Saturday, August 2, 2014

പുഴയെപ്പോലെ ചിരിക്കുന്നവര്‍



പതിവുള്ള ചെറിയ തിരക്കുകള്‍ കാണുന്നില്ല ഇന്ന്. ഇലക്ട്രിക് പോസ്റ്റിന്മേല്‍ പുതിയ സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കുകയാണ് ഒരു പയ്യന്‍ . തൊട്ടപ്പുറത്തെ മരമില്ലില്‍ നിന്നും ജോലിക്കാരുടെ ചെറിയ ശബ്ദവും ഒഴിച്ചാല്‍ പൊതുവേ ശാന്തമാണ് പുഴയോരം. ചീനിയുടെ ചുവട്ടില്‍ വണ്ടി പാര്‍ക്ക് ചെയ്ത് മുഹമ്മദ്‌ കാക്കയുടെ കടയിലേക്ക് നടന്നു . ചീനി മരങ്ങള്‍ ഇപ്പോള്‍ അപൂര്‍വ്വമായേ കാണാറുള്ളൂ. പണ്ട് എന്‍റെ ഗ്രാമത്തിന്റെ നടുവിലും ഉണ്ടായിരുന്നു വലിയൊരു ചീനിമരം. ഇവിടെയെത്തുമ്പോഴെല്ലാം ആ പഴയ ചീനി മുത്തശ്ശിയെ ഓര്‍ത്തുപോകും .

ഒരു ചായ കുടിക്കണം എന്നതിനേക്കാള്‍ ഇക്കയെ കണ്ട് കുറച്ചു നേരം നാട്ടു വിശേഷങ്ങളും പറഞ്ഞിരിക്കാലോ എന്നതാണ് ഇവിടേയ്ക്ക് ആകര്‍ഷിക്കുന്ന ഘടകം. പുഴവക്കിലെ ഈ മക്കാനിയില്‍ ഇരിക്കുമ്പോഴും ചൂടുള്ള ചായ ഊതി കുടിക്കുമ്പോഴും മനസ്സ് എപ്പോഴും സ്വതന്ത്രമാവാറുണ്ട്.കടലിനക്കരെ പ്രവാസത്തിന്റെ ചൂടില്‍ ഇരുന്ന്‍ ഓര്‍ക്കുമ്പോള്‍ ഇന്ന് ഗൃഹാതുരത്വത്തിന്റെ രുചിയാണ് ആ ചായക്ക്‌.

മുഹമ്മദ്ക്കയെ ആരായാലും ഇഷ്ടപ്പെട്ടുപോകും. പഞ്ചസാരക്കും പാലിനുമൊപ്പം ചായയില്‍ ചേര്‍ക്കുന്ന സ്നേഹം കൊണ്ട് മാത്രമല്ലത്. മുന്നില്‍ ബാക്കിയായ രണ്ട് പല്ല് മാത്രം കാണിച്ച് ആദ്യമായി കാണുന്നവരോട് പോലും കുട്ടികളെ പോലെ ചിരിക്കുമ്പോള്‍ ഒരു പുതിയ സൌഹൃദം അവിടെ ജനിക്കുന്നു. കാരണം നിഷ്കളങ്കമായ ആ ചിരിയില്‍ സംവേദിക്കപ്പെടുന്നത് നാട്യങ്ങളില്ലാത്ത ഗ്രാമത്തിന്റെ നന്മ തന്നെയാണ്. ഇങ്ങിനെ ചിരിക്കാനും സ്നേഹിക്കാനും കഴിയുന്നത്‌ ഒരു ഭാഗ്യം തന്നെ. അകം കറുപ്പിച്ച് പുറത്ത്‌ വെളുക്കെ ചിരിക്കുന്ന കാപട്യ ലോകത്ത് അപൂര്‍വ്വമായി കാണുന്ന ഈ പുഞ്ചിരിയെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക.

മുട്ടറ്റം എത്തുന്ന കള്ളിമുണ്ടും ബനിയനും തോളിലൊരു തോര്‍ത്തും ഇട്ട് നാടന്‍ ബീഡിയുടെ പുകവട്ടവുമായി മാത്രമേ ഞാന്‍ ഇക്കയെ കണ്ടിട്ടുള്ളൂ. വര്‍ഷങ്ങളായി ഈ കടവില്‍ ചെറിയൊരു ചായക്കട നടത്തുന്നു. കടവ് കടന്ന് വരുന്ന ഓരോരുത്തരോടും വലിയ ഒച്ചയില്‍ വിശേഷങ്ങള്‍ കൈമാറി എപ്പോഴും കാണും പുഴയുടെ തീരത്ത്. ഇക്കാക്ക് എപ്പോഴും സംസാരിച്ചു കൊണ്ടേയിരിക്കണം. ചിലപ്പോഴത് പുഴയോടായിരിക്കും. ആ ചിരിയില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന എന്തെങ്കിലും സങ്കടം കാണുമായിരിക്കും ആ വൃദ്ധ മനസ്സിനും.പലപ്പോഴും ചോദിക്കണം എന്ന് തോന്നാറുണ്ടെങ്കിലും വേണ്ടെന്നു വെക്കും.കാരണം ചിരി മാഞ്ഞ ആ മുഖം ഒരുപക്ഷെ എന്നെയും വിഷമിപ്പിച്ചേക്കാം .

നടന്ന്‌ പീടികയിലേക്ക്‌ കയറി.
" പഹയാ ..ജ്ജി എന്നേ വന്നത് ... ഒറ്റക്കേ ഉള്ളൂ....എബടെ അന്റെ ചങ്ങായിമാരൊക്കെ..?

"മറ്റ് ഔപചാരികതകള്‍ ഒന്നുമില്ല. ആ ചോദ്യത്തില്‍ തന്നെ എല്ലാമുണ്ട്. കാണാത്ത സങ്കടവും കണ്ട സന്തോഷവും എല്ലാം.

"ഇങ്ങള് ചെറുപ്പാവാണല്ലോ ഇക്കാ.."
ആ രണ്ട് പല്ല് കാണിച്ച് ഉച്ചത്തില്‍ ചിരിച്ചു കൊണ്ട് ഇക്ക വിശേഷത്തിലേക്ക് കടന്നു.

"പത്രത്തില് കണ്ടല്ലോ അന്റെ ബഹ്‌റൈന്‍ല് ആകെ കൊയപ്പാണ് ന്ന്...കരുതണം ട്ടോ .ഇപ്പോ മീന്‍ പുടിച്ചണോര്‍ക്ക് കാര്യായി ഒന്നും കിട്ടണില്ല്യ , ബണ്ട് കെട്ട്യത് കാരണം പയേ മാതിരി മീന്‍ കേറണില്ല്യ . പൂഴിയുടെ കാര്യവും അതന്നെ. പോലീസ് എപ്പളും വന്ന് പോകും. കള്ളപ്പൂഴി പുടിച്ചാന് . ഓല്‍ക്ക് വേറെ പണില്ല്യല്ലോ. പൈസ മേടിച്ചാനാണ് പഹയന്മാര്‍ വരണത് . ഇപ്പൊ പുതിയ ആളാണ്‌ ബോട്ട് നടത്തണത് . ഫറൂക്ക്കാരനാ...
എന്തൊക്കെ കാര്യങ്ങളാ ഇക്കാക്ക് വിഷയം. മുഷിപ്പ് തോന്നുകയേ ഇല്ല ഈ സംസാരം കേട്ടിരിക്കുമ്പോള്‍.
നല്ല പൊടിച്ചായയുമായി ഇക്കയെത്തി.
"കഴിക്കാന്‍ നുറുക്ക് എടുക്കട്ടെടാ..? "
വേണ്ട . ചായ മതി.
"കള്ള പഹയാ . ഇത് ന്റെ കെട്ട്യോള് പൊരേന്ന് ണ്ടാക്കിയതാ ..അല്ലാതെ തമിയ്നാട്ടീന്ന് വരണ സാധനല്ല . കഴിക്ക്‌" .

അരി നുറുക്കിന് നല്ല രുചിയുണ്ട്. പറഞ്ഞപ്പോള്‍ ഇപ്പോ എങ്ങനുണ്ട് എന്ന ഭാവത്തില്‍ ഒരു ചിരി.
ഈ ചുറ്റുപാട് തന്നെ ചെറിയൊരു ലോകമാണ്. പുഴയും മീന്‍ പിടിക്കുന്നവരും പൂഴി വാരുന്നവരും തോണിക്കാരും റോഡും ചീനിയും പിന്നെ മുഹമ്മദിക്കയുടെ ചായക്കടയും എല്ലാമായി ഒരു ലോകം. വല്യ വല്യ വിഷയങ്ങള്‍ക്കൊന്നും ഇവിടെ ആവശ്യക്കാരില്ല. ചെറിയ മനുഷ്യരും അവരുടെ പരിഭവങ്ങളുടേയും കൊച്ചു കൊച്ചു സന്തോഷങ്ങളുടേയും ലോകം. ഇവര്‍ക്ക് പരാതികളില്ല. ചിരി മാഞ്ഞ ഒരു മുഖത്തെപ്പോലും ഇവിടെ കാണാനും പറ്റില്ല.

കുട്ട്യാലി മാഷ്‌ എപ്പോഴും പറയുമായിരുന്നു "ജീവിതം അറിയണമെങ്കില്‍ സാധാരണക്കാരോട് ചേര്‍ന്ന് നില്‍ക്കണം" എന്ന്. അന്നത് എനിക്ക് മനസ്സിലായില്ല. ഇന്നീ പുഴവക്കിലെ മക്കാനിയിലെ കാലിളകിയ മരബെഞ്ചിലിരുന്ന് ഇവരെ നോക്കിക്കാണുമ്പോള്‍ അറിയുന്നതും പഠിക്കുന്നതുമായ കുറെ കാര്യങ്ങളുണ്ട്. എത്ര ആയാസകരമായാണ് ഇവരുടെ ജീവിതം മുന്നോട്ട് പോകുന്നത്. അന്നത്തെ ജോലി , കൂലി , വീട് , കുടുംബം. ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമായിരിക്കും. പക്ഷെ അവരുടെ മുഖത്ത് നിന്നും അത് വായിച്ചെടുക്കാന്‍ ഞാന്‍ പഠിച്ച ജീവിതം മതിയാവില്ല. കാരണം മായാത്ത ഒരു ചിരിയില്‍ അവരത് ഒളിപ്പിക്കുന്നു. ആത്മാര്‍ഥമായി ജോലിയില്‍ മുഴുകി അവരത് മറക്കുന്നു. സമ്മര്‍ദ്ധങ്ങളെയും സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള ഒരു പാഠം ഇവരുടെ ജീവിതത്തില്‍ നിന്നും പഠിച്ചെടുക്കാനുണ്ട്‌. പരീക്ഷക്ക്‌ തയ്യാറെടുക്കുന്ന ഒരു കുട്ടിയുടെ മാനസികാവസ്ഥയോടെ നോക്കിക്കാണുകയാണ് ഇവരുടെ ജീവിതത്തെ.

"പുഴ മീന്‍ മാണോ അനക്ക്.? കൊണ്ടോയി മുളകിട്ട് തരാന്‍ പറ ഉമ്മാനോട് . ഇമ്മാതിരി രുചീള്ള മീനൊന്നും അന്റെ ഗള്‍ഫില് കിട്ടൂല".
ഒരു കയറില്‍ കോര്‍ത്ത കുറെ മുഴുത്ത പുഴമീനുമായി മുഹമ്മദിക്ക.
"ഇവനെ അറിയോ ആലിക്കുട്ടീ അനക്ക്. ഞമ്മടെ അബ്ദു മാസ്റ്ററെ മോനാണ്. ഗള്‍ഫിലാ. ഓന്റെ ഉപ്പ ന്റെ പയേ ദോസ്താണ് " . ഇപ്പോ ഈ ഹിമാറും". പിന്നെയൊരു പൊട്ടിച്ചിരി.
തോണിയില്‍ പോയി വലയിട്ട് മീന്‍ പിടിക്കുന്ന ആളാണ്‌ ആലിക്കുട്ടിക്ക.
എനിക്ക് പുഴമീന്‍ ഇഷ്ടമല്ല. എന്നാലും വാങ്ങി.

"അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍
...............................
ലാഇലാഹ ഇല്ലള്ളാ"

ഇക്കയുടെ പീടികയുടെ മുകളില്‍ തന്നെയാണ് ഈ ചെറിയ പള്ളി . ബാങ്ക് വിളിക്കുന്നതും മുഹമ്മദിക്ക തന്നെ. എന്തൊക്കെ നിയോഗങ്ങളാണ് ഈ മനുഷ്യന്. ഈ ജിവിതം സമ്മാനിച്ച ദൈവത്തിനുള്ള നന്ദി അറിയിക്കാന്‍ സമയാസമയങ്ങളില്‍ ഭക്തരെ ഓര്‍മ്മിപ്പിക്കുന്നു. പുഴയില്‍ നിന്നും അംഗ ശുദ്ധി വരുത്തി പള്ളിയിലേക്ക് കയറി. നിസ്കരിക്കാന്‍ അധികം പേരില്ല. ബോട്ട് കാത്തു നില്‍ക്കുന്നവരും തോണിക്കാരും തൊട്ടപ്പുറത്തുള്ള മരമില്ലില്‍ ജോലി ചെയ്യുന്നവരുമായി കുറച്ചാളുകള്‍ മാത്രം.

പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങി. ഉച്ചവെയിലില്‍ പുഴയിലെ വെള്ളം തിളങ്ങുന്നു. വേലിയേറ്റവും ഉണ്ടെന്നു തോന്നുന്നു. പൂഴി വഞ്ചികള്‍ തിരിച്ചെത്തിയിട്ടുണ്ട്. അത് കയറ്റി പോകാന്‍ വന്ന രണ്ട് ടിപ്പര്‍ ലോറികളും. ഇനിയും വൈകിയാല്‍ വാങ്ങിച്ച മീനും കേടാവും. പുഴക്കടവും ഈ അന്തരീക്ഷവും ചൂടാവാന്‍ ഇനി വൈകുന്നേരമാവണം. ആ സായാഹ്നങ്ങള്‍ ഒഴിവാക്കാനാവാത്തൊരു സന്തോഷമായിരുന്നു ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക്.
ഇപ്പോള്‍ പ്രവാസം നല്‍കിയ ഇടവേളകളുടെ മരവിപ്പ് തീര്‍ക്കാനാണ് ഈ വരവെങ്കില്‍ മുമ്പത് അലസത നിറഞ്ഞ കൌമാരത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായിരുന്നു.

അന്നും ഉണ്ടായിരുന്നു പൊടിച്ചായയും അരിനുറുക്കും വലിയ ഒച്ചയുമായി മുഹമ്മദിക്ക.

തിരിച്ച്‌ വീട്ടിലേക്ക് തിരിക്കുമ്പോള്‍ ഒരു പ്രാര്‍ത്ഥനയേ മനസ്സിലുണ്ടായിരുന്നുള്ളൂ. അടുത്ത അവധിക്കാലത്തും വിശേഷങ്ങളും നാട്ടുകഥകളുമായി മനസ്സ് നിറക്കാന്‍ ഈ പുഞ്ചിരിയുമായി മുഹമ്മദിക്കയും ഇവിടെ കണ്ട ജീവിതങ്ങളും അവരുടെ സ്നേഹവും പിന്നെ അതേറ്റു വാങ്ങാന്‍ എന്റെയീ ചെറിയ ജന്മവും ബാക്കിയാവണേ എന്ന്.

85 comments:

  1. .."ജീവിതം അറിയണമെങ്കില്‍ സാധാരണക്കാരോട് ചേര്‍ന്ന് നില്‍ക്കണം" ....ഒരിക്കല്‍ താങ്കളുടെ അയല്‍ നാട്ടുകാരന്‍ കെ സി അബൂബക്കര്‍ മൌലവി പറയുന്നത് കേട്ടിട്ടുണ്ട് " അങ്ങാടിയിലൂടെ നടക്കുന്നോന്‍ കിതാബ് ഓതണ്ട" എന്ന്
    ഈ നന്മ കൈമോശം വരാത്ത ഒരു മനസ്സ് താങ്കളിലും ഉള്ളത് കൊണ്ടാണ് ഇതൊക്കെ കാണാനും ആസ്വദിക്കാനും കഴിയുന്നത് . ആശംസകള്‍

    ReplyDelete
  2. നാട്ടിന്‍പുറത്തെ നിഷ്കളങ്കത മുഴുവന്‍
    നിറഞ്ഞുനില്‍ക്കുന്നു ഈ രചനയില്‍.
    ഹൃദ്യമായി...........
    ആശംസകളോടെ,

    സി.വി.തങ്കപ്പന്‍

    ReplyDelete
  3. പച്ചയായ ജീവിതം അനുഭവിച്ചറിയണമെങ്കിൽ സാധാരണക്കാരോട് ചേര്‍ന്ന് നില്‍ക്കണം. എത്ര യാഥാർത്ഥ്യം! ഗ്രാമീണതയുടെ സൌന്ദര്യവും നന്മയും അടുത്തറിഞ്ഞ പോസ്റ്റ്..
    അഭിനന്ദനം ചെറുവാടി.

    ReplyDelete
  4. എല്ലാവരും ഓര്‍മകളില്‍ തോലോലിക്കുന്ന നാട്ടിന്‍ പുറം ഇപ്പോഴും നിങ്ങളുടെ നാട്ടില്‍ ഉണ്ടെന്നത് തന്നെ ഭാഗ്യം.. . അകത്തെ കറുപ്പ് ചിരിയുടെ ചായം പൂശി പുറത്തു കാണിക്കുന്നവരുടെ ഇടയില്‍ അതനുഭാവിക്കാന്‍ കഴിഞ്ഞ നിങ്ങളും ഭാഗ്യവാന്‍..

    നിങ്ങളുടെ പ്രാര്‍ത്ഥന പോലെ ഇനിയും ആ ഗ്രാമ ഭംഗിയില്‍ കൊതി തീരെ ജീവിക്കാന്‍ പടച്ചവന്‍ തുണക്കട്ടെ...

    സ്നേഹാശംസകളോടെ..

    ReplyDelete
  5. മടിശീലയില്‍ ഒന്നുമില്ലാത്ത പാവം ആള്‍ക്കാര്‍ ,പക്ഷെ ഹൃദയ ശുദ്ധിയില്‍.നിഷ്കളങ്കതയില്‍ ,അവരെ വെല്ലാന്‍ മറ്റാര് ?ഇരുവഴിഞ്ഞിപ്പുഴക്കടുത്തു കണ്ട അത്തരം സാധുക്കളുടെ പേരുകള്‍ ഒക്കെ മറന്നെങ്കിലും മുഖങ്ങള്‍ മിഴിവോടെ മനസ്സിലിപ്പോഴും ,,,ആശംസകള്‍ മന്‍സൂര്‍ ...

    ReplyDelete
  6. "പുഴ മീന്‍ മാണോ അനക്ക്.? കൊണ്ടോയി മുളകിട്ട് തരാന്‍ പറ ഉമ്മാനോട് . ഇമ്മാതിരി രുചീള്ള മീനൊന്നും അന്റെ ഗള്‍ഫില് കിട്ടൂല"....നാട്ടിലെ പുഴയില്‍ നിന്നും അണ്ണന്മാര്‍ പിടിച്ചു തരുന്ന മീനുകള്‍ വാങ്ങി ഉപ്പ വാങ്ങി ക്കൊണ്ട് വരും നാട്ടില്‍ ചെന്നാല്‍ ആ ഒരു ഇത് എന്തായാലും ഗള്‍ഫില്‍ കിട്ടുമോ എന്തെ അതെന്നെ..നല്ലൊരു പുഴക്കരയില്‍ പോയ അനുഭവം ഭായീ...

    ReplyDelete
  7. ഗ്രാമീണ ജീവിതം പച്ചയായി വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു
    ഹൃദ്യമായി...........
    ആശംസകള്‍

    ReplyDelete
  8. നല്ല നാട്ടു വിശേഷങ്ങള്‍ എഴുത്തിന്റെ ചാരുതയില്‍ അറിയാതെ ഞാന്‍ ഒന്ന് നാട് വരെ പോയി വന്നു നന്ദി

    ReplyDelete
  9. ഒട്ടും ഇഷ്ടപെട്ടില്ല....പുഴ മീന്‍ എനിക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞത്....ഇപ്പൊ നാട്ടില്‍ ചെല്ലുമ്പോള്‍ പോലും ഞങ്ങള്‍ക്ക് ഒന്നും കണി കാണാന്‍ കിട്ടൂല്ല
    ചെറുവാടി ഇത്...

    ഈ മനസ്സുകളില്‍ നന്മ നിറയുന്ന ഗ്രാമീണത ഇന്ന് കൈമോശം വന്നു മന്‍സൂര്‍..ഇപ്പോഴും ഇങ്ങനെ ഉള്ള ആള്കാരും ഗ്രാമങ്ങളും ഉള്ളടത് പോകാനും സന്തോഷം പങ്കു വെയ്ക്കാനും സാദ്ധിക്കുന്നത് ഭാഗ്യം എന്ന് അല്ലാതെ എന്ത് പറയാന്‍...ഈ അനുഭവം വായിക്കുന്നത് തന്നെ സന്തോഷം നല്‍കുന്നു...

    ReplyDelete
  10. നമ്മുടെ ലോകം എത്ര വ്യത്യസ്തം! ഒരു ചായക്കടയിൽ പോയി ചായ കുടിയ്ക്കാനോ ഇതു പോലെ ഒരു ഇക്കയുടെ നിഷ്കളങ്കത കാണാനോ ഒന്നും പറ്റില്ല. ബാല്യമായാലും കൌമാരമായാലും മധ്യവയസ്സായാലും വാർദ്ധക്യമായാലും.....


    അതു പോട്ടെ.....കിട്ടിയതൊക്കെ മഹാഭാഗ്യം എന്ന് കരുതി ചിരിച്ചുകൊണ്ട്.....

    മേം സിന്ദഗി കാ സാഥ് നിബാത്താ ചലാ ഗയാ..ജോ മിൽ ഗയാ ഉസീ കോ മുഖദ്ദർ സമഝ്ലിയാ....ജോ ഖോ ഗയാ ഉസീ കോ ബുലാത്താ ചലാ ഗയാ.......

    നല്ല കുറിപ്പ്. സുന്ദരം...അഭിനന്ദനങ്ങൾ.ഇനിയും എഴുതു....

    ReplyDelete
  11. എന്നത്തേയും പോലെ ഗ്രാമീണ ജീവിതം പച്ചയായി അവതരിപ്പിച്ചിരിക്കുന്ന ഒരു പോസ്റ്റ്‌...................... ...അഭിനന്ദനം ഇക്ക.

    ReplyDelete
  12. മനോഹരമായ പോസ്റ്റ്‌...
    അഭിനന്ദനങ്ങള്‍ !

    ReplyDelete
  13. സുന്ദരമായ ഈ ഗ്രാമീണ തനിമയുടെ ഒര്മപ്പുസ്തകം സസന്തോഷം വായിച്ചു..
    നിഷ്കളങ്കതയുടെ ഗ്രാമീണ വിശുദ്ധി അനുഭവിച്ചറിയാന്‍ ഇത്തരം പുഴക്കടവും അവിടെ ഒരു മക്കാനിയും പിന്നെ ഒരു മുഹമ്മദിക്കയും ഒക്കെ ഇന്ന് കാണാനുണ്ടോ? ഉണ്ടെങ്കില്‍ തന്നെ പുതിയ കാലത്ത് അവയോടു അടുപ്പം കൂടാന്‍ ഇന്ന് നേരമുണ്ടോ? അഥവാ നേരമുണ്ടായാല്‍ ഇങ്ങിനെ മനസ്സ് തുറന്നു സംസാരിക്കാന്‍ മനസ്സുണ്ടോ? അതും ഉണ്ടെങ്കില്‍ ഒരുതരം പേരറിയാത്ത മടി,പുറം ലോകം കാണാതെ കല്ച്ചുമരുകള്‍ക്കിടയില്‍ വളര്‍ന്നത്‌ കൊണ്ടാവാം ഇടപെടലില്‍ നിന്ന് വിലക്കുന്നില്ലേ?

    ! വെറുമെഴുത്ത് !

    ReplyDelete
  14. ഗ്രാമത്തിന്റെ നിഷ്കളങ്കതയും മനോഹാരിതയും നിറഞ്ഞു നില്‍ക്കുന്ന ഹ്റ്ദ്യമായ പോസ്റ്റ്. എല്ലാ വര്‍ഷവും അര ദിവസമെങ്കിലും ചെറുവാടിയില്‍ ചിലവഴിക്കാറുണ്ട്. ഇത്തവണ മുഹമ്മദ്ക്കയുടെ കട കാണണമെന്ന് തോന്നിപ്പോയി. പക്ഷേ, പ്രവാസത്തിന്റെ ഇടവേളയില്‍ നടക്കാത്ത സ്വപ്നങ്ങ്ലിലേക്ക് തന്നെയായിരിക്കും ഇതും കണക്കുചേര്‍ക്കപ്പെടുക. വായനതന്നെ നല്ലൊരു അനുഭവമായി.

    ReplyDelete
  15. ജീവിതം അറിയണമെങ്കില്‍ സാധാരണക്കാരോട് ചേര്‍ന്ന് നില്‍ക്കണം. കുറെ സഞ്ചരിക്കുകയും വേണം. ഇത് രണ്ടും താങ്കള്‍ക്ക് സാധിക്കുന്നു എന്നത് തന്നെയാവും നാടിന്റെയും നാട്ടാരുടേയും നന്മകള്‍ വിവരിക്കുന്ന ഇതുപോലെയുള്ള തുടര്‍ പോസ്റ്റുകളുടെ രഹസ്യവും. ഇനിയുള്ള അവധിക്കാലത്തും വിശേഷങ്ങളും നാട്ടുകഥകളുമായി ചെറുവാടിയുടെ മനസും സെന്റര്‍കോര്‍ട്ടിന്റെ അകവും നിറക്കാന്‍ മായാത്ത പുഞ്ചിരിയുമായി മുഹമ്മദിക്കയും അവിടെ കണ്ട ജീവിതങ്ങളും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  16. ഇഷ്ടായി..അവസാനത്തെ പ്രാര്‍ത്ഥനയുമ്; പ്രാര്‍ത്ഥിക്കാന്‍ എല്ലാര്‍ക്കും ഓരോ കാരണങ്ങളുണ്ടല്ലോ..

    ReplyDelete
  17. അവരാണ്‌ ഭാഗ്യവാന്‍മാര്‍. ഒന്നുമല്ലെങ്കിലും നമ്മുടെ സ്വന്തം നാട്ടില്‍ ജീവിച്ച് കൊതിതീര്‍ന്ന് അവിടെതന്നെ അവസാനിക്കാമല്ലോ.

    ReplyDelete
  18. ഗ്രാമത്തിന്റെ ഭംഗിയും നന്മ്മയും അതേപടി പകര്‍ത്തി വെച്ച പോസ്റ്റ്‌...ഈ നന്മകള്‍ ആണ് ഇന്നും നമ്മുടെ സുകൃതം..ആശംസകളോടെ,

    ReplyDelete
  19. നാട്ടിന്‍ പുറത്തിന്റെ നന്മ്മയെയും, നിഷ്കളങ്കതയും,നന്നായി ഉള്‍കൊണ്ട പോസ്റ്റ്‌ ...
    ചെറുവാടിക്ക് ഒരായിരം നന്ദി......

    ReplyDelete
  20. പ്രിയ മൻസൂർ...ഗ്രാമങ്ങളെ ഒരുപാട് സ്നേഹിക്കുന്ന എന്നെ ഒരു പാട് കൊതിപ്പിച്ചു ഈ പോസ്റ്റ്..ഇത്രയും മനോഹരമായ ഒരു ഗ്രാമാന്തരീക്ഷം ഇന്നും കേരളത്തിൽ നിലനിൽക്കുന്നു എന്നത് ഏറെ സന്തോഷിപ്പിക്കുന്നു. ഒരിക്കൽ ഞാനും വിചാരിച്ചിരുന്നു എന്റെ സ്വന്തം ഗ്രാമത്തെക്കുറിച്ച് എഴുതണമെന്ന്..പക്ഷെ ഇപ്പോഴുള്ള യാത്രകളിൽ സൗന്ദര്യം നഷ്ടപ്പെട്ട് കോൺക്രീറ്റ് കാടുകൾ ഉയർന്നുവരുന്ന നാട് കാണുമ്പോൾ മനസ്സ് മടുത്തുപോകുന്നു..ഒരിക്കൽ ഞാനും വരാം.ചെറുവാടിയിലേയ്ക്ക്.പുഴക്കരയിലെ ചായക്കടയിൽനിന്നും ചായകുടിച്ച്, മുഹമ്മദിക്കയുടെ നാട്ടുവിശേഷങ്ങളും പുഴമീൻ കൂട്ടിയൊരൂണും...(തരപ്പെടുമല്ലോ അല്ലേ) :-)

    മനസ്സിനെ കുളിർപ്പിച്ച ഈ പോസ്റ്റിന് ഒരായിരം നന്ദി...ഒരു പാട് ആശംസകളും..

    ReplyDelete
  21. നാട്ടിന്‍പുറത്തിന്റെ ലാളിത്യവും സമാധാനന്തരീക്ഷവും അനുഭവവിവരണത്തിലൂടെ അവതരിപ്പിച്ചത് നന്നായിട്ടുണ്ട്.

    ReplyDelete
  22. പ്രിയപ്പെട്ട മന്‍സൂര്‍,
    മകര മാസത്തിലെ കുളിര് കോരുന്ന ഈ സായാഹ്നത്തില്‍,പുഴക്കരയില്‍ ഒരു പൊടിചായയുടെ രുചിയില്‍,നന്മ നിറഞ്ഞ മുഹമ്മദ്‌ കാക്കയുടെ മനസ്സ് കണ്ടറിയാന്‍ സാധിച്ചതില്‍ വളരെ സന്തോഷം!
    ലളിതമായ വരികളിലൂടെ,ഒരു ഗ്രാമവും, ഒരു പുഴയോരവും,അവിടുത്തെ ചായക്കടയും എന്നെ വല്ലാതെ കൊതിപ്പിക്കുന്നുണ്ട്.
    ഈ പുഴയോരത്തെ തണുത്ത കാറ്റും,
    പുഴയിലെ ഓളങ്ങളുടെ മനോഹാരിതയും,
    നന്മ നിറഞ്ഞ മനുഷ്യരും, ജീവിതത്തിലെ ചെറിയ വിശേഷങ്ങളും,
    നെഞ്ചോട്‌ ചേര്‍ക്കാന്‍ കുറെ ഓര്‍മ്മകള്‍ സമ്മാനിക്കുന്നു !
    ഒരു പ്രവാസിയുടെ അവധിക്കാലത്തെ ഒരു ദിവസന്മെങ്കിലും ഇങ്ങിനെ ഒരു പുഴയോരത്ത് ചിലവഴിക്കാന്‍ സാധിക്കുമെങ്കില്‍,ചങ്ങായി, അതില്പരം ഭാഗ്യമുണ്ടോ?
    പോസ്റ്റ്‌ വായിച്ചു കഴിയുമ്പോള്‍, മോഹിക്കുന്നുട്, മുഹമദ് കാക്കയെ ഒന്ന് കാണാന്‍. :)
    നമ്മുടെ ചുറ്റും നന്മ നിറഞ്ഞ ജീവിതങ്ങള്‍ ഉണ്ട്;പക്ഷെ ,പലപ്പോഴും കാണാതെ പോകുന്നു.
    സസ്നേഹം,
    അനു

    ReplyDelete
  23. അതെ ഇങ്ങനെ കൃത്രിമത്വമില്ലാതെ ചിരിക്കാനും, പെരുമാറാനും ഒക്കെ നാട്ടിമ്പുറത്തെ സാദാരണക്കാര്‍ക്ക് മാത്രമേ സാധിക്കൂ എന്നിടത്താണ് നമ്മള്‍ എതിചെര്‍ന്നിരിക്കുന്നത്... അഭിനന്ദനങ്ങള്‍.

    ReplyDelete
  24. മപ്പുറം പുഴക്കരയിലെ പള്ളിയുടെ അടുത്തുള്ള പീടിക അല്ലെ?..അവിടേക് കൂളിമാട് നിന്നും തോണി വാടകക്ക് എടുത്ത് ഞാനും ഒരുപാട് ചായ കുടിക്കാന്‍ പോയിട്ടുണ്ട്.....ഈ കുറിപ്പ് വായിച്ചപ്പോള്‍ ആ പഴയ ഓര്‍മ വീണ്ടും എന്റെ മനസ്സില്‍ വന്നു.... ഇതുപോലെയുള്ള കുറിപ്പുകള്‍ ഇനിയും പ്രതീക്ഷിച്ചുകൊള്ളട്ടെ ...........

    ReplyDelete
  25. ഗ്രാമീണ നിഷ്കളങ്കതയുടെ ഹൃദ്യമായ പോസ്റ്റ്‌..............,,,

    പുഴക്കരയിലെ തറവാട് വീടും കടവും കൊച്ചുട്ടന്‍ എന്ന കടത്തുകാരനും തോണിയും പ്രഭാകരേട്ടന്റെ ചായക്കടയും എല്ലായിടത്തും മനസ്സ് കൊണ്ട് ഒന്നോടിപ്പോയി വരാന്‍ കഴിഞ്ഞു... നന്ദി ട്ടോ ഈ ഓര്‍മപ്പെടുത്തലിന്....

    ReplyDelete
  26. കൃത്രിമം അല്ലാത്ത ചിരി കാത്തുസൂക്ഷിക്കുന്ന പഴമകള്‍ ഇപ്പോഴും അങ്ങിങ്ങായി ബാക്കി കിടപ്പുണ്ട്. ചെറുപ്പത്തില്‍ കുളം വറ്റിച്ച് മീന്‍ പിടിക്കുന്നതും, ഉണക്കി സൂക്ഷിക്കുന്നതും എല്ലാം മനസ്സിലൂടെ കടന്നു പോയി.
    നന്മയുടെ നല്ലെഴുത്ത്.

    ReplyDelete
  27. നാട്ടിന്‍പുറത്തെ നന്മ നിറഞ്ഞു നില്‍ക്കുന്നു ഈ പോസ്റ്റില്‍..

    നിഷ്കളങ്കരായ മനുഷ്യര്‍..അതിജീവനത്തിന്റെ പാഠങ്ങള്‍ മാത്രമല്ല ഇവരില്‍ നിന്നും പഠിച്ചെടുക്കാനുള്ളത് നിസ്വാര്തമായ ജീവിതം
    എന്താനെന്നുകൂടിയാണ്.

    ഓര്‍മ്മകളിലേക്ക് ഒരു മടക്കയാത്ര കൂടിയായിരുന്നു ഈ പോസ്റ്റ്‌. വായിക്കുന്ന എല്ലാ പ്രവാസികള്‍ക്കും ഉണ്ടാവും. ഇങ്ങനെ കുറെ മനുഷ്യരെ പറ്റിയുള്ള ഓര്‍മ്മകള്‍.

    എല്ലാ അഭിനന്ദനങ്ങളും.

    ReplyDelete
  28. പ്രവാസത്തിന്റെ വേര്‍പ്പുകണങ്ങള്‍ക്ക് കുളിരേറ്റാന്‍ ഈ നാട്ടുകാറ്റിനും പുഴയോരക്കാഴ്ച്ചകള്‍ക്കും ഗ്രാമത്തനിമകള്‍ക്കും പകരം മറ്റെന്തുണ്ട് ?
    അതിരു കടന്ന ആര്‍ത്തികളും വിവരം കെട്ട വികസന മോഹങ്ങളും കരിച്ചു കളഞ്ഞ നാട്ടുപച്ചത്തനിമകള്‍ അന്യം നിന്നു പോവുകയാണ് -നമ്മുടെ മക്കള്‍ക്ക്‌ 'കഥ 'യായി മാറുന്ന 'കഥാവശേഷങ്ങ'ളായി...
    മുഹമ്മദ്‌ക്കന്റെ ചിരി വായിക്കുമ്പോള്‍ മാമുക്കോയ മനസ്സിലൂടെ കടന്നു പോയി....
    ____
    മന്‍സൂറിന്റെ ഈ ശൈലി നിലനിര്‍ത്തുക.വായനയുടെ സൗന്ദര്യവും സൗരഭ്യവും തുളുമ്പുന്ന വരികള്‍ക്ക് അകം നിറഞ്ഞ അഭിനന്ദനങ്ങള്‍ !

    ReplyDelete
  29. mansoor , ethra hrudyamaayi ezhuthi .
    puzhapole, puzhayute chiripole ezhuthum manoharamaayi..( malayaalam panimutakki..kshamikkumallo)

    aashamsakalote

    dhanalekshmi

    ReplyDelete
  30. ചുമ്മാ അല്ലാ മഹത്മാവ് പറഞ്ഞത്, ഇന്ത്യ ഗ്രാമങ്ങളിലൂടെയാണ്,
    ശെരിക്കും ഗ്രാമങ്ങള്‍ ഒരു വിവരിക്കാന്‍ കഴിയാത്ത വിസ്മയങ്ങള്‍ തന്നെ, അഹങ്കാരമോ മണിമാളികളോ ഇല്ലെങ്കിലും അവിടെയുള്ളവര്‍ വളരെ വിഷാല മനസ്കരും പുഞ്ചിരിക്കുന്ന മനുഷ്യരുമാണ്
    ശെരീകും എന്റെ ഗ്രാമത്തിലേക് ഒന്ന് ഇറങ്ങി ചെന്നു ഞ്ഞാനും

    ReplyDelete
  31. ഏഴേഴു സാഗരങ്ങൾ താണ്ടി
    ഏലത്തിൻ നാട് കാണാൻ വാ ..
    പുഴയോരങ്ങളിൽ സംസ്കാരങ്ങൾ
    പൂവിട്ടൊരെൻ പ്രിയ നാടിതാ ..

    ...പാട്ടും പാടി ചായയും കുടിച്ച് ഇരിപ്പാണല്ലേ..
    പാവം ഇക്ക എത്ര ചായ ഉണ്ടാക്കി ക്ഷീണിച്ചോ എന്തോ..
    അരി മുറുക്കിന്‍റെ കാര്യം പറയും വേണ്ടായിരിയ്ക്കും, എത്ര എണ്ണം ബാക്കി ഉണ്ടോ എന്തോ..!

    നാടും.. നാട്ടുകാരനും.. എഴുത്തുകാരനും ..എഴുത്തും..എല്ലാം ഒന്നിനൊന്നോട് കേമം..
    ഇക്കയുടെ ചായ കുടിച്ച അതേ തൃപ്തിയും സന്തോഷവും വായനയിലും കിട്ടീ ട്ടൊ..ആശംസകള്‍..!

    ReplyDelete
  32. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം

    ഈ പോസ്റ്റു വായിക്കുമ്പോള്‍ എന്റെ മനസ്സില്‍ തെളിയുന്നുണ്ടായിഉന്നു ചെറുവാടി പറഞ്ഞ ഇക്കയും ചായക്കടയും ആ സ്രാമ്പിയും പുഴക്കരയും ചീനിയുമെല്ലാം .....
    ഞാന്‍ വരുന്നുണ്ട് ഒരിക്കല്‍.., നിന്റെ ചെരുവാടിയിലേക്ക്..

    ReplyDelete
  33. നന്മയെക്കുറിച്ചു പറയുമ്പോള്‍ ആള്‍ക്കാര്‍ പലപ്പോഴും മറക്കുന്ന ഒരു കാര്യമുണ്ട്.മനസ്സില്‍ നന്മയുള്ളവനെ നന്മയോട് ചേര്‍ന്ന് നില്‍ക്കാന്‍ കഴിയൂ.അല്ലാത്തവന്‍ ഇതൊന്നും കാണില്ല.നന്മ കാണണമെന്കില്‍ നന്മയുള്ള നന്മ തേടുന്ന ഒരു മനസ്സും വേണം.

    നന്മ സൂക്ഷിക്കുന്നതിന് നന്മ പന്കിടുന്നതിനു നന്മ കൂടുതല്‍ പേരിലേക്ക് പകരാന്‍ ശ്രമിക്കുന്നതിനു
    അഭിനന്ദനങ്ങള്‍ ആശംസകള്‍

    ReplyDelete
  34. ഇക്കാ മനോഹരമായിരിക്കുന്നു ,ഗ്രാമത്തിന്റെ എല്ലാ നിഷ്കളങ്കതയും ഈ വരികളില്‍ ഉണ്ട്,വായിച്ചു കഴിഞ്ഞപ്പോള്‍ മുഹമ്മദുക്കാടെ കടയില്‍ നിന്ന് ആ പുഴ വക്കത്തിരുന്നു ഒരു ചായ കഴിച്ച പ്രതീതി , ,ഗ്രാമത്തിന് ഇനിയും കുറെ പറയാനുണ്ട് പക്ഷെ ആ നന്മ നിറഞ്ഞ ആ ഗ്രാമങ്ങള്‍ നമുക്ക് നഷ്ടപെടുകയല്ലേ .ഓരോ വരികളിലും കാണാം ഗ്രാമത്തിനെ സ്നേഹിക്കുന്ന ഇക്കാടെ മനസ്സ് അത് എന്നെന്നും നില നിര്‍ത്തുക ഇനിയും എഴുതുക എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  35. ചെരുവാടീ ഗ്രാമ ബങ്ങിയുടെ നിഷ്കളങ്കത അതൊരു ആസ്വാദനം തന്നെ അത് ചാലിയാറിന്റെ തീരത്ത്‌ കൂടി ആയപ്പോ വല്ലാത്തൊരു സുഖം ഒഴുകട്ടെ ചെരുവാടിയുടെ അക്ഷരങ്ങള്‍ ചാലിയാറില്‍ ഓളം പോലെ

    ReplyDelete
  36. താങ്കളുടെ ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ഒരു നിമിഷം ഞാന്‍ ചെറു വാടിയിലേക്ക് യാത്ര പോയി ..
    പണ്ട് എന്റെ സഹോദരിയുടെ കല്യാണം കഴിഞ്ഞ കാലത്ത് ചെറുവാടിയില്‍ സ്ഥിരമായി വരാറുണ്ടായിരുന്നു
    വലില്ലാപുഴയില്‍ നിന്ന് പന്നിക്കോട് വഴി ചുള്ളിക്കാപറമ്പിലേക്ക് സൈക്കിളില്‍ .. പിന്നെ പെങ്ങളുടെ വീട്ടില്‍ എത്തിയാല്‍ പുഴ കാണാന്‍ ഒരു ഓട്ടമാണ് (പേരില്‍ പുഴ ഉണ്ടെങ്കിലും ഞങ്ങള്‍ വാലില്ലപുഴക്കാര്‍ക്ക് സ്വന്തമായി പുഴ ഇല്ലല്ലോ!! )
    അന്ന് കൂളിമാട് പാലം വന്നിട്ടില്ല .. ആ കാലത്തൊക്കെ ഇങ്ങിനെയുള്ള ഒരുപാട് നല്ല മനുഷ്യരെ കണ്ടിട്ടുണ്ട് ...
    ഒരു പാട് ഓര്‍മിപ്പിച്ചു ഈ പോസ്റ്റ്‌ ..നന്ദി മന്‍സൂര്‍ ബായി

    ReplyDelete
  37. - എന്തൊക്കെ നിയോഗങ്ങളാണ് ഈ മനുഷ്യന്. ഈ ജിവിതം സമ്മാനിച്ച ദൈവത്തിനുള്ള നന്ദി അറിയിക്കാന്‍ സമയാസമയങ്ങളില്‍ ഭക്തരെ ഓര്‍മ്മിപ്പിക്കുന്നു

    പുഴക്കരയിലെ ആ ചായമക്കാനിയും അതിലെ കുട്ടികളെ പോലെ ചിരിക്കുന്ന നാട്യങ്ങളില്ലാത്ത ആ നല്ല മനുഷ്യനും ശരിക്കും അനുഭവവേദ്യമാകുന്നു....

    ഗ്രാമവിശുദ്ധിയോടു ചേര്‍ന്നു നിന്നുള്ള ഒരു പ്രാര്‍ത്ഥനപോലെ തോന്നി ഈ പോസ്റ്റ്.

    എന്റെയും പ്രാര്‍ത്ഥനകള്‍ …....

    ReplyDelete
  38. സാധാരണ ജീവിതം അനുഭവിച്ചറിയാന്‍ ചെറുവാടിയുടെ പോസ്റ്റുകളോട് ചേര്‍ന്നുനിന്നാല്‍ മതി.. അതിമനോഹരം ചെറുവാടീ.. ഞാനിതുവരെ ഇത്തരമൊന്തരീക്ഷത്തില്‍ പോയിട്ടില്ലെങ്കിലും വായിച്ചുകഴിഞ്ഞ ഓരോ വരിയിലൂടെയും ഞാനും ജീവിക്കുകയായിരുന്നു.. അത് ഈ എഴുത്തിന്‍റെ മഹിമ. നന്ദി.

    ReplyDelete
  39. പുഴയും പുഴയുടെ നിഷ്കളങ്കത മുഴുവന്‍ ആവാഹിച്ചെടുത്ത ഒരു മനുഷ്യനും. പോസ്റ്റ്‌ വളരെ നന്നായിട്ടുണ്ട്. നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറം എന്നും നില നില്‍ക്കട്ടെ.

    ReplyDelete
  40. 'മുഹമ്മദ്ക്കയെ ആരായാലും ഇഷ്ടപ്പെട്ടുപോകും. പഞ്ചസാരക്കും പാലിനുമൊപ്പം ചായയില്‍ ചേര്‍ക്കുന്ന സ്നേഹം കൊണ്ട് മാത്രമല്ലത്. മുന്നില്‍ ബാക്കിയായ രണ്ട് പല്ല് മാത്രം കാണിച്ച് ആദ്യമായി കാണുന്നവരോട് പോലും കുട്ടികളെ പോലെ ചിരിക്കുമ്പോള്‍ ഒരു പുതിയ സൌഹൃദം അവിടെ ജനിക്കുന്നു. കാരണം നിഷ്കളങ്കമായ ആ ചിരിയില്‍ സംവേദിക്കപ്പെടുന്നത് നാട്യങ്ങളില്ലാത്ത ഗ്രാമത്തിന്റെ നന്മ തന്നെയാണ്. ഇങ്ങിനെ ചിരിക്കാനും സ്നേഹിക്കാനും കഴിയുന്നത്‌ ഒരു ഭാഗ്യം തന്നെ. അകം കറുപ്പിച്ച് പുറത്ത്‌ വെളുക്കെ ചിരിക്കുന്ന കാപട്യ ലോകത്ത് അപൂര്‍വ്വമായി കാണുന്ന ഈ പുഞ്ചിരിയെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക. '

    ആ പുന്ചിരിയെക്കാള്‍ ഞങ്ങള്‍ക്ക് ഇഷ്ട്ടം ചെരുവാടിയുടെ ഈ ശൈലിയാണ്.
    ആശംസകള്‍ ..............

    ReplyDelete
  41. നന്മകളാൽ സമൃദ്ധം ഈ നാടിൻ പുറം.. ചെരുവാടീ ആ നന്മ മനോഹരങ്ങളായ ഈ വരികളിലും പ്രതിഫലിക്കുന്നു.. പ്രാർത്ഥനയിൽ ഞാനും ചേരുന്നു..

    ReplyDelete
  42. നാടിന്റെ ഓര്‍മ്മകളില്‍ ചെറുവാടിയുടെ വളരെ മനോഹരമായ എഴുത്ത് കൂടി . .മുഹമ്മദ്ക്കയുടെ ആ നിഷ്ക്കളങ്കമായ സ്നേഹം പോലെ.. എന്റെ നാടിന്റെ ആ പച്ചപ്പിലൂടെ ഞാനും സഞ്ചരിച്ചു ..ഈ എഴുത്തിനെ കൂട്ടുപിടിച്ച് ..പ്രവാസത്തിന്റെ ഊടുവഴികള്‍ക്കിടയിലൂടെ... നാടിന്റെ മാസ്മരികത ആവാഹിച്ചു പഴയ ഓര്‍മ്മകളെ തലോലിക്കുമ്പോള്‍..എന്തോ ഒരു നഷ്ട്ട ബോധം ...താങ്കളുടെ എഴുത്തിന്റെ ശൈലി എന്നും ഇത് പോലെ നിലനില്‍ക്കട്ടെ ..ആശംസകള്‍..

    ReplyDelete
  43. നാട്ടിന്‍ പുറത്തുപോലും നഷ്ട്ടപെട്ടു വരുന്ന ഗ്രാമീണ കാഴ്ചകള്‍. നന്നായി വിവരിച്ചു. ലാളിത്യത്തിന്റെ പഴമയുടെ ഈ രൂപങ്ങള്‍ പലയിടത്തും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്.

    പഴമയുടെ പുതുമയും നിഷ്കളങ്കതയും നഷ്ട്ടപെടാതിരിക്കട്ടെ.

    ReplyDelete
  44. നാട്ടിന്‍പുറങ്ങളില്‍ ജീവിക്കുന്നതിന്റെ സുഖമൊന്നു വേറെതന്നെ ..ആ സൌഭാഗ്യം മരണം വരെ നിലനില്‍ക്കണേ എന്ന പ്രാര്‍ത്ഥന മാത്രം.

    ReplyDelete
  45. വളരെ തന്‍മയത്തത്തോടെ പറഞ്ഞു കെട്ടോ ? നാട്ടുകാഴ്ചകള്‍ കണ്‌ട്‌ മനസ്സ്‌ കുളിരണിഞ്ഞു, വായിച്ച്‌ പോകുമ്പോള്‍ എനിക്ക്‌ എന്‌റെ നാട്‌ ഒാര്‍മ്മ വന്നു. തൂതയും തൂതപ്പുഴയും തീരത്തുള്ള ചായക്കടകളും , മീന്‍ പിടുത്തക്കാരേയുമെല്ലാം.. ജീവിതമറിയണമെങ്കില്‍ സാധാരണക്കാരോട്‌ തന്നെ ചേര്‍ന്നിടപെഴകണം.. മുഹമ്മദ്‌ ഇക്ക അടുത്ത വെക്കേഷനിലും ഊര്‍ജ്ജസ്വലനായി അവിടെ തന്നെയുണ്‌ടാവട്ടെ എന്ന് പ്രാര്‍ഥിച്ച്‌ കൊണ്‌ട്‌ അടുത്ത രചനക്കായി കാത്തിരിക്കുന്നു. ആശംസകള്‍ !

    ReplyDelete
  46. വല്ലപ്പോഴും ഇതൊക്കെ കാണുന്നവരെപ്പോലെയും വായിക്കുന്നവരെപ്പോലെയും ആസ്വദിക്കാന്‍ കഴിയില്ലെന്ന സങ്കടമേ എന്നും നാട്ടില്‍ തന്നെ കഴിയുന്ന എന്നെപ്പോലുള്ളവര്‍ക്കുണ്ടാവൂ!. അതു മാത്രമല്ല നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രാമീണ കാഴ്ചകളും. ആദ്യമായി വീട്ടിലേക്ക് റോഡ് വെട്ടിയ ഞാനിന്നു അതിനെ ശപിക്കുന്നു,കാരണമെന്തെന്നോ ഇന്ന് അതു വഴി (ടാറിട്ട റോഡിലൂടെ) ജേസിബിയടക്കം ചീറിപ്പാഴുന്നു!.ചെറുപ്പത്തില്‍ ഏത്തത്തിന്റെ (പാടത്തു വെള്ളം തേവിയിരുന്ന)കരച്ചില്‍ പോലുള്ള ശബ്ദം കേട്ടുണര്‍ന്നിരുന്ന എനിക്കിന്നു കാണാന്‍ ഒരു കുഴി പോലും പാടത്തവശേഷിക്കുന്നില്ല. ഞാന്‍ ചൂണ്ടയിട്ടു നടന്നിരുന്ന അതെല്ലാം എന്നോ തൂര്‍ത്തു വാഴയും കമുകിന്‍ തൈയും നട്ടിരിക്കുന്നു!ഒരൊറ്റ കരിങ്കല്ലു പോലും കാണാതിരുന്ന ഞാനിന്നു അവ കയറ്റി വരുന്ന ലോറികള്‍ നിത്യവും കാണുന്നു. മൊഅബൈലും ഇറുക്കിപ്പിടിച്ചു ബൈക്കില്‍ ചെത്തുന്ന ചെക്കന്മാര്‍ക്കിടയില്‍ മുഹമ്മദിക്കമാരെ കാണാനേ കിട്ടില്ല!.

    ReplyDelete
  47. എന്നെത്തെയും പോലെ നന്നായി പറഞ്ഞിരിക്കുന്നു. നാടിനോട് ഒരു വല്ലാത്ത ഒരിത്. ആ അനുഭവം മനോഹരമായി പറഞ്ഞു തന്നതിന് നന്ദി.

    ReplyDelete
  48. ഗ്രാമത്തില്‍ ജീവിക്കാനുള്ള ഭാഗ്യം കിട്ടാത്ത എന്നെപ്പോലുള്ളവരെ ഗ്രാമത്തിലേക്ക് നടത്തിച്ച എഴുത്തുകാരാ നന്ദി.

    അവതരണത്തിന് മുന്‍പില്‍ ദാ, ഈ കീബോര്‍ഡ്‌ വെച്ച് കീഴടങ്ങുന്നു.!

    ReplyDelete
  49. ഈ ഗ്രാമീണ വിശുദ്ധിയും നിഷ്കളങ്കതയുമൊക്കെ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണു നമ്മുടെ ഗ്രാമങ്ങളില്‍ നിന്നും. ഓര്‍ക്കുന്നില്ലെ കൊടിയത്തൂരില്‍ ഈയടുത്ത് നടന്നത്. കൊടിയത്തൂര്‍ പോലുള്ള ഒരുള്‍നാടന്‍ ഗ്രാമത്തില്‍ അങ്ങനൊരു സംഭവം നടക്കുമെന്ന് നമ്മള്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നോ..

    എചുമു പറഞ്ഞതും ന്യായം. ഒരു ചായമക്കാനീല്‍ കയറി ചായ കുടിക്കാനും അലസമായ് പുഴയോരത്തിരിക്കാനും ആഗ്രഹിച്ചാലും നടക്കില്ല. ചിലരുടെ നോട്ടം കണ്ടാല്‍ പിന്നെ ആ ജന്മം ചായയോടെന്നല്ല ഒന്നിനോടും മോഹം തോന്നില്ല.

    എഴുത്ത് ഉഷാര്‍,ആശംസകള്‍. എനിക്കന്ന് ബെറ്റ് വെച്ചാല്‍ മതിയാരുന്നു.

    ReplyDelete
  50. ആ പുഴക്കരയില്‍ നിന്നും പോരാന്‍ തോന്നുന്നില്ല മന്‍സൂര്‍ഭായ്. ഞങ്ങളെ അവിടെ കൊണ്ടുപോയതിനു നന്ദി. നവവത്സരാശംസകള്‍

    ReplyDelete
  51. ഗ്രാമങ്ങളിൽ ഇന്നും നില നിൽക്കുന്ന മക്കാനികൾ നമ്മൾക്കിടയിൽ നന്മയുടെ സൌഹ്രദങ്ങളും സന്തോഷത്തിന്റെ ചിരിയും നൽക്കുന്നു.. പുഴയോരങ്ങൾക്ക് എന്നും ഓരോ കഥകൾ പറയാനുണ്ടാകും ചിലപ്പോൾ അതു വിരഹത്തിന്റെയും നഷ്ടത്തിന്റെതുമാക്കും..
    നന്മയുടെ എഴുത്ത് തുടരുന്നു.. മൻസൂർക്കാ ആശംസകൾ

    ReplyDelete
  52. ഞാന്‍ വന്നു വായിച്ചു പോയി ..അസ്സലാമു അലൈകും ....:)

    ReplyDelete
  53. മന്‍സൂര്‍ എഴുതിയ ഒരു സത്യം എന്നെ ഒരുപാടു ഓര്‍മകളിലേക്ക് കൊണ്ടുപോയി. പഴയ ആളുകള്‍ എപ്പോഴും ചിരിച്ചു തന്നെ കാണപ്പെട്ടിരുന്നു എന്നത്. അന്ന് എന്തെല്ലാം വേദനകളുണ്ടെങ്കിലും ആളുകള്‍ ജീവിതത്തെ സ്നേഹിച്ചിരുന്നു. ഒന്നുമില്ലായ്മകളിലും എന്തെങ്കിലും ഉണ്ടാവും അന്ന ശുഭാപ്തിവിശ്വാസത്തോടെ.
    മന്‍സൂര്‍ എഴുതുമ്പോള്‍ വായനക്കാരും ആ വരികളിലൂടെ ആ ലോകത്തില്‍ എത്തിപ്പെടുകയാണ്. മുന്‍പ് വരികളില്‍ നാട്ടുപച്ച മണത്തു. പിന്നെ മരങ്ങള്‍ കണ്ടു. ഇപ്പോഴിതാ,ഞാനും ഒരു പുഴയോരത്ത്,ഒരു പൊടിച്ചായയുമായി...

    ReplyDelete
  54. മുഹമ്മദിക്ക എന്ന വ്യക്തിയെ പരിചയപ്പെടുത്തി ഗ്രാമം എന്ന ഇട്ടാവട്ടത്തിലെ ചെറിയ ലോകത്ത് വലിയ മോഹങ്ങളില്ലാതെ കഴിയുന്ന പഴമനസ്സുകളിലെ നിഷ്കളങ്കതയെ പറഞ്ഞു വെക്കുക മാത്രമേ ചെറുവാടി ഈ പോസ്റ്റില്‍ ചെയ്തിട്ടുള്ളൂ.

    എന്നിട്ടും വായനക്കാര്‍ക്ക് പുഴയും കടത്ത് വള്ളവും ചായ മക്കാനിയും ഒക്കെ ഉള്ള ഗ്രാമത്തിലേക്ക് ഇറങ്ങി വന്ന അനുഭൂദി ലഭിക്കുന്നത് നഗരവല്‍ക്കരണത്തിന്റെ തേരോട്ടത്തില്‍ വൃത്തികേടായിപ്പോയ, അന്യമായിക്കൊണ്ടിരിക്കുന്ന പഴയ ഗ്രാമ വിശുദ്ധിയുടെ പവിത്രത മനസ്സില്‍ ഉണര്‍ത്തുന്ന ഗ്രഹാതുരത്വം കൊണ്ടാവാം.

    ഈ പോസ്റ്റ് മുഹമ്മദിക്കയില്‍ നിന്നും അല്‍പം കൂടി വലിയ വൃത്തത്തിലേക്ക് പരന്നിരുന്നുവെങ്കില്‍ ‍ ഒന്നൂടെ നന്നായേനെ എന്നു ഒരു അഭിപ്രായം മാത്രം.

    ReplyDelete
  55. ഇഷ്ടായി ഈ എഴുത്തു ..
    മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  56. നമ്മളിൽ താഴെയുള്ളവരെ ശ്രദ്ധിക്കുമ്പോഴേ, നാമെത്ര സുഖമായാ ജീവിക്കുന്നതെന്നു ബോദ്ധ്യപ്പെടൂ...
    നാട്ടിൻ‌പുറം നന്മകളാൽ സമൃദ്ധം....
    സത്യം..
    ആശംസകൾ...

    ReplyDelete
  57. വളരെ ഹൃദ്യമായി അവതരിപ്പിച്ചു,
    നാട്ടില്‍ ഇങ്ങനെ നന്മ വിടര്‍ത്തി നിറഞ്ഞു നിന്നിരുന്ന നല്ല ആളുകള്‍ കൊഴിഞ്ഞു പോവുന്നു പുതിയതൊന്നും നന്നായി മുളക്കുന്നുമില്ല

    ReplyDelete
  58. നാട്ടിന്‍ പുറം എത്ര സുന്ദരമാണ്..അവിടത്തെ ആള്‍ക്കാരും.. നഗരജീവികളുടെ കാപഠ്യങ്ങള്‍ വലുതായി ശീലമില്ലാത്ത സ്നേഹികള്‍...

    സുന്ദരമായിരിക്കുന്നു മന്‍സൂറിക്കാ...നാട്ടിലേയ്ക്ക് എത്തപ്പെട്ട പ്രതീതി...

    ReplyDelete
  59. മന്‍സൂര്‍ക്ക എഴുത്ത് ഹൃദയമായി അല്‍പനേരം ഞാനും ആ ചായ കടയില്‍ ആയിരുന്ന പോലെ ആശംസകള്‍ വീണ്ടും വരാം.....

    ReplyDelete
  60. eniyum ingneyulla nalla rachanakal varatte ennu ashamshikunnu

    ReplyDelete
  61. ചെറുവാടി , എന്റെ കൌമാരത്തിന്റെ കൂത്തരങ്ങായിരുന്നു. സുഹ്രത്ത് നിയാസിനും ടി പി ക്കും നാസറിനുമോപ്പം
    ആ പുഴയില്‍ ഒരു കളിയോടത്തില്‍ കളിച്ചു തിമിര്‍ത്ത കുറെ ദിനങ്ങള്‍. പുഴക്കരയിലെ രാത്രികള്‍ .
    എന്റെ ഗള്‍ഫ് യാത്രയുടെ ഇന്റര്‍വ്യൂവിനു ഞാന്‍ പുറപ്പെട്ടത്‌ പോലും ആ പുഴ കടന്നാണ് .
    ഓര്‍മകളുടെ മഹാ പ്രവാഹമായി ഈ കുറിപ്പ് ... നന്ദി സഹോദരാ

    ReplyDelete
  62. നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമ വിശുദ്ധിയില്‍ നിന്നുമുള്ള ഒരു മനോഹര ഓര്‍മ്മക്കുറിപ്പ് ,,
    വരും തലമുറയ്ക്ക് ഇത്തരം അനുഭവ കുറിപ്പുകളും ലേഘനങ്ങളും മുത്തശ്ശി കഥ പോലെ വായിക്കാം അല്ലെ ....

    ReplyDelete
  63. ‘ചെറിയ ലോകവും വലിയ മനുഷ്യരും’ എന്നു പറയുന്നതാണ് ശരി. നാട്ടിലെ ചായക്കടയിൽ ഞാനുമെത്തി. പ്രാർത്ഥനയും കഴിഞ്ഞ് ഒരു ചായയും കുടിച്ച് ഇളംകാറ്റേറ്റ് അങ്ങനെയിരുന്ന് ........ലളിതസുന്ദരമായ വരികൾ.......ആശംസകൾ.....

    ReplyDelete
  64. ഈ കണ്ണുകള്‍ എന്നും ഈ കാഴ്ചയോടെ ഇരിക്കട്ടെ!
    സ്നേഹപൂര്വ്വം.

    ReplyDelete
  65. നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൌഭാഗ്യങ്ങളാണ് നാട്ടിന്‍പുറവും അവിടുത്തെ നന്മ നിറഞ്ഞ ജീവിതങ്ങളും.ഇവരണ്ടും ഒരു കാന്‍വാസില്‍ എന്നപോലെ അതിമനോഹരമായി ഇവിടെ വരച്ചിടുവാന്‍ ചെറുവാടിക്ക് കഴിഞ്ഞിരിക്കുന്നു.....അഭിനന്ദനങ്ങള്‍...

    ReplyDelete
  66. രണ്ട് പല്ല് മാത്രം ഉള്ള മുഹമ്മദിക്ക എന്റെ മുന്നില്‍ വന്നു ചിരിച്ചു നില്‍ക്കുന്നപോലെ തോന്നി.
    നല്ല കുറിപ്പ്‌.

    ReplyDelete
  67. നന്മ വറ്റാത്ത ഗ്രാമജീവിതം..

    ReplyDelete
  68. ഗൃഹാതുരത്വത്തിന്റെ രുചി ശരിക്കും തൊട്ടറിയുന്ന ഈ വരികളിലൂടെ പുഴയെപ്പോലെ ചിരിക്കുന്ന നല്ല മനുഷ്യരെ കാണാനും തൊട്ടറിയാനും എഴുത്തുകാരനൊപ്പം വായനക്കാർക്കും കഴിയുന്നു...

    പിന്നെ
    എച്ച്മു പറയുന്ന പോലെ നമ്മുടെ നാട്ടിലൊക്കെ പെണ്ണായി ജനിച്ചവർക്ക് തീരെ പറ്റാത്ത കാര്യമാണല്ലോയിത്..!

    ReplyDelete
  69. നാട്ടിന്‍ പുറവും അവിടുത്തെ നന്മകളും എല്ലായിടത്തും ഒരു പോലെ തന്നെ...എന്റെ പ്രദേശവും ഇത് പോലെ തന്നെ ആയിരുന്നു.....ചായക്കടക്കാരന്‍ മോയിദീന്ക്ക എന്നോ മരിച്ചു ...........കടത്ത് വലിയ പാലം വന്നു ......
    പുഴ മീന്‍ കമ്പനി കേറി വിമാനം കേറി എങ്ങോട്ട് പോയെന്നറിയില്ല .....നാല് വരി പാതയുടെ വികസന ത്തില്‍ അന്തിച്ചു നില്‍പ്പാണ് എന്റെ പാവം കടവ് ............

    ReplyDelete
  70. നാട്ടിന്‍പുറത്തെ നിഷ്കളങ്കതയും , ഗ്രാമീണതയുടെ സൌന്ദര്യവും, നന്മയും , ഒക്കെ നിറഞ്ഞു നില്‍ക്കുന്ന നല്ല രചന .... ഗ്രാമങ്ങളെ ഒരുപാട് ഇഷ്ടാണ് നിക്ക് .പച്ചയായ ജീവിതം അനുഭവിച്ചറിയണമെങ്കിൽ സാധാരണക്കാരോട് ചേര്‍ന്ന് നില്‍ക്കണം ആയിരിക്കാം ,കാരണം എന്റെ ഓര്‍മകളില്‍ മാത്രമേ ഉള്ളൂ നാട്ടിന്‍ പുറം ....

    ReplyDelete
  71. മന്‍സൂ..ഒരു പുഴ കൊണ്ട് ഒരു വരി കൊണ്ട്
    മനം നിറച്ച കൂട്ടുകാര ഒരുപാട് നന്ദീ ..
    ചിലരുടെ വരികള്‍ക്കൊരു കഴിവുണ്ട് ..
    മനസ്സിനേ കൂട്ടാന്‍ കഴിയുന്ന കഴിവ് ..
    അതു ആവോളം ഉണ്ടീ വരികള്‍ക്ക് ..
    ഇഷ്ടമാവുന്നു ഈ നന്മയുള്ള കൂട്ടുകാരനേ ..
    വായിക്കാന്‍ വൈകീ കാരണം സാങ്കേതികമാണ് ..
    പക്ഷേ എത്ര വൈകിയാലും ഈ പുഴയുടെ
    ഇളം ചൂട് നഷ്റ്റപെട്ട് പോകില്ല.അതിലുപരീ
    ഈ ചിത്രം എന്തോക്കെയോ വിളിച്ചോതുന്നുണ്ട് ..
    നന്മ എന്നത് വാങ്ങുവാന്‍ കിട്ടുന്ന ഒന്നല്ല
    അതു പകര്‍ന്നു കിട്ടുന്നതാണ്,ചിലപ്പൊള്‍
    പച്ചയായ് മനുഷ്യരിലൂടെ,മാതാപിതാക്കളിലൂടെ
    ജീവിച്ച സാഹചര്യങ്ങളിലൂടെ.
    നന്മയുടെ ഒരു പുഴ ഒഴുകുന്ന പാവം മുഹമ്മദിക്ക
    ഇപ്പൊഴും മനസ്സില്‍ തങ്ങുന്നുണ്ട്,ആ മുഖം
    വരച്ചു വച്ചിട്ടുണ്ട് വരികളിലൊക്കെ മന്‍സൂ ..
    ഒരു പുഞ്ചിരി കൊണ്ട് ഇങ്ങനെയുള്ള
    മനുഷ്യര്‍ നമ്മുക്ക് പകരുന്ന ഊര്‍ജം വളരെ വലുതാണ്..
    പ്രത്യേകിച്ച് നാം പ്രവാസികള്‍ക്ക് ഇതൊക്കെ
    വല്ലാതേ സെന്‍സിറ്റീവ് ആകുന്ന ഒന്നു തന്നെ ..
    ഫീല്‍ നല്‍കുന്നുണ്ട്,ഈ അന്തരീക്ഷവും മുഹമ്മദിക്കയും
    നമ്മുക്കൊക്കെ നഷ്ടമായീ പൊകുന്ന ചിലതൊക്കെ
    തിരിച്ച് പിടിക്കാന്‍ മന്‍സൂനേ പൊലെയുള്ളവര്‍
    അനിവാര്യമാണീ ലോകത്ത്..വരികള്‍ക്കൊപ്പം
    വായനക്കൊപ്പം മനസ്സും സഞ്ചരിച്ചിരുന്നെകില്‍
    ഒരു നുള്ളു നന്മ ആവാഹിക്കാന്‍ നമ്മുക്ക് കഴിഞ്ഞെങ്കില്‍ ..
    എല്ലാ മനസ്സും നല്ലതിനേ മാത്രം അറിയുവാനായീ ദാഹിച്ചിരിന്നെങ്കില്‍..
    ലളിതമായ് മന്‍സൂ ,ഉള്ളം പകര്‍ത്തീ..എനിക്ക് നല്ലോണം ഇഷ്ടായീ..കഴിഞ്ഞത് പൊലും അറിഞ്ഞില്ല ഒരുപാട് നന്ദീ സഖേ ..
    ഒരു പുഴ പൊലെ ഇപ്പൊഴും ഒഴുകുന്നുണ്ട് ഉള്ളില്‍ ശാന്തമായീ ..മുഹമദിക്കയും , ആ നാടും , ചീനി മരവും വരച്ചു വച്ച നന്മകളും

    ReplyDelete
  72. ഭാവുകങ്ങൾ നേരുന്നു

    ReplyDelete
  73. പ്രിയ മന്‍സൂര്‍ ,
    ഞാന്‍ ജോലി ആവശ്യാര്‍ത്ഥം ഊര് തെണ്ടുകയായതിനാല്‍ എത്താന്‍ വൈകി .
    പ്രവാസിയുടെ മനസ്സിലേക്ക് ഗൃഹാതുരത്വം പാല്‍പായസം പോലെ കോരി നിറച്ച
    ഈ പോസ്റ്റ്‌ ഏറെ ഇഷ്ട്ടപെട്ടു .

    വല്ലപ്പോഴും നാട്ടില്‍ എത്തുമ്പോള്‍ വീണു കിട്ടുന്ന ഇത്തരം നാട്ടു കാഴ്ചകള്‍
    തിരിച്ചെത്തിയാല്‍ നാളുകളോളം അലസോരപെടുത്താറുണ്ട്‌,,,,,,,,

    ആശംസകള്‍ സുഹൃത്തേ .... ഈ നല്ലെഴുത്തിന്......

    ReplyDelete
  74. ചാലിയാറിന്‍ മനോഹര തീരത്തുക്കാരനായ മന്‍സൂര്‍ജീയുടെ രചനകളിലും ആ മനോഹാരിത നിറയുന്നു.....................ഗ്രാമവും ,മുഹമ്മദിക്കയും ,പുഴയും ....വളരെ നന്നായി ................ആശംസകള്‍

    ReplyDelete
  75. കുട്ട്യാലി മാഷ്‌ എപ്പോഴും പറയുമായിരുന്നു "ജീവിതം അറിയണമെങ്കില്‍ സാധാരണക്കാരോട് ചേര്‍ന്ന് നില്‍ക്കണം" എന്ന്. അന്നത് എനിക്ക് മനസ്സിലായില്ല.

    ഞാനിയാള് പറയണ, ഒരു തനി നാടൻ മനുഷ്യനാ. അതോണ്ട് ഇതിനെ പറ്റി എനിക്ക് വല്ല്യേ അത്ഭുതൊന്നും തോന്ന്ണില്ല്യാ. ഒരു ഗ്രാമീണ നിഷ്കളങ്കതയുമായി മനോഹരമായ ഒരു പൊസ്റ്റ്. നാട്ടിൽ തൊട്ടടുത്ത് ഇമ്മാതിരി പുഴക്കടവൊന്നുമില്ല. അത് കാരണം അതിന്റെ സൗന്ദര്യം ഈ പോസ്റ്റിലൂടെ അനുഭവിക്കാനായി. ആശംസകൾ,ഇനിയും വരാം.

    ReplyDelete
  76. വായിച്ചു തീർന്നിട്ടും നിഷ്കളങ്കതയുടെ ചിരിയുമായി അഹമ്മദ്ക്ക കണ്ണിനു മുന്നിൽ നിൽക്കുന്നു...ഈ ജീവിതങ്ങൾക്ക് മരണമില്ല മനുഷ്യ മനസ്സുകളിൽ...

    നന്നായി പറഞ്ഞു ഏട്ടാ

    ReplyDelete
  77. മുഹമ്മദ് ഇക്കയെന്ന നാട്ടുകാരനെ മനോഹരമായ വരികളിലൂടെ പരിചയപ്പെടുത്തി. നാട്ടുകാരന്റെ ചുറ്റുപാടും അവിടത്തെ സാഹചര്യങ്ങളും ഒക്കെ നന്നായി പറഞ്ഞു. ഇങ്ങിനൊരു ചായക്കടയിലിരുന്നിട്ടില്ലെങ്കിലും അതില്‍ ഒരു രസമുണ്ടെന്ന് വായിക്കുംപ്പോള്‍ അറിയുന്നുണ്ട്. ഗൃഹാതുരത്വം നിറയുന്ന പുതുപോസ്റ്റുകള്‍ പോരട്ടെ....

    ReplyDelete
  78. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം :) എഴുത്തും

    ReplyDelete
  79. നിഷ്കളങ്കമായ കുറേ ജീവിതങ്ങള്‍ അവിടെയുമിവിടെയും ബാക്കി നില്‍ക്കുന്നു അല്ലേ?നന്നായി.

    ReplyDelete
  80. വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

    ReplyDelete
  81. ഗ്രാമത്തിലും ഇതൊക്കെ ഇപ്പോൾ അപൂർവ്വം കാഴ്ചകളായിരിക്കുന്നു. വായിക്കുമ്പോൾ തന്നെ മനസ്സിനൊരു സുഖം തോന്നുന്നു.

    ReplyDelete
  82. ചെറുവാടിയുടെ ഗ്രാമത്തിലേയ്ക്ക് മനസിനെ കൂട്ടിക്കൊണ്ടുപോയ ലളിത സുന്ദരമായ എഴുത്ത്. നമുക്ക് ഗ്രാമങ്ങളില്പോയി രാപാര്‍ക്കാം

    ReplyDelete
  83. Those rural simplicities narrated in a simple and poetic style create a " serene and blessed mood" in the minds of the readers. I have no words to express my feelings, simply ineffable

    ReplyDelete
  84. വെയിലേറ്റു തിളങ്ങുന്ന പുഴയിലേക്ക് നോക്കിയിരുന്ന പോലെ....

    ഇഷ്ടമായി.

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....