Wednesday, December 2, 2009

കാണാതെപോയ ഇത്താത്തക്ക്

കുടുംബവുമായുള്ള ഒരു വൈകുന്നേരത്തിനായി പാര്‍ക്കിലേക്കിറങ്ങിയതാണ് ഞാന്‍.ഫ്ലാറ്റിന്റെ മതില്‍കെട്ടില്‍നിന്നും മോചിതരായ കുട്ടികള്‍ ആഘോഷം തുടങ്ങി. ഞാനവരുടെ കളികള്‍ നോക്കിനിന്നു.മുതിര്‍ന്ന പെങ്ങളുടെ അവകാശ സ്ഥാപനമാണ്‌ തുമ്പിക്ക്. കുഞ്ഞനിയന്‍ മണ്ണ് വാരിയിടുമ്പോഴും പിടിവിട്ടോടുമ്പോഴും ആ ഒരു അവകാശത്തോടെ അവള്‍ ശാസിക്കുന്നു. അവരുടെ കളികള്‍ നോക്കിനില്‍ക്കെ ഞാനും മറഞ്ഞുപോയി,എന്റെ ഒരു സൊകാര്യ ദുഃഖത്തിലേക്ക്.ഞാന്‍ കാണാതെ വിടപറഞ്ഞ,ഉമ്മയുടെയും ഉപ്പയുടെയും വാക്കുകളിലൂടെ എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന എന്റെ ഇത്താത്തയെ കുറിച്ച്.എന്റെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഒരു സഹോദരിയില്ലാത്തതിന്റെ വിഷമം ഞാനനുഭവിക്കാറുണ്ട്.എന്റെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും ഇടപെടുന്ന, എന്റെ കുസൃതികളില്‍ ചെവിയില്‍ പിച്ചുന്ന,ജീവിതത്തില്‍ തന്നെ വലിയൊരു സ്വാധീനമായി മാറിയേക്കാവുന്ന ഒരു ഇത്താത്ത എന്നും എന്റെ സ്വപ്നങ്ങളില്‍നിറയാറുണ്ട്.എനിക്കസൂയയാണ്,ഈ സ്നേഹവും വാത്സല്യവും അനുഭവിക്കുന്ന എല്ലാവരോടും.
ഒരു കുഞ്ഞനിയനും എന്നെ വിട്ടുപിരിഞ്ഞു.ആറ് മാസമേ അവനും വിധിച്ചിരുന്നുള്ളൂ.ഒരു പാല്‍പുഞ്ചിരിയും എനിക്ക് സമ്മാനിച്ചിട്ടാണ് അവന്‍ പോയത്. ഈ പതിനഞ്ച് വര്‍ഷത്നു ശേഷവും ആ പുഞ്ചിരിയുടെ വേദന എന്നെ വിട്ടുപിരിഞ്ഞിട്ടില്ല.
നഷ്ടങ്ങളുടെ കണക്കെടുക്കാറില്ല ഞാനിപ്പോള്‍. ചെറിയ ചെറിയ സന്തോഷങ്ങള്‍ കൊണ്ട് വലിയ ദുഃഖങ്ങളെ മറക്കാന്‍ ഞാന്‍ ശീലിച്ചിരിക്കുന്നു.
നക്ഷത്രങ്ങള്‍ക്കിടയില്‍ ഞാന്‍ തിരയാറുണ്ട് എന്റെ കൂടപിറപ്പുകളെ. എന്നെ നോക്കി പുഞ്ചിരിക്കുന്ന ഓരോ താരകങ്ങളും അവര്‍തന്നെയാണ്.എന്റെ സ്വപ്നങ്ങളില്‍ അവര്‍ പെയ്തിറങ്ങാറുണ്ട്‌,മാലാഖമാരുടെ കയ്യും പിടിച്ചു സ്വര്‍ഗത്തില്‍ ഓടികളിക്കുന്നതായിട്ട്.ഇന്നവര്‍ അവിടെ ഒറ്റക്കാവില്ല,പിരിഞ്ഞു പോയ സ്വന്തം രക്തങ്ങളെ തേടി ഞങ്ങളുടെ ഉപ്പയും എത്തിയിട്ടുണ്ടാവും അവിടെ.ഉപ്പ പറഞ്ഞിട്ടുണ്ടാകണം എന്റെ നൊമ്പരങ്ങളെ കുറിച്ച്.അല്ലെങ്കില്‍ നക്ഷത്രങ്ങള്‍ക്കിടയിലൂടെ പൊടിഞ്ഞുവീണ മഴത്തുള്ളികള്‍ അവരുടെ കണ്ണീരല്ലാതെ മറ്റെന്താണ്.

6 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. പ്രിയപ്പെട്ടവരുടെ വേര്‍‌പാട് ഒരിക്കലും മറക്കാനാവാത്ത ഒരു നൊമ്പരം തന്നെയാകും മനസ്സില്‍

    ReplyDelete
  3. നജീമിക്ക പറഞ്ഞത് സത്യം തന്നെ

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....