Saturday, February 11, 2012

"നിള"യെന്നെ വിളിക്കുന്നുണ്ട്..!



ബസ്സിന്റെ സൈഡ് സീറ്റില്‍ ചാഞ്ഞിരുന്ന് ഒരു പാതിയുറക്കത്തിന്‍റെ സുഖത്തിലായിരുന്നു ഞാന്‍ . പതിയെ കടന്നുവന്നൊരു കാറ്റിന്റെ തലോടലില്‍ കണ്ണു തുറന്നു നോക്കിയപ്പോള്‍ കുറ്റിപ്പുറം പാലമെത്തിയിട്ടുണ്ട്. പുറത്ത് നിശബ്ദമായി ഒരു പുഴ ഒഴുകുന്നു. "നിള" യെന്ന സുന്ദരി ഒരു സായാഹ്ന മയക്കത്തില്‍ ആണെന്ന് തോന്നുന്നു.

എന്ന് മുതലാണ്‌ നിളയെ ഇഷ്ടപ്പെട്ടു തുടങ്ങിയത്..?
ഉച്ചക്ക് ശേഷം വന്നെത്തുന്ന ഉറക്കം അലട്ടുന്ന പീരിയഡുകളുടെ വിരസത ശിവദാസന്‍ മാസ്റ്റര്‍ ക്ലാസ് എടുക്കുമ്പോള്‍ ഉണ്ടാവാറില്ല. മാമാങ്ക മഹോത്സവത്തെ കുറിച്ച് മനോഹരമായി വര്‍ണ്ണിച്ച ആ സാമൂഹ്യ പാഠം ക്ലാസ് മുതലാവണം ആദ്യം നിളയെ അറിയുന്നത്.



ഒരിക്കല്‍ തിരുനാവായ പോയിരുന്നു. നിളയുടെ തീരത്തുള്ള നവമുകുന്ദ ക്ഷേത്രത്തിലും. ഈ പേര് വന്നതിന് പിന്നില്‍ ഒരു കഥയുണ്ട്. എട്ട് തവണ പ്രതിഷ്ഠ നടന്നപ്പോഴും വിഗ്രഹം മണ്ണിനടിയിലേക്ക് താഴ്ന്നു പോകുകയും ഒമ്പതാമത്തെ ശ്രമത്തില്‍ പകുതി താഴ്ന്നെങ്കിലും പൂജാരിമാര്‍ മനശക്തികൊണ്ട് താങ്ങി നിര്‍ത്തി. അങ്ങിനെയാണ് നവമുകുന്ദ എന്ന പേര് വന്നതത്രെ. വിഷു ദിവസങ്ങളില്‍ ഉദയ സൂര്യന്റെ രശ്മികള്‍ വിഗ്രഹത്തിന്റെ പാദങ്ങളില്‍ പതിക്കും എന്നും പറയുന്നു. പുഴയുടെ തീരത്തുള്ള ഈ ക്ഷേത്രവും അവിടെ കണ്ടിരുന്ന ശാന്തതയും ഭംഗിയും ഇപ്പോഴും ഓര്‍മ്മയിലുണ്ട്. മറുകരയില്‍ ഒരു ബ്രഹ്മ ക്ഷേത്രവും ഉണ്ടായിരുന്നു. എന്‍റെ ഓര്‍മ്മയില്‍ കേരളത്തില്‍ അപൂര്‍വ്വമായി മാത്രമേ ബ്രഹ്മാവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ ഉള്ളൂ എന്നാണ്. ഈ അമ്പലത്തിന്റെ അരികിലൂടെയുള്ള ചെങ്കല്ല് പാകിയ പടവിലൂടെ ഇറങ്ങിചെന്നാണ് ഞാന്‍ നിളയെന്ന പ്രണയിനിയെ ആദ്യമായി തൊട്ടറിയുന്നത്. കൈക്കുമ്പിളില്‍ വെള്ളം കോരിയെടുത്ത് ഞാനെന്റെ ഇഷ്ടവും അറിയിച്ചു.



അഞ്ഞൂറ് വര്‍ഷങ്ങളുടെ പാരമ്പര്യവുമായി തലയുയര്‍ത്തി നില്‍ക്കുന്ന പൊന്നാനി ജുമാ മസ്ജിദും നിളയുടെ തീരത്താണ്. . ഇതിന്‍റെ മിനാരങ്ങളുടെ ആശീര്‍വാദം നേടിയാകണം ഓരോ പ്രഭാതത്തിലും നിള ഉണര്‍ന്ന് ഒഴുകിത്തുടങ്ങുന്നത്‌. ... വാസ്തുശില്പ കലയുടെയും ചരിത്ര തിരുശേഷിപ്പുക്കളുടെയും സമ്മേളനമാണ്‌ പള്ളിയുടെ അകത്തളം. സൈനുദ്ധീന്‍ മഖ്തൂം ആണ് പള്ളിയുടെ സ്ഥാപകന്‍ .



"വിളക്കത്തിരിക്കല്‍ " എന്ന പേരില്‍ അറിയപ്പെടുന്നതാണ് ഇവിടത്തെ മത പഠന ക്ലാസ്. മക്കയില്‍ നിന്നും കൊണ്ട് വന്ന കല്ലിനു മീതെ പ്രത്യേക രീതിയില്‍ ആണ് ഈ എണ്ണ വിളക്കിരിക്കുന്നത്. സന്ധ്യാ നമസ്കാരത്തിന് ശേഷമാണ് ഇത് തെളിയിക്കുന്നത്. പള്ളി ദര്‍സ് സമ്പ്രദായങ്ങളുടെ തുടക്കം ഇവിടെ നിന്നാണ്. ഒരുപാട് ചരിത്രങ്ങള്‍ ഇനിയും പള്ളിയോട് ചേര്‍ന്ന് ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ യാത്രയുടെ അവ്യക്തമായ ഓര്‍മ്മകളെ എനിക്കുള്ളൂ.

ഇന്നിപ്പോള്‍ ആ യാത്രയെ കുറിച്ചോര്‍ക്കുമ്പോള്‍ ഒരു അപൂര്‍ണ്ണത തോന്നുന്നുണ്ട് . വെറും കൗതുകത്തിനപ്പുറം അന്നതിനൊരു പ്രാധാന്യം കൊടുക്കാത്തത് തെറ്റല്ല. പക്ഷെ ഇപ്പോള്‍ എന്തൊക്കെയോ അറിയാനും പറയാനും ശ്രമിക്കുമ്പോള്‍ സാധിക്കാതെ വരുന്നല്ലോ എന്നൊരു വിഷമം . ഈ പള്ളിയുടെ , ക്ഷേത്രത്തിന്‍റെ, മാമാങ്കത്തിന്‍റെ , പെരുമ്പടപ്പ്‌ സ്വരൂപത്തിന്‍റെ , വള്ളുവനാടിന്‍റെ പിന്നെ മറ്റനേകം നാട്ടുകഥകളും ഉറങ്ങുന്ന ഈ നിളയുടെ തീരത്തൂടെ വീണ്ടുമൊരു യാത്ര കൊതിച്ചു പോകുന്നു.

കേരളത്തിന്റെ സംസ്കാരത്തോട്‌ ഇത്രയധികം ചേര്‍ന്ന് നിന്നൊരു പുഴ വേറെയുണ്ടോ..? എം. ടി . ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. " ലോകത്തെ ഏത് വലിയ സമുദ്രത്തെക്കാളും കൂടുതലാണ് എനിക്ക് നിളയുടെ മഹത്വം " എന്ന്. നദികള്‍ സംസ്കാരങ്ങളെ സൃഷ്ടിക്കുന്നു എന്നല്ലേ. എല്ലാവരുടെ ജീവിതത്തിലും സ്വാധീനമായി ഒരു നദിയുണ്ടായിരിക്കണം. കൂടല്ലൂര്‍ ഗ്രാമങ്ങളെ നനച്ചു വളര്‍ത്തിയ നിളയല്ലേ മലയാള സാഹിത്യലോകത്തിന് തണല്‍ മരമായ എം. ടീ. യെയും നല്‍കിയത്. ഇന്നും മലയാളികളുടെ വായനയിലെ സുകൃതമായ എത്രയോ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത് ഈ പുഴയെ നോക്കിയാണ് എന്നറിയുമ്പോള്‍ എം. ടീ യേക്കാള്‍ കൂടുതല്‍ ഞാന്‍ നിളയെ സ്നേഹിച്ചു പോകുന്നു. പക്ഷെ നഷ്ടപ്പെട്ടു പോകുന്ന പുഴയുടെ അവസ്ഥ കണ്ട് "ഇനിയൊരിക്കലും ഞാന്‍ നിളയെ പറ്റി എഴുതുകയോ മിണ്ടുകയോ ചെയ്യില്ല " എന്ന് വിലപിച്ചപ്പോള്‍ "നിളയുടെ കഥാക്കാരന്‍ "എത്ര കണ്ട് വിഷമിച്ചിട്ടുണ്ടാവണം .

അതൊരു സത്യമാണ്. പലരും പറയാറുണ്ട്‌ ഇനി ചാലിയാറിനെ പറ്റി എഴുതരുത് എന്ന്. പക്ഷെ ഞാന്‍ എഴുതുന്ന ചാലിയാറിനേയും ഇപ്പോള്‍ നിങ്ങള്‍ക്ക് കാണാന്‍ പറ്റില്ല. എന്‍റെ ഓര്‍മ്മകളില്‍ നിറയുന്ന ചാലിയാറിന്റെ ആ പഴയ സൌന്ദര്യത്തെ കാണാന്‍ കഴിയാത്ത വിഷമമാണ് പറയുന്നതെന്ന് ഞാനെങ്ങിനെ പറഞ്ഞു മനസ്സിലാക്കും...? ആ ഓര്‍മ്മകളുടെ നിവേദ്യമാണ് ചാലിയാര്‍ കഥകളായി ഞാന്‍ പറഞ്ഞു പോകുന്നത്.



നമുക്ക് നിളയുടെ തീരത്തേക്ക് തിരിച്ചുവരാം. പുഴ ഒഴുകുന്ന വഴികളിലൂടെ ചരിത്രത്തിന്റെ പിന്നാമ്പുറം തേടി, നാട്ടുകഥകളുടെ മിഴിച്ചെപ്പുകള്‍ തേടി , നാടന്‍ പാട്ടുകളുടെ ശീലുകള്‍ തേടി ഈ സംസ്കാരത്തോട്‌ ചേര്‍ന്ന് യുഗങ്ങള്‍ പിറകിലോട്ട് പോയാലോ ?. പല്ലക്കില്‍ ഒരു നാട്ടു രാജാവ് കടന്ന് പോകുന്നത് കാണുന്നില്ലേ..? പെരുമ്പടപ്പ്‌ സ്വരൂപത്തിലേക്ക് സാമൂതിരിയുടെ മുന്നേറ്റമാണ് ഉയര്‍ന്ന് പൊങ്ങുന്ന ആ പൊടിപടലങ്ങള്‍. അകലെ മാമാങ്കത്തിന്റെ കൊടിയേറ്റമുണ്ട്. ഉത്സവത്തിന്റെ ആരവങ്ങളും കേള്‍ക്കുന്നുണ്ട്. നമ്മളിപ്പോള്‍ നൂറ്റാണ്ടുകള്‍ പിറകിലൂടെ യാത്ര ചെയ്യുകയാണ്.

രക്തപങ്കിലമായ മാമാങ്കത്തിന്റെ ഓര്‍മ്മയിലായിരിക്കുമോ പുഴക്ക്‌ ചുവപ്പ് നിറം കാണുന്നത്. കാരണം ഈ അസ്തമയ സൂര്യന്റെ വെളിച്ചം ഏറ്റുവാങ്ങുന്ന പുഴക്ക്‌ ഒരു രക്തവര്‍ണ്ണം തോന്നുന്നു. നഷ്ടപ്പെട്ട മാമാങ്കത്തിന്റെ സാരഥ്യം തിരിച്ച് പിടിക്കാന്‍ വള്ളുവകോനാതിരി , സാമൂതിരിയുമായി നടത്തിയ യുദ്ധങ്ങള്‍. അതില്‍ പിടഞ്ഞു വീണവരുടെ രക്തവും കണ്ണീരും ഒരു കാലത്ത് ഈ നിളയെപോലും കരയിപ്പിച്ചിട്ടുണ്ടാവണം . പുഴയില്‍ വെള്ളം ചീറ്റി കുളിക്കുന്ന ഈ നാട്ടാന പോലും എന്നെ വഴിതിരിച്ചു വിടുന്നത് ആ കാലത്തിലേക്കാണ്. കാരണം ചരിത്രക്കാരന്‍മാര്‍ പറയുന്നത് സാമൂതിരി കൊന്നൊടുക്കിയ പടയാളികളുടെ മൃതദേഹങ്ങള്‍ ആനകള്‍ കാലുകൊണ്ട്‌ ചവിട്ടി മണിക്കിണറിലേക്ക് ഇടാറായിരുന്നു എന്നാണ്. മാമാങ്കത്തിന്റെ പല ശേഷിപ്പുകളും നിളയുടെ തീരത്ത് ചിതറി കിടപ്പുണ്ട് എന്ന് കേട്ടിട്ടുണ്ട്. പക്ഷെ കേവലം സ്കൂള്‍ പരീക്ഷയില്‍ മാര്‍ക്കുകള്‍ക്ക് വേണ്ടിയുള്ള അഭ്യാസം ഒഴിച്ചാല്‍ ഒരിക്കല്‍ പോലും ഇതൊക്കെ കാണാനോ അറിയാനോ ശ്രമിച്ചിട്ടുണ്ടോ..? ഇല്ലെന്ന് തന്നെ ഉത്തരം.

ഒരു പക്ഷെ മറന്ന ആ ചരിത്രം മുതലാകണം എം ടീ യിലൂടെ വീണ്ടും നമ്മള്‍ നിളയിലേക്കെത്തിയത്. കഥകളിലൂടെ അദ്ദേഹം മറ്റൊരു നദിയെ കാണിച്ച്‌ തന്നു. പുതിയൊരു സംസ്കാരത്തെ പരിചയപ്പെടുത്തി. കുട്ട്യേടത്തിയിലേയും ഇരുട്ടിന്റെ ആത്മാവിലെയും തുടങ്ങി ഇന്നും നമ്മുടെ വായനയെ ഉത്സവമാക്കുന്ന അനശ്വര കഥാപാത്രങ്ങള്‍ എം ടി രചിച്ചത് നിളയിലെ തെളിനീരില്‍ പേന മുക്കി അതിന്‍റെ തീരത്തെ പഞ്ചാരമണലില്‍ എഴുതിയാകണം. ആ കഥാപാത്രങ്ങള്‍ പിറന്നു വീണ തീരത്ത് കൂടി, ചരിത്ര കഥകള്‍ പറയുന്ന കാറ്റും കൊണ്ട് , എല്ലാം അനുഭവമാക്കി ഒരു യാത്ര നിങ്ങളും കൊതിക്കുന്നില്ലേ..?

എം ടിയില്‍ മാത്രം, ഒതുങ്ങി നില്‍ക്കുന്നതല്ലല്ലോ നിളയുടെ തീരം നല്‍കിയ സമ്മാനങ്ങള്‍. ഒ.വി. വിജയനും , വീ കെ എന്നും തുടങ്ങി ലോകം അംഗീകരിച്ച സാഹിത്യ പ്രതിഭകള്‍ , ചരിത്രത്തില്‍ ഇടം പിടിച്ച പള്ളികളും ക്ഷേത്രങ്ങളും . സാംസ്കാരിക കലാ കേരളത്തിന്റെ അഭിമാനമായ കലാ മണ്ഡലം . കൂടെ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള , ഇന്നും നമ്മുടെ ചരിത്ര പഠന ക്ലാസ്സുകളിലെ നിറമുള്ള അധ്യായങ്ങളായ ആ പഴയ നാട്ടുരാജ്യ കഥകള്‍. നിള ഒരത്ഭുതമായി മനസ്സില്‍ നിറയുന്നു.

കുറ്റിപ്പുറം പാലം കടന്ന് ബസ്സ് നീങ്ങുമ്പോള്‍ ഞാനൊന്നൂടെ തിരിഞ്ഞു നോക്കി. മയക്കത്തില്‍ നിന്നുണര്‍ന്ന് നിളയെന്നെ വിളിക്കുന്നുണ്ട്. ചരിത്രത്തിന്റെ വഞ്ചിയില്‍ കയറി തന്റെ മാറിലൂടെ ഒരു സവാരിക്ക്.

(ചിത്രങ്ങള്‍ - ഗൂഗിള്‍ )

62 comments:

  1. ആദ്യം എത്തിയത് ഞാനാണോ നാട്ടുകാരാ ..........സാരമില്ല അതിരാവിലെ മനോഹരമായ ഒരു യാത്ര പോവാനായല്ലോ ..... നന്ദി

    ReplyDelete
  2. ഗതകാലസ്മരണകളെ മൃദുമസൃണമായ കരാംഗുലികളാല്‍
    തൊട്ടുണര്‍ത്തി തഴുകി ഒഴുകുന്ന ഹൃദ്യമായ അനുഭവം.
    ഫോട്ടോകളും സുന്ദരമായി.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  3. എന്നെത്തെയും പോലെ ഹൃദ്യമായ വിവരണം. ചെറുവാടീ.. നിങ്ങള്‍ക്കൊക്കെയാണ് സൂപ്പര്‍ ബോഗര്‍ അവാര്‍ഡ് കിട്ടേണ്ടിയിരുന്നത്.
    നിള നല്‍കുന്നത് ഓര്‍മ്മകളുടെ പൂക്കളവും മധുര സ്മരണകളും ആണ്. അത് മലയാളികള്‍ എം.ടിയിലൂടെയും മറ്റും തിരിച്ചറിഞ്ഞതാണ്. എന്നാലും നല്ല വിവരണത്തിന് ഭാഷയ്ക്ക് നന്ദി. ആശംസകള്‍

    ReplyDelete
  4. ചെറുപ്പത്തിൽ നിളയിൽ നീരാടിയിട്ടുണ്ട്. ഇന്ന് നിരാടാൻ എവിടെ നിള...? നിളയെ കൊന്നില്ലെ?

    ReplyDelete
  5. നിളയുടെ സംസ്കാര,ചരിത്ര സമ്പന്നതയുടെ ആഴത്തില്‍ നിന്ന് തപ്പിയെടുത്ത ചില അറിവുകള്‍ മനോഹരമായ വരികളില്‍ കുറിച്ചു.ആ പഞ്ചാര മണല്‍പ്പരപ്പിലൂടെ കടന്നുപോയ ബാല്യസ്മരണകളിലേക്ക് മനസ്സ് അടിവച്ചു.
    അഭിനന്ദനങ്ങള്‍

    ReplyDelete
  6. ഒന്നിനൊന്നു മികച്ച പോസ്റ്റുകള്‍....
    അഭിനന്ദനങ്ങള്‍ മന്‍സൂര്‍ ഭായ്‌...
    :)

    ReplyDelete
  7. നിളയുടെ ഈ സൌന്ദര്യംപോലും ഇനി എത്ര നാളുകൂടി ഉണ്ടാവും? വരണ്ട മണല്‍ത്തട്ടിലൂടെ കിതച്ചു ക്ഷീണിച്ച് അറബിക്കടലിലേക്ക് പോകുന്ന ഭാരതപ്പുഴ യവ്വനം കഴിഞ്ഞ് വാര്‍ദ്ധക്യത്തിലേക്ക് കടന്ന് എന്ന് തോന്നുന്നു. കേരളത്തിലെ നാല്‍പ്പത്തിനാലു നദികളില്‍ ഭൂരിപക്ഷത്തിന്റെയും അവസ്ഥ ഇതുതന്നെയല്ലേ?

    കുറ്റിപ്പുറം പാലം കടന്ന് പോകുമ്പോള്‍ ഞാനും തിരിഞ്ഞു നോക്കാറുണ്ട്. ചെറുതുരുത്തി, പട്ടാമ്പി പാലങ്ങളില്‍ നിന്നുള്ളതിനേക്കാള്‍ നിളയുടെ മനോഹരമായ കാഴ്ച ഇവിടെയാണ്‌ എന്നുതോന്നുന്നു.അതിനി വേനലില്‍ കരിഞ്ഞുണങ്ങി ഇരുന്നാലും :-)

    ReplyDelete
  8. കുറച്ചു കൊല്ലങ്ങള്‍ക്ക് മുന്‍പ് കഥാകൃത്ത് എന്‍.പ്രദീപ്കുമാറിന്റെ വീട്ടില്‍ പോയപ്പോള്‍ നിലയില്‍ കുളിച്ചതോര്‍മ്മ വരുന്നു ,നിലാവത്ത് ഞാനും നിളയും പരസ്പരം കെട്ടിപ്പിടിച്ചു ,ചിരിച്ചു മറിഞ്ഞു ,അന്ന് മനസ്സില്‍ ഒഴുകാന്‍ തുടങ്ങിയ നിള ഇപ്പോഴും ശാന്തംഒഴുകുന്നു ,,എഴുത്തുകാരന് അഭിനന്ദനങ്ങള്‍ ..

    ReplyDelete
  9. മെയിലില്‍ പോസ്റ്റിന്റെ പേര് കണ്ടു. നിളയെന്നു കണ്ടപ്പോഴേ ഓര്‍മ്മ വന്നത് , ഉമ്പായിയുടെ ഗസലായിരുന്നു .. ഒരു നിളാ തീരത്ത് എന്ന് തുടങ്ങുന്ന ഞാനെന്നും കേള്‍കുന്ന ഗസല്‍....
    അതു ആസ്വദിക്കുന്നത് പോലെ തന്നെ ഈ എഴുത്തും ആസ്വദിക്കാന്‍ കഴിഞ്ഞു... നന്ദി..നന്ദി...


    <<<<<>>>>...സത്യം...പല വിഷയങ്ങളിലും ഞാനും ഇതേ വേദന അനുഭവിക്കുന്നു...

    ReplyDelete
    Replies
    1. പക്ഷെ ഇപ്പോള്‍ എന്തൊക്കെയോ അറിയാനും പറയാനും ശ്രമിക്കുമ്പോള്‍ സാധിക്കാതെ വരുന്നല്ലോ എന്നൊരു വിഷമം >>>>>...സത്യം...പല വിഷയങ്ങളിലും ഞാനും ഇതേ വേദന അനുഭവിക്കുന്നു...

      Delete
  10. പ്രിയപ്പെട്ട മന്‍സൂര്‍,

    ''നാവാമുകുന്ദ പരിപാഹിഹരേ.....''
    പ്രകാശം പരത്തുന്ന ത്രിമൂര്‍ത്തി സംഗമസ്ഥാനത്ത് കണ്ണിനും മനസ്സിനും കുളിര്‍മ നല്കിയൊഴുകുന്ന മനോഹരമായ ഭാരതപ്പുഴ ! തിരുന്നാവായ തിരുനാവമുകുന്ദന്റെ തിരുസന്നിധിയില്‍ വിങ്ങുന്ന മനസ്സുമായി ഞാനും എത്തിയിട്ടുണ്ട്...! തണുത്തു വിറയ്ക്കുന്ന പ്രഭാതത്തില്‍,കുതിച്ചൊഴുകുന്ന നദിയില്‍ മുങ്ങി നിവര്‍ന്നു. ...
    അതൊരു അനുഭവമായിരുന്നു...വാക്കുകള്‍ കൊണ്ടു വര്‍ണിക്കാന്‍ പറ്റാത്ത അനുഭവം.
    വിഷു ദിവസം ഉദയസൂര്യന്റെ കിരണങ്ങള്‍ ഭഗവാന്റെ പാദത്തില്‍ പതിക്കുന്ന വിധത്തിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. വര്‍ഷത്തില്‍ ഒരു ദിവസം മാത്രമാണ് ഇങ്ങിനെ സംഭവിക്കുന്നത്‌.
    ലക്ഷ്മിസമേതനായ മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ. എട്ടു തവണ ഇവിടെ പ്രതിഷ്ഠ നടത്തിയെങ്കിലും വിഗ്രഹങ്ങള്‍ മണ്ണിനടിയിലേക്ക്‌ താഴ്ന്നു പോയെന്നും ഒന്‍പതാമത്തെ പ്രതിഷ്ഠ മണ്ണിലേക്ക് പകുതി താഴ്ന്നപ്പോള്‍ തന്നെ പൂജാരിമാര്‍ മന്ത്രശക്തി കൊണ്ടു വിഗ്രഹം താങ്ങി നിര്‍ത്തി എന്നുമാണ് ഐതീഹ്യം.
    മാമാങ്കചരിത്രം കൊണ്ടു പ്രസിദ്ധമായ ക്ഷേത്രത്തില്‍ ആഘോഷങ്ങള്‍ക്കും രാജഭരണകാല പ്രൌഡിയുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ കോഴിക്കോട് സാമൂതിരി കണി കണ്ടിരുന്നത്‌ നാവാമുകുന്ദനെ ആയിരുന്നു. ഇപ്പോഴും സാമൂതിരി കുടുംബത്തില്‍ പെട്ട ആരെങ്കിലും വിഷുക്കണി കാണാന്‍ തിരുന്നാവായില്‍ എത്താറുണ്ട്.
    മറ്റുള്ള ക്ഷേത്രങ്ങളില്‍ ഉത്സവം കൊടിയേറുന്നത് നാലു നോക്കിയാണ്. എന്നാല്‍ നാവാമുകുണ്ടാണ് 'കൊടിയേറി കാണുക' എന്നാണ് പറയുക. അതാണ് ഉത്സവാരംഭം. വിഷുവിന്റെ തലേന്ന് ഉത്സവം കൊടിയേറും. പുലര്‍ച്ചെ,ബ്രഹ്മ മുഹൂര്‍ത്തത്തില്‍ വിഷുക്കണി ദര്‍ശനം. പത്താം നാള്‍ ആറാട്ടോടെ സമാപനം.
    ഭക്തവത്സലനായ നാവാമുകുന്ദന്റെയും,ഭഗവാന്റെ അനുഗ്രഹം സ്വീകരിച്ചു ഒഴുകുന്ന നിളയും മനസ്സില്‍ സ്വാന്തനം നിറക്കുന്നു. നാട്ടിലേക്കുള്ള തീവണ്ടിയാത്രയില്‍,എന്നും നിളാനദിക്കു മുകളിലൂടെ യാത്ര ചെയ്യുമ്പോള്‍, ചാഞ്ഞും ചെരിഞ്ഞും പുഴയില്‍ വെള്ളം നോക്കിയിരിക്കും...!
    സകല പാപങ്ങളെയും നിളാനദിയിലെ ഓളങ്ങളിലേക്ക് ഒഴുക്കി വിട്ടു, മുങ്ങി തോര്‍ത്തി,നാവാമുകുന്ദന്റെ ത്രുനടയില്‍ നില്‍ക്കുമ്പോള്‍, ആ പുണ്യദര്‍ശനം ആനന്ദദായകം !
    മനോഹരമായ നിളയും ശ്രീ നവാമുകുന്ദനും ചങ്ങായിയുടെ വരികളില്‍ ചാരുത നേടി ! അഭിനന്ദനങ്ങള്‍...!
    ഈ വിഷയം തിരഞ്ഞെടുത്തതിനു..!
    ഇനിയും എഴുതാന്‍ ഒരുപാട് ബാക്കി...!അപ്പോള്‍,ചങ്ങായി,നിര്‍ത്തട്ടെ?
    ഒരു പാട് വായനക്കാര്‍ മനസ്സ് കൊണ്ടെങ്കിലും ആ പാപനാശിനിയില്‍ മുങ്ങിനിവരാന്‍ ഇടയാക്കിയതില്‍, മന്‍സൂര്‍, ഒരായിരം നന്ദി!
    സ്നേഹം,
    അനു

    ReplyDelete
  11. നിള സുന്ദരിയാണ്‍...സുശീലയാണ്‍....രാഗിണിയാണ്‍...
    എത്ര പറഞ്ഞാലും പാടിയാലും തീരില്ല അവളെ കുറിച്ചുള്ള വര്‍ണ്ണനകളും വിശേഷങ്ങളും..
    നിളയെ സമര്‍പ്പിച്ച ന്റ്റെ കൂട്ടുകാരന്‍ ഒരു ഗാനം തന്നെ ആകട്ടെ..

    നീരാടുവാൻ നിളയിൽ നീരാടുവാൻ
    നീയെന്തെ വൈകി വന്നൂ പൂന്തിങ്കളേ (2)

    ഈറനാം വെൺ നിലാവിൻ പൂമ്പുടവയഴിഞ്ഞൂ
    ഈ നദി തൻ പുളിനങ്ങൾ ചന്ദനക്കുളിരണിഞ്ഞു
    പൂമ്പുടവ തുമ്പിലെ കസവെടുത്തു
    പൂക്കൈത കന്യകമാർ മുടിയിൽ വെച്ചൂ (നീരാടുവാൻ...)


    ആറ്റുവഞ്ചി പൂക്കളും കാറ്റിലാടിയുലഞ്ഞൂ
    ആലിമാലി മണൽത്തട്ടും ആതിരപ്പൂവണിഞ്ഞൂ
    ആലിന്റെ കൊമ്പത്തെ ഗന്ധർവനോ
    ആരെയോ മന്ത്രമോതി ഉണർത്തിടുന്നു (നീരാടുവാൻ..)

    ചിത്രം/ആൽബം: നഖക്ഷതങ്ങൾ
    ഗാനരചയിതാവു്: ഒ എൻ വി കുറുപ്പ്
    സംഗീതം: ബോംബെ രവി
    ആലാപനം: കെ ജെ യേശുദാസ്

    എഴുത്തിനെ കുറിച്ച് നിയ്ക്ക് ഒന്നും പറയാന്‍ തോന്നുന്നില്ല,ക്ഷമിയ്ക്കുമല്ലോ..
    മുന്നത്തെ പല പോസ്റ്റുകളിലും അവതരിപ്പിച്ച അതേ പറച്ചിലുകള്‍ പോലെ തോന്നിച്ചു..ഒരേ ശൈലി..
    പുതിയ രൂപം വേണമെന്നില്ല....ഭാവം ആകാം...കാത്തിരിയ്ക്കുന്നു....ആശംസകള്‍ ട്ടൊ..!

    ReplyDelete
    Replies
    1. വിമര്‍ശനത്തെ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു വര്‍ഷിണീ. . വ്യത്യസ്തക്ക് വേണ്ടിയുള്ള ശ്രമം തീര്‍ച്ചയായും ഉണ്ടാകും. തുറന്ന അഭിപ്രായത്തിന് ഹൃദയം നിറഞ്ഞ നന്ദി.

      Delete
  12. "ആ രംഗം സർവ്വമാച്ഛാദിതമഹഹ ചിരാത് കാലമാം ജാലവിദ്യ

    ക്കാരൻ തൻ പിംഛികോച്ചാലനമുലകിൻ വരുത്തില്ല എന്തെന്തുമാറ്റം

    നേരമ്പോക്കെത്ര കണ്ടൂ ഭവതി ഇഹ പദം തോറുമെന്തൊക്കെ മേലിൽ

    സ്വൈരം കാണും ത്രിലോകപ്രഥിത നദി നിളാദേവി നിത്യം നമസ്തേ"

    (വള്ളത്തോള്‍ )


    ഒരു സംസ്കൃതിയുടെ ദിവ്യ പ്രവാഹമായി ഒഴുകുന്ന നിളയെ ഞാനും നമിക്കട്ടെ .

    പുഴകള്‍ കരയുമോ എന്ന്‌ അറിയില്ല.കവിഭാവനയില്‍ പുഴകള്‍ ചിലപ്പോള്‍ കരയുന്നു,ചിലപ്പോള്‍ ചിരിക്കുന്നു .

    കണ്ണീര്‍ വറ്റിയാല്‍ പിന്നെയൊന്ന് ഉറക്കെ കരയുവാന്‍ ആര്‍ക്കാണ് കഴിയുക!

    കരയുവാന്‍ കണ്ണുനീര്‍ വേണ്ട എങ്കില്‍ .....മന്‍സൂര്‍ കേട്ടത് നിളയുടെ "വിളി " ആയിരിക്കില്ല ,നിലവിളിയാകും .

    വീണ്ടും എഴുതുക ,ആശംസകളോടെ

    സുജ

    ReplyDelete
  13. ലളിതമായ ശൈലി ...ഭാവുകങ്ങള്‍

    ReplyDelete
  14. നല്ല കുളിരുള്ള പോസ്റ്റ്
    നിള പലപ്പോഴും എന്നിലെ ചളികളെ ഒഴിക്കിയിടുണ്ട്

    ReplyDelete
  15. നിളക്കും പൊന്നാനി പള്ളിക്കും പറയാന്‍ കഥകള്‍ ഇമ്മിണി ഉണ്ട്
    ആശംസകള്‍

    ReplyDelete
  16. ചെറുവാടി,

    നിളയുടെ തീരത്ത്‌ കൂടി ചാലിയാറിനെ സ്പര്‍ശിച്ചു ഒരിക്കല്‍ കൂടി താങ്കള്‍ കൊണ്ട് പോയി, ഇത്തവണ പക്ഷെ ചരിത്രങ്ങളെ കൂട്ടുപിടിച്ചുള്ള യാത്ര വളരെ നന്നായി. സാമൂതിരിയും മാമാങ്കവുമെല്ലാം ചരിത്രത്തിലെ മാര്‍ക്കിനു മാത്രമായി നില നില്‍ക്കുമെങ്കിലും, മരണ മണി മുഴങ്ങി കഴിഞ്ഞ നിളയുടെ രോദനം പോലും നമുക്ക് അന്യമാകുന്ന കാലം വിദൂരമല്ല.

    ആശംസകളോടെ..

    ReplyDelete
  17. നിളാ തീരത്ത്‌ കൂടെ നടന്ന ഒരു അനുഭവം.
    നിളയെ കൂട്ടാതെ ഒരെഴുത്ത് വടക്കന്‍ കേരളക്കാര്‍ക്കുണ്ടാകുമോ.
    നന്ദി

    ReplyDelete
  18. നിളയുടെ കുളിരിനെ കുറിച്ചോര്‍ത്ത് രോമാഞ്ചമണിയാം , അതല്ലേ ഇപ്പോള്‍ പറ്റൂ.നല്ല വായനാസുഖം കിട്ടി ഭായ്.

    ReplyDelete
  19. വായിക്കുകയായിരുന്നില്ല. വരികളിലൂടെ ചെറുവാടിയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. വര്ത്തമാനത്തിലേക്കും ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലെക്കും നിളയുടെ പശ്ചാത്തലത്തിലൂടെ ഒരു യാത്ര. മനോഹരമായ അവതരണം. ഓരോ കാഴ്ചകളെയും തഴുകി പോകുന്ന വര്‍ണനകളുടെ വിസ്മയം കൊണ്ട് അനുവാചകരെ കൂടെ നടത്താന്‍ എഴുത്തുകാരന് കഴിയുന്നു. അഭിനന്ദനങ്ങള്‍.

    ReplyDelete
  20. മൻസൂർ കലക്കികെട്ടോ...

    ReplyDelete
  21. ചെറുവാടിയുടെ നീളാ വര്‍ണ്ണനയില്‍ ലയിച്ചു ഞാന്‍ ഇരുന്നു പോയി ഏറെ നേരം. ആ നദിയുടെ വിവിധ ഭാവങ്ങള്‍ അടുത്തറിഞ്ഞവന്‍ ആകയാല്‍ വല്ലാത്തൊരു മാനസിക ആനന്ദത്തോടെയാണ് ഞാന്‍ ലേഖകന്റെ വരികള്‍ക്കൊപ്പം സഞ്ചരിച്ചത്. മനുഷ്യന്റെ കച്ചവടകണ്ണിന്റെ കൂര്‍ത്ത നോട്ടം അവളില്‍ പതിച്ചപ്പോള്‍ ഇന്നവളുടെ രൂപം മാറി. അവധികള്‍ക്ക് നാട്ടിലെത്തുമ്പോള്‍ അവളുടെ നെഞ്ചിലൂടെ ഒഴുകുന്ന കണ്ണുനീര്‍ ചാലുകള്‍ കാണുമ്പോള്‍ അറിയാതെ ഞാന്‍ ചോദിച്ചു പോകും.
    "നിര്‍മ്മലേ നിളെ നിനക്കെന്തു പറ്റി"? എന്ന്.
    ആശംസകള്‍ മന്‍സൂര്‍

    ReplyDelete
  22. ഇനി കാണാന്‍ അധികം ഉണ്ടാകില്ല എന്ന മനസ്സിലാക്കല്‍, ഒരു നിധി പോലെ സൂക്ഷിക്കാന്‍ ഇന്നത്തെ കാഴ്ച്ചകളെങ്കിലും പകര്ത്തെണ്ടിയിരിക്കുന്നു. ഒരു യാത്രയിലെ ഓര്‍മ്മകള്‍ മായാതെ സൂക്ഷിക്കാന്‍.
    നന്നായിരിക്കുന്നു.

    ReplyDelete
  23. സഹൃദയരായ മലയാളികളുടെ മനസ്സിലെങ്കിലും എക്കാലത്തും കാണുമായിരിക്കും നിള. എം ടി കണ്ടറിഞ്ഞ
    നിളയുടെ ആത്മാവ് മലയാളികള്‍ക്ക് പറഞ്ഞുകൊട്തെങ്കിലും അവര്‍ക്ക് മനസ്സില്‍ മാത്രം മതി നിളയെ. യഥാര്‍ത്ഥ
    സ്നേഹം മനസ്സിലാണെന്ന് വിശ്വസിക്കുന്നത് കൊണ്ടോ എന്തോ ആവാം. നിളയുടെ ആത്മാവിനെ തൊടുവാന്‍
    മന്‍സൂര്‍ ശ്രമിച്ചത്‌ കാണുന്നത് പ്രോത്സാഹന ജനകം. ആശംസകള്‍

    സസ്നേഹം
    അപ്പു

    ReplyDelete
  24. എം ടി യുടെ തിരക്കഥയില്‍ വന്ന "അമൃതംഗമയ" എന്ന ഒരു സിനിമയുണ്ട്. തിരുനാവായിലും നിളയുടെ തീരങ്ങളിലും വെച്ചെടുത്ത പടമാണ്. തുടക്കം തന്നെ നിളാ നദിയെ മനോഹരമായ ഒരു ഫ്രെയിമിലൂടെ കാണിച്ചു കൊണ്ടാണ്.
    ചെറുവാടിയുടെ ഈ ലേഖനം വായിച്ചപ്പോള്‍ ആര്‍ദ്രമായ പല ഓര്‍മകളും ഉണരുന്നു. ശാന്തമായ പുഴയുടെ ഒഴുക്കുള്ള എഴുത്ത്.

    ReplyDelete
  25. നിളയെന്ന് കേട്ടാല്‍ ആദ്യം ഓര്‍മ്മ വരുന്നത് എന്റെ പ്രിയപ്പെട്ട എം.ടിയെയാണ്. സേതുവും ഓപ്പോളും എന്തിനേറെ സിലോണില്‍ നിന്നു വന്ന കുഞ്ഞു പെങ്ങളും വരെ ഓടിക്കളിച്ച , കാലുയുര്‍ത്തിവെച്ച് നടന്ന പ്രിയ കഥാകാരന്റെ നിള. ശാരദയും ഷീലയും ശോഭനയും മോനീഷയും എല്ലാം അളകങ്ങള്‍ മാടിയൊതുക്കി കണങ്കാല്‍ സൌന്ദര്യം കാട്ടി ഓടിയകന്ന ഒട്ടേറെ എം.ടി തിരക്കഥകളിലെ നിള. ആ നിളയുടെ ഇന്നത്തെ അവസ്ഥ എന്ത്? ചിന്തനീയമാണ്.. ചെറുവാടിയുടെ എഴുത്തിന്റെ റേഞ്ച് അളക്കപ്പെടുന്നതായില്ല പോസ്റ്റ്. പുകഴ്ത്തലുകളേക്കാള്‍ വിമര്‍ശനങ്ങളെ ചെറുവാടി സ്വീകരിക്കും എന്നത് കൊണ്ട് തുറന്ന് തന്നെ പറയുന്നു പ്രിയ മിത്രമേ.. ഇതിലും മനോഹരമായി ചെറുവാടി എഴുതിയിട്ടുണ്ട്. ഇനിയും ഇതിലും മനോഹരമായി എഴുതുമെന്ന് എനിക്കുറപ്പുമുണ്ട്. പിന്നെ എല്ലാക്കാലവും എല്ലാപോസ്റ്റും ഒരു പോലെ നിലവാരം വരണമെന്നില്ലല്ലോ.. അതുകൊണ്ട് തന്നെ ചെറുവാടിയുടെ കൂടുതല്‍ മികച്ച പോസ്റ്റിനായി ഞാന്‍ കാത്തിരിക്കും..

    ReplyDelete
    Replies
    1. പ്രിയ മനോ.
      ഒത്തിരി സന്തോഷം. എന്നെ പലപ്പോഴും നന്നായി പ്രോത്സാഹിപ്പിച്ചിട്ടുള്ള മനോ, ഈ പോസ്റ്റ്‌ നിലവാരം പുലര്‍ത്തിയില്ല എന്ന് പറയുമ്പോള്‍ എന്‍റെ പരാജയം ഞാന്‍ മനസ്സിലാക്കുന്നു. ഈ തുറന്ന അഭിപ്രായം ഞാന്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു . തീര്‍ച്ചയായും പുതിയൊരു എഴുത്തിനെ സമീപ്പിക്കുമ്പോള്‍ ഇതൊരു ഓര്‍മ്മപ്പെടുത്തലാകും എനിക്ക്. ഹൃദയം നിറഞ്ഞ നന്ദി.

      Delete
  26. നന്നായിട്ടുണ്ട് .ഞങ്ങളുടെ പുഴയെ പറ്റി എഴുതുമ്പോൾ നന്നായില്ലെങ്കിലല്ലെ അൽഭുതള്ളൂ..

    ReplyDelete
  27. "നിളയുടെ സംഗീത രസം
    നിറമാര്‍ന്നതായ സരം
    സുന്ദര സങ്കല്പ്പഭൂമീ...
    സായാഹ്ന സാഗരം ചന്ദനം ചാര്ത്തിടും..."
    ടിപിയുടെ വരികളാണ് ഓര്‍മ്മ വന്നത്. ചാലിയാറിന്റെ സഹോദരിയായ നിള ഒരു ഓര്‍മ്മയായി മാറുമോ എന്ന ഭയമാണിപ്പോള്‍. പോസ്റ്റ്‌ മനോഹരം.

    ReplyDelete
  28. സ്വഛവും പരിശുദ്ധവുമായ നിളാനദിയുടെ തീരത്ത് വിശ്രമിക്കാനും, പ്രഭാതസ്നാനവും നമസ്കാരവും നടത്താനും എനിക്കും സാധിച്ചിട്ടുണ്ട്. നിറഞ്ഞൊഴുകിയ നിളയുടെ ഓർമ്മകളിൽ വീണ്ടും സഞ്ചരിക്കാനുതകി, ഈ പോസ്റ്റ്. പുതുമയുള്ള എഴുത്തുകളുമായി ഇനിയും വരുമല്ലോ? ഭാവുകങ്ങൾ....

    ReplyDelete
  29. നിളയുടെ തീരത്ത്‌ കൂടെ ഒരു പ്രദക്ഷിണം ,,ഒരു വിഷമം മാത്രം ആ പുണ്യ നദിയും നാശത്തിന്റെ വഴിയിലാണ് ..ഇപ്പോള്‍ വറ്റി വരണ്ട നിളാനദിയില്‍ ഇപ്പോള്‍ നടക്കുന്നത് പഴയ മാമാങ്കല്ല ..രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങളും ആധുനിക മാമാങ്കങ്ങളുമാണ് എന്ന് മാത്രം ..

    ReplyDelete
  30. മലയാളം എന്നപോലെ തന്നെ നിളയും മനസ്സില്‍ ഭാവുകത്വതോടെ നിലനില്‍ക്കുന്നു. എം.ടിയുടെ കഥകളിലൂടെ, അതുപോലെതന്നെ സി.രാധാകൃഷ്ണന്റെ നോവലുകളിലൂടെ ഹൃദയത്തില്‍ നിറഞ്ഞൊഴുകിയ നിളയെ ഒരുപാടു മോഹിച്ചു കാണാനെത്തി,ഒരിക്കല്‍. നിള മെലിഞ്ഞു വിരൂപയായി.. എങ്കിലും ഉള്ളിലെന്നും നിറഞ്ഞു തുളുമ്പുന്ന നിളയുണ്ട്.
    നന്നായി,വളരെ നന്നായി,മന്‍സൂര്‍.

    ReplyDelete
  31. മന്‍സൂര്‍ ഈ യാത്രാ കുറിപ്പ്‌ എനിക്കിഷ്ടപ്പെട്ടു, നിളയുടെ പോഷക നദിയായ തൂതപ്പുഴയുടെ തീെരത്താണ്‌ എന്‌റെ വീട്‌, കടുത്ത വേനലിലും നിളയെ നീരൊഴുക്കുള്ളതാക്കി നില നിര്‍ത്തുന്നത്‌ തൂതപ്പുഴയാണെന്ന് എവിടെയോ പണ്‌ട്‌ വായിച്ചിട്ടുണ്‌ട്‌. പത്ത്‌ വര്‍ഷം മുമ്പ്‌ പട്ടാമ്പിയില്‍ ചെന്നാല്‍ കാണാന്‍ കഴിയുക നിളയെ നശിപ്പിച്ച്‌ കൊണ്‌ടിരിക്കുന്ന മനുഷ്യരെയാണ്‌. പുഴയിലേക്ക്‌ ലോറികള്‍ ഇറക്കി പുഴയില്‍ നിന്ന് തന്നെ മണല്‍ കോരി നിറക്കുന്ന അപൂര്‍വ്വം ചില കാഴ്ചകളിലൊന്നാണത്‌. നിയമ പ്രകാരം ഇപ്പോള്‍ അവ അവസാനിപ്പിച്ചെങ്കിലും പാത്തും പതുങ്ങിയും മണല്‍ ഖനനം പൂര്‍വ്വാധികം ശക്തിയോറ്റെ നടക്കുന്നുണ്‌ട്‌. നിളയെ കുറിച്ച്‌ ഇനി എഴുതില്ല എന്ന് എം ടി യെ കൊണ്‌ട്‌ പറയിച്ചതിനുള്ള ഒരു കാരണം പുഴയെ സംരക്ഷിക്കണമെന്ന അദ്ദേഹത്തിന്‌റെ ആവശ്യങ്ങള്‍ കാറ്റില്‍ പറത്തിയത്‌ തന്നെയാവാം. ഒാരോ നദികള്‍ക്കും വ്യത്യസ്ഥമായ കഥകള്‍ നമ്മോട്‌ പറയാനുണ്‌ട്‌. കഥകള്‍ ഇനിയും തുടരട്ടെ. ആശംസകള്‍ കൂട്ടുകാരാ...

    ReplyDelete
  32. നിളാ നീ വാനം കാറ്റ് ..

    ReplyDelete
  33. ചരിത്രത്തിന്റെ പിന്നാമ്പുറങ്ങള്‍ കടന്നു നിളാ..തീരത്തിലൂടെ വര്തമാനകാലത്തെത്തിയ പ്രതീതി...
    അഭിനന്ദനങള്‍.......................,,,,

    ReplyDelete
  34. മുറ്റത്തെ മുല്ലക്കു മണമില്ല എന്നു പറയുന്ന പോലെ ,കുറ്റിപ്പുറത്ത് ഫുഡ് കോര്‍പ്പറേഷന്‍ ഗോഡൌണില്‍ അസിസ്റ്റന്റായി കുറെ കാലം ജോലി ചെയ്ത എനിക്കു നിളയുടെ മരണവും കുറെയൊക്കെ കാണാന്‍ കഴിഞ്ഞിരുന്നു...

    ReplyDelete
  35. പ്രിയപ്പെട്ട ,
    അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍
    സീ വി തങ്കപ്പന്‍
    ടോംസ് തട്ടകം
    ബെഞ്ചാലി
    ആറങ്ങോട്ട്‌ക്കര മുഹമ്മദ്‌
    നൌഷു
    ഹാഷിക്ക്
    സിയാഫ്
    ഖാദു
    അനുപമ
    സുജ
    കോണത്താന്‍
    ഷാജു
    കൊമ്പന്‍
    ഇളയോടന്‍
    വായിക്കുകയും ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. തുടര്‍ന്നും വായനയും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.

    ReplyDelete
  36. പ്രീയ മന്‍സൂ .. എഴുതിയാലും
    എഴുതിയാലും മതിവരാത്ത
    ഒന്നു തന്നെ നിള ...
    നിളയുടെ തീരവാസി തന്നെ ഞാനും
    മിക്കപ്പൊഴും നാവമുകുന്ദന്റെ ക്ഷേത്രനടയില്‍
    അരയാലിന്‍ ചോട്ടിലിരുന്നു നിളയെ കണ്ടിട്ടുണ്ട്
    കണ്ടാലും കണ്ടാലും മതി വരാത്തൊരു
    കുളിരാണ് നിള ..
    എള്ളും പൂവും കൊണ്ടു ആത്മാവിന്
    മോക്ഷമേകുന്ന മനസ്സുകളെ ഓളത്തില്‍
    വന്നു സ്പര്‍ശിച്ചു പൊകുന്നുണ്ട് അവള്‍..
    അതു പൊലെ ജീവന്റെ തുടുപ്പുകളേ
    അടിത്തട്ടിലേക്ക് അടുപ്പിച്ച കയങ്ങളുടെ
    സ്നേഹചുഴികളും വഹിക്കുന്നവള്‍..
    സംസ്കാരമുറങ്ങുന്ന ആ മണല്‍തരികളില്‍
    ഒരുപാട് സന്ധ്യകളില്‍ ഒറ്റക്ക് കിടന്നിട്ടുണ്ട് ..
    ആകാശവും , നിളയും നല്‍കുന്നൊരു ഫീല്‍ ഉണ്ട്
    അതു അവിടെ പൊയി അറിയണം ..
    വരികളില്‍ നിളയോടുള്ള ഇഷ്ടം പ്രകടമാണ് ,
    കൂടെ ചാലിയാറിനേയും .. എന്നത്തേയും
    പൊലെ മന്‍സുവിന്റെ കരങ്ങളില്‍
    അതു മഴയായ് പൊഴിഞ്ഞു വീണൂ..

    നിളയുടേ ഓളമടങ്ങാത്ത മണല്‍തരികളില്‍
    അവളേ നിനച്ചു ഞാന്‍ ഒരുപാട് സന്ധ്യകളില്‍
    മയങ്ങി പോയിട്ടുണ്ട്,ചെറുമഴയോ,കാറ്റോ
    വന്നുണര്‍ത്തും വരെ..തിരിച്ച് വീട്ടിലേക്ക്
    പോകുമ്പൊള്‍ സന്ധ്യചോര്‍ന്ന നാട്ടുവഴികളില്‍
    കരിന്തിരികളൂടേ ഗന്ധമെന്നേ കൂട്ടുന്നത്
    പഴയയൊരു വേദനയുടേ സ്മരണകളിലേക്കാണ്...
    ഇന്നു നിളയുടേ വറ്റി വരണ്ട മാറിടങ്ങളില്‍
    പാദങ്ങളൂന്നുമ്പൊള്‍ രണ്ടു തുള്ളി കണ്ണുനീര്‍
    തുലാവര്‍ഷ പ്രളമായീ മാറുമ്പൊള്‍ ..
    എനിക്ക് അന്യമായീ പോയത്തിന്റേ
    ആഴം അറിയുന്നു ..ഒരിക്കലും തിരിച്ച് കിട്ടാത്ത,
    ഒരു പിന്‍ വിളിക്ക് പോലും
    സാധ്യതയില്ലാതേ കൃഷ്ണപക്ഷ രാവുകളില്‍
    പൊഴിയാതേ പൊയ നിലാവാണവള്‍..
    അമ്മേ നിളേ നിന്റെ അകകാമ്പില്‍
    നിന്നുയരുന്ന ചൊദ്യങ്ങള്‍ എന്റേ
    കൈവെള്ളയില്‍ ഓളം വെട്ടുന്നുണ്ട് ..
    നീ തേടുന്നത് എന്റേയും അവളുടേയും
    നിശ്വാസങ്ങളാണെന്നും അറിയുന്നു ..
    ഞാന്‍ ഏകാനാനെന്നറിഞ്ഞാലും ..
    ഇന്ന് പുഴ നിറഞ്ഞൊഴുകുന്നുണ്ട് ,
    എന്റേ നിളേ നിന്നേ കാണാന്‍ ചന്തവും
    കൂടീയിട്ടുണ്ട്..ഞങ്ങള്‍ തീര്‍ത്ത കനത്ത
    പ്രതലങ്ങള്‍ ഇടക്കുള്ളതൊഴിച്ചാല്‍ ..
    ഇന്നു ഞാനുണ്ട് നിന്നരുകില്‍,എന്നിട്ടും
    ഞാനന്ന് നിന്നോട് പറഞ്ഞ വാക്കു പോലെ
    ഞങ്ങളൊരുമിച്ചൊരു യാത്ര,അതും
    നിന്റേ അന്തരാത്മാവിനേ തേടിയുള്ളൊരു യാത്ര..
    അതിനവള്‍..എന്റേ ചാരെയില്ലാതേ പൊയീ..
    ഇനി കര്‍മ്മങ്ങളുടേ ഒരു ചുവട് വയ്പ്പ്
    കഴിഞ്ഞിരിക്കുന്നു ഒരു തിരി നാളമെന്റേ
    ഹൃദയത്തേ വീര്‍ത്തു വെണ്ണീറാക്കുമ്പൊള്‍..
    ഒരു പിടി എള്ളും അരിയും കൊണ്ടു
    നിന്റേ മേലേ ഇങ്ങനെ ഒഴുകീ നടക്കുമ്പൊള്‍..
    അകലേ കുങ്കുമ സന്ധ്യകളില്‍ നിളയേ
    വര്‍ണ്ണാഭമാക്കുമ്പൊള്‍ നിന്റേ അടിത്തട്ടില്‍
    അവളൂടേ ആത്മാവും തേടീ ഞാന്‍ ഒഴുകാതേ
    കാത്തിരിക്കാം ..

    മന്‍സൂ മനസ്സ് ആകെ മൂടീ ..നിള എപ്പൊഴും
    ഗൃഹാതുരമായ നേരാണ്..എത്ര ഒളിപ്പിച്ചു
    വച്ചാലും അതു പൊന്തിവരും ,,ചില നോവൊടെ ..
    ഈ മനസ്സ് തിരിഞ്ഞൊന്നു നോക്കിയ പൊലെ
    എന്റേ ഹൃദയം എനിക്ക് നിളയിലെവിടെയോ
    കളഞ്ഞു പൊയിരിക്കുന്നു ..
    ഈ വരികള്‍ക്ക്,നിളയുടെ കുളിരിന് നന്ദീ മന്‍സൂ ..

    ReplyDelete
  37. മന്‍സൂര്‍
    ഇതാണ് എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട മന്‍സൂറിന്റെ ലേഖനം ( കാരണം ഊഹിക്കാമല്ലോ )

    ReplyDelete
  38. നിളാ തീരങ്ങളിലൂടെയുള്ള ഈ തീർത്ഥയാത്ര മനസ്സ് കുളിർപ്പിച്ചു, സന്തോഷം,നന്ദി.

    ReplyDelete
  39. നന്നായിട്ടുണ്ട് ട്ടോ ..

    ReplyDelete
  40. നിള തീരത്തിലൂടെയുള്ള ഈ യാത്രയും ഹൃദ്യമായി..വായനക്കാരെയും കൂടെ നടത്തുന്ന ഇക്കയുടെ മാന്ത്രികത ഈ പോസ്റ്റിലും ഉണ്ടായിരുന്നു.

    ReplyDelete
  41. ഒരിക്കൽ തിരുനാവായയിലൊരു പരിപാടിക്ക് പോയപ്പോൾ നിളയെ ദൂരെ നിന്നും നോക്കി കണ്ടു.പിന്നെ എം.ടിയുടെ കഥകളിലൂടെയും. ഇതാണ് നിളയുമായുള്ള എന്റെ ബന്ധം.നിളയോട് ചേർന്നിരിക്കാൻ ഞാനെന്നും കൊതിക്കറുണ്ട്. പക്ഷെ ഇതു വരെ സാധിച്ചിട്ടില്ല.ഇനി അതെല്ലാം ഒരോർമ്മകളാറയി മാറും. നഷ്ട്ടബോധാത്തോടെ അവയുടെ ചരിത്രം പറഞ്ഞു തരാൻ ഇനി അക്ഷരങ്ങളെയുണ്ടാവു.

    നല്ല പോസ്റ്റ്.അഭിനന്ദനങ്ങൾ.

    ReplyDelete
  42. വേഗത്തിൽ ടൈപ്പ് ചെയ്തപ്പോൾ അശ്രദ്ധ കൊണ്ടാവണം ഒന്നുരണ്ട് തെറ്റുകൾ വാക്കുകളിൽ കടന്നു കൂടി.ക്ഷമിക്കണെ.

    ReplyDelete
  43. നന്നായിട്ടുണ്ട്....
    വളാഞ്ചേരിക്കാരനായ ഞാന്‍ നിളയെ പറ്റി ബ്ലോഗിലൂടെ വായിക്കുമ്പോള്‍ എന്തോ ഒരു സുഖം....
    ആശംസകള്‍...

    ReplyDelete
  44. നിളയെപ്പറ്റി കേട്ടറിവേ ഉള്ളൂ ..
    നിളാ തീരം തന്ന അനുഭവങ്ങള്‍
    വായിച്ചു അറിഞ്ഞു...ഇപ്പൊ അത്
    വെറും തീരം മാത്രം ആവുന്നു എന്ന
    വേദനയും മറ്റ് എല്ലാ നദികളെയും
    പോലെ..
    നന്ദി മന്‍സൂര്‍ മനോഹരമായ
    ഈ വിവരണത്തിന്...

    ReplyDelete
  45. നിളയെ പ്പോലെ ...മനോഹരമായി ഒഴുകി ഈ വരികളും ....നിളയുടെ തുടിപ്പുകള്‍ കണ്ടറിഞ്ഞ എനിക്ക് സംതൃപ്തി നിറഞ്ഞ വായന സമ്മാനിച്ച ഇക്കാക്ക് ഒരു പാട് നന്ദി ..ഒരു പെരുന്നാളിന് വീട്ടില്‍ പറയാതെ ആദ്യമായ്‌ നിളാ നദി കാണാന്‍ പോയതും ,കുളിച്ചതും ,തോണിയില്‍ കയറിയതും ...ഓര്‍മ്മകളില്‍ തെളിയുന്നു ....എ ഓര്‍മകള്‍ക്ക് തിരികൊളുത്തിയതിനു വീണ്ടും നന്ദി ..ഇനിയും എഴുതുക മനോഹരമായി തന്നെ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  46. പുഴ ഒഴുകുന്ന വഴികളിലൂടെ ചരിത്രത്തിന്റെ പിന്നാമ്പുറം തേടി, നാട്ടുകഥകളുടെ മിഴിച്ചെപ്പുകള്‍ തേടി , നാടന്‍ പാട്ടുകളുടെ ശീലുകള്‍ തേടി ഈ സംസ്കാരത്തോട്‌ ചേര്‍ന്ന് യുഗങ്ങള്‍ പിറകിലോട്ട് പോയാലോ...
    ഓരൊ നദീതടസാംസകാരങ്ങളും അവിടെനിന്നു രൂപം കൊണ്ട നവീനജീവിത മഹിമകളും നമ്മുക്ക് കണ്ടടുക്കാം..
    അതുപോലെയുള്ള , നല്ലൊരു നിളാസ്മരണയുമായി ചരിത്രത്തിലേക്കുള്ള ഈ എത്തി നോട്ടം അസ്സലായി കേട്ടൊ മൻസൂർ

    ReplyDelete
  47. അമ്പതാം കമന്റ് എന്റെ വക.

    പതിവു പോലെ പോസ്റ്റ് നന്നായി, മാഷേ

    ReplyDelete
  48. ഈ യാത്രയ്ക്കും നന്ദി......

    ReplyDelete
  49. ഇങ്ങു തെക്ക് എന്‍റെ ആലപ്പുഴയില്‍ കായലുകളും,തോടുകളും അനേകമുണ്ടെങ്കിലും എനിക്ക് പ്രിയം നിളയാണ്.ഒരിക്കല്‍ മാത്രമേ നിളാതീരത്ത് എത്തുവാനും അവളെയൊന്നു അടുത്ത് കാണുവാനും സാധിച്ചുള്ളൂ,അതും അല്‍പ സമയം മാത്രം. നിളയുടെ തീരത്ത് ഒരു കൊച്ചു വീട് എന്റെ എന്നത്തേയും സ്വപ്നമാണ്...ഇനിയും തീര്‍ച്ചയും വരും,അവളുമായി സൌഹ്രിദത്തിലാവുകയും ചെയ്യും...

    നിളയെ കുറിച്ചുള്ള ഈ പോസ്റ്റ്‌ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.എല്ലാവിധ ഭാവുകങ്ങളും നേരുന്നു..

    ReplyDelete
  50. ഞാന്‍ ഇന്നും വൈകിയെങ്കിലും നിള വിളിക്കുമ്പോള്‍ ഒന്ന് വന്നു ചാരത്തൂടെ അല്പം കറങ്ങിതിരിയാതെ എങ്ങനെ പോവാന്‍ കഴിയും??
    നിള ഇനിയുമിനിയും ഒഴുകട്ടെ....

    ReplyDelete
  51. ഞാനുമൊരിക്കല്‍ കണ്ടിരുന്നു നിള.പക്ഷെ,അന്നത് വറ്റി വരണ്ട നിലയിലായിരുന്നു.
    ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ഒരിക്കല്‍ കൂടെ ഒഴുകുന്ന നിളയെ കാണാന്‍ മോഹം തോന്നുന്നു.

    ReplyDelete
  52. നിളയോടൊപ്പം ഒഴുക്കികൊണ്ട് വന്ന പോസ്റ്റില്‍ പല പുതിയ അറിവുകളും സമ്മാനിച്ചു. ഇവിടെ പറഞ്ഞ ഐതിഹ്യങ്ങളൊക്കെ ആദ്യായി കേള്‍ക്കുന്നവയാണ്‌. സന്ദര്ശിച്ച സ്ഥലങ്ങള്‍ ഭംഗിയായി വിവരിക്കാനും ഒരു കഴിവ് വേണം..അഭിനന്ദനങ്ങള്‍..

    ReplyDelete
  53. മന്‍സൂര്‍ .ജി യിലൂടെ നിളയുടെ ഒഴുക്ക് കാണാന്‍ പറ്റിയതില്‍ സന്തോഷം .....ഇനിയും പ്രതീക്ഷിക്കുന്നു ..നന്ദി ആശംസകള്‍

    ReplyDelete
  54. hai mansoorikka .....pala kalaakaaranmarkkum avarude sahityathinu jeevanayittulla aa nilayude jeevaninnu poyikkondirikkukayanu...verum manalkkoombaramayi marukayanu....athil ninnoru mochanam nilaykkundakumo? nilaye enganeyenkilum ellavarum oorkkatte....

    ReplyDelete
  55. മനസ്സില്‍ ഓരോ കാര്യവും സ്പര്‍ശിക്കുന്നത് ഓരോരുത്തര്‍ക്കും ഓരോ രീതിയിലാണ്.ചിലത് പ്രതീക്ഷിക്കുന്നത് പോലെയാകാത്തതോ അതുപോലെയായിരുന്നെന്കില്‍ എന്ന് ചിന്തിക്കുന്നതോ എന്റെ ആസ്വാദന നിലവാരത്തിന്റെ പ്രശ്നം കൊണ്ടാവും എന്ന് കരുതാനാണ് എനിക്കിഷ്ടം

    ReplyDelete
  56. നിള ഒരു വല്ലാത്ത അനുഭൂതിയാണ്, പുഴയോഴുകുന്ന ആ മനോഹര വഴികളില്‍ ഉടനീളം ചരിത്രത്തിന്റെ മനോഹരങ്ങളായ ശേഷിപ്പുകളും കാണാം, പറയാന്‍ മറന്നു പോകുന്ന കാഴ്ചകളിലേക്ക് മന്‍സൂര്‍ വരികളെ പടര്‍ത്തി..ആശംസകള്‍

    ReplyDelete
  57. പ്രിയപ്പെട്ട ,
    റോസാപ്പൂക്കള്‍
    സിദ്ധീഖ് തൊഴിയൂര്‍
    അക്ബര്‍
    സങ്കല്പങ്ങള്‍
    വേണുഗോപാല്‍
    റാംജി
    അപ്പു
    സലാം
    മുല്ല
    ഷുക്കൂര്‍
    വീ എ
    ഫൈസല്‍
    സേതു ലക്ഷ്മി
    മോഹിയുദ്ധീന്‍
    ആചാര്യന്‍
    സഹീര്‍
    മുഹമ്മദ്‌ കുട്ടി
    റിനീ
    റഫീഖ്
    ശ്രീനാഥന്‍
    കോച്ചുമോള്‍
    ഷജീര്‍ മുണ്ടോളി
    ശബ്ന
    അബ്സാര്‍
    വിന്‍സെന്റ്
    ഷാജി
    മുരളി
    ശ്രീ
    എച്മു കുട്ടി
    അജീഷ്
    ഓക്കേ കോട്ടക്കല്‍
    മേയ് ഫ്ലവര്‍
    അനശ്വര
    മഹറൂഫ്
    അഭിഷേക്
    നാരദന്‍
    ഷാജി
    വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി

    ReplyDelete
  58. വരമൊഴികളിൽ നിറഞ്ഞൊഴുകിയിരുന്നു എന്നും നിള. "ധവളമൊരു ദാവണി നീളേ വീണപോൾ നിളയൊഴുകുന്നു" എന്നെഴുതാൻ കഴിഞ്ഞതു തന്നെ യാത്രാവേളകളിൽ ജനാലക്കാഴ്ചകളായി ഞാനും നിളയെ കണ്ടിട്ടുള്ളതു കൊണ്ടാണ്... അക്ഷരങ്ങളിൽ ഒഴുക്കൊഴിയാതെ താങ്കളും സൂക്ഷിച്ചു.... ആശംസകൾ.

    ReplyDelete
  59. പതിവ് പോലേ മന്‍സൂറിന്റെ യാത്രയില്‍ കൂടെ ഉണ്ടായിരുന്നത് പോലേ........ഓരോ യാത്രാനുഭവങ്ങളും യാത്രയേക്കാള്‍ മനോഹരം ..ആശംസകള്‍.
    നേരത്തെ വായിച്ചിരുന്നു. ഇന്ന് വീണ്ടും ഒരിക്കല്‍ കൂടി വായിച്ചു

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....