Friday, February 20, 2015

മലനിരകളിലെ കവിത . കുദ്രെമുഖ്



ഇരുവശത്തും ധ്യാനത്തിലെന്നപോലെ നിശബ്ദമായി കണ്ണടച്ചിരിക്കുന്ന കാടുകൾ  . കോടമഞ്ഞിനെ വാരിപ്പുണർന്ന  പാതകൾ  . ഫോഗ് ലൈറ്റിനോട് പോലും പിണങ്ങി നിൽക്കുന്ന  കാട്ടുവഴികൾ. മുന്നോട്ടുള്ള യാത്ര  തീർത്തും പ്രയാസകരവും പേടിപ്പിക്കുന്നതുമാണ് . മിന്നി മറയുന്ന മൊബൈൽ റേഞ്ചിൽ ഇടക്കെപ്പോഴോ തേടിവരുന്ന ആരിഫിന്‍റെ  വിളികളിൽ നിറയെ ആശങ്കയുണ്ട് . "സൂക്ഷിക്കണം . ഇന്നലെ കാട്ടാന ഇറങ്ങിയിരുന്നു . കരുതിയെ വണ്ടിയോടിക്കാവൂ ". മഞ്ഞിന്‍റെ  മറ പിടിച്ച് നിന്നേക്കാവുന്ന ഒരൊറ്റയാന്‍റെ  രൂപം  , ദീർഘയാത്ര കാരണം ഉറക്കം വിളിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ കണ്ണുകളെ ജ്വലിപ്പിച്ചു നിർത്തി . ആനചൂരടിക്കുന്നോ എന്നറിയാൻ വണ്ടിയുടെ ഗ്ലാസ്സുകൾ താഴ്ത്തിയിട്ടു . അവസരം മുതലെടുത്ത്‌ തണുത്ത കർണ്ണാടകൻ കാറ്റ് അതിക്രമിച്ചു കയറുന്നു .  കുദ്രെമുഖിലേക്കുള്ള ഈ യാത്രയെ പകർത്താൻ ശ്രമിക്കുമ്പോൾ ഇപ്പോഴും കാല്‍വിരലുകളിലൂടെ  ഒരു തരിപ്പ് കയറുന്നു . ചില യാത്രകൾ അങ്ങിനെയാണ് . അത് നൽകുന്ന ആഹ്ലാാവും ഉദ്വേഗവും കൂടുതൽ അനുഭവേദ്യമാവുക പിന്നീടത്‌ ഓർക്കുമ്പോഴാവും .


ഞങ്ങളെത്തുമ്പോൾ മകരമഞ്ഞിനെ  പുതച്ച് കുദ്രെമുഖ് എന്ന ഹിൽ സ്റ്റേഷൻ ഗാഡനിദ്രയിലായിരുന്നു . ഉറങ്ങാതെ നിന്നത് , സുരക്ഷിതമായി ഞങ്ങളെത്തുന്നതും കാത്തിരുന്ന കൂട്ടുകാർ മാത്രം. മഞ്ഞിൽ കുതിർന്ന ആലിംഗനത്തിന് ഊഷ്മളത കൂടുതലായിരുന്നു . മഞ്ഞിന് സ്നേഹത്തിന്‍റെ  മണം  കൂടിയുണ്ട് . കുദ്രെമുഖിലെ  അഞ്ച് ഡിഗ്രി തണുപ്പിൽ ബാർബിക്യൂ വേവുന്ന കനലുകളോട് ഞങ്ങൾ ചേർന്നിരുന്നു .. കോഴിക്കോട്ടെ പെരുമണ്ണകാരൻ മുഹമ്മദിക്ക ഒരുക്കിയ രുചികരമായ ഭക്ഷണം . യാത്രയിലെ ക്ഷീണവും ഭീതിയും കണ്ണുകൾക്ക്‌ താങ്ങാനാവുന്നതിലും അധികമായിരുന്നു. സഹ്യാദ്രി ഭവൻ ഗസ്റ്റ് ഹൗസിന്‍റെ വിശാലമായ കിടപ്പുമുറി ജനലുകൾക്കിടയിലൂടെ ഒഴുകിവരുന്ന കാട്ടുചെമ്പകത്തിന്‍റെ വശ്യഗന്ധത്തില്‍ ലയിച്ചിരുന്നു . ഈ രാത്രിയുടെ ഗന്ധം . 






വൈകിയാണ് ഉണർന്നത് . കോടമഞ്ഞ്‌ ഇനിയും ഇറങ്ങിയിട്ടില്ല . സൂര്യനും കോടമഞ്ഞ്‌ പുതച്ച് പാതിയുറക്കത്തിലാണെന്ന് തോന്നുന്നു . സഹ്യാദ്രിഭവന്‍റെ  മുറ്റം നിറയെ മഞ്ഞുപൂക്കൾ . കുദ്രെമുഖിലെ പുലരിക്ക് ചെണ്ടുമല്ലിപ്പൂക്കളുടെ ഗന്ധമാണ് .  എനിക്ക് തോന്നാറുണ്ട് , കർണ്ണാടകയുടെ മണം തന്നെ ചെണ്ടുമല്ലി പൂക്കളുടേതാണെന്ന് . ഏത് ഗ്രാമത്തിൽ ചെന്നാലും നിറയെ പൂത്തു നിൽക്കുന്ന ചെണ്ടുമല്ലിയെ കാണാം . ഇനി അറിയേണ്ടതും കാണേണ്ടതും കുദ്രെമുഖിനെയാണ്. ആദ്യ നോട്ടത്തിൽ തന്നെ മനസ്സിലായി , വിജനമായ  വഴികൾക്കും  കാടുപിടിച്ചു കിടക്കുന്ന കുറേ കോര്‍ട്ടേഴ്സുകള്‍ക്കും  എന്നോടൊരുപാട് പറയാനുണ്ടെന്ന് . ഒരു വർഷത്തോളമായി ഇവിടെ ഒരു പ്രോജക്റ്റുമായി  ബന്ധപ്പെട്ടു നിൽക്കുന്ന ആരിഫും സുഹൃത്തുക്കളും ഞങ്ങൾക്ക് നല്ലവഴിക്കാട്ടികള്‍ കൂടിയാണ് . 

ചിക്മംഗളൂർ ജില്ലയിലാണ് കർണാടകയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഹിൽ സ്റ്റേഷനായ കുദ്രെമുഖ്  സ്ഥിതി ചെയ്യുന്നത് . സംസേ പർവത എന്നൊരു പേരും പറയാറുണ്ട്‌ . കുതിരയുടെ മുഖമുള്ള മലയാണ് ഇങ്ങിനെ ഒരു പേര് വരാൻ കാരണം . നാൽപത്‌ വർഷത്തോളം സജീവമായി നിന്നിരുന്ന കുദ്രെമുഖ് എന്ന ഈ ഗ്രാമം ഇന്ന് പഴയ പ്രതാപത്തിന്റെ ഓർമ്മകൾ മാത്രം അവശേഷിക്കുന്ന മണ്ണാണ് . KIOCLഎന്ന ഇരുമ്പ് കമ്പനിയെ ചുറ്റിപറ്റിയുള്ള ലോകമായിരുന്നു കുദ്രെമുഖ് . അയ്യായിരം ജോലിക്കാരും ഒരു ലക്ഷത്തോളം വരുന്ന ആശ്രിത ജോലിക്കാരും  ഉണ്ടായിരുന്ന കമ്പനി പരിസ്ഥിതി പ്രശ്നങ്ങളെ തുടർന്ന് സുപ്രീം കോടതി വിധി പ്രകാരം അടച്ചുപൂട്ടുകയായിരുന്നു . അതോടൊപ്പം ഒരു ഗ്രാമം തന്നെ മലയിറങ്ങി . ഇന്ദിരാഗാന്ധിയുടെ ഭരണക്കാലത്ത് ഇറാൻ ഗവര്‍ണ്മെന്‍റാണ്ഇതിന്‍റെ  നിർമ്മാണം പൂർത്തീകരിച്ചത്‌ . വർഷത്തിൽ എണ്ണൂറ് കോടി ആദായം ഉണ്ടായിരുന്ന ഒരു കമ്പനി  പൊതുമേഖലയിൽ പൂട്ടിപോകുമ്പോൾ അതിനോട് ഏത് പരിസ്ഥിയുടെ പേരിലായാലും യോജിക്കാൻ  എനിക്കൽപം ബുദ്ധിമുട്ടുണ്ട്  സംരക്ഷിക്കപ്പെടേണ്ട പരിസ്ഥിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി തന്നെയാണ് ഇത് പറയുന്നത് . കാരണം ഇന്ന് പ്രേതക്കോട്ട പോലെ നിൽക്കുന്ന കമ്പനിക്കകത്തുകൂടെ നടക്കുമ്പോൾ , പോതുബോധമുള്ള ഏതൊരാളിലും സ്വാഭാവികമായും തോന്നിയേക്കാവുന്ന ഒരു വികാരമാണ് ഞാൻ പങ്കുവെച്ചത് . KIOCL ന്‍റെ  ഇരുമ്പിന് അത്രയും ഡിമാന്റ് ഉണ്ടായിരുന്നു ലോകമാർക്കറ്റിൽ . 1976 ലാണ് കമ്പനി പ്രവർത്തനം ആരംഭിക്കുന്നത് . തുടർന്ന് മുപ്പത് വർഷത്തോളം മികച്ച പ്രവർത്തനം . 2006 ൽ കമ്പനി അടച്ചുപ്പൂട്ടുമ്പോൾ താഴിട്ടത് അതിനു മാത്രമല്ല  കുദ്രെമുഖ് എന്ന ഗ്രാമത്തിനും  ജനങ്ങൾക്കും അവരുടെ സ്വപ്നങ്ങൾക്കും കൂടിയാവണം . വിജനമായ പാതകളിലൂടെ നടക്കുമ്പോൾ ആൾ താമസമില്ലാത്ത കുറേ കോർട്ടേഴ്സുകൾ കാണാം. തുരമ്പെടുത്ത കമ്പികളും പൊട്ടിത്തകര്‍ന്ന ചില്ലുകളുമുള്ള ആ ജാലകങ്ങളിലൂടെ ഇന്നും നെടുവീര്‍പ്പുകളുടെ ഏങ്ങലുകള്‍ കേള്‍ക്കാനാവുന്നുണ്ട് എനിക്ക്.  ഇത്തരം രണ്ടായിരത്തി അഞ്ഞൂറോളം കോർട്ടേഴ്സുകൾ ഉണ്ട് ഇവിടെ . പടിയിറങ്ങിപ്പോയ ഐശ്വര്യത്തിന്‍റെ ഫോസിലുകലാണത്.  അന്ന് കുട്ടികൾ കളിച്ചിരുന്ന   മുറ്റത്ത്‌ ഇന്ന് കാട്ടുമൃഗങ്ങൾ വിരാജിക്കുന്നു . ഒരു പക്ഷേ മനുഷ്യർ അധിനിവേശം നടത്തിയ തങ്ങളുടെ  മണ്ണ് അവർ  തിരിച്ചുപിടിച്ചതാവും . 



ഞങ്ങൾ നാടു ചുറ്റാനിറങ്ങി . പ്രകൃതിയുടെ എല്ലാ മാസ്മരികതയും നിറഞ്ഞതാണ്‌ കുദ്രെമുഖ് . സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരുടെ നല്ലൊരു ലക്ഷ്യകേന്ദ്രമാണ് ഇവിടെ. കാടും മലയും പുഴയും തടാകവും എല്ലാം സന്ദർശകർക്ക് നല്ല നിമിഷങ്ങൾ സമ്മാനിക്കും . ഞങ്ങൾ ലേക്കിയ ഡാം ലക്ഷ്യമാക്കി ഇറങ്ങി . ഭദ്രാ നദിയിലാണ് ലേക്കിയ എർത്ത് ഡാം പണിതിട്ടുള്ളത് . മൈനിംഗ് ഫാക്ടറിയിലെ മാലിന്യങ്ങളും അടിഞ്ഞു കൂടുന്ന മണ്ണും ശേഖരിക്കാനാണ് ഡാം നിർമ്മിച്ചത് . കാർഷിക ആവശ്യങ്ങൾക്കുള്ള വെള്ളവും ഡാമിൽ നിന്നും എടുത്തിരുന്നു . ഫോറസ്റ്റ് വകുപ്പിന്‍റെ പ്രത്യേക അനുവാദത്തോടെ മാത്രമേ ഇങ്ങോട്ട് പ്രവേശനം അനുവദിക്കൂ . അതും ഡാമിന്‍റെ ഒരറ്റം വരെ. പക്ഷേ  KIOCL കാരുടെ പ്രത്യേക അനുമതിയോടെ ഞങ്ങൾ ഡാമും കടന്ന് മുന്നോട്ട് പോയി. കാടിന്‍റെ ഭ്രമിപ്പിക്കുന്ന മാദകത്വം . നിബിഡമായ കാട് ഉള്ളിലേക്ക് കയറിച്ചെല്ലാൻ ക്ഷണിക്കുന്നതു പോലെ . 
പക്ഷേ വഴിയരികിൽ കുത്തി മറിച്ചിട്ട പനകൾ ആനകളുടെ ശൌര്യത്തിന്‍റെ അടയാളങ്ങളാണ് . ഒരു ഭാഗ്യപരീക്ഷണം വേണ്ടെന്നുവെച്ചു . കാട്ടുപാതകൾ ചെന്നവസാനിക്കുന്നത് തടാകത്തിലാണ് . തടാകത്തിന് നടുവിലായി കമ്പനിയുടെ ഒരു ബാർജ് ഉണ്ട് . അവിടേക്ക് എത്തിപ്പെടാൻ ചെറിയൊരു ചങ്ങാടവും . മൂന്ന് വീപ്പകൾ കൂട്ടിക്കെട്ടി അതിനുമുകളിൽ മരം പാകിയ ചങ്ങാടം കോഴിക്കോട്ടെ മാപ്പിള ഖലാസിമാർ ഉണ്ടാക്കിയതാണത്രേ . അവരോടുള്ള വിശ്വാസം അതിൽ കയറി ബാർജിലേക്ക് പോവാൻ തീരുമാനിച്ചു . നാളെ ഈ ബാർജ് പൊളിക്കും . സാഹസികം തന്നെ ഈ യാത്ര . ചങ്ങാടം അടുപ്പിച്ച് ബാർജിലേക്ക് വലിഞ്ഞു കയറുമ്പോൾ താഴെ കടുംപച്ച നിറത്തിലുള്ള വെള്ളം .  ബാർജിൽ തടാകത്തിലെ ആഴം അളക്കാനുള്ള സംവിധാനമുണ്ട് . ഇരുപത് മീറ്റരാണ് ആഴം . തിരിച്ചിറങ്ങാൻ ഒരുങ്ങുമ്പോൾ തല കറങ്ങുന്ന പോലെ . ബാർജിന്‍റെ അകത്ത് നിന്ന് തടാകവും ചുറ്റുമുള്ള കാടും നോക്കികാണുന്നത് സമാനതകളില്ലാത്ത അനുഭവമാണ് . കാടിനും മീതെ കുദ്രെമുഖ് മലനിരകൾ ആശീർവാദം പൊഴിക്കുന്നു . തടാകത്തിന് മീതെവന്ന് ചാടിമറിയുന്ന വലിയ മീനുകൾ . 





കുദ്രെമുഖിലെ ചെറിയ അങ്ങാടി പതുക്കെ ഉണർന്നിട്ടുണ്ട് . ഏതാനും കടകളും ചെറിയൊരു പോലീസ് സ്റ്റേഷനും മാത്രമുള്ള ഗ്രാമം . ഇപ്പോഴും ചെറിയൊരു ജനവിഭാഗം ഇവിടെ അവശേഷിക്കുന്നുണ്ട് . അങ്ങാടിയുടെ തൊട്ടു മുന്നിൽ ഭംഗിയുള്ള ഒരുജൈന ക്ഷേത്രമുണ്ട് . ഭൂരിഭാഗവും ജൈനമത വിശ്വാസികളാണ് ഇവിടെ . പരിപൂർണ്ണ നഗ്നനായാണ് ഗുരുവിന്‍റെ നടപ്പ് . അതവരുടെ ആചാരത്തിന്‍റെ  ഭാഗമാണ് . ഒരു ദിശയിലൂടെ മാത്രമേ ഗുരു സഞ്ചരിക്കൂ . മറ്റൊരു ദിശയിലൂടെ സഞ്ചരിച്ചു വേറൊരു ഗുരു എത്തും . അതാണ്‌ രീതി . അതിനകത്ത് കയറി അവരുടെ ആചാര രീതികൾ കണ്ടറിയണമെന്നുള്ള മോഹം ഉത്തരവാദിത്വപ്പെട്ട ആരെയും കാണാത്തതിനാൽ മാറ്റിവെക്കേണ്ടി വന്നു . ഒരു ഹൈന്ദവ ക്ഷേത്രവും ചെറിയൊരു മുസ്ലീം പള്ളിയും കൂടെയുണ്ട് ഇവിടെ . സമ്പന്നമായ ഒരു ഭൂതകാലത്ത് നിന്നും പ്രതീക്ഷയില്ലാത്ത ഒരു വര്‍ത്തമാനകാലത്തിലേക്ക് കാലെടുത്തുവെച്ച ഒരു ഗ്രാമത്തിന്‍റെ  വേദനിക്കുന്ന വഴികളിൽ ചവിട്ടിയാണ് ഞങ്ങൾ കുദ്രെമുഖ് നടന്നുകാണുന്നത് . വല്ലപ്പോഴുമെത്തുന്ന ഓരോ രോഗികളെയും കാത്ത്  ഒരാശുപത്രി . പശുക്കൾ മേഞ്ഞു നടക്കുന്ന വലിയൊരു മൈതാനം . ഒരുകാലത്ത് പന്തുകളിയുടെയും ക്രിക്കറ്റിന്‍റെയും ആവേശം ഇവിടെയും നിറഞ്ഞിരുന്നു . ഇന്ന് ആരവങ്ങൾ തോർന്ന വെറും മണ്ണ് മാത്രമാണത് . ഷട്ടിൽ കോർട്ടും ബാസ്കറ്റ് ബോൾ ഗ്രൌണ്ടും പുല്ലുകൾ നിറഞ്ഞ് കാട് കേറി നിൽക്കുന്നു . ഇതെല്ലാം വിളിച്ചു പറയുന്നത് കുദ്രെമുഖ് ചുരമിറങ്ങിപ്പോയ  അധികം പഴക്കമില്ലാത്ത ഒരു കാലഘട്ടത്തെ കുറിച്ചാണ് .








ഉച്ചഭക്ഷണത്തിന്‍റെ ആലസ്യത്തിൽ സുഹൃത്തുക്കൾ മയക്കത്തിലേക്ക് വീണപ്പോൾ ഞാനിറങ്ങി നടന്നു . നീണ്ടുകിടക്കുന്ന ഒറ്റയടിപ്പാതകളിൽ കറുകപുല്ലുകൾ നിറഞ്ഞിട്ടുണ്ട്‌ . കാട്ടിലേക്ക് നീളുന്ന വഴികൾ . നിറയെ പൂത്തുനിൽക്കുന്ന കൊങ്ങിണിപ്പൂക്കൾ ഈ വഴികളെ സുന്ദരമാക്കുന്നു . ഞാൻ കാട്ടിലേക്ക് കയറി . കാടിനെ തൊടുന്നതും കാണുന്നതും മനസ്സുകൊണ്ടാവണം . ആത്മീയമായ എന്തോ ഒന്ന് വനങ്ങൾക്കുണ്ടെന്ന് തോന്നാറുണ്ട് എനിക്ക് . നമ്മളറിയാതെ ഒരു താപസന്‍റെ എകാഗ്രതയിലേക്ക് മനസ്സ് മാറുന്നു . മുന്നിലൊരു പുള്ളിമാൻ . എന്‍റെ സാമീപ്യം അവനെ ഭയപ്പെടുത്തുന്നില്ല. 
ഒന്ന് തലയുയർത്തി നോക്കി വീണ്ടും മേയാൻ തുടങ്ങി . കാടിന്‍റെ മാദകത്വം ഉന്മാദം നൽകുന്നു . അധികം മുന്നോട്ട് പോകരുതെന്ന മുന്നറിയിപ്പ് എന്നെ പിൻവലിക്കുന്നുമുണ്ട്. തിരിഞ്ഞു നടക്കാനോരുങ്ങുമ്പോൾ മാനം ഇരുളുന്നപ്പോലെ ഇരുട്ട് കയറുന്നു . ഒട്ടും പ്രതീക്ഷിക്കാതെ ഒരു മഴയെത്തി . ഞാൻ വലിയൊരു മരത്തിന്‍റെ ചുവട്ടിലേക്ക്‌ നീങ്ങി നിന്നു . നിശ്ശബ്ദമായ കാടിന്‍റെ ഭയാനതയിലേക്ക് മഴ പെയ്തിറങ്ങുകയാണ്  .    ഉന്മാദിയായ ഞാൻ ആ മഴത്തുള്ളികൾ കൊണ്ട് സ്വപ്നങ്ങളുടെ പർണ്ണശാല കെട്ടി . എനിക്കായി മാത്രം കാടോരുക്കിയ നിമിഷങ്ങളെ ഞാൻ ഹൃദയത്തിലേക്ക് ചേർത്ത് വെച്ചു . 



വീണ്ടുമൊരു രാത്രിയിലേക്ക്‌ പ്രവേശിക്കുകയാണ് ഞങ്ങൾ . മഞ്ഞിറങ്ങുന്നത് കാരണം പകലുകൾക്ക്‌ നീളം കുറവാണ് . വീണ്ടും ചെമ്പകമണം നിറയുന്നു . സഹ്യാദ്രി ഭവന്‍റെ  മുറ്റത്ത്‌ ഞങ്ങൾ വട്ടമിട്ടിരുന്നു . തണുപ്പകറ്റാൻ കത്തുന്ന  വിറക് കൊള്ളികളിൽ  കുദ്രെമുഖിന്‍റെ  നൊമ്പരങ്ങളും വേവുന്ന പോലെ തോന്നി . ചുറ്റും കട്ടപിടിച്ച ഇരുട്ടിന്‍റെ  മറവിൽ കാടുറങ്ങുന്നു . വേവുന്ന ഇറച്ചിക്കൊപ്പം ഞാൻ കാടിനേയും തൊട്ടു കൂട്ടി .  കാട്ടിൽ പൂത്ത സൗഹൃദസന്ധ്യക്കൊടുവിൽ  മഞ്ഞ് പുതച്ച് , പൂക്കളെ ശ്വസിച്ച് കാടിനെ പ്രണയിച്ച് ഉറക്കത്തിലേക്കു വീണു . 


വീണ്ടും പുലരി . ഞങ്ങൾ ഇറങ്ങുകയാണ് . സഹ്യാദ്രി ഭവന്‍റെ  മുറ്റത്ത്‌ കൂടുതൽ പൂവുകൾ വിരിഞ്ഞിട്ടുണ്ട് . എനിക്കീ നാടിന്‍റെ ഗന്ധം കുറേ നാൾ കൂടെ വേണം . ചെടിയെ വേദനിപ്പിക്കാതെ ഞാനൊരെണ്ണം പറിച്ചെടുത്തു .   കാടിറങ്ങി വന്ന കാറ്റിൽ ദേവതാരുമരത്തിൽ നിന്നും മഞ്ഞുത്തുള്ളികൾ അടർന്നുവീണു . വിജനമായ വഴികൾ കുറേ ദൂരം ഞങ്ങളെ പിന്തുടർന്നു. അൽപം കൂടെ ചെന്നപ്പോൾ കുദ്രെമുഖ് മലകളുടെ നാഭിയിലൂടെ ഒലിച്ചിറങ്ങുന്ന ഭദ്രാ നദി . നേർത്ത വെള്ളച്ചാലുകൾ മാത്രം . ഭദ്രക്ക് എനിക്ക് മനസ്സിലാവാത്തൊരു ഭാവം . അത് കരയുകയാണോ അതോ ചിരിക്കുകയോ? 


മാധ്യമം ചെപ്പിൽ പ്രസിദ്ധീകരിച്ചത് .

ചിത്രങ്ങൾ - ഹാഷിക്ക് എ. എച്ച്