Saturday, July 3, 2010

മെസ്സീ..... അടുത്ത ലോകകപ്പിലെങ്കിലും...?

പ്രത്യേകിച്ച് എന്ത് പറയാന്‍ ? എല്ലാ ദിവസങ്ങളും സന്തോഷത്തിന്റെതാവണമെന്നില്ലല്ലോ.അതുപോലൊരു ദിവസമായിരുന്നു ഇന്നലെ. അര്‍ജന്റീന പുറത്ത്. ദയനീയമായി എന്നെഴുതാന്‍ വിഷമമുണ്ടെങ്കിലും അതാണല്ലോ സത്യം. ഫുട്ബാളിനെ ആസ്വദിച്ചു തുടങ്ങിയത് മുതല്‍ സ്നേഹിക്കുന്ന മറഡോണയും അര്‍ജന്റീനയും. പക്ഷെ ഞങ്ങളുടെ ആര്‍പ്പുവിളികള്‍ക്ക് ഇവിടെ രാജിയാകുന്നില്ല. ഇനിയൊരു അങ്കത്തിനുള്ള ബാല്യം മറഡോണക്ക് ബാക്കിയില്ലെങ്കിലും മെസ്സിക്കത് പറ്റുമെന്ന് ഞങ്ങള്‍ സ്വപ്നം കണ്ടു തുടങ്ങി. അടുത്ത ലോകകപ്പിലെങ്കിലും?
കൂടുതല്‍ എന്തെഴുതാന്‍ ? ഇത് തന്നെ ധാരാളം.

Thursday, July 1, 2010

നഷ്ടപ്പെടുന്ന മരുപ്പച്ചകള്‍ (റീപോസ്റ്റ്‌ )




പ്രവാസജീവിതത്തിലെ കയ്പ്പിനും മധുരത്തിനുമിടയില്‍ നഷ്ടപെടുന്ന സുഹൃത്‌ബന്ധങ്ങളെ കുറിച്ചാണ് ഈ കുറിപ്പ്. ഒരു പത്തൊമ്പത് വയസ്സിന്റെ അമ്പരപ്പില്‍ എത്തിച്ചേര്‍ന്നതുമുതല്‍ പിന്നിട്ട പതിനഞ്ച് വര്‍ഷങ്ങള്‍. പിന്നെ ജീവിതത്തിന്റെ കയറ്റിറക്കങ്ങള്‍. ഓര്‍മയില്‍ സൂക്ഷിച്ചുവെക്കാന്‍ പ്രവാസം നല്‍കിയ ഒത്തിരി സുഹൃത്ബന്ധങ്ങള്‍. അതിലൂടെ വളര്‍ന്ന ആത്മബന്ധങ്ങള്‍. അവയുടെ ഊഷ്മളതയിലേക്കിറങ്ങി ചെല്ലുമ്പോള്‍ മങ്ങിയും തെളിഞ്ഞും കടന്നുവരുന്ന മുഖങ്ങള്‍. ഉമ്മുല്‍ ഖുവൈനില്‍ നിന്നും തുടങ്ങി ഷാര്‍ജയും ദുബായിയും അബുദാബിയും പിന്നിട്ട്‌ ഇപ്പോള്‍ ബഹ്റൈനില്‍ എത്തിനില്‍ക്കുന്ന ഈ പ്രവാസത്തിന്റെ പതിനഞ്ചാം വര്‍ഷത്തില്‍ ഞാനൊന്നു തിരിഞ്ഞുനോക്കട്ടെ... ആ ബന്ധങ്ങളുടെ ആത്മാവിലേക്ക്.
ഇന്നും എന്റെ ഏറ്റവും മാധുര്യമുള്ള ഓര്‍മ്മകള്‍ തങ്ങിനില്‍ക്കുന്നത് ദുബൈയില്‍ തന്നെയാണ്. അവിടെ ജീവിച്ച ഏഴ് വര്‍ഷങ്ങളുടെ അനുഭവങ്ങള്‍ തന്ന സ്വാദ്‌ ഇന്നും എന്റെ ഊര്‍ജ്ജമാണ്. സമ്പന്നമായ ഒരു ചങ്ങാതികൂട്ടത്തിന്റെ ഓര്‍മകളും അവിടെതന്നെയാണ് തങ്ങിനില്‍ക്കുന്നത്.
വെള്ളിയാഴ്ച്ചകള്‍ക്കുള്ള കാത്തിരിപ്പിന് ദൈര്‍ഘ്യം കൂടുതലാണ്. തലേന്ന് രാത്രി തന്നെ തുടങ്ങുന്ന ആഘോഷങ്ങള്‍. സൊറക്കൂട്ടം. ബീച്ചിലും പാര്‍ക്കിലും കഫെകളിലും നേരം വെളുപ്പിക്കുന്ന ദിവസങ്ങള്‍. ചൂണ്ടയിടലും ബോട്ട് സവാരിയും തുടങ്ങി നേരം പുലരുന്നതറിയാതെയുള്ള സൊറ പറച്ചില്‍. സുന്ദരമായ ആ നാളുകളില്‍ നിന്നും ഒരു പറിച്ചുനടല്‍ സാധ്യമായത് എങ്ങിനെയാണ്?നിര്‍ബന്ധിതമായ ജീവിത സാഹചര്യങ്ങള്‍ തന്നെ. വേറെ എമിറേറ്റ്സുകളിലേക്കും രാജ്യങ്ങളിലേക്കും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയുള്ള കൊഴിഞ്ഞു പോക്ക്, കുടുംബവുമായുള്ള മാറി താമസിക്കല്‍. അംഗ ബലം കുറഞ്ഞു തുടങ്ങി. പിന്നെ ഞാനും ഇങ്ങ് ബഹ്റിനിലേക്ക്.
നഷ്ടപെട്ടത് നന്മകള്‍ നിറഞ്ഞൊരു സൌഹൃദങ്ങളുടെ പൂക്കാലമാണ്. ഓര്‍ക്കുമ്പോള്‍ ഇന്നും ഒരു നഷ്ടബോധത്തിന്റെ കനല്‍ എരിയുന്നുണ്ട്‌ എന്റെ മനസ്സില്‍. എല്ലാര്ക്കും ഉണ്ടാവില്ലേ ഇത്തരം ഓര്‍മ്മകള്‍? നാടും വീടും പിരിഞ്ഞു നില്‍ക്കുമ്പോള്‍ സൌഹൃദത്തിന്റെ മരുപ്പച്ചയായി കൂടിചേരുന്നവര്‍. വിഷമങ്ങളും ആകുലതകളും പങ്കുവെക്കുകയും ഒരുമിച്ചുണ്ണി ഒരു ബെഡില്‍ കിടന്ന്‌ ഒരു സഹോദര ബന്ധങ്ങളിലേക്കെത്തുന്നവര്‍. പ്രവാസ കാലങ്ങളിലെ നന്മയെകുറിച്ചെഴുതാനെ എനിക്കും താല്പര്യമുള്ളൂ . കണ്ണീരിന്റെ നനവുള്ള ചില ഓര്‍മകളും ബാക്കിയുണ്ടെനിക്ക്.അവരെ കുറിച്ചെഴുതാതെ ഞാനെങ്ങിനെ ഈ കുറിപ്പ് അവസാനിപ്പിക്കും. അബൂദാബിയില്‍ നിന്നും ദുബായിലേക്കുള്ള ഒരു യാത്രയില്‍ ആക്സിടന്റില്‍ മരിച്ച പ്രിയ സുഹൃത്ത്‌ കുഞ്ഞി മുഹമ്മദ്‌. ഉടനെ തന്നെ നാട്ടിലെത്തി നടത്തേണ്ട കല്യാണത്തിന്റെ സ്വപ്നങ്ങളുമായി അവന്‍ വിടപറഞ്ഞു. പിന്നെ ആലിക്ക. എന്റെ അലസതയെ സ്നേഹത്തില്‍ പൊതിഞ്ഞ അധികാരത്തോടെ ശാസിക്കാറുള്ള, നല്ല സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്തു തരുന്ന ആലിക്കയും എന്റെ ഓര്‍മകളില്‍ നിറയുന്നു. പടച്ച തമ്പുരാന്‍ അവര്‍ക്ക് സ്വര്‍ഗം നല്‍കട്ടെ.
തിരിഞ്ഞു നോക്കുമ്പോള്‍ ഒരു വിഷാദ കാവ്യത്തിന്റെ ഭാഷയുണ്ട് പല ഓര്‍മകള്‍ക്കും. ഇന്നലെ അബൂദാബിയില്‍ നിന്നും സുഹൃത്ത്‌ ഷമീര്‍ വിളിച്ചിരുന്നു. അവനൊരു ഫാമിലി മീറ്റ്‌ സങ്കടിപ്പിക്കണം. പഴയ ബച്ചിലറുകള്‍ ഇന്ന് ഭാര്യയും കുട്ടികളുമായി ജീവിതത്തിന്റെ പുതിയ അധ്യായം എഴുതുന്നവര്‍. എല്ലാരും കൂടിയൊരു ഒത്തുചേരല്‍. എന്റെയും സ്വപ്നമാണത്. കാത്തിരിക്കുന്നതും ആ ഒരു ദിവസത്തിനായാണ്.
ദൈവികമായ ഇടപെടലുകളാണ് സുഹൃത്ത്‌ ബന്ധങ്ങള്‍. അവയുടെ നഷ്ടപെടലുകള്‍ നൊമ്പരങ്ങളും. എല്ലാ പ്രവാസികള്‍ക്കും ഉണ്ടാവും ഇത്തരം ആത്മബന്ധങ്ങളുടെ കഥ. ആ നന്മയുള്ള ഓര്‍മ്മകളില്‍ ജീവിക്കുന്ന വായനക്കാര്‍ക്കായി ഞാനീ കുറിപ്പ് സമര്‍പ്പിക്കുന്നു.