Saturday, May 28, 2011

ചരിത്രമുറങ്ങുന്ന മണ്ണിലൂടെ....



മകരമഞ്ഞിന്‍റെ അരിച്ചിറങ്ങുന്ന തണുപ്പും ജമന്തി പൂക്കളുടെ സുഗന്ധവുമുള്ള ഈ രാത്രിയില്‍ ഉറങ്ങാതിരിക്കുന്നത്‌ ഞാനും നിലാവും മാത്രം . ടിപ്പു സുല്‍ത്താന്‍റെ കോട്ടകളെ തഴുകി വരുന്ന ചരിത്രത്തിന്‍റെ നറുമണമുള്ള ഇളംകാറ്റിനൊപ്പം ഈ നിലാവ് ഉറക്കം വാരാതിരിക്കുന്ന സ്കൂള്‍ കുട്ടിയായ എനിക്ക് കൂട്ടിരുന്നു.
എനിക്കെങ്ങിനെ ഉറക്കം വരും. ടിപ്പു സുല്‍ത്താന്‍റെ അശ്വമേധത്തിന്‍റെ കഥകളുറങ്ങുന്ന ഈ ശ്രീരംഗ പട്ടണത്തിന്റെ മണ്ണില്‍, കാല ത്ത് നടന്ന് കണ്ട ചരിത്രത്തിന്‍റെ തിരുശേഷിപ്പുകളുടെ ഓര്‍മ്മകള്‍ അയവിറക്കി ഒരുതരം ഉന്മാദാവസ്ഥയില്‍ ആണല്ലോ ഞാന്‍ . യശോധന്യമായ ചരിത്രത്തിന്‍റെ ഓര്‍മ്മകളില്‍ ലയിച്ച് ഈ ഡോര്‍മെറ്ററിയുടെ പുറത്ത് ഞാനിരുന്നു.
ഒരു ക്രിസ്ത്യന്‍ മാനേജ്മെന്റ്റ് ഒരുക്കിയതാണ്‌ ഞങ്ങള്‍ക്കീ താമസം. ഒറ്റക്കിരുന്ന് മടുത്തപ്പോള്‍ ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങി. അടുത്ത് തന്നെയുള്ളത് സ്കൂളിനോട് ചേര്‍ന്ന ക്രിസ്ത്യന്‍ ദേവാലയമാണ്. പള്ളിക്ക് മുകളിലെ ക്രിസ്തു ദേവന്‍റെ രൂപം എന്നെ നോക്കി ചിരിക്കുന്നു. ചെറിയൊരു നിയോണ്‍ ബള്‍ബിന്‍റെ പ്രകാശം മാത്രമേയുള്ളൂഅവിടെ . ഉറങ്ങി കിടക്കുന്ന പൂക്കളും ഉണര്‍ന്നിരിക്കുന്ന ക്രിസ്തുവും,പിന്നെ ഞാനും . നിഗൂഡമായ ഒരു സൌന്ദര്യം തോന്നി ഈ രാത്രിക്ക്. ദേഷ്യത്തോടും അത്ഭുതത്തോടും കൂടി ടീച്ചര്‍ വന്ന് എന്നെ കൊണ്ടുപോകുന്നത് വരെ ഞാനറിയാതെ അവിടെ നിന്നുപ്പോയി.

എനിക്കെന്തോ ഒരു പ്രത്യേകത ആ അന്തരീക്ഷത്തോട് തോന്നിയിരുന്നു. കാലത്ത് ഉണര്‍ന്നപ്പോള്‍ ഞാന്‍ വീണ്ടും അവിടെത്തി. രാത്രി ഉറങ്ങി കിടന്നിരുന്ന പൂക്കളെല്ലാം ഉണര്‍ന്ന് , മഞ്ഞില്‍ കുളിച്ചു സുന്ദരികളായി ഇരിക്കുന്നു. സൂര്യകാന്തി പൂക്കള്‍ക്കാണ് കൂടുതല്‍ ശോഭ. തലയെടുപ്പോടെ അവ വിരിഞ്ഞു നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്. ഒരു ജമന്തി പൂവിനെ തലോടി നിന്ന എന്‍റെ കവിളില്‍ മൃദുലമായ ഒരു സ്പര്‍ശം. ഹൃദ്യമായ പുഞ്ചിരിയുമായി ഒരു വൈദികന്‍ നില്‍ക്കുന്നു. ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് പേരും നാടും മാത്രം പറയാനും ബാക്കി ചിരിക്കാനുമേ എനിക്ക് പറ്റിയുള്ളൂ. സ്നേഹത്തോടെ നെറുകയില്‍ തലോടി ആ പുരോഹിതന്‍ നടന്ന് നീങ്ങി.
ഞാന്‍ ആദ്യം അറിയുന്ന ഒരു ക്രിസ്ത്യന്‍ ദേവാലയം ഇതാണ്. അതുകൊണ്ട് തന്നെ ഇന്നും ചര്‍ച്ച് എന്ന് കേള്‍ക്കുമ്പോള്‍ എന്‍റെ ഓര്‍മ്മകളില്‍ ആദ്യം തെളിയുന്നത് ഇതാണ്. കൂടെ പൂമണമുള്ള ആ രാത്രിയും, പുഞ്ചിരിക്കുന്ന ക്രിസ്തുദേവനും.




എരിയുന്ന ചന്ദനത്തിരികളുടെ സുഗന്ധമുള്ള മറ്റൊരു മൈസൂര്‍ രാത്രി. ചാമുണ്ഡി ക്ഷേത്രത്തിന്‍റെ മുന്നിലാണ് ഞാനിപ്പോള്‍. ഭക്തിയെക്കാളേറെ സന്ദര്‍ശകരാണ്‌ ഇവിടെ . ഒരു ക്ഷേത്രത്തിന്‍റെ പ്രൌഡി ഉണ്ടെങ്കിലും ഒരു ആത്മീയ തലം ഇവിടെ അനുഭവപ്പെട്ടില്ല എന്ന് പറയുന്നത് എന്‍റെ വിവരക്കേടായി വായനക്കാര്‍ ക്ഷമിക്കുക. പക്ഷെ ഒരു പോസ്റ്റ്‌ കാര്‍ഡിലൂടെ എനിക്ക് ഇഷ്ടംതോന്നിയ നന്ദിയുടെ രൂപവും , മനോഹരമായ ഈ ക്ഷേത്രവും എന്‍റെ വര്‍ണ്ണ കാഴ്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നു.

എം . എസ് . സുബ്ബലക്ഷ്മിയുടെ കീര്‍ത്തനങ്ങള്‍ എവിടെന്നോക്കെയോ ഉയര്‍ന്നു കേള്‍ക്കുന്നു. കലിഗോദന ഹള്ളി എന്ന കര്‍ണ്ണാടക ഗ്രാമത്തിലൂടെ നടക്കുകയാണ് ഞങ്ങളിപ്പോള്‍. പട്ടണത്തിന്‍റെ പൊങ്ങച്ചമില്ല. സൂര്യകാന്തി പാടങ്ങള്‍ തഴുകി വരുന്ന കാറ്റും കൊണ്ട് ഈ ഗ്രാമങ്ങളുടെ മനസ്സറിഞ്ഞാണ് ഞങ്ങള്‍ നടക്കുന്നത്. ഇവിടെയും കാണുന്നത് ഭക്തിയുടെ മറ്റൊരു ഭാവം തന്നെ. ഞങ്ങള്‍ക്കെതിരെ ഒരു വൃദ്ധ നടന്ന് വരുന്നു. ആല്‍മരത്തിന്‍റെ ചുവട്ടിലെത്തി അതിന് താഴയുള്ള പ്രതിഷ്ടയില്‍ ആ അമ്മ തിരി കൊളുത്തി. ജീവിത ചക്രത്തിന്റെ ഭൂരിഭാഗവും ഓടി തീര്‍ത്ത ഈ അമ്മ ഏതു പ്രതീക്ഷകളിലേക്കാവും തിരി കൊളുത്തുന്നത്. മറുപടി കിട്ടാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. മുഷിഞ്ഞൊരു പാവാടയും ധരിച്ച് എവിടെ നിന്നോ ഓടിവന്നൊരു പെണ്‍കുട്ടി അതില്‍ തൊഴുത് സ്കൂളിക്കോടി.

പക്ഷെ തികച്ചും വിത്യസ്തമായ അന്തരീക്ഷമാണ് മധുര മീനാക്ഷി ക്ഷേത്രത്തില്‍ എത്തുമ്പോള്‍. നല്ല ഭക്തി സാന്ദ്രമായ ഒരു അന്തരീക്ഷം. ഭക്തരും തീര്‍ത്ഥാടകരും ഒരുക്കുന്ന ഒരു ആത്മ്മീയ ചൈതന്യം. ക്ഷേത്രത്തിന്‍റെ മനോഹരമായ കൊത്തുപണികള്‍ അത്ഭുതത്തോടെ നോക്കി ഞാനൊരു ഓരത്ത് മാറി നിന്നു. വര്‍ഷങ്ങളുടെ പഴക്കവും ഹിന്ദു വിശ്വാസങ്ങളുടെ പൂര്‍ണതയുമായി നില്‍ക്കുന്ന ഈ ക്ഷേത്രവും നല്ലൊരു അനുഭവമായിരുന്നു.



വിശാലമായ മരുഭൂമികള്‍. അതും കഴിഞ്ഞു വരുന്ന വലിയ പര്‍വതങ്ങള്‍ . ഞാന്‍ വീണ്ടുമൊരു യാത്രയിലാണ്. മധുര മീനാക്ഷി ക്ഷേത്രത്തിലും ഗംഗാ തീരങ്ങളിലും അലയുമ്പോള്‍ സങ്കടത്തോടെ കിനാവ്‌ കണ്ട മക്ക എന്ന പുണ്യ ഭൂമി തേടിയുള്ള യാത്ര. ഒരു സ്വപ്നത്തിന്‍റെ സാക്ഷാത്‌ക്കാരം തേടി ഈ പൊള്ളുന്ന മരുഭൂമിയിലൂടെ യുള്ള യാത്രക്ക് പക്ഷെ കുളിരാണ് ഉള്ളത്. മനസ്സിനും ശരീരത്തിനും.
ഇതിഹാസം പിറന്ന മണ്ണിലൂടെയുള്ള യാത്ര. കാത്തിരുന്നു കാത്തിരുന്നു കണ്മുന്നില്‍ തെളിയുന്ന ഹറമിന്‍റെ മിനാരങ്ങള്‍. എന്‍റെ കണ്ണുനീര്‍ തുള്ളികള്‍ ചൂടുള്ള മണ്ണിനെ തൊട്ടു എന്നുറപ്പ്.

എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയ നാഥാ നിനക്ക് സര്‍വ്വ സ്തുതിയും..........

പിന്നെ പരിശുദ്ധ "കഅബ "എന്ന വികാരം മുമ്പില്‍. കഅബ എന്ന സത്യം മുന്നില്‍ തെളിയുമ്പോള്‍ ശരീരത്തിലേക്ക് ഇരച്ചുകയറി വരുന്ന വികാരത്തെ ഞാനെന്തു പേരിട്ടാണ് വിളിക്കേണ്ടത് ...?അറിയില്ല. ഇറ്റു വീണ കണ്ണുനീരില്‍ ഒഴുകിപോയിരിക്കുമോ എന്റെ പാപങ്ങള്‍? കുത്തിയൊഴുകിയ വികാരവായ്പില്‍ പറഞ്ഞു തീര്‍ന്നിട്ടുണ്ടാകുമോ എല്ലാ പ്രാര്‍ത്ഥനകളും?
പ്രാവചകന്റെ ജനനവും ജീവിതവും കൊണ്ട് ധന്യമായ മക്ക പുണ്യഭൂമിയില്‍ അനുഭവിച്ചറിയുന്ന ആത്മീയ ചൈതന്യം വരികളാക്കാന്‍ ഞാന്‍ ബുദ്ധിമുട്ടുന്നു.




ഇനി യാത്ര മദീനയിലേക്ക് . മലനിരകളിലൂടെ ചരിത്രത്തോടൊപ്പം യാത്ര തുടരുമ്പോള്‍ ഇറങ്ങിയത്‌ ഉഹദ് മലയോരത്ത്. ചരിത്ര പ്രസിദ്ധമായ ഉഹദ് യുദ്ധം നടന്ന ഭൂമി.മനസ്സിലേക്കോടിയെത്തുന്ന സ്മ്രിതികള്‍.യുദ്ധത്തിന്‍റെ പൊടിപടലങ്ങള്‍, മലഞ്ചെരിവുകളിലൂടെയുള്ള പടയോട്ടം. വീരയോദ്ധാക്കള്‍ വീണുകിടക്കുന്ന മണ്ണ് നോക്കി നില്‍ക്കെ നമുക്ക് നമ്മെ തന്നെ നഷ്ടപെടുന്നു.
റസൂല്‍ ഉറങ്ങുന്ന മദീന പള്ളിയിലാണ് ഞാനിപ്പോള്‍. ഭക്തിയുടെ ഒരു തളം മാറ്റി വെച്ചാല്‍ യാത്രകളില്‍ ഞാന്‍ മുന്നില്‍ നിര്‍ത്തുന്നത് മദീനയെ ആണ്. സമാധാനത്തിന്റെ മണ്ണാണിത്. ഇവിടത്തെ കാറ്റുകള്‍ കഥ പറയും നമ്മളോട്. കുറെ വെള്ളരി പ്രാവുകള്‍ ഉണ്ടിവിടെ. സമാധാനത്തിന്റെ ചിഹ്നം വെള്ളരി പ്രാവുകള്‍ ആയത് മറ്റൊരു കാരണം കൊണ്ടായിരിക്കില്ല. എന്തൊരു ഭംഗിയാണെന്നോ ഇവിടത്തെ രാവുകള്‍ക്ക്‌ .
നക്ഷത്രങ്ങള്‍ നമ്മോട് സംസാരിക്കുന്നതായി തോന്നും. മിനാരങ്ങളെ തഴുകിവരുന്ന കാറ്റുകള്‍ നമ്മെ താലോലിക്കും , ആശ്വസിപ്പികും .
നബി തിരുമേനിയുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്‍റെയും കഥകള്‍.
ഈ മണ്ണിലിരുന്നു ഞാന്‍ കേട്ടത് ആ കഥകളാണ് . ഞാനെന്റെ മനസ്സിനെ അവിടെ നിര്‍ത്തിയിട്ടാണ് തിരിച്ചു പോന്നത്. ആ മനസ്സ് കാതങ്ങള്‍ക്കപ്പുറം നിന്ന് എന്നോട് മന്ത്രിക്കുന്നത്. അത് ഞാനിവിടെ കുറിച്ചിടുന്നു.
*

പ്രിയപ്പെട്ടവരേ.
ഇതൊരു യാത്ര കുറിപ്പല്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സ്കൂള്‍ വിനോദയാത്രയില്‍ തുടങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു തീര്‍ത്ഥാടനം വരെയുള്ള ഓര്‍മ്മകളില്‍ മനസ്സില്‍ കയറിക്കൂടിയ സ്ഥലങ്ങള്‍. ആ ഓര്‍മ്മകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം. അതൊന്ന് പകര്‍ത്തി എന്ന് മാത്രം. ക്രിസ്ത്യന്‍ , ഹിന്ദു ദേവാലയങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ പരിമിതമാണ്. എന്റെ അറിവിന്റെ അപ്പുറത്തേക്ക് കയറേണ്ട എന്ന് കരുതി മനപൂര്‍വ്വം കുറച്ചത്. സഹോദരങ്ങള്‍ ക്ഷമിക്കുമല്ലോ. സ്നേഹം തന്നെയാണ് എല്ലാ മതങ്ങളുടെയും അടിത്തറ. മത സൌഹാര്‍ദ ബൂലോകത്തിന് ഈ കുറിപ്പ് ഞാന്‍ സമര്‍പ്പിക്കുന്നു.

ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന്.
ആദ്യത്തെ ചര്‍ച്ചിന്റെ ഫോട്ടോ ഈ കുറിപ്പിലുള്ള ചര്‍ച്ച്‌ അല്ല.

Saturday, May 14, 2011

വിളക്ക് മരങ്ങള്‍



ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകുമെന്ന അറിയിപ്പ് കേള്‍ക്കുന്നു. ഇന്ന് സ്റ്റേഷനില്‍ തിരക്ക് കുറവാണ് ‍. ഉച്ചവെയിലില്‍ തിളങ്ങുന്ന പാളങ്ങള്‍ .
മിനറല്‍ വാട്ടര്‍ വാങ്ങി പണം ഏല്‍പ്പിക്കുമ്പോള്‍ അബുക്കയുടെ മുഖത്ത് അവിശ്വസനീയത. ഓരോ യാത്രയിലും സിഗരറ്റും മാസികകളും വാങ്ങിയിരുന്നത് ഇവിടെനിന്നായിരുന്നു.
എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ പോയത് . എന്തെല്ലാം മാറ്റങ്ങള്‍ ...!

മുന്‍പ് ബാംഗ്ലൂരിലേക്കുള്ള ഓരോ യാത്രയും ആഘോഷമായിരുന്നു . ചുറ്റിലും സുഹൃത്തുക്കളുടെ വലയം . അതിലെ അപകടം മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നില്ലേ ..

എവിടം മുതല്‍ക്കായിരുന്നു താളപ്പിഴകളുടെ തുടക്കം.....?.
ദാമുവേട്ടനില്‍ നിന്നോ ?. അതോ ഹമീദില്‍ നിന്നോ .....?

തലയിലെ കെട്ടഴിക്കുമ്പോള്‍ ഒരു ഇന്ദ്രജാലക്കാരന്‍റെ കയ്യടക്കത്തോടെ കഞ്ചാവ് ബീഡികള്‍ മാറ്റം ചെയ്തിരിക്കും പോര്‍ട്ടര്‍ ദാമുവേട്ടന്‍ .
വലിയൊരു കുടുംബത്തെ നോക്കാന്‍ പോര്‍ട്ടര്‍ ജോലിയില്‍ നിന്നും കിട്ടുന്നത് തികയാതെ വന്നപ്പോഴാണ് ദാമുവേട്ടന്‍ ഇതും തുടങ്ങിയത്. ഇതിലെ അപകടത്തെ കുറിച്ച് നല്ല ബോധ്യവും ഉണ്ടായിരുന്നു .
എന്നിട്ടും .....

ഇവിടെങ്ങും കാണാനില്ലല്ലോ ദാമുവേട്ടനെ. ആരോടെങ്കിലും ചോദിച്ചാലോ.....?
വേണ്ട.....
ജയിലിന്റെ ഇരുണ്ട അറകളില്‍ മക്കളെ ഓര്‍ത്ത് വിതുമ്പുന്ന ആ മുഖം എനിക്ക് സങ്കല്‍പ്പിക്കാന്‍ വയ്യ.

ഹമീദിനെ പരിചയപ്പെടുത്തിത്തന്നതും ദാമുവേട്ടന്‍ തന്നെയാണ് .സിറിഞ്ചിലൂടെ കത്തിപ്പടരുന്ന ലഹരിയുടെ പുതിയ ഒരു ലോകം, പുതിയ ബന്ധങ്ങള്‍........അങ്ങനെ പുതുമകള്‍ തേടി തുടങ്ങിയ ഒരു യാത്ര .
ബോധമണ്ഡലത്തില്‍ അപൂര്‍വ്വമായി കടന്നു വരുന്ന ഓര്‍മ്മകളിലൂടെ ഒരു തിരിച്ചു വരവ് ഞാന്‍ ആഗ്രഹിച്ചിരുന്നോ ?
നീന്തി കയറാന്‍ ഒരുങ്ങുമ്പോള്‍ കൂടുതല്‍ ആഴങ്ങളിലേക്ക് എടുത്തെറിയപ്പെട്ടു. വലിച്ചെറിയുന്ന സിറിഞ്ചുകള്‍ക്കൊപ്പം പറന്നുപോയത് കുറെ മൂല്യങ്ങളും , തകര്‍ന്നു പോയത് നൊന്തു പ്രസവിച്ച ഒരമ്മയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആയിരുന്നു.
അധാര്‍മ്മികതയിലൂടെ ഒരു വഴി നടത്തം ........
പതുക്കെ പതുക്കെ ജീവിതം കൈവിടുകയായിരുന്നു.

തെറ്റുകളെ ശരികളാക്കിയുള്ള എന്‍റെ യാത്ര ഇന്നെവിടെയെത്തി?

ഇന്നീ ജീവിതം കടപ്പെട്ടിരിക്കുന്നത് രണ്ട് അമ്മമാരോടാണ്. ജീവിതത്തില്‍ വെളിച്ചമാകേണ്ട ഏക മകന്‍ ലഹരിയുടെ തീരങ്ങളില്‍ പറന്നു നടന്ന് ജീവിതത്തിന്റെ തന്നെ താളം പിഴച്ചപ്പോള്‍ തളര്‍ന്നില്ലല്ലോ എന്‍റെ അമ്മ . സമൂഹവും കുടുംബവും ഒറ്റപ്പെടുത്തിയിട്ടും കാലിടറി പോയതും ഇല്ല. അച്ഛന്‍ മരിച്ചതില്‍ പിന്നെ പ്രതീക്ഷകളത്രയും എന്നിലായിരുന്നു. മകനൊരു എഞ്ചിനീയര്‍ ആയി തീരുമെന്ന് എത്ര സ്വപ്നം കണ്ടിരിക്കും ആ മനസ്സ്.
പക്ഷെ....

ഒരിക്കല്‍ ഹമീദിനെ കാണാതെ പതിവ് ഡോസ് വൈകിയതില്‍ പിന്നെയാണ് കഥയും മാറിയത്. സമനില തെറ്റിയപ്പോള്‍ കാണിച്ചു കൂട്ടിയ അവിവേകങ്ങള്‍ ആണല്ലോ അവസാനം ആ ചികിത്സാ കേന്ദ്രത്തില്‍ എത്തിച്ചതും. അമ്മാവന്മാരുടെ പരിഹാസത്തിന് മുന്നില്‍ നിസ്സഹായതയോടെ കണ്ണ് തുടക്കുന്ന അമ്മയുടെ മുഖം ഇപ്പോഴും എന്‍റെ ഓര്‍മ്മകളില്‍ മായാതെയുണ്ട്‌ . ആ കണ്ണീര്‍ മാത്രം മതിയാകുമായിരുന്നു എന്‍റെ ഈ പാഴ്ജന്മം ഉരുകിതീരാന്‍ . എന്നിട്ടും എന്നെ ശപിച്ചില്ലല്ലോ എന്‍റെ അമ്മ. സ്വന്തം കണ്ണീരിലൂടെ കഴുകി തീര്‍ക്കുകയായിരുന്നോ എന്‍റെ പാപങ്ങളെ.....
ഓരോ തുള്ളി കണ്ണീരും ദൈവത്തിലേക്കുള്ള ഒരായിരം പ്രാര്‍ത്ഥനകളായിരിക്കണം......

ഡോക്ടര്‍ ബാലസുമ....... ഞാനെന്ത് വിളിക്കണം ......? ഡോക്ടറെന്നോ അമ്മയെന്നോ. ? അമ്മ എന്ന് തന്നെ വിളിക്കാം . എനിക്ക് അമ്മ മാത്രമായിരുന്നോ അവര്‍?. ജീവിതത്തിലേക്കുള്ള മകന്റെ തിരിച്ചു വരവും സ്വപ്നംകണ്ട് നാട്ടില്‍ നിന്നും വരുന്ന അമ്മക്ക് ഒരു സാന്ത്വനം കൂടി ആയിരുന്നില്ലേ ‍. ഒരു പക്ഷെ അമ്മയില്‍ പ്രതീക്ഷയുടെ തിരിതെളിയിക്കാനും അവര്‍ക്ക് കഴിഞ്ഞിരിക്കണം.
എനിക്കിഷ്ടപ്പെട്ട മധുരങ്ങളും കൊണ്ടാവും പലപ്പോഴും അമ്മ വരിക. "അവനിതൊന്നും കഴിക്കാന്‍ പറ്റില്ല" എന്ന് പറഞ്ഞ് ഒരിക്കലും എന്‍റെ അമ്മയെ നിരാശപ്പെടുത്തിയില്ല ഡോക്ടറമ്മ . അമ്മയുടെ വാത്സല്യ പകരുന്ന ആ മധുരം പലപ്പോഴും എന്‍റെ ചുണ്ടുകളില്‍ ചേര്‍ത്ത് "അമ്മ തരുന്നതല്ലേ....... കഴിക്കു "എന്ന് എത്ര വട്ടം ഡോക്ടര്‍ അമ്മ എന്നെ ഊട്ടിയിട്ടുണ്ട്. ചികിത്സക്കിടയില്‍ പലപ്പോഴും വിഭ്രാന്തിയുടെ വക്കോളം എത്തിയ എത്രയെത്ര ദിവസങ്ങള്‍ ....! സ്വബോധം തന്നെ നഷ്ടപ്പെട്ട സമയങ്ങള്‍...

പതുക്കെ പതുക്കെ താളം വീണ്ടെടുക്കുക ആയിരുന്നു.
ആശുപത്രിയുടെ പുറത്തുള്ള മനോഹരമായി പൂന്തോട്ടത്തില്‍ എന്നെയും കൊണ്ട് നടക്കും ഡോക്ടറമ്മ. ഓരോ പൂക്കളെ പറ്റിയും ഓരോ കഥകള്‍ പറഞ്ഞുതരും. ഒരു കൊച്ചു കുട്ടിയോടെന്നപോലെ.

ഒരിക്കല്‍ ഡോക്ടറമ്മയുടെ മുറിയില്‍ ഇരിക്കുമ്പോള്‍ ടേബിളില്‍ ഫ്രെയിം ചെയ്ത് വച്ചൊരു ഫോട്ടോ കണ്ട് "ഇത് ആരാണ് .." എന്ന എന്‍റെ ചോദ്യത്തിന് . " നീ തന്നെ..... . നിന്നിലൂടെ ഞാന്‍ തിരിച്ചു പിടിച്ചത് എന്‍റെ മകനെയാണ്".
എന്ന് പറയുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നത് ഇപ്പോഴും ഓര്‍ക്കുന്നു .

എന്നിലെ തെറ്റുകളെ മനസ്സിലാക്കിയ ഒരു കുട്ടിയാണ് ഞാന്‍ ഇന്ന് .
നീണ്ട ആറുമാസത്തെ അനുഭവങ്ങള്‍ എന്നെ ഒരുപാട് മാറ്റിയിരിക്കുന്നു.

ആ ചികിത്സാലയത്തിന്റെ പടികള്‍ ഇറങ്ങിയ നിമിഷങ്ങള്‍...... .

അമ്മ കരയുന്നുണ്ടായിരുന്നു ." ഇതാ ഞാനെന്റെ മകനെ തിരിച്ചു നേടിയിരിക്കുന്നു " എന്ന് ലോകത്തോട് വിളിച്ചുപറയുന്ന ആ മുഖം എനിക്കിന്നും മറക്കാന്‍ കഴിയുന്നില്ല . വെളുത്ത യൂണിഫോമില്‍ ഡോക്ടര്‍ ബാലസുമയും വന്നു. അന്നേവരെ ഡോക്ടറമ്മയെ ആ വേഷത്തില്‍ കണ്ടിട്ടില്ല ഞാന്‍ . എന്നെ നേര്‍വഴി നടത്താന്‍ ദൈവം ഭൂമിയിലേക്ക്‌ അയച്ച ഒരു മാലാഖയെ പോലെ............
നിറയുന്നു കണ്ണുകളോടെ ഡോക്ടറമ്മ എന്‍റെ കൈപിടിച്ച് അമ്മയെ ഏല്പിച്ചു. "ഇതാ നിങ്ങളുടെ മകനെ ഞാന്‍ തിരിച്ചു തരുന്നു" . അമ്മ തിരുത്തി, "എന്‍റെ അല്ല ..നമ്മുടെ മകനെ " .
എന്‍റെ അമ്മയോടൊപ്പം ഞാന്‍ ദൂരെ നടന്നു മറയുമ്പോള്‍ മകന്റെ ഫോട്ടോയില്‍ മുഖം ചേര്‍ത്ത് ഡോക്ടറമ്മ കരയുകയായിരുന്നോ ?

ഇന്‍റര്‍ സിറ്റി എക്സ്പ്രസ് കിതച്ചെത്തി. ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നെണീറ്റ് ഞാന്‍ ട്രെയിനിനടുത്തെക്ക് നീങ്ങി . സ്റ്റേഷനില്‍ തിരക്ക് കൂടിയിട്ടുണ്ട്. വണ്ടി പതുക്കെ നീങ്ങി തുടങ്ങി. ആള്‍ക്കൂട്ടത്തിനിടയിലൂടെ വേഗത്തില്‍ നീങ്ങുന്നത്‌ ദാമുവേട്ടനാണോ..? പക്ഷെ തലയില്‍ ആ കെട്ടില്ലല്ലോ..
കാഴ്ചകളെ മറച്ചുകൊണ്ട്‌ വണ്ടിക്കു വേഗത കൂടുന്നു. കിതപ്പ് മാറി. ഇനി ഇത് കുതിച്ചു പായും. പ്രതീക്ഷയുടെ പുതിയ ലോകത്തിലേക്ക്‌.