഭരണാധികാരി ആയിരുന്ന മിര്‍സ ബിന്‍ സവ അല്‍ തമീമിയുടെ നേതൃത്വത്തില്‍ ഈ രണ്ട് രാജ്യവും ഇസ്ലാമിക സ്വാധീനത്തിലേക്ക് മാറുകയും ചെയ്തു. അതായത് ഏകദേശം ഒരേ സമയത്ത് തന്നെയാണ് ബഹ്റൈനും ഖത്തറും ഇസ്ലാമിക രാജ്യമായി മാറിയത് എന്ന് സാരം . അതിന് ശേഷം മറ്റു മുസ്ലിം മത വിഭാഗങ്ങള്‍ ഭരണത്തില്‍ വന്നിട്ടുണ്ട് എന്നും രേഖകളില്‍ കാണുന്നുണ്ട്. പോര്‍ച്ചുഗീസ് അധിനിവേശത്തിന് ശേഷമാണ് അത്. ഒരു കാലത്ത് യൂറോപ്പില്‍ Tylos എന്ന പേരിലായിരുന്നത്രേ ബഹ്‌റൈന്‍ അറിയപ്പെട്ടിരുന്നത് .

പോര്‍ച്ചുഗീസ് അധിനിവേശം ആരംഭി ക്കുന്നത് 1622 AD മുതല്‍ക്കാണ് . നീണ്ട എണ്‍പതോളം വര്‍ഷങ്ങള്‍ പിന്നെ അവരുടെ അധീനതയില്‍ ആയിരുന്നു രാജ്യം. ഇന്ന് കാണുന്ന ബഹ്റൈനിലേക്ക് എത്തിയത് പിന്നെയും രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷവും . ആ ചരിത്രം പറയാന്‍ ഒരുപാടുണ്ട്. ബാര്‍ബാര്‍ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞു വന്നിട്ട് ഞാന്‍ വന്നു നിന്നത് ബഹ്‌റൈന്‍ ചരിത്രത്തില്‍ ആയി പോയല്ലേ..? പക്ഷെ ചരിത്രത്തിന്റെ ശേഷിപ്പായി അവശേഷിക്കുന്ന ഈ മണ്ണില്‍ ഒരു ചരിത്ര വിദ്യാര്‍ഥിയുടെ ആവേശത്തോടെ നില്‍ക്കുമ്പോള്‍ ആ കഥകളും പറയാതെ വയ്യല്ലോ.



അറാദ്‌ ഫോര്‍ട്ട്‌ കൂടെ സന്ദര്‍ശിക്കണം എന്ന് ഞങ്ങള്‍ തീരുമാനിച്ചതാണ്. ബഹ്റൈന്‍റെ ചരിത്രത്തോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ് ഈ കോട്ടയും. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ആണ് ഇതിന്‍റെ നിര്‍മ്മാണം . അതായത് പോര്‍ച്ചുഗീസ് അധിനിവേശത്തിനും മുമ്പ്. പ്രതിരോധത്തിന് വേണ്ടി തന്നെയാണ് ഇതിന്റെയും നിര്‍മ്മാണം. ആ കാലത്തെ യുദ്ധങ്ങളിലും മറ്റും ഒരു നിര്‍ണ്ണായകമായ ഒരു സ്ഥാനം ഈ കോട്ടയ്ക്കും ഉണ്ടായിരുന്നിരിക്കണം. കാരണം ഖലീഫ ഭരണം വരുന്നതിന്‌ മുമ്പ് പല അധിനിവേശങ്ങളും നാട്ടു യുദ്ധങ്ങളും ഇവിടെയും നടന്നിരുന്നു എന്ന് രേഖകളില്‍ കാണപ്പെടുന്നുണ്ട്. തനിമ നഷ്ടപ്പെടാതെ പുതുക്കി പണിതെങ്കിലും അറാദ്‌ ഫോര്‍ട്ടിന്റെ ഉള്ളറകള്‍ നമ്മെ വിസ്മയിപ്പിക്കും. പക്ഷെ ഈ ചരിത്ര സത്യങ്ങള്‍ അറിയാനും പഠിക്കാനും സഞ്ചാരികള്‍ക്കായി ഇവിടെ ഒരു വിവരങ്ങളും ലഭ്യമാകുന്നില്ല എന്നത് നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ് . അതേ സമയം ഇവയെല്ലാം സൂക്ഷമമായി പരിപാലിക്കുന്ന കാര്യത്തില്‍ ഇവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. നമ്മുടെ നാട്ടിലെ ഓരോ ചരിത്ര സ്മാരകങ്ങളില്‍ ചെല്ലുമ്പോഴും വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതിലും , അവയെല്ലാം പരിചയപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും നമ്മുടെ രാജ്യം വളരെ ശ്രദ്ധിക്കുന്നു എന്നതും ഇവിടെ എടുത്ത് പറയേണ്ട കാര്യമാണ്.

പൊടിക്കാറ്റ് മറച്ചിട്ടുണ്ട്‌ ഹൈവേകളെ . പതുക്കെയാണ് വാഹനം നീങ്ങുന്നത്‌. കോട്ടയിലെ അനുഭവങ്ങള്‍ക്കൊപ്പം അമര്‍ ദിയാബിന്റെ അറബി സംഗീതം കൂടി ചേര്‍ന്നപ്പോള്‍ സന്തോഷം തോന്നുന്നു. ഈ അവധി ദിവസം നല്ലൊരു അനുഭവമായി എന്ന്തന്നെ പറയാം. പതുക്കെ തണുപ്പിന്റെ ആലസ്യത്തില്‍ നിന്നുണര്‍ന്ന് ചൂടിലേക്കുള്ള പ്രയാണത്തില്‍ ആണ് പവിഴ ദ്വീപ്‌. ഒപ്പം സമ്പന്നമായ കുറേ ചരിത്ര സത്യങ്ങളെ അടുത്തറിഞ്ഞ സന്തോഷത്തില്‍ എന്‍റെ മനസ്സും.

Saturday, March 3, 2012

ബാക്കിയാവുന്ന മാമ്പഴക്കാലം

തൊടിയിലെ അണ്ണാരകണ്ണന്മാര്‍ക്കും കിളികള്‍ക്കും ഇനി പരിഭവിക്കേണ്ടി വരില്ല. ഇനി ഈ മാവിലെ ഓരോ മാങ്ങയും അവര്‍ക്ക് സ്വന്തമാണ്. അവരുടെ സാമ്രാജ്യത്തിലേക്ക് ചരല്‍കല്ലുകള്‍ വലിച്ചെറിഞ്ഞുകൊണ്ട് ഓടിക്കാന്‍ മാമ എന്ന് ഞാന്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന ഉമ്മത്തി താത്ത ഇല്ല ഇന്ന്.

ഉമ്മ പറയുമായിരുന്നു , നിന്നെ പെറ്റത്‌ ഞാനാണെങ്കിലും നോക്കിയത് മാമ ആയിരുന്നു എന്ന്. ആ സ്നേഹവും കടപ്പാടും എനിക്കെന്നും മാമയോടും ഉണ്ടായിരുന്നു. പഴുത്ത മാങ്ങകള്‍ പെറുക്കി കൂട്ടി നടന്നു വരുന്ന മാമയുടെ മുഖം മനസ്സിലുണ്ട് ഇന്നും. ഇഷ്ടപ്പെട്ടവര്‍ വിടപറയുമ്പോള്‍ ബാക്കിയാവുന്ന ഓര്‍മ്മകളുടെ കൂട്ടത്തില്‍ അവര്‍ പകര്‍ന്നു തന്ന സ്നേഹത്തിനു പുറമേ ഇങ്ങിനെ ചില അടയാളങ്ങളുമുണ്ട് . വീടിന്‌ പിറകിലൂടെ ഇറങ്ങി ഒറ്റയടിപ്പാതയിലൂടെ നടന്ന് ഈ പറമ്പിലെത്തുമ്പോള്‍ ഞാനറിയാതെ നിന്ന് പോകും. സ്നേഹത്തിന്‍റെ ഒരദൃശ്യ സ്പര്‍ശവുമായി കിളികളോട് കലഹിച്ച് , മാങ്ങകള്‍ പെറുക്കി കൂട്ടി മാമ ഇവിടെയെല്ലാമോ നില്‍ക്കുന്ന പോലെ.

കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ഇടനാഴികളില്‍ ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് ഓര്‍മ്മകളുണ്ട്‌.
പക്ഷെ കോഴിക്കോട്ടേക്കെത്താന്‍ ഇതുവഴിയല്ലാതെ ഒരു യാത്രയും പറ്റില്ല ഞങ്ങള്‍ക്ക്. പക്ഷെ ഇവിടെത്തുമ്പോള്‍ മനസ്സ് ഞാനറിയാതെ അസ്വസ്ഥമാവുന്നു. ചുറ്റും കണ്ണോടിക്കുമ്പോള്‍ ദൈന്യതയുടെ എത്ര മുഖങ്ങളാണ് നമ്മെ വേട്ടയാടുന്നത്. ഒരു തൂക്ക് പാത്രത്തില്‍ കഞ്ഞിയും പിടിച്ചു ഓടുന്നവര്‍, കയ്യില്‍ മരുന്നും , മനസ്സില്‍ ദുഃഖ ഭാരവുമായി നീട്ടി നടക്കുന്നവര്‍ , ഓരോ ചിത്രങ്ങളും മനസ്സില്‍ ഒരു വേദനയായി നില്‍ക്കുന്നു.

ജനറല്‍ വാര്‍ഡിന്റെ ഇടനാഴികകളിലൂടെ കുറെ വേദനിക്കുന്ന ചിത്രങ്ങളും കണ്ടുനീങ്ങുമ്പോള്‍ ഹഫി എന്‍റെ കയ്യില്‍ മുറുക്കെ പിടിച്ചു. "ദേ ഇവിടെ" എന്ന് പതുക്കെ മന്ത്രിക്കുകയും ചെയ്തു. വിശാലമായ ആ ആശുപത്രിക്ക് പോലും ഉള്‍കൊള്ളാന്‍ പറ്റാത്ത രോഗികള്‍ക്കിടയില്‍ ഒരു പുല്‍പ്പായയില്‍ ചുരുണ്ട് കിടക്കുന്ന മുഖത്തേക്ക് നോക്കിയതും എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മുടിയിഴകളിലൂടെ എന്നെ തലോടിയ , എനിക്ക് വേണ്ടി പഴുത്ത മാങ്ങകള്‍ പെറുക്കി കൂട്ടിയ ആ കൈകള്‍ ശോഷിച്ചിട്ടുണ്ട്, ഞാന്‍ ചിരിക്കുമ്പോള്‍ സന്തോഷിച്ച കണ്ണുകളില്‍ മാത്രം ഒരു തിളക്കം കണ്ടു. അത് ഞങ്ങള്‍ വന്ന സന്തോഷതിന്റെതാണ് . ആ കൈകള്‍ എന്‍റെ മുഖത്ത് തലോടി ആദ്യം പറഞ്ഞത് "മാങ്ങാക്കാലം കഴിഞ്ഞപ്പോഴാണോ എന്‍റെ കുട്ടി നാട്ടിലെത്തിയത് " എന്നാണ്. പരിസരം മറന്നു എന്‍റെ കണ്ണുകളും നിറഞ്ഞൊഴുകി. പുല്‍പ്പായയില്‍ അമര്‍ന്നിരുന്ന് ഒന്നും പറയാനില്ലാതെ മുഖത്തോട് നോക്കി ഞാനിരുന്നു.

കൈപിടിച്ച് സ്കൂളിലെ ക്ലാസ് മുറി വരെ കൊണ്ടാക്കുന്നതും, എന്നെ തല്ലിയ ഉസ്താദിനോട് വഴക്കിനു പോയതും, നബിദിന ഘോഷയാത്രക്ക്‌ കൊടി കിട്ടാതെ കരഞ്ഞ എനിക്ക് വര്‍ണ്ണ കടലാസുകള്‍ ഒട്ടിച്ച കൊടി ഉണ്ടാക്കി തന്നതും, പഴുത്ത മാങ്ങകളുടെ തൊലി ചെത്തി പാത്രത്തില്‍ ഇട്ട് തരുന്നതും തുടങ്ങി ഗള്‍ഫിലേക്കുള്ള ആദ്യ യാത്രയില്‍ കൂടെ എയര്‍പോര്‍ട്ട് വരെ വന്നതുമായ കുറെ ഓര്‍മ്മകള്‍ എന്നെ പിടിച്ചു വലിക്കുന്നു.

ചുരുട്ടി നല്‍കിയ നോട്ടുകള്‍ മാമ വാങ്ങിയത് മകന്റെ അവകാശമായി കണ്ടാവണം. എന്നാല്‍ "എന്നെ കാണാന്‍ ഓടി വന്നല്ലോ എന്‍റെ കുട്ടി " എന്ന തൊണ്ടയില്‍ കുടുങ്ങിപ്പോയ വാക്കുകള്‍ ആണ് എന്നെ കൂടുതല്‍ സന്തോഷിപ്പിച്ചത്. അര്‍ബുദത്തിന്റെ വേദനയില്‍ ആ ഒരാശ്വാസം ഞാന്‍ കണ്ടതാണ്. എങ്ങിനെ അവിടിന്നറങ്ങി എന്നറിയില്ല എനിക്ക്. പക്ഷെ അതൊരു അവസാന കൂടിക്കാഴ്ച ആയിരുന്നു. കഴിച്ചു കഴിഞ്ഞിട്ടും നാവിന്‍ തുമ്പില്‍ നിന്നും ഒഴിഞ്ഞുപോകാത്ത ഒരു മാമ്പഴത്തിന്റെ രുചി പോലെ ഈ പോറ്റമ്മയും ആ സ്നേഹവും എന്‍റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.

എന്നോ എഴുതേണ്ടിയിരുന്ന ഒരു ഓര്‍മ്മകുറിപ്പ്. ഞാനിതിവിടെ കുറിക്കുന്നു. വിഷമിപ്പിക്കാനല്ല. ഓര്‍മ്മകളും സ്വപ്നങ്ങളും സന്തോഷങ്ങളും ഗൃഹാതുരത്വവും പങ്കു വെക്കുന്ന എന്റെയീ അക്ഷരങ്ങളുടെ ചെറിയ ലോകത്ത് ഈ വളര്‍ത്തുമ്മയേയും കാണണം എനിക്ക്. പ്രാര്‍ത്ഥനകളോടെ .

Monday, February 27, 2012

ഒരു ഒപ്പനപ്പാട്ടിന്‍റെ ഓര്‍മ്മയ്ക്ക്‌



പടിയിറങ്ങിപോയതില്‍ പിന്നെ കണ്ടില്ലല്ലോ എന്ന പരിഭവം പറയല്ലേ എന്‍റെ വിദ്യാലയമേ. അല്ലെങ്കിലും ഓര്‍മ്മകള്‍ക്കുണ്ടോ പടിയിറക്കം. ചെമ്മണ്ണിട്ട റോഡിലൂടെ നടന്ന് വലത്തോട്ടുള്ള ഇടവഴി തിരിഞ്ഞ് ഞാനിതാ എത്തിരിയിരിക്കുന്നു നിന്‍റെ തിരുമുറ്റത്ത്‌. ഇതെന്ത് മറിമായമാണ്. മീശ തടവി വല്ല്യ ആളായൊരു അഹങ്കാരത്തില്‍ ഇവിടെത്തിയ ഞാനെങ്ങിനെ ആ പഴയ സ്കൂള്‍ കുട്ടിയായി. ഏതോ കുട്ടികള്‍ കഴിച്ചിട്ട മാങ്ങയണ്ടി ഞാന്‍ തട്ടി തെറിപ്പിച്ചു. സ്കൂള്‍ മുറ്റത്തെ ആ പഴയ കാഞ്ഞിര മരത്തില്‍ തട്ടി അത് തിരിച്ചുവരുമ്പോള്‍ കുറെ പഴയ ഓര്‍മ്മകളും കൂടെ പോന്നു. ഒരു പഞ്ചാര മാങ്ങയുടെ രുചിയുള്ള ഓര്‍മ്മകള്‍. റഹീം മാഷിന്‍റെ മലയാളം ക്ലാസുകള്‍ നടക്കുമ്പോള്‍ പുറത്തു വീഴുന്ന പഴുത്ത മാങ്ങകള്‍ പെറുക്കി ആരും കാണാതെ എനിക്ക് തരും പ്യൂണ്‍ നാരായണേട്ടന്‍ . ഉപ്പ ഇതേ സ്കൂളിലെ മാഷായതില്‍ ഉള്ള ആനുകൂല്യമാണ്. ‌. ഒരിത്തിരി കുശുമ്പ് മറ്റു കുട്ട്യോള്‍ക്ക് എന്നോട് തോന്നാതിരുന്നില്ല.

ഇന്നും ഞാന്‍ ക്ലാസിലെത്താന്‍ അല്പം വൈകിയോ..? ഇടത്തോട്ടൊന്ന് പാളി നോക്കി. ഹെഡ് മാഷ്‌ കുട്ട്യാലി മാഷിനെ കാണാനില്ല. സമാധാനം. നേരം വൈകിയതിന് ഇന്നലെയും കണ്ണുരുട്ടിയതാണ് എന്നോട്. ഞാനോടി ഏഴ് ബിയിലെ ഒന്നാമത്തെ ബെഞ്ചില്‍ ഇരുന്നു. എന്നേ കണ്ടതും ആമി ഹോം വര്‍ക്ക് ചെയ്ത കണക്കു പുസ്തകം നീട്ടി. ഗംഗാധരന്‍ മാഷ്‌ വരുന്നതിന് മുമ്പായി അത് പകര്‍ത്തണം. അല്ലേല്‍ ബുക്ക്‌ കൊണ്ട് ചെകിടത്താണ് മാഷ്‌ പൊട്ടിക്കുക. ആറാം ക്ലാസ് മുതല്‍ മാഷിന്‍റെ അടിയില്‍ നിന്നും എന്നെ കാക്കുന്നത് ആമിയുടെ സഹായമാണ്.

പതുക്കെ ഞാനാ ഷെഡിലേക്ക് കയറി. ശൂന്യമായ ബെഞ്ചുകളൊന്നില്‍ നിന്നും ചുണ്ടില്‍ ഒരു കള്ളചിരിയും മുഖത്ത് ഒരു നാണവുമായി ആമിയുടെ കണക്ക് നോട്ട്ബുക്ക് എന്‍റെ നേരെ നീണ്ടു വരുന്നുണ്ടോ. എനിക്കങ്ങിനെ തോന്നി. ഹോം വര്‍ക്ക് ചെയ്തു ബുക്ക്‌ തിരിച്ചു നല്‍കുമ്പോള്‍ എന്നെക്കാള്‍ ആശ്വാസം അവള്‍ക്കായിരുന്നോ? എനിക്ക് അടി കിട്ടില്ലല്ലോ എന്ന ആശ്വാസം ആയിരുന്നില്ലേ അത്. നിന്‍റെ നിഷ്കളങ്കതക്ക് നന്ദി ഇപ്പോള്‍ പറഞ്ഞാല്‍ മതിയോ ആമീ. വൈകിയിട്ടില്ല. കാരണം ഞാനിപ്പോള്‍ ആ പഴയ ഏഴാം ക്ലാസുകാരനാണ്.

ഞാന്‍ സ്കൂളിന്‍റെ മൈതാനത്തിലേക്കിറങ്ങി. എത്ര തവണ വീണതാ ഇവിടെ. തൊലിപൊട്ടി ചോര വരുമ്പോള്‍ ശിവദാസന്‍ മാസ്റ്റര്‍ പഞ്ഞിയില്‍ ടിങ്ക്ചര്‍ മുക്കി മുറിവില്‍ വെക്കും. നീറിയിട്ട് സ്വര്‍ഗം കാണുമെങ്കിലും കരയാതിരിക്കുന്നത് മാഷ്‌ മരുന്ന് വെക്കുമ്പോള്‍ അതില്‍ ഒളിപ്പിക്കുന്ന വാത്സല്യത്തിന്‍റെ മധുരം കൊണ്ടാണ്. യൂത്ത് ഫെസ്റ്റിവലിന് മാഷിന്‍റെ വീട്ടില്‍ നിന്നും ഹാര്‍മോണിയം കൊണ്ടുവരും. മാഷിന്‍റെ വിരലുകള്‍ അതില്‍ തലോടുമ്പോള്‍ പൊഴിക്കുന്ന സംഗീതം പോലെ തന്നയായിരുന്നു മാഷിന്‍റെ ക്ലാസുകളും.
അറിയാതെ കേട്ടു പോകുന്ന ഏത് ഹാര്‍മോണിയം ശ്രുതികളും ഇപ്പോഴും എന്നെ കൊണ്ട് പോവാറുണ്ട് ആ പഴയ സ്കൂള്‍ കാലത്തിലേക്ക്. ഒപ്പം മാഷിനെ കുറിച്ചുള്ള ഓര്‍മ്മകളിലേക്കും . മിക്കപ്പോഴും മാഷിന്‍റെ ക്ലാസുകള്‍ സ്കൂളിനു പുറത്ത് ഏതേലും മരത്തിന്‍റെ ചുവട്ടിലാകും. ആ മരങ്ങളൊക്കെ മാറി അവിടെയെല്ലാം പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ വന്നു. പ്രകൃതിയോട് ചേര്‍ന്നുള്ള ഇത്തരം അനുഭവങ്ങളൊക്കെ പുതിയ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നു.

ഈ മൈതാനത്തില്‍ ആയിരുന്നു സ്കൂള്‍ അസംബ്ലി കൂടുക. ഏഴാം ക്ലാസില്‍ വെച്ച് സ്കൂള്‍ ലീഡറായി തിരഞ്ഞെടുത്തപ്പോള്‍ ഇത്തിരി അഹങ്കാരം തോന്നിയോ എനിക്ക് . ആദ്യത്തെ അസംബ്ലിയില്‍ തന്നെ "അസ്സംബ്ലി അറ്റന്‍ഷന്‍ " എന്ന് വലിയ ശബ്ദത്തില്‍ വിളിച്ചു കൂവി കുട്ടികളെ ഞെട്ടിക്കുകയും അധ്യാപകരെ ചിരിപ്പിക്കുകയും ചെയ്ത റെക്കോര്‍ഡ്‌ ആരേലും മാറ്റിയിട്ടുണ്ടാവുമോ ആവോ. "എന്നെ സ്കൂള്‍ ലീഡറായി തിരഞ്ഞെടുത്താല്‍ സ്കൂളിന്‍റെ ഭാവിക്ക് അത് ചെയ്യും ഇത് ചെയ്യും " എന്നൊക്കെ പ്രസംഗിപ്പിച്ചത് സുബ്രമണ്യന്‍ സാറായിരുന്നു. അത് കേട്ട് ചിരിച്ചു മറിയാന്‍ മുമ്പില്‍ തന്നെ സാറും ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ വിട്ടുകൊടുത്തില്ല.

നോക്കിനില്‍ക്കെ മറ്റൊരു സ്കൂള്‍ ദിവസം കടന്നുവരുന്നു. ഇന്ന് കലോത്സവം അല്ലേ. ഞാനും ഉണ്ടല്ലോ പ്രസംഗ മത്സരത്തിന്. വരാന്‍ സാധ്യതയുള്ള വിഷയങ്ങളെ പറ്റി ഒരു ചെറുകുറിപ്പ് എഴുതിതന്നിട്ടുണ്ട് ഉപ്പ. ഇനി അതുവെച്ച്‌ ഒന്ന് വിശാലമാക്കണം പ്രസംഗം. ആ കുറിപ്പും തേടി ഞാന്‍ അറിയാതെ പോക്കറ്റില്‍ തപ്പിയോ? ഫസല്‍ സാറിന്‍റെ അനൌണ്‍സ്മെന്റ് വരുന്നു. പ്രസംഗ മത്സരം ഫസ്റ്റ് പ്രൈസ് ഗോസ് റ്റു... ആമി ഓടിവന്നു കയ്യില്‍ പിടിച്ചു. ഒപ്പന മത്സരത്തില്‍ അവള് മണവാട്ടി ആയ ടീമിനായിരുന്നു ഒന്നാം സ്ഥാനം. അവളുടെ ഉമ്മാന്‍റെ പട്ടുസാരിയുടുത്ത് മുഖത്തൊരു കള്ള നാണവുമായി അവള്‍ നന്നായി ശോഭിച്ചിരുന്നു. മുന്നിലൂടെ ഓടിപ്പോയ ഒരു കുട്ടിയുടെ പാദസരത്തിന്‍റെ കിലുക്കം എന്നെ തിരിച്ചു വിളിച്ചു.



മഴക്കാലമായി. സ്കൂളിലേക്കുള്ള റോഡൊക്കെ വെള്ളത്തിനടിയിലായി. ഇനി കുറച്ച് കാലം സ്കൂളിന് അവധിയാണ്. ഞങ്ങളുടെ പ്രാര്‍ത്ഥന പോലെ വെള്ളപൊക്കമിറങ്ങാന്‍ കുറെ കഴിയും. വെള്ളമിറങ്ങി കഴിഞ്ഞാല്‍ വീണ്ടും സ്കൂള്‍ തുറക്കും. നല്ല രസമാണ് രണ്ടു വശത്തും വെള്ളം നിറഞ്ഞ വയലുകള്‍ക്കിടയിലൂടെ പോവാന്‍ . പക്ഷെ റോഡിന്‌ നടുവിലൂടെ നടക്കണം . അല്ലെങ്കില്‍ മുതിര്‍ന്നവര്‍ വഴക്ക് പറയും. വെള്ളത്തില്‍ വീണു പോകുമോ എന്ന പേടിയാണ് അവര്‍ക്ക്.

അന്നും ഇന്നും ചെറുവാടിക്കാരുടെ സ്വന്തം ഹെഡ് മാഷ്‌ ആണ് കുട്ട്യാലി മാസ്റ്റര്‍. വാത്സല്യം കൊണ്ട് എങ്ങിനെ കുട്ടികളെ നേരെയാക്കാം എന്നതായിരുന്നു മാഷിന്‍റെ വിജയം.ആ മനോഹരമായ പുഞ്ചിരിയുമായി ഇന്നും ഞങ്ങളുടെ ഗ്രാമത്തില്‍ സാറുണ്ട്‌. തലമുറകളുടെ അക്ഷര സൗഭാഗ്യത്തിന് തിരികൊളുത്തിയ സുകൃതവുമായി. നാട്ടിലെത്തുമ്പോള്‍ ഞാനും ഓടിയെത്തും മാഷിനടുത്ത്. ആ ആലിംഗനത്തില്‍ അറിയുക ഒരച്ഛന്‍റെ വാത്സല്യമാണ്.

സ്കൂള്‍ വരാന്തയിലൂടെ ഞാന്‍ പുറത്തോട്ട് നടന്നു. വീതികൂടിയ നെറ്റിയിലെ വിയര്‍പ്പ് തുടച്ച് വേഗത്തില്‍ നടന്നു വരുന്നത് ഖാദര്‍ മാഷല്ലേ. പക്ഷെ മാഷ്‌ ഇന്നില്ല എന്നത് മറ്റൊരു തിരിച്ചറിവും. ഞാന്‍ പഠിച്ച മറ്റൊരു കലാലയത്തിനും ഇത്രത്തോളം മധുരമായ ഓര്‍മ്മകള്‍ നല്‍കാന്‍ പറ്റിയിട്ടില്ല. ഒരു കാലാലയത്തിനോടും ഇത്രക്കടുപ്പം എനിക്കും തോന്നിയിട്ടില്ല. അന്ന് കിട്ടിയ അടിയുടെ വേദന ഇന്നെനിക്ക് സുഖമുള്ള നോവുകളാണ്, കേട്ട വഴക്കുകള്‍ ഇന്നൊരു ഗാനം പോലെ മധുരമാണ് . കാരണം വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തിരിച്ചറിയുന്നത് അതൊരു വിജയ മന്ത്രമായിട്ടാണ്. പാഠപുസ്തകങ്ങള്‍ക്കൊപ്പം പഠിച്ചിറങ്ങിയത് സ്നേഹത്തിന്‍റെ കൂടി പാഠങ്ങളാണ്.കുട്ടികള്‍ക്കൊപ്പം നിന്ന് അവരുടെ മനസ്സറിഞ്ഞ് ഇടപ്പെട്ട കുറെ അധ്യാപകരുണ്ടായിരുന്നു ഇവിടെ. ഇപ്പോഴും ഞങ്ങളുടെ മനസ്സില്‍ ജീവിക്കുന്നവര്‍. പലരും ഇന്നീ ലോകത്ത് ഇല്ലാതിരിക്കാം. പക്ഷെ ഈ വിദ്യാലയവും ഇതിന്‍റെ മതില്‍കെട്ടും പിന്നെ എഴുതിയും ചൊല്ലിയും പഠിച്ച അക്ഷരങ്ങളും നിലനില്‍ക്കുവോളം അവര്‍ക്കും മരണമില്ല. പ്രിയപ്പെട്ട ആ അധ്യാപകര്‍ക്കുള്ള ഗുരുദക്ഷിണ കൂടിയാണ് ഈ കുറിപ്പ്. അങ്ങിനെ കുറെ അനുഭവങ്ങള്‍. എല്ലാര്‍ക്കും കാണുമല്ലോ പഠിച്ച കലാലയങ്ങളെ ചുറ്റി പറ്റി മറക്കാന്‍ പറ്റാത്ത ഓര്‍മ്മകള്‍.

ദേ... പ്യൂണ്‍ നാരായണേട്ടന്‍ ലോങ്ങ്‌ ബെല്‍ അടിക്കുന്നു. ക്ലാസ് തുടങ്ങാന്‍ സമയമായി. വര്‍ഷങ്ങള്‍ പിറകിലേക്കോടി ഞാന്‍ വീണ്ടും ഏഴ് ബി യിലെ മുന്‍ ബെഞ്ചില്‍ ചെന്നിരുന്നു . നീണ്ട ഹാജര്‍ പുസ്തകവുമായി ഗംഗാധരന്‍ മാസ്റ്റര്‍ എത്തി.
അസീസ്‌ ടീ.പി
ഹാജര്‍ സര്‍
മായ. സി
ഓള് വന്നീല്ല സേര്‍
കെ. ടി. മന്‍സൂര്‍ അഹമ്മദ്
പ്രസന്റ് സര്‍ .
.....................
.....................

Saturday, February 18, 2012

ആരവമൊഴിയുന്ന മൈതാനങ്ങള്‍




"ചലഞ്ചെഴ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് സംഘടിപ്പിക്കുന്ന വമ്പിച്ച സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് നാളെ മുതല്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നു. കാലുകള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ക്കുന്ന നിങ്ങളുടെ പ്രിയ താരങ്ങളുടെ പ്രകടനം കാണാന്‍ എല്ലാവരെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്"

ഗ്രാമങ്ങളിലെ നിരത്തിലൂടെ പൊടിപാറിച്ചുകൊണ്ട് ഒരു അനൌണ്‍സ്മെന്റ് ജീപ്പ് കടന്ന് പോയി . ഒപ്പം അതില്‍ നിന്നും പുറത്തേക്കെറിയുന്ന നോട്ടീസുകള്‍ വാരിക്കൂട്ടാന്‍ പിറകെ ഓടുന്ന കുറെ കുട്ടികളും. ഒരു പഴയ കാലഘട്ടത്തെയാണ് ഈ പരിചയപ്പെടുത്തിയത്. നമ്മളില്‍ പലരും ഇപ്പോള്‍ അല്പം ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്ന വാക്കുകള്‍. പ്രത്യേകിച്ചും മലബാര്‍ ഗ്രാമങ്ങളില്‍. ആ ഗ്രാമങ്ങളുടെ തുടിപ്പും ആവേശവുമായിരുന്നു സെവന്‍സ് ഫുട്ബാള്‍ മത്സരങ്ങള്‍. വൈകുന്നേരങ്ങളെ സജീവമാക്കിയിരുന്ന ഈ കായിക ഉത്സവത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്...? ചെറിയൊരു തിരിഞ്ഞു നോട്ടം നന്നാവുമെന്ന് തോന്നുന്നു.

നാട്ടുക്കാരെല്ലാം ചേര്‍ന്ന് , നെല്ല് കൊയ്ത പാടങ്ങള്‍ ചെത്തി മിനുക്കി നിരപ്പുള്ള മൈതാനമാക്കുന്നതില്‍ തുടങ്ങുന്നു ആവേശത്തിന്‍റെ കൊടിയേറ്റം. അയല്‍ പ്രദേശങ്ങളിലെ മിക്ക ക്ലബ്ബുകളും പങ്കെടുക്കുന്ന മത്സരത്തിന്‍റെ ആവേശത്തിലേക്ക് റഫറിയുടെ വിസില്‍ മുഴങ്ങുന്നത് മുതല്‍ ഉത്സവമാണ്. പൊടി പാറുന്ന മണ്ണില്‍ മത്സരത്തിന്‍റെ താളം മുറുകുമ്പോള്‍ കാണികള്‍ക്കിടയില്‍ നിന്നും ഉയരുന്ന ആരവങ്ങള്‍. ലോക്കല്‍ മറഡോണമാരുടെയും മെസ്സിമാരുടെയും പേര് വിളിച്ചു പ്രോത്സാഹിപ്പിക്കുന്ന കാണികള്‍.അവരുടെ ആവേശം കാലിലെ ഊര്‍ജ്ജമാക്കി കുതിച്ച് പാഞ്ഞു എതിര്‍ടീമിന്‍റെ വല കുലുക്കുമ്പോള്‍ ചാടി മറിയുന്ന കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ.

പക്ഷെ, ഇപ്പോള്‍ ഈ മൈതാനങ്ങളിലെ ആരവങ്ങള്‍ക്ക് ചെവിയോര്‍ക്കുമ്പോള്‍ എനിക്കൊന്നും കേള്‍ക്കാന്‍ പറ്റുന്നില്ലല്ലോ... ഫുട്ബോളിന് മരണ മണി മുഴങ്ങി എന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. പക്ഷെ ഗ്രാമങ്ങളെ മുന്‍നിര്‍ത്തി നടന്നു വന്നിരുന്ന സെവന്‍സ് മത്സരങ്ങള്‍ ഇപ്പോള്‍ വളരെ കുറഞ്ഞുപ്പോയി. വെറും ഫുട്ബോള്‍ എന്നതിനുപരി ഒരുപാട് തലങ്ങളിലേക്ക് അതിന്‍റെ ഗുണങ്ങള്‍ പരന്നിരുന്നു എന്നതാണ് എടുത്ത് പറയേണ്ട പ്രത്യേകത. ഐക്യത്തിന്റെ, സാഹോദര്യത്തിന്‍റെ , മത സൗഹാര്‍ദ്ധത്തിന്‍റെ മേഖലകളിലേക്ക്. പല മലബാര്‍ തറവാട്ടുകാരുടെയും പ്രതാപം അറിയിക്കുന്ന വേദി കൂടിയായിരുന്നു ഇത്. സ്വന്തം ടീമും, മത്സരത്തിന്‍റെ സംഘാടനവും തുടങ്ങി അവരുടെ പൊങ്ങച്ചത്തിന്‍റെ മുഖം കൂടി കാണിക്കാന്‍ ഒരു അവസരം കൂടി ആയിരുന്നു ഇത്.

ഫുട്ബോളിന്റെ സാമ്പ്രദായിക സൗന്ദര്യത്തെ, സെവന്‍സ് ഫുട്ബോള്‍ മത്സരങ്ങള്‍ നശിപ്പിക്കുന്നു എന്നൊക്കെ പറയാറും കേള്‍ക്കാറുമുണ്ട്. അതിന്‍റെ ശരിയും തെറ്റും വിശകലനം ചെയ്യാന്‍ ഞാനാളല്ല. പക്ഷെ ഒരു മലബാറുക്കാരനായ എനിക്ക് ഫുട്ബോള്‍ എന്നാല്‍ ജീവശ്വാസം പോലെയാണ്. പാടങ്ങളിലും സ്കൂള്‍ മൈതാനങ്ങളിലും നിറഞ്ഞു നിന്നിരുന്ന ആരവങ്ങള്‍ കണ്ടും കേട്ടുമാണ് ഞങ്ങള്‍ വളര്‍ന്നത്‌. അതിപ്പോള്‍ കുറയുന്നു എന്നറിയുമ്പോഴുള്ള വിഷമം ചെറുതല്ല. ഒരു ഗ്രാമത്തിന്‍റെ ഹൃദയം മുഴുവന്‍ ഒരേ താളത്തില്‍ മിടിച്ചിരുന്ന ഒരു കായിക രൂപമാണ് ചുരുങ്ങി പോകുന്നത്.

ഒരു സ്ഥലത്ത് കളി കഴിയുമ്പോള്‍ അടുത്ത ഗ്രാമത്തില്‍ വേറെ തുടങ്ങിയിരിക്കും. പിന്നെ കൂട്ടങ്ങളായി അങ്ങോട്ട്‌. ഒരു വേനല്‍ കഴിയുമ്പോള്‍ അടുത്ത സീസന്‍ ആവുന്നത് വരെ കാത്തിരിപ്പിന് നീളം കൂടും. ആ സെവന്‍സ് ഫുട്ബോള്‍ മത്സരങ്ങളുടെ പരിമിതമായ സാന്നിധ്യമാണ് ഞാനിവിടെ അന്വഷിച്ചതും.

പക്ഷെ മലപ്പുറം ജില്ല വേറെ തന്നെ നില്‍ക്കുന്നു. പേര് കേട്ട പല മത്സരങ്ങളും ഇപ്പോള്‍ ഇല്ല എങ്കിലും കുറെയേറെ ഇപ്പോഴും ഉണ്ട്. അരീക്കോട് തുടങ്ങിയ സ്ഥലങ്ങള്‍ ഇപ്പോഴും സജീവമാണ്. കളിക്കുന്നതിനും കളി ഒരുക്കുന്നതിനും. ഇത് വഴി പോകുമ്പോള്‍ പന്ത് തട്ടി കളിക്കുന്ന കൊച്ചു കുട്ടികളെ കാണാം അവര്‍ക്ക് കളി പറഞ്ഞു കൊടുക്കുന്നവരേയും. നാളത്തെ ഇന്ത്യുടെ പ്രതീക്ഷകള്‍ ആണവര്‍. ഇന്ത്യന്‍ ടീമിലേക്ക് എത്രയെത്ര പ്രതിഭകളെ സമ്മാനിച്ച നാടാണിത്. ഷറഫലിയും ഹബീബും ജാബിറും തുടങ്ങി കുട്ടിക്കാലത്ത് ആരാധിച്ച എത്ര പേരുകള്‍. പുതിയ ഇന്ത്യന്‍ ടീമിലേക്കും കയറി ഇവിടെ നിന്നും കുറെ പേര്‍. എനിക്കുറപ്പുണ്ട് ഈ കൊച്ചു കുട്ടികള്‍ പന്തുതട്ടി പഠിക്കുന്നത് ഇന്ത്യയുടെ പുതിയ പ്രതീക്ഷകളിലേക്കേക്കാണ് എന്ന്. ഒരു പക്ഷെ ഒരു ലോകക്കപ്പ് എന്‍ഡ്രി എന്ന സ്വപ്നത്തിലേക്ക്.

കളികള്‍ മാത്രമല്ല അന്യം നിന്ന് പോകുന്നത്. കളിയരങ്ങുകള്‍ കൂടിയാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തെ പറ്റി എങ്ങിനെ പറയാതിരിക്കും. ഇതുവഴി പോകുമ്പോള്‍ ഒരു നഷ്ടബോധം തോന്നും ഇപ്പോഴും. ഗാലറികളുടെ പഴയ ആരവം മനസ്സിലേക്ക് ഇരച്ചു കയറുന്നു. സിസ്സെഴ്സ് കപ്പ്‌, നെഹ്‌റു കപ്പ്‌, പിന്നെ കോഴിക്കോടിന്‍റെ സ്വന്തം നാഗ്ജി. ബികാസ്‌ പാഞ്ചിയും പാപച്ചനും വിജയനും ജാംഷെഡ്‌ നസ്സീരിയും ചീമ ഒകീരിയും തുടങ്ങി പിന്നെ റഷ്യക്ക് വേണ്ടി ലോക കപ്പ്‌ കളിച്ച ഇഗോര്‍ ബലനോവും അലക്സി മിഹൈലി ചെങ്കോയും വരെ ആവേശം വാരിവിതറിയ രാവുകള്‍.. . കഷണ്ടി തലയുമായി ബെലനോവിനെയും സ്വര്‍ണ്ണ തലമുടിയുമായി ചെങ്കോയെയും പിന്നെ റഷ്യക്ക് വേണ്ടി ലോകകപ്പില്‍ കണ്ടപ്പോള്‍ എത്ര മാത്രം സന്തോഷിച്ചു. നമ്മള്‍ നേരിട്ട് കണ്ട താരങ്ങള്‍. വല്ലാത്തൊരു അനുഭൂതിയായിരുന്നു അത്.

രാവുകളെ പകലാക്കിയ ഫ്ലെഡ് ലൈറ്റ് ആരവങ്ങള്‍ക്ക് ഇന്ന് ശ്മശാന മൂകത. കോഴിക്കോട്ടെ ഫുട്ബോള്‍ പ്രേമികളുടെ നൊമ്പരങ്ങള്‍ അവിടെ ചുറ്റിതിരിയുന്നതായി അനുഭവപ്പെടുന്നു. കാലം മാപ്പ് നല്‍കാത്ത അവഗണന. ഇടയ്ക്കെന്നോ ദേശീയ ലീഗിലെ ചില മത്സരങ്ങള്‍ വന്നു. വീണ്ടും പഴയ പടി. കണ്ണ് തുറക്കാത്ത അധികാരി വര്‍ഗങ്ങള്‍ അറിയുന്നോ കോഴിക്കോടന്‍ ഫുട്ബോള്‍ പ്രേമികളുടെ സങ്കടം. പട്ടിണി കിടന്നു മരിക്കുന്നവരെ പോലും തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ വരുമ്പോള്‍ ഈ ഒരു ചിന്ത അല്പം കടന്നതാണ് എന്നറിയാഞ്ഞിട്ടല്ല. പക്ഷെ എഴുതി വന്ന വിഷയം അതായിപോയല്ലോ.

മൈതാനത്തിലെ പച്ച പുല്ല് കിളിര്‍ക്കുന്നത്‌ പോലെ വീണ്ടും ഗ്രാമങ്ങളും കളിയരങ്ങുകളും സജീവമാകും എന്ന ശുഭാപ്തി വിശ്വാസം ബാക്കി വെക്കാനെ എന്നിലെ കായികപ്രേമിക്കും കഴിയൂ. ഇനി വിസില്‍ മുഴങ്ങുന്നത് പുതിയൊരു മത്സരത്തിന്‍റെ ആവേശത്തിലേക്കാവട്ടെ.

(നാട്ടുപച്ച ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത്)