Monday, August 22, 2011

നിലാവും മിനാരങ്ങളും



എത്ര വേഗമാണ് ദിവസങ്ങള്‍ കടന്ന് പോകുന്നത്. ഈ നോമ്പ് കാലവും കഴിയാറാവുന്നു. മാനത്ത് റംസാന്‍ ചന്ദ്രിക പൂര്‍ണ്ണമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. മനസ്സിലും ശരീരത്തിലും കുളിര് നല്‍കി സന്തോഷത്തിന്‍റെ വെള്ളി വെളിച്ചം വിതറുന്നുണ്ട് ഈ അമ്പിളി. ആ നിലാവ് തെളിയിച്ച വഴിയിലൂടെ നടന്ന് നടന്ന് ഞാനെത്തിയത് കുറെ ഓര്‍മ്മകളുടെ തീരത്താണ്. അത് നിങ്ങളുമായി പങ്കുവെക്കുമ്പോള്‍ അതില്‍ സന്തോഷത്തിന്‍റെ പൂത്തിരികള്‍ കണ്ടേക്കാം . കൂടെ ഇത്തിരി നോവും നൊമ്പരങ്ങളും.

റമളാന്‍ നല്‍കുന്ന സന്തോഷത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക , താളത്തില്‍ ഒന്ന് നീട്ടി , പിന്നെ അല്‍പം കുറുക്കി ബാങ്ക് വിളിക്കുന്ന മരക്കാര്‍ കാക്കയുടെ മുഖമായിരിക്കും. ഓര്‍മ്മ വെച്ച കാലം മുതല്‍ മരക്കാര്‍ കാക്കയെ ഞാന്‍ കാണാറുണ്ട്‌. പള്ളിയുടെ വാതിലിന്‍റെ പടിയില്‍ കയറി നിന്ന് ബാങ്ക് വിളിക്കുന്നത്‌ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. പിന്നെ ചുണ്ടില്‍ എരിയുന്ന ഭാസ്കര്‍ ചുരുട്ടുമായി പള്ളി കിണറില്‍ നിന്നും വെള്ളം കോരി മുറ്റത്തെ വലിയ റോസാ ചെടികള്‍ നനക്കുന്ന മുഖവും. ഇത് കണ്ടു കൊണ്ട് വല്യുപ്പ പള്ളിയുടെ തിണ്ണയില്‍ ഇരിക്കുന്നുണ്ടാവും. വല്യുപ്പ നട്ടതാണ് പള്ളിമുറ്റത്തെ ചെടികളെല്ലാം. കാലത്ത് വിരിയുമ്പോള്‍ വെള്ളയും വൈകുന്നേരം പിങ്ക് നിറവുമാകുന്ന ആ വലിയ റോസാ പൂക്കള്‍ പള്ളിമുറ്റത്തിന് നല്ല അലങ്കാരമായിരുന്നു. വല്ലപ്പോഴും ഒരു പൂവ് പറിച്ച് തരും വല്യുപ്പ. അത് കിട്ടാതെ ഞാന്‍ കരയുമെന്ന് തോന്നുമ്പോള്‍ മാത്രം. കിട്ടിയാല്‍ പിന്നെ അതുമായി ഒരോട്ടമാണ് വീട്ടിലേക്ക്. മരക്കാര്‍ കാക്ക ചെടി നനക്കുന്നത്ത് കണ്ടുകൊണ്ടാകും ഞാനെപ്പോഴും അസര്‍ നിസ്കരിക്കാന്‍ പള്ളിയില്‍ എത്തുന്നത്‌ . പള്ളിയുടെ മുമ്പില്‍ വല്ല്യുപ്പയെ കണ്ടില്ലെങ്കില്‍ അന്നെനിക്ക് അസര്‍ നിസ്കാരം ഇല്ല. കാരണം നിസ്കാരം കഴിഞ്ഞ് വരുമ്പോള്‍ കുപ്പായത്തിന്‍റെ കീശയില്‍ നിന്നും പത്തു പൈസ എടുത്ത് തരും. ആലിക്കാന്‍റെ കടയില്‍ എന്നെ നോക്കി ചിരിക്കുന്ന ജോസഞ്ചര്‍ മിഠായികള്‍ക്കുള്ളതാണ് അത് .



ഇന്ന് വല്യുപ്പ ഇല്ല. പള്ളിമുറ്റത്ത്‌ റോസാ ചെടികളും ഇല്ല. പക്ഷെ എന്‍റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട് , വെള്ളിയുടെ നിറമുള്ള , സ്വര്‍ണ്ണത്തിന്‍റെ വിലയുള്ള ആ പത്തു പൈസ . റോസാപൂവിന്‍റെ നൈര്‍മല്യമുള്ള ചിരിയുമായി വല്ല്യുപ്പയുടെ മുഖവും ഉണ്ട് മനസ്സില്‍ മായാതെ. ആ ചെടി ഇന്നെവിടെയും കാണാനില്ല . കണ്ടു കിട്ടുമ്പോള്‍ എനിക്ക് നട്ടുവളര്‍ത്തണം, എന്‍റെ വീടിന്‍റെ മുറ്റത്ത്‌. അന്ന് കിട്ടിയ സ്നേഹവും സന്തോഷവും തിരിച്ചതിന് വളമായി ഇട്ട് നോക്കിയിരിക്കണം, അത് വിരിയുന്നതും കാത്ത് . ആ നന്മയുടെ പൂക്കള്‍ കണിക്കണ്ടുണരുന്ന ഓരോ പ്രഭാതത്തിലും എനിക്കൊരു യാത്രയാവാലോ ... സുഖമുള്ള ആ ഓര്‍മ്മകളുടെ പൂക്കാലത്തിലേക്ക് .

നോമ്പ് കാലത്ത് അത്താഴം കഴിഞ്ഞാല്‍ സുബഹിക്ക് പള്ളിയില്‍ പോകും വല്യുപ്പയുടെ കൂടെ. വേറെയും കൂട്ടുകാര്‍ കാണും അവിടെ. ബാങ്ക് കൊടുക്കുന്നത് വരെ ഞങ്ങള് മാവിന്‍റെ ചോട്ടില്‍ ആയിരിക്കും. പള്ളിയുടെ അടുത്തുള്ള മാവില്‍ നിന്നും നല്ല രുചിയുള്ള മാമ്പഴം വീഴും. ചിലപ്പോള്‍ സുബഹി ബാങ്ക് വിളിച്ചിട്ടും അത് കഴിച്ചു പോയിരുന്നോ ? ബാല്യത്തിന്‍റെ കുസൃതി ആയി അത് പടച്ചവന്‍ കാണുമായിരിക്കും.

സുന്നത്ത് കഴിഞ്ഞ് ആദ്യമായി ഈ പള്ളിയില്‍ പോയതും വല്യുപ്പാന്‍റെ കൈ പിടിച്ചാണ്. കഴിഞ്ഞ ആഴ്ച എന്‍റെ മകന്‍റെ സുന്നത്ത് കഴിഞ്ഞു. ഈ പെരുന്നാളിന് അവനും പോകും അതേ പള്ളിയില്‍. ഞാന്‍ ആദ്യമായി സുജൂദ് ചെയ്ത പള്ളിയില്‍ . പക്ഷെ പുത്തനുടുപ്പിട്ട് ആ പള്ളിയിലേക്ക് കയറുമ്പോള്‍ കൈപിടിക്കാന്‍ ‍, കീശയില്‍ നിന്നും സ്നേഹം മണക്കുന്ന നാണയതുട്ടുകള്‍ എടുത്ത് നല്‍കാന്‍ അവന്‍റെ വല്യുപ്പ ഇല്ലാതെ പോയല്ലോ.

എന്നും ആവേശത്തിന്‍റെതാണ് നോമ്പ് കാലം ഞങ്ങള്‍ കുട്ടികള്‍ക്ക്. ആദ്യം നോമ്പിന്‍റെനിര്‍വൃതി മുതല്‍ പെരുന്നാള്‍ വരെ എത്തുന്ന ആഘോഷങ്ങള്‍. പെരുന്നാള്‍ രാവിനു എന്തൊരു ഭംഗിയാണ്. ശവ്വാല്‍ പിറവി കണ്ടാല്‍ എല്ലാരുടെ മുഖത്തും അതെ ചന്ദ്രന്‍റെനിലാവായിരിക്കും. മൈലാഞ്ചി ഇടണം എന്നും പറഞ്ഞ് ഞാനും വാശി പിടിക്കും. ഇടത്തേ ഉള്ളം കയ്യിലും പിന്നെ ചെറുവിരലിന്‍റെ നഖത്തിലും മൈലാഞ്ചി ഇട്ട് തരും എന്‍റെ ആത്ത. അമ്മിയില്‍ അരച്ചെടുത്ത നാടന്‍ മൈലാഞ്ചി നന്നായി ചുവക്കും.

വല്യുമ്മച്ചിയെ കുറിച്ച് ഒരിക്കല്‍ ഞാന്‍ എഴുതിയിരുന്നു. എന്നെ പോലെ മഴയെ ഇഷ്ടപ്പെടുന്ന , പല്ലില്ലാത്ത മോണ കൊണ്ട് മാമ്പഴം കഴിക്കുന്ന , ബള്‍ബിന്‍റെ വെളിച്ചം കൂടാതെ ഒരു മണ്ണെണ്ണ വിളക്കും കയ്യില്‍ പിടിച്ച്‌ എപ്പോഴും രാത്രി പത്രം വായിക്കുന്ന ആ സ്നേഹനിധിയെ കുറിച്ച്. സ്വര്‍ഗ്ഗത്തില്‍ മഴ പെയ്യുമ്പോള്‍ ഉമ്മച്ചി എന്നെ ഓര്‍ക്കുന്നുണ്ടാവണം. ഉപ്പ എപ്പോഴും പറയുമായിരുന്നു , ഉമ്മച്ചിയുടെ ഈ വായനയാണ് എഴുത്തിന്‍റെ വഴിയിലേക്ക് ഉപ്പയെ വഴിനടത്തിയത് എന്ന്. അത് വെറും വാക്കായിരുന്നില്ല. ആദ്യ പുസ്തകം ഇറങ്ങിയപ്പോള്‍ അതിന് സമര്‍പ്പണം ആയി ഉപ്പ ഇങ്ങിനെ എഴുതി .

"നാടുകാണാന്‍ ഇറങ്ങുമ്പോഴെല്ലാം അകം നിറഞ്ഞ ആശംസകള്‍ നേരാറുള്ള വന്ദ്യ പിതാവിന് ...
ബാല്യ - കൌമാര ജിജ്ഞാസനാളുകളില്‍ മണ്ണെണ്ണ വിളക്കിന്‍റെ മങ്ങിയ ജ്വാലയില്‍ വിസ്മയലോകത്തിന്‍റെ കിളിവാതില്‍ തുറന്നുതന്ന പ്രിയപ്പെട്ട ഉമ്മയ്ക്ക് "

പെരുന്നാളിന് ഏറ്റവും രസകരം വല്ല്യുമ്മച്ചി ഉണ്ടാക്കുന്ന കാവ എന്ന് പറയുന്ന ഗോതമ്പിന്‍റെ പായസം ആണ്. ഇന്നും മദ്രസകളിലും മറ്റും വിശിഷ്യ ദിവസങ്ങളില്‍ അത് കാണുമെങ്കിലും ഉമ്മച്ചി ഉണ്ടാക്കുന്ന കാവയുടെ രുചി പിന്നീട് ഒരിക്കലും കിട്ടിയിട്ടില്ല. കാലത്ത് പെരുന്നാള്‍ നിസ്കാരത്തിന്‌ പള്ളിയില്‍ എത്തുന്ന തറവാട്ടിലെ എല്ലാ ആണുങ്ങളും ഇത് കുടിച്ചേ അവരുടെ വീട്ടിലേക്കു പോകൂ. ഉമ്മറത്തെ കസേരയില്‍ ഇരുന്നു വല്യ കയില് കൊണ്ട് കാവ കോരി ഒഴിച്ച് കൊടുക്കുന്ന ഉമ്മച്ചിയുടെ മുഖം മറക്കാന്‍ പറ്റുന്നില്ല. കൂടുതല്‍ ആള്‍ക്കാര്‍ വരട്ടെ എന്നാണ് എന്‍റെയും പ്രാര്‍ത്ഥന. അപ്പോഴേ കൈനീട്ടം കൂടുതല്‍ കിട്ടൂ. പിന്നെ വൈകുന്നേരം വരെ അതിഥികളുടെ വരവായിരിക്കും. വല്ല്യുപ്പയോടും വല്യുമ്മയോടും കൂടി നിന്ന് പോയോ ഇത്തരം ഊഷ്മളതയുടെ കാലം..? തിരക്കിന്‍റെ ലോകത്ത് ഇതൊന്നും ഇപ്പോള്‍ സാധ്യമാകുന്നില്ല എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. ഓരോരുത്തര്‍ക്കും ഓരോ കുടുംബം , വീട്, പ്രശ്നങ്ങള്‍. ഇതിനിടയില്‍ ആത്മാവ് നഷ്ടപ്പെടുന്ന ബന്ധങ്ങളെ കുറിച്ച് വേദനിക്കാന്‍ ആര്‍ക്കുണ്ട് സമയം. ആര് നിഷേധിച്ചാലും ഒരു കാര്യം എനിക്ക് പറയാതിരിക്കാന്‍ വയ്യ. കൂട്ട് കുടുംബ വ്യവസ്ഥിതിയില്‍ അനുഭവിച്ചിരുന്ന സ്നേഹവും സന്തോഷവും ഇപ്പോള്‍ സാധ്യമാകുന്നില്ല എന്ന് പറഞ്ഞാല്‍ അതെനിക്ക് ശരിയെന്ന് തോന്നിയ കാര്യം തന്നെയാണ്.

ഒരുപാട് ഓര്‍മ്മകളുടെ സമ്മേളനം കൂടിയാണ് നോമ്പും പെരുന്നാളും ഒക്കെ സമ്മാനിക്കുന്നത്. നിഷ്കളങ്കമായ ബാല്യത്തിന്‍റെ , മുതിര്‍ന്നവരുടെ ആത്മാര്‍ഥമായ വാത്സല്യത്തിന്‍റെ , മണ്മറഞ്ഞു പോയവരെ പറ്റിയുള്ള കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മകളുടെ, പിന്നെ വിശ്വാസത്തിന്‍റെയും ആത്മസംസ്കരണത്തിന്‍റെയും മാസം നല്‍കിയ ആത്മീയ നിര്‍വൃതിയുടെ . അതും കഴിഞ്ഞ് പെരുന്നാള്‍ രാവും പെരുന്നാളും നല്‍കുന്ന കൂടിച്ചേരലിന്‍റെ സൗന്ദര്യത്തെ.

ഒരു പെരുന്നാള്‍ കൂടി എത്തുകയായി. മണല്‍ക്കാട്ടിലെ യാന്ത്രിക ജീവിതത്തിനിടയില്‍ കടന്നുവരുന്ന ഈ പെരുന്നാളിന്‍റെ സദ്യവട്ടങ്ങള്‍ക്ക് രുചിയുണ്ടാകുമോ? ഉണ്ടാവില്ല. എന്നാലും കുടുംബക്കാരും കൂട്ടുകാരും അയല്‍ക്കാരും എല്ലാം കൂടി ചേര്‍ന്നുള്ള നാട്ടിലെ പെരുന്നാള്‍ ആഘോഷങ്ങള്‍, പുത്തന്‍ കുപ്പായമിട്ട ആ ഓര്‍മ്മകള്‍ തന്നെയാവട്ടെ ഈ പെരുന്നാള്‍ സദ്യയുടെ രുചിക്കൂട്ട്. മൈലാഞ്ചികൈകളും കുപ്പിവള കിലുക്കവും തരുന്ന ഓര്‍മ്മകളാവട്ടെ അതിന്‍റെ വര്‍ണ്ണവും സംഗീതവും.



പ്രിയപ്പെട്ടവരേ , എന്‍റെ പെരുന്നാള്‍ സമ്മാനമായി ഈ പൂക്കള്‍ സ്വീകരിക്കുക, സ്നേഹത്തിന്‍റെ , നന്മയുടെ , ഐശ്വര്യത്തിന്‍റെ , ശാന്തിയുടെ, സമാധാനത്തിന്‍റെ, സൗഹൃദത്തിന്‍റെ, സാഹോദര്യത്തിന്‍റെ പ്രാര്‍ത്ഥനാപ്പൂക്കള്‍ .

മദീന ഫോട്ടോ- നൗഷാദ് അകമ്പാടം.
റോസ് - ഗൂഗിള്‍

Wednesday, August 17, 2011

സ്നേഹപൂര്‍വ്വം...!



രണ്ട് വര്‍ഷങ്ങള്‍. ബൂലോകത്തില്‍ നീന്തി കയറാനുള്ള എന്‍റെ ശ്രമങ്ങള്‍ക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയാകാറായി. പ്രത്യേകിച്ച് ഒരു അവകാശവാദത്തിനുള്ള അവസരവും ഇല്ലെങ്കിലും ഞാന്‍ സന്തുഷ്ടനാണ്. അതോടൊപ്പം ഈ പുണ്യ മാസത്തില്‍, കൂടാതെ പുതിയൊരു മലയാള വര്‍ഷത്തില്‍ പ്രതീക്ഷയോടെ ഞാന്‍ കാലെടുത്തു വെക്കുകയാണ് ബ്ലോഗ്ഗിങ്ങിന്റെ മൂന്നാം വര്‍ഷത്തിലേക്ക്.

പരിമിതികള്‍ക്കുള്ളില്‍ നിന്നുമുള്ള പരിശ്രമങ്ങളാണ് എന്‍റെ എഴുത്ത്. അതിനപ്പുറം ഒരു അവകാശവാദവും ഇല്ല .ഒരു പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്ന് നിങ്ങള്‍ പറയുമ്പോള്‍ സന്തോഷിക്കാറുണ്ട്‌. അത് നന്നായില്ല എന്ന് പറയുമ്പോള്‍ അതിനേക്കാള്‍ വലിയ സന്തോഷവും . കാരണം ആത്മാര്‍ഥമായ അത്തരം സമീപനങ്ങള്‍ ഗുണപരമായ മാറ്റം വരുത്തും എന്നത് തന്നെ. അല്ലെങ്കില്‍ ഒരു ശ്രമം നടത്താനെങ്കിലും അതുപകരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ രീതിയില്‍ നോക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ക്കാണ് കൂടുതല്‍ മൂല്യവും. എന്നെ വായിക്കുന്നവര്‍, അഭിപ്രായം പറയുന്നവര്‍, വായിച്ചു പോകുന്നവര്‍, വിമര്‍ശിക്കുന്നവര്‍, എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കട്ടെ.

തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷിക്കാന്‍ വേറെയും കാരണങ്ങള്‍ ഉണ്ട്. പുതുതായി എത്തിയ , അതോടൊപ്പം സമ്പന്നമായ സുഹൃത്ത് ബന്ധങ്ങള്‍. അതിന്‍റെ വിശാലമായ ലോകം. ചര്‍ച്ചകള്‍, സ്നേഹാന്യോഷണങ്ങള്‍ , കൂടിച്ചേരലുകള്‍. എഴുത്തിനുപരി ബ്ലോഗിങ്ങ് എനിക്ക് നല്‍കിയത് സ്നേഹവും ആത്മാർഥതയും നിറഞ്ഞ നിങ്ങളെയൊക്കെ തന്നെയാണ്. ഇത് കാരണം ലഭിച്ച ഗുണങ്ങളില്‍ ഞാന്‍ ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നതും ഈ സൌഹൃദങ്ങളെ തന്നെ.

പ്രിയപ്പെട്ടവരേ , ഞാനെന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ. എഴുതിതെളിയാനുള്ള എന്‍റെ എളിയ ശ്രമങ്ങള്‍ക്ക് പ്രോത്സാഹനത്തിലൂടെ ജീവജലം നല്‍കുന്ന നിങ്ങളോട് എനിക്ക് പറയാന്‍ അത് മാത്രമേയുള്ളൂ. നിങ്ങള്‍ നല്‍കുന്ന ആത്മാര്‍ഥമായ സ്നേഹത്തിനും പിന്തുണക്കും ഒരിക്കല്‍ കൂടി നന്ദി പറയട്ടെ, ഹൃദയം കൊണ്ട്.
സ്നേഹാശംസകളോടെ
ചെറുവാടി

Saturday, August 6, 2011

ശിരുവാണി . കാഴ്ചയും അനുഭവങ്ങളും .



നൂറ്റമ്പത് വര്‍ഷം പഴക്കമുള്ള പാട്ടിയാര്‍ ബംഗ്ലാവിലാണ് ഞങ്ങളുടെ താമസം. ബ്രിട്ടിഷുകാര്‍ പണിതതാണ് മനോഹരമായ ഈ ബംഗ്ലാവ്. ശിരുവാണിയുടെ പ്രകൃതിയുടെ സൗന്ദര്യം മുഴുവനും ഇതിന്‍റെ മുറ്റത്തിരുന്ന് ഒപ്പിയെടുക്കാം. മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഓഫീസില്‍ നിന്നും വിളിച്ചു പറഞ്ഞതിനാല്‍ റെജി ഞങ്ങളെ കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. റെജി പത്തു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. അതിനിടക്ക് ഒരു മാസം ദുബായില്‍ പോയി . ഒടുവില്‍ ശിരുവാണിയിലേക്ക് തന്നെ തിരിച്ച് പോന്നു . അല്ലെങ്കില്‍ത്തന്നെ ഈ കുളിര്‍മ വിട്ട് മരുഭൂമിയിലെ ചൂടില്‍ എങ്ങിനെ നില്‍ക്കാന്‍ ആകും . രാവിലെ മുതല്‍ ഞങ്ങളെ കാത്തിരിക്കുകയാണ് റെജി. ഞങ്ങളെത്തിയപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. ഭക്ഷണ സാധനങ്ങള്‍ എല്ലാം റെജിയെ ഏല്‍പ്പിച്ചു ഞങ്ങള്‍ കസേരയിട്ട് മുറ്റത്തിരുന്നു.



നേരം സന്ധ്യയോട് അടുത്തു തുടങ്ങിയിരിക്കുന്നു. ശുദ്ധമായ പടിഞ്ഞാറന്‍ കാറ്റും കൊണ്ട് മനോഹരമായ ഈ ശിരുവാണിയെയും നോക്കി മുറ്റത്തിരിക്കുമ്പോള്‍ അറിയാതെ ഒരു അതിമോഹം എന്നെ പിടികൂടി. "ഒരു നിമിഷത്തേക്കെങ്കിലും ദൈവം എന്നെയൊരു കവി ആക്കിയിരുന്നുവെങ്കില്‍ , എന്‍റെ അക്ഷരങ്ങള്‍ കവിതകള്‍ ആയിരുന്നുവെങ്കില്‍ , ദൈവം കയ്യൊപ്പിട്ട ഈ പ്രകൃതി നോക്കി ഒരായിരം കവിതകള്‍ ഞാന്‍ രചിച്ചേനെ".

അകത്ത് റെജി ഭക്ഷണം തയ്യാറാക്കുന്ന തിരക്കില്‍ ആണ്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൂടി ചപ്പാത്തി ഉണ്ടാക്കാന്‍ പാവം കഷ്ടപ്പെടും. അതുകൊണ്ട് ഞാനും ചപ്പാത്തി പരത്താന്‍ കൂടി . അത് ബുദ്ധിമുട്ടാണ് എന്ന് തോന്നിയപ്പോള്‍ ഞാന്‍ പതുക്കെ ചപ്പാത്തി ചുടാന്‍ കൂടി. ഒന്ന് രണ്ടെണ്ണം കരിഞ്ഞ മണം വന്നപ്പോള്‍ റെജി ഇടപ്പെട്ടു. "ഇതിനേക്കാള്‍ എളുപ്പമുള്ള ഒരു ജോലികൂടി ഉണ്ട്. വെട്ടിവിഴുങ്ങള്‍. അതിന് സമയമാകുമ്പോള്‍ പറയാം". ചമ്മിയെങ്കിലും ആ തമാശ ആസ്വദിച്ച് ഞാന്‍ മുറ്റത്ത്‌ കത്തിയടിക്കാന്‍ കൂടി. റെജി ഭക്ഷണം റെഡിയാക്കി വിളിച്ചു. ഇവിടെ നിന്നും എഴുന്നേല്‍ക്കാനേ തോന്നുന്നില്ല. മുറ്റത്ത്‌ തന്നെ ഇരുന്നു ഞങ്ങള്‍ ഭക്ഷണം കഴിച്ചു. ചിക്കന്‍ കറിക്ക് പതിവിലും എരിവ് കൂടുതല്‍ എങ്കിലും റെജി പാചകത്തില്‍ ഒരു സ്പെഷലിസ്റ്റ് ത്തന്നെ ആണെന്ന് ആ കറിയുടെ സ്വാദില്‍ നിന്നും മനസ്സിലായി

വന്യ മൃഗങ്ങളെ കാണുവാന്‍ പോകാം എന്ന് റെജി തന്നെയാണ് പറഞ്ഞത്, ഒരു രാത്രി ട്രെക്കിംഗ് ആവാം എന്ന് ഞങ്ങളും തീരുമാനിച്ചു. ആനയും പുലിയും കാട്ടുപ്പോത്തും കരടിയും എല്ലാം ഉള്ള കാടാണ്. പേടി ഇല്ലാതില്ല. ഞങ്ങളുടെ കൂട്ടത്തില്‍ ആരെങ്കിലും ഒരാള്‍ "നമുക്ക് പോവണ്ട" എന്ന് പറയാന്‍ കാത്തിരിക്കുകയാണ് എല്ലാവരും . രാത്രി ട്രെക്കിംഗ് സമയത്ത് പേടിക്കേണ്ടത് ആനയെ ആണെന്നും വാഹനം ഉണ്ടായാല്‍ പ്രശ്നം ഇല്ലെന്നും റെജി സമാധാനിപ്പിച്ചു . അതോടെ ഇത്തിരി ധൈര്യം ചാര്‍ജ് ആയി. അങ്ങനെ ഞങ്ങള്‍ ഇറങ്ങി. മുന്നിലെ സീറ്റിന് ഇത്തവണ കാലിയാണ്. ആരും അവിടെ ഇരിക്കുവാന്‍ തയാറല്ല ,ഒടുവില്‍ അത് കിട്ടിയത് എനിക്കും. ഒരു നിവൃത്തിയുമില്ല എന്നായപ്പോള്‍ ഞാന്‍ മുന്‍ സീറ്റില്‍ തന്നെ കയറി. പക്ഷെ ഒരു കിലോമീറ്റര്‍ പോലും മുന്നോട്ട് പോയില്ല. അതിന് മുമ്പേ ദാ നില്‍ക്കുന്നു സകല പ്രൌഡിയോടും കൂടി ഒരു കൊമ്പന്‍ . ശിരുവാണിയുടെ വന സൗന്ദര്യം നിറഞ്ഞ് നില്‍ക്കുന്ന ഗജവീരനാണ് അത് എങ്കിലും ഒരു നിമിഷം കൊണ്ട് ഞങ്ങളുടെ എല്ലാം രക്തം ഐസ് പോലെ ഉറഞ്ഞു പോയി. ആരുടെ മുഖത്തും ചോരയോട്ടമില്ല. എനിക്കാണേല്‍ "ആന "എന്ന് പോലും പറയാന്‍ പറ്റുന്നില്ല. വണ്ടി ഡ്രൈവ് ചെയ്യുന്ന ആരിഫിനു എല്ലാ ശക്തിയും കൊടുക്കണേ എന്നായിരുന്നു അപ്പോള്‍ എന്‍റെ പ്രാര്‍ഥന . ഇനി ഇറങ്ങി ഓടേണ്ട അവസ്ഥ ആണേല്‍ എന്‍റെ ജീവിതം അവിടെ തീര്‍ന്നേനെ. കാരണം കാല് അനക്കാന്‍ പറ്റുന്നില്ല പേടിച്ചിട്ട്. ഓടിയ അത്രയും പതുക്കെ പുറകിലോട്ട് വന്നു ഞങ്ങള്‍ ബംഗ്ലാവിലേക്ക് തന്നെ തിരിച്ച് കയറി. അതുകൊണ്ട് ഇതെഴുതാന്‍ ജീവിതം ബാക്കി.

യാത്രയും പേടിയും കാരണം നല്ല ക്ഷീണമുണ്ട്‌. എന്നെയും അന്വോഷിച്ചു ആന ബംഗ്ലാവിലേക്ക് വന്നേക്കുമോ എന്നൊരു ഭയവും ഉള്ളില്‍ ഉണ്ട് ബംഗ്ലാവിന് ചുറ്റും കിടങ്ങുകള്‍ ഉള്ളതുകാരണം ആന അകത്തേക്ക് കയറില്ല
എന്ന ധൈര്യത്തില്‍ ഞങ്ങള്‍ കുറച്ച് സമയം കൂടെ ബംഗ്ലാവിന്‍റെ മുറ്റത്ത്‌ ഇരുന്നു.

ഇവിടെ കറന്റ് ഇല്ല. സോളാര്‍ പാനല്‍ വച്ചിട്ടുണ്ട് . റെജിയെ സമ്മതിക്കണം. ഇത്രയും പേരുണ്ടായിട്ടും ഞങ്ങള്‍ക്കിവിടെ പേടി തോന്നുന്നു. വര്‍ഷങ്ങളായി ഇവിടെ ഒറ്റക്കാണ് റെജി താമസം. വന്യമൃഗങ്ങളെ കണ്ട കഥകള്‍ ഇഷ്ടംപോലെ ഉണ്ട് റെജിയുടെ ഓര്‍മയില്‍ . മുറ്റത്ത്‌ ഇഷ്ടിക പതിപ്പിച്ച ചില സ്ഥലങ്ങള്‍ കുഴിഞ്ഞിരിക്കുന്നത് കാണിച്ച്‌ റെജി പറഞ്ഞു ആന കയറിയപ്പോള്‍ താഴ്ന്നത് ആണ് എന്ന്. ഞാനൊന്ന് ചുറ്റും നോക്കി. പേടിച്ചിട്ടൊന്നും അല്ല. വെറുതെ. ചുറ്റും കിടങ്ങ് ഉള്ളതിനാല്‍ ഒരു ഭാഗത്ത്‌ അതിന്‍റെ മേലെ ഷീറ്റ് ഇട്ടാണ് വണ്ടി അകത്തോട്ട് കയറ്റുക. അത് കഴിഞ്ഞാല്‍ ആ ഷീറ്റ് മാറ്റിവെക്കും. ഞങ്ങള്‍ വന്ന വണ്ടി അകത്തേക്ക് കയറിയ ശേഷം ആ ഷീറ്റ് മാറ്റിവെക്കാന്‍ റെജി ഇന്ന് മറന്നിട്ടുണ്ടാകുമോ ?

ഒരു പ്രത്യേക മൂഡ്‌ ആണ് ഇപ്പോള്‍ ഇവിടെ. വല്ലാത്ത ഒരു ഹൊറര്‍ മൂഡ്‌ ... അതിന്‍റെ സുഖം അനുഭവിച്ചു തന്നെ അറിയണം. കരിമല കുന്നിന് മീതെ ഒരു നക്ഷത്രം മാത്രം തിളങ്ങി നില്‍ക്കുന്നു. നിലാവ് പരത്തി അര്‍ദ്ധ ചന്ദ്രനും. കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ പോലെ ആ കുന്നിലെ നിബിഡ വനത്തില്‍ നിഗൂഡമായി ഉറങ്ങുന്ന തകര്‍ന്നു വീണ ആ വിമാനത്തിന്‍റെ കഥ ഈ രാത്രിയും എന്നെ വേട്ടയാടും, തീര്‍ച്ച.

ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. നല്ല തണുപ്പുണ്ട്. റൂമില്‍ പണ്ട് ഉണ്ടാക്കിയ നെരിപ്പോട് ഉണ്ട്. അത് കത്തിക്കേണ്ട ആവിശ്യം തോന്നിയില്ല.



ചീവിടുകളുടെ പാട്ടിനോടൊപ്പം മുത്തിക്കുളം വെള്ള ചാട്ടത്തിന്‍റെ ശബ്ദവും ഉച്ചത്തില്‍ കേള്‍ക്കാം ഇപ്പോള്‍ . ഇതാണ് ഈ രാത്രിയിലെ ഉറക്ക പാട്ട്. ജനലഴികളിലൂടെ മൂളിവരുന്ന ആ പടിഞ്ഞാറന്‍ കാറ്റിന് നല്ല താളമുണ്ട്. പിന്നെ ബംഗ്ലാവിന്‍റെ മുറ്റത്ത്‌ പൂത്തുനില്‍ക്കുന്ന കാട്ടുചെമ്പകത്തിന്‍റെ മാദക ഗന്ധം . ഞങ്ങള്‍ സുഖമായി ഉറങ്ങി.



അരിച്ചിറങ്ങുന്ന തണുപ്പില്‍ ഇങ്ങിനെ മൂടിപ്പുതച്ച് ഉറങ്ങിയാല്‍ നഷ്ടമാവുക ഒരു ശിരുവാണി പ്രഭാതമാണ്‌. പക്ഷെ റെജി ഇന്നലെ രാത്രി തന്നെ വാണിംഗ് തന്നിരുന്നു . കാലത്ത് പുറത്തെ വാതില്‍ തുറക്കുമ്പോള്‍ പതുക്കെ അല്‍പം തുറന്നു നോക്കിയിട്ടേ ഇറങ്ങാവൂ എന്ന് . ബംഗ്ലാവിന്‍റെ വരാന്തയില്‍ പുലിയോ മറ്റോ കയറി കിടക്കുമത്രേ. പേടിയുണ്ടെങ്കിലും വാതില്‍ തുറന്നു പുറത്തോട്ട് ആകാംക്ഷയോടെ നോക്കിയ ഞങ്ങള്‍ക്ക് നിരാശ നല്‍കി. അതോ ആശ്വാസമോ..? പക്ഷെ പുറത്തെ കാഴ്ചകള്‍ നല്ലൊരു വിരുന്നായി. കരിമല കുന്നില്‍ നിന്നും കോടമഞ്ഞ്‌ മാഞ്ഞിട്ടില്ല. മഞ്ഞ് നീങ്ങുമ്പോള്‍ പതുക്കെ തെളിയുന്ന മുത്തിക്കുളം വെള്ളച്ചാട്ടം. താഴെ നിശബ്ദമായി പാട്ടിയാര്‍ പുഴ. എനിക്കറിയില്ല ഇനി ഞാനെന്താ എഴുതേണ്ടതെന്നു ഈ കാഴ്ചകളെ പറ്റി. എന്‍റെ മലയാളത്തിനും പരിമിതികള്‍ ഉണ്ടല്ലോ.

ഞങ്ങള്‍ പതുക്കെ പുഴയിലേക്ക് ഇറങ്ങി. പേടിക്കെണ്ടാതായി ഒന്നേ ഉള്ളൂ. അട്ട. അതാണേല്‍ ഇവിടെ ഇഷ്ടം പോലെ ഉണ്ട്. റെജി കുറെ ഉപ്പു കയ്യില്‍ തന്നിരുന്നു. അതിട്ടാല്‍ അട്ട പിടിവിടും. പക്ഷെ അതിനെ സമയമുണ്ടായിരുന്നുള്ളൂ. ഞാനാണേല്‍ അട്ട കടിച്ചാല്‍ ആദ്യം മേലോട്ട് ചാടും. അറപ്പും പേടിയും. ഉപ്പിന്‍റെ കാര്യമൊക്കെ അപ്പോള്‍ മറന്നു പോകും. ആദിവാസിയെ പോലെ തോന്നിക്കുന്ന ഒരാള്‍ വല എടുക്കുന്നുണ്ട്. ഞങ്ങള്‍ ഒപ്പം കൂടി. വല രാത്രി ഇട്ടുവെക്കും. കാലത്ത് എടുക്കും. വല പുറത്തെടുത്തപ്പോള്‍ ഞെട്ടിപ്പോയി. എത്ര വലിയ വരാലുകള്‍ ആണ്. പിന്നെ കരിമീനിനെ പോലെ തോന്നിക്കുന്ന മത്സ്യങ്ങളും. വിലക്ക് ചോദിച്ചപ്പോള്‍ അയാള് കുറെ വെറുതെ തന്നു. അയാള്‍ വേറെയും വല ഇട്ടിട്ടുണ്ടാത്രേ. ഉച്ചക്ക് പൊരിച്ചെടുക്കാന്‍ റെജിയുടെ കയ്യില്‍ കൊടുത്തപ്പോള്‍ റെജിയും പേടിച്ചു. കാരണം ഡാമില്‍ നിന്നും മീന്‍ പിടുത്തം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് വിലക്കിയിട്ടുണ്ടത്രേ. ഏതായാലും സംഗതി തീന്മേശയില്‍ എത്തി. പുഴമീന്‍ പറ്റാത്ത ഞാന്‍ നോക്കി നിന്നതെ ഉള്ളൂ. രാത്രിയിലെ ചിക്കന്‍ കറിക്ക് അവര്‍ പകരം വീട്ടി. എന്‍റെ വിധി.



ഉച്ചക്ക് ഭക്ഷണത്തിന് ശേഷം ഒന്ന് മയങ്ങാനാണ് ആദ്യം പരിപാടി ഇട്ടത് എങ്കിലും വഴിയിലൊന്നും ആന ഇല്ലെന്ന് താഴെ ഫോറസ്റ്റ് ഓഫീസില്‍ നിന്നും വന്ന ഒരു ജീപ്പിലുള്ളവര്‍ പറഞ്ഞത് കാരണം ഒന്ന് കറങ്ങിയിട്ട് വരാമെന്ന് എല്ലാവരും തീരുമാനിച്ചു . സത്യത്തില്‍ വീതി കുറഞ്ഞ ഈ കാടുപ്പാതയില്‍ ആനയെ കണ്ടാല്‍ അപകടമാണ്. ബന്ദിപൂര്‍ - മുതുമല വഴിയുള്ള യാതകളില്‍ കാട്ടാനകളെ ധാരാളം കാണുമെങ്കിലും ഭയം തോന്നാറില്ല . വീതിയുള്ള റോഡും മറ്റു വാഹനങ്ങളുമൊക്കെ കാണും അവിടെ. പക്ഷെ ഈ കാട്ടില്‍ ഞങ്ങള്‍ തനിച്ചാണ്. ഇത് ഒട്ടും പരിചയമില്ലാത്ത ചുറ്റുപാട്.



മഴക്കാലം, വീതികുറഞ്ഞ റോഡ്‌ എല്ലാം പ്രതികൂലമാണ്. ഏതായാലും ഈ റോഡിലൂടെ കുറച്ച് മുന്നോട്ട് പോകാന്‍ ത്തന്നെ ഞങ്ങള്‍ തീരുമാനിച്ചു. കേരള ബോര്‍ഡര്‍ കഴിഞ്ഞ് ഇപ്പോള്‍ തമിഴ്നാടിന്‍റെ ഭാഗങ്ങളിലൂടെയാണ് ഞങ്ങളുടെ യാത്ര. അവിടെ ചെക്ക് പോസ്റ്റില്‍ തടയുമെന്ന് പറഞ്ഞിരുന്നെങ്കിലും ഞങ്ങളുടെ ഭാഗ്യത്തിന് അന്നവിടെ ഇന്‍സ്പെക്ഷന് എത്തിയ തമിഴ്നാട് ഇറിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് എന്‍ജിനീയര്‍ മിസ്റ്റര്‍.സദന്‍ ഞങ്ങളെ മുന്നോട്ട് പോകാന്‍ അനുവദിച്ചു . ആ നല്ല ഓഫീസര്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു .കാട്ടിലൂടെയുള്ള ഈ യാത്രക്ക് നല്ല ഹരമാണ്.



വഴിയില്‍ മുളങ്കാടുകള്‍ പൂത്തുനില്‍ക്കുന്നു. നല്ലൊരു ഔഷദമാണത്രേ മുളയരി. പൂത്തുകഴിഞ്ഞാല്‍ മുളയുടെ ആയുസും അതോടെ തീരും. ഈ വഴിക്കാണ് മനോഹരമായ കോവൈ വെള്ളച്ചാട്ടം . പക്ഷെ ഒരു കിലോമീറ്റര്‍ നടന്നു പോകണം. ദുര്‍ഘടമായ വഴിയിലൂടെ. സമയകുറവുകാരണം അതും വേണ്ടെന്നു വെച്ചു.



ഇടയ്ക്കിടെ കാട്ടരുവികളും ഭംഗിയുള്ള സ്ഥലങ്ങളും ഒക്കെയായി ഞങ്ങള്‍ എത്തിച്ചേര്‍ന്നത് വാടിവയല്‍ എന്ന ചെറുതും സുന്ദരവുമായ ഒരു തമിഴ്നാട് ഗ്രാമത്തില്‍ ആണ്. ഒട്ടും ആഗ്രഹിക്കാതെ എത്തിപ്പെട്ട ഈ ഗ്രാമം ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു.



നല്ലൊരു മസാല ചായയും കുടിച്ച്‌ ഞങ്ങള്‍ ഗ്രാമം ഒന്ന് ചുറ്റികറങ്ങി. തൊട്ടു പിറകിലൂടെ ഒരു ചെറിയ അരുവി , അതില്‍ മീന്‍ അരിച്ചു പിടിക്കുന്ന കുട്ടികള്‍, . റോഡില്‍ നിറയെ പൂക്കള്‍. ഒരു ചെറിയ ഗ്രാമത്തിന്‍റെ എല്ലാ സന്തോഷവും ഇവിടെ കാണാനുണ്ട്. ഇതുവഴി കുറച്ച് ദൂരം പോയാല്‍ കോയമ്പത്തൂര്‍ ആയി. റോഡൊക്കെ നല്ല നിലവാരം ഉള്ളത് ആണ്.




കാട്ടുവിഭവങ്ങള്‍ ശേഖരിച്ച് പട്ടണത്തില്‍ കൊണ്ടുപോയി വില്‍ക്കുന്നതാണ് കാര്യമായ ഉപജീവന മാര്‍ഗം.
യാദൃക്ഷികമായി വന്നുചേരുന്ന ഇത്തരം അനുഭവങ്ങളും കാഴ്ചകളും വളരെ സന്തോഷം നല്‍കുന്നു. പൊന്നു അമ്മാളില്‍ നിന്ന് ഒരു മസാല ചായയും കൂടെ കുടിച്ച്‌ ഞങ്ങള്‍ ചെറിയ ചുരം കയറി വീണ്ടും ശിരുവാണിയില്‍ എത്തി.



ഓരോ ഇടവേളയില്‍ കാണുമ്പോഴും ഓരോ മുഖമാണ് ശിരുവാണിക്ക്. ചിലപ്പോള്‍ പ്രണയം മണക്കുന്ന താഴ്വര എന്ന് തോന്നും. മറ്റുചിലപ്പോള്‍ സ്വയം മറന്നു മറ്റൊരു സ്വപ്നലോകത്തേക്ക് മനസ്സ് പായുന്ന പോലെ. ചിലപ്പോള്‍ കരിമല കാടും അവിടത്തെ കാറ്റും നമ്മോടു പറയാത്ത കഥകളുടെ പൊരുള്‍ തേടുന്ന ഒരു ദുഃഖ സാന്ത്രമായ മൂഡ്‌. ഇതിനെല്ലാം പുറമേ കാട്ടിലെ നല്ലൊരു മഴയും ഇവിടിരുന്നു ആസ്വദിക്കാന്‍ പറ്റി.

ഞങ്ങള്‍ക്ക് തിരിച്ചുപോരാന്‍ സമയമായി. റെജിയുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് അടുത്ത അവധിക്കാലം "വീണ്ടും ഈ താഴ്വരകള്‍ ഞങ്ങള്‍ക്ക് വിരുന്നൊരുക്കും എന്ന് മനസ്സില്‍ പറഞ്ഞ് ഞങ്ങളിറങ്ങി. ഇന്ന് ദിവസങ്ങള്‍ക്കു ശേഷം ഈ ബഹറിനില്‍ ഇരുന്നു ആ അനുഭവങ്ങളെ വരികളാക്കാന്‍ ശ്രമിക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ ആ പ്രകൃതിയില്‍ ഇനി കാണാതെ പോയ കാഴ്ച്ചകളുണ്ടോ എന്ന് പരതുകയാണ്. കാതില്‍ ഒരു സംഗീതമായി മുത്തിക്കുളം വെള്ളച്ചാട്ടത്തിന്‍റെ
ശബ്ദമുണ്ട്. മനസ്സില്‍ കുളിര് നിറച്ച്‌കൊണ്ട് അവിടത്തെ കാറ്റുമുണ്ട്‌. ഒപ്പം കരിമല കാടുകളില്‍ ആ ദുരന്തത്തിന്‍റെ പിന്നാമ്പുറം തേടി എന്‍റെ അന്യോഷണ ത്വരയാര്‍ന്ന മനസ്സ് അലയുന്നുമുണ്ട്.

പ്രകൃതി , അതിന്‍റെ സൌന്ദര്യം കൊണ്ട് വിരുന്നൂട്ടിയ ഈ രണ്ട് നാളുകളെ ഞാനെന്‍റെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഈ ശിരുവാണിയെ ഞാന്‍ പറഞ്ഞത്. "ദൈവം കയ്യൊപ്പിട്ട പ്രകൃതി "എന്ന്. അവിടത്തെ കാറ്റ് കുറെ ദൂരം ഞങ്ങളോടൊപ്പം വന്നു. സ്നേഹത്തോടെ ഞങ്ങളെ യാത്രയയക്കാന്‍ .