Sunday, October 30, 2016

മഗാനിലെത്തും മുമ്പേ



മലകളും മരുഭൂമിയും മാറി മാറി വരുന്ന വഴികളാണ് ഒമാനിലേക്ക്   . മലയോരങ്ങൾക്കിടയിലൂടെയുള്ള വളഞ്ഞും പുളഞ്ഞും നിൽക്കുന്ന വിജനമായ ഈ വഴികൾ വല്ലാതെ ഭ്രമിപ്പിക്കുന്നുണ്ട് . ഹജർ മലകൾക്കിടയിൽ  പച്ച പിടിച്ചു നിൽക്കുന്ന  മരങ്ങൾ കാണാം  . അതിജീവനത്തിന്‍റെ  അടയാളങ്ങളാണത് . ഊഷരഭൂമിയിൽ ഇത്തരം ചെടികളെ  പച്ചപ്പോടെ നിലനിർത്തുന്ന ശക്തിയെയാണ് ദൈവം എന്ന് വിളിക്കുന്നത് . വഴിയരികിൽ വണ്ടി നിർത്തി ഒരു പർവതാരോഹകനെ  പോലെ ഹജർ മലകളുടെ പള്ളയിലൂടെ വലിഞ്ഞു കയറി നെറുകയിൽ എത്തണമെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് . യാത്രികന്‍റെ  അമിതമായ ആവേശം  സിരകളിൽ നിറഞ്ഞപ്പോൾ ഞാൻ കയറി തുടങ്ങി . ഏതാനും അടികൾ കയറിയപ്പോൾ തന്നെ വേണ്ടെന്ന് മനസ്സ് പറഞ്ഞു . ചെറുപ്പത്തിൽ വായിച്ചു കൂട്ടിയ കഥാ പുസ്തകങ്ങളിലെ പേജിൽ നിന്നും ഉഗ്രവിഷമുള്ള അറേബ്യൻ പാമ്പുകളും മലകൾക്ക് മുകളിൽ താമസിക്കുന്ന ജിന്നുകളും എന്നെ തേടി ഇറങ്ങി വന്നു . തിരിച്ചിറങ്ങി . മുകളിലേക്ക് നോക്കുമ്പോൾ ഹജർ മലകൾ അട്ടഹസിക്കുന്ന പോലെ .  

ഹൃദ്യമായ ഒരു കാഴ്ച എന്നതിലുമപ്പുറം  ചിലത് പറയാനുണ്ട് ഈ മലനിരകൾക്ക് . യു . എ ഇ യുടേയും ഒമാനിന്‍റെയും ഭാഗമായി  നീണ്ടു കിടക്കുകയാണ് ഹജർ മലകൾ  . ഇവിടെ മാത്രമായി കാണപ്പെടുന്ന സസ്യങ്ങളും ജീവികളും ഉണ്ട് . വംശനാശ ഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപുലികൾ ഹജർ മലനിരകളിലെ അന്തേവാസികളാണ് . ഇന്ന് ഇരുനൂറിൽ താഴെ മാത്രമേ ഇവയുടെ അംഗസംഖ്യ  കണക്കാക്കിയിട്ടുള്ളൂ . നിയമപ്രകാരമല്ലാത്ത വിപണനത്തിന് വേണ്ടിയും, വേട്ടയാടിയും , വളർത്തു മൃഗങ്ങളെ കൊല്ലുന്നതിന് പകരമായി കൊന്നും , ചിത്രങ്ങളിൽ  നിന്നും ചരിത്രമായി വായിക്കപ്പെടേണ്ട അനിവാര്യമായ വിടവാങ്ങലിലേക്ക്  നാളുകളെണ്ണുകയാവും ഈ ജീവികളും . നാളെ ഇതുവഴി പോകുന്ന സഞ്ചാരികളുടെ യാത്രാ പുസ്തകത്തിൽ ഒരു കൌതുകം പോലെ കറുത്ത അക്ഷരങ്ങളിൽ എഴുതി ചേർത്തിട്ടുണ്ടാവും ഈ പർവ്വത നിരകളിൽ ഒരു കാലത്ത് പുള്ളിപുലികളും ഉണ്ടായിരുന്നു എന്ന് . അതിലപ്പുറമൊരു നിയോഗം ചരിത്രത്തിനുമില്ല . 




നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന  മരുഭൂമികൾ .  മരുഭൂമിയെ നോക്കി ഒരു ദിവസം മുഴുവൻ നിൽക്കാൻ പറഞ്ഞാൽ എനിക്കതിന് മടിയില്ല. മണൽ തരികളിൽ കാറ്റ് മാറി മാറിവരയ്ക്കുന്ന ചിത്രങ്ങള്‍  നോക്കിയിരിക്കാം.മരുഭൂമിയെന്ന സ്കെച്ചിൽ  കാറ്റെന്ന കലാകാരൻ കോറിയിടുന്ന വിവിധ ചിത്രങ്ങൾ. എന്തൊരു ഭംഗിയാണവയ്ക്ക്. പച്ച പിടിച്ചു നിൽക്കുന്ന കാടുകളും , വിജനമായ മരുഭൂമികളും എന്നെ ഭ്രമിപ്പിക്കുന്നത്  ഒരേ അളവിലാണ് . രണ്ടും രണ്ട് ദർശനങ്ങളാണ് . മനസ്സിനേയും ശരീരത്തിനേയും തരളിതമാക്കുന്ന പച്ചപ്പിന്‍റെ  ആഘോഷമായി കാടുകൾ മാറുമ്പോൾ , ഇനിയും അറിഞ്ഞു തീരാത്ത  അനന്തമായ നിഗൂഡതകളാണ് മരുഭൂമി ബാക്കി വെക്കുന്നത് . 

അൽപം മുന്നോട്ട് നീങ്ങിയാൽ വറ്റിപ്പോയ പുഴ പോലെ ഒന്ന് കാണാം . അറേബ്യൻ മരുഭൂമികളിലൂടെ പണ്ട് പുഴ ഒഴുകിയിരുന്നു എന്ന് പറഞ്ഞു തന്നത് വി . മുസഫർ അഹമ്മദാണ് . ലൈല മജ്നു കഥയിലെ ലൈല കുളിച്ചിരുന്ന പുഴ മരുഭൂമിയിൽ ആയിരുന്നു . വായിച്ചിഷ്ടപ്പെട്ട കഥകൾ ചിന്തകളേയും വികാരങ്ങളേയും  സ്വാധീനിക്കുമ്പോൾ ഈ  വറ്റിയ പുഴയിലേക്ക് ഇറങ്ങാനുള്ള പ്രലോഭനവും എനിക്ക് തടുക്കാനായില്ല . ഇതൊരു യഥാർത്ഥ പുഴയല്ല . വല്ലപ്പോഴും വിരുന്നെത്തുന്ന മഴയിൽ വെള്ളം കിട്ടാതെ വരണ്ട മലകളും മരുഭൂമിയും കുടിച്ചു തീർത്തതിന്‍റെ ബാക്കി ഒഴുകി വന്ന് ഉണ്ടായതാണ് ഇത് . പക്ഷേ വറ്റി വരണ്ട ഒരു പുഴയുടെ ഫോസിൽ പോലെതന്നെയുണ്ട് ഈ കാഴ്ച . പണ്ടെന്നോ ഒരു മഴയിൽ കുത്തിയൊലിച്ചു പോയ വെള്ളം ഇതൊരു പുഴയാക്കി മാറ്റിയതാണ് . ചെരിപ്പൂരി  ആ മണ്ണിനെ തൊട്ടപ്പോൾ ഉള്ളംകാലിൽ നനവറിയുന്നപോലെ . അതൊരു അനുഭവമാണ് . കുറേ സത്യങ്ങളും കുറേ കാൽപനികതയും കൂടി കലർന്ന മനസ്സിന്‍റെ പിടി തരാത്ത സമസ്യകൾ . അവിടെ ചുട്ടുപൊള്ളുന്ന മണ്ണിൽ തൊടുന്ന പാദങ്ങൾക്ക് പണ്ട് ഒഴുകിയ  നദിയിലെ നനവ് അറിയാനാവും . ഇന്നലെ പതിഞ്ഞ കാലടികൾക്ക് യുഗാന്തരങ്ങൾക്ക് മുമ്പ് മരുഭൂ താണ്ടിയവരുടെ കാലടികൾ പോലെ തോന്നിക്കും . മുന്നോട്ട് നടന്നപ്പോൾ വീണ്ടും പച്ചപ്പ് . കുറേ ചെടികൾ വളർന്നു നിൽക്കുന്നു . വറ്റി വരണ്ട ഭൂമിയിൽ വീണ്ടും ജീവന്‍റെ തുടിപ്പ് . മുമ്പ് ഒഴികിപ്പോയ വെള്ളത്തിന്‍റെ ഓർമ്മകൾ തന്നെയായിരിക്കുമോ ഈ ചെടികളുടേയും ദാഹജലം ?. 



വണ്ടിയും സുഹൃത്തുക്കളും കണ്ണിൽ നിന്നും മറഞ്ഞിരിക്കുന്നു . എന്നിരുന്നാലും അധികം ദൂരെയല്ല  . മരുഭൂമിയുടെ മാറിമറയുന്ന കാലാവസ്ഥ അറിയുന്ന സഞ്ചാരിയൊന്നുമല്ല ഞാൻ . യാഥാർത്യത്തേക്കാൾ കാൽപനികതയെ പ്രണയിക്കുന്ന , ഒട്ടകപ്പുറത്ത്  യാത്ര ചെയ്യുന്ന കാഫില കൂട്ടങ്ങളെ സ്വപ്നം കാണുന്ന, വിജനതയിൽ എവിടെയോ കണ്ടെത്തിയേക്കാവുന്ന  ഒരു മരുപ്പച്ചയെ തേടുന്ന ഒരു സ്വപ്നജീവി  . വന്യമായി വീശിയടിക്കാൻ പോകുന്ന ഒരു മരുകാറ്റിനെ പറ്റി മുന്നറിയിപ്പ് തരാൻ ഒട്ടകപ്പുറത്ത് കയറി ഒരു ബദു വരുമെന്ന വിശ്വാസമൊന്നും  എനിക്കില്ല. . പക്ഷേ അറേബ്യൻ മരുഭൂമിയിൽ വഴിതെറ്റി അലയുന്ന എന്നെ തേടി , അതുപോലൊരാൾ വരുന്നത്  എന്‍റെ ദിവാസ്വപ്നങ്ങളിൽ എപ്പോഴും വരാറുണ്ട് . കുറച്ചകലെ ഒരു ഗാഫ് മരം ഒറ്റക്കിരിക്കുന്നു . അതിന്‍റെ ഏകാന്തതയിലേക്ക് ഞാനും ചാഞ്ഞിരുന്നു . 




ചില നിമിഷങ്ങൾ നമുക്കായി മാത്രം സൃഷിക്കപ്പെടുന്നതാണ് . അതുപോലൊരു നിമിഷത്തിലാണ് ഞാനിപ്പോൾ . അനന്തമായ മരുഭൂമിയിൽ ഒരു ഗാഫ് മരച്ചുവട്ടിൽ ഏകനായി . മുന്നിൽ ഒരു പ്രഹേളിക പോലെ മരുഭൂമി . ഓരോരുത്തർക്കും അവരുടെ മനോവ്യാപരത്തിനനുസരിച്ച് എഴുതാനും വായിക്കാനും വരക്കാനുമായി അത് നീണ്ടു നിവർന്നു കിടക്കുകയാണ് . ഇതുപോലൊരു മരുഭൂമിയിലൂടെയാണ്‌  മുഹമ്മദ്‌ അസദ് മക്കയിലേക്കുള്ള പാത തെളിച്ചത് . നുഫൂദ് മരുഭൂമിയും മുറിച്ചു കടന്ന് തയ്മയിലെ പുരാതനമായ മരുപ്പച്ച തേടി യാത്രതിരിച്ചത് . ഇടക്ക് ദിക്കും ദിശയും നഷ്ടപ്പെട്ട് നുഫൂദ് മരുഭൂമിയിൽ ഭീകരമായ മരുകാറ്റിൽപ്പെട്ട്  അസദും ഒട്ടകവും വിഭ്രമിക്കുന്നതിന്‍റെ  ചിത്രവും  ഈ മരച്ചുവട്ടിലിരുന്ന്  എനിക്ക് വീണ്ടും കാണാനാവുന്നുണ്ട്. ഈ മരുഭൂമിയിലൂടെ തന്നെയാണ് സ്വപ്നത്തിൽ ദർശിച്ച നിധിയും തേടി  സാന്റിയാഗോയെ പൗലോ കൊയ്‌ലോ പറഞ്ഞയക്കുന്നത്. മരുഭൂമി മുറിച്ചു കടന്ന കാഫിലകൂട്ടങ്ങളുണ്ട് . ഇടക്ക് കാലിടറി സ്വപ്നങ്ങളോടൊപ്പം  ഈ മണ്ണിൽ കുഴിച്ചു മൂടപ്പെട്ടവരുണ്ട് . മരുഭൂമിയുടെ പരുക്കൻ യാഥാർത്യങ്ങളുടെ  കുട പിടിച്ച് ആടുജീവിതത്തിലെ നജീബും ഹക്കീമുമുണ്ട് . ഇന്നും മരുഭൂമിയിൽ അതുപോലെ അലയുന്ന വേറെയും നജീബുമാരുമുണ്ട് .  ഈ ഇരിപ്പിൽ ഇവയെല്ലാം തന്നെ ഒരു  വാങ്ങ്മയ ചിത്രമായി എന്‍റെ  മുന്നിൽ പുനർജ്ജനിക്കുകയാണ്.

എപ്പോഴും സുഹൃത്തുക്കളോട് പങ്കുവെക്കുന്നൊരു സ്വപ്നമുണ്ട് . നിലാവും നക്ഷത്രങ്ങളും നിറഞ്ഞൊരു മരുഭൂമിയിലെ രാത്രി . ടെന്റിൽ നിന്നും ആ നിലാവിനെയും മയക്കി പുറത്തേക്കൊഴുകുന്ന ഗസലുകൾ . തണുപ്പിനെ അകറ്റാൻ പതുക്കെ കത്തുന്ന വിറക് കൊള്ളികൾ . എങ്കിലിപ്പോൾ  എളുപ്പം സാധിക്കാവുന്ന ഈ സ്വപ്നം എന്‍റെമനസ്സിലില്ല . പകരം ഭ്രാന്തമായ മറ്റൊരു സ്വപ്നം കയറി കൂടിയിരിക്കുന്നു . എന്‍റെ കാൽപനിക ചിന്തകളെ അത് ഭരിച്ചു തുടങ്ങിയിരിക്കുന്നു .  നുഫൂദ് പോലൊരു മരുഭൂമിയിൽ ഒരൊട്ടകപ്പുറത്ത് യാത്ര ചെയ്യുന്ന ഞാൻ . നേരിടുന്ന പ്രതിസന്ധികൾ , മുന്നേ നടന്നുപ്പോയ  ഒട്ടകങ്ങളുടെയോ മനുഷ്യന്‍റെയോ  ഒരു കാൽപാട്  പോലും ബാക്കി വെക്കാത്ത മരുഭൂമി  . മാദകത്വവും, വന്യതയും , പ്രണയവും ഒരുപോലെ പ്രകടിപ്പിക്കുന്ന മരുഭൂമിയുടെ വിത്യസ്തമായ ഭാവമാറ്റങ്ങൾ , അവസാനം കണ്ടെത്തുന്ന  തയ്മയിലെ മരുപ്പച്ചകൾ പോലെ ഒന്ന് . ജീവനും മരണത്തിലും ഇടയിലുള്ള പോരാട്ടം . അവസാനം ദൈവികമായൊരു ഇടപെടൽ . ദിവാ സ്വപ്നങ്ങൾക്ക് ഇത്ര ഭംഗിയുണ്ടെന്ന് അറിയണമെങ്കിൽ ഇങ്ങിനെ എത്തിപ്പെടണം . ഒരു അറേബ്യൻ ഗാവ കുടിക്കാൻ തൊണ്ട വരളുന്നു. മരുപ്പച്ചകളിൽ താമസിക്കുന്ന  പഴയ ഏതെങ്കിലും ബദവി ഗോത്രത്തിലെ   സുന്ദരി ഒരു ദല്ലയിൽ ഗാവയുമായി ഇറങ്ങി വന്നെങ്കിൽ ...!!

ദൂരെ അസ്തമയത്തിന് തിടുക്കം കൂട്ടുന്ന സൂര്യൻ . മരുഭൂമിയിൽ വീണ്ടും ഒരസ്തമയം കൂടി  എന്നെ അനുഗ്രഹിക്കാൻ പോകുന്നു .   ഊദിൽ നിന്നും ഉയർന്നു വരുന്ന പരമ്പരാകത സംഗീതത്തിന്‍റെ മാധുര്യമുണ്ട്‌ ഇപ്പോൾ വീശുന്ന കാറ്റിന് . നിലാവില്ലാത്ത മരുഭൂമിക്ക് ഭീകരത കൂടുതലാണ് . ഈ രാത്രിയിൽ നിലാവുദിക്കുമെങ്കിൽ മറ്റെല്ലാം മറന്ന് ഗുലാം അലിയുടെയും ജഗ്ജിത് സിംഗിന്‍റെയും   ഗസലുകളെ മാറി മാറി പുതച്ച് ഞാനിവിടെ  അന്തിയുറങ്ങുമായിരുന്നു . നേരം വൈകുന്നുവെന്ന സന്ദേശവുമായി ചങ്ങാതിമാരെത്തി . ഗാഫ് മരത്തിനെ വീണ്ടും അതിന്‍റെ ഏകാന്തതയിലേക്ക് തനിച്ചു വിട്ട് ഞങ്ങളിറങ്ങി . എങ്കിലും ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ  ആ ഗാഫ് മരച്ചുവട്ടിലിരുന്ന് ഞാൻ കണ്ട കിനാവുകളും കേട്ട ഗസലുകളും ഈ മരുഭൂമിയിൽ അലഞ്ഞുതിരിയും .  ഇരുളിനെ പുതച്ച മരുഭൂമിയും മലകളും പിന്നിലേക്ക്‌ മറഞ്ഞു കൊണ്ടേയിരുന്നു . 

Tuesday, October 18, 2016

ചരിത്രത്തിന്റെ ശിൽപസൗന്ദര്യം



കടുക് പാടങ്ങൾക്ക് മേലെ പടിഞ്ഞാറോട്ട് ഒഴുകുന്ന സൂര്യൻ . അതുകൊണ്ട് തന്നെ ചൂടിനൽപ്പം കുറവുണ്ട് . ശ്രാവണ ബലഗോളയിലേക്കുള്ള വഴികൾ  പൊതുവെ നിശബ്ദമാണ് . ഒരു ചരിത്രഭൂമിയിലേക്കുള്ള പാതകൾക്ക് ആധുനികതയുടെ നിറം കിട്ടുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ് . പക്ഷേ അതാവശ്യവുമാണ് . ശ്രാവണ ബാലഗോളയിലെത്തുമ്പോൾ വൈകുന്നേരമായി. ഇന്ദ്രഗിരി ചന്ദ്രഗിരി കുന്നുകൾക്കിടയിലുള്ള ഒരു ചെറിയ നഗരം . ബെലഗോള എന്നാൽ കുളം എന്നാണ് അർത്ഥം . ഒരു ചതുരക്കുളത്തിന് ചുറ്റും നിൽക്കുന്നൊരു നഗരം. ഗോമതേശ്വരന്റെ  പ്രതിമക്ക് പാലഭിഷേകം നടത്താൻ ഉണ്ടാക്കിയതാണ് ഈ കുളം . 

ജൈനമതക്കാരുടെ പ്രധാന കേന്ദ്രമാണെങ്കിലും എല്ലാ വിഭാഗം മതക്കാരും വളരെ സൗഹൃദത്തിലാണ് ഇവിടെ . കച്ചവടക്കാരിൽ എല്ലാ വിഭാഗങ്ങളുമുണ്ട് . തൊട്ടപ്പുറത്ത് തന്നെ ഒരു മുസ്ലിം പള്ളിയും . നഗരപ്രദക്ഷിണം അൽപം കഴിഞ്ഞാവാം  . ആറുമണിക്ക് ഗോമതേശ്വരന്റെ പ്രതിമ ഇരിക്കുന്ന ക്ഷേത്രമടക്കും  . എഴുന്നൂറോളം പടികൾ കടന്നുവേണം ഇന്ദ്രഗിരി  കുന്നിൻമുകളിൽ ഈ ക്ഷേത്രത്തിലെത്താൻ . ഞങ്ങൾ കയറിത്തുടങ്ങി . കരിങ്കല്ല് ചെത്തിമിനുക്കിയ പടികൾ . നൂറ്റാണ്ടുകളുടെ പഴക്കം പടികൾക്ക് മാത്രമല്ല ചരിത്രത്തിന്റേത് കൂടിയാണ് . കയറിപ്പോകുന്നത് കാലങ്ങൾക്കപ്പുറത്തേക്കാണ് . കയറ്റം കാഠിന്യം കൂടിയതാണ് . എന്നാൽ ചരിത്രത്തെ കീഴടക്കാനുള്ള യാത്രികന്റെ ആവേശം മുന്നോട്ട് നയിച്ചു . 



പറയുന്നത്ര എളുപ്പമല്ല കയറ്റം ഇടക്ക് ക്ഷീണം കാരണം വിശ്രമിക്കും . അപ്പോൾ ഇറങ്ങിവരുന്നവരുടെ മുഖത്തുള്ള വെളിച്ചം കാണുമ്പോൾ വീണ്ടും കയറിത്തുടങ്ങും . ഒരു വൃദ്ധ ദമ്പതികൾ ഇറങ്ങിവരുന്നു . എനിക്കത്ഭുതം തോന്നി . എത്ര പ്രയാസപ്പെട്ടിട്ടായിരിക്കണം അവരവിടെ കയറിയത് . ഒരുപക്ഷേ അറിയാനും കാണാനുമുള്ള ഒരാവേശമുണ്ടല്ലോ . പ്രായത്തെപ്പോലും തോൽപ്പിക്കുന്ന ഒന്ന് . സഞ്ചാരികളുടെ മാത്രം സിരകളിലൂടെ ഒഴുകുന്ന  അത്തരമൊരു വികാരമില്ലെങ്കിൽ   ഇതുപോലൊരു സാഹസത്തിന് അവർ മുതിരില്ല എന്നുറപ്പ് . ഞാനൊരു ചിരിയിലൂടെ അവരോടുള്ള എന്റെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു . (ഈ ദമ്പതികളെ പിന്നെ മായാറിലേക്കുള്ള വഴിയിലും കണ്ടു . അപ്പോൾ ആ ചിരി ഒരു പരിചയപ്പെടലായി മാറി . മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ് അവർ . ഇനി യാത്ര ഊട്ടിയിലേക്ക് . ഊട്ടിയിലെ നല്ല താമസം പരിചയപ്പെടുത്തിക്കൊടുത്തപ്പോൾ അവർക്ക് നല്ല സന്തോഷം) . ഇവരുടെയൊക്കെ ആവേശം കണ്ടപ്പോൾ പാതിവഴി പിന്നിട്ട് ഇനി കയറാനുള്ള ദൂരവും നോക്കി നെടുവീർപ്പിടുന്ന എനിക്ക്  ലജ്ജ തോന്നി . വീണ്ടും കയറിത്തുടങ്ങി . കുന്നുകൾക്കിടയിൽ ചരിത്രത്തെ തൊട്ട് അങ്ങോട്ടുമിങ്ങോട്ടും വീശുന്ന കാറ്റ് വന്നു തഴുകിത്തുടങ്ങി . അത് മുന്നോട്ട് കയറാനുള്ള ക്ഷണപത്രം കൂടിയായിരുന്നു . 



നമ്മളിപ്പോൾ ആയിരം വർഷത്തോളം പഴക്കമുള്ള ചരിത്രത്തിന്റെ മുന്നിലാണ്.ഗോമതേശ്വരന്റെ (ബാഹുബലി ) പ്രതിമക്ക് താഴെ ആ കഴിഞ്ഞ നൂറ്റാണ്ടുകളിലെ കഥകൾക്ക് കാതോർത്തിരിപ്പാണ് . ചരിത്രത്തിന് അങ്ങിനെയൊരു സവിശേഷതയുണ്ട് . അത് കാലങ്ങളപ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോവും. ഒരു തൊട്ടുവിളി ഉണർത്തുന്നതുവരെ നമ്മൾ യുഗാന്തരങ്ങളിലൂടെ  സഞ്ചരിക്കുകയാവും . കയോസർഗ  (kayotsarga) എന്ന യോഗ പൊസിഷനിലാണ് ഗോമതേശ്വരന്റെ പ്രതിമയുള്ളത്. ആത്മനിയന്ത്രണം എന്നാതാണ്  ഈ യോഗരീതി .
പരിപൂർണ്ണ നഗ്നനായാണ് ഗോമതേശ്വരന്റെ നിൽപ്പ് . AD 981 ൽ ഗംഗാ സാമ്രാജ്യകാലത്ത് മന്ത്രിയായിരുന്ന
ചാമുണ്ഡരായനന്റെ നേതൃത്വത്തിൽ അരിഷ്ടനേമി എന്ന ശില്പിയാണ് ഇത് നിർമ്മിച്ചത് .  ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഏകശിലാപ്രതിമകളിൽ  ഒന്നാണ്  ഇത് .ജൈന കലയുടെയും പുരാതന കർണാടകയുടെയും ഏറ്റവും ശക്തമായ ശില്പ സൗന്ദര്യമായാണ് ഇത് കണക്കാക്കപ്പെടുന്നത് . പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുന്ന മഹാമസ്തകാഭിഷേകം എന്ന ചടങ്ങാണ് മറ്റൊരു പ്രസക്തി . ഇനി രണ്ടു രണ്ടു വർഷം കൂടി കഴിഞ്ഞാൽ ജൈനമതക്കാരുടെ ഏറ്റവും വലിയ ചടങ്ങായ മഹാമസ്തകാഭിഷേകത്തിന് വീണ്ടും അരങ്ങൊരുങ്ങും എന്ന് കേൾക്കുന്നു . 



ക്ഷേത്രത്തിന്റെ കരിങ്കൽ ചുമരുകളിൽ ഞാനൊന്ന് തൊട്ടു നോക്കി . ഒരു ചരിത്രത്തെ തൊടുകയാണ് .  ഒരു കാലഘട്ടത്തെ അറിയുകയാണ്. ചുറ്റും ആരുമില്ലാത്ത പോലെ . ഗംഗാ സാമ്രാജ്യകാലത്തേക്ക് , ചിന്തകളെ പറഞ്ഞുവിടാൻ മാത്രം കഴിവ് ഈ കല്ലുകൾക്കുണ്ടെന്ന് തോന്നി . പഴമയുടെ ഗന്ധവും  . പ്രാചീനതയുടെ പ്രൗഢിയും അറിയുന്നു . അല്ലെങ്കിലും ഹിന്ദു ക്ഷേത്രങ്ങളിലും മറ്റും കാണുന്ന പൂജയും സംഗീതവും ചേർന്നൊരുക്കുന്ന  ഒരാത്മീയ പശ്ചാതലം ജൈനക്ഷേത്രങ്ങളിൽ  കാണാറില്ല  . എന്നിരുന്നാലും ശാന്തമായ അകത്തളം  ഒരു ധ്യാനപരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നുണ്ട്. ചുറ്റും ശിൽപഭംഗി നിറഞ്ഞ വേറേയും ചെറിയ കെട്ടിടങ്ങൾ . അതെല്ലാം അറിയാനുള്ള സമയം ബാക്കിയില്ല . ആറുമണിക്ക് ക്ഷേത്രമടക്കും . അതിനുള്ള ഒരുക്കത്തിലാണവർ. കുത്തനെയുള്ള പടവുകൾ കയറി ചരിത്രത്തിന്റെ ഈ തിരുശേഷിപ്പ് കാണാനെത്തിയവരുടെ മുഖത്തൊന്നും  നിരാശയുടെ പൊടി  പോലും കണ്ടില്ല . 
ഞങ്ങൾ ക്ഷേത്രത്തിന് പുറത്തിറങ്ങി . നൂറ്റാണ്ടുകളുടെ കഥ പറയുന്ന കാറ്റ് സമൃദ്ധമായി വീശുന്നു . രണ്ട്  കുന്നുകൾക്കിടയിൽ ശ്രാവണബേളഗോള എന്ന കൊച്ചു നഗരം രാത്രിയെ പുൽകാൻ കാത്തിരിക്കുന്നു . 


ഞങ്ങൾ പടികളിറങ്ങി തുടങ്ങി . ഇത്രയും സമയം ഞാനെവിടെയായിരുന്നു . ഒന്നുറപ്പ് . ഈ കാലത്തായിരുന്നില്ല . ഒരു സഞ്ചാരത്തിലായിരുന്നു . യുഗങ്ങൾക്ക്  മുന്നേ സംഭവിച്ചുപോയ ഒരു നാഗരികതക്കൊപ്പം . ഇന്ദ്രഗിരി കുന്നിറങ്ങി താഴെയെത്തി പിന്നിട്ട കാലഘട്ടത്തെ ഒന്ന് തിരിഞ്ഞു നോക്കി . മുകളിൽ ഒരു പുഞ്ചിരിയോടെ ഗോമതേശ്വരൻ . കുളത്തിന് ചുറ്റും പരന്ന നേരിയ  ഇരുട്ടിന് നിഗൂഢമായ ഭംഗി തോന്നി .  ഇവിടത്തെ ഈ നിശബ്ദമായ രാത്രികളിൽ എന്നുമൊരു  ജൈനകാലം പുനർജ്ജനിക്കുന്നുണ്ടാവുമോ ? ഗംഗാ സാമ്രാജ്യവും പ്രജകളും വഴിനടക്കുന്നുണ്ടാവുമോ ? ധ്യാനം വിട്ടൊരു രാത്രിസവാരിക്ക് ഇന്ദ്രഗിരി കുന്നിറങ്ങി ഗോമതേശ്വരനും വരുന്നുണ്ടാവും. 


(മാധ്യമം വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത് )