"ചലഞ്ചെഴ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് സംഘടിപ്പിക്കുന്ന വമ്പിച്ച സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് നാളെ മുതല്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നു. കാലുകള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ക്കുന്ന നിങ്ങളുടെ പ്രിയ താരങ്ങളുടെ പ്രകടനം കാണാന്‍ എല്ലാവരെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്"
ഗ്രാമങ്ങളിലെ നിരത്തിലൂടെ പൊടിപാറിച്ചുകൊണ്ട് ഒരു അനൌണ്‍സ്മെന്റ് ജീപ്പ് കടന്ന് പോയി . ഒപ്പം അതില്‍ നിന്നും പുറത്തേക്കെറിയുന്ന നോട്ടീസുകള്‍ വാരിക്കൂട്ടാന്‍ പിറകെ ഓടുന്ന കുറെ കുട്ടികളും. ഒരു പഴയ കാലഘട്ടത്തെയാണ് ഈ പരിചയപ്പെടുത്തിയത്. നമ്മളില്‍ പലരും ഇപ്പോള്‍ അല്പം ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്ന വാക്കുകള്‍. പ്രത്യേകിച്ചും മലബാര്‍ ഗ്രാമങ്ങളില്‍. ആ ഗ്രാമങ്ങളുടെ തുടിപ്പും ആവേശവുമായിരുന്നു സെവന്‍സ് ഫുട്ബാള്‍ മത്സരങ്ങള്‍. വൈകുന്നേരങ്ങളെ സജീവമാക്കിയിരുന്ന ഈ കായിക ഉത്സവത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്...? ചെറിയൊരു തിരിഞ്ഞു നോട്ടം നന്നാവുമെന്ന് തോന്നുന്നു.
നാട്ടുക്കാരെല്ലാം ചേര്‍ന്ന് , നെല്ല് കൊയ്ത പാടങ്ങള്‍ ചെത്തി മിനുക്കി നിരപ്പുള്ള മൈതാനമാക്കുന്നതില്‍ തുടങ്ങുന്നു ആവേശത്തിന്‍റെ കൊടിയേറ്റം. അയല്‍ പ്രദേശങ്ങളിലെ മിക്ക ക്ലബ്ബുകളും പങ്കെടുക്കുന്ന മത്സരത്തിന്‍റെ ആവേശത്തിലേക്ക് റഫറിയുടെ വിസില്‍ മുഴങ്ങുന്നത് മുതല്‍ ഉത്സവമാണ്. പൊടി പാറുന്ന മണ്ണില്‍ മത്സരത്തിന്‍റെ താളം മുറുകുമ്പോള്‍ കാണികള്‍ക്കിടയില്‍ നിന്നും ഉയരുന്ന ആരവങ്ങള്‍. ലോക്കല്‍ മറഡോണമാരുടെയും മെസ്സിമാരുടെയും പേര് വിളിച്ചു പ്രോത്സാഹിപ്പിക്കുന്ന കാണികള്‍.അവരുടെ ആവേശം കാലിലെ ഊര്‍ജ്ജമാക്കി കുതിച്ച് പാഞ്ഞു എതിര്‍ടീമിന്‍റെ വല കുലുക്കുമ്പോള്‍ ചാടി മറിയുന്ന കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ.
പക്ഷെ, ഇപ്പോള്‍ ഈ മൈതാനങ്ങളിലെ ആരവങ്ങള്‍ക്ക് ചെവിയോര്‍ക്കുമ്പോള്‍ എനിക്കൊന്നും കേള്‍ക്കാന്‍ പറ്റുന്നില്ലല്ലോ... ഫുട്ബോളിന് മരണ മണി മുഴങ്ങി എന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. പക്ഷെ ഗ്രാമങ്ങളെ മുന്‍നിര്‍ത്തി നടന്നു വന്നിരുന്ന സെവന്‍സ് മത്സരങ്ങള്‍ ഇപ്പോള്‍ വളരെ കുറഞ്ഞുപ്പോയി. വെറും ഫുട്ബോള്‍ എന്നതിനുപരി ഒരുപാട് തലങ്ങളിലേക്ക് അതിന്‍റെ ഗുണങ്ങള്‍ പരന്നിരുന്നു എന്നതാണ് എടുത്ത് പറയേണ്ട പ്രത്യേകത. ഐക്യത്തിന്റെ, സാഹോദര്യത്തിന്‍റെ , മത സൗഹാര്‍ദ്ധത്തിന്‍റെ മേഖലകളിലേക്ക്. പല മലബാര്‍ തറവാട്ടുകാരുടെയും പ്രതാപം അറിയിക്കുന്ന വേദി കൂടിയായിരുന്നു ഇത്. സ്വന്തം ടീമും, മത്സരത്തിന്‍റെ സംഘാടനവും തുടങ്ങി അവരുടെ പൊങ്ങച്ചത്തിന്‍റെ മുഖം കൂടി കാണിക്കാന്‍ ഒരു അവസരം കൂടി ആയിരുന്നു ഇത്.
ഫുട്ബോളിന്റെ സാമ്പ്രദായിക സൗന്ദര്യത്തെ, സെവന്‍സ് ഫുട്ബോള്‍ മത്സരങ്ങള്‍ നശിപ്പിക്കുന്നു എന്നൊക്കെ പറയാറും കേള്‍ക്കാറുമുണ്ട്. അതിന്‍റെ ശരിയും തെറ്റും വിശകലനം ചെയ്യാന്‍ ഞാനാളല്ല. പക്ഷെ ഒരു മലബാറുക്കാരനായ എനിക്ക് ഫുട്ബോള്‍ എന്നാല്‍ ജീവശ്വാസം പോലെയാണ്. പാടങ്ങളിലും സ്കൂള്‍ മൈതാനങ്ങളിലും നിറഞ്ഞു നിന്നിരുന്ന ആരവങ്ങള്‍ കണ്ടും കേട്ടുമാണ് ഞങ്ങള്‍ വളര്‍ന്നത്. അതിപ്പോള്‍ കുറയുന്നു എന്നറിയുമ്പോഴുള്ള വിഷമം ചെറുതല്ല. ഒരു ഗ്രാമത്തിന്‍റെ ഹൃദയം മുഴുവന്‍ ഒരേ താളത്തില്‍ മിടിച്ചിരുന്ന ഒരു കായിക രൂപമാണ് ചുരുങ്ങി പോകുന്നത്.
ഒരു സ്ഥലത്ത് കളി കഴിയുമ്പോള്‍ അടുത്ത ഗ്രാമത്തില്‍ വേറെ തുടങ്ങിയിരിക്കും. പിന്നെ കൂട്ടങ്ങളായി അങ്ങോട്ട്. ഒരു വേനല്‍ കഴിയുമ്പോള്‍ അടുത്ത സീസന്‍ ആവുന്നത് വരെ കാത്തിരിപ്പിന് നീളം കൂടും. ആ സെവന്‍സ് ഫുട്ബോള്‍ മത്സരങ്ങളുടെ പരിമിതമായ സാന്നിധ്യമാണ് ഞാനിവിടെ അന്വഷിച്ചതും.
പക്ഷെ മലപ്പുറം ജില്ല വേറെ തന്നെ നില്‍ക്കുന്നു. പേര് കേട്ട പല മത്സരങ്ങളും ഇപ്പോള്‍ ഇല്ല എങ്കിലും കുറെയേറെ ഇപ്പോഴും ഉണ്ട്. അരീക്കോട് തുടങ്ങിയ സ്ഥലങ്ങള്‍ ഇപ്പോഴും സജീവമാണ്. കളിക്കുന്നതിനും കളി ഒരുക്കുന്നതിനും. ഇത് വഴി പോകുമ്പോള്‍ പന്ത് തട്ടി കളിക്കുന്ന കൊച്ചു കുട്ടികളെ കാണാം അവര്‍ക്ക് കളി പറഞ്ഞു കൊടുക്കുന്നവരേയും. നാളത്തെ ഇന്ത്യുടെ പ്രതീക്ഷകള്‍ ആണവര്‍. ഇന്ത്യന്‍ ടീമിലേക്ക് എത്രയെത്ര പ്രതിഭകളെ സമ്മാനിച്ച നാടാണിത്. ഷറഫലിയും ഹബീബും ജാബിറും തുടങ്ങി കുട്ടിക്കാലത്ത് ആരാധിച്ച എത്ര പേരുകള്‍. പുതിയ ഇന്ത്യന്‍ ടീമിലേക്കും കയറി ഇവിടെ നിന്നും കുറെ പേര്‍. എനിക്കുറപ്പുണ്ട് ഈ കൊച്ചു കുട്ടികള്‍ പന്തുതട്ടി പഠിക്കുന്നത് ഇന്ത്യയുടെ പുതിയ പ്രതീക്ഷകളിലേക്കേക്കാണ് എന്ന്. ഒരു പക്ഷെ ഒരു ലോകക്കപ്പ് എന്‍ഡ്രി എന്ന സ്വപ്നത്തിലേക്ക്.
കളികള്‍ മാത്രമല്ല അന്യം നിന്ന് പോകുന്നത്. കളിയരങ്ങുകള്‍ കൂടിയാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തെ പറ്റി എങ്ങിനെ പറയാതിരിക്കും. ഇതുവഴി പോകുമ്പോള്‍ ഒരു നഷ്ടബോധം തോന്നും ഇപ്പോഴും. ഗാലറികളുടെ പഴയ ആരവം മനസ്സിലേക്ക് ഇരച്ചു കയറുന്നു. സിസ്സെഴ്സ് കപ്പ്, നെഹ്‌റു കപ്പ്, പിന്നെ കോഴിക്കോടിന്‍റെ സ്വന്തം നാഗ്ജി. ബികാസ് പാഞ്ചിയും പാപച്ചനും വിജയനും ജാംഷെഡ് നസ്സീരിയും ചീമ ഒകീരിയും തുടങ്ങി പിന്നെ റഷ്യക്ക് വേണ്ടി ലോക കപ്പ് കളിച്ച ഇഗോര്‍ ബലനോവും അലക്സി മിഹൈലി ചെങ്കോയും വരെ ആവേശം വാരിവിതറിയ രാവുകള്‍.. . കഷണ്ടി തലയുമായി ബെലനോവിനെയും സ്വര്‍ണ്ണ തലമുടിയുമായി ചെങ്കോയെയും പിന്നെ റഷ്യക്ക് വേണ്ടി ലോകകപ്പില്‍ കണ്ടപ്പോള്‍ എത്ര മാത്രം സന്തോഷിച്ചു. നമ്മള്‍ നേരിട്ട് കണ്ട താരങ്ങള്‍. വല്ലാത്തൊരു അനുഭൂതിയായിരുന്നു അത്.
രാവുകളെ പകലാക്കിയ ഫ്ലെഡ് ലൈറ്റ് ആരവങ്ങള്‍ക്ക് ഇന്ന് ശ്മശാന മൂകത. കോഴിക്കോട്ടെ ഫുട്ബോള്‍ പ്രേമികളുടെ നൊമ്പരങ്ങള്‍ അവിടെ ചുറ്റിതിരിയുന്നതായി അനുഭവപ്പെടുന്നു. കാലം മാപ്പ് നല്‍കാത്ത അവഗണന. ഇടയ്ക്കെന്നോ ദേശീയ ലീഗിലെ ചില മത്സരങ്ങള്‍ വന്നു. വീണ്ടും പഴയ പടി. കണ്ണ് തുറക്കാത്ത അധികാരി വര്‍ഗങ്ങള്‍ അറിയുന്നോ കോഴിക്കോടന്‍ ഫുട്ബോള്‍ പ്രേമികളുടെ സങ്കടം. പട്ടിണി കിടന്നു മരിക്കുന്നവരെ പോലും തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ വരുമ്പോള്‍ ഈ ഒരു ചിന്ത അല്പം കടന്നതാണ് എന്നറിയാഞ്ഞിട്ടല്ല. പക്ഷെ എഴുതി വന്ന വിഷയം അതായിപോയല്ലോ.
മൈതാനത്തിലെ പച്ച പുല്ല് കിളിര്‍ക്കുന്നത് പോലെ വീണ്ടും ഗ്രാമങ്ങളും കളിയരങ്ങുകളും സജീവമാകും എന്ന ശുഭാപ്തി വിശ്വാസം ബാക്കി വെക്കാനെ എന്നിലെ കായികപ്രേമിക്കും കഴിയൂ. ഇനി വിസില്‍ മുഴങ്ങുന്നത് പുതിയൊരു മത്സരത്തിന്‍റെ ആവേശത്തിലേക്കാവട്ടെ.
(നാട്ടുപച്ച ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത്)