Wednesday, October 7, 2015

തീർത്ഥാടനം പോലെ ചില യാത്രകൾ



തിരക്കില്‍ നിന്നും മാറി ശാന്തമായ പ്രകൃതിയോട് ചേര്‍ന്ന് , ശുദ്ധമായ വായു ശ്വസിച്ച് , മരങ്ങളോടും കിളികളോടും പൂക്കളോടും  മിണ്ടിയും
പ്രകൃതിയെ ധ്യാനിച്ചും   ഇരിക്കാന്‍ പറ്റുന്ന ചില സ്ഥലങ്ങള്‍ . അവിടെ ചിന്തകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പ്രവേശനമില്ല .  . ഇത്തരം സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ ഒരു തീര്‍ത്ഥാടനം പോലെയാണെനിക്ക്. മനസ്സിന് ഉന്മേഷവും ഊര്‍ജ്ജവും നല്‍കുന്ന എല്ലാ യാത്രകളും ഒരു രീതിയില്‍ തീര്‍ത്ഥാടനം തന്നെയാണ് .


കർക്കിടകമഴ തകർത്തു പെയ്യുകയാണ് . കാട്ടിനുള്ളിലൂടെയും മലഞ്ചെരിവുകളിലൂടെയും   പെരുമഴയത്ത് വണ്ടിയോടിക്കുന്നത് എത്ര മനോഹരമായ അനുഭവമാണ് . ഗ്ലാസ് അൽപം താഴ്ത്തിയിട്ടു . മുഖത്തേക്ക് ഒരാവേശത്തോടെ തെറിക്കുന്ന മഴത്തുള്ളികൾ . തണുക്കുന്നത് മനസ്സ് കൂടിയാണ് . റോഡിനിരുവശവും നിറഞ്ഞു നിൽക്കുന്ന പൊന്തകാടുകളിലേക്ക്   പെയ്യുന്ന മഴനോക്കി ഞാനിരുന്നു.   മഴത്തുള്ളികള്‍ ഇലകളില്‍ പതിക്കുമ്പോഴൂള്ള ശബ്ദം, കാണാതെപ്പോയ ഒത്തിരി മഴക്കാലങ്ങളുടെ ഓര്‍മ്മകള്‍ ചേര്‍ത്തൊരുക്കിയ ഒരു സിംഫണിപോലെ മനസ്സില് നിറയുന്നു.



ഷോളയാർ കാടുകൾക്കിടയിൽ കെ എസ് ഇ ബി യുടെ ഒരു ഐബിയുണ്ട് . അവിടെ ഒരു ദിവസം താമസിക്കണം എന്നതിൽ കവിഞ്ഞൊരു  ഉദ്ദേശവും ഈ യാത്രക്കില്ല . വല്ലപ്പോഴും നാട്ടിൽ കൂടിച്ചേരുന്ന സൗഹൃദങ്ങളെ സമ്പന്നമാക്കുന്നത്  ഇത്തരം യാത്രകളാണ് . ഐ ബിയിലെത്തുമ്പോള്‍ നേരം ഇരുട്ടി തുടങ്ങുന്നു. തൊട്ടുമുമ്പേ  പെയ്തു തോർന്നൊരു മഴയുടെ  തുള്ളികൾ നിവേദ്യം പോലെ തലയിൽ വീണു . മരത്തിന് മുകളിൽ ഒറ്റക്കിരിക്കുന്നൊരു  വേഴാമ്പൽ . കാടിന്‍റെ നിശബ്ദത അവനും ആസ്വാദിക്കുന്നതുപോലെ . 

ഇതുപോലുള്ള യാത്രകളെ തീര്‍ത്ഥാടനം എന്ന് വിളിക്കാമെങ്കിൽ ഈ ഐബിയെ പർണ്ണാശ്രമം എന്ന് വിളിക്കാനാണ് എനിക്കിഷ്ടം . വായിച്ചറിഞ്ഞ ആശ്രമസങ്കൽപ്പങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു അന്തരീക്ഷമാണ് ഇവിടെ.എണ്‍പത് വർഷങ്ങളുടെ ചരിത്രവും പേറി ഈ ബംഗ്ലാവ് ഒരൊറ്റയാന്‍റെ  തലയെടുപ്പോടെ നിവർന്നു നിൽക്കുന്നു . കനേഡിയൻ സായിപ്പിന്‍റെ  കാലത്താണ്  ഇതിന്‍റെ  നിർമ്മാണം . ജോണ്‍സണ്‍ എന്ന ചാലക്കുടിക്കാരനാണ് ഇവിടത്തെ കെയർ ടേക്കർ .. അത്ര വേഗത്തിൽ സൗഹൃദത്തിലാവുന്ന ഒരു പ്രകൃതമല്ല ജോണ്‍സന് . പക്ഷേ സംസാരിച്ചപ്പോൾ നല്ലൊരു മനസ്സിന്‍റെ  ഉടമ കൂടിയാണെന്ന് മനസ്സിലായി . ചെറുപ്പത്തിൽ തന്നെ വീട്ടിൽ ജോലിക്ക് വന്നൊരു കുട്ടിയെ പിന്നെ മകളെ പോലെ കണ്ട് അവളെ വിവാഹവും കഴിപ്പിച്ചൊരു സന്തോഷത്തിലാണ് ജോണ്‍സൻ . തനിക്ക് മൂന്ന് കുട്ടികളാണ് എന്ന് പറയുന്നത് ഒന്ന് ഈ കുട്ടിയേയും ചേർത്ത് പിടിച്ചാണ്  . തിരിച്ചറിവുകൾ നഷ്ടപ്പെട്ട വർത്തമാനകാലത്തേക്ക് നോക്കി ജോണ്‍സൻ എന്ന രക്ഷിതാവ് നൽകുന്ന സന്ദേശം ചെറുതല്ല . നിങ്ങൾക്ക് രാത്രിയിലേക്കുള്ള ഭക്ഷണം ശരിയാക്കട്ടെ എന്നും പറഞ്ഞ് ജോണ്‍സൻ അടുക്കളയിലേക്ക് പോയി . ഞാൻ ബംഗ്ലാവിന് ചുറ്റും നടക്കാനിറങ്ങി . ബംഗ്ലാവിന് അതിരിടുന്നത് കാടാണ് . ആ ഒരു ഭീതി മനസ്സിലുണ്ട് . അടുക്കള ഭാഗത്ത് എത്തിയപ്പോള്‍ അടുക്കളയോട് ചേര്‍ന്ന് പുതുതായി ഉയരത്തില്‍ മതില്‍ കെട്ടിയിരിക്കുന്നു. കാൽപെരുമാറ്റം കേട്ടപ്പോൾ ജോണ്‍സൻ എത്തി നോക്കി . "ആനശല്യം കൂടുതലായിരുന്നു . മുറ്റത്തെല്ലാം വരും . ഒരു സുരക്ഷക്ക് വേണ്ടി കെട്ടിയതാ  ഈ മതിൽ ". ഞാൻ പിന്നെ അധികം അവിടെ ചുറ്റി തിരിയാനൊന്നും  നിന്നില്ല . 



തിരിച്ച് വീണ്ടും മുറ്റത്തെത്തിയപ്പോൾ അവിടെ സൗഹൃദസയാഹ്നം തുടങ്ങിയിട്ടുണ്ട് . ബംഗാവിന്‍റെ മുറ്റം മനോഹരമായ പൂന്തോട്ടമാണ് . നിറയെ പൂക്കൾ വിരിഞ്ഞിട്ടുണ്ട് . നേരം ഇരുട്ടിയിരിക്കുന്നു .   കെട്ടിയൊരുക്കിയ കൈവരിയിൽ പിടിച്ച്  കാഴ്ച കാണാനിരുന്നു , കൈവരിക്ക് താഴെ കാടിറങ്ങി പുഴയിലേക്ക് ചേരുന്നു . നിശബ്ദത മാത്രം . ഷോളയാർ കാടിറങ്ങി ചാലക്കുടി പുഴയും മുറിച്ചു കടന്നൊരു കാറ്റ് എന്നെ തേടി വന്നു . കാടിനെ ധ്യാനിച്ച്‌ ഒറ്റക്ക് നിൽക്കുന്ന എന്നെയത് വാരിപുണർന്നു . മങ്ങിയ നിലാവെളിച്ചത്തിൽ  ഒരു ഇമയനക്കം പോലുമില്ലാതെ ചാലക്കുടി പുഴ.  നിശബ്ദമായ പുഴകൾ എനിക്കത്ര ഇഷ്ടമുള്ള കാഴ്ചയല്ല . ഒഴുകുന്ന പുഴകൾ സംഗീതസാന്ദ്രമാണ് . ഷോളയാർ ഡാം കെട്ടഴിച്ചു വിട്ടാൽ ഈ പുഴയും  ഒഴുകുമായിരിക്കും . കെട്ടിയിട്ട പുഴകൾ കണ്ണീർ വറ്റിയ ജലാശയങ്ങൾ മാത്രമാണ് .   അതിന് ജീവനും സംഗീതവുമില്ല . കോടമഞ്ഞ്‌ നിലാവിനെ മറച്ചപ്പോൾ മൂടുപടം ഇട്ടപ്പോലെ ചാലക്കുടി പുഴയും മറഞ്ഞു . 




കുറഞ്ഞ അകലം പോലും കോടമഞ്ഞ്‌ കാരണം കാണുന്നില്ല . ഏതാനും ദൂരംമാത്രം ഇരിക്കുന്ന സുഹൃത്തുക്കളെ പോലും അത് മറച്ചിരിക്കുന്നു . രാവിലെ തകർത്ത് പെയ്തിരുന്ന മഴ രാത്രിയും അനുഗ്രഹിക്കുമോ ..? സമയം ഏറെ ആയെന്നും ഭക്ഷണം കഴിക്കാമെന്നും ഓർമ്മിപ്പിച്ച് വീണ്ടും ജോണ്‍സനെത്തി . ചപ്പാത്തിയും കോഴിക്കറിയും . കേരളത്തിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഗസ്റ്റ് ഹൗസുകളിലെ പ്രത്യേകത അവിടെ കിട്ടുന്ന  രുചിയുള്ള ഭക്ഷണമാണ് . പിന്നെ അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ . പ്രകൃതിയോട് ഏറ്റവും അടുത്ത സ്ഥലത്താണ് മിക്ക ഗസ്റ്റ് ഹൗസുകളും . ഒരു യാത്ര കഴിഞ്ഞു മടങ്ങുമ്പോൾ സ്ഥലത്തോടൊപ്പം ആ രുചിയും കൂടെ പോരും . 


വുഡൻ ഫ്ലോറിങ്ങുള്ള കിടപ്പ് മുറി വിശാലമാണ് . എല്ലാവർക്കും  ഒരു മുറിയിൽ തന്നെ കിടക്കാം. എപ്പോഴാണ് ഉറങ്ങിയത് എന്നറിയില്ല . പക്ഷേ കാലത്ത് നേരത്തെ എഴുന്നേൽക്കണം എന്നത് കിടക്കുമ്പോഴേ ഉറപ്പിച്ചതാണ് . രാത്രിയിൽ എന്നെ കൊതിപ്പിച്ച മാദക കാഴ്ചകളുടെ പുലർക്കാല ചിത്രം എങ്ങിനെയാവും എന്നറിയണം . വീണ്ടും കൈവരിയുടെ അടുത്തേക്ക് ഓടി , കോടമഞ്ഞ്‌ നീങ്ങിയിട്ടില്ല . ഷോളയാർ കാടിന് മേലെ അത് പറന്നു നിൽക്കുന്നു . ഇളം വെയിലിൽ തിളങ്ങുന്നുണ്ടെങ്കിലും ചാലക്കുടിപുഴ രാത്രിയിലെ നിസ്സംഗ ഭാവം തുടരുന്ന പോലെ . എങ്കിലും സുന്ദരിയായിട്ടുണ്ട് . പക്ഷേ കാൽപനികതക്കുമപ്പുറം ഈ കാഴ്ച്ചകളുണ്ടല്ലോ . അത് നിങ്ങളെ മതിപ്പിക്കും എന്നുറപ്പ് . 


മുറ്റം നിറയെ പനിനീർ സുഗന്ധം . എത്ര പനിനീർ പൂക്കളാണ് വിരിഞ്ഞു നിൽക്കുന്നത് , അവയിൽ നിന്നും വമിക്കുന്ന സുഗന്ധം തന്നെ എല്ലായിടത്തും . ഈ സുഗന്ധം പടിയിറങ്ങിപ്പോയ പ്രണയ കാലങ്ങളെ ഓർമ്മിപ്പിക്കുന്നു . പൂക്കളുടെ മേലെ ചിതറി നിൽക്കുന്ന മഞ്ഞുത്തുള്ളികൾ അത്തരം ഓർമ്മകൾക്ക്  മേലെ വീണ്ടും പെയ്യുന്നു .  ഓർമ്മകളുടെ വീണ്ടെടുപ്പ്  കൂടിയാണ് യാത്രകൾ . ഒരാവേശത്തോടെ ഞാനറിയാതെ മുന്നോട്ട് ചലിക്കുന്നു പാദങ്ങൾ . ഇലച്ചാർത്തുകൾക്കിടയിലൂടെ മുന്നോട്ട് നടന്നു  . പൂക്കൾ , ചെടികൾ , മരങ്ങൾ , കിളികൾ . ദൂരെ ഒരു മഴയിരമ്പം കേൾക്കുന്നു . അത് കാട്ടിലോ അതോ മനസ്സിലോ . മേലെ ഒരു ഇലയനക്കം . വീണ്ടുമൊരു വേഴാമ്പൽ ഇലകൾക്കിടയിലൂടെ ഒളിഞ്ഞു നോക്കി . ഇന്നലെ കണ്ട അപരിചിതത്വം അതിനില്ല . വീണ്ടും ആ കൈവരിയിൽ തന്നെയെത്തി . ഷോളയാർ കാടിന് മേലെ നിറഞ്ഞു നിൽക്കുന്ന കോട മഞ്ഞിൽ കുറേ ചിത്രങ്ങൾ കാണാം . ഒരിക്കൽ കൂടെ ആ കാടിറങ്ങി പുഴയും മുറിച്ചു കടന്നൊരു കാറ്റ് എന്നെ തേടി വന്നെങ്കിൽ ...!!!

Friday, February 20, 2015

മലനിരകളിലെ കവിത . കുദ്രെമുഖ്



ഇരുവശത്തും ധ്യാനത്തിലെന്നപോലെ നിശബ്ദമായി കണ്ണടച്ചിരിക്കുന്ന കാടുകൾ  . കോടമഞ്ഞിനെ വാരിപ്പുണർന്ന  പാതകൾ  . ഫോഗ് ലൈറ്റിനോട് പോലും പിണങ്ങി നിൽക്കുന്ന  കാട്ടുവഴികൾ. മുന്നോട്ടുള്ള യാത്ര  തീർത്തും പ്രയാസകരവും പേടിപ്പിക്കുന്നതുമാണ് . മിന്നി മറയുന്ന മൊബൈൽ റേഞ്ചിൽ ഇടക്കെപ്പോഴോ തേടിവരുന്ന ആരിഫിന്‍റെ  വിളികളിൽ നിറയെ ആശങ്കയുണ്ട് . "സൂക്ഷിക്കണം . ഇന്നലെ കാട്ടാന ഇറങ്ങിയിരുന്നു . കരുതിയെ വണ്ടിയോടിക്കാവൂ ". മഞ്ഞിന്‍റെ  മറ പിടിച്ച് നിന്നേക്കാവുന്ന ഒരൊറ്റയാന്‍റെ  രൂപം  , ദീർഘയാത്ര കാരണം ഉറക്കം വിളിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ കണ്ണുകളെ ജ്വലിപ്പിച്ചു നിർത്തി . ആനചൂരടിക്കുന്നോ എന്നറിയാൻ വണ്ടിയുടെ ഗ്ലാസ്സുകൾ താഴ്ത്തിയിട്ടു . അവസരം മുതലെടുത്ത്‌ തണുത്ത കർണ്ണാടകൻ കാറ്റ് അതിക്രമിച്ചു കയറുന്നു .  കുദ്രെമുഖിലേക്കുള്ള ഈ യാത്രയെ പകർത്താൻ ശ്രമിക്കുമ്പോൾ ഇപ്പോഴും കാല്‍വിരലുകളിലൂടെ  ഒരു തരിപ്പ് കയറുന്നു . ചില യാത്രകൾ അങ്ങിനെയാണ് . അത് നൽകുന്ന ആഹ്ലാാവും ഉദ്വേഗവും കൂടുതൽ അനുഭവേദ്യമാവുക പിന്നീടത്‌ ഓർക്കുമ്പോഴാവും .


ഞങ്ങളെത്തുമ്പോൾ മകരമഞ്ഞിനെ  പുതച്ച് കുദ്രെമുഖ് എന്ന ഹിൽ സ്റ്റേഷൻ ഗാഡനിദ്രയിലായിരുന്നു . ഉറങ്ങാതെ നിന്നത് , സുരക്ഷിതമായി ഞങ്ങളെത്തുന്നതും കാത്തിരുന്ന കൂട്ടുകാർ മാത്രം. മഞ്ഞിൽ കുതിർന്ന ആലിംഗനത്തിന് ഊഷ്മളത കൂടുതലായിരുന്നു . മഞ്ഞിന് സ്നേഹത്തിന്‍റെ  മണം  കൂടിയുണ്ട് . കുദ്രെമുഖിലെ  അഞ്ച് ഡിഗ്രി തണുപ്പിൽ ബാർബിക്യൂ വേവുന്ന കനലുകളോട് ഞങ്ങൾ ചേർന്നിരുന്നു .. കോഴിക്കോട്ടെ പെരുമണ്ണകാരൻ മുഹമ്മദിക്ക ഒരുക്കിയ രുചികരമായ ഭക്ഷണം . യാത്രയിലെ ക്ഷീണവും ഭീതിയും കണ്ണുകൾക്ക്‌ താങ്ങാനാവുന്നതിലും അധികമായിരുന്നു. സഹ്യാദ്രി ഭവൻ ഗസ്റ്റ് ഹൗസിന്‍റെ വിശാലമായ കിടപ്പുമുറി ജനലുകൾക്കിടയിലൂടെ ഒഴുകിവരുന്ന കാട്ടുചെമ്പകത്തിന്‍റെ വശ്യഗന്ധത്തില്‍ ലയിച്ചിരുന്നു . ഈ രാത്രിയുടെ ഗന്ധം . 






വൈകിയാണ് ഉണർന്നത് . കോടമഞ്ഞ്‌ ഇനിയും ഇറങ്ങിയിട്ടില്ല . സൂര്യനും കോടമഞ്ഞ്‌ പുതച്ച് പാതിയുറക്കത്തിലാണെന്ന് തോന്നുന്നു . സഹ്യാദ്രിഭവന്‍റെ  മുറ്റം നിറയെ മഞ്ഞുപൂക്കൾ . കുദ്രെമുഖിലെ പുലരിക്ക് ചെണ്ടുമല്ലിപ്പൂക്കളുടെ ഗന്ധമാണ് .  എനിക്ക് തോന്നാറുണ്ട് , കർണ്ണാടകയുടെ മണം തന്നെ ചെണ്ടുമല്ലി പൂക്കളുടേതാണെന്ന് . ഏത് ഗ്രാമത്തിൽ ചെന്നാലും നിറയെ പൂത്തു നിൽക്കുന്ന ചെണ്ടുമല്ലിയെ കാണാം . ഇനി അറിയേണ്ടതും കാണേണ്ടതും കുദ്രെമുഖിനെയാണ്. ആദ്യ നോട്ടത്തിൽ തന്നെ മനസ്സിലായി , വിജനമായ  വഴികൾക്കും  കാടുപിടിച്ചു കിടക്കുന്ന കുറേ കോര്‍ട്ടേഴ്സുകള്‍ക്കും  എന്നോടൊരുപാട് പറയാനുണ്ടെന്ന് . ഒരു വർഷത്തോളമായി ഇവിടെ ഒരു പ്രോജക്റ്റുമായി  ബന്ധപ്പെട്ടു നിൽക്കുന്ന ആരിഫും സുഹൃത്തുക്കളും ഞങ്ങൾക്ക് നല്ലവഴിക്കാട്ടികള്‍ കൂടിയാണ് . 

ചിക്മംഗളൂർ ജില്ലയിലാണ് കർണാടകയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഹിൽ സ്റ്റേഷനായ കുദ്രെമുഖ്  സ്ഥിതി ചെയ്യുന്നത് . സംസേ പർവത എന്നൊരു പേരും പറയാറുണ്ട്‌ . കുതിരയുടെ മുഖമുള്ള മലയാണ് ഇങ്ങിനെ ഒരു പേര് വരാൻ കാരണം . നാൽപത്‌ വർഷത്തോളം സജീവമായി നിന്നിരുന്ന കുദ്രെമുഖ് എന്ന ഈ ഗ്രാമം ഇന്ന് പഴയ പ്രതാപത്തിന്റെ ഓർമ്മകൾ മാത്രം അവശേഷിക്കുന്ന മണ്ണാണ് . KIOCLഎന്ന ഇരുമ്പ് കമ്പനിയെ ചുറ്റിപറ്റിയുള്ള ലോകമായിരുന്നു കുദ്രെമുഖ് . അയ്യായിരം ജോലിക്കാരും ഒരു ലക്ഷത്തോളം വരുന്ന ആശ്രിത ജോലിക്കാരും  ഉണ്ടായിരുന്ന കമ്പനി പരിസ്ഥിതി പ്രശ്നങ്ങളെ തുടർന്ന് സുപ്രീം കോടതി വിധി പ്രകാരം അടച്ചുപൂട്ടുകയായിരുന്നു . അതോടൊപ്പം ഒരു ഗ്രാമം തന്നെ മലയിറങ്ങി . ഇന്ദിരാഗാന്ധിയുടെ ഭരണക്കാലത്ത് ഇറാൻ ഗവര്‍ണ്മെന്‍റാണ്ഇതിന്‍റെ  നിർമ്മാണം പൂർത്തീകരിച്ചത്‌ . വർഷത്തിൽ എണ്ണൂറ് കോടി ആദായം ഉണ്ടായിരുന്ന ഒരു കമ്പനി  പൊതുമേഖലയിൽ പൂട്ടിപോകുമ്പോൾ അതിനോട് ഏത് പരിസ്ഥിയുടെ പേരിലായാലും യോജിക്കാൻ  എനിക്കൽപം ബുദ്ധിമുട്ടുണ്ട്  സംരക്ഷിക്കപ്പെടേണ്ട പരിസ്ഥിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി തന്നെയാണ് ഇത് പറയുന്നത് . കാരണം ഇന്ന് പ്രേതക്കോട്ട പോലെ നിൽക്കുന്ന കമ്പനിക്കകത്തുകൂടെ നടക്കുമ്പോൾ , പോതുബോധമുള്ള ഏതൊരാളിലും സ്വാഭാവികമായും തോന്നിയേക്കാവുന്ന ഒരു വികാരമാണ് ഞാൻ പങ്കുവെച്ചത് . KIOCL ന്‍റെ  ഇരുമ്പിന് അത്രയും ഡിമാന്റ് ഉണ്ടായിരുന്നു ലോകമാർക്കറ്റിൽ . 1976 ലാണ് കമ്പനി പ്രവർത്തനം ആരംഭിക്കുന്നത് . തുടർന്ന് മുപ്പത് വർഷത്തോളം മികച്ച പ്രവർത്തനം . 2006 ൽ കമ്പനി അടച്ചുപ്പൂട്ടുമ്പോൾ താഴിട്ടത് അതിനു മാത്രമല്ല  കുദ്രെമുഖ് എന്ന ഗ്രാമത്തിനും  ജനങ്ങൾക്കും അവരുടെ സ്വപ്നങ്ങൾക്കും കൂടിയാവണം . വിജനമായ പാതകളിലൂടെ നടക്കുമ്പോൾ ആൾ താമസമില്ലാത്ത കുറേ കോർട്ടേഴ്സുകൾ കാണാം. തുരമ്പെടുത്ത കമ്പികളും പൊട്ടിത്തകര്‍ന്ന ചില്ലുകളുമുള്ള ആ ജാലകങ്ങളിലൂടെ ഇന്നും നെടുവീര്‍പ്പുകളുടെ ഏങ്ങലുകള്‍ കേള്‍ക്കാനാവുന്നുണ്ട് എനിക്ക്.  ഇത്തരം രണ്ടായിരത്തി അഞ്ഞൂറോളം കോർട്ടേഴ്സുകൾ ഉണ്ട് ഇവിടെ . പടിയിറങ്ങിപ്പോയ ഐശ്വര്യത്തിന്‍റെ ഫോസിലുകലാണത്.  അന്ന് കുട്ടികൾ കളിച്ചിരുന്ന   മുറ്റത്ത്‌ ഇന്ന് കാട്ടുമൃഗങ്ങൾ വിരാജിക്കുന്നു . ഒരു പക്ഷേ മനുഷ്യർ അധിനിവേശം നടത്തിയ തങ്ങളുടെ  മണ്ണ് അവർ  തിരിച്ചുപിടിച്ചതാവും . 



ഞങ്ങൾ നാടു ചുറ്റാനിറങ്ങി . പ്രകൃതിയുടെ എല്ലാ മാസ്മരികതയും നിറഞ്ഞതാണ്‌ കുദ്രെമുഖ് . സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരുടെ നല്ലൊരു ലക്ഷ്യകേന്ദ്രമാണ് ഇവിടെ. കാടും മലയും പുഴയും തടാകവും എല്ലാം സന്ദർശകർക്ക് നല്ല നിമിഷങ്ങൾ സമ്മാനിക്കും . ഞങ്ങൾ ലേക്കിയ ഡാം ലക്ഷ്യമാക്കി ഇറങ്ങി . ഭദ്രാ നദിയിലാണ് ലേക്കിയ എർത്ത് ഡാം പണിതിട്ടുള്ളത് . മൈനിംഗ് ഫാക്ടറിയിലെ മാലിന്യങ്ങളും അടിഞ്ഞു കൂടുന്ന മണ്ണും ശേഖരിക്കാനാണ് ഡാം നിർമ്മിച്ചത് . കാർഷിക ആവശ്യങ്ങൾക്കുള്ള വെള്ളവും ഡാമിൽ നിന്നും എടുത്തിരുന്നു . ഫോറസ്റ്റ് വകുപ്പിന്‍റെ പ്രത്യേക അനുവാദത്തോടെ മാത്രമേ ഇങ്ങോട്ട് പ്രവേശനം അനുവദിക്കൂ . അതും ഡാമിന്‍റെ ഒരറ്റം വരെ. പക്ഷേ  KIOCL കാരുടെ പ്രത്യേക അനുമതിയോടെ ഞങ്ങൾ ഡാമും കടന്ന് മുന്നോട്ട് പോയി. കാടിന്‍റെ ഭ്രമിപ്പിക്കുന്ന മാദകത്വം . നിബിഡമായ കാട് ഉള്ളിലേക്ക് കയറിച്ചെല്ലാൻ ക്ഷണിക്കുന്നതു പോലെ . 
പക്ഷേ വഴിയരികിൽ കുത്തി മറിച്ചിട്ട പനകൾ ആനകളുടെ ശൌര്യത്തിന്‍റെ അടയാളങ്ങളാണ് . ഒരു ഭാഗ്യപരീക്ഷണം വേണ്ടെന്നുവെച്ചു . കാട്ടുപാതകൾ ചെന്നവസാനിക്കുന്നത് തടാകത്തിലാണ് . തടാകത്തിന് നടുവിലായി കമ്പനിയുടെ ഒരു ബാർജ് ഉണ്ട് . അവിടേക്ക് എത്തിപ്പെടാൻ ചെറിയൊരു ചങ്ങാടവും . മൂന്ന് വീപ്പകൾ കൂട്ടിക്കെട്ടി അതിനുമുകളിൽ മരം പാകിയ ചങ്ങാടം കോഴിക്കോട്ടെ മാപ്പിള ഖലാസിമാർ ഉണ്ടാക്കിയതാണത്രേ . അവരോടുള്ള വിശ്വാസം അതിൽ കയറി ബാർജിലേക്ക് പോവാൻ തീരുമാനിച്ചു . നാളെ ഈ ബാർജ് പൊളിക്കും . സാഹസികം തന്നെ ഈ യാത്ര . ചങ്ങാടം അടുപ്പിച്ച് ബാർജിലേക്ക് വലിഞ്ഞു കയറുമ്പോൾ താഴെ കടുംപച്ച നിറത്തിലുള്ള വെള്ളം .  ബാർജിൽ തടാകത്തിലെ ആഴം അളക്കാനുള്ള സംവിധാനമുണ്ട് . ഇരുപത് മീറ്റരാണ് ആഴം . തിരിച്ചിറങ്ങാൻ ഒരുങ്ങുമ്പോൾ തല കറങ്ങുന്ന പോലെ . ബാർജിന്‍റെ അകത്ത് നിന്ന് തടാകവും ചുറ്റുമുള്ള കാടും നോക്കികാണുന്നത് സമാനതകളില്ലാത്ത അനുഭവമാണ് . കാടിനും മീതെ കുദ്രെമുഖ് മലനിരകൾ ആശീർവാദം പൊഴിക്കുന്നു . തടാകത്തിന് മീതെവന്ന് ചാടിമറിയുന്ന വലിയ മീനുകൾ . 





കുദ്രെമുഖിലെ ചെറിയ അങ്ങാടി പതുക്കെ ഉണർന്നിട്ടുണ്ട് . ഏതാനും കടകളും ചെറിയൊരു പോലീസ് സ്റ്റേഷനും മാത്രമുള്ള ഗ്രാമം . ഇപ്പോഴും ചെറിയൊരു ജനവിഭാഗം ഇവിടെ അവശേഷിക്കുന്നുണ്ട് . അങ്ങാടിയുടെ തൊട്ടു മുന്നിൽ ഭംഗിയുള്ള ഒരുജൈന ക്ഷേത്രമുണ്ട് . ഭൂരിഭാഗവും ജൈനമത വിശ്വാസികളാണ് ഇവിടെ . പരിപൂർണ്ണ നഗ്നനായാണ് ഗുരുവിന്‍റെ നടപ്പ് . അതവരുടെ ആചാരത്തിന്‍റെ  ഭാഗമാണ് . ഒരു ദിശയിലൂടെ മാത്രമേ ഗുരു സഞ്ചരിക്കൂ . മറ്റൊരു ദിശയിലൂടെ സഞ്ചരിച്ചു വേറൊരു ഗുരു എത്തും . അതാണ്‌ രീതി . അതിനകത്ത് കയറി അവരുടെ ആചാര രീതികൾ കണ്ടറിയണമെന്നുള്ള മോഹം ഉത്തരവാദിത്വപ്പെട്ട ആരെയും കാണാത്തതിനാൽ മാറ്റിവെക്കേണ്ടി വന്നു . ഒരു ഹൈന്ദവ ക്ഷേത്രവും ചെറിയൊരു മുസ്ലീം പള്ളിയും കൂടെയുണ്ട് ഇവിടെ . സമ്പന്നമായ ഒരു ഭൂതകാലത്ത് നിന്നും പ്രതീക്ഷയില്ലാത്ത ഒരു വര്‍ത്തമാനകാലത്തിലേക്ക് കാലെടുത്തുവെച്ച ഒരു ഗ്രാമത്തിന്‍റെ  വേദനിക്കുന്ന വഴികളിൽ ചവിട്ടിയാണ് ഞങ്ങൾ കുദ്രെമുഖ് നടന്നുകാണുന്നത് . വല്ലപ്പോഴുമെത്തുന്ന ഓരോ രോഗികളെയും കാത്ത്  ഒരാശുപത്രി . പശുക്കൾ മേഞ്ഞു നടക്കുന്ന വലിയൊരു മൈതാനം . ഒരുകാലത്ത് പന്തുകളിയുടെയും ക്രിക്കറ്റിന്‍റെയും ആവേശം ഇവിടെയും നിറഞ്ഞിരുന്നു . ഇന്ന് ആരവങ്ങൾ തോർന്ന വെറും മണ്ണ് മാത്രമാണത് . ഷട്ടിൽ കോർട്ടും ബാസ്കറ്റ് ബോൾ ഗ്രൌണ്ടും പുല്ലുകൾ നിറഞ്ഞ് കാട് കേറി നിൽക്കുന്നു . ഇതെല്ലാം വിളിച്ചു പറയുന്നത് കുദ്രെമുഖ് ചുരമിറങ്ങിപ്പോയ  അധികം പഴക്കമില്ലാത്ത ഒരു കാലഘട്ടത്തെ കുറിച്ചാണ് .








ഉച്ചഭക്ഷണത്തിന്‍റെ ആലസ്യത്തിൽ സുഹൃത്തുക്കൾ മയക്കത്തിലേക്ക് വീണപ്പോൾ ഞാനിറങ്ങി നടന്നു . നീണ്ടുകിടക്കുന്ന ഒറ്റയടിപ്പാതകളിൽ കറുകപുല്ലുകൾ നിറഞ്ഞിട്ടുണ്ട്‌ . കാട്ടിലേക്ക് നീളുന്ന വഴികൾ . നിറയെ പൂത്തുനിൽക്കുന്ന കൊങ്ങിണിപ്പൂക്കൾ ഈ വഴികളെ സുന്ദരമാക്കുന്നു . ഞാൻ കാട്ടിലേക്ക് കയറി . കാടിനെ തൊടുന്നതും കാണുന്നതും മനസ്സുകൊണ്ടാവണം . ആത്മീയമായ എന്തോ ഒന്ന് വനങ്ങൾക്കുണ്ടെന്ന് തോന്നാറുണ്ട് എനിക്ക് . നമ്മളറിയാതെ ഒരു താപസന്‍റെ എകാഗ്രതയിലേക്ക് മനസ്സ് മാറുന്നു . മുന്നിലൊരു പുള്ളിമാൻ . എന്‍റെ സാമീപ്യം അവനെ ഭയപ്പെടുത്തുന്നില്ല. 
ഒന്ന് തലയുയർത്തി നോക്കി വീണ്ടും മേയാൻ തുടങ്ങി . കാടിന്‍റെ മാദകത്വം ഉന്മാദം നൽകുന്നു . അധികം മുന്നോട്ട് പോകരുതെന്ന മുന്നറിയിപ്പ് എന്നെ പിൻവലിക്കുന്നുമുണ്ട്. തിരിഞ്ഞു നടക്കാനോരുങ്ങുമ്പോൾ മാനം ഇരുളുന്നപ്പോലെ ഇരുട്ട് കയറുന്നു . ഒട്ടും പ്രതീക്ഷിക്കാതെ ഒരു മഴയെത്തി . ഞാൻ വലിയൊരു മരത്തിന്‍റെ ചുവട്ടിലേക്ക്‌ നീങ്ങി നിന്നു . നിശ്ശബ്ദമായ കാടിന്‍റെ ഭയാനതയിലേക്ക് മഴ പെയ്തിറങ്ങുകയാണ്  .    ഉന്മാദിയായ ഞാൻ ആ മഴത്തുള്ളികൾ കൊണ്ട് സ്വപ്നങ്ങളുടെ പർണ്ണശാല കെട്ടി . എനിക്കായി മാത്രം കാടോരുക്കിയ നിമിഷങ്ങളെ ഞാൻ ഹൃദയത്തിലേക്ക് ചേർത്ത് വെച്ചു . 



വീണ്ടുമൊരു രാത്രിയിലേക്ക്‌ പ്രവേശിക്കുകയാണ് ഞങ്ങൾ . മഞ്ഞിറങ്ങുന്നത് കാരണം പകലുകൾക്ക്‌ നീളം കുറവാണ് . വീണ്ടും ചെമ്പകമണം നിറയുന്നു . സഹ്യാദ്രി ഭവന്‍റെ  മുറ്റത്ത്‌ ഞങ്ങൾ വട്ടമിട്ടിരുന്നു . തണുപ്പകറ്റാൻ കത്തുന്ന  വിറക് കൊള്ളികളിൽ  കുദ്രെമുഖിന്‍റെ  നൊമ്പരങ്ങളും വേവുന്ന പോലെ തോന്നി . ചുറ്റും കട്ടപിടിച്ച ഇരുട്ടിന്‍റെ  മറവിൽ കാടുറങ്ങുന്നു . വേവുന്ന ഇറച്ചിക്കൊപ്പം ഞാൻ കാടിനേയും തൊട്ടു കൂട്ടി .  കാട്ടിൽ പൂത്ത സൗഹൃദസന്ധ്യക്കൊടുവിൽ  മഞ്ഞ് പുതച്ച് , പൂക്കളെ ശ്വസിച്ച് കാടിനെ പ്രണയിച്ച് ഉറക്കത്തിലേക്കു വീണു . 


വീണ്ടും പുലരി . ഞങ്ങൾ ഇറങ്ങുകയാണ് . സഹ്യാദ്രി ഭവന്‍റെ  മുറ്റത്ത്‌ കൂടുതൽ പൂവുകൾ വിരിഞ്ഞിട്ടുണ്ട് . എനിക്കീ നാടിന്‍റെ ഗന്ധം കുറേ നാൾ കൂടെ വേണം . ചെടിയെ വേദനിപ്പിക്കാതെ ഞാനൊരെണ്ണം പറിച്ചെടുത്തു .   കാടിറങ്ങി വന്ന കാറ്റിൽ ദേവതാരുമരത്തിൽ നിന്നും മഞ്ഞുത്തുള്ളികൾ അടർന്നുവീണു . വിജനമായ വഴികൾ കുറേ ദൂരം ഞങ്ങളെ പിന്തുടർന്നു. അൽപം കൂടെ ചെന്നപ്പോൾ കുദ്രെമുഖ് മലകളുടെ നാഭിയിലൂടെ ഒലിച്ചിറങ്ങുന്ന ഭദ്രാ നദി . നേർത്ത വെള്ളച്ചാലുകൾ മാത്രം . ഭദ്രക്ക് എനിക്ക് മനസ്സിലാവാത്തൊരു ഭാവം . അത് കരയുകയാണോ അതോ ചിരിക്കുകയോ? 


മാധ്യമം ചെപ്പിൽ പ്രസിദ്ധീകരിച്ചത് .

ചിത്രങ്ങൾ - ഹാഷിക്ക് എ. എച്ച് 

Saturday, January 17, 2015

പുകയിലപ്പാടങ്ങൾക്കിപ്പുറം



വീരനഹോസഹള്ളിയിലെ തണുത്ത പകലുകൾക്ക്‌ പുകയിലപ്പാടങ്ങളുടെ ഗന്ധം കൂടിയുണ്ട്. മഞ്ഞുമറച്ച ദൂരക്കാഴ്ചയില്‍ ഞങ്ങൾ അരണ്ട വെളിച്ചം കാണുന്ന ആ സ്ഥലം ലക്ഷ്യം വെച്ച് നടന്നു . അപൂർവ്വമായി മാത്രം കിട്ടുന്ന ഈ പുലർക്കാല യാത്രയുടെ സൗന്ദര്യം ആസ്വദിക്കാനാണ് ഞങ്ങൾ നടന്നു തുടങ്ങിയത് . പ്രതീക്ഷിച്ചതുപോലെ അതൊരു ചായക്കട തന്നെയായിരുന്നു. നാഗറോള കാടിന്‍റെ അതിർത്തിയിൽ ഈ  കട ഞങ്ങൾക്കായി മാത്രം തുറന്നുവെച്ചതുപോലെ തോന്നി  . ചൂടുള്ള ചായയുടെ മധുരത്തിലും തണുപ്പ് അവിടെ ബാക്കിയായി തന്നെ കിടന്നു . മജീദ്ക്ക എന്ന മലയാളി ഈ പുലർക്കാലത്ത് ഞങ്ങളുടെ ആതിഥേയനായി . അടുപ്പിലേക്ക് ആഞ്ഞൂതികൊണ്ട് മജീദ്ക്ക ഒരു കുടിയേറ്റത്തിന്‍റെ  കഥപറഞ്ഞു. അടുപ്പിന്‍റെ ചൂടിനോട് ചേർന്നുനിന്ന് ഞങ്ങൾ  കേൾവിക്കാരായി . 

ഓരോ കുടിയേറ്റത്തിന്‍റെ  പിന്നിലും അതിജീവനത്തിന്‍റെ കഥകൾ കാണും . മണ്ണിനോടും മലകളോടും കാറ്റിനോടും മൃഗങ്ങളോടും പൊരുതി ഒരു ജീവിതം തളിർപ്പിക്കുന്നതിന്‍റെ   കഥ . വേരുറച്ച മണ്ണിൽ  നിന്നും പറിച്ചെറിയപ്പെടുന്ന ജീവിതങ്ങൾ മറ്റൊരു ഭൂമികയിലേക്ക് നട്ടു പിടിപ്പിക്കുമ്പോഴും ആ വേരിൽ ബാക്കിയായ ഒരു  പിടി സ്വന്തം മണ്ണ് അവരെ തിരിച്ചു പോവാൻ പ്രലോഭിപ്പിക്കുന്നുണ്ടാവണം . എട്ട് വർഷമായി മജീദ്ക്കയുടേയും കുടുംബത്തിന്‍റെയും  ലോകം കാടിന്‍റെ  അതിർത്തിയിലുള്ള ഈ ഗ്രാമമാണ്  . നാഗറോള കാടുകളുടെ വന്യതയിലേക്ക് ചൂഴ്ന്നിറങ്ങാൻ ഇതുവഴി വരുന്ന ഓരോ സഞ്ചാരിയും കുടിക്കുന്ന ചായയിലും തിരിച്ച് നാട് പിടിക്കാൻ കൊതിക്കുന്ന ഒരു മനുഷ്യന്‍റെ  സ്വപ്‌നങ്ങൾ കൂടി  കലർന്നിട്ടുണ്ട് .  എങ്കിലും പരിഭവങ്ങൾ ബാക്കിയില്ല മജീദ്ക്കാക്ക് . കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഒരു സൗഹൃദാന്തരീക്ഷം ഞങ്ങൾക്കിടയിൽ  രൂപപ്പെട്ടു.




പതുക്കെ ഉണരുകയാണ് ഗ്രാമം . കമ്പിളി പുതച്ചും മഫ്ലർ ചുറ്റിയും ഗ്രാമീണര്‍ തണുത്ത് വിറച്ച് കടയിലേക്ക് വന്നു തുടങ്ങുന്നു . മജീദ്ക്കയും തിരക്കിലേക്ക് . ഞങ്ങളിറങ്ങി നടന്നു .റോഡരികില്‍ നിരന്നു നിൽക്കുന്ന ആൽമരങ്ങളിൽ നിന്നും മഞ്ഞു തുള്ളികൾ വന്ന് നെറുകയിൽ വീഴുന്നു  . മരം പെയ്യുകയാണ് . തൊട്ടടുത്ത്‌ തന്നെ ഫോറസ്റ്റ് ഓഫീസും . അതിന്‍റെ  മരം കൊണ്ട് പണിയിച്ച വേലിക്ക് ചുറ്റും പലവർണ്ണത്തിലുള്ള ലെന്റാന പൂക്കൾ വിരിഞ്ഞു നിൽക്കുന്നു . അതിനെ ഉമ്മവെച്ച് മഞ്ഞുതുള്ളികളും . നിരത്തിലൂടെ നടന്നു കോടമഞ്ഞിനുള്ളിൽ മറഞ്ഞു പോകുന്ന മനുഷ്യർ ഏതോ കണ്ടുമറന്ന സിനിമയിലെ രംഗം ഓര്‍മ്മിപ്പിച്ചു . ഞങ്ങളിപ്പോൾ നാട് കാണാൻ വന്ന സഞ്ചാരികളല്ല . ഈ ഗ്രാമത്തോട് ,  ഇതിന്‍റെ  ആത്മാവിനോട് ലയിച്ച് ചേർന്ന ഗ്രാമീണർ മാത്രമാണ് . 

മഞ്ഞിനെ ആശ്ലേഷിച്ച് നിൽക്കുന്ന പുകയിലപാടങ്ങളും ഇഞ്ചി തോട്ടങ്ങളും പലതവണ കണ്ടതാണ് . അതുകൊണ്ട് അതൊഴിവാക്കി മറ്റുകാഴ്ചകളിലേക്കിറങ്ങി.കറക്കം  കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും മജീദ്ക്ക പ്രാതൽ റെഡിയാക്കി വെച്ചിട്ടുണ്ട് . "വയറ് നിറക്കാൻ ആർക്കും പറ്റും . മനസ്സും കൂടെ നിറയണം"; ഞങ്ങള്‍ നിറഞ്ഞ് കഴിച്ചു. യാത്രപറഞ്ഞിറങ്ങുമ്പോള്‍ മനസ്സ് പറഞ്ഞു, മജീദ്ക്കയെ ഇനിയും കണ്ടുമുട്ടും, ജീവിതയാത്രയില്‍ പലയിടത്തായി. ഈ രൂപവും വേഷവും മാറിയേക്കാം. എങ്കിലും ഇതേ സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ ഏതെങ്കിലുമൊരു ദിക്കില്‍ ഏതോ ഒരാള്‍ നമ്മളെ കാത്തിരിക്കുന്നുണ്ടാവണം.  ഈ മനുഷ്യർ , ഇവരുടെ സ്നേഹം , ഇതെല്ലാം യാത്രയിൽ പതിക്കുന്ന സ്നേഹത്തിന്‍റെ  കയ്യൊപ്പുകളാണ് .

കാടിന്‍റെ അരിക് പറ്റി ജംഗിൾ ഇൻ റിസോർട്ടിലാണ് ഞങ്ങളുടെ താമസം . അതിന്‍റെ വരാന്തയിൽ പുലരുവോളം  ഞങ്ങൾ സംസാരിച്ചിരുന്നു . ഈ   രാത്രിയാമത്തിൽ പതുക്കെ വീശിയെത്തുന്ന കാറ്റിന് പാരിജാതപ്പൂക്കളുടെ മണം . ഈ കാട്ടിലെവിടെയെങ്കിലും ഒരു പാരിജാതം പൂത്തു കാണണം . പൂത്തത് പൂക്കൾ  മാത്രമല്ല , ബ്ലോഗ്‌ ബാക്കി വെച്ച സൗഹൃദങ്ങൾ കൂടിയാണ്.  





ഇനി ഞങ്ങളുടെ വനപർവ്വമാണ് . എന്നും മോഹിപ്പിച്ച നാഗറോള കാടുകൾ . കുടക് ജില്ലയുടെ ഭാഗമാണ് ഇത് . ഒരു ഭാഗം മൈസൂർ ജില്ലയിലും . ബ്രഹ്മഗിരി മലകളുടെ താഴ്വാരം . വയനാട് നിന്നും തുടങ്ങി , ബന്ദിപ്പൂരും മുതുമലയും എല്ലാം ഒരേ കാടിന്‍റെ തുടർച്ച തന്നെ . മൈസൂരിലെ വാഡയാർ രാജാക്കന്മാർ വേട്ടക്കെത്തിയിരുന്നത്  ഈ കാട്ടിലേക്കായിരുന്നു .   കടുവയും പുലിയും ആനകളും ധാരാളമുള്ള കാട്ടിലൂടെയുള്ള പ്രയാണം  പേടിപ്പിക്കുന്ന ഒന്നാണ് . വഴിയരികിലെ കുടിലിന് മുന്നിലിരുന്ന്  തീ കായുകയും കൂടെ എന്തോ കിഴങ്ങ് വേവിക്കുകയും ചെയ്യുന്ന ഒരു ആദിവാസി കുടുംബത്തോട്  വഴിലെങ്ങാനും ആന കാണുമോ എന്ന് അറിയാവുന്ന ഭാഷയിൽ ചോദിച്ചു . അവർക്കറിയാവുന്ന ഭാഷയിൽ അവർ മറുപടിയും പറഞ്ഞു . രണ്ടും കൂടെ ചേർത്ത് ആനയുണ്ടാവില്ല , മുന്നോട്ട് പോവാം എന്ന തീരുമാനത്തിലെത്തി . രണ്ട് വിഭാഗം ആദിവാസി കുടുംബങ്ങൾ ആണ് നാഗറോള  കാടിന്‍റെ സംസ്കാരത്തോട്  ചേർന്ന് ജീവിക്കുന്നത് . കാട് സംരക്ഷിച്ച് നിർത്തുന്നതിന്‍റെ ഭാഗമായി ഇവരെ പുനരധിവസിപ്പിക്കുന്നതിനെ പറ്റി ചർച്ചകൾ നടക്കുന്നു എന്ന് കേൾക്കുന്നു . ആവാസ വ്യവസ്ഥയിൽ നിന്നും മാറി തമാസിക്കേണ്ടി വരുമ്പോൾ അവർക്കും  നേരിടാനുണ്ടാവും കുറേ  പ്രശ്നങ്ങൾ . 


ഞങ്ങൾ മുന്നോട്ട് നീങ്ങി .  ഓരോ ഇലയനക്കത്തിലും ഭീതിയെ ഒളിപ്പിച്ച വനങ്ങൾ . ഒളിക്കണ്ണിട്ട് നോക്കി ഒരു മിന്നായം പോലെ ഓടിമറയുന്ന പുള്ളിമാനുകൾ , അഹങ്കാരത്തിന്‍റെ  തലയെടുപ്പുമായി നിൽക്കുന്ന   കാട്ടുപോത്തിന്‍ കൂട്ടങ്ങള്‍ , കാടിന്‍റെ പ്രഭാത ഗീതം പാടി പേരറിയാത്ത കിളികൾ , അവർ ഞങ്ങളെ സ്വീകരിക്കുകയാണ് . കാടിന്‍റെ  പേരുകളേ മാറുന്നുള്ളൂ . അതിന്‍റെ പൊതുസ്വഭാവവും അത് നൽകുന്ന  അനുഭൂതിയും എല്ലായിടത്തും ഒന്ന് തന്നെ . വളരെ പതുക്കെ ഓടുന്ന ഞങ്ങളുടെ വാഹനം പോലും കാടിനോട് ചെയ്യുന്നത് അനീതിയാണ് . ആ  ചെറിയ ശബ്ദം പോലും നിശബ്ദമായ ഈ ലോകത്തേക്കുള്ള അധിനിവേശമാണ് .  വൻ വൃക്ഷങ്ങളും ചെറിയ ചെടികളും തപസ്സിലാണ് . താപസന്മാരെ ശല്യപ്പെടുത്തരുത് . നാഗറോള കാടുകളുടെ നിഗൂഡമായ നിശബ്ദത താപസമന്ത്രമാക്കി ഞങ്ങളും അതിനോട്  ചേർന്നു .