Saturday, September 24, 2016

ബാവലി



അതിർത്തി ഗ്രാമങ്ങളിലെ അന്തരീക്ഷം എപ്പോഴും പ്രസന്നമായിരിക്കും . യാത്രകളിലെ ഇടത്താവളങ്ങൾ . ബാവലിയിലെത്തുമ്പോൾ നേരം വെളുത്തിട്ടേ ഉണ്ടായിരുന്നുള്ളൂ. കേരളം കർണാടക അതിർത്തി ഗ്രാമം എന്നത് മാത്രമായല്ല ബാവലിയുടെ പ്രസക്തി . പഴശ്ശിക്കാലത്തോളം ചെന്നെത്തുന്ന ഒരു ചരിത്രവും അതിനുണ്ട് .ഈ ചെറിയ ഗ്രാമം മുഴുവൻ തണൽ വിരിച്ചു നിൽക്കുന്ന ആൽമരത്തിന്റെ ചുവട്ടിൽ നിന്നാൽ ഒരു നിമിഷം സ്വയം മറന്നുപോകും . എത്രയെത്ര സഞ്ചാരികളുടെ സ്വപ്നങ്ങൾക്ക് മേലെ നിഴൽ വിരിച്ചു നിന്നിട്ടുണ്ടാവണം ഈ മരം.
പഴശ്ശി പട്ടാളവും ബ്രിട്ടീഷുകാരും ഇവിടെ വെച്ച് ഏറ്റുമുട്ടിയിരുന്നു എന്ന് പറയുന്നുണ്ട് . ചിന്തകൾ ആ കുതിരക്കുളമ്പടിയോളം ചെന്നെത്തിയെന്ന് വരും .കാലങ്ങൾ കടന്നാലും ഓർമ്മകൾ ബാക്കി വെക്കാൻ കഴിയുന്ന ചില സ്ഥലങ്ങളുണ്ട് . ബാവലിയിൽ തേടിയതും അതൊക്കെ തന്നെയായിരുന്നു . മൂന്നു ഭാഗവും കാടതിർത്തിയായ ബാവലിയുടെ ഉള്ളിലേക്ക് കയറിയാൽ പഴശ്ശിപോരാളികളുടെ വിയർപ്പിന്റെ ഗന്ധം ബാക്കിയുണ്ടാവുമോ അവിടെ . അല്ലെങ്കിൽ മരമുകളിൽ നിന്നും ചീറിപാഞ്ഞുവരുന്നൊരു അസ്ത്രം .
സമയം കുറവാണ് . ഇതൊരു ഇടത്താവളം മാത്രം . കാലങ്ങൾക്കപ്പുറത്ത് പഴശ്ശിരാജ്യത്തിൽ മേഞ്ഞു നടന്നിരുന്ന മനസ്സിനെ തിരിച്ചു വിളിച്ചു . . അടുത്ത തവണ വരുമ്പോൾ ബാവലി പുഴയുടെ തീരങ്ങളിലൂടെ നടക്കണം . പുഴയിൽ നിന്നും കാട്ടിലേക്കുള്ള വഴിയിലൂടെ നടന്ന് ഒരു പഴശ്ശിക്കാലത്തോളം ദൂരമെത്തണം.