മടുത്തു . എനിക്കൊന്നു ചുറ്റിക്കറങ്ങിയേ പറ്റൂ. ബെന്‍സും ലാന്‍ഡ് ക്രൂയിസറും ചീറിപായുന്ന ഇവിടത്തെ നിരത്തുകളിലൂടെയല്ല, കോണ്‍ക്രീറ്റ് സൗധങ്ങള്‍ വീര്‍പ്പുമുട്ടിക്കുന്ന അന്തരീക്ഷത്തിലൂടെയും അല്ല. പകരം ശുദ്ധവായു ശ്വസിച്ച്, മരത്തണലില്‍ ഇരുന്ന്, പുഴയില്‍ കുളിച്ച്, ഞാന്‍ വളര്‍ന്ന നാട്ടിലൂടെ.... എന്താ ചെയ്യാ?. വെക്കേഷന് ഇനിയും കാത്തിരിക്കണം ആറ് മാസത്തോളം. കാലത്തെഴുന്നേറ്റ് ഉടയാത്ത വസ്ത്രങ്ങളും ധരിച്ച് ഒരു സുലൈമാനിയില്‍ തുടങ്ങി യാന്ത്രികമായി നീങ്ങുന്ന വിരസമായ ദിവസങ്ങള്‍ക്ക് ചെറിയൊരു ഇടവേള. പകരം കാലത്ത് ഇത്തിരി വൈകി എഴുന്നേറ്റ്, ആ കാരണത്താല്‍ തന്നെ തണുത്തുപോയ ദോശയും കഴിച്ച് ഒരു ലുങ്കിയും മാടിക്കുത്തി ഞാന്‍ ഇറങ്ങുകയാണ് നാട്യങ്ങളില്ലാത്ത എന്റെ നാട്ടിലേക്ക് . ശരീരത്തെ ഇവിടെ കുടിയിരുത്തി ഞാന്‍ പറക്കുകയാണ് എന്റെ ചെറുവാടിയിലേക്ക്....നിങ്ങളെയും കൂട്ട് വിളിക്കുകയാണ് ആ ഓര്‍മ്മകളിലേക്ക്...
ചെമ്മണ്ണിട്ട ഈ റോഡിലൂടെ നടന്ന് ഈ ഇടവഴി തിരിഞ്ഞ് കുറച്ചു ദൂരം നടന്നാല്‍ വയലായി. വയലിനിടയിലെ വീതികുറഞ്ഞ നടവരമ്പിലൂടെ നടന്ന് ഞാനിപ്പോള്‍ ആ പഴയ തോടിന്റെ വക്കത്ത് ഇരിക്കാണ്. മൊബൈലും ഇന്റര്‍ നെറ്റും ഓഫീസ് ജാടകലുമില്ലാതെ ഈ ഗ്രാമത്തിന്റെ ലാളിത്യം ഏറ്റുവാങ്ങി.
വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ കാണാം ആ പഴയ മദ്രസ്സ.
ആ മദ്രസ വരാന്തയിൽ എണ്ണയിട്ടുഴുഞ്ഞ ചൂരലുമായി അബുമുസ്ലിയാർ നിൽക്കുന്നുണ്ടോ എന്ന് അറിയാതെ തോന്നി പോയി. സുബഹി നിസ്കരിക്കാത്തതിന്, യാസീന്‍ കാണാതെ പഠിക്കാത്തതിന് , പതിവ് പോലെ നേരം വൈകി എത്തുന്നതിനു തുടങ്ങി ആ ചൂരലും ഞാനുമായുണ്ടായിരുന്ന ബന്ധം അഭേദ്യമായിരുന്നു.
പക്ഷെ ഗുരുനാഥന്‍ എന്നൊരു പേരു കേൾക്കുമ്പോൾ തന്നെ എന്റെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന മുഖവും അബു മുസ്ലിയാരുടെതാണ്. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ രോഗബാധിതനായി കിടക്കുന്ന ഉസ്താദിനെ കാണാന്‍ പോയിരുന്നു. എന്നെ കണ്ടതും ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. അനുസരണ ഒട്ടും ഇല്ലാതിരുന്ന ആ പഴയ വികൃതി പയ്യന്റെ മുഖം ഒട്ടും പരിഭവം ഇല്ലാതെ അതില്‍ കൂടുതല്‍ സന്തോഷത്തോടെ ഇപ്പോഴും ആ മനസ്സിലുണ്ട് എന്നറിഞ്ഞപ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞു. സ്നേഹത്തിന്റെയും ആദരവിന്റെയും പാഠങ്ങള്‍ ഒരിക്കല്‍ കൂടി എന്നെ നിശബ്ദമായി പഠിപ്പിക്കുകായിരുന്നു ഉസ്താദ് . പരസ്പരം പൊരുത്തപ്പെട്ടു ഞാന്‍ ആ വീടിറങ്ങി. സര്‍വ്വശക്തന്‍ എന്റെ പ്രിയപ്പെട്ട ഉസ്താദിന് ആയുസ്സും ആരോഗ്യവും നല്‍കട്ടെ.
മദ്രസ്സ കഴിഞ്ഞാല്‍ ഉടനെ തന്നെ എന്റെ പഴയ സ്കൂളും കാണാം. ചുള്ളിക്കാപറമ്പിലെ ആ എല്‍. പി സ്കൂള്‍. സ്ലെയിറ്റും പുസ്തകവുമായി വള്ളി ട്രൌസറുമിട്ട് ഓടികിതച്ചു ക്ലാസിലെത്തുന്ന ആ പഴയ കുട്ടിയാകും ഞാനീ സ്കൂളിന്റെ മുറ്റത്തെത്തിയാൽ. വര്‍ഷങ്ങള്‍ കൊഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ല ഈ കലാലയത്തിന്റെ മുഖത്തിന്. സ്കൂളിലേക്ക് കയറുന്ന കല്‍പടവിന് പോലും തേയ്മാനം പറ്റിയിട്ടില്ലെങ്കില്‍ നമ്മുടെ ഓര്‍മ്മകള്‍ക്കാണോ അതുണ്ടാവുക. സ്കൂളിലെ ഉപ്പുമാവ് പുരയുടെ ചൂട് എന്റെ ഓര്‍മ്മകള്‍ക്കും ഉണ്ട്. എത്രയെത്ര അധ്യാപകര്‍. സീതി മാഷും തങ്കമണി ടീച്ചറും ഓമന ടീച്ചറും തുടങ്ങി ഞാനെത്രയോ തവണ കാണാന്‍ കൊതിച്ച മുഖങ്ങള്‍ എല്ലാം എന്റെ മനസ്സിലൂടെ കടന്നു പോയി. പലരും വെറും ഓര്‍മ്മകള്‍ മാത്രമാകുകയും ചെയ്തു.
സ്കൂളിന്റെ മുറ്റം തന്നെയായിരുന്നു ഞങ്ങളുടെ കളിമുറ്റവും. ഇപ്പോഴും വൈകുന്നേരങ്ങളില്‍ അങ്ങാടിയിലേക്ക് ഇറങ്ങുമ്പോള്‍ ആ മുറ്റത്തിരുന്നു ഗോട്ടി കളിക്കുന്ന കുട്ടികൾക്കിടയിൽ ഞാന്‍ തേടാറുണ്ട് , ഉപ്പ വരുന്നോ എന്നും നോക്കി പേടിയോടെ ഗോട്ടി കളിക്കുന്ന ഒരു പത്ത് വയസ്സുകാരനെ. കളിയില്‍ തോറ്റ് മുതിര്‍ന്ന കുട്ടികളുടെ ഗോട്ടി കൊണ്ട് കൈമടക്കിന് അടി കിട്ടുമ്പോള്‍ വേദനിച്ച് കരഞ്ഞത് ഇന്നലെയാണോ..?
"എന്നേ കുട്ട്യേ ജ്ജി വന്നത് .... ഞാന്‍ അറിഞ്ഞീലല്ലോ ... പള്ളീല് കണ്ടതും ല്ല്യ".
ആരാണെന്നറിയോ ഇത്. ആലികുട്ടി കാക്കയാണ്. വീടിന്റെ മുമ്പിലിരുന്നാല്‍ വെള്ള മുണ്ടും വെള്ള കുപ്പായവും വെള്ള താടിയും വെള്ള തലേക്കെട്ടുമായി ആലികുട്ടി കാക്ക സ്പീഡില്‍ പോകുന്നത് കണ്ടാല്‍ മനസ്സിലാക്കാം ബാങ്ക് വിളിക്കാന്‍ സമയമായെന്ന്. പക്ഷെ ആ ചോദ്യം എനിക്ക് തോന്നിയതാണ്. കാരണം സ്ഥിരമായി കേട്ടിരുന്ന ആ ചോദ്യം ചോദിക്കാന്‍ ആലികുട്ടികാക്ക ഇപ്പോഴില്ല. ഒരിക്കല്‍ കൂടി കേള്‍ക്കാന്‍ ഇടതരാതെ അദ്ദേഹവും ഓര്‍മ്മയില്‍ മറഞ്ഞു.
എങ്കിലും അദ്ദേഹത്തിന്റെ ആ ചോദ്യം ഓര്‍മ്മകളിലെങ്കിലും കേള്‍ക്കാതെ എനിക്കീ കുറിപ്പ് നിര്‍ത്താന്‍ പറ്റില്ല. ഇങ്ങിനെ കുറെ നല്ല മനുഷ്യര്‍ ഉണ്ട് ഞങ്ങളുടെ നാട്ടില്‍. വര്‍ഷത്തിലൊരിക്കല്‍ അഥിതികളായി നാട്ടിലെത്തുന്ന എന്നെയൊക്കെ ഇവരോര്‍ക്കുന്നത് ഉപ്പയോടുള്ള സ്നേഹം കൊണ്ട് കൂടിയായിരിക്കണം.
നാട്ടിലൊന്നു പോകണം എന്ന് തോന്നിയപ്പോള്‍ എന്തൊക്കെയോ എഴുതി പോയതാണ്. കുറെ പഴംകഥകള്‍ പറഞ്ഞു നിങ്ങളെ മുഷിപ്പിച്ചോ. അങ്ങിനെയെങ്കില്‍ ദയവായി ക്ഷമിക്കുക. ഇതെഴുതി കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നുന്ന സന്തോഷത്തെയോർത്തെങ്കിലും, എഴുത്തിനെ അല്ല , എഴുതിയ കാര്യങ്ങളെ ഓര്‍ത്ത്.