
കല്‍ക്കത്തയിലെ തല്‍തോല ബസാറില്‍ ഒരു മുഗള ചക്രവര്‍ത്തിയുടെ കൊട്ടാരമുണ്ട്. പേര്‍ഷ്യന്‍ ശില്പ ചാതുരി നിറഞ്ഞു നില്‍ക്കുന്ന അകത്തളങ്ങളും തൂണുകളും വിശാലമായ ദര്‍ബാറും മുറ്റത്ത് പൂന്തോട്ടങ്ങളും തുടങ്ങി രാജപ്രൗഡിയുടെ എല്ലാ ആര്‍ഭാടവും നിറയുന്ന ഒരു കൊട്ടാരമാണ് നിങ്ങളുടെ മനസ്സിലെങ്കില്‍ തെറ്റി. പകരം വാതില്‍ പാളികള്‍ തലയില്‍ വീഴാതിരിക്കാന്‍ ചണനൂലുകള്‍ കൊണ്ട് കെട്ടിയുറപ്പിച്ച ഒരു മണ്‍ക്കൂര , ചുമരുകളില്‍ കാണുന്ന ചിത്രങ്ങള്‍ വിശ്വവിഖ്യാതരായ ചിത്രകാരന്മാര്‍ വരച്ചു ചേര്‍ത്തതല്ല. മൂട്ടക്കറകള്‍ ചെഞ്ചായം പൂശിയതാണ്. നാന്നൂറ്റി എണ്‍പത് വര്‍ഷം ഇന്ത്യ മഹാരാജ്യം ഭരിച്ച മുഗള്‍ ചക്രവര്‍ത്തി പരമ്പരയിലെ ഇപ്പോഴത്തെ കിരിടാവകാശി താമസിക്കുന്നത് ഇവിടെയാണ്. ഇരുപതു വര്‍ഷത്തിനുപ്പുറം മറ്റൊരു ഭരണ മാറ്റം ഈ കുടില്‍ കൊട്ടാരത്തില്‍ നടന്നിട്ടില്ലെങ്കില്‍ അവന്‍ തന്നെയാവും മഹാരാജാവ്.
എങ്ങിനെ ഈ കൊട്ടാരത്തിലേക്ക് എത്തിപ്പെട്ടു . ഇനിയുള്ള കഥകള്‍ പറയാന്‍ എനിക്കെന്റെ ഉപ്പയെ കൂട്ടുപിടിച്ചേ പറ്റൂ. വര്‍ഷങ്ങള്‍ക്കു മുമ്പ് മാതൃഭൂമി ആഴ്ചപതിപ്പില്‍ ഉപ്പ എഴുതിയ "താല്തോല ബസാറിലെ മുഗള്‍ ചക്രവര്‍ത്തി" എന്ന അന്വോഷണാത്മക ലേഖനം. പുകള്‍ പെറ്റ മുഗള്‍ ഭരണാധികാരികളുടെ ബാക്കിപത്രം തേടിയുള്ള ഒരു യാത്രയായിരുന്നു അത്. ബാബറും, ഹുമയൂണും , അക്ബറും, ജഹാംഗീറും, ഷാജഹാനും , ഔറം ഗസീബും തുടങ്ങി അവസാനം ബഹദൂര്‍ഷയില്‍ അവസാനിച്ച ഭരണചക്രം, ഷാലിമാറും ചെങ്കോട്ടയും താജ്മഹലും തുടങ്ങി ഇന്നും സചേതനമായി നില്‍ക്കുന്ന സ്മാരകങ്ങള്‍, ചരിത്രത്തിനും സാഹിത്യത്തിനും സംസ്കാരത്തിനും കലകള്‍ക്കും നല്‍കിയ സംഭാവനകള്‍, രാജ്യ വിസ്തൃതിക്കും, പെരുമക്കും നിലനില്‍പ്പിനും വേണ്ടി നടത്തിയ അനേകം യുദ്ധങ്ങള്‍ . ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഇന്നും ദാഹശമനം വരാത്ത കഥകളുടെ മിഴിചെപ്പായ മുഗള്‍ ഭരണം. കൊടിപറത്തിയ ഈ വംശപെരുമുടെ പുതിയ തലമുറകള്‍ എവിടെയായിരിക്കും...? ഉപ്പ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത സാമൂഹ്യപാഠ പുസ്തകങ്ങളുടെ ചട്ടക്കൂടില്‍ നിന്നും ഈ ചോദ്യം പുറത്ത് കടന്നപ്പോഴായിരിക്കണം അവരെ തേടിയുള്ള യാത്രയും നടന്നത്.
കല്‍ക്കത്തയിലെ തല്തോല ബസാര്‍. ഇവിടെ എവിടെയോ ആണ് ആ കുടുംബം താമസിക്കുന്നത് എന്ന കേട്ടറിവേ അവര്‍ക്കും ഉണ്ടായിരുന്നുള്ളൂ. ഒരു സൈക്കിള്‍ റിക്ഷയില്‍ കയറി അവര്‍ അന്യോഷണം തുടര്‍ന്നു. ഇപ്പോഴത്തെ മുഗള രാജാവിനെ തേടി അങ്ങ് ദൂരെ കേരളത്തില്‍ നിന്നും വന്ന സഞ്ചാരികള്‍ അവനും കൌതുകമായി കാണണം. പുരാതനമായ കല്‍ക്കത്തന്‍ തെരുവുകളിലൂടെ അവന്റെ പഴയ റിക്ഷ മുന്നോട്ട് നീങ്ങി. ഒരു ചരിത്രം തേടിയുള്ള യാത്രയില്‍ അവനും ഭാഗമാവുകയായിരുന്നു.
ഒരു നൂറ് ഇടവഴികളും അതിലേറെ കൈവഴികളുമുള്ള തല്തോല ബസാറിലെ തെരുവുകളിലൂടെ കുറെ അലഞ്ഞിട്ടും അവര്‍ക്ക് മുഗളപാദുഷായുടെ കൊട്ടാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. ചോദിച്ചവര്‍ക്കാര്‍ക്കും അങ്ങിനെയൊരു മുഗള ചക്രവര്‍ത്തി ഈ ഗലികളില്‍ താമസിച്ചിരുന്നു എന്നത് അറിയില്ലായിരുന്നു. അവസാനം വാട്ടര്‍ ടാപ്പിനടുത്തു ക്യൂ നില്‍ക്കുന്ന സ്ത്രീകളോട് കൂടി അന്വേഷിച്ചു.
"കഴിഞ്ഞ വര്‍ഷം അന്തരിച്ച മുഗള ചക്രവര്‍ത്തി മിര്‍സ മുഹമ്മദ് ബേദാര്‍ ഭക്തിന്റെ ഭാര്യയും കുടുംബവും താമസിക്കുന്നത് എവിടെയാണെന്ന് അറിയാമോ..?
ഇത് കേട്ടപ്പോള്‍ മണ്‍കുടവും തൂക്കിപ്പിടിച്ച് തന്റെ ഊഴം കാത്തിരിക്കുന്ന ഒരു സ്ത്രീ ഞങ്ങളെ ഇമ പൂട്ടാതെ കുറെ നേരം നോക്കി നിന്നു. കരിപുരണ്ട അവരുടെ കവിള്‍ തടങ്ങളിലൂടെ കണ്ണുനീര്‍തുള്ളികള്‍ ചാലിട്ടൊഴുകുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ അമ്പരന്നുപ്പോയി. നീല ഞരമ്പുകള്‍ തുടിച്ചുനില്‍ക്കുന്ന ഇടതുകൈകൊണ്ട് പിന്നിപറിഞ്ഞ സാരിത്തുമ്പ് തലയില്‍ വലിച്ചിട്ട ശേഷം അവര്‍ വിതുമ്പി. "വോ സുല്‍ത്താന മേം ഹൂം". (ഞാന്‍ തന്നെയാണ് നിങ്ങള്‍ അന്യോഷിക്കുന്ന മഹാറാണി )
സുഖലോലുപതയില്‍ മതിമറന്നപ്പോള്‍ "ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ് , അതിവിടെയാണ് " എന്ന് വിളിച്ചുപറഞ്ഞ നൂര്ജഹാന്റെയും മുംതാസ് മഹലിന്റെയും പരമ്പരയില്‍ പെട്ട ബീഗം തന്നെയാണല്ലോ ഇവരും. "
എനിക്കോര്‍മ്മയുണ്ട് ഉപ്പ പറഞ്ഞത്. ഇവരെ പറ്റി. ഈ രാജ്ഞിയുടെ കണ്ണീരിനെ പറ്റി. അത് പറഞ്ഞപ്പോള്‍ ഉപ്പയുടെ ശബ്ദവും ഇടറിയിരുന്നു. ഇന്ത്യയെ ഒറ്റിക്കൊടുത്ത മിര്‍ ജാഫറിന്റെ കുടുംബത്തിനു ആയിരം രൂപ പെന്‍ഷന്‍ കൊടുക്കുന്ന രാജ്യത്ത് , ഒരു നേരത്തെ ആഹാരത്തിനു പോലും വിഷമിക്കുന്ന രാജപരമ്പരയിലെ ഈ കണ്ണികളുടെ അവസ്ഥ താഴെ കാണുന്ന ലേഖനത്തിലെ വരികളില്‍ നിന്നും വായിച്ചെടുക്കാം.
"വാതില്‍ പൊളികള്‍ തലയില്‍ വീഴുന്നത് ശ്രദ്ധിക്കണം. ചണനൂല്‍ കൊണ്ട് കെട്ടിയുറപ്പിച്ചതാണ്.ബീഗം മുന്നറിയിപ്പ് നല്‍കി. പൊട്ടിപ്പൊളിഞ്ഞ തറയിലിരുന്ന് രണ്ട് കുട്ടികള്‍ റൊട്ടി പരിപ്പുവെള്ളത്തില്‍ മുക്കി ആര്‍ത്തിയോടെ തിന്നുകയാണ്. മൂട്ടക്കറകൊണ്ട് ചെഞ്ചായം പൂശിയ ചുവരില്‍ പൊട്ടിത്തകര്‍ന്ന ചില്ലുകള്‍ക്കുള്ളിലിരുന്ന് ബഹദൂര്‍ഷ ചക്രവര്‍ത്തി തുറിച്ചു നോക്കുന്നു. കുട്ടികള്‍ ഭക്ഷണ പാത്രങ്ങള്‍ എടുത്തു അകത്തേക്ക് ഓടിപ്പോയി. ഒരു കീറ് സൂര്യപ്രകാശത്തിനോ ഒരിറ്റ് ശുദ്ധവായുവിനോ പ്രവേശനം അനുവദിക്കാത്ത മുറി".
ഇന്ത്യന്‍ ചരിത്രത്തിലെ സുവര്‍ണ്ണ ആധ്യായമായ മുഗള്‍ വംശത്തിലെ പുതിയ തലമുറയുടെ കൊട്ടാരവും ജീവിതവും ആണ് ഇവിടെ ലേഖനത്തില്‍ വരച്ചിട്ടത്. സ്വാഭാവികമായും ഉയരുന്ന ചോദ്യം ഇതാവും. എവിടെ ഇപ്പോഴത്തെ ചക്രവര്‍ത്തി എന്ന്. വീണ്ടും ലേഖനത്തിലെ വരികളിലേക്ക് .
" ബീഗം, മൂത്തമകന്‍ കിരീടാവകാശി മുസഫര്‍ കമാല്‍ ഹുസൈനെ കണ്ടില്ലല്ലോ ! നിങ്ങളുടെ കൈയ്യില്‍ ഇന്ത്യ മഹാരാജ്യത്തിന്റെ ചെങ്കോല്‍ ഒരിക്കല്‍ കൂടി തന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണോ?
ഇറയത്ത് കെട്ടിക്കിടക്കുന്ന ചെളിയില്‍ ചവിട്ടി വഴുതി വീഴാതിരിക്കാന്‍ പെരുവിരല്‍ അമര്‍ത്തിയൂന്നി ഞങ്ങള്‍ പുറത്ത് കടന്നു.വഴി തെറ്റാതിരിക്കാന്‍ ബീഗം കൂടെ അയച്ച സഹോദരന്‍ മുഷ്താഖ് അഹമ്മദ് , തെരുവിലെ മത്സ്യ വില്പ്പനക്കാരന്റെ അരികില്‍ നിന്നും ഒരു കുട്ടിയെ പിടിച്ച് ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി തന്നു. അദ്ദേഹമായിരുന്നു ഇപ്പോഴത്തെ മുഗള ചക്രവര്‍ത്തി "ഹിസ് ഹൈനസ് മുസഫര്‍ കമാല്‍ ഹുസൈന്‍ ".
കാലം ചേര്‍ത്തുവെച്ചൊരു വിധി. രാജ്യഭരണം കയ്യാളേണ്ട പിന്മുറക്കാരന്‍ ഒരു നേരത്തെ അന്നം മുട്ടിക്കാന്‍ തെരുവില്‍ മീന്‍ വില്‍ക്കുന്നു . ബാഗ് ഇ ബാബരില്‍ ഉറങ്ങുന്ന ബാബറും , സികന്ദ്രയിലെ സമാധിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന അക്ബറും അറിയുന്നുണ്ടോ അവരുടെ പിന്‍തലമുറയിലെ യുവരാജാവ് തെരുവില്‍ മീന്‍ വില്‍ക്കുകയാണെന്ന്. താജ്മഹലിന്റെ അകത്ത് ഉറങ്ങുന്ന മുംതാസ് മഹലും അറിയുന്നില്ല ഈ രാജ്ഞിയെ പറ്റി. പരിചരിക്കാന്‍ ഒരുപാട് തോഴിമാരില്ല . ആഭരണങ്ങളുടെ പകിട്ടും സുഗന്ധങ്ങളുടെ ഉന്മാദവും ഇല്ല ഈ അന്തപുരത്തില്‍. കാണുന്നത് മുഖം തിരിച്ചു പോകുന്ന ഇന്ത്യന്‍ ചേരികളുടെ മുഖമാണ് .
രാജ്യത്തെ പറ്റി, രാജാക്കന്മാരെ പറ്റി ചരിത്ര ക്ലാസുകളില്‍ നിറഞ്ഞു നിന്ന കുറെ അദ്ധ്യായങ്ങള്‍ ഉണ്ട് . പുസ്തകത്തിന് പുറത്തേക്കും നീണ്ടുപോയ കഥകളും കാണും. പലതും പിന്നീട കണ്ടും കേട്ടും കൂടുതല്‍ അറിയുകയും ചെയ്തിട്ടുണ്ട്. പക്ഷെ എന്‍റെ മനസ്സില്‍ എന്നും നിറഞ്ഞു നിന്നത് മുഗള്‍ ഭരണ കര്‍ത്താക്കളും അവരോട് ചേര്‍ത്ത് വായിച്ച കഥകളും തന്നെ. ചരിത്രത്തിലും വായനയിലും പഠനത്തിലും ഇത്രത്തോളം സ്വാധീനം ചെലുത്തിയ മറ്റൊരു രാജവംശമില്ല. താജ്മഹലും ചെങ്കോട്ടയും ഷാലിമാറും ഞാന്‍ കണ്ടിട്ടില്ല. പക്ഷെ അതിനുപിന്നിലെ ചരിത്രവും കഥകളും എന്നെ എന്നും വിസ്മയിപ്പിച്ചിട്ടുണ്ട്. ബാബര്‍ സ്ഥാപിച്ചത് തുടങ്ങി , പാനിപ്പത്ത് യുദ്ധങ്ങളും ,അക്ബറിന്റെ ദര്‍ബാറിലെ പണ്ഡിത സദസ്സും , ഷാജഹാന്റെയും മുംതാസിന്റെയും പ്രണയവും അതിന്റെ അനശ്വര സ്മാരകമായ താജ്മഹലും തുടങ്ങി ഓരോ മുഗള ചക്രവര്‍ത്തിമാരുടെയും ജീവിതം ഒരു ചിത്രമായി എന്നോ മനസ്സില്‍ പതിഞ്ഞിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും തോന്നാത്ത ഒരു വികാരം ഈ കഥ വായിക്കുമ്പോള്‍ എന്നെ തൊട്ടുണര്‍ത്തുന്നു. പകിട്ടിലും പത്രാസിലും നീന്തി തുടിച്ച ഒരു രാജകുടുംബത്തിലെ പുതിയ തലമുറക്കാര്‍, ഒരു നേരത്തെ ഭക്ഷണത്തിന് പോലും കഴിവില്ലാതെ അതേ ഭാരതത്തില്‍ കഴിഞ്ഞു കൂടുന്നു എന്നറിയുമ്പോള്‍ എന്‍റെ മനസ്സില്‍ താജ്മഹലിന്റെ വിസ്മയിപ്പിക്കുന്ന ഭംഗിയില്ല,പകരം മനസ്സ് ഒരു നിര്‍വികാരതയോടെ ഈ കുടിലിനകത്ത് തന്നെ ചുറ്റിത്തിരിയുന്നു. ചെങ്കോട്ടയേയും മുഗള്‍ കൊട്ടാരങ്ങളെയും തഴുകി വീശുന്ന കാറ്ററിയുന്നുണ്ടോ , അതിന് പ്രവേശനം ഇല്ലാത്ത ഒരു കുടില്‍ കൊട്ടാരം ഈ ചേരിയില്‍ ഉണ്ടെന്ന്..?
ഞാനെങ്ങിനെ മറക്കും ആ രാത്രി. ഞങ്ങള്‍ കുട്ടികളുടെ ദീര്‍ഘമായ കാത്തിരിപ്പിനൊടുവില്‍ ഒന്നര മാസം നീണ്ട ആ ഭാരത പര്യടനവും കഴിഞ്ഞ് ഉപ്പ വന്നുചേര്‍ന്നത്. സമ്മാനങ്ങള്‍ക്കൊപ്പം കെട്ടഴിച്ച യാത്രാവിശേഷങ്ങള്‍. അതില്‍ എന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത് ഈ അധ്യായമാണ്. ആ സുല്‍ത്താനയും മുസഫറും അവരുടെ ജീവിതവും. "യാത്രക്കിടയില്‍ " എന്ന പേരില്‍ ആനുകാലികങ്ങളില്‍ പരമ്പരകളായി ആ അനുഭവങ്ങള്‍ നിറഞ്ഞു. പക്ഷെ ചരിത്ര പഠനങ്ങളില്‍ എന്നെ ഏറെ സ്വാധീനിച്ച മുഗള്‍ ഭരണവും ഭരണാധികാരികളും. അവരുടെ പരമ്പര തേടി കണ്ടെത്തിയ ഈ യാത്ര എന്റെ നൊമ്പരമായും ആവേശമായും ഇന്നും നിലനില്‍ക്കുന്നു. ലേഖനത്തില്‍ വായിച്ചറിഞ്ഞ വരികളേക്കാള്‍ ഉപ്പ പറഞ്ഞുതന്ന രൂപത്തില്‍.
ഞാനൊരു യാത്ര മനസ്സില്‍ കുറിച്ചിട്ടു. തല്തോല ബസാറിലേക്ക്. ഒരു സൈക്കിള്‍ റിക്ഷയില്‍ കയറി ഉപ്പ നടന്ന വഴികളിലൂടെ പോയി എനിക്കും തേടി പിടിക്കണം ചണനൂല്‍ കൊണ്ട് കെട്ടിയുറപ്പിച്ച ആ മുഗള കൊട്ടാരം. ആ ദര്‍ബാറിലേക്ക് കയറിച്ചെന്ന് എനിക്കവനെ കാണണം. മുസഫര്‍ കമല്‍ ഹുസൈന്‍ എന്ന ഇപ്പോഴത്തെ മുഗള്‍ ചക്രവര്‍ത്തിയെ. മുംതാസിന്റെ പദവി അലങ്കരിക്കുന്ന അവന്റെ ബീവിയേയും കാണണം . പറ്റുമെങ്കില്‍ അവരോടൊപ്പം ഇരുന്ന് ഉണക്ക റൊട്ടി പരിപ്പുകറിയില്‍ മുക്കി ഒരു രാജകീയ ഭക്ഷണം കഴിക്കണം. അതൊരു കുടിലാണെങ്കിലും എന്റെ ഭാവന ലോകത്ത് അതൊരു കൊട്ടാരമായി തോന്നും. ആ മുറ്റത്ത് വിരിഞ്ഞു നില്‍ക്കുന്നത് ഒരു പൂവാണെങ്കിലും അതിലെനിക്കൊരു ഷാലിമാര്‍ കാണാനാവും. ആ ഒരു സെന്റ് ചുറ്റളവില്‍ ഞാനൊരു മുഗള്‍ സാമ്രാജ്യത്തെ തന്നെ കുടിയിരുത്തും . എന്നിട്ട് തിരിച്ചു പോരുമ്പോള്‍ ഉപ്പ ചോദിച്ച ആ സങ്കല്‍പ്പിക ചോദ്യം ഒരിക്കല്‍ കൂടേ ചോദിക്കണം. ഇന്ത്യ മഹാരാജ്യത്തിന്റെ കിരീടവും ചെങ്കോലും ഒരിക്കല്‍ കൂടി തന്നാല്‍ സ്വീകരിക്കുമോ എന്ന്.
തല്തോല ബസാറിലെ ഗലികളിലൂടെ യാത്ര തുടരാന്‍ എന്നെയും നോക്കി മറ്റൊരു സൈക്കിള്‍ റിക്ഷക്കാരന്‍ കാത്തിരിക്കുന്നുണ്ടാവുമോ അവിടെ..?
***
"യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍ " എന്ന ബുക്കിനെ പറ്റി സുജ എഴുതിയ അവലോകനം "വായനയുടെ കാണാപ്പുറങ്ങള്‍ "
ആയിഷ എന്ന കഥാപാത്രത്തെ കുറിച്ച് ഷബീര്‍ തിരിച്ചിലാന്‍ എഴുതിയ കുറിപ്പ് " എന്‍റെ ആയിഷ "
ഇന്ത്യയെ ഒറ്റിക്കൊടുത്ത മിര്‍ ജാഫറിന്റെ കുടുംബത്തിനു ആയിരം രൂപ പെന്‍ഷന്‍ കൊടുക്കുന്ന രാജ്യത്ത് , ഒരു നേരത്തെ ആഹാരത്തിനു പോലും വിഷമിക്കുന്ന രാജപരമ്പരയിലെ ഈ കണ്ണികളുടെ അവസ്ഥ
ReplyDeleteവല്ലാതെ വേദനിപ്പിച്ചു ഈ ഓര്‍മ്മ ...
ഒരിക്കലും അതൊരു സത്യമാകാതിരിക്കട്ടെ എന്ന് വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സ് പ്രാര്‍ഥിച്ചു . തെരുവില്‍ മീന്‍ വില്‍ക്കുന്ന മുഗള്‍ വംശത്തിലെ അവസാന കണ്ണി .. കരിവാളിച്ച മുഖത്ത് കണ്ണീര്‍ ചാലുമായി രാജ്ഞി ... അതെല്ലാം ഒരു തരം വേദനയായി ...
ഉപ്പാക്കും മോനും ആശംസകള്‍
ഗതകാലപ്രൗഢിയുടെ തിരുശേഷിപ്പുകൾ......ആശംസകള്‍
ReplyDelete"ഇന്ത്യന്‍ ചരിത്രത്തിലെ സുവര്‍ണ്ണ ആധ്യായമായ മുഗള്‍ വംശത്തിലെ "
ആദ്യമായാണ് മുഗൾ ഭരണത്തെ ഇന്ത്യയുടെ സുവർണ്ണകാലം എന്ന് ആരെങ്കിലും വിശേഷിപ്പിച്ചു കാണുന്നത്...
വേണുജി പറഞ്ഞത് പോലെ വായിച്ചു കഴിഞ്ഞപ്പോള്‍ അതിശയമായി തോന്നി... വേദനിപ്പിക്കുന്ന അറിവുകള്‍...സത്യമാവാതിരിക്കട്ടെ എന്നാഗ്രഹമെന്കിലും സത്യം സത്യമാകാതിരിക്കില്ലല്ലോ..
ReplyDeleteഉപ്പക്കും മോനും അഭിനന്ദനങ്ങള്‍...
വായിക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു ...കഷ്ട്ടം തന്നെ
ReplyDeleteശരിക്കും സങ്കടം തോന്നി. മുമ്പ് ഇതിനെ പറ്റി ഒരു ചാനനില്‍ വന്ന റിപ്പോര്‍ട്ട് കേട്ടിരുന്നു,പക്ഷെ ചെറുവാടി വളരെ വ്യക്തമായി പറഞ്ഞു തന്നു ഈ രാജകുടുംബത്തെപറ്റി, ശരിക്കും മനസിനെ വല്ലാതെ ഉലച്ചുപോയി. ഗതകാലപ്രൗഢിയുടെ ശേഷിപ്പുകൾ....... ആശംസകള്‍
ReplyDeleteഅക്ഷരാര്‍ഥത്തില്‍ തന്നെ കണ്ണുകള്‍ നിറഞ്ഞു.
ReplyDelete" നീല ഞരമ്പുകള്‍ തുടിച്ചുനില്‍ക്കുന്ന ഇടതുകൈകൊണ്ട് പിന്നിപറിഞ്ഞ സാരിത്തുമ്പ് തലയില്‍ വലിച്ചിട്ട ശേഷം അവര്‍ വിതുമ്പി. "വോ സുല്‍ത്താന മേം ഹൂം"."
വാക്കുകള്‍ കൊണ്ട് ജീവിതസത്യത്തിന്റെ ചിത്രങ്ങള്‍ രചിക്കുന്ന വരികള്‍ മാത്രമേയുള്ളൂ ഈ ലേഖനത്തില്‍ .അത് ഒരു ചരിത്രകാലത്തിന്റെ രാജപാതയിലൂടെ മനസ്സിനെ യാത്രയാക്കുകയും ചെയ്തു.
ഇത്രയും വിത്യസ്തമായ ഒരു വിഷയം അവതരണത്തിന് തിരഞ്ഞെടുത്ത ആ പിതാവിന്റെ മനസ്സിനും എന്‍റെ അഭിനന്ദനങ്ങള്‍ ..
ചരിത്രത്തിന്റെ ഏടുകള്‍ മറിയുമ്പോള്‍ ഇങ്ങനേയും ചിലത് നമുക്കായ് കാത്തിരിക്കുന്നുണ്ടാകും അല്ലേ..
ReplyDeleteവളരെ നന്നായ് എഴുതിയിരിക്കുന്നു. അനുമോദനങ്ങള്‍.
തെരുവിലെ മത്സ്യ വില്പ്പനക്കാരന്റെ അരികില്‍ നിന്നും ഒരു കുട്ടിയെ പിടിച്ച് ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി തന്നു. അദ്ദേഹമായിരുന്നു ഇപ്പോഴത്തെ മുഗള ചക്രവര്‍ത്തി "ഹിസ് ഹൈനസ് മുസഫര്‍ കമാല്‍ ഹുസൈന്‍ ". കാലത്തിന്റെ വികൃതി മനസ്സ് നൊമ്പരപ്പെടുത്തി ..ഹയര്‍ സെക്കന്ററി ക്ക് പഠിക്കുമ്പോഴാണ് മുഗള്‍ രാജ വംശത്തെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ആയത് ...നല്ല അവതരണ ശൈലി ..ഉപ്പാടെ ..സൃഷികള്‍ ഒന്നും വായിച്ചിട്ടില്ലെങ്കിലും ഈ എഴുത്തില്‍ നിന്ന് മനസ്സിലാകുന്നുണ്ട് എല്ലാം. .പ്രാര്‍ത്ഥിക്കാം ഇപ്പോഴത്തെ മുഗള്‍ ചക്രവര്‍ത്തിയുടെ അരികിലേക്ക് ചെറുവാടി എത്താന്‍ ...ഇനിയും എഴുതുക ഈ വരികളില്‍ തെളിയുന്നുണ്ട് ..മനസ്സിന്റെ സംതൃപ്തിയും ..ഉപ്പാടുള്ള ..അഗാധമായ സ്നേഹവും എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteപുതിയ അറിവ് ഒരു വേദനയായി.. കൂടുതല്‍ എന്തെഴുതാന്‍ ഇതിനൊരു പ്രതികരണം..
ReplyDeleteplease tell me the address of മുസഫര്‍ കമാല്‍ ഹുസൈന്‍ .Because i am history student.......My email id is abdulrafeekthooppil@gmail.com
ReplyDeleteപ്രിയപ്പെട്ട മന്‍സൂര്‍
ReplyDelete.മുഗള്‍ രാജ കുടുംബത്തിന്റെ തിരു ശേഷിപ്പ് മനസ്സില്‍ ഒരു നീറ്റല്‍ ഉണ്ടാക്കി...... ബാബറും, ഹുമയൂണും , അക്ബറും, ജഹാംഗീറും, ഷാജഹാനും , ഔറം ഗസീബും ഒക്കെ അറിയുന്നുണ്ടാകുമോ പ്രൌടിയുടെ അത്യുന്നതങ്ങളില്‍ ജീവിച്ച തങ്ങളുടെ പിന്മുറക്കാര്‍ തെരുവില്‍ മീന്‍ വില്‍പ്പന നടത്തിയാണ് ജീവിക്കുന്നതെന്ന്?
പട്ടുറുമാലും അത്തറും..സുഗന്ധ ദ്രവ്യങ്ങളും പൂശി മണിമേടകളില്‍ കഴിയേണ്ട മുഗള്‍ രാജ്ഞി മണ്‍കുടവും തൂക്കിപ്പിടിച്ച് തെരുവിലെ പൈപ്പിന്‍ ചുവട്ടില്‍ ക്യൂ നില്‍ക്കുകയാണെന്ന്?...മന്‍സൂര്‍ പറഞ്ഞപോലെ അവരെ തേടിയുള്ള ഒരു യാത്ര ഇപ്പോള്‍ എന്റെയും ആഗ്രഹം ആയിരിക്കുന്നു .....ആകാംഷയോ ..അതോ മുഗള്‍ കുടുംബത്തിന്‍റെ പരിതാപകരമായ അവസ്ഥ ഓര്‍ത്തുള്ള സഹതാപമോ? .......വളരെ നന്നായി എഴുത്ത് ..അഭിനന്ദനങ്ങള്‍
ചെങ്കോട്ടയേയും മുഗള്‍ കൊട്ടാരങ്ങളെയും തഴുകി വീശുന്ന കാറ്ററിയുന്നുണ്ടോ , അതിന് പ്രവേശനം ഇല്ലാത്ത ഒരു കുടില്‍ കൊട്ടാരം ഈ ചേരിയില്‍ ഉണ്ടെന്ന്..?<<<<<<<<<<<
ReplyDeleteചരിതം പലപ്പോഴും ആവര്‍ത്തിക്കുന്നത് തമാശയായിട്ടാണ്. ഇവിടെ രാജ പരമ്പരയിലെ ഇന്നത്തെ ഇളമുറക്കാരനായ മുസഫര്‍ കമാല്‍ ഹുസ്സൈനിലൂടെ ചര്ത്രത്തിലേക്ക് പിന്തിരിഞ്ഞു നടന്നാല്‍ നാമെത്തുന്നത് ഒരു ജനതയെ അടക്കി വാണ, രാജ കൊട്ടാരങ്ങളിലെ സുഖലോലുപതയുടെ ഉന്മാദ ലഹരിയില്‍ ആറാടിയ, അടിമകളുടെ ജീവ രക്തം കൊണ്ട് പ്രണയിനിക്ക് ശവകുടീരം തീര്‍ത്തവരുടെ ദര്‍ബാര്‍ ഹാളിലേക്കാണ്.
അവരുടെ പിന്മുറക്കാര്‍ ഓടയില്‍ കുടില്‍ കെട്ടി തെരുവില്‍ മീന്‍ വിറ്റു ജീവിക്കുമ്പോള്‍ ചരിത്രം നമ്മെ നോക്കി പല്ലിളിക്കുന്നത് തീര്‍ത്തും അര്‍ത്ഥവത്തായ ഒരു സന്ദേശം കൈമാറാനാണ്. എല്ലാ കോട്ടകൊത്തളങ്ങളും ഒരിക്കല്‍ തകരും. ഇരുള്‍ വീണ അവരുടെ ചരിത്രത്തിന്റെ ജീര്‍ണതയിലേക്ക് പിന്നെ അവരെ കൂട്ടിയിണക്കപ്പെടുന്നത് കണ്ണികള്‍ പെറ്റു വീഴുന്നത് ഇത്തരം തെരുവുകളിലായിരിക്കും.
വളരെ മനോഹരമായ ഭാഷയില്‍ ഉപ്പയുടെ ലേഖനത്തെ ആസ്പദമാക്കി ചെറുവാടി എഴുതിയ ഈ പോസ്റ്റ് അത്യന്തം ഹൃദയസ്പര്‍ശിയായി. ചെറിയ തീപ്പൊരിയില്‍ നിന്നും വലിയ അഗ്നി ജ്വാലകള്‍ പോലെ ചെറിയ ഒരു ത്രെഡില്‍ നിന്നു മനോഹരമായ രചനകള്‍ വികസിപ്പിച്ചെടുക്കാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു.
ഒരു രാജശാസനത്തിന്റെ ശേഷിപ്പുറങ്ങുന്നത് തെരുവിൽ...ഹൃദയഹാരിയായി എഴുത്ത്... ആ സുൽത്താനയുടെയും മീൻ വിറ്റുപജീവനം നടത്തേണ്ടി വന്ന ആ കിരീടാവകാശിയുടേയും ചിത്രങ്ങൾ മനസ്സിൽ നിന്നും മായുന്നില്ല തന്നെ...
ReplyDeleteകഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ചെറുവാടിയെ വായിക്കുന്നു. ഒരു പക്ഷെ, ഇത്രയും ശ്രദ്ധയോടെ ആകാംക്ഷയോടെ ഞാന്‍ ചെറുവാടിയെ വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ സംശയമാണ്. അത്രമേല്‍ ജിജ്ഞാസയോടെയാണ് ഞാനിത് വായിച്ചവസാനിപ്പിക്കുന്നത്. എന്നാല്‍, അതൊരു അവസാനമല്ല. താത്ക്കാലികമായ ഒരിടവേള മാത്രം. തുടര്‍ന്ന് വരുന്ന ഒരു വലിയ വായനയിലേക്കുള്ള ഒരു കുഞ്ഞു തയ്യാറെടുപ്പ്.
ReplyDeleteസുഹൃത്തെ, താങ്കളുടെ ഉപ്പയുടെ ഈ യാത്രയും അത് പറയുന്ന കഥകളും സാംസ്കാരിക കേരളവും മഹിത ഭാരതവും ചര്‍ച്ച ചെയ്യേണ്ടുന്ന ഒന്നെന്ന കാര്യത്തില്‍ ഒട്ടും തര്‍ക്കമില്ല. തീര്‍ച്ചയായും, ചരിത്ര ഗവേഷണ വിദ്യാര്‍ത്ഥിയുടെ ഔത്സുക്യത്തോടെ സമീപിക്കേണ്ടുന്ന ഒന്ന്. അത്തരത്തിലുള്ള ഒരു ചര്‍ച്ച നടക്കട്ടെ എന്നാശംസ.
കുറെയധികം കാര്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്ന ഒരു വലിയ ചര്‍ച്ചയ്ക്ക ആധാരമാകേണ്ടുന്ന ഒരു വിഷയത്തെ പങ്കുവെച്ചതില്‍ നന്ദി.
ചെറുവാടി...എനിക്ക് ഏറെ ഇഷ്ടപ്പെട്ടു ഈ എഴുത്ത്.കാരണം ഡൽഹിയിലെ തെരുവുകളിലൂടെ മുഗൾരാജവംശത്തിന്റെ പ്രതാപകാലഘട്ടത്തിന്റെ ഓർമ്മകൾ പേറുന്നസ്മാരകങ്ങളുടെ കാഴ്ചകൾ ആസ്വദിച്ചു നടക്കുമ്പോൾ പലപ്പോഴും മനസ്സിൽ ഉയർന്നുവന്നിട്ടുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം ഇന്ന് ഇവിടെ നിന്നും എനിക്ക് ലഭിച്ചു...ഡൽഹിയിലെ ഉന്നതർ വസിക്കുന്ന ഏതെങ്കിലും സ്ഥലങ്ങളിൽ മുഗൾരാജവംശത്തിന്റെ പുതുതലമുറയെ കണ്ടെത്താൻ കഴിയും എന്നൊരു പ്രതീക്ഷ ഓരോ യാത്രയിലും എനിക്കുണ്ടായിരുന്നു..പക്ഷെ ആ പ്രതീക്ഷക്ക് ഇങ്ങനെ ഒരു അന്ത്യം ഞാൻ തീർച്ചയായും പ്രതീക്ഷിച്ചിരുന്നില്ല...വല്ലാതെ വേദനിപ്പിച്ചു ഈ അവസ്ഥ..ഒരിക്കൽ പോകണമെന്ന് ആഗ്രഹിക്കുന്നു... പോകും..താങ്കൾ പറഞ്ഞതുപോലെ ഒരു ദിനം അവരോടൊത്ത് ചിലവഴിക്കുവാൻ...എല്ലാ ആശംസകളും നേരുന്നു..
ReplyDeleteചെറുവാടി,
ReplyDeleteഅടുത്ത കാലത്ത് വായിച്ച ഒരു മികച്ച ലേഖനം ..
മുഗളരുടെ തലമുറ യുടെ ഇപ്പോഴത്തെ അവസ്ഥ ...
ചരിത്രര്‍ത്തില്‍ നിന്നു ആധുനികതയിലെത്തിയപ്പോള്‍ ഒരു വംശ പരപരയുടെ മാറ്റങ്ങള്‍..
ഒരു നല്ല അറിവ് പകര്‍ന്ന പോസ്റ്റ്.
ആ റിക്ഷയുണ്ടാകാം പക്ഷെ മുകള്‍ കുടുബം രാജകീയ്യമായി പട്ടിണിയില്‍ മരണമടഞ്ഞൊ എന്ന് ഏതെങ്കിലും ഭരണ പത്രം നോക്കുന്നത് നന്നായിരിക്കും,
ReplyDeleteചെ അതില്‍ അത് കാണില്ലല്ലൊ അല്ലേ!
താങ്കളുടെ വിവരണം വളരെ ഇഷ്ടായി അറിവ് ഒരു വിങ്ങലുമായി
എങ്കിലും കഥ രസകരമായി
മനസ്സില്‍ നൊമ്പരമുണര്‍ത്തുന്ന രചന!
ReplyDeleteആശംസകളോടെ
സി.വി.തങ്കപ്പന്‍
ചെറുവാടിയുടെ ഈ പോസ്റ്റും എന്‍റെ "ദ ലാസ്റ്റ് മുഗല്‍" എന്ന ഡാല്‍റിംപ്ള്‍ കൃതിയുടെ പാരായണവും ഒത്തു വന്നത് യാദൃച്ചികം മാത്രം.
ReplyDeleteബഹാദുര്‍ ഷാ സഫര്‍ എന്ന അവസാനത്തെ മുഗല്‍ രാജാവിന്‍റെ നിസ്സഹായാവസ്ഥ വായന പുരോഗമിക്കുന്തോറും തൊട്ടറിയാന്‍ പാകത്തില്‍ എഴുന്നു നിന്നു കൊണ്ടിരിക്കുന്നു.
അദ്ദേഹത്തിന്‍റെയും ബേഗം സീനത്ത് മഹലിന്‍റെയും പത്തു വയസുകാരന്‍ മകന്‍ ജവാന്‍ ബഖ്ത് രാജകുമാരന്‍റെ വിവാഹ ഘോഷയാത്രയുടെ (ബാറാത്ത്)നിമിഷാനുനിമിഷ വിവരണത്തോടെയാണ് പുസ്തകം തുടങ്ങുന്നത്. വെളിച്ചത്തിന്‍റെ പ്രവാഹത്തിലൂടെ, ആനയുടെയും അംബാരിയുടെയും അകമ്പടിയോടെ, ഷെഹനായികളുടെ വാദനത്തില്‍ പതുക്കെ നീങ്ങിയ ഘഷയാത്ര ആ രാവിനെ മനോഹരമായ മറ്റൊരു മുഗല്‍ അനുഭവാക്കി. രത്നങ്ങളും മുത്തുകളും അവയുടെ ആഭ പുറത്തെടുത്ത പാതിരവ്.
പക്ഷെ അവയെല്ലാം, മന്‍സൂര്‍, സീനത്ത് മഹല്‍ സംഘടിപ്പിച്ചത് കൊള്ളപ്പലിശക്കാരില്‍ നിന്ന് കടം വാങ്ങിയായിരുന്നു. പലിശക്കാര്‍ക്കറിയാമായിരുന്നു, ഇത് തിരിച്ചു കിട്ടാനുല്ലതല്ലെന്ന്;കാരണം ലാല്‍ഖില(ചെങ്കോട്ട)ക്ക് പുറത്ത് ചക്രവര്‍ത്തിക്ക് അധികാരം നഷ്ടപ്പെട്ടിട്ട് കുറെ കാലമായി. എന്നാല്‍ ഹിന്ദുസ്താന്‍റെ ചക്രവര്‍ത്തിയുടെ ഇളമുറക്കാരന്‍റെ വിവാഹം കെങ്കേമമാക്കേണ്ടത് തങ്ങളുടെ ബാധ്യതയാനെന്നവര്‍ കണക്ക് കൂട്ടിക്കാണും. അന്നെ തുടങ്ങിയിരുന്നു ഈ മലയിറക്കം. പിന്നീട് ഷാ ആലമിന്‍റെ കാലമായപ്പോഴെക്ക് അത് അടി തൊട്ടു എന്ന് മാത്രം.
നാനാഭായ് ഭട്ടിന്‍റെ 1960 ലെ ലാല്‍ ഖില എന്നാ സിനിമ കലാസ്വാദകനും കവിയുമായിരുന്ന സഫറിന്‍റെ ദുരവസ്ഥ വരച്ചിടുന്നുണ്ട്.
മന്‍സൂറിനെപ്പോലെ, അദ്ദേഹത്തിന്‍റെ ഉപ്പയെ പോലെ ചരിത്രത്തെ വല്ലാതെ സ്നേഹിച്ച ഒരാളാണ് ഞാന്‍. വിദ്യാര്‍ഥിയായിരുന്നപ്പോഴും പിന്നീട് ഇടയ്ക്കിടെ ഡല്‍ഹി സന്ദര്‍ശിച്ചപ്പോഴുമെല്ലാം വാള്‍ഡ് സിറ്റിയില്‍, ജമാമസ്ജിദിന്‍റെ അസംഖ്യം പടവുകളിലോന്നിലെ മൂലയിലിരുന്ന്‍ മനസ്സിന്‍റെ കാലുഷ്യങ്ങളോഴിഞ്ഞ ദര്‍ബാറിലേക്ക് ഷാജഹാനെയും ബഹാദുര്‍ ഷാ സഫറിനെയും ഗാലിബിനെയും സൌകിനെയും പരിവാരങ്ങളെയും ഞാന്‍ ആനയിച്ച് കൊണ്ട് വന്നിട്ടുണ്ട്.
മനോഹരമായ ഹുമായൂന്‍ ടൂമ്പിന്‍റെ ശാന്തമായ പരിസരത്തിരുന്ന്‍ അതിന്‍റെ ഭംഗി ആസ്വദിച്ച് അവിടത്തെ സന്ദര്‍ശകരായ കമിതാക്കളെയും എഴുത്തുകാരെയും കണ്ട് ചരിത്രത്തെ തിരിച്ചു വിളിച്ചിട്ടുണ്ട്. അവിടെ വെച്ചാണ് ഞാന്‍ ഖുശ്‌വന്ത് സിംഗിനെ ആദ്യമായി നേരില്‍ കാണുന്നത്.
പ്രതാപത്തിന്‍റെ തുംഗ ശൃംഗങ്ങളില്‍ വിരാജിച്ച ഒരു തേജല്‍ പരമ്പരയുടെ ഇങ്ങേ കണ്ണികള്‍ എത്രമാത്രം നിറം കേട്ടതും ദുര്‍ബലവും സഹതാപ മര്‍ഹിക്കുന്നവയുമല്ല!മുസഫര്‍ കമാല്‍ ചക്രവര്‍ത്തീ, താങ്കള്‍ക്ക് വേണ്ടി ചരിത്രത്തോട് പകരം ചോദിക്കാനായി താങ്കളുടെ തന്നെ ഇളമുറക്കാര്‍ പിറവി കൊള്ളുന്നത് ഞങ്ങള്‍ പ്രജകള്‍ സ്വപ്നം കാണുന്നു.
നന്ദി മന്‍സൂര്‍, ഞാന്‍ കുറെ വായാടി ആയി എന്ന് തോന്നുന്നു.
ബഹാദുര്‍ ഷാ സഫറിന്‍റെ നിസ്സയാവസ്ഥ അദ്ദേഹം തന്നെ എഴുതിയ കവിതകളില്‍ കാണാം. നേരത്തെ പറഞ്ഞ ലാല്‍ഖില മൂവിയില്‍ മുഹമ്മദ് റഫി അനാശ്വരമാക്കിയ ആ കവിതയുടെ ലിങ്ക് കൊടുക്കുന്നു. (ഇത് അദ്ദേഹം തന്നെ എഴുതിയതാണോ എന്ന കാര്യത്തില്‍ ഗവേഷകര്‍ക്കിടയില്‍ അഭിപ്രായ ഭേദമുണ്ട്.http://www.youtube.com/watch?v=Sg4EQcmeBl0
A Worthful reading Manzoor!!!! Liked it very much..
ReplyDeleteഡിയര്‍ മന്‍സൂര്‍ ഭായ്...
ReplyDeleteമനസ്സിനെ അക്ഷരങ്ങള്‍ കൊണ്ട് ആര്‍ദ്രമാക്കി താങ്കള്‍...
ഒപ്പം അല്പം വേദനയും..
ആ തെരുവും ആകുട്ടികളും ദാല്‍ കറിയും മൂട്ടക്കറയുള്ള ചുമരുകളും
ഇപ്പോള്‍ എനിക്കും കാണാം വ്യക്തമായി....
താങ്കള്‍ക്കും സാധിക്കട്ടെ...
ആ ഊടു വഴികളിലൂടെ റിക്ഷയിരുന്നു ചരിത്രത്തിന്റെ
ബാക്കി പത്രങ്ങള്‍ പെറുക്കിയെടുക്കാന്‍....
താങ്കള്‍ക്കായ് ഒരു റിക്ഷാക്കാരനുണ്ടാവും
കാത്തിരിക്കുന്നു അവിടെ എവിടേയോ......
ഒരു വായനക്കാരി എന്നതിനേക്കാളേറെ ഒരു കാഴ്ച്ചക്കാരിയായി കണ്ണും നട്ടിരുന്നു...
ReplyDeleteസൈക്കിള്‍ റിക്ഷയില്‍ തെരുവുകളിലൂടെ കൂടെ സഞ്ചരിയ്ക്കാന്‍....നല്ല സുഖമുണ്ടായിരുന്നു ആ യാത്രയ്ക്ക്..
മണ്‍കുടവും തൂക്കിപ്പിടിച്ച് നില്‍ക്കുന്ന സ്ത്രീകളില് ഞാനും തിരഞ്ഞു ആ ഭീഗത്തെ...
പിന്നേയും ഉണ്ട്....
കൊടിപറത്തി വാണവര്‍...ഭരണങ്ങള്‍...മുഗള് പരമ്പരകള്‍ ..എല്ലാം ഒരു മിന്നായം പോലെ മറയുമ്പോഴേയ്ക്കും , ചണനൂലുകള്‍ കൊണ്ട് കെട്ടിയുറപ്പിച്ച ഒരു മണ്‍ക്കൂര കണ്മുന്നില്‍ ഓടി വന്നു നിന്നു..
നിമിഷ നേരങ്ങള്‍ കൊണ്ട് വര്‍ണ്ണങ്ങളുടേയും ഇരുളിന്‍റേയും ഛായാ ചിത്രങ്ങള്‍ മനസ്സില്‍ പതിഞ്ഞു..
ചരിത്രത്തെ തട്ടി ഉണര്‍ത്തിയ പോലെ..
തീര്‍ച്ചയായും പ്രശംസ അര്‍ഹിയ്ക്കുന്ന എഴുത്ത്..
അഭിനന്ദനങ്ങള്‍...!
ഒന്നു കൂടെ...തീര്‍ച്ചയായും മകനും, ഉപ്പയ്ക്കും അന്യോന്യം അഭിമാനം തോന്നാം..ബഹുമാനം തോന്നാം...
ഭാഗ്യം ചെയ്തിരിയ്ക്കുന്നു..പ്രാര്‍ത്ഥനകള്‍...!
"വായനയുടെ കാണാപ്പുറങ്ങള്‍ " - പരാമര്‍ശം കണ്ടു...
അതിനു പ്രത്യേക അഭിനന്ദനങ്ങള്‍..[ഇതെല്ലാം എവിടെ കൊണ്ട് വയ്ക്കും ചെറുവാടി... :)]
പൂർവ്വികർ നില മറന്നു ജീവിച്ചതിന്റെ ബാക്കിപത്രം...!
ReplyDeleteഅന്നത്തെ അടിമകളുടെ പിന്മുറക്കാരിൽ കുറേപ്പേരെങ്കിലും ഇന്ന് ഭരണാധികാരി വർഗ്ഗങ്ങളിൽ ചേക്കേറി സുഖസുഷുപ്തിയിൽ ആറാടിക്കൊണ്ടിരിക്കുന്നു.
പ്രകൃതിക്ക് അതിന്റേതായ ചില നിയമങ്ങൾ കാണുമെന്ന് വർത്തമാനകാലത്ത് ആരും ചിന്തിക്കാറില്ല....!
‘ഇന്നു ഞാൻ നാളെ നീ..’
പുതിയ തലമുറയുടെ ഇപ്പോഴത്തെ അവസ്ഥയിൽ നമ്മൾ ദുഃഖിക്കുന്നതോടൊപ്പം അതിൽ നിന്നും പാഠങ്ങൾ പഠിക്കുകയാണ് വേണ്ടത്...?
നന്നായിരിക്കുന്നു ചെറുവാടി...
ഈ എഴുത്തിന് അനുമോദനങ്ങൾ...
എങ്ങിനെ എഴുതണം എന്തെഴുതണമെന്നറിയാതെ അന്തിച്ചു നിന്നു ഞാന്‍.വ്യതിരിക്തമായ ഈ വായന വല്ലാത്ത വിഹ്വലതകള്‍ നിരഞ്ഞവ തന്നെ.'കുടിലില്‍ നിന്നു കൊട്ടാരം വരെ'എന്ന് കേട്ടിണ്ട്.ഇത് 'കൊട്ടാരത്തില്‍ നിന്നും കുടിലിലേക്കെന്നും പറയാന്‍ വയ്യാത്ത ഒരു 'രാജകുടുംബ'ത്തിന്റെ കരളലിയിക്കുന്ന പതനം.ചെറുവാടിയുടെ തൂലികയില്‍ വിരിഞ്ഞ ഈ കണ്ണീര്‍ പൂക്കള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നു -വേദനകളോടെ....
ReplyDeleteവല്ലാതെ വേദനിപ്പിച്ച പോസ്റ്റ്. മുഗലന്മാരെ , അവരുടെ സംഭാവനകളെ , ചവറ്റുകുട്ടയില്‍ എറിയുന്നതില്‍ നാം കാണിച്ച മിടുക്കാണ് അവരുടെ ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണം..എന്തായാലും ചെറുവാഡീ,ഈ ദയനീയ ചിത്രം മനസ്സിനെ വല്ലാതെ വിഷമിപ്പിക്കുന്നു...
ReplyDeleteകാലംചേര്‍ത്തുവെച്ചൊരു വിധി. രാജ്യഭരണം കയ്യാളേണ്ട പിന്മുറക്കാരന്‍ ഒരു
ReplyDeleteനേരത്തെ അന്നം മുട്ടിക്കാന്‍ തെരുവില്‍ മീന്‍ വില്‍ക്കുന്നു . ബാഗ് ഇ
ബാബരില്‍ ഉറങ്ങുന്ന ബാബറും , സികന്ദ്രയിലെ സമാധിയില്‍ അന്ത്യ വിശ്രമം
കൊള്ളുന്ന അക്ബറും അറിയുന്നുണ്ടോ അവരുടെ പിന്‍തലമുറയിലെ യുവരാജാവ്
തെരുവില്‍ മീന്‍ വില്‍ക്കുകയാണെന്ന്. താജ്മഹലിന്റെ അകത്ത് ഉറങ്ങുന്ന
മുംതാസ് മഹലും അറിയുന്നില്ല ഈ രാജ്ഞിയെ പറ്റി. പരിചരിക്കാന്‍ ഒരുപാട്
തോഴിമാരില്ല . ആഭരണങ്ങളുടെ പകിട്ടും സുഗന്ധങ്ങളുടെ ഉന്മാദവും ഇല്ല ഈ
അന്തപുരത്തില്‍. കാണുന്നത് മുഖം തിരിച്ചു പോകുന്ന ഇന്ത്യന്‍ ചേരികളുടെ
മുഖമാണ് . ..............ചെറുവാടീ എന്താണ് പറയേണ്ടതെന്നറിയാതെ പകച്ചു പോയ
നിമിഷം...ഇതു പോലെ പല ചരിത്ര താളുകള്‍ക്കും അധഃപതനത്തിന്റെയും
ഉന്മൂലനത്തിന്റെയും കഥ പറയാനുണ്ടാവും പക്ഷെ ഇന്ത്യന്‍ മണ്ണില്‍
പരിവര്‍ത്തനത്തിന്റെ വിത്തു പാകി ചരിത്രത്താളുകളില്‍ നിലവേരുറപ്പിച്ച
രാജ്യകുടുംബത്തിന്റെ അവസ്ഥയാണോ ഈ പറഞ്ഞിരിക്കുന്നതെന്നു
അവിശ്വസിനീയം......ഉപ്പക്കൊം മകനും ആശംസകള്‍
പ്രിയപ്പെട്ട മന്‍സൂര്‍,
ReplyDeleteഅമ്മ പഠിപ്പിച്ച സാമൂഹ്യ പാഠം ഓര്‍ത്തെടുക്കുമ്പോള്‍, മുഗള്‍ സാമ്രാജ്യം തിളക്കത്തോടെ തന്നെ നില്‍ക്കുന്നു. ഇത്രയും ഗഹനമായ ചരിത്ര വിഷയങ്ങള്‍ എത്ര ലളിതമായാണ് അമ്മ പഠിപ്പിച്ചു തരാറുള്ളത്!
ആദ്യം തന്നെ മന്‍സൂറിന്റെ യാത്രാപ്രേമിയായ,ചരിത്രാധ്യാപകനായ,എഴുത്തുകാരനായ അതിലുപരി,മഹാനായ ഒരു മനുഷ്യനായ പ്രിയപ്പെട്ട ഉപ്പയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍ സാദരം സമര്‍പ്പിക്കുന്നു.
നമ്മള്‍ നിര്‍ത്തിയിടത്ത്, മുഗള്‍ രാജകുടുംബത്തിനു എന്ത് സംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷ അപൂര്‍വ്വം!ഒരു കുടം വെള്ളത്തിനായി വരിയില്‍ കാത്തു നില്‍ക്കുന്ന ഇപ്പോഴത്തെ സുല്‍ത്താനയും മത്സ്യം വില്‍ക്കുന്ന ഹിസ് ഹൈനസ്സും ഉറക്കം വരാത്ത രാത്രികളില്‍ മുംതാസിനെയും ഷാജഹാനെയും സ്വപ്നം കാണുന്നുണ്ടാകും...!
ഓരോ നഗരത്തിലെയും ഗലികളില്‍ നാമറിയാതെ,എത്രയോ രാജകുമാരന്മാര്‍...രാജകുമാരിമാര്‍!
ഓരോ അന്വേഷണവും എപ്പോഴും അപ്രതീക്ഷിത വഴിതെരുവില്‍ നമ്മെ കൊണ്ടു ചെന്നെത്തിക്കും.അവരുടെ ഫോട്ടോ കണ്ടില്ലല്ലോ...!
ചരിത്രത്തിന്റെ പിന്നിട്ട വഴികളിലൂടെ കയ്യ് പിടിച്ചു നടത്തിയ ഈ യാത്ര മനോഹരം!
ചരിത്രത്തിന്റെ ഈ താളുകള്‍ മനസ്സില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു..!
ഉപ്പയുടെ മകന് എഴുത്തില്‍ ശോഭനമായ ഭാവിയുണ്ട്!അത് തിരിച്ചറിയണം..!
ഇനിയെന്നെങ്കിലും കൊല്‍ക്കത്തയിലെ ആ ഗലിയിലൂടെ ഒരു സൈക്കിള്‍ റിക്ഷ സവാരി നടത്തുകയാണെങ്കില്‍ ഒന്ന് അറിയിക്കണം കേട്ടോ!:) അഭിനന്ദനങ്ങള്‍...! സസ്നേഹം,
അനു
ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഫീച്ഛര്‍ വള്രെ നന്നായിട്ടുണ്ട്.ഉപ്പ ബാക്കി വെച്ച എഴുത്ത് മകനിലൂടെ പൂര്‍ണ്ണതയില്‍ വരട്ടെ..എല്ലാ ആശംസ്കളും
ReplyDeleteപ്രിയ മന്‍സൂര്‍ ,
ReplyDeleteഉപ്പ പോയ വഴിയിലുടെ സങ്കല്‍പ്പരഥത്തിലേറിയുള്ള മകന്‍റെ ഈ അക്ഷരയാത്ര നന്നായിട്ടുണ്ട്.ഉപ്പയുടെ "യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍" വായിച്ചത് മുതല്‍ ഷാലിമാര്‍ ,നിഷാത് ഉദ്യാനങ്ങള്‍" വിട്ട് മനസ്സ് മിക്കപ്പോഴും "ഹൗറയിലെ ഇരുണ്ട ഗലികളില്‍ ആണ്. തല്‍ത്തോലബസാറിലെ ഈ മുഗള്‍ കുടുംബത്തെക്കുറിച്ച് അറിയുവാന്‍ ചെറിയ ഒരു അന്വേഷണം ഞാനും നടത്തി. അന്തരിച്ച മിര്‍സ മുഹമ്മദ് ബേദാര്‍ ഭക്തിന്‍റെ പ്രിയ സഖി ബീഗം സുല്‍ത്താന ഹൗറയിലെ ചേരിയില്‍ ഒരു തെരുവ് ചായക്കട നടത്തുന്നുണ്ട് ,ചില ഇടവേളകളില്‍ ഇരുപത്തി അഞ്ച് രൂപ വിലയുള്ള കല്ലുവളകള്‍ ഉണ്ടാക്കി വില്ക്കുന്നുണ്ട്.
അറിയപ്പെടുന്ന പത്ര പ്രവര്‍ത്തകന്‍ ശിവ് നാഥ് സിങ്ങും അദ്ദേഹത്തിന്‍റെ പത്നി നീനയും വിജയകരമാക്കിയ ഒരു പ്രസ്ഥാനത്തെക്കുറിച്ച് അറിയുവാന്‍ കഴിഞ്ഞു."ആന്ദോളന്‍ ഏക് പുസ്തക് സെ "2007 എന്ന ഈ സംരംഭം സുല്ത്താന ബീഗത്തിന്‍റെയും കുടുംബത്തിന്‍റെയും പുനരധിവാസതിനുള്ള ചില പദ്ധതികള്‍ ആവിഷ്ക്കരിച്ചു എന്നും.ആ പദ്ധതിയുടെ ഭാഗമായി ബീഗത്തിന്‍റെ മകളുടെ വിവാഹ ആവശ്യാര്‍ത്ഥം രണ്ട് ലക്ഷം രൂപ സംഭാവനയായി അവര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.പക്ഷെ അന്വേഷണത്തില്‍ ഒരിടത്തും "ഹിസ് ഹൈനെസ്സ് മുസാഫിര്‍ കമാല്‍ ഹുസൈന്‍ " എവിടെയെന്ന് അറിയുവാന്‍ കഴിഞ്ഞില്ല.
ഹൗറ ചേരിയിലെ അറുപത് സ്ക്വയര്‍ഫീറ്റ് സാമ്രാജ്യത്തില്‍വസിക്കുന്ന ഈ മുഗള്‍ രാജകുടുംബത്തിന്‍റെ ഇന്നത്തെ സ്ഥിതി എന്തെന്ന് അറിയുവാന്‍ അവിടെ നേരിട്ട് പോയി അന്വേഷിക്കുക എന്നതല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ല എന്ന് എനിക്ക് തോന്നുന്നു.
അവസാനത്തെ മുഗള്‍ ചക്രവര്‍ത്തിയെ ബര്‍മയിലേക്ക് നാടുകടത്തിയ ബ്രിട്ടീഷ് പരമ്പരയുടെ പിന്മുറക്കാര്‍ ഇന്ന് ദൈവത്തിന്‍റെ സ്വന്തം നാടായ നമ്മുടെ കേരളത്തില്‍ പോലും ക്ഷണിക്കപ്പെടുന്ന അതിഥികള്‍ എന്നത് വിധി തീര്‍ക്കുന്ന മറ്റൊരു വിരോധാഭാസം.
ചരിത്രവും ,യാഥാര്‍ത്ഥ്യവും ഇഴചേരുന്ന ഈ സന്ദര്‍ഭത്തിലും സംശയത്തിന്‍റെ ചില നേര്‍ത്ത കണ്ണികള്‍ ഇന്ത്യന്‍ ജനതയില്‍ ഇപ്പോഴും ഉണ്ട്. മുഗള്‍ കുടുംബത്തില്‍പ്പെട്ടവര്‍ എന്ന് മറ്റുപലരും അവകാശ വാദം ഉന്നയിക്കുമ്പോള്‍ തല്‍ത്തോലബാസാറിലെ ചേരിയില്‍ ജീവിതം കഴിക്കുന്ന സുല്‍ത്താനയും കുടുംബവും മുഗള്‍ പരമ്പരയില്‍പെട്ടവര്‍ തന്നെയെന്ന് അംഗീകരിക്കുവാന്‍ ചിലര്‍ക്ക് ഇന്നും കഴിയുന്നില്ല .
പ്രിയ മന്‍സൂര്‍ ....സാഹചര്യം അനുവദിക്കുമെങ്കില്‍ താങ്കള്‍ എന്നെങ്കിലും നേരില്‍ പോയി ഒന്ന് അറിഞ്ഞു വരൂ ആ മുഗള്‍ കൊട്ടാര വിശേഷങ്ങള്‍........തല്‍ത്തോലബസാറിലെ ഗല്ലികളിലൂടെ യാത്ര തുടരാന്‍ താങ്കളേയും കാത്ത് ഒരു റിക്ഷാകാരന്‍ അവിടെ ഇപ്പോഴും കാത്തിരിപ്പുണ്ടാകും തീര്‍ച്ച. (സുല്‍ത്താന ബീഗത്തിന്‍റെ ഫോണ്‍ നമ്പര്‍ വേണോ ?ഫോട്ടോയും ഉണ്ട് .അന്വേഷണത്തിനിടയില്‍ അതും എനിക്ക് കിട്ടി.മുഗള്‍ കുടുംബത്തിലേക്ക് ഒന്നു ഫോണ്‍ ചെയ്യാന്‍ എന്‍റെ മനസ്സിന് അത്ര ധൈര്യം ഇല്ല എന്ന് തോന്നുന്നു:-))
പ്രിയപ്പെട്ട ഉപ്പയുടെ അന്വേഷണത്തിന്‍റെ ബാക്കിയെന്നോണം താങ്കളുടെ യാത്ര തുടരണം.ഉപ്പ ബാക്കി വെച്ചുപോയ പലതും പൂര്‍ത്തിയാക്കുവാന്‍ പൈതൃകമെന്നോണം കിട്ടിയ ഈ അനുഗ്രഹങ്ങള്‍ വഴി നടത്തട്ടെ.
സസ്നേഹം
സുജ
പിതാവിന്റെ മനസ്സ് സഞ്ചരിച്ച വഴികളിലൂടെ പോകാൻ തോന്നിയതു വളരെ നന്നായി.
ReplyDeleteജീർണ്ണതകളുടെ കാരണം പലതായിരിക്കും. അനേകം ഉദാഹരണങ്ങൾ നമ്മുടെ കൊച്ചു കേരളത്തിലും കണാൻ കഴിയും. വിശപ്പിന്റെ വിളി കൊണ്ട് പല രീതിയിൽ ഉള്ള വ്യാപാരങ്ങളിലും ഇടപെട്ട് കയ്യിലുള്ളതെല്ലാം നഷ്ടമാക്കിയവരും ഒരുപാടു.
മുസഫർ കമാൽ ഹുസ്സൈന്റെ കൂടുതൽ വിവരങ്ങൾക്കു കാത്തിരിക്കുന്നു.
കാലത്തിന്റെ പകരം വീട്ടലുകൾ ഇങ്ങിനെയാണു ചിലപ്പോൾ. ആരോ വിതച്ചത് ആരോ കൊയ്യുന്നു. ചിലപ്പോൾ അവ ഒട്ടും അർഹിക്കാത്തവർ...
ReplyDeleteഅറിയാതെ കിടക്കുന്ന അല്ലെങ്കില്‍ ഇനിയും അറിഞ്ഞിട്ടില്ലാത്ത ചരിത്രത്തിന്റെ വേരുകള്‍ തേടിയുള്ള തുടര്‍യാത്ര അസ്സലായി.
ReplyDeleteGood
ReplyDeleteകാലമോ രാജ്യമോ ആരാണ് വേദനകൾ നിറച്ചത്... ഒരു കാലത്ത് ഇന്ത്യ എന്ന രാജ്യത്തെ സുന്ദരമാക്കിയവർ ഇന്നു തെരുവുകളിൽ....
ReplyDeleteകാലം തന്നെയാണ് സത്യം...
വല്ലാത്തെ വേദനിച്ചു...
മൻസൂർക്ക.. നമുക്ക് എവിടെ പോകാം...
പ്രിയപ്പെട്ട ചെറുവാടി ,,
ReplyDeleteസെന്റെര്‍ കോര്‍ട്ടിലെ ഒരു പാട് പോസ്റ്റുകള്‍ വായിക്കുകയും അഭിപ്രായം പറയുകയും ചെയ്തിട്ടുണ്ട് ,എനിക്ക് തോന്നുന്നു കൂടുതല്‍ ഹ്രദയത്തില്‍ തട്ടുകയും ,ഏറ്റവും നന്നായി എഴുതുകയും ചെയ്ത ഒരു പോസ്റ്റായി ഞാനിതിനെ മാറ്റിനിര്‍ത്തുകയാണ് .."ആ വലിയ മനുഷ്യന്റെ മകനായി ജനിച്ച ചെറുവാടി എത്ര അനുഗ്രഹം ചെയ്തവാനാണ് ! !
അവതരണ മികവിന്റെ സുന്ദരഭാവം വിരിയുന്നു ചെറുവാടി ഈ വരികളിൽ. പ്രൗഢിയുടെ പിൻ തലമുറയുടെ ദയനീയ മുഖം ഒരു നൊമ്പരമായും, പ്രതീകമായും മാറുന്നു. മഹാനായ ഉപ്പാടെ കാലടികളെ പിന്തുടരുന്ന മകന് ഹൃദയം നിറഞ്ഞ ആശംസകളും, അഭിനന്ദനങ്ങളും. അക്ബർ ഇക്കാടെ കമന്റും പ്രാധാന്യമർഹിക്കുന്നു.
ReplyDeleteവളരെ ആകാംക്ഷയോടെയാണ് വായിച്ചത്. അവസാനത്തെ ചക്രവർത്തി മുതൽ ഇപ്പോഴത്തെ കിരീടാവകാശി വരെയുള്ള തലമുറക്കാരുടെ ചരിത്രം കൂടി വായിക്കാൻ കീട്ടിയെങ്കിൽ കൊള്ളാമായിരുന്നു.
ReplyDeleteഎല്ലാ കാലത്തിന്റെ വികൃതികൾ തന്നെ അല്ലേ?
വളരെ നല്ല അവലോകനം
ReplyDeleteമുഗള്‍ വംശത്തിന്റെ കാണാപ്പുറങ്ങള്‍ തേടി ............
"യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍" - ല്‍ ഉപ്പ പറഞ്ഞുവെച്ച വിഷയം മകനിലൂടെ ആവര്‍ത്തിക്കപ്പെടുകയും തുടരന്വേഷണവുമായി മറ്റൊരു യാത്രക്കും, അതില്‍ നിന്നും ഉളവാകുന്ന അനുഭവങ്ങളുടെ വൈചിത്ര്യത്തിലേക്കും പ്രചോദനമുളവാകുകയും ചെയ്യുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരനുഭവമായിരുന്നു ഈ വായന...
ReplyDeleteസ്കൂള്‍ വിദ്യാഭ്യാസകാലത്ത് ചരിത്രം എന്റെ ഇഷ്ടവിഷയമായിരുന്നു... ഇപ്പോഴും ചരിത്രവും യാത്രകളും വായിക്കുവാനുള്ള അവസരങ്ങളൊന്നും ഞാന്‍ പാഴാക്കാറില്ല... യാത്രയില്‍ ചില വിചിത്രാനുഭവങ്ങളുടെ പ്രത്യേകത അവിടെ എനിക്കു പ്രിയതരമായ ഈ രണ്ടു മേഖലകളും പിണഞ്ഞുകിടക്കുന്നു എന്നുള്ളതും, കൃത്യമായ നിരീക്ഷണങ്ങളിലൂടെയും മനോഹരവാങ്മയങ്ങളിലൂടെയും അത് അനാവരണം ചെയ്യപ്പെട്ടു എന്നുള്ളതുമാണ്...
അത്തരമൊരു വായനക്ക് മകന്‍ അനുബന്ധമെഴുതിയത് വായിച്ചപ്പോള്‍ പറഞ്ഞ വിഷയത്തിനപ്പുറം അപൂര്‍വ്വമായ ഈ അനുഭവവിശേഷമാണ് എന്നെ സ്വാധീനിച്ചത്...
ഹൈദരാബാദിലെ കൊട്ടാരത്തില്‍ വെച്ച് നൈസാമുമാരുടെ പിന്‍തലമുറ ആസ്ത്രേലിയയിലും മറ്റും പ്രാതാപശാലികളായി തന്നെ ജീവിക്കുന്നു എന്നും എന്നാല്‍ മുഗളന്മാരുടെ പിന്‍തലമുറ ഇപ്പോള്‍ ദാരിദ്രയത്തിലും കഷ്ടപ്പാടിലും ആണ് എന്നും മുമ്പൊരിക്കല്‍ ഒരു ഗൈഡ് പറഞ്ഞത് ഓര്‍ക്കുകയാണ്. എന്നാല്‍ സിക്കന്ത്രയിലേയും, ആഗ്ര ഫോര്‍ട്ടിലെയുമൊന്നും ഗൈഡുമാര്‍ അക്ബറിന്റെയും, ഷാജഹാന്റെയും,മുതസ് മഹലിന്റെയുമൊക്കെ പിന്‍തലമുറയെപ്പറ്റി ഒന്നും പറഞ്ഞതുമില്ല.. ബഹദൂര്‍ഷാ സഫറിനെപ്പറ്റിപ്പോലും അവര്‍ ഒന്നും പറഞ്ഞില്ല...
വല്ലാത്ത ഒരു അവസ്ഥയാണ് ഇത്. തല്‍തോല ബസാറിലെ ഹിസ് ഹൈനസ് മുസഫര്‍ കമാല്‍ ഹുസൈനെയും, സുല്‍ത്താനയെയുമൊക്കെ ചരിത്രത്തിന്റെ ഇരുട്ടറകളിലേക്ക് ആട്ടിയോടിക്കുവാനുള്ള ബോധപൂര്‍വ്വമുള്ള ഉദ്യമങ്ങളും നടക്കുന്നുണ്ട് എന്ന ചിന്തയും ഇതോട് ചേര്‍ത്തു വെക്കാം എന്നു തോന്നുന്നു...
സൂക്ഷ്മമായി ചെറുവാടിയെ വായിക്കാറുള്ള എനിക്ക് മറ്റു രചനകളില്‍ നിന്നും ഇത് ഏറെ വ്യത്യസ്ഥമായി തോന്നി...
വായിച്ച് ഏതോ ലോകത്തിൽ പോയി തിരിച്ചു വന്നു..കാലച്ചക്രത്തിന്റെ കളികൾ..
ReplyDeleteവളരെ നല്ല പോസ്റ്റ്.
പുസ്തകം പരിചയപ്പെടുതിയതിൽ നന്ദി.
നമുക്ക് മുസഫര്‍ കമാല്‍ ഹുസൈനെ മറക്കാം എന്നിട്ട് മന്‍മോഹന്‍ സിങ്ങിന്‍റെയും സോണിയാ ഗാന്ധി യുടെയും ചരിത്ര രചന തുടങ്ങാം. ഇന്നലെയുടെ ചാരത്തില്‍ എരിയാത്ത കനലുകള്‍ ഒന്നും ബാക്കിയില്ലെന്നാശ്വസിക്കാം.
ReplyDeleteമന്‍സൂറ്‍, ഞാന്‍ ഈ വഴി ഇതിന് മുമ്പെ ഒരു പ്രാവശ്യം വന്നിരുന്നെങ്കിലും താങ്കളുടെ ഒരു ലേഖനം മനസ്സിരുത്തി വായിക്കുന്നത് ഇപ്പൊഴാണ്. വായിച്ച് തീര്‍ന്നപ്പോള്‍ എനിക്ക് നിങ്ങളെ ഒന്ന് കാണാന്‍ കൊതിയായി, കെട്ടിപ്പിടിച്ച് ഒന്നാശ്ളേഷിക്കാന്‍... ഗംഭീര വിവരണം, പ്രൊഫഷണല്‍ ടച്ച് , ആധികാരികത എന്നിവ ലേഖനത്തിന്‌റെ പ്രത്യേകതകളാണ്.
ReplyDeleteനൂറ്റാണ്‌ടുകള്‍ക്ക് മുമ്പ് ബാബര്‍ സ്ഥാപിച്ച മുഗള്‍ സാമ്രാജ്യത്തിന്‌റെ ഉള്ളറകളിലൂടെ വായനക്കാരന്‌റെ മനസ്സിനെ നയിച്ചു - ബാബരും, ഹുമയൂണും, അക്ബറും, ജഹാംഗീറും, ഷാജഹാനും. ഔറംഗസീബുമെല്ലാം എന്‌റെ മനസ്സില്‍ നിറഞ്ഞു നിന്നു. പ്രൌഢമായ മുഗള്‍ സാമ്രാജ്യത്തിലൂടെ മനസ്സിനെ സഞ്ചരിപ്പിച്ചു, താഴെയുള്ള വരികള്‍ മനസ്സിലിരിന്ന് വിങ്ങുന്നു..
"ചെങ്കോട്ടയേയും മുഗള്‍ കൊട്ടാരങ്ങളെയും തഴുകി വീശുന്ന കാറ്ററിയുന്നുണ്ടോ , അതിന് പ്രവേശനം ഇല്ലാത്ത ഒരു കുടില്‍ കൊട്ടാരം ഈ ചേരിയില്‍ ഉണ്ടെന്ന്..?"
രണ്‌ട് നൂറ്റാണ്‌ടോളം മുഗള്‍ സാമ്രാജ്യം ഭരിച്ച, രാജ്യ വിസ്റ്റൃതി കൂട്ടാന്‍ അന്യ നാട്ടു രാജ്യങ്ങളെ കൂടെ കൂട്ടാന്‍ രാജ കുമാരിയെ കല്യാണം കഴിച്ചിരുന്നു മുഗള്‍ ചക്രവര്‍ത്തിമാര്‍, സ്വന്തമായ ഒരു മതം "ദീനി ഇലാഹി" സ്ഥാപിച്ച അക്ബര്‍, പ്രിയയോടുള്ള സ്നേഹത്തിന്‌റെ സ്മരണക്ക് ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിന്‌റെ സൃഷ്ടാവ്... ഇവരുടെ തലമുറയെ വായനക്കാര്‍ക്ക് ഒന്ന് ഒാര്‍ത്ത് നോക്കുവാനും അവരുടെ ഇപ്പോഴത്തെ ജീര്‍ണ്ണിച്ച അവസ്ഥയും മനസ്സിലാക്കാന്‍ ഈ ലേഖനം കാരണമായി എന്ന് ഉണര്‍ത്തട്ടെ.
എല്ലാം ദൈവത്തിന്‌റെ വികൃതികള്‍...
എല്ലാവിധ ആശംസകളും.
ചരിത്രത്തിന്റെ ഇന്നുകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിനു നന്ദി !
ReplyDeleteഅല്പം വിഷമിപ്പിച്ചു..!
അവതരണ മികവുകൊണ്ട് വ്യത്യസ്തമായൊരു വായനാസുഖം. പക്ഷെ കരളലിയിപ്പിച്ചു രാജ്യ കുടുംബത്തിന്‍റെ ഇന്നത്തെ അവസ്ഥ.
ReplyDeleteഈ ലേഖനം പലവട്ടം വായിച്ചു. മറുപടിയെഴുതുവാനുള്ള കഴിവില്ല. ഇങ്ങനെയും ജീവിതങ്ങൾ ബാക്കിയാകുന്നുവല്ലോ. നമ്മൾ ഇന്ത്യാക്കാർക്ക് ഒറ്റിക്കൊടുത്തവരോടാണ് എന്നും അധികം കൂറെന്ന് ചരിത്രം പറയുന്നു. അതുകൊണ്ട് മിർജാഫർമാർ സുഖമായി കഴിയുമ്പോൾ കമാൽഹുസൈന്മാർ ചേരികളിൽ മരിച്ചു ജീവിയ്ക്കുന്നു. ഈ പേരുകൾ സൌകര്യം പോലെ മാറ്റിയിടാവുന്നതുമാണ്.
ReplyDeleteവളരെ ഭംഗിയയി എഴുതി. പ്രത്യേകിച്ച് ഉപ്പയുടെ സ്മരണകളിൽ പിന്തുടർച്ചയാവുന്ന ആ എഴുത്തു രീതി ഗംഭീരമായിരുന്നു.
അഭിനന്ദനങ്ങൾ.
ചരിത്രത്തിന്റെ ഇടനാഴിയില്‍ അക്ഷരങ്ങള്‍ വഴി തെളിക്കുന്നു ...
ReplyDeleteഇന്ത്യന്‍ ചരിത്രത്തിനു കുലീന താളുകള്‍ രചിച്ച മുഗള്‍ വംശത്തെ കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന വര്‍ണ്ണനീയമായ ചിത്രങ്ങള്‍ക്ക് നിറം മങ്ങിയിരിക്കുന്നു.ഇനി ആ ചിന്തകളില്‍ കല്‍ക്കത്തയിലെ തല്‍തോല ബസാറിലെ ചരിത്രമുറങ്ങുന്ന ആ തകര്‍ന്ന കുടിലും ഓടിയെത്തും.
ഇന്ത്യന്‍ മുഗള്‍ ചരിത്രത്തിന്റെ അവസാന താളുകള്‍ക്ക് പൂര്‍ണ്ണത വരുത്താന്‍ താങ്കളുടെ പിതാവിന് സാധിച്ചിരിക്കുന്നു. ആശംസകള്‍
ഇതാണ് ഇന്ത്യ
ReplyDeleteവേദനിപ്പിക്കുന്ന ഒരു സത്യം ഹൃദയത്തില്‍ തട്ടുന്നവിധം അവതരിപ്പിച്ചു .
ഇന്ത്യക്കാരന്റെ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം ഉണ്ടെങ്കില്‍
രാജ്യത്തെ ഓരോ പൌരനും അറുപതു വര്ഷം പ്രതിമാസം രണ്ടായിരം രൂപ വീതം കൊടുക്കാം.
ചെറുവാടി തന്റെ പോസ്റ്റ് ഞാന്‍ ബ്ലോഗില്‍ കയറിയപ്പോള്‍ മുതല്‍ വായിക്കാറുള്ളതാണ്... ഈ രചന നിക്ക് ഏറെ വ്യത്യസ്ഥമായി തോന്നണ്‌ു...എന്ത് എഴുതണം എന്ന് പോലും അറിയില്ല ....മുഗളരുടെ തലമുറ യുടെ ഇപ്പോഴത്തെ അവസ്ഥ ... ഈ ദയനീയ ചിത്രം മനസ്സിനെ വല്ലാതെ തട്ടി ....വേദനിപ്പിക്കുന്ന അറിവുകള്‍...അടുത്ത ഇടയ്ക്കു വായിച്ച ഒരു മികച്ച ലേഖനംതന്നെ ഇതും ...ഉപ്പ നല്ല ഒരു എഴുത്തുകാരന്‍ ആണെന്ന് കേട്ടിട്ടുണ്ട് ...ആ ഉപ്പയുടെ മകന്‍ ഇനിയും നന്നായി എഴുതാന്‍ സാധിക്കട്ടെ ....
ReplyDeleteഉപ്പക്കും , മകനും അഭിനന്ദനങ്ങള്‍ ...
നല്ല പോസ്റ്റ് ........ നാട്ടില്‍നിന്നും വരുന്നവരുടെ കൂടെ പലപ്പോഴായി താജ്മഹലും ആഗ്രഫോര്‍ട്ടും ചെങ്കോട്ടയും തുടങ്ങി പലതും പലതവണ കണ്ടിട്ടുണ്ട്... ആദ്യമൊക്കെ കൌതുകം തോന്നുമായിരുന്നെങ്കിലും പിന്നെ പിന്നെ അതിലെ അനാവശ്യധൂര്‍ത്തിനെപ്പറ്റിയുള്ള തിരിച്ചറിവ് അറിയാതെ ആ കൌതുകത്തെ നശിപ്പിച്ചിരിക്കുന്നു.
ReplyDeleteപ്രിയ ചെറുവാടീ... ഉപ്പയുടെ ആദ്യ അദ്ധ്യായമായ 'ലിസ്ബന്‍ ജെയിലില്‍ പിറന്ന പെണ്‍കുട്ടി' വായിച്ചപ്പോഴേക്കും ഞാന്‍ പോസ്റ്റിട്ടു. ആ പുസ്തകം മുഴുവന്‍ വായിച്ചുകഴിഞ്ഞ് ആവണമായിരുന്നു പോസ്റ്റ് എന്നൊരു കുറ്റബോധം ഇപ്പോള്‍ ഉണ്ട്. താങ്കളുടെ ഉപ്പയുടെ 'യാത്രയിലെ ചില വിചിത്രാനുഭവങ്ങള്‍' എന്ന പുസ്തകത്തിലെ എല്ലാ കഥകളും തന്നെ ഹൃദയസ്പര്‍ശിയാണ്. "താല്തോല ബസാറിലെ മുഗള്‍ ചക്രവര്‍ത്തി" വായിച്ചപ്പോള്‍ ഒരുപാട് സങ്കടം തോന്നുകയും, ഈ പുതിയ അറിവ് ഒരുപാട് പേരോട് പങ്കുവെക്കുകയും ചെയ്തു ഞാന്‍.
ReplyDeleteഎന്തുകൊണ്ടോ ഉപ്പയുടെ അത്രയും മനോഹരമായി ചെറുവാടി എഴുതി എന്ന് എനിക്ക് അഭിപ്രായമില്ല. "താല്തോല ബസാറിലെ മുഗള്‍ ചക്രവര്‍ത്തി" വായിച്ചപ്പോള്‍ മനസ്സില്‍ തെളിഞ്ഞ വികാരം ഇപ്പോള്‍ വന്നില്ല. അത് ഞാന്‍ അറിഞ്ഞ ഒരു വിഷയത്തെകുറിച്ച് പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല. എങ്കിലും ചെറുവാടീ.. താങ്കള്‍ ജന്മം കൊണ്ടും, പേനകൊണ്ടും അനുഗ്രഹീതന്‍ തന്നെ.
അല്ലാഹു അനുഗ്രഹിക്കട്ടെ... ഉപയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു.
ചരിത്ര ഏടുകളുടെ നേരന്ന്വേഷണ മായ ലേഖനം പൊതു ഖജാനാവിന്റെ കാശെടുത്ത് അടിമകളെ കൊണ്ട് കെട്ടി ഉയര്‍ത്തിയ പ്രണയ സൌധം കെട്ടിയ പ്പോള്‍ അതിന്റെ വെള്ള നിറത്തില്‍ നമ്മള്‍ മയങ്ങി അന്ന് കണ്ണീരോ ഴിക്കിയ അടിമകളുടെ കരം നഷ്ട പെട്ട ശില്പ്പിയുടെയും ശാപം ആ പരമ്പരയെ വേട്ട യാടുന്നു ലോകത്തിനു ഒരു വലിയ പാഠം ഇതില്‍ നിന്നും ഉള്‍കൊള്ളാന്‍ ഉണ്ട്
ReplyDeleteവളരെ നല്ല ചിന്തിപ്പിക്കുന്ന ലേഖനം...കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ ഇപ്പോളും അറകളില്‍ ഒളിപ്പിച്ചു നടക്കുന്ന നിരവധി നാട്ടു രാജാക്കന്മാരും മറ്റും ഇപ്പോഴും ഈ ജനാധിപത്യത്തിന്റെ തണലില്‍ സുഖലോലുപതയില്‍ മയങ്ങുമ്പോള്‍ ചില രാജ പരമ്പരകള്‍ക്ക് അതിന്നുള്ള ഭാഗ്യം ഇല്ലാതെ പോയതിനെക്കുറിച്ച്,ഇല്ലെങ്കില്‍ ഈ ജനാധിപത്യ ഭാരതം ,അത് നിഷേധിച്ചതിനെക്കുരിച്ചു ചിന്തിക്കുന്നവര്‍ക്ക് ധ്രിഷ്ട്ടാന്തം തീര്‍ച്ചയായും ഉണ്ട് അതെന്നെ...
ReplyDeleteമുസഫര്‍ കമാല്‍ ഹുസ്സൈന്‍ എന്ന ഭരണാധികാരിയെ തേടിയുള്ള യാത്ര ഒരു നോവോടെ വായിച്ചു. മുന്‍കാല മുഗള്‍ ഭരണ പ്രൌഡിയുടെ ജീവിക്കുന്ന സ്മാരകങ്ങള്‍ നമുക്ക് എവിടെയും കാണാം. എന്നാല്‍ ജീവിതം തന്നെ ഒരു സ്മാരകമായി കൊണ്ട് നടന്നു ജീവിക്കാന്‍ പാട് പെടുന്ന ഈ പിന്‍ തലമുറയെ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയല്ലേ. ഇന്നും ഇന്ത്യുടെ യശസ്സ് മുഗള്‍ സംഭാവനകളിലൂടെ ലോകം വാഴ്ത്തപെടുമ്പോള്‍.
ReplyDeleteചെറുവാടിക്ക് ആശംസകള്‍, മുഗള്‍ പിന്‍ തലമുറയെ നേരില്‍ കാണാന്‍ ആവട്ടെ എന്ന പ്രാര്‍ത്ഥനയോടെ,,
ഒന്നും പറയാന്‍ തോന്നുന്നില്ല. എല്ലാം ലേഖനത്തില്‍ ഉണ്ടല്ലോ. മനുഷ്യന്‍റെ അവസ്ഥ തന്നെയാണ് പ്രധാന പ്രതിപാദ്യവിഷയം. 'മാളികമോളിലേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍' എന്ന വരികള്‍ അന്വര്‍ത്ഥമാക്കിക്കൊണ്ടാണല്ലോ മുകള്‍ വംശം ഇന്ന് ലോകത്ത് നില നില്‍ക്കുന്നത്. വേദ ഗ്രന്ഥത്തില്‍ പറഞ്ഞ പോലെ, ചിന്തിക്കുന്നവര്‍ക്ക് ഇതിലൊക്കെ ദൃഷ്ടാന്തങ്ങളുണ്ട്. ഈ ലേഖനം താങ്കളുടെ ഏറ്റവും മികച്ചതാണെന്ന് തോന്നുന്നു. അത്ര ശക്തമാണ് വരികള്‍. വിജയാശംസകളോടെ...
ReplyDeleteഹൃദയസ്പര്‍ശിയായ ലേഖനം .....
ReplyDeleteആശംസകള്‍ !
ഈ കരളലിയിപ്പിക്കുന്ന യാഥാര്‍ത്യത്തോട് സമരസപ്പെടാന്‍ ഒരു നിമിഷം ഇത്തിരി ബുദ്ധിമുട്ടിയെങ്കിലും യാഥാര്‍ത്ഥ്യം .ഉള്‍ക്കൊണ്ടല്ലേ പറ്റു..
ReplyDeleteഇനി എല്ലാവരും കൂടി അങ്ങോട്ട് പോയി അവരെ ബുദ്ധിമുട്ടിക്കേണ്ട.. ലേഖകനു ഒരു ബിഗ് ക്ലാപ്പ് എന്റെ വക..
ഞാനും തുടങ്ങി , ബുലോകത്ത് ഒരെണ്ണം ..
തുടക്കം; ബൂലോകത്ത് ആദ്യ കയ്യൊപ്പ് ചാര്‍ത്തല്‍.
ഹൃദയസ്പര്‍ശിയായ അക്ഷരക്കൂട്ടിന് അനുമോദനങ്ങള്‍.
ReplyDeleteതല്‍തോല ബസാറിലെ ആ കൊട്ടരമാണ് ഇനിയെനിക്ക് താജ്മഹല്‍..!!
ഒരിക്കലും ഞാന്‍ ചിന്തിച്ചിട്ട് പോലും ഇല്ലാത്ത ഒരു കാര്യം ആണ് ഇങ്ങനെ ഒരു രാജ്യ വംശത്തിന്‍റെ പിന്‍ തലമുറയെ പറ്റി.....സത്യം പറയണല്ലോ എനിക്ക് ഇത് വിശ്വസികനെ പറ്റുന്നില്ല ...? ഇതൊന്നും ആരും കാണാന്നും കേള്കാനും ഇല്ലാതെ പോകുന്നലോ ...!!!! ഇ ഇന്ത്യ മഹാരാജ്യത് ....!!
ReplyDeleteമുന്‍പേ രണ്ട് പ്രാവശ്യം വന്ന് വായിച്ച് തിരിച്ചുപോയതാണ്‍.. എന്തെഴുതണമെന്നറിയാതെ..
ReplyDeleteവല്ലാതെ നൊമ്പരപ്പെടുത്തി..
ചരിത്രവും ഇതും കൂടി കൂട്ടിവായിക്കുമ്പോള്‍.. എന്തോ ചിലത് മനസ്സിന്‍ ഉള്‍ക്കൊള്ളാന്‍ വലിയ വിഷമമാ..
ചെറുവാടിയുടെ എഴുത്തിന്‍റെ മാസ്മരികതയില്‍ ഞാനും ആ കുടില്‍ കൊട്ടാരം കണ്മുന്‍പില്‍ കണ്ടു..
ഹൃദയ സ്പര്‍ശമായ് താന്ഘളുടെ വരികള്‍ വാകുകളില്‍ ഒതുന്ഘുന്നതല്ല ഏന്ഘിലും....മന്‍സൂര്‍ ചെറുവാടി ...തന്ഘല്ക്.... ഒരായിരം ആശംസകളും ആധരവും അര്പിക്കുന്നു താന്ഘല്ക് ഇനിയും മുന്നേറാനുള്ള ഏല്ലവിത ബഹവുഘന്ഘലും നേരുന്നു
ReplyDeleteമുസദിക് ഇത്തിക്കാട്ടിന്റെ
മൻസൂർ, ഹൃദയസ്പർശിയായ കുറിപ്പ്! ചരിത്രം ഓരങ്ങളിലേക്ക് തള്ളി മാറ്റിയ രാജവശങ്ങൾ. സുൽത്താനയുടെ സ്ഥിതി മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കും.ചരിത്രത്തിന്റെ ഈ ഇരുൾവഴികളിലേക്കിറങ്ങിയ ഉപ്പയ്ക്കും മകനും എന്റെ നന്ദി!
ReplyDeleteചെറുവാടീ,
ReplyDeleteമനസ്സിനെ ഇത്രയും സ്പര്‍ശിച്ച ഒരു പോസ്റ്റ് അടുത്തെങ്ങും വായിച്ചിട്ടില്ല.
'മേ ഹൂം വോ സുല്‍ത്താനാ..'ആ വാക്കുകള്‍ ചെവിയില്‍ പ്രകമ്പനം കൊള്ളിക്കുന്നു.
അറിയാത്ത ചരിത്രത്തിന്റെ വഴിത്താരയില്‍ വായനക്കാരെ കൂട്ടിക്കൊണ്ടു പോയതിന് നന്ദി പറയട്ടെ.
കാലം കശക്കുന്ന ചീട്ടുകളില്‍ ചിലതിങ്ങനെയാണു..
ReplyDeleteഅക്ബറിന്റെ വീക്ഷണം ശരിയായി തോന്നി.
Great.... Wishes from a neighbor friend.
ReplyDeleteപ്രിയ മന്‍സൂര്‍....താങ്കളുടെ രചന വല്ലാതെ നോവായി മാറി എനിക്ക് .കാരണം ഒരാഴ്ച കാലത്തെ ദല്‍ഹി യാത്ര കഴിഞ്ഞു ഞാന്‍ ആദ്യം വായിക്കുന്ന കുറിപ്പ് താങ്കളുടെതാണ്.ഷാജഹാന്റെ കോട്ട കൊത്തളങ്ങളും മുംതാസിന്റെ പ്രണയ കുടീരവും കണ്മുന്‍പില്‍ കണ്ട അമ്പരപ്പ് മാറിയിട്ടില്ല ഇത് വരെ....
ReplyDeleteഅതിനിടയില്‍ താങ്കളുടെ കുറിപ്പ് ചേര്‍ത്തു വായിക്കുമ്പോള്‍ ജീവിതവും വായനയുമെല്ലാം ചേര്‍ന്ന് വേറിട്ട അനുഭവമായി മാറുന്നു.നന്ദി.അഭിനന്ദനങ്ങള്‍............................
വായിച്ചു തീര്‍ന്നപ്പോള്‍ വല്ലാത്ത വേദന തോന്നി.
ReplyDeleteപ്രശോഭിതമായ ഭൂതകാലത്തില്‍ നിന്ന് ഇരുളടഞ്ഞ വര്‍ത്തമാനത്തിലേക്കുള്ള മുഗള്‍ വംശത്തിന്റെ പതനം സങ്കടകരം തന്നെ. ഹൃദ്യമായ അവതരണത്തിലൂടെ നല്ല വായനാനുഭവം തന്നതിന് നന്ദി.
ഇതിനു മുന്‍പ് ഒരു വട്ടം ഇവിടെ വന്ന് വായിച്ചു പോയതാണ്. എന്ത് കമന്റണം എന്ന് ഒരു പിടിയും കിട്ടിയില്ല. ലേഖനം എന്നതിനേക്കാള്‍ മനോഹരമായ ഒരു ചിത്രം എന്ന് വിശേഷിപ്പിക്കാമെന്ന് തോന്നുന്നു. ചിലകാലങ്ങളില്‍ ചിലര്‍..
ReplyDeleteThough, as a wee girl I was never a history enthusiast, this question had popped up in my mind many times. I opened this page happily, expecting to find answer for my old question. But it is so painful that I actually wish if I had never known this.
ReplyDeleteWhatever, this is life! There is a great learning for every human being out from the newgen of the history icons. Nothing in this world is eternal. Neither money nor fame is!
Thank you for sharing.
മന്‍സൂര്‍ ഭായ്,
ReplyDeleteടിപ്പുസുല്‍ത്താന്റെ പിന്മുറക്കാര്‍ ചെരുപ്പുകുത്തികള്‍ ആയി കഴിയുന്നു എന്ന് കേട്ടിട്ടുണ്ട് ,ഇപ്പോള്‍ ഇതാ മുസഫര്‍ കമാല്‍ ഹുസ്സൈനും .ഓരോ യുദ്ധങ്ങളിലായി പൂര്‍വികര്‍ ചൊരിഞ്ഞ ചോരക്കു പകരം ചരിത്രത്തിന്റെ കാവ്യ നീതി എന്ന് സമാധാനിക്കുക ,അതി മനോഹരമായ ഉള്ളുലക്കുന്ന ശൈലിയാണ് നിങ്ങളുടേത് എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ ...
ഈ പോസ്റ്റിനെക്കുറിച്ച് എന്ത് പറഞ്ഞാലും മതിയാവില്ല. നല്ല ഭാഷയില്‍ വളരെ നന്നായി ആ കൊട്ടാരത്തിന്റെ ചിത്രം അവതരിപ്പിച്ചു. ചരിത്ര പുസ്തകത്തില്‍ ഇതൊരു അദ്ധ്യായമായി ചേര്‍ത്താല്‍, ഒരുപക്ഷേ ആരുടേയും നിര്‍ബന്ധമില്ലാതെ വളരെ താല്പര്യത്തോടെ കുട്ടികള്‍ പഠിക്കുന്ന ഒന്നായി അത് മാറിയേക്കാം.
ReplyDeleteഇപ്പോഴത്തെ മുഗള ചക്രവര്‍ത്തി "ഹിസ് ഹൈനസ് മുസഫര്‍ കമാല്‍ ഹുസൈന്‍ " എന്ന ബാലവേലചെയ്തുകൊണ്ടിരിക്കുന്ന മത്സ്യവ്യാപാരിയുടേയും ,കുടുംബത്തിന്റേയും ചിത്രം മനസ്സിൽ നിന്നും മാഞ്ഞുപോകുന്നേയില്ല...!
ReplyDeleteഇവിടെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന അബ്ദു ചെറുവാടിയെന്ന ; ആ ഉപ്പയുടെ പുത്രന്റെ , ഹൃദയത്തെ സ്പർശിയായ വരികൾ കൊണ്ട് വരച്ചിട്ട ഈ മുഗളചരിത്രത്തിന്റെ ഇപ്പോഴുള്ള ചിത്രം കണ്ടിട്ടാണത് കേട്ടൊ മൻസൂർ.
ഈ പരിചയപ്പെടുത്തലിനും ,അതിമനോഹരമായ ആഖ്യാനത്തിനും അഭിനന്ദനങ്ങൾ...
അനുമോദനങ്ങൾ...
മുന്‍പ് വായിച്ചിരുന്നു ..
ReplyDeleteഅഭിപ്രായം എഴുതാന്‍ വൈകി..പറയാനുള്ളത് പലരും പറഞ്ഞുകഴിഞ്ഞു
ചെറുവാടിയുടെ ഏറ്റവും സുന്ദരമായ പോസ്റ്റ് ആയി ഇതെനിക്കുതോന്നുന്നു ..
പോസ്റ്റിലെ പരാമര്‍ശങ്ങള്‍ വേദനിപ്പിക്കുന്നു എങ്കില്‍പോലും അതിനിടയില്‍ മറ്റൊരു സംഗതിയും നാം മറന്നു കൂടാ..
ഒരു രാജ്യത്തെ ഭരിക്കാന്‍ ഒരു വംശം അല്ലെങ്കില്‍ ഒരു കുടുംബം എന്ന ഒരു അലിഖിതനിയമം പലയിടത്തും നിലനില്‍പ്പുണ്ട്. ഈ ചിന്താഗതി എത്രമേല്‍ അന്യായമാണ്!
ഒരു രാജാവിന്റെ അല്ലെങ്കില്‍ ഭരണാധികാരിയുടെ പിന്മുറക്കാര്‍ തന്നെ തുടര്‍ന്നും ഭരിക്കണമെന്ന് അനീതിയല്ലേ? ഇന്ത്യയെ സംബന്ധിച്ചിടത്തോളം കോടിക്കണക്കിനു പട്ടിണിക്കാര്‍ക്കിടയില്‍ ഇവരും എന്നതില്‍കവിഞ്ഞു അവരോടു പ്രത്യകഅനുകമ്പ തോന്നേണ്ടതില്ല എന്നാണു എനിക്ക് തോന്നുന്നത്.കഴിവുള്ളവര്‍ ഭരിക്കട്ടെ..അത് പിന്മുറക്കാരായാലും സാധാരണക്കാരായാലും.
രാജഭരണത്തിന്റെ അലയൊലികള്‍ ഇപ്പഴും നമ്മുടെ മനസ്സില്‍ താളംതുള്ളുമ്പോഴാണ് ജനാധിപത്യത്തിന്റെ സുഗന്ധം നഷ്ടപ്പെടുന്നത്.
ഉപ്പയുടെ ലേഖനത്തെ ആസ്പദമാക്കി വളരെ നന്നായ് എഴുതിയിരിക്കുന്നു.
ReplyDeleteഅർത്ഥവത്തായ സന്ദേശം നൽകി ചരിത്രം മനുഷ്യനെ ഇരുത്തി ചിന്തിപ്പിക്കുന്നു. മാറ്റം കാലത്തിന്റെ നടപ്പ് സ്വഭാവമാണ്. ചരിത്ര സമരണകളായ ശേഷിപ്പുകൾ നെടുവീർപ്പിടുന്നുണ്ടാവും, ചണനൂൽ കൊട്ടാരത്തിലെ രാഞിയെ നോക്കി...
മന്‍സൂര്‍ ..തല്തോല ബസാറിലെ തെരുവുകളില്‍,
ReplyDeleteഗല്ലികളില്‍ മനസ്സിപ്പൊഴും തങ്ങി നില്പ്പുണ്ട്
നേരിന്റേ കനല്പാടുകളില്‍ ജീവിതം പൊള്ളിയ
" പ്രൗഡിയുടേ " ബാക്കി പത്രങ്ങള്‍ ..
ഭാരത്തത്തിന്റേ ചരിത്രപരമായ ഏടുകളില്‍
തങ്കലിപികളില്‍ എഴുതിചേര്‍ത്ത ചിലതൊക്കേ
തെരുവില്‍ കഞ്ഞിക്ക് വകയില്ലാതേ കേഴുന്നൂ ..
ഭാരത്തിന്റേ പല മുഖങ്ങളില്‍ ഒന്നും വരികളില്‍ കണ്ടൂ ..ഒരിക്കലും സമമല്ലാത്ത വ്യവസ്ത്ഥിതി ..
സഖേ .. വരികളില്‍ വ്യക്തമായ ആഴം ഉണ്ട് ..
വായിക്കുമ്പൊള്‍ ആ ആഴവും , താല്പര്യവും ഫീല്‍ ചെയ്യുന്നുണ്ട് ..ആദ്യമായീ വായിക്കുന്നു , എങ്കിലും എന്നേ വിട്ടു പൊവാത്ത ചില ബാക്കി നില്‍ക്കുന്നു , അതീ എഴുത്തിന്റേ കരുത്ത് ..
തുടരുക സഖേ .. നേരിന്റേ ചിത്രങ്ങള്‍ ...
വായിച്ചിരുന്നു, അഭിനന്ദനങ്ങൾ.വലിയൊരു പാരബര്യത്തിന്റെ ചിതലരിക്കാന്‍ തുടങ്ങിയ അസ്ഥികഷ്ണങ്ങള്‍,വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചു സുഹൃത്തേ.വായിച്ചു കഴിഞ്ഞപ്പോള്‍ മനസിന് ഒരു വേദന..
ReplyDeleteപ്രിയ മന്‍സൂര്‍,
ReplyDeleteവൈകിപ്പോയി ഞാന്‍!!! എഴുത്ത് വായിച്ചിരുന്നു നേരെത്തെ തന്നെ, പക്ഷെ അഭിപ്രായം അറിയിക്കാന്‍ താമസിച്ചു.. ഒന്ന് പറയട്ടെ മനസ്സ് ഇപ്പോഴും ആ പൈപ്പിന്‍ച്ചുവട്ടിലാണ്, കുടവുമായി നില്‍ക്കുന്ന സുല്‍ത്താനയുടെ ദൈന്യത നിറഞ്ഞ മുഖം മനസ്സില്‍നിന്നും മായാന്‍ പ്രയാസമായി. ഞാന്‍ പഠിച്ച ചരിത്രങ്ങളിലെ മുഗള്‍ ദര്ബാരും, കൊട്ടാരവും, ആഡംബരങ്ങളും ഒക്കെ ചേര്‍ന്ന് സമ്പന്നമായ ഒരു ചിത്രമായിരുന്നു മനസ്സില്‍. ഇങ്ങനെ ഒരു മറുപുറം ഉണ്ടെന്നു ഇപ്പോള്‍ ദുഖത്തോടെ അറിയുന്നു. എല്ലാ മുഖങ്ങളും കയ്യൊതുക്കത്തോടെ വരച്ചു കാണിച്ചു. പൈതൃകത്തിന്റെ നന്മ എപ്പൊഴും ഉണ്ടാകും, അനുഗ്രഹങ്ങളും..
സ്നേഹത്തോടെ മനു.
കേരളത്തിലെ പണ്ടത്തെ രാജാക്കന്മാര്‍ക്കും സംഭവിച്ചത് ഇത് തന്നെയല്ലേ....സുഖലോലുപതയില്‍ ജീവിച്ചിരുന്ന ഒട്ടു മിക്ക നമ്പൂതിരി കുടുംബങ്ങളുടെയും ഇന്നത്തെ അവസ്ഥ ഇത് തന്നെയല്ലേ....
ReplyDeleteഇത് തന്നെയാണ് എല്ലാ മനുഷ്യരുടെയും അവസ്ഥ!!!
ബാപ്പ തെളിച്ച വഴിയിലൂടെ മോനും സഞ്ചരിക്കട്ടെ...പക്ഷെ ബാപ്പയോളം വരില്ലല്ലോ മകന്‍................
മനസ്സില്‍ തട്ടുന്ന രചന .ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ ഇതുപോലെ ഇനിയുമെത്ര ജീവിതങ്ങള്‍ .
ReplyDeleteആശംസകള്‍.....
ഇസ്മായില്‍ കുറുമ്പടി-യുടെ അഭിപ്രായത്തെ ഞാന്‍ പൂര്‍ണമായും പിന്തുണക്കുന്നു. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചതും അതുതന്നെയായിരുന്നു.
ReplyDeleteചെറുവാടിയുടെ ലളിതവും, ഹൃദയവും ആയ അവതരണം ആണ് ഇവിടെ വരാന്‍ പ്രേരണ നല്‍കുന്നത്. അഭിനന്ദനങ്ങള്‍... :)
ആഹാ!!!
ReplyDeleteമന്‍സൂര്‍ജീ
ഇന്ന്
എന്നെത്തെക്കാളും
മനോഹരം
സ്നേഹപൂര്‍വം
അജിത.
പ്രിയപ്പെട്ടവരേ,
ReplyDeleteവായിച്ചവര്‍ക്ക് , അഭിപ്രായം പറഞ്ഞവര്‍ക്ക് ,ഹൃദയം നിറഞ്ഞ നന്ദിയുണ്ട് നിങ്ങള്‍ ഓരോരുത്തരോടും.
സമയക്കുറവ് കാരണം എല്ലാവരോടും പ്രത്യേകം നന്ദി പറയാന്‍ സാധിക്കാതെ പോയി. ക്ഷമിക്കുമല്ലോ.
നിങ്ങള്‍ നല്‍കുന്ന പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ നന്ദി ഒരിക്കല്‍ കൂടെ പറയട്ടെ.
ബ്ലോഗ്ഗില്‍ നിന്നും അനിവാര്യമായ ചെറിയൊരു ഇടവേള എടുക്കുന്നു. വീണ്ടും വരുമ്പോഴും ഈ സ്നേഹവും പ്രോത്സാഹനവും വിമര്‍ശനവും ഒക്കെയായി നിങ്ങള്‍ കൂടെയുണ്ടാവുമെന്ന പ്രതീക്ഷയോടെ. അതേപോലെ നിങ്ങളുടെ പോസ്റ്റുകള്‍ വായിക്കാനും അഭിപ്രായം അറിയിക്കാനും പറ്റിയെന്നു വരില്ല. ക്ഷമിക്കുമല്ലോ. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.
സ്നേഹപൂര്‍വ്വം
മന്‍സൂര്‍ ചെറുവാടി
രാജവംശത്തിലെ പുതിയ തലമുറയെ തേടിയുള്ള യാത്ര ആകാംക്ഷയോടെയാണു വായിച്ചത്..
ReplyDeleteമുഗൾ രാജവംശത്തിലെ അവസാന കാണ്ണികളു ടെഅവസ്ഥ വേദനയുളവാക്കുന്നതായി...
നല്ല പോസ്റ്റ് .. ആശംസകൾ
ഒരു രാജവംശത്തിന്റെ തിരുശേഷിപ്പുകൾ.. മനസിനെ വല്ലാതെ ഉലക്കുന്നു.. നന്നായി പറഞ്ഞു ചെറുവാടി.. ആശംസകൾ..!!
ReplyDeleteചരിത്രത്തിന്‍റെ അത്ഭുതം നിറഞ്ഞ ശേഷിപ്പ്!!
ReplyDeleteചെറുവാടി, എഴുത്ത് വളരെ ഭംഗിയായിരിക്കുന്നു.
വിശ്വസിക്കുവാന്‍ ആവുന്നില്ല !!!
ReplyDeleteനിറഞ്ഞ സുഖലോലുപതയിലെ പിത്ര് ജന്‍മ്മങ്ങള്‍ ബാക്കി വച്ച തെരുവ് ചിത്രം ....
ഇത് വായിക്കുവാന്‍ ഇത്തിരി വൈകിപ്പോയോ എന്നൊരു സംശയം ....!!!!