Monday, February 17, 2014

പരൽമീൻ നീന്തുന്ന പാടം

     വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടുംഇന്നും വടക്കന്‍ കേരളത്തിലെ ഏതെങ്കിലും ഒരുപഴയ ഗ്രാമത്തില്‍ ബസ്സിറങ്ങേണ്ടി വന്നാല്‍ കണ്ണുകള്‍ അറിയാതെ പ്രഭു ഡോക്ടറുടെ സഞ്ജീവ് ക്ലിനിക്ക് പരതുംമിഴിയും മനവും അതിലെ ഓരോ കഥാപാത്രങ്ങളെയും അവരുടെ ലോകത്തെയും തേടിയെന്നിരിക്കുംഅത്രയധികം ആഹ്ലാദം നല്കിയ ഒന്നായിരുന്നു  നോവല്‍.   വായന അവസാനിച്ചിടത്ത്നിന്ന് തുടങ്ങണം പരൽ മീൻ നീന്തുന്ന പാടം എന്ന കൃതിയുടെ വായന . സ്വന്തം ഗ്രാമവും ജീവിതവും എത്രത്തോളം എഴുത്തുകാരനെ സ്വാധീനിക്കുന്നു എന്ന് രണ്ട് കൃതികളുടെയും കൂട്ടിവായന മനസ്സിലാക്കി തരും .  നോവലിൽ കണ്ട കുറെ കാര്യങ്ങൾ ഇവിടേയും പുനർജ്ജനിക്കുന്ന പോലെ . 

ചെറിയ ചെറിയ ഓർമ്മകളെ മനോഹരമായ ചിത്രങ്ങൾ പോലെ  ഫ്രൈം ചെയ്ത് വെച്ചതാണ് ഓരോ അദ്ധ്യായവുംഎല്ലാ ആത്മകഥകളിലുമെന്നപോലെ സ്വന്തം കഥ തന്നെയാണ് സി വി യും പറയുന്നത്പക്ഷേ  എഴുത്തുകാരന്റെ പൊങ്ങച്ചം പറച്ചിലല്ല . . തന്നിലേക്ക് വന്നു ചേർന്ന ഒരു കാലഘട്ടത്തെ , തന്നോടൊപ്പം വളർന്ന , തനിക്കു ശേഷവും ഒഴുകിയേക്കാവുന്ന ഒരു സംസ്കൃതിയെ നോക്കി അദ്ദേഹം സംസാരിക്കുകയാണ് . കഥകൾ പറയുകയാണ്‌ . സ്വയം കഥാപാത്രമാവുകയാണ് . 

കുട്ടയും തലയിൽ വെച്ച് കൂകിവിളിച്ച് നടന്നു പോകുന്ന മീൻകാരനെ നിങ്ങൾ പലയിടത്തും കണ്ടുകാണും . മീൻ  വിറ്റ് തീർന്നിട്ടും ആയാൾ  കൂകികൊണ്ട് പോകുന്നത് ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ സന്തോഷം കൊണ്ടാണ് . കഥപറയാൻ വേണ്ടി സൃഷ്ടിച്ചെടുത്ത ഒരു കൃതിമ കഥാപാത്രങ്ങളും ഇതിലില്ല . ഒരു വരിയിൽ വന്നുപോകുന്നവർക്ക് പോലും ഉണ്ട് ആത്മാവ് . അവർ നമ്മുടെ കൂട്ടുകാരാവും ഒപ്പം നൊമ്പരവും . കല്യാണം കഴിക്കാൻ കഴിയാതെ മാനസിക നില തെറ്റുന്ന കല്യാണി , ചെവിയിൽ ചെമ്പരത്തിയും ചൂടി എല്ലാരോടും ചോദിക്കുന്ന ചോദ്യം "എന്നെ കല്യാണം കഴിക്കോ " എന്നാണ് . എന്നോടും ചോദിച്ചുഞാനും കേട്ടു  ചോദ്യം . 

അമ്മാവനുമായുള്ള ബന്ധം ഇതിൽ കുറെ പരാമർശിക്കപ്പെട്ട ഒന്നാണ്പഴയകാലത്തെ അമ്മാവന്മാർക്ക്  വില്ലൻ മുഖം സാധാരണമാണ്സാഹിത്യത്തിലും സിനിമയിലുമെല്ലാംഇവിടെയും മറിച്ചല്ല . പക്ഷേ അർബുദം ബാധിച്ച് എല്ലാം കഴിയുന്നു എന്ന അവസ്ഥയിൽ അമ്മാവൻ പറയുന്നു . "നിനക്കായി ഒന്നും ഞാൻ ചെയ്തിട്ടില്ല . നീ എഴുതിയത് എല്ലാം ഞാൻ വായിച്ചിട്ടുണ്ട് . ഉള്ളിലുള്ള ഒരാള് സമ്മതിച്ചു തന്നിട്ട് വേണ്ടേ . എനിക്കഭിമാനമായിരുന്നു നിന്റെ അമ്മാവൻ എന്ന് പറയുന്നത് . ഇനിയും എഴുതണം ഒരുപാട്  " . സി . വി യെ വികാരാധീനാക്കിയ അമ്മാവൻ നമുക്കും പ്രിയപ്പെട്ടവനാവുന്നു . ഇനിയും എഴുതണം എന്ന വാക്ക് ഏറ്റുവാങ്ങുന്നത് മലയാളമാണല്ലോ . 

കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്നവരുടെ ജൽപനങ്ങളാണ് ആത്മകഥ എന്ന അബദ്ധധാരണ എന്നാണാവോ എന്നെ പിടികൂടിയത് . ഇനി ആ ധാരണ ഞാൻ അഴിച്ചു വെക്കുന്നു . കാരണം "പരൽ മീൻ  നീന്തുന്ന പാടം " തുറന്നപ്പോൾ ഞാൻ കണ്ടത് മറ്റൊരു ലോകമാണ് . ഓരോ താളുകൾക്കും ഓരോ ഗന്ധം . ചിലതിന് ഊഷ്മളായ ബന്ധങ്ങളുടെ വേലിയേറ്റവും ഇറക്കവും  . മറ്റു ചിലതിന് പച്ച പുല്ലിന്‍റെ മണമെങ്കിൽ അടുത്ത പേജിന് പുകയിലയുടെ മണമാണ് .  തെയ്യങ്ങൾ ആടുന്ന പേജുകളുണ്ട് . വറുതിയുടെ കാലവും , കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലവും സ്വാതന്ത്ര്യ സമരവും തുടങ്ങി വൈകാരികതയുടെയും ഗൃഹാതുരത്വത്തിന്‍റെയും  രുചിയും മണവും ഓരോ പുറങ്ങളിലും നമ്മെ വിരുന്നൂട്ടും . വായിച്ചു തീരുന്നത് ഒരു ആത്മകഥയാണ് എന്നാ കാര്യം വീണ്ടും മറന്നു പോകുന്നു . വായിച്ചത് ഒരു കാലഘട്ടത്തിന്‍റെ  കഥയാണ്‌ . എഴുതിയത് സി വി ബാലകൃഷ്ണൻ എന്ന കഥാകാരനാണ് . 

കെ . ഷരീഫിന്‍റെ വരകൾ മനോഹരമാണ് . കൂടെ  ഇതിലൂടെ നമ്മൾ പരിചയപ്പെട്ട ചില സ്ഥലങ്ങളും കഥാപാത്രങ്ങളും മനോഹരമായി പകർത്തിയിട്ടുണ്ട് മധു രാജിന്‍റെ ക്യാമറ . ഈ കാഥാപാത്രങ്ങളെ തേടി , കഥ നടന്ന ഗ്രാമത്തിലൂടെ ഒരു യാത്ര ആഗ്രഹിച്ചു പോകുന്നു . പോസ്റ്റ്മാൻ കൃഷ്ണ പൊതുവാളും ബാർബർ കൃഷ്ണേട്ടനുമെല്ലാം ചിരിച്ചുകൊണ്ട് ആ വഴിയോരത്ത് ഇരിക്കുന്നുണ്ടെങ്കിലോ . 

പരൽ മീൻ നീന്തുന്ന പാടം 
മാതൃഭൂമി ബുക്ക്സ്


ഈ രാത്രിയിലെ കൂട്ടുകാര്‍



കടലിനെ നോക്കി ഗിറ്റാറില്‍ കേട്ട് മറന്ന ഒരു സംഗീതത്തിന്‍റെ നേര്‍ത്ത ഈണവും മീട്ടിയിരിക്കുന്ന ഒരു വിദേശി. ലൈറ്റ് ഹൗസില്‍ നിന്നും വട്ടം കറങ്ങിയെത്തുന്ന വെള്ളി വെളിച്ചത്തില്‍ കാണുന്നത് ചെറിയൊരു വഞ്ചിയില്‍ മീന്‍ പിടിക്കുന്നൊരു മുക്കുവനെ . അവര്‍ക്ക് കൂട്ടായി നിലാവും പൊഴിച്ച് കൊണ്ട് ചന്ദ്രനും. ഈ രാത്രിയിലെ ഏറ്റവും മനോഹരമായ കാഴ്ച്ചകള്‍ ആണിത്. നിദ്രയുടെ ആലസ്യത്തിലേക്ക് തീരത്തെ കുടിലുകളിലെല്ലാം വീണുകഴിഞ്ഞ ഈ രാത്രിയില്‍ അയാള്‍ മാത്രം ഉറക്കമില്ലാതെ ജോലി ചെയ്യുന്നത് എന്തിനാവും..? വെളിച്ചമണയാത്ത ഒരു കുടിലില്‍ കയ്യില്‍ മിഠായി പൊതിയുമായി കയറിവരുന്ന അച്ഛനെ കാത്തിരിക്കുന്ന ഒരു മകന് വേണ്ടിയോ , അതോ കഞ്ഞി വെക്കാനുള്ള സാധനങ്ങളുമായി കയറി വരുന്ന അരയനെ നോക്കി മണ്ണെണ്ണ വിളക്കിന്റെ അരികില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു അരയത്തി പെണ്ണിന്‍റെ കണ്ണിലെ തെളിച്ചം കാണാനോ..? എന്തുമാവാം. പക്ഷെ ഇവരാണ് ഈ രാത്രിയിലെ എന്‍റെ കൂട്ടുക്കാര്‍..

ലൈറ്റ് ഹൗസിലെ വെളിച്ചത്തില്‍ ദൂരെ വരെ ശാന്തമായ കടല് കാണാം. എപ്പോഴും കടലിനെ നോക്കി ചിരിക്കുന്ന ലൈറ്റ് ഹൗസുകള്‍ക്ക് പറയാന്‍ കുറെ കഥകള്‍ കാണുമായിരിക്കും. അതൊരു പ്രത്യാശയുടെ വെളിച്ചമായാണ് തോന്നാറുള്ളത്. തീരം കാണാതെ വിഷമിക്കുന്ന ഒരു കപ്പലിന് വഴിക്കാട്ടിയായി, മുക്കുവര്‍ക്ക് ഞങ്ങള്‍ ദൂരെയല്ല എന്നൊരു ആശ്വാസമായി ഇതില്‍ വെളിച്ചം തെളിഞ്ഞു കൊണ്ടേയിരിക്കും. കോവളത്തെ, കാപ്പാട്ടെ , കോഴിക്കോട്ടെ, തിരൂര്‍ അഴീമുഖത്തെ ലൈറ്റ് ഹൗസുകള്‍ കാണുമ്പോള്‍ ഓര്‍ത്തു പോകാറുണ്ട് ചരിത്രത്തിന്‍റെ, സാഹസികതയുടെ , അതിജീവനത്തിന്‍റെ എത്രയെത്ര കഥകള്‍ക്ക് സാക്ഷിയായിട്ടുണ്ടാവും ഇവരെന്ന് . കടലിനെ നോക്കി കണ്ണു ചിമ്മുകയും തുറക്കുകയും ചെയ്യുന്ന ലൈറ്റ് ഹൗസുകളോട് ആരാധനയാണ് എനിക്ക്.



ഒരു പായക്കപ്പലില്‍ കയറി കടലിന്‍റെ വിദൂരതയിലേക്ക് നാഴികകളും വന്‍കരകളും താണ്ടി ഒരു യാത്ര എന്‍റെ ഭ്രാന്തന്‍ സ്വപ്നങ്ങളില്‍ ഒന്നാണ്. വെറും സ്വപ്നമായി മാത്രം സമാധി ആയേക്കാവുന്ന ഒരു ആഗ്രഹം. ചരിത്രത്തില്‍ ചെലുത്തിയ സ്വാധീനം എന്തുമാകട്ടെ, കൊളംബസിനെയും വാസ്ഗോഡ ഗാമയെയും സഞ്ചാരികള്‍ എന്ന നിലയില്‍ വളരെ ഇഷ്ടപ്പെടുന്നു . അറബികടലിന്‍റെ ഓളപരപ്പിലൂടെ കുഞ്ഞാലി മരക്കാര്‍ നടത്തിയ പോരാട്ടത്തിന്‍റെ കഥകള്‍ ഞാന്‍ ആവേശത്തോടെ കേട്ടിട്ടുണ്ട്. മറ്റൊരു വിസ്മയമായി ഇബ്നു ബത്തൂത്തയെന്ന സഞ്ചാരിയുടെ ജീവിതമുണ്ട് . എഴുപത്തി അയ്യായിരം മൈലുകള്‍ താണ്ടിയ ചരിത്രത്തിലെ മഹത്തരവും സമാനതകകളില്ലാത്തതുമായ ഇബ്നു ബത്തൂത്തയെന്ന സഞ്ചാരിയെ പറ്റി കൂടുതല്‍ വായിച്ച് അറിയേണ്ടിയിരിക്കുന്നു . കടലിനെ കീഴടക്കി ഇവര്‍ നടത്തിയ യാത്രകള്‍ ഒരാവേശമായത് കൊണ്ടാവാം പായക്കപ്പലുകളുടെ ചിത്രങ്ങളും എന്‍റെ ഇഷ്ടങ്ങളില്‍ നിറയുന്നത്.

പക്ഷെ കടലിലെ ഹീറോ സിന്ദ്ബാദ് എന്ന സാങ്കല്‍പ്പിക സഞ്ചാരിയാണ്. മലര്‍വാടി മാസികയിലൂടെയാണ് സിന്ദ്ബാദിന്‍റെ ലോകത്തിലേക്ക്‌ എത്തിപ്പെടുന്നത്. അതിന്‍റെ താളുകളിലൂടെ പറന്ന് സിന്ദ്ബാദിന്‍റെ പായക്കപ്പലില്‍ കയറി ഞാനും പോയിട്ടുണ്ട് കുറെ ലോകത്തേക്ക്. പവിഴങ്ങളുടെയും രത്നങ്ങളുടെയും താഴ്വരയില്‍, പാമ്പുകളും , ആനറാഞ്ചി പക്ഷികളും നിറഞ്ഞ ലോകത്ത്, രാക്ഷസന്മാരുടെ ഇടയിലെല്ലാം പറന്ന് നടന്നിട്ടുണ്ട്. പക്ഷെ സിന്ദ്ബാദിന്‍റെ കഥ പറയുന്ന കഥചെപ്പുകളിലെ അത്ഭുതമായ ആയിരത്തിയൊന്ന് രാവുകളിലെക്കുള്ള ദൂരം ഇനിയും കൂടുന്നു.



നല്ല നിലാവില്‍ ഇവിടെയിരിക്കാന്‍ നല്ല രസമുണ്ട്. സായിപ്പിന്‍റെ ഗിറ്റാറില്‍ നിന്നും സംഗീതം ഒഴുകികൊണ്ടേയിരിക്കുന്നു. എന്തോ ഒരു ശോക ഗാനത്തിന്‍റെ ഈണമാണോ അതിന്...? പക്ഷെ അതെന്നെ കൊണ്ടെത്തിച്ചത് ടൈറ്റാനിക് എന്ന ചിത്രത്തിന്‍റെ ഓര്‍മ്മകളിലെക്കാണ്. മുങ്ങി താഴുന്ന കപ്പലിന്‍റെ മേല്‍തട്ടിലിരുന്ന് ഗിറ്റാറില്‍ സംഗീതം പൊഴിക്കുന്നവര്‍... വളരെ ഹൃദ്യമായ ഒരു രംഗമായിരുന്നു അത്. തീര്‍ച്ചയായും ഈ കടലും നോക്കിയിരിക്കുമ്പോള്‍ ആ ഓര്‍മ്മകള്‍ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ . അറ്റ്ലാന്റിക്കിലെ ഓളങ്ങളിലൂടെ ഒഴുകി അതില്‍ തന്നെ അലിഞ്ഞു ചേര്‍ന്ന ടൈറ്റാനിക് എന്ന കപ്പലിന്‍റെ കഥ പറഞ്ഞ ചിത്രം. ഒരു സിനിമ എന്ന് പറഞ്ഞ്‌ മാറ്റിനിര്‍ത്താന്‍ പറ്റില്ലാലോ അത്. എന്നോ മനസ്സില്‍ പതിഞ്ഞുപ്പോയ ഒരു യഥാര്‍ത്ഥ ദുരന്തത്തിന്‍റെ ചലച്ചിത്ര ഭാഷ്യം. കൃത്യമായി പറഞ്ഞാല്‍ ഏഴാം ക്ലാസിലെ ഇംഗ്ലിഷ് പുസ്തകത്തില്‍ നിന്നുമാണ് ആദ്യം അറിയുന്നത്. ആ ദുരന്തത്തിന്‍റെ ഒരു പേപ്പര്‍ കട്ടിങ്ങുമായി മാഷ്‌ എടുത്ത ക്ലാസ് ഞാന്‍ മറന്നിട്ടില്ല. അന്നേ മനസ്സില്‍ പതിഞ്ഞ സംഭവം സിനിമ ആയപ്പോള്‍ കാല്പനികതയുടെ അംശവും ഉണ്ടായിരുന്നു എന്ന് മാത്രം. കടലില്‍ തണുത്തുറഞ്ഞ വെള്ളത്തില്‍ ജാക്കിന്‍റെയും റോസിന്‍റെയും പ്രണയം. മുങ്ങിത്താഴുന്ന ജാക്കിനെ കണ്ട് റോസ് പൊഴിച്ച കണ്ണീരിന്‍റെ ചൂടില്‍ അറ്റ്ലാന്റിക്കിലെ മഞ്ഞ് പോലും ഉരുകിപോയിരിക്കണം. ഈ കാല്‍പനിക പ്രണയം പോലും നമ്മുടെ കണ്ണു നിറയിച്ചില്ലേ .

കടലിനെ കുറിച്ച് പറയുമ്പോള്‍ ചേര്‍ത്ത് വായിക്കേണ്ടതാണ് കപ്പല്‍ പരിച്ഛേദങ്ങളെ പറ്റിയും . അതാണ്‌ ടൈറ്റാനിക്കിലേക്ക് എത്തിച്ചതും. ടൈറ്റാനിക്കിന്റെ സംവിധായകന്‍ ജെയിംസ്‌ കാമറൂണിന്റെ വാക്കുകള്‍ കേള്‍ക്കൂ.
"Every shipwreck tells a story of tragedy and human loss. The loss goes beyond the lives of those who perished in the sinking, beyond even all those ashore, the friends and family whose lives were shattered. Some shipwrecks are so significant, so meaningful at a symbolic level, their loss can stab deep into the psyche of a nation, of an entire society. The sinking of Titanic is one such shipwreck."

ഇതുപോലെ കടലിന്‍റെ അഗാധതയിലേക്ക്‌ ആണ്ടുപ്പോയ എത്ര കഥകള്‍ കാണുമായിരിക്കും. അതോടൊപ്പം മുങ്ങിപ്പോയ ജീവിതങ്ങള്‍, പൊലിഞ്ഞുപ്പോയ സ്വപ്നങ്ങള്‍ . അപ്പോള്‍ ഒരു ചെറിയ ഭീതി മനസ്സില്‍ വരുന്നു എന്നത് സത്യം. പക്ഷെ ഓളപരപ്പിലൂടെയുള്ള ഒരു സാഹസിക യാത്ര എന്ന സ്വപ്നത്തില്‍ നിന്നും പിന്തിരിയാന്‍ ഞാന്‍ തയ്യാറല്ല. കാരണം എന്‍റെ സ്വപ്നങ്ങളില്‍ ഫാന്റസിയുടെ നിറങ്ങള്‍ മാത്രമേയുള്ളൂ. എങ്കിലും ഒരു വേള അത് യാഥാര്‍ത്യമായാലോ എന്ന് ആഗ്രഹിച്ചു പോകാറുണ്ട്.



സായിപ്പിന്‍റെ സംഗീതം ഇപ്പോഴും തുടരുകയാണ്. ഈ രാത്രിയില്‍ ഏത് ദുഃഖത്തെയാണ്‌ ഈ സംഗീത വീചികളിലൂടെ അയാള്‍ അലിയിച്ച് തീര്‍ക്കാന്‍ ശ്രമിക്കുന്നത്...? അതോ ഒരു സന്തോഷത്തിന്‍റെതാവുമോ..? നിശബ്ധമായ കടലിനെ നോക്കി അയാള്‍ പാടുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്. ലൈറ്റ് ഹൗസിലെ വെളിച്ചം വീണ്ടും കറങ്ങി എത്തിയപ്പോള്‍ മുക്കുവന്‍ അവിടെ തന്നെയുണ്ട്‌. എനിക്കയാളില്‍ ഒരു സാന്റിയാഗോയെ കാണാന്‍ പറ്റുന്നു. ഹെമിംഗ് വേയുടെ "കിഴവനും കടലും " എന്‍റെ പ്രിയപ്പെട്ട വായനയില്‍ ഒന്നാണ്. ഈ രാത്രിയില്‍ തന്‍റെ ചൂണ്ടയില്‍ മീന്‍ കുരുങ്ങുന്നതും കാത്തിരിക്കുന്ന അയാളില്‍ വേറെ ആരെ സങ്കല്‍പ്പിക്കാനാവും..? പക്ഷെ സാന്റിയാഗോയെ പോലെ നീണ്ട ദിവസങ്ങളുടെ കാത്തിരിപ്പ്‌ ഇയാള്‍ക്കുണ്ടാവാതെയിരിക്കട്ടെ. കാരണം അണയാത്ത വിളക്കിന് മുന്നില്‍ കാത്തിരിക്കുന്ന ഒരു കുടുംബത്തിന്‍റെ പ്രതീക്ഷയോട് ചേര്‍ത്ത് വെച്ചുപ്പോയി ഈ മുഖത്തെ ഞാന്‍ .

നിലാവും തിരകളും സംഗീതവും നിറഞ്ഞ രാത്രി കാഴ്ചയില്‍ നിന്നും മാറിപോകാന്‍ മനസ്സ് ഇത്തിരി മടിക്കുന്നു. ലൈറ്റ് ഹൗസിലെ വെളിച്ചം ദൂരെ കടലിലേക്ക്‌ തിരിഞ്ഞപ്പോള്‍ ഒരു കപ്പലിന്‍റെ ചെറുവെട്ടം കാണുന്നു. അതിലെ സഞ്ചാരികള്‍ക്ക് മുന്നില്‍ തീരം കാണുന്ന പ്രതീക്ഷയുടെ അടയാളമായി ഈ വെളിച്ചം എത്തിക്കാണണം . അതാണല്ലോ നേരത്തെ പറഞ്ഞു വെച്ചത്. പ്രതീക്ഷകളിലേക്ക് കണ്ണ് തുറക്കുകയാണ് ഓരോ ലൈറ്റ് ഹൗസുകളും എന്ന്.

(ചിത്രങ്ങള്‍ - ഗൂഗിള്‍ )