Wednesday, August 15, 2012

ഗോതമ്പ്പാടങ്ങള്‍ തിരികെ തന്നത്




ഓല മേഞ്ഞ കുടിലിന്റെ ജാലകങ്ങല്‍ക്കരികിലിരുന്ന് പരന്ന് കിടക്കുന്ന ഗോതമ്പ് പാടങ്ങളിലേക്ക് നോക്കിയിരിക്കണം. കോടമഞ്ഞ്‌ മാഞ്ഞുപോവാത്ത ഒരു പുലരിയില്‍. നീ എന്നോട് പങ്കുവെച്ച ആദ്യത്തെ സ്വപ്നമിതായിരുന്നു. കേട്ട് കേട്ട് ആ സ്വപ്നത്തെ ഞാനുമേറെ ഇഷ്ടപ്പെട്ടുപ്പോയി. നിന്നോളമോപ്പം. പിന്നൊരിക്കല്‍ നീ പറഞ്ഞു ,മഴ പെയ്യുന്നൊരു സായം സന്ധ്യയില്‍ നഗരത്തിന്റെ തിരക്കിലൂടെ ഓട്ടോറിക്ഷയില്‍ സവാരി പോവണമെന്ന്. കോഫീ ഹൗസിന്റെ ഇരുണ്ട മൂലയിലിരുന്ന് ചൂടുള്ള കോഫി ഊതികുടിക്കുക എന്ന മറ്റൊരു ആഗ്രഹവും. എളുപ്പം സാധിക്കാവുന്നതായിട്ടും ഞാനത് മാറ്റിവെച്ചത് നഷ്ടസ്വപ്നങ്ങളുടെ കണക്കിലേക്ക് എഴുതി ചേര്‍ത്ത് നൊമ്പരപ്പെടാനായിരുന്നോ..?.

മഞ്ചാടികുരുക്കള്‍ പെറുക്കി കൂട്ടുന്നത്‌ പോലെ നീ ഒരുക്കൂട്ടി വെച്ച സ്വപ്നങ്ങളില്‍ നടക്കാതെ പോയത് നമ്മളൊന്നാവണം എന്ന വലിയ സ്വപ്നം കൂടിയാണ്. . മരുന്ന് മണക്കുന്ന ആശുപത്രിയുടെ ഇടനാഴികകളിലൂടെ തീയേറ്ററിനകത്തേക്ക് ഒഴുകിനീങ്ങുമ്പോഴും നിന്റെ കണ്ണുകളില്‍ കണ്ടത് സ്വപ്നസാഫല്യം തേടുന്നൊരു പ്രണയിനിയെ ആയിരുന്നു. പിന്നെ ആ വാതില്‍ തുറക്കുമ്പോള്‍ കേട്ടത് പളുങ്ക് പാത്രം വീണുടഞ്ഞു മഞ്ചാടികുരുക്കള്‍ ചിതറിയോടുന്നതിന്റെ ശബ്ദമായിരുന്നു.

ചാംകൌര്‍ സിംഗിന്റെ ഗോതമ്പ് പാടങ്ങള്‍ പൂക്കാന്‍ ഒരുങ്ങി നിക്കുന്നു. പാടത്തിനരികെ ഒറ്റ മുറിയുള്ള വൈക്കോല്‍ മേഞ്ഞൊരു കുടിലുണ്ട്. നിന്റെ സ്വപ്നത്തിലെ അതേ വീട്. പന്തലിട്ട പോലെ കോടമഞ്ഞും . പഞ്ചാബിലെക്കുള്ള ഈ യാത്ര യാദൃശ്ചികമായിരുന്നില്ല. സഹപ്രവര്‍ത്തകനായി എത്തിയ സുഹൃത്ത് ഒരു നിമിത്തം മാത്രം. അച്ഛന്റെ ഗോതമ്പ് പാടങ്ങളെ കുറിച്ച് അവന്‍ പറഞ്ഞപ്പോഴേ ഇങ്ങിനെ ഒരു യാത്ര മനസ്സില്‍ കുറിച്ചിട്ടതായിരുന്നു. മഞ്ഞു പെയ്യുന്ന പുലരിയില്‍. ജാലകം തുറന്നു അരിച്ചെത്തുന്ന തണുപ്പ് വക വെക്കാതെ കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന ഗോതമ്പ് പാടങ്ങളിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ നീ പങ്കു വെച്ച നഷ്ട സ്വപ്നങ്ങളായിരുന്നു എന്റെ മനസ്സ് നിറയെ.

"എത്ര നാളായി കാണാന്‍ കൊതിക്കുന്ന കാഴ്ചയാണിത് ". പിന്നില്‍ വന്നു അവള്‍ ചെവിയില്‍ പറഞ്ഞ വാക്കുകള്‍ എനിക്ക് വിശ്വസിക്കാനായില്ല. ഞെട്ടിത്തരിച്ച് തിരിഞ്ഞു നോക്കിയ എന്റെ കണ്ണിലെ ബാഷ്പകണങ്ങള്‍ അവള്‍ കണ്ടുവോ..? ഈ മേഘങ്ങള്‍ക്കിടയിലൂടെ പറന്ന് വന്ന്‌ നീ അവളിലൂടെ പറഞ്ഞതാവണം ഈ വാക്കുകള്‍.. വിവാഹ ജീവിതത്തിന്റെ പിന്നിട്ട ദിനങ്ങളിലോന്നും ഇതുപോലൊരു സ്വപ്നം അവള്‍ എന്നോട് പറഞ്ഞിട്ടില്ല. ഇങ്ങിനെ ഒരു തിളക്കം ആ കണ്ണുകളില്‍ ഞാന്‍ കണ്ടിട്ടും ഇല്ല. അതിനവസരം നല്‍കിയില്ല എന്നുപറയുന്നതാവും ശരി. പക്ഷെ അവളുടെ ഈ വാക്കുകള്‍ എന്നെ കീഴ്പ്പെടുത്തി. എവിടെയൊക്കെയോ നിന്റെ സാന്നിധ്യം അവളിലൂടെ അറിയുന്നു . എന്റെ തോന്നലാവാം. അറിയാതെ ഞാനവളെ എന്നോട് ചേര്‍ത്ത് പിടിച്ചു. ആദ്യമായി.

Sunday, August 12, 2012

പിണങ്ങിപോയ പൂക്കള്‍.



ഒരു പടിഞ്ഞാറന്‍ കാറ്റിനൊപ്പം ചെമ്പക പൂവിന്റെ നറുമണം വിരുന്നെത്തി. എവിടെ വിരിഞ്ഞ പൂവില്‍ നിന്നായിരിക്കണം എന്നെ ഓര്‍മ്മകളിലേക്ക് ഊളിയിടാന്‍ ഈ സുഗന്ധംഒഴുകി വന്നിരിക്കുക. വീടിന്‍റെ മുറ്റത്തൊരു ചെമ്പകം ഉണ്ടായിരുന്നു. നാട്ടില്‍ പോയപ്പോള്‍ അത് കാണാനില്ല മുറ്റത്ത്‌. വേര് വീട്ടിലേക്ക് ഇറങ്ങുന്നത് കാരണം മുറിച്ചു കളഞ്ഞെന്ന് ഉമ്മ പറഞ്ഞു. എനിക്ക് സങ്കടമായി. ത്രിശ്രൂരില്‍ ഒരു അധ്യാപക ക്യാമ്പ് കഴിഞ്ഞുവരുമ്പോള്‍ ഉപ്പ വാങ്ങികൊണ്ടുവന്നാതായിരുന്നു അത്. എന്നോടൊപ്പം ചെമ്പകവും വളര്‍ന്നു വലുതായി. ഉപ്പയെ പോലെ എനിക്കും ഒരുപാടിഷ്ട്ടമായിരുന്നു ആ ചെമ്പകം. എന്റെ വിവാഹത്തിന്റെ നാളുകളിലാണ്‌ ചെമ്പകവും ആദ്യമായി പൂവിട്ടത്. മധുവിധുവിന്റെ ഓര്‍മ്മകളില്‍ ആ ചെമ്പക പൂവിന്റെ സുഗന്ധം കൂടി കലര്‍ന്നതാകുമ്പോള്‍ അതിന്റെ വേര്‍പ്പാട് എനിക്കെങ്ങിനെ നൊമ്പരമാവാതിരിക്കും. ഉമ്മയോട് ഞാനത് മറച്ചുവെച്ചില്ല. ഞാനോര്‍ത്തു. ഉപ്പയുണ്ടായിരുന്നെങ്കില്‍ ഒരു അകാല മരണം അതിന് വിധിക്കില്ലായിരുന്നു.

അറുത്തു മാറ്റിയ ചെമ്പകത്തിനോടൊപ്പം പിണങ്ങി പോയ പൂക്കളെ കുറിച്ചും അന്വേഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അസര്‍മുല്ല പൂവെന്ന് ഞങ്ങള്‍ ഇഷ്ടത്തോടെ വിളിച്ചിരുന്ന കൊച്ചു സുന്ദരി പൂക്കളെ ഇപ്പോള്‍ കാണാനേയില്ല. നാലുമണിക്ക് വിരിഞ്ഞ് , ഇളം കാറ്റില്‍ കൊഞ്ചികുഴഞ്ഞ് , നിഷ്കളങ്കമായ പുഞ്ചിരിയോടെ മുറ്റത്ത്‌ നിറഞ്ഞു നിന്നിരുന്ന ഈ സുന്ദരിപൂവുകള്‍ പിണങ്ങിപോയത് ആരോടായിരിക്കും. എനിക്കുറപ്പാണ് എന്നോടവര്‍ പിണങ്ങില്ലെന്ന്. വെള്ളമൊഴിക്കാനും തൊട്ടു തലോടാനുംഅവരോടൊപ്പം ഞാനെന്നുമുണ്ടായിരുന്നു . അവര്‍ക്ക് പിണക്കം പുതിയ കാലത്തോടും ജീവിത രീതിയോടുമായിരിക്കണം. പക്ഷെ വീണ്ടും എന്റെ വീടിന്റെ മുറ്റത്ത്‌ ആ കുസൃതി ചിരിയുമായി അവര്‍ വിരിഞ്ഞു നില്‍ക്കുന്നത് കാണാന്‍ എനിക്ക് കൊതിയായി.




" അയ്യോ.. നീയൊരു തൊട്ടാവാടി തന്നെ". പലപ്പോഴും പറയാറില്ലേ നമ്മള്‍. ഈ തോട്ടാവാടിയെ തേടി പറമ്പ് മുഴുവന്‍ കറങ്ങുകയാണ് ഞാന്‍ . അവരും പിണക്കത്തിലാണ്. എന്തുപറ്റി ഇവര്‍ക്കൊക്കെ. ദേ.. ആ മൂലയില്‍ ആരോടും കൂട്ടില്ലാതെ ഇരിക്കുന്നു . ഞാന്‍ അടുത്ത് ചെന്നു തൊട്ടപ്പോള്‍ തന്നെ പരിഭവം കൊണ്ട് അവള്‍ വാടി. കൂട്ടുകാരാരും ഇല്ലാതെ ഒറ്റക്കിരിക്കുന്നതിന്റെ വിഷമം മാത്രമല്ല. നല്ല കാലത്തും ഞങ്ങളെ ആരും മൈന്‍ഡ് ചെയ്തിരുന്നില്ല എന്ന പരാതിയും പറഞ്ഞു. പക്ഷെ ഞാന്‍ വന്നു കണ്ട സന്തോഷത്തില്‍ അവള്‍ വീണ്ടും ഉഷാറായി. ഞാനൊരു മുത്തം കൊടുത്തു. നാണത്താല്‍ അവള്‍ വീണ്ടും വാടി.



ആ വരിക്കപ്ലാവിന്റെ അടുത്തേക്ക് പോവാം. കുറെ തുമ്പ പൂക്കളുണ്ടാവും അതിനു ചുറ്റും. വരിക്കപ്ലാവിനോട് ഞാന്‍ പണ്ടേ പിണങ്ങിയതാ. ഒരു ദയയും ഇല്ലാതെയല്ലേ എന്നെ പണ്ട് താഴെയിട്ടത്. കളിക്കൂട്ടുകാരായ സുന്ദരി പെണ്‍കുട്ടികളുടെ ഇടയില്‍ ആളാവാന്‍ വലിഞ്ഞുകയറിയ കൊച്ചു കുട്ടിയാണ് എന്നുപോലും ഓര്‍ത്തില്ലല്ലോ അന്ന്. ദാസന്‍ ഗുരിക്കള്‍ എത്ര ഉഴിഞ്ഞിട്ടാ എന്റെ കൈ നേരെ ആയത്. എത്ര വേദനയാ ഞാന്‍ സഹിച്ചത്. നിന്റെ പ്രായമോര്‍ത്തും , പിന്നെ തേനൂറുന്ന വരിക്ക ചക്ക ഞാന്‍ വരുമ്പോഴൊക്കെ തരുന്നത് കൊണ്ടും അതെല്ലാം ഞാനങ്ങു ക്ഷമിച്ചിരിക്കുന്നു. പക്ഷെ ഞാന്‍ നിന്നെ നോക്കാനേല്‍പ്പിച്ച തുമ്പപൂക്കളെവിടെ. ഒരാളെ പോലും കാണാനില്ലല്ലോ. കാലില്‍ ആരോ ഇക്കിളിയിടുന്നു. നോക്കിയപ്പോള്‍ എന്നെ തലോടിക്കൊണ്ട് നില്‍ക്കുന്നു ഒരു തുമ്പ ചെടി. നിങ്ങളും പിണങ്ങിയോ എന്നോട്. വരുമ്പോഴൊക്കെ ഞാനെത്താറില്ലേ നിങ്ങളുടെ ക്ഷേമവും അന്വേഷിച്ച് . നിങ്ങളില്ലാതെ ഓണമുണ്ടായിട്ടുണ്ടോ എനിക്ക്. പിന്നെയെന്താ ഞാന്‍ വരുമെന്നറിഞ്ഞിട്ടുംഎന്നെ വരവേല്‍ക്കാന്‍ കൂട്ടുകാരികള്‍ ആരും കൂടെ വന്നില്ല.. പിണക്കം മാറി അവരെ കണ്ടതും ഇല്ലല്ലോ .



ഉമ്മാന്റെ തറവാടിന്റെ മുറ്റത്ത്‌ വലിയൊരു പൂമരം ഉണ്ടായിരുന്നു. പൂമരം എന്ന് തന്നെയാണ് ഞങ്ങള്‍ വിളിച്ചിരുന്നത്‌. വേറെ പേരുണ്ടോ എന്നറിയില്ല. അത് പൂത്തുകഴിഞ്ഞാല്‍ പിന്നെ ഇലകള്‍ കാണില്ല. മരം നിറയെ പൂക്കള്‍. കൊഴിഞ്ഞുവീണ പൂക്കള്‍ കൊണ്ട് മരത്തിന് താഴെ വലിയൊരു പൂക്കളം തന്നെയുണ്ടാകും. അതിന്റെ ചുവട്ടിലിരുന്ന് കളിക്കുന്നത് എന്ത് ഹരമായിരുന്നു. വേനലവധിക്ക് ഉമ്മാന്റെ വീട്ടിലേക്ക് ഓടിയെത്തുമ്പോള്‍ ആദ്യം കാണുക പൂത്തുലഞ്ഞു സുന്ദരിയായി തലയെടുപ്പോടെ നില്‍ക്കുന്ന ഈ പൂമരമാണ്. അല്ലെങ്കില്‍ ഞങ്ങളുടെ അവധിക്കാലവും കാത്തിരിക്കുകയാണോ ഇത് പൂത്തുലയാന്‍ എന്നും തോന്നിപ്പോകും . കാലത്തിന്റെ ചുഴിയില്‍ പെട്ട് അതും അപ്രത്യക്ഷമായി. ഇന്നും ആ തറവാട്ടിലേക്കെത്തുമ്പോള്‍ ഞാന്‍ അറിയാതെ ആഗ്രഹിച്ചുപോകും ഒരിക്കല്‍ കൂടി ആ പൂമരമൊന്നു കണ്ടെങ്കിലെന്ന്.

ഗ്രാമക്കാഴ്ച്ചകളുടെ സൗന്ദര്യമാണ് കോളാമ്പിപൂക്കള്‍. പക്ഷെ ചുരുക്കമെങ്കിലും പറ്റെ കൈവിട്ടുപോയിട്ടില്ല ഇവര്‍. വേലിക്കിടയിലും പടിപ്പുരയിലും ഇവ പൂത്തുനില്‍ക്കുന്നത്
കാണാന്‍ എന്ത് ഭംഗിയാണ്. എന്റെ മനസ്സിലെ മഞ്ഞ നിറം കോളാമ്പിപൂക്കളാണ്. പക്ഷെ എത്രനാള്‍..? കുറെ കഴിയുമ്പോള്‍ ഇവരെയും തേടി നടക്കേണ്ടി വരും. പിന്നെയുമുണ്ട് കുറെ തേടി അലയാന്‍ . മാങ്ങാപുല്ല്. കയ്യില്‍ പിടിച്ചു തിരുമ്മിയാല്‍ മാങ്ങയുടെ മണം. പൊട്ടിക്ക, തവര ചെടി , ഇങ്ങിനെ ബാല്യത്തില്‍ നമ്മളറിഞ്ഞ വര്‍ണ്ണങ്ങള്‍. പലതിന്റെയും പേര് തന്നെ മറന്നു പോയി. വെറുതെയല്ല ഇവരെല്ലാം പിണങ്ങിപോയത്. പക്ഷെ സീനിയയും ഡാലിയയുമൊക്കെ ഇപ്പോഴും നിത്യ യൌവനങ്ങളായി ബാക്കിയുണ്ട്. നന്ദ്യാര്‍വട്ടവും തെച്ചിപ്പൂക്കളുമൊക്കെ എന്നെ കാത്ത് ഇപ്പോഴും ഇരിപ്പുണ്ട്. ഇനിയിപ്പോള്‍ ഇവരെ പ്രണയിക്കാം.

(ചിത്രങ്ങള്‍ എല്ലാം ഗൂഗിളില്‍ നിന്ന്)