Saturday, January 12, 2013

എന്‍റെ ചെഗ്വേര


ഏതോ ഒരു ചുവര്‍ ചിത്രത്തില്‍ നിന്നും മനസ്സിലേക്ക് നടന്നുകയറിയ മുഖം. ചിലരങ്ങിനെയാണ്. ഒരു ചിരിയിലൂടെ , നോട്ടത്തിലൂടെ , ഒരു വാക്കിലൂടെ ഹൃദയത്തിലേക്ക് കയറിപറ്റും . അവര്‍ നമ്മെ എങ്ങിനെ സ്വാധീനിച്ചു എന്നല്ല . പുഞ്ചിരിയുടെ ഭംഗി കൊണ്ട് അല്ലെങ്കില്‍ വാക്കുകളിലെ മാധുര്യം കൊണ്ട് നമ്മള്‍ ഇഷ്ടപ്പെട്ടുപോകുന്നവര്‍. ... അവര്‍ ഏത് രാജ്യക്കാരുമാവാം . ഒരിക്കലും കണ്ടിട്ടുള്ളവരും ഇനി കാണാന്‍ സാധ്യത ഇല്ലാത്തവരുമാവാം . വഴിയരികിലെ പോസ്റ്ററുകളില്‍ നിന്നും പലതവണ കണ്ട് ആദ്യം വെറുപ്പും പിന്നൊരു ഇഷ്ടവും തോന്നിയ ചെഗ്വേരയെ കുറിച്ചാണ് ഞാന്‍ പറഞ്ഞു വരുന്നത്.

അണയാത്ത വിപ്ലവ വീര്യം ജ്വലിക്കുന്ന കണ്ണുകള്‍ , ചുണ്ടിലെ നിഗൂഡമായ പുഞ്ചിരി , എരിയുന്ന ചുരുട്ടും പിന്നെ തലയിലെ നക്ഷത്രം തുന്നിയ തൊപ്പിയും പട്ടാള കുപ്പായവും . ആദ്യം വെറുപ്പ്‌ തോന്നിയതും പിന്നെ ഒരു ഇഷ്ടക്കാരനായി മാറിയതും ഇതേ രൂപഭാവങ്ങള്‍ കൊണ്ട് തന്നെ . ചിലപ്പോള്‍ ഒരു അധോലോക നായകന്‍റെ മുഖം , പിന്നെ ഒരു നിഷേധ യുവത്വത്തിന്‍റെ പ്രതീകം പോലെ ഒരു റിബല്‍ , അല്ലെങ്കില്‍ പുരുഷ സൗന്ദര്യത്തിന്‍റെ ഗാംഭീര്യം. "ചെ " യുടെ ചിത്രങ്ങളിലേക്ക് നോക്കുമ്പോള്‍ ഇങ്ങിനെയൊക്കെ തോന്നിയെന്നിരിക്കും. ഫിഡല്‍ കാസ്ട്രോക്കൊപ്പം നില്‍ക്കുന്ന മറഡോണയുടെ കൈപത്തിയില്‍ കൊത്തിവെച്ച "ചെ" യുടെ രൂപം ശ്രദ്ധിക്കാത്തവര്‍ കാണില്ല . ഈ വിപ്ലവനായകനെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ മറഡോണക്ക് നല്ല പങ്കുണ്ട്. ഫുട്ബോള്‍ ദൈവത്തിന്‍റെ ആരാധ്യപുരുഷന്‍ ആരെന്നു തേടിപോകുക സ്വാഭാവികമാണല്ലോ .

"ചെ" യുടെ ബാഹ്യരൂപത്തെ മാത്രം പരാമര്‍ശിച്ചുപോയാല്‍ അതൊരു അനീതിയാകും. ബൊളീവിയന്‍ ഗറില്ല യുദ്ധമുറകളിലെ വിപ്ലവ നായകന്‍ പലരുടെയും ആവേശമാണ് . വിയോജിക്കുന്നവര്‍ പോലും യോജിപ്പില്‍ എത്തുന്ന ഒന്ന് സാമ്രാജ്യത വിരുദ്ധത തന്നെയായിരിക്കണം. സത്യത്തില്‍ ഇത്തരം ചിന്തകളെ ഒന്നിപ്പിക്കുന്ന ചില പാലങ്ങളുണ്ട്. ക്യൂബയില്‍ നിന്നും വെനീസ്വലയിലേക്കും മറ്റും നീളുന്നത്. കാസ്ട്രോയും ഷാവേസും തൂണുകളായി നില്‍ക്കുന്നത്. പ്രതിഷേധവും ധീരമായ നിലപാടുകളും ധൈര്യവും കൂട്ടികുഴച്ച് ഇവര്‍ നിര്‍മ്മിച്ചത് . കമ്മ്യൂണിസത്തെ എതിര്‍ക്കുമ്പോഴും ചില ബഹുമാനങ്ങള്‍ ബാക്കിയാവുന്നത് ഇവിടെയൊക്കെയാണ്. പട്ടാള യൂണിഫോമും ആ ട്രേഡ് മാര്‍ക്ക് താടിയുമായി ഗാംഭീര്യത്തോടെ കാസ്ട്രോ നടന്നു വരുന്നത് സാമ്രാജിത്യത്തിന്‍റെ നെഞ്ചില്‍ ചവിട്ടിയാണ്. പ്രായം തളര്‍ത്തില്ല ആ പോരാളിയെ. ചിരിയിലും പുകയുന്ന രോഷമായി നില്‍ക്കുന്ന ഷാവേസിനെ അര്‍ബുദത്തിനും പിടികിട്ടല്ലേ എന്ന് ആഗ്രഹിച്ചു പോകുന്നത് നമ്മുടെ മനസ്സിലും എരിയുന്ന അതേ നിലപാടുകള്‍ കൊണ്ടാണ്.


മാധ്യമം ആഴ്ചപതിപ്പില്‍ നിന്നാണ് "ചെ " യുടെ രക്തസാക്ഷിത്വത്തിന്‍റെ നാല്‍പത്തി എട്ടാമത്തെ വാര്‍ഷികം ആണ് എന്നറിഞ്ഞത്. അവിടെയും പിടികൂടി വധിച്ചു കളഞ്ഞത് അമേരിക്ക തന്നെ. അവിടെയും കാലന്‍റെ നിയോഗം അവര്‍ക്ക് തന്നെ. ചരിത്രത്തില്‍ പിന്നെ വലിയൊരു സ്വാധീനമായ പലരുടെയും അന്ത്യകൂദാശ ചെയ്തത് അവരാണല്ലോ. അത് ചെ ആയാലും സദ്ധാം ഹുസൈന്‍ ആയാലും ഗദ്ദാഫി ആയാലും . "ചെ " യുടെ ജീവചരിത്രം എഴുതിയജെയിംസ് ലീ ആന്‍ഡേഴ്സനെ ഉദ്ധരിച്ച് പറയുന്ന ഒന്നുണ്ട്. പിടിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്രേ . " Do not shoot. I am Cheguera. And worth to you alive than dead". ഇത് ശരിയായി എന്ന് സമ്മതിക്കേണ്ടിവരും. വെറും മുപ്പത്തിയൊമ്പത് വര്‍ഷത്തെ ജീവിതം. വിപ്ലവത്തിന്‍റെ വീര്യം കൊയ്തത് വെറും ബൊളീവിയയില്‍ മാത്രമല്ല . വേറെയും രാജ്യങ്ങള്‍. .... ഇടപെടലുകള്‍. . കൂടതല്‍ അറിയാത്തതും പിന്നെ കൂടുതല്‍ പറയേണ്ടതും എന്‍റെ ചുമതലയല്ല. . എനിക്ക് ഇഷ്ടം തോന്നിയ ഒരു പുഞ്ചിരിയെ പരിചയപ്പെടുത്തുക മാത്രം.

കുറെ നല്ല പുസ്തകങ്ങളുടെ രചയിതാവ് കൂടിയായിരുന്നു എന്നറിയുന്നു. " Lets dream the impossible " എന്ന പേര് വല്ലാതെ ആകര്‍ഷിക്കുന്നു. വായിക്കണം എന്നുമുണ്ട്. ഇത്രയും ചെറിയ കാലയളവില്‍ ഒരു വലിയ ചരിത്രം തന്‍റെ പേരില്‍ എഴുതിച്ചേര്‍ത്ത് തലയുയര്‍ത്തി മരണത്തെ നേരിട്ട പോരാളി. ക്യൂബയുടെ മണ്ണില്‍ ഉറങ്ങി കിടക്കുമ്പോള്‍ ആ കുഴിമാടത്തില്‍ നിന്നും ഇപ്പോഴും ഉയരുന്ന വിപ്ലവ വീര്യം തന്നെയാവണം ക്യൂബ എന്ന കൊച്ചു രാജ്യത്തിന്‍റെ ശക്തി.

ഏതായാലും എനിക്ക് പിടികിട്ടാത്ത ഒരു മനശാസ്ത്രം. ഞാന്‍ പിന്തുടരാത്ത ഒരു ആശയത്തിന്‍റെ അവകാശി എങ്ങിനെ എന്‍റെ നൂറാമത്തെ പോസ്റ്റിന് വിഷയമായി എന്ന്. അതിന് പിറകെ പോയാല്‍ ഒരു കമ്മ്യൂണിസ്റ്റായി തെറ്റിദ്ധരിക്കപ്പെടുമോ എന്ന ഭയം ഇല്ലാതില്ല . :). അതുകൊണ്ട് ഈ കുറിപ്പ് ഇവിടെ നിര്‍ത്തുന്നു .