Saturday, May 1, 2010

കേള്‍ക്കാതെ പോയ ഒസ്യത്ത് (എന്റെ തെറ്റ്)

ഉപ്പ മരിക്കുന്നതിന്റെ ഒരു ആറ് മാസം മുമ്പ്. അമൃത ഹോസ്പിറ്റലില്‍ ഒരു ഓപ്പറേഷന് സമയവും കാത്ത് ഏറണാകുളത്തെ യാത്ര നിവാസില്‍ ഞങ്ങളെല്ലാം ഉണ്ട്. ഒരാഴ്ചത്തെ അവധിക്ക് ഉപ്പയെ കാണാന്‍ വന്നതാണ് ഞാന്‍. എന്റെ ഓരോ അവധിക്കാലവും സന്തോഷത്തോടെ കാത്തിരിക്കാറാണ് ഉപ്പ. നാട്ടിലെ ദിവസങ്ങള്‍ ഞാനെങ്ങിനെ ചിലവിടണം എന്നതിനെ കുറിച്ച് ഒരു രൂപരേഖ തന്നെ ഉണ്ടാക്കിയിരിക്കും ഉപ്പ. അതും എന്റെ മനസ്സിനും ആഗ്രഹങ്ങള്‍ക്കും അനുസരിച്ച്. മുതിര്‍ന്നിട്ടും ഉപ്പയെടുക്കുന്ന ആ സ്വാതന്ത്ര്യം ഞാനസ്വദിക്കുകയും ചെയ്തിരുന്നു. ഇന്നിപ്പോള്‍ ഈ വരവ്? എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ആശുപത്രിയിലേക്ക്. പ്രസന്നമായി പുഞ്ചിരിയോടെ വീടിന്റെ പൂമുഖത് എന്നെ കാത്തിരിക്കുന്നതിന് പകരം ഒന്ന് ചിരിക്കാന്‍ തന്നെ പണിപ്പെട്ട് ഇവിടെ ഓപ്പറേഷന്റെ ഊഴവും കാത്ത്. അല്ലെങ്കില്‍ വന്നു കയറുമ്പോള്‍ തന്നെ ഒരുപാട് വിശേഷങ്ങള്‍ കാണും ഉപ്പാക്ക് പറയാന്‍. ചെന്തെങ്ങില്‍ കുല കൂടിയതും ചെമ്പകം പൂക്കാത്തതും എന്തിനു ഒരു പുതിയ റോസ് വിരിഞ്ഞത് പോലും വാര്‍ത്തയാണ് . ഉപ്പയില്‍ നിന്നും പകര്‍ന്നു കിട്ടിയ വായന ശീലം. അത് കുറയുന്നതില്‍ പരിഭവിക്കും. വായിച്ചതിനെ കുറിച്ച് പറഞ്ഞാല്‍ സന്തോഷവും വിശകലനവും.
ഉപ്പ എഴുതിയത് ആദ്യം എനിക്കയച്ചുതരും. അഭിപ്രായം നല്ലതെങ്കില്‍ സ്വീകരിക്കും.ഇതെല്ലം ആലോചിച്ചിരിക്കെ ഉമ്മ മുറിയിലേക്ക് കയറിവന്നു.
"മന്‍സൂ...ഉറങ്ങിയോ നീ, ഉപ്പ വിളിക്കുന്നുണ്ട്"
ഞാന്‍ ഇറങ്ങി നടന്നു. എന്റെ കണ്ണ് നിറഞ്ഞത്‌ ഉമ്മ കണ്ടിരിക്കുമോ. അല്ലെങ്കിലും ഉമ്മക്കിതൊക്കെ ശീലമായി. ഒരു വര്‍ഷത്തോളമായി ആശുപത്രിയും ഓപ്പറേഷനും ഒക്കെയായി ഉപ്പയോടൊപ്പം. വാക്കിലും നടപ്പിലുമൊക്കെ ഒരു ധൈര്യം വന്നിട്ടുണ്ട് ഉമ്മാക്ക് . അനുഭവങ്ങള്‍ നല്‍കിയ കരുത്ത്. അത് നല്ലതാണ്. ഞാനാലോചിച്ചു.
"ഉപ്പാ", ഞാന്‍ പതുക്കെ വിളിച്ചു, തലയിണയില്‍ ചാരി അല്പം മേല്‍പ്പോട്ടിരുന്നു. പിന്നെ എന്റെ കൈപിടിച്ച് തഴുകി ഒന്നും മിണ്ടാതെ കുറച്ചു സമയം.
പിന്നെ പതുക്കെ പറഞ്ഞു തുടങ്ങി. ഒട്ടും പതറാതെ, " മന്‍സൂ, ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുക. മൂത്ത കുട്ടി എന്ന നിലയില്‍ നീ അറിയേണ്ട കാര്യങ്ങള്‍, ചുമതലകള്‍.
ഉപ്പക്കിനി അധികം നാളുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് എന്റെ ഒസ്യത്തായി നീ ഇതിനെ എടുക്കുക". ഞാന്‍ ഉപ്പയെ തടഞ്ഞു. വേണ്ട, എനിക്കിപ്പോള്‍ കേള്‍ക്കണ്ട. അതിനുള്ള ഒരു മനസ്ഥിതിയിലല്ല ഞാനിപ്പോള്‍. ഉപ്പ വീണ്ടും പറഞ്ഞു. "പിന്നെ, ഉപ്പ ഒന്നും പറഞ്ഞില്ലല്ലോ എന്ന വിഷമം നിനക്കുണ്ടാവരുത്. അതുകൊണ്ടാണ്". പഖെ ഞാന്‍ സമ്മതിച്ചില്ല. ഞാന്‍ തിരിച്ചു നടന്നു. വാതിലിനരുകില്‍ ഉമ്മ. നിനക്കത് കേള്‍ക്കാമായിരുന്നു എന്ന് ഉമ്മയുടെ കണ്ണുകള്‍ എന്നോട് പറയുന്നത് പോലെ തോന്നി.
പക്ഷെ സാധിക്കില്ലായിരുന്നു. കാരണം ഉപ്പ ഇല്ലാതാവുന്ന ഒരു ദിവസം സങ്കല്‍പ്പിക്കാന്‍ ദുര്‍ബലമായ എന്റെ മനസ്സ് തയ്യാറല്ലായിരുന്നു. തീര്‍ച്ചയായും ആയുസ്സിന്റെ ദൈര്‍ഘ്യം തീരുമാനിക്കുന്നത് സര്‍വ്വശക്തന്‍ തന്നെ. ഉപ്പയുടെ കാര്യത്തില്‍ ഒരത്ഭുതം തന്നെ സംഭവിക്കേണ്ടിയിരുന്നു തിരിച്ചുവരാന്‍.എന്നിട്ടും ഞാനാ അത്ഭുതം പ്രതീക്ഷിച്ചു. പരാജയപ്പെട്ടു.
ഇന്നും കേള്‍ക്കാതെപോയ ആ ഒസ്യതിന്റെ നഷ്ടബോധം എന്നെ വേട്ടയാടുന്നു. കുറച്ചുകൂടെ പക്വമായി ചിന്തിക്കമായിരുന്നു അന്നെനിക്ക്. ഒരു ഭീരുവിനെ പോലെ ഒളിച്ചോടിയ എന്നെ ഉപ്പ എങ്ങിനെ കണ്ടിട്ടുണ്ടാവും? എന്തായിരിക്കും ഉപ്പ പറയാന്‍ ആഗ്രഹിച്ചത്?
മനപ്പൂര്‍വമല്ലാത്ത തെറ്റ്. പക്ഷെ ഇതിനു പ്രായശ്ചിത്തമില്ല. പ്രതിസന്ധികളെ നേരിടുന്നതില്‍ പരാജയപ്പെട്ടു ഞാന്‍. കുറേകൂടെ ഗൗരവത്തോടെ സമീപിക്കേണ്ടിയിരുന്നു അന്ന്. എങ്കില്‍ ഈ നഷ്ടബോധം എന്നെ വേട്ടയാടുമായിരുന്നില്ല.

20 comments:

  1. ഇന്നും കേള്‍ക്കാതെപോയ ആ ഒസ്യതിന്റെ നഷ്ടബോധം എന്നെ വേട്ടയാടുന്നു.

    ReplyDelete
  2. സാരമില്ല..ഉപ്പ ആഗ്രഹിച്ച പോലെ പിന്നീട് ഒസ്യത്ത് നടന്നു എന്ന് മനസ്സ്
    പറയുന്നെങ്കില്‍ അതു തന്നെയാവും ഉപ്പ ആഗ്രഹിച്ചത് എന്ന് ആശ്വസിക്കൂ..
    ഇനി ഉപ്പാ ക്ക് വേണ്ടീ താങ്കള്‍ക്ക് ചെയ്യാവുന്നത് പരലോക ശാന്തിക്കായ്
    സര്‍‌വ്വ ശക്തനോട് പ്രാര്‍ത്ഥിക്കുക എന്നതാണു...
    നല്ലത് വരട്ടെ.....!

    ReplyDelete
  3. that is not u r mistake my dear

    pray for him

    that is what we can do

    ReplyDelete
  4. that is not u r mistake my dear

    pray for him

    that is what we can do

    ReplyDelete
  5. ന്നാലും അത് കേള്‍ക്കായിരുന്നു... :(

    ReplyDelete
  6. ഹൃദയഹാരിയായ വരികള്‍. സ്നേഹക്കൂടുതല്‍ കൊണ്ട് അന്നത് കേള്‍ക്കാന്‍ മനസ് വന്നില്ല. അതില്‍ കുറ്റബോധത്തിന്‍റെ ആവശ്യമില്ല. ആ സ്നേഹത്തിന്‍റെ ആഴം ഉപ്പക്ക് അല്ലെങ്കില്‍ എന്‍റെ പ്രിയ ഗുരുനാഥന് അളക്കാന്‍ കഴിഞ്ഞിട്ടുണ്ടാവണം.

    ReplyDelete
  7. palattum inganeyanu......

    it happenss... AGAIN & AGAIN....

    ReplyDelete
  8. നഷ്ടപ്പെട്ടു പോയതിനെ ഓര്‍ത്ത് ഇനി വിഷമിച്ചിട്ടെന്ത് കാര്യം മാഷേ. അന്ന് അത് കേള്‍ക്കാമായിരുന്നു. എങ്കിലും ഉപ്പ ഇനിയും ഒരുപാട് കാലം ജീവിച്ചിരിയ്ക്കും എന്ന മനസ്സിന്റെ തോന്നലു കൊണ്ടല്ലേ അന്നങ്ങനെ പറഞ്ഞത്. കുറ്റബോധം തോന്നേണ്ടതില്ല.

    ReplyDelete
  9. നൗഷാദ്, അജ്മല്‍, വിഷ്ണു നന്ദി,
    ഹാഷിം, കേള്‍ക്കാമായിരുന്നു. അത് തന്നെയാണെന്റെ വിഷമവും.
    ശുകൂര്‍ ,നല്ല വാക്കുകള്‍ക്കു നന്ദി.
    ശ്രീ, ശരിയാണ്. പക്ഷെ ആ വിഷമം വരികളാക്കുമ്പോള്‍ ഒരല്പം ആശ്വാസം.

    ReplyDelete
  10. പ്രീയപ്പെട്ടവര്‍ എന്നേക്കുമായി പിരിഞ്ഞു പോകും
    എന്ന് വിചാരിക്കുന്നത് തന്നെ വളരെ മനപ്രയാസമുണ്ടാക്കും- 'അവര്‍ ഒരിക്കല്‍ പോകും എന്നു അറിയുമെങ്കിലും' - പ്രീയപ്പെട്ടവര്‍ക്കെല്ലാം ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കണെ എന്നു, എന്നും പ്രാര്‍ത്ഥനയില്‍ ചേര്‍ത്തു വയ്ക്കും, കടലിനക്കരെ ആണെങ്കില്‍ പോലും നമ്മളുടെ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടെന്ന ഓര്‍മ്മ ഒരു ആത്മബലം തന്നെ.. ഇനി മറ്റൊരു രിതിയില്‍ ചിന്തിക്കാം സര്‍‌വ്വശക്തനായ തമ്പുരാന്റെ അരുകില്‍ ഇരുന്ന് ഉപ്പ അനുഗ്രഹിക്കുന്നു എന്ന് ..ഉപ്പ അന്ന് പറയാന്‍ വന്നത് ഇന്നും ഒരു തരത്തില്‍ അല്ലങ്കില്‍ മറ്റൊരു തരത്തില്‍ പകര്‍ന്നു നല്‍കുന്നുണ്ടാവും ചെവിയോര്‍ക്കൂ....
    അതെ ...."വിഷമം വരികളാക്കുമ്പോള്‍ ഒരല്പം ആശ്വാസം കിട്ടും .".....

    ReplyDelete
  11. വളര്‍ച്ചക്കും മനസ്സിലാക്കലിനും പോകെപ്പോകെ വ്യത്യാസങ്ങള്‍ സ്വാഭാവികം.
    തെറ്റൊന്നും സംഭവിച്ചിട്ടില്ല.

    ReplyDelete
  12. സമയാസമയങ്ങളില്‍ ഉപ്പയുടെ ആഗ്രഹങ്ങള്‍ , മനസ്സില്‍ തോന്നലായി വന്നുകൊള്ളും. തീര്‍ച്ച.

    ReplyDelete
  13. സാരമില്ല,മനസ്സില്‍ ഇപ്പോഴും ചൊറിച്ചില്‍ സൃഷ്ടിക്കുന്ന
    ആ കുറ്റബോധം തന്നെ ഉപ്പയോടുള്ള കടപ്പാട് !!
    എന്നാലുമത് കേള്‍ക്കാന്‍ തയാറാവണമായിരുന്നു...

    ReplyDelete
  14. മൻസൂ,

    അത്മ ധൈര്യം സംഭരിച്ച്‌ ഉപ്പയുടെ വാക്കുകൾക്ക്‌ ചേവിയോർക്കാമായിരുന്നു. ഇനി കുറ്റബോധത്തിന്റെ ആവശ്യമില്ല.

    സ്നേഹക്കൂടുതലാണെന്ന വിശ്വാസത്തിൽ, നന്മകൾ നേരുന്നുണ്ടാവും ഉപ്പ.

    ഇത്തരം ഒരു രംഗം വായിക്കുവാൻ പോലുമുള്ള കെൽപ്പെനിക്കില്ല, പക്ഷെ ...

    എല്ലാവരോടും നന്മയോടെ വർത്തിക്കുക. കുടുംബ ബന്ധങ്ങൾ കൂട്ടിയിണക്കുക. ഉപ്പയുടെ ആഗ്രഹങ്ങൾ പൂർത്തികരിക്കുക. ഇപ്പോൾ സ്ഥാനം ഉപ്പയുടെതാണെന്ന ചിന്തയിൽ മനസ്സ്‌ പക്വമാക്കുക.

    ആശംസകൾ.

    ReplyDelete
  15. മാണിക്യം, റാംജീ, അനൂപ്‌, ഒരു നുറുങ്ങ്‌, റഷീദ്, സുല്‍ത്താന്‍
    എല്ലാവരോടും നന്ദിയുണ്ട്. ആശ്വാസ വാക്കുകള്‍ക്കും.
    പലപ്പോഴും ഇത്തരം അനുഭവങ്ങളാണല്ലോ നമ്മെ കൂടുതല്‍ കരുത്തരാക്കുന്നത്.

    ReplyDelete
  16. ചെറുവാടീ - ഞാനിപ്പോ ഇത് വായിക്കരുതായിരുന്നു. ഇങ്ങനൊന്ന് താങ്ങാനുള്ള മാനസ്സികാവസ്ഥ ആയിട്ടില്ലെന്നുള്ളത് തന്നെയാണ് കാരണം.
    പക്ഷെ വായിച്ചുപോയി. ഒരഭിപ്രായം പറയാന്‍ പറ്റുന്നില്ല, പറ്റില്ല. ചെറുവാടിയുടെ മാനസ്സികാവസ്ഥ എനിക്ക് മനസ്സിലാക്കാനാകും.

    “സഹോദരിമാരുടെയും അമ്മയുടേയുമൊക്കെ കാര്യം അവന്‍ നോക്കിക്കോളുമെന്ന് എനിക്കുറപ്പാണ്. അവനെ ദൈവം അനുഗ്രഹിക്കും.”

    ഇക്കഴിഞ്ഞ ഏപ്രില്‍ മാസം 20ന് എനിക്ക് കിട്ടിയ ഒരു ഒസ്യത്തിലെ അവസാന വരികള്‍.

    ReplyDelete
  17. ഓര്‍മ്മകള്‍ പങ്കുവെച്ചതിനും സന്ദര്‍ശനത്തിനും നന്ദി നിരക്ഷരന്‍
    താങ്കള്‍ക്ക് ലഭിച്ച ഒസ്യത് പോലെ കാര്യങ്ങള്‍ നടക്കാന്‍ പ്രാര്‍ഥിക്കുന്നു.

    ReplyDelete
  18. ചെറിയൊരു വേദന ബാക്കിവെക്കുന്നൊരു ഓര്‍മ്മകുറിപ്പ്

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....