Sunday, June 1, 2014

ഒരു ഫുട്ബോൾ കാലത്തിന്‍റെ ഓർമ്മയ്ക്ക്‌



മറഡോണയാവാം  അർജന്റീനയോട് ഇഷ്ടം കൂടാൻ കാരണം . പക്ഷേ അത് മറഡോണയിൽ മാത്രം ഒതുങ്ങി നിൽക്കില്ല എന്നത് കൊണ്ടാവാം ആ ഇഷ്ടം നിറഞ്ഞു തുളുമ്പുന്നത് .  നെറി പുംപിഡോയും ഗോയ്ക്കൊഷ്യെയും ബാറ്റിയും കനീജിയയും സിമയോണിയും ക്രെസ്പോയും ഒർട്ടെഗയും ഒരു കാലത്ത് ആവേശം നൽകിയെങ്കിൽ മെസ്സിയും ടവറെസ്സും അഗ്യൂറോയും ഇപ്പോഴും നൽകുന്നത് മറ്റൊന്നല്ല . ഒരു ഉത്സവം കൂടെ കൊടിയേറാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ചൂടുള്ള സുലൈമാനിക്കൊപ്പം ഉറക്കമൊഴിഞ്ഞ് കളികണ്ടിരുന്ന പഴയ നാളുകൾ വല്ലാത്തൊരു സന്തോഷം നൽകുന്നുണ്ട് .

എന്തുകൊണ്ടാവും പഴയ കളിക്കാർ വീണ്ടും ബൂട്ട് കെട്ടി മൈതാനത്തിറങ്ങിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നത് ..? ഒരുപക്ഷേ നേരത്തെ പറഞ്ഞ പഴയ നാളുകളിലെ സന്തോഷം പിന്നൊരിക്കലും വന്നിട്ടില്ല എന്നത് കൊണ്ടാവുമോ ? നാട്ടിലെ വായനശാലകളിലും മറ്റും മുതിർന്നവരോടും കൂട്ടുക്കാരോടും ഒപ്പമിരുന്ന് , ആർത്തുവിളിച്ച ഒരു ഫുട്ബാൾ കാലം ഇപ്പോൾ ബാക്കിയില്ല . പക്ഷേ ഗൃഹാതുരത്വം ഒരു ഫൈനലിനോളം ആവേശം മനസ്സിൽ ആരവങ്ങൾ ഉയർത്തുന്നുണ്ട് . അതിനിടയിലൂടെ സ്വർണതലമുടിയും ഇളക്കി ക്ലീൻസ്മാൻ പറക്കുന്നതും  മിന്നൽ പിണർ പോലെ ഒരു ഹെഡർ വല തുളഞ്ഞു കയറുന്നതും കാണാം . ഫിലിപ്പ് ലാമും ക്ലോസും പൊടോള്സ്കിയും ഓസിലും എല്ലാം മനം നിറച്ചിട്ടുണ്ട് . പക്ഷേ വോളറും ക്ലീൻസ്മാനും മത്തെയസും ഇറങ്ങിയിരുന്ന ജെർമനിയെ കാണാനാണ് എനിക്കിഷ്ടം . അത് നടക്കില്ലെങ്കിലും . 

ഒരു കള്ള് കമ്പനിയുടെ പരസ്യം കണ്ട് കയ്യടിച്ചിട്ടുണ്ടെങ്കിൽ   അത് ജോണി വാക്കറിന്‍റെയാണ്  . റോബർട്ടോ ബാജിയോ പെനാൽറ്റി തുലക്കുന്നതും അടുത്ത തവണ വിജയിക്കുന്നതും എല്ലാം ചേർത്ത ഒന്ന് . കള്ളടിക്കാതെ കിക്കായിപോകുന്ന പരസ്യം .  മാൽഡിനിയുടെ പന്തും വാങ്ങി ബാജിയോയും ദെൽപിയെറോയും വിയാലിയും കുതിക്കുന്നത് ഒരിക്കൽക്കൂടെ കാണാൻ സ്വപ്നം കാണാത്തവരുണ്ടോ ..? കാനാവറോയും പിർലോയും കൂടിയാൽ ഒരു മാൽഡിനി ആവുമോ ..? എങ്കിലും വല കാക്കാൻ ബഫോണ്‍ അവിടെയുണ്ട് . 

വിരസമായ ഇടവേളകളിൽ യൂറ്റൂബിന്‍റെ  സേർച്ച്‌ ബോക്സിൽ മിഷൽ പ്ലാറ്റിനിയും സിദാനുമെല്ലാം വന്നുപോകാറുണ്ട്‌ . വിൽതോടിന്‍റെ  അവസാന സെക്കന്റിലെ ഗോൾ കണ്ട് ഇപ്പോഴും കയ്യടിക്കാറുണ്ട് . പെറ്റിറ്റും തുറാമും വിയെരയുമെല്ലാം അനെൽക്കയുമെല്ലാം പന്തുമായി കുതിക്കുന്നത് ഇപ്പോഴും കാണുന്നുണ്ട് . മൊട്ടത്തല ഉഴിഞ്ഞ് ബാർത്തേസിന്‍റെ  സ്റ്റയിലൻ സേവുകൾ കണ്ട് എത്ര വിസ്മയിച്ചിട്ടുണ്ട് . പത്താം നമ്പർ ജഴ്സിയിൽ സിദാനില്ലാത്ത വിടവ് നികത്താൻ റിബേറിക്കോ ബെൻസാമക്കൊ കഴിയുമോ ..? 

ഗോൾ വല കാക്കാൻ പീറ്റർ ഷിൽട്ടൻ ഇല്ലാതെ , ഫ്രീ കിക്കുകൾ എടുക്കാൻ ബെക്കാം ഇല്ലാതെ ലിനേക്കറും ഓവനും കുടി ഇറങ്ങിയ ചുവന്ന ജേഴ്സിയിൽ ഇനിയൊരു റൂണി തന്നെ പ്രതീക്ഷ . കൂടെ ജെറാൾഡും ലാംപാർഡും . 

ഒരാളെ എടുത്ത് പറയാൻ പറഞ്ഞാൽ കുറേ പേരുകൾ കിടന്ന് വട്ടം കറങ്ങും ബ്രസീലിനെ പറ്റി പറയുമ്പോൾ . റൊണാൾഡോ , റൊണാൾടീഞ്ഞോ , റിവാൾഡോ , റോബർട്ടോ കാർലോസ് , കാക്ക , ഡുംഗ , ജൂലിയസ് സീസർ അങ്ങിനെ നീണ്ടുപോകും . ഒരഞ്ചു മിനുട്ടെങ്കിലും ഇവരിൽ ആരെങ്കിലും കളത്തിൽ ഇറങ്ങിയെങ്കിൽ എന്നാശിച്ചു പോകുന്നു . ഒരു കാർലോസിയൻ ഫ്രീ കിക്ക് , റൊണാൽഡീയുടെ ഒരു കരിയില കിക്ക് , വേഗത കുറഞ്ഞ ഒരു റിവാൾഡോ പ്ലേസിംഗ് . നടക്കില്ല . എന്നാലും മോഹിച്ചു പോകുന്നു . 

ഇങ്ങിനെ കുറെ കളിക്കാരുണ്ട് . ടീമുകളും . ഇപ്പോഴും  കണ്ണുകളിൽ ഒരുത്സവം ബാക്കി വെക്കുന്നവർ , പറഞ്ഞാൽ തീരില്ല അവരെ പറ്റി . അവർ നൽകിയ ആവേശത്തെ പറ്റി . പുതിയവർ ഇന്ദ്രജാലം സൃഷിടിക്കട്ടെ . ഗോൾ മുഖങ്ങൾ പ്രകമ്പനം കൊള്ളട്ടെ . പഴയവർ ഓർമ്മയിൽ നിന്നും മാറില്ല. അവരുടെ വിയർപ്പ് തുള്ളികളാവും ഇന്നും മൈതാനങ്ങളെ കരിയാതെ നിരത്തുന്നത് , അവരുടെ കാലിലെ ഊർജ്ജം പകർന്നെടുത്താവണം പുതിയ കളിക്കാർ ഓടുന്നത് . കഴിവുണ്ടായിട്ടും കളിക്കാൻ കഴിയാത്ത നിർഭാഗ്യവാന്മാരുടെ സങ്കടം കൂടിയാവണം മൈതാനങ്ങൾ .  ഴാൻ പിയെറി പാപിനും പോൾ  ഗാസ്കോയിനും  അടിക്കാതെ പോയ ഗോളുകൾ ഇപ്പോഴും മൈതാനങ്ങളിൽ ഗതി കിട്ടാതെ അലയുന്നുണ്ടാവണം . 

മറക്കാന സ്റ്റേഡിയത്തിലെ ആരവം ഇങ്ങടുത്തെത്തി . ഒരു പെലെ ഗോൾ പോലെ .