Monday, December 28, 2009

തൃക്കോട്ടൂര്‍ പെരുമ.

വളരെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്.കോഴിക്കോട് പട്ടാള പള്ളിയില്‍ നിന്നും അസര്‍ നിസ്കാരം കഴിഞ്ഞിറങ്ങുമ്പോള്‍ എതിരെ പള്ളിയിലേക്ക് കയറുന്ന വ്യക്തിയുമായി ഉപ്പ കുശലം പറയുന്നു.എന്നെയും പരിചയപ്പെടുത്തി,ഇത് യു.എ.ഖാദിര്‍ സാഹിബ്. എഴുത്തുകാരന്‍.വശ്യമായ പുഞ്ചിരിയോടെ എന്നോടും അദ്ദേഹം വിശേഷങ്ങള്‍ ചോദിച്ചു.രൂപത്തിലെ പ്രത്യേകത കൊണ്ടോ എന്തോ എനിക്കദ്ധേഹത്തെ ഇഷ്ടപ്പെട്ടു.വീട്ടിലെത്തിയ ഉടനെ ഞാനുപ്പയോടെ അദ്ധേഹത്തെ കുറിച്ചും എഴുത്തിനെ പറ്റിയും കൂടുതല്‍ ചോദിച്ചറിഞ്ഞു.
വായനയുടെ ലോകത്തേക്ക് ഞാന്‍ പിച്ച വെച്ച് തുടങ്ങിയ കാലം.മാതൃഭൂമി അഴ്ചപതിപ്പിലും മറ്റും വരുന്ന കഥകള്‍ വായിക്കാന്‍ ശ്രമിച്ച് വിജയിക്കുകയും പരാജയപെടുകയും ചെയ്യും.കുറ്റാന്യോഷണ കഥകള്‍ തേടി കോഴിക്കോട് പൂര്‍ണ ബൂക്സിലും മറ്റും അലയുമ്പോള്‍ കണ്ണിലുടക്കുന്ന അദ്ധേഹത്തിന്റെ കഥകളും വാങ്ങിത്തുടങ്ങി.ഒന്നില്‍ നിന്നും തുടങ്ങി ഒരാവേശമായി ഖാദിര്‍ സാഹിബിന്റെ നിരവധി കഥകള്‍ ഞാന്‍ വായിച്ചു തീര്‍ത്തു.എനിക്കും കൂടി പരിചിതമായ ഒരു ഭൂമികയുടെ പാശ്ച്ചാത്തലത്തില്‍ കഥ പറയുന്നത് കൊണ്ടാവാം അദ്ധേഹത്തിന്റെ രചനകള്‍ എനിക്ക് കൂടുതല്‍ ആസ്വാദകരമാകുന്നത്.
ബര്‍മയില്‍ നിന്നും കൊയിലാണ്ടിയിലെത്തിയപ്പോള്‍ അനുഭവിച്ച ഏകാന്തതയുടെ നൊമ്പരം,ബാല്യത്തില്‍ തന്നെ ഉമ്മ നഷ്ടപെട്ട ഒരു കുട്ടിയുടെ ദുഃഖം,നിരവധി കുറിപ്പുകളിലൂടെ അദ്ദേഹം എഴുതിയ ഈ ഒറ്റപെടലുകളുടെയും അവഗണനയുടെയും ആത്മകഥനങ്ങള്‍ എന്നെ കണ്ണീരണിയിച്ചിട്ടുണ്ട്.ബര്‍മയിലെ ആ മാറാവ്യാധികളുടെ കാലത്ത് പലരും പറഞ്ഞിട്ടും സ്വന്തം രക്തത്തെ വഴിയിലെറിയാതെ ഇവിടെയെത്തിച്ച ആ പുണ്യം ചെയ്ത പിതാവിനോട് നമുക്ക് നന്ദി പറയാം,ഇന്ന് യു. എ. ഖാദിര്‍ എന്ന ഈ സാഹിത്യ രത്നത്തെ നമുക്ക് തന്നതിന്.ബുദ്ധി ജീവി ജാടകളില്ലാതെ വായനയുടെ പുതിയ അനുഭവങ്ങള്‍ നല്‍ക്കുന്ന ഖാദിര്‍ സാഹിബിനു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു എന്ന സന്തോഷത്തിലാണ് ഈ കുറിപ്പ്.തൃക്കോട്ടൂര്‍ പെരുമകളും മറ്റുമായി അദ്ധേഹത്തിന്റെ രചനകള്‍ നമ്മുടെ സാഹിത്യ ലോകത്തെ സമ്പന്നമാക്കട്ടെ എന്നാശംസിക്കുന്നു.

Wednesday, December 2, 2009

കാണാതെപോയ ഇത്താത്തക്ക്

കുടുംബവുമായുള്ള ഒരു വൈകുന്നേരത്തിനായി പാര്‍ക്കിലേക്കിറങ്ങിയതാണ് ഞാന്‍.ഫ്ലാറ്റിന്റെ മതില്‍കെട്ടില്‍നിന്നും മോചിതരായ കുട്ടികള്‍ ആഘോഷം തുടങ്ങി. ഞാനവരുടെ കളികള്‍ നോക്കിനിന്നു.മുതിര്‍ന്ന പെങ്ങളുടെ അവകാശ സ്ഥാപനമാണ്‌ തുമ്പിക്ക്. കുഞ്ഞനിയന്‍ മണ്ണ് വാരിയിടുമ്പോഴും പിടിവിട്ടോടുമ്പോഴും ആ ഒരു അവകാശത്തോടെ അവള്‍ ശാസിക്കുന്നു. അവരുടെ കളികള്‍ നോക്കിനില്‍ക്കെ ഞാനും മറഞ്ഞുപോയി,എന്റെ ഒരു സൊകാര്യ ദുഃഖത്തിലേക്ക്.ഞാന്‍ കാണാതെ വിടപറഞ്ഞ,ഉമ്മയുടെയും ഉപ്പയുടെയും വാക്കുകളിലൂടെ എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന എന്റെ ഇത്താത്തയെ കുറിച്ച്.എന്റെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഒരു സഹോദരിയില്ലാത്തതിന്റെ വിഷമം ഞാനനുഭവിക്കാറുണ്ട്.എന്റെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും ഇടപെടുന്ന, എന്റെ കുസൃതികളില്‍ ചെവിയില്‍ പിച്ചുന്ന,ജീവിതത്തില്‍ തന്നെ വലിയൊരു സ്വാധീനമായി മാറിയേക്കാവുന്ന ഒരു ഇത്താത്ത എന്നും എന്റെ സ്വപ്നങ്ങളില്‍നിറയാറുണ്ട്.എനിക്കസൂയയാണ്,ഈ സ്നേഹവും വാത്സല്യവും അനുഭവിക്കുന്ന എല്ലാവരോടും.
ഒരു കുഞ്ഞനിയനും എന്നെ വിട്ടുപിരിഞ്ഞു.ആറ് മാസമേ അവനും വിധിച്ചിരുന്നുള്ളൂ.ഒരു പാല്‍പുഞ്ചിരിയും എനിക്ക് സമ്മാനിച്ചിട്ടാണ് അവന്‍ പോയത്. ഈ പതിനഞ്ച് വര്‍ഷത്നു ശേഷവും ആ പുഞ്ചിരിയുടെ വേദന എന്നെ വിട്ടുപിരിഞ്ഞിട്ടില്ല.
നഷ്ടങ്ങളുടെ കണക്കെടുക്കാറില്ല ഞാനിപ്പോള്‍. ചെറിയ ചെറിയ സന്തോഷങ്ങള്‍ കൊണ്ട് വലിയ ദുഃഖങ്ങളെ മറക്കാന്‍ ഞാന്‍ ശീലിച്ചിരിക്കുന്നു.
നക്ഷത്രങ്ങള്‍ക്കിടയില്‍ ഞാന്‍ തിരയാറുണ്ട് എന്റെ കൂടപിറപ്പുകളെ. എന്നെ നോക്കി പുഞ്ചിരിക്കുന്ന ഓരോ താരകങ്ങളും അവര്‍തന്നെയാണ്.എന്റെ സ്വപ്നങ്ങളില്‍ അവര്‍ പെയ്തിറങ്ങാറുണ്ട്‌,മാലാഖമാരുടെ കയ്യും പിടിച്ചു സ്വര്‍ഗത്തില്‍ ഓടികളിക്കുന്നതായിട്ട്.ഇന്നവര്‍ അവിടെ ഒറ്റക്കാവില്ല,പിരിഞ്ഞു പോയ സ്വന്തം രക്തങ്ങളെ തേടി ഞങ്ങളുടെ ഉപ്പയും എത്തിയിട്ടുണ്ടാവും അവിടെ.ഉപ്പ പറഞ്ഞിട്ടുണ്ടാകണം എന്റെ നൊമ്പരങ്ങളെ കുറിച്ച്.അല്ലെങ്കില്‍ നക്ഷത്രങ്ങള്‍ക്കിടയിലൂടെ പൊടിഞ്ഞുവീണ മഴത്തുള്ളികള്‍ അവരുടെ കണ്ണീരല്ലാതെ മറ്റെന്താണ്.