Wednesday, February 24, 2010

സച്ചിന്‍... ഈ പൂച്ചെണ്ടുകള്‍ സ്വീകരിക്കുക....

ചരിത്രം ഇനി മാറ്റിയെഴുതാം.സയീദ്‌ അന്‍വറിന്‍റെ ഇന്ത്യക്കെതിരെ 194 എന്നത് ഇനി ഇന്ത്യക്കാരന്‍റെ 200 എന്ന് മാറ്റി വായിക്കാം.ഗ്വാളിയോറിലെ രൂപ സിംഗ് സ്റ്റേഡിയത്തിലെ പുല്‍കൊടികളില്‍ സച്ചിന്‍ രചിച്ച പുത്തന്‍ ചരിത്രം ഗ്യാലറികളിലെ ആരവങ്ങളെയും കടന്ന്‌ ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുടെ അമ്പരപ്പും ആഘോഷവും എല്ലാമായി മാറികഴിഞ്ഞു. ചെപ്പോക്കിലെ ആ നാണക്കേട്‌ ഇനി ചരിത്രത്തിലില്ല എന്നര്‍ത്ഥം.
കാലങ്ങളായി ക്രിക്കറ്റിലെ മഹാരഥന്മാര്‍ പലരും വഴിനടന്ന പിച്ചുകളില്‍ സംഭവിക്കാത്ത വിസ്മയം അത് സച്ചിനിലൂടെ തന്നെ സംഭവിക്കണം എന്ന് ദൈവം തീര്‍ച്ചപെടുത്തികാണണം.കാരണം രണ്ട്‌ ദശകങ്ങളും കഴിഞ്ഞു മുന്നേറുന്ന സമര്‍പ്പണത്തിന്‍റെയും ആവേശത്തിന്‍റെയും പര്യായമായ ലിറ്റില്‍മാസ്റ്റര്‍ക്കല്ലെങ്കില്‍ വേറെ ആരിലൂടെയാണ് ഇത് സംഭവിക്കേണ്ടത്‌? ഒരു പക്ഷെ ഡബിള്‍ സെഞ്ച്വറികള്‍ ഇനിയും പിറന്നേക്കാം(?).പക്ഷെ ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഇതുവരെ ആര്‍ക്കും പിടികൊടുക്കാത്ത റെക്കോര്‍ഡ്‌ ആദ്യം നേടി എന്നത് തന്നെയാണ് കാതല്‍.
വിമര്‍ശനങ്ങള്‍ക്ക് അതീതമായിരുന്നില്ല സച്ചിന്റെ ഇന്നിങ്ങ്സ്.കരിയറിന്‍റെ അവസാന ഘട്ടത്തിലും മുമ്പും ഇതിനെല്ലാം മറുപടി നല്‍കിയത് ബാറ്റിങ്ങില്‍ ആവാഹിച്ചെടുത്ത സംഹാരശക്തി കൊണ്ടാണ്.ടെസ്റ്റിലും ഏകദിനത്തിലുമായി അടുത്തകാലത്ത്‌ വാരികൂട്ടുന്ന സെഞ്ച്വറികള്‍ സൂചിപ്പിക്കുന്നത്,റെക്കോര്‍ഡ്‌കളുടെയും വിജയത്തിന്റെയും കണക്കുപുസ്തകം അടച്ചുവെക്കാന്‍ സമയമായില്ല എന്ന് തന്നെയാണ്.
ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ സച്ചിനാണ് അവിടെ ദൈവം.ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മേല്‍വിലാസവും സച്ചിന്‍ തന്നെയാണ്.ഓരോ ഭാരതീയന്‍റെയും സ്വകാര്യമായ അഹങ്കാരം.രണ്ട്‌ ദശകങ്ങള്‍ കഴിഞ്ഞും തുടരുന്ന ഉജ്ജ്വലമായ ക്രിക്കറ്റ് വര്‍ഷങ്ങള്‍ക്ക്‌ ചരിത്രത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറി എന്ന നേട്ടത്തിന് മുമ്പില്‍ വിനീതനായി പുഞ്ചിരിയോടെ സച്ചിന്‍ നടന്നു കയറുന്നു.നമ്മുടെ ഹൃദയങ്ങളിലേക്ക്.
പ്രിയപ്പെട്ട സച്ചിന്‍,ഞങ്ങള്‍ ഭാഗ്യവാന്മാരാണ്.ആ സുന്ദര നിമിഷത്തിനു സാക്ഷികളായതിന്.നിങ്ങളുടെ കാലഘട്ടത്തില്‍ ജീവിച്ചതിന്.സര്‍വ്വോപരി ഒരു ഭാരതീയനായി പിറന്നതിന്.ഇന്ത്യയുടെ അഭിമാനമേ,ഞങ്ങളുടെ സ്നേഹത്തിന്റെ സന്തോഷത്തിന്റെ ഉപഹാരമായി ഈ പൂച്ചെണ്ടുകള്‍ സ്വീകരിക്കുക

Saturday, February 20, 2010

പ്രിയപ്പെട്ട ഉപ്പാക്ക്....

ഉപ്പ വിടപറഞ്ഞിട്ട്‌ ഇന്നേക്ക് രണ്ട്‌ വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇന്നും ഉള്‍ക്കൊള്ളാനാവാത്ത ആ ശൂന്യതയുടെ രണ്ടാം വര്‍ഷത്തില്‍ മുമ്പ് പ്രസിദ്ധീകരിച്ചതാനെങ്കിലും ഉപ്പയെകുറിച്ചുള്ള എന്റെ ഓര്‍മ്മകുറിപ്പ് ഒരിക്കല്‍ കൂടെ സമര്‍പ്പിക്കുന്നു.



ഉപ്പ വിടപറഞ്ഞിട്ട് രണ്ട്‌ വര്‍ഷങ്ങള്‍ കഴിയുന്നു. മനസ്സില്‍ അണയാതെ കിടക്കുന്ന ഇത്തിരി സങ്കടങ്ങളെ ഞാനൊന്നു തിരിച്ചു വിളിക്കട്ടെ. എന്റെ സ്വകാര്യ ദുഖങ്ങളുടെ ഒരു പങ്കുവെക്കല്‍. പക്ഷെ കുറെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് എഴുതിത്തീര്‍ക്കാന്‍ പറ്റുന്നതാണോ പലര്‍ക്കും മാതാപിതാക്കളെ കുറിച്ചുള്ള ഓര്‍മ്മകള്‍. ആയിരിക്കില്ല. പക്ഷെ എന്റെ ഉപ്പയെ കുറിച്ചെഴുതാനിരിക്കുമ്പോള്‍ എനിക്കെന്നെതന്നെ നഷ്ടപെടുന്നു. ഏതിനെ കുറിച്ചാണ് ഞാനെഴുതേണ്ടത്?ഓണ്‍കോളജി വാര്‍ഡില്‍ പാലിയേറ്റീവ് ഇന്‍ജക്ഷനുകളുടെ ഔദാര്യത്തില്‍ ഒരു പുനര്‍ജ്ജന്മം സ്വപ്നം കണ്ടുറങ്ങിയ ഉപ്പയെ കുറിച്ചോ അതോ ഒരുപാട് സ്നേഹം തന്ന് ലോകത്തിന്റെ കുതിപ്പും കിതപ്പും പരിചയപ്പെടുത്തി ശാസിച്ചും ലാളിച്ചും കൂടെയുണ്ടായിരുന്ന ഉപ്പയെ കുറിച്ചോ? അറിയില്ല.
യാത്രകളായിരുന്നു ഉപ്പയുടെ ദൗര്‍ബല്ല്യം. അറിഞ്ഞും പറഞ്ഞും കണ്ടും കേട്ടും സഞ്ചരിച്ച അന്‍പ്പത്തെട്ടു വര്‍ഷത്തെ ജീവിത ചക്രം. ലോകത്തിലെ യാത്രകള്‍ക്കും നിയോഗങ്ങള്‍ക്കും അവധി നല്‍കി പ്രസിദ്ധീകരിക്കാനിരിക്കുന്ന പുതിയ പുസ്തകത്തിന്റെ തലക്കെട്ടെന്ന സുകൃത പൂക്കള്‍ തേടി യാത്രയായപ്പോള്‍, മാനസികമായി ഈയൊരു വിധിക്ക് ഉപ്പ എന്നോ തയ്യാറായിരുന്നു എന്ന് നിറഞ്ഞ കണ്ണുകളോടെ ഉപ്പയുടെ ഡയറി കുറിപ്പുകളിലൂടെ പരതുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. അസാമാന്യമായ ധൈര്യം വരികളില്‍ വായിക്കുമ്പോഴും ഞങ്ങള്‍ മക്കളെയും ഉമ്മയെയും കുറിച്ചുള്ള വരികളില്‍ നിറഞ്ഞുനിന്നിരുന്ന വിഷമം, കൂടുതല്‍ കുറിപ്പുകളിലൂടെ കണ്ണോടിക്കാന്‍ ഞാനിന്നും അശക്തനാണ്.
അസുഖത്തിന്റെ നാളുകളൊന്നില്‍ അമൃത ആശുപത്രിയിലേക്ക് ഓടിയെത്തി പൊട്ടികരഞ്ഞ എന്നെ ചേര്‍ത്ത് പിടിച്ച് ഉപ്പ പറഞ്ഞു, "നീ എന്തിനാ മന്‍സൂ കരയണേ..എന്റെ അസുഖം മാറും, ഞാനും ഉമ്മയും നിന്റെയും കുട്ടികളുടെയും അടുത്തേക്ക് വരികയും ചെയ്യും". എന്നെ ആശ്വസിപ്പിക്കാനായിരുന്നോ വാക്കുകള്‍, അതോ ഇനിയും ഒരുപാട് ജീവിക്കാനുണ്ട് എന്ന സ്വപ്നമായിരുന്നോ? രണ്ടായാലും അത് നടന്നില്ല.തിരിച്ചിവിടെ ബഹറിനില്‍ എത്തിയിട്ടും എന്റെ മനസ്സിന്റെ അസ്വസ്ഥതകള്‍ നീങ്ങുന്നില്ല. വേദന സംഹാരികളുടെ തലോടലില്‍ കടന്നു വരുന്ന ഉപ്പയുടെ പ്രതീക്ഷാനിര്‍ഭരമായ മുഖം മനസ്സില്‍ തെളിയുന്നു.
ഉപ്പ എഴുതി കോഴിക്കോട്ടെ ഒലിവ് ബുക്സ് പുറത്തിറക്കാനിരിക്കുന്ന "സുകൃത പൂക്കള്‍ തേടിയുള്ള യാത്രകള്‍" എന്ന ഗ്രന്ഥത്തിന്റെ പൂര്‍ത്തിയാകാത്ത അവസാന അദ്ധ്യായത്തിലെ അവസാന വരികള്‍ ഞാനോര്‍ക്കുന്നു. " എന്റെ മോഹങ്ങളോട് വിടപറയാന്‍ ഞാന്‍ നിര്‍ബന്ധിതനായി". ഒരു ഉംറ തീര്‍ഥാടന കാലത്ത് ബദര്‍ യുദ്ധഭൂമി കണ്ടു മടങ്ങുന്ന സംഭവവുമായി ബന്ധപെട്ടാണ് വരികളെങ്കിലും അതിനു ശേഷം അസുഖം വര്‍ധിച്ചത് കാരണം പിന്നെ ഒരു വരിയും എഴുതാന്‍ കഴിഞ്ഞില്ല. ( മാധ്യമം എഡിറ്റര്‍ ശ്രീ. ടി പി ചെറൂപ്പയാണ് ഗ്രന്ഥത്തിന്റെ ഉപസംഹാരം എഴുതിയത്).
ഒരു കുരുത്വം പോലെ ഉപ്പ മരിക്കുന്നതിന്റെ തലേ ദിവസം ഞങ്ങള്‍ നാട്ടിലെത്തി. " ആപ്പാപ്പയ‌ടെ മോള് വന്നോ" എന്ന് എന്റെ മോളെ നോക്കി പറയുമ്പോള്‍ കണ്ണുകളിലെ തിളക്കം ഞാന്‍ കണ്ടതാണ്. പക്ഷെ അവളെ കോരിയെടുത്ത് ഒന്നുമ്മവെക്കാന്‍ കഴിയാത്ത മനസ്സിന്റെ വേദനയും ഞാന്‍ കണ്ടു. ഉമ്മയെ നന്നായി നോക്കണം എന്നും പറഞ്ഞു ഞങ്ങളെല്ലാവരുടേയും പേരെടുത്തു വിളിച്ച ഒരു വെള്ളിയാഴ്ച്ച രാവില്‍ ഉപ്പ വിടവാങ്ങി. എന്നാലും എന്റെ ഉപ്പ ഭാഗ്യവാനാണ്. അര്‍ബുദത്തിന്റെ അസഹ്യമായ വേദനയുടെ കഴങ്ങളിലേക്ക് പടച്ചവന്‍ ഉപ്പയെ താമസിപ്പിച്ചില്ല.
എങ്കിലും എന്റെ ആപാപ്പ എവിടെ എന്ന് ചോദിച്ച് കരയുന്ന അന്നത്തെ മൂന്ന് വയസ്സുകാരി പെണ്‍കുട്ടിയുടെ ചോദ്യങ്ങള്‍ക്ക് ഞാനെന്തുത്തരമാണ് നല്‍കേണ്ടത്? ഇന്നും കുരുന്നു പ്രായത്തിലും അവളുടെ വല്യുപ്പയെ ഓര്‍ക്കാന്‍ വാല്‍സല്ല്യത്തിന്റെ ഏതിന്ദ്രജാലമാണ് അവളിലേക്ക്‌ പകര്‍ന്നത്? സ്നേഹം മതിയാവോളം നുകരാന്‍ കഴിയാതെ പോയ അവളുടെ കുഞ്ഞനുജന്റെ നഷ്ടം ഏത് കണക്കിലാണ് എഴുതേണ്ടത്? എങ്കിലും ആല്‍ബങ്ങളിലെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളില്‍ നോക്കി അവനും പറയാറുണ്ട്‌, വല്യുപ്പക്ക് ഒരുമ്മ.
പ്രിയപ്പെട്ട ഉപ്പാ... അവധികാലത്തും ഞാന്‍ വന്നിരുന്നു. പ്രാര്‍ത്ഥനയുമായി ഉപ്പയുടെ ഖബരിനരികില്‍, ഒരു മകനെന്ന നിലയില്‍ ഞാന്‍ ഉപ്പയുടെ പ്രതീക്ഷ നിറവേറ്റിയില്ല എങ്കില്‍, അറിയാതെയെങ്ങാനും എന്റെ ഉത്തരവാദിത്തങ്ങളെ മറന്നു എങ്കില്‍, ഉപ്പയുടെ ഖബറിടത്തില്‍ വീണ കണ്ണീര്‍തുള്ളികള്‍ എന്റെ പ്രായശ്ചിത്തമായി ‌സ്വീകരിക്കുക, പ്രാര്‍ത്ഥനകള്‍ എന്റെ മാപ്പപേക്ഷകളാണ്. ഞാനഭിമാനിക്കുന്നു, ഉപ്പയുടെ മകനായി ജനിച്ചതില്‍. ഇനിയൊരു ജന്മമുണ്ടെങ്കില്‍ അങ്ങിനെതന്നെയാവണം എനിക്ക്. ഇനിയും മതിയാവാത്ത സ്നേഹ ശാസനമേറ്റുവാങ്ങാന്‍, നേരുകളിലേക്കുള്ള വഴിവിളക്കായും തെറ്റുകളിലെ തിരുത്തായും കൂടെ നില്‍ക്കാന്‍, പിന്നെ ഏതൊരു മകനും ആഗ്രഹിക്കുന്ന സുരക്ഷിതത്തിന്റെ തണല്‍ പറ്റാന്‍.
ഒരോര്‍മകുറിപ്പില്‍ എഴുതി തീര്‍ക്കാവുന്ന അനുഭവങ്ങളല്ല ഉപ്പ നല്‍കിയത്. എങ്കിലും എന്റെ ഓര്‍മകളിലെ ചെറിയൊരധ്യായം ഞാന്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.
പ്രാര്‍ഥനയാണ് ഓരോ മാതാപിതാക്കളും. സാന്നിധ്യത്തിലും അസാന്നിധ്യത്തിലും ഒരു നൂറ്‌ കോടി പുണ്യമായി അവര്‍ നമ്മളില്‍ വര്‍ഷിച്ചു കൊണ്ടേയിരിക്കും. കുതിപ്പുകളിലെ ഊര്‍ജ്ജമായി, കിതപ്പുകളിലെ സാന്ത്വനമായി.