Tuesday, February 19, 2013
അമ്മമനസ്സ്
ഒരു പ്രിയ സുഹൃത്തുമായി സംസാരിച്ചിരിക്കുകയായിരുന്നു .
"കഞ്ഞിയും മാങ്ങയച്ചാറും "
ഇതും പറഞ്ഞാണ് അവര്‍ സംസാരം തുടങ്ങിയത് തന്നെ . ഉടനെ ഞാന്‍ പറഞ്ഞു " സ്നേഹത്തിന്‍റെ ഭക്ഷണമാണത് " .
കഞ്ഞി ഒരിക്കലും എനിക്കൊരു ഇഷ്ടഭക്ഷണം ആയിരുന്നില്ല. പിന്നെങ്ങിനെ അതിനെ സ്നേഹം എന്ന് വിളിക്കാന്‍ പറ്റും.
ഗൃഹാതുരത്വവുമായി ബന്ധപ്പെട്ടു കിടക്കുന്നൊരു ഓര്‍മ്മയാണത് . കുഞ്ഞു നാളുകളിലൊക്കെ അസുഖം പിടിക്കുമ്പോള്‍ ഉമ്മ ഉണ്ടാക്കി തരുന്ന പൊടിയരിക്കഞ്ഞി. സ്നേഹത്തിന്‍റെ പാചക കൂട്ടാണത് . ഉപ്പിന് പകരം അമ്മയുടെ കണ്ണീരാണോ ചേര്‍ത്തത് എന്ന് തോന്നിപോകില്ലേ ചിലസമയത്ത് .
വേണ്ടെന്ന് പറയുമ്പോഴും വാത്സല്യത്തില്‍ മുക്കി ഒരു കവിള്‍ കൂടി തരുമ്പോള്‍ അമ്മിഞ്ഞ പാലിന്‍റെ രുചിയായിരിക്കും അതിന് . ഇന്നും അങ്ങിനെ ഒരവസ്ഥ വന്നാല്‍ ഉമ്മ തന്നെ കഞ്ഞി ഉണ്ടാക്കി തരണമെന്ന് ഞാന്‍ വാശിപിടിക്കാറുണ്ട് . ആ സ്നേഹത്തേക്കാള്‍ നല്ലൊരു മരുന്നില്ലെന്ന തിരിച്ചറിവ് മാത്രമല്ലത് .
അമ്മ , സ്നേഹം എന്നീ രണ്ട് ഘടകങ്ങളെ ചേര്‍ത്തൊരു കുറിപ്പ് എഴുതാനിരിക്കുമ്പോള്‍ മനസ്സില്‍ പതിഞ്ഞ ചില യാഥാര്‍ത്യ ചിത്രങ്ങള്‍ പകര്‍ത്താനാണ് എനിക്കിഷ്ടം. നാട്ടില്‍ സ്ഥിരമായി ബസാറിലേക്ക് പോകുമ്പോള്‍ കാണുന്നൊരു കാഴ്ച്ചയുണ്ട് . മദ്രസ്സയുടെയും സ്കൂളിന്‍റെയും ഇടവേളകളില്‍ തന്‍റെ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന ഒരമ്മ . എനിക്കറിയാം അവരെ. വളരെ ദൂരെ നിന്നാണ് അവര്‍ നടന്ന് വരുന്നത് . ഒട്ടും ആകര്‍ഷകമല്ല അവരുടെ മുഖം. പക്ഷെ ആ പെണ്‍കുട്ടി കുസൃതിയോടെ ഭക്ഷണം കഴിക്കുമ്പോള്‍ ആ അമ്മയുടെ മുഖത്ത് കാണുന്നൊരു സന്തോഷമുണ്ട്. ആ സമയത്ത് ഒരു മാലാഖയുടെ മുഖമാണ് ആ അമ്മക്ക് . സ്നേഹമാണ് സൗന്ദര്യമെങ്കില്‍ ആ സമയം ലോകത്തിലെ ഏറ്റവും വലിയ സുന്ദരി അവരായിരിക്കണം. എന്തോ എന്‍റെ ദിവസങ്ങളിലെ ഏറ്റവും മനോഹരമായ കാഴ്ച്ചകളിലൊന്നായി തോന്നാറുണ്ട് ഇത്.
കവി പവിത്രന്‍ തീക്കുനി എഴുതിയ ഒരു അനുഭവകുറിപ്പ് ഓര്‍മ്മ വരുന്നു. ജീവിതം ചോദ്യചിഹ്നമായപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു . അദ്ദേഹവും ഭാര്യയും മകളും റെയില്‍വേ ട്രാക്കില്‍ കുറുകെ കിടക്കുകയാണ് . അകലെ മരണത്തിന്‍റെ ചൂളം വിളി കേള്‍ക്കുന്നു. ഉരുക്ക് പാളങ്ങളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് മരണവും പാഞ്ഞടുക്കുകയാണ് . അപ്പോഴാണ് മകള്‍ പറയുന്നത് " അമ്മേ വെള്ളം കുടിക്കണം " എന്ന്. നിമിഷങ്ങള്‍ക്കുള്ളില്‍ മരണത്തെ പുല്‍കാം . പക്ഷെ ദാഹിക്കുന്ന ആ കുഞ്ഞിന്‍റെ കരച്ചില്‍ അവഗണിക്കാന്‍ അവര്‍ക്ക് പറ്റുമായിരുന്നില്ല . കുഞ്ഞിനേയും എടുത്ത് തിരിഞ്ഞോടിയത് ജീവിതത്തിലേക്കായിരുന്നു. മകളുടെ ദാഹം അറിഞ്ഞ സ്നേഹത്തിന്‍റെ മനസ്സിന് ആ മകള്‍ തിരിച്ചു നല്‍കിയത് അവരുടെ ജീവിതമാണ്. ഇത് വായിച്ചപ്പോള്‍.... ഏത് നിരീശ്വരവാദിപോലും ദൈവത്തെ ഓര്‍ത്തുപോയിരിക്കും . മാധ്യമം വാരികയില്‍ ആണെന്ന് തോന്നുന്നു ഈ അനുഭവം വായിച്ചത് . വാരിക ഏതായാലും അതിന്‍റെ പേജുകള്‍ എന്‍റെ കണ്ണുനീര്‍ വീണ് നനഞ്ഞിരുന്നു എന്നുറപ്പ്.
മറ്റൊരു ഓര്‍മ്മകുറിപ്പ് കൂടി ഓര്‍മ്മയില്‍ വരുന്നു. അതാര് എഴുതിയത് എന്നോര്‍ക്കാനെ പറ്റുന്നില്ല. പക്ഷെ ആ അമ്മ എന്‍റെ മനസ്സില്‍ വല്ലാതെ പതിഞ്ഞു കിടക്കുന്നുണ്ട്. സ്കൂളില്‍ ഫീസ് അടക്കാതെ പുറത്താക്കുന്നതിന്‍റെ അന്ന് ക്ലാസിന്‍റെ ജനലിലൂടെ അമ്മയുടെ മുഖം കാണാം. പാടത്തെ ചേറും ചെളിയും പുരണ്ട് ചുരുട്ടി പിടിച്ച നോട്ടുകള്‍ കയ്യിലും. അപ്പോള്‍ ലോകം കീഴടക്കിയ ഭാവമായിരുന്നു എന്‍റെ അമ്മക്ക് എന്ന് അനുസ്മരിച്ച ആ സ്നേഹമുള്ള മകന്‍ ആരായിരുന്നു എന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ലല്ലോ.
ഇനി നമ്മള്‍ തിരിച്ചു നല്‍കുന്നതോ..? തിരസ്കരിക്കപ്പെടുന്ന അച്ഛനമ്മമാരുടെ എണ്ണം കൂടുന്നു എന്ന് വാര്‍ത്തകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അടുത്ത കാലത്ത് ഒരു വൃദ്ധസദനത്തില്‍ നടന്ന ടി.വി ഷോ ഓര്‍മ്മ വരുന്നു. എല്ലാവരും മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍. .. പക്ഷെ അതിലൊരാള്‍ പോലും സ്വന്തം മക്കളെ കുറ്റപ്പെടുത്താന്‍ തയ്യാറായില്ല എന്നത്. ആരെങ്കിലും കാണാന്‍ വന്നിരുന്നോ അമ്മയെ എന്ന ചോദ്യത്തിന് ഒരമ്മ നല്‍കിയ മറുപടി കേള്‍ക്കൂ.."ആറ് മാസമായി വീട്ടില്‍ നിന്നാരെങ്കിലും വന്നിട്ട്. മകന്‍ കൊണ്ടാക്കിയതാണ് ഇവിടെ. അവന്‍ തിരക്കിലാവും." പക്ഷെ ഒരാഘോഷ ദിവസം പോലും മാറ്റിനിര്‍ത്താന്‍ മാത്രം, ജന്മം നല്‍കി എന്നതിലപ്പുറം എന്ത് തെറ്റാണ് ഈ അമ്മ ചെയ്തത്? എന്തൊരു ചൈതന്യമാണ് ഈ അമ്മയുടെ മുഖത്ത്. വെറ്റില ചെല്ലവും പാല്‍പുഞ്ചിരിയുമായി ഇങ്ങിനെ ഒരമ്മ വീടിന്‍റെ പൂമുഖത്ത് ഇരിക്കുന്നത് സ്വപ്നം കണ്ടാല്‍ തന്നെ കിട്ടും പുണ്യം. സ്വന്തം കുഞ്ഞുങ്ങള്‍ മുലകുടിക്കുന്നത് കാണുമ്പോഴെങ്കിലും ഓര്‍ക്കാതിരിക്കുമോ ജന്മം നല്‍കിയ മാതാപിതാക്കളെ? മറ്റൊരമ്മയുടെ സങ്കടം കേള്‍ക്കൂ. " തൊണ്ണൂറ്റി നാലില്‍ വന്നതാ ഇവിടെ. സമ്പത്തെല്ലാം അവര്‍ അടിച്ചുമാറ്റി. ബന്ധുക്കള്‍ കുറേയുണ്ട്. പക്ഷെ ആരും വരാറില്ല. " നീണ്ട പതിനെട്ട് വര്‍ഷങ്ങള്‍ ഈ അഗതിമന്ദിരത്തില്‍ വിധിയോട് പൊരുത്തപ്പെട്ട് ജീവിക്കുന്ന ഈ അമ്മ. ഇക്കാലമത്രയും ഈ അമ്മ സഹിച്ച സങ്കടത്തിന്‍റെ പാപമുണ്ടല്ലോ, ഇനിയിരൊരു പത്ത് ജന്മം ഏത് രൂപത്തില്‍ ജനിച്ചു മരിച്ചാലും കിട്ടില്ല പാപമോക്ഷം.
ഇനിയുമുണ്ടിവിടെ അശരണരുടെ രോദനം. മകനും മകളും തിരിഞ്ഞു നോക്കാത്തവര്‍, അല്ലെങ്കില്‍ അവരുടെ അവഗണനയില്‍ മടുത്ത് സ്വയം മാറി കൊടുത്തവര്‍ . ഇവരീ അഭയകേന്ദ്രങ്ങളില്‍ സന്തുഷ്ടരാവാം. പക്ഷെ, ഇതാണോ ഇവരര്‍ഹിക്കുന്നത്..? സ്വന്തം മക്കളാല്‍ സംരക്ഷിക്കപ്പെടേണ്ട , മക്കളെയും പേരമക്കളേയും കളിപ്പിചിരിക്കേണ്ട ഈ പ്രായത്തില്‍ ഒട്ടും മനസാക്ഷിക്കുത്തില്ലാതെ ഇവരെ തെരുവിലെറിഞ്ഞവരെ മനുഷ്യര്‍ എന്ന് വിളിക്കാന്‍ എനിക്കറപ്പുണ്ട്. മാതൃത്വത്തിന്‍റെ വിലയറിയാത്ത ഈ നാല്‍കാലി ജന്മങ്ങളുടെ ജീവിതം, അവര്‍ക്കുള്ള വിധി , അതിവിടെ തന്നെ അനുഭവിച്ചു തീരണേ എന്നൊരു പ്രാര്‍ത്ഥന കൂടിയുണ്ട് .
(സാന്ദര്‍ഭികമായി പഴയൊരു പോസ്റ്റിന്‍റെ ഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ട്)
(ചിത്രം ഗൂഗിളില്‍ നിന്നും )
Saturday, February 9, 2013
മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ
വായിച്ചു മടുത്ത ആഖ്യാനരീതികളില്‍ നിന്നും പുതിയ ശൈലിയും ആസ്വാദനവും തേടുന്ന യാത്രകളാണ് ഓരോ വായനയും . ആ യാത്രയില്‍ കാണുന്ന വ്യത്യസ്തമായി ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന എഴുത്തുകാര്‍ നമുക്ക് പ്രിയപ്പെട്ടവരാകുന്നു. അതുപോലൊരു അന്വേഷണത്തിലാണ് മുസഫര്‍ അഹമ്മദ് എന്ന എഴുത്തുകാരനിലേക്ക് എത്തിപ്പെടുന്നതും. കേവലം മണല്‍ക്കാട് എന്നൊരു ആത്മഗതത്തോടെ നമ്മള്‍ നോക്കികാണുന്ന മരുഭൂമിയെ , ആ മണല്‍ കാടിന്‍റെ ചരിത്രത്തില്‍ അക്ഷരഖനനം നടത്തി, അതിനെ സംസ്കരിച്ച് ഹൃദ്യമായൊരു വായന ഒരുക്കിയ എഴുത്തുകാരനാണ് മുസഫര്‍. . അതുവരേയുള്ള വായനാ അഭിരുചികളെ മാറ്റി മറിച്ചൊരു രചനാ തന്ത്രമായിരുന്നു " മരുഭൂമിയുടെ ആത്മകഥ " എന്ന കൃതി. ഇതില്‍ നിന്നും "മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്ന പുതിയ പുസ്തകത്തിലേക്ക് എത്തുമ്പോള്‍ ഒരു മയൂരനടനം ആസ്വദിക്കുന്ന സുഖം വായനയില്‍ ലഭിക്കുന്നു എന്നത് വളരെ സന്തോഷം നല്‍കുന്നു.
"മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്ന കൃതിയും തുടങ്ങുന്നത് ഒരു യാത്രയിലാണ്. പക്ഷെ ആ യാത്രക്കൊരു വൈകാരിക തലമുണ്ട്. . മലബാര്‍ കലാപനാളുകളില്‍ ബെല്ലാരിയിലേക്ക് നാടുകടത്തപ്പെട്ട വല്യുപ്പ. ഉപ്പയും വല്യുമ്മയും കഥകള്‍ പറഞ്ഞ് മനസ്സില്‍ നിറഞ്ഞ മുഖം. തട്ടിന്‍പുറത്ത് നിന്നും കിട്ടിയ ഡയറിയില്‍ കുറിച്ചിട്ട അക്ഷരങ്ങളുടെ വളവിലൂടെ അദ്ധേഹത്തെ കാണുകയായിരുന്നു. തടവുകാരുടെ ഫോട്ടോ എടുത്തു സൂക്ഷിക്കുന്ന പതിവ് ബ്രിട്ടീഷ് ജയിലുകളില്‍ ഉണ്ട് എന്ന കേട്ടറിവ് വെച്ച് , വല്യുപ്പയുടെ ഫോട്ടോയും കാണും എന്ന പ്രതീക്ഷയില്‍ ബെല്ലാരിയിലേക്ക് പുറപ്പെടുന്ന ആ ചെറുബാല്യക്കാരനില്‍ തുടങ്ങുന്നു ആദ്യ അദ്ധ്യായം. പിന്നെ പെരിന്തല്‍മണ്ണയെന്ന സ്വന്തം ഭൂമികയുടെ ചരിത്ര ഗതിയിലൂടെ കടന്ന് പല സംസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നുണ്ട് . മദ്യ നിരോധനമുള്ള ഗുജറാത്തില്‍ കുറ്റികാടുകള്‍ക്കുള്ളില്‍ കുപ്പികള്‍ കൈമാറുന്ന വിരലുകള്‍, ദളിതനും ഉന്നത ജാതികാരനും മീനുകള്‍ വലുപ്പം നോക്കി വേര്‍തിരിക്കുന്ന വര്‍ണ്ണവെറി മാറാത്ത തെരുവുകളില്‍ , മുഖം നോക്കി നാട് തിരിച്ചറിഞ്ഞ് അവരുടെ ഭാഷയില്‍ ക്ഷണിക്കുന്ന ചുവന്ന തെരുവുകളില്‍ ,കുടിവെള്ളം കിട്ടാതെ ഗ്രാമീണര്‍ ഒഴിഞ്ഞുപോയ തമിഴ് ഗ്രാമങ്ങളില്‍ , കടും ചായയില്‍ മുലപ്പാല്‍ ഒഴിച്ചാല്‍ പാല്‍ ചായ ആകില്ലേ എന്ന് സന്ദേഹിക്കുന്ന ഒരു സ്ത്രീ, അങ്ങിനെ ചെയ്തപ്പോള്‍ ചായ പിരിഞ്ഞുപോയി . സ്നേഹം പിരിഞ്ഞു പോകുന്ന ആ കാഴ്ച കണ്ട ഗലികളില്‍ എല്ലാം മുസഫര്‍ എന്ന എഴുത്തുക്കാരന്‍റെ കണ്ണുകള്‍ ചെന്നെത്തുന്നു. അങ്ങിനെ സമ്പന്നമായ യാത്രാ സ്കെച്ചുകളുടെ മനോഹര വര്‍ണ്ണന കൊണ്ട് "ബെല്ലാരി മാമാങ്കം കുടിയേറ്റം " എന്ന ആദ്യത്തെ ആധ്യായം തന്നെ തുടര്‍വായനയിലേക്ക് നമ്മെ ആനയിക്കപ്പെടുന്നു.
സുഭാഷ് ചന്ദ്രന്‍ ഒരിക്കല്‍ എഴുതിയിരുന്നു. " ആദ്യമായി എത്തുന്ന ഏത് അപരിചിതരെ പോലും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന അപൂര്‍വ്വം നഗരങ്ങളില്‍ ഒന്നാണ് കോഴിക്കോട് "എന്ന് . സാഹിത്യലോകം മാത്രം എടുത്താല്‍ ആ ഊഷ്മളത സ്വീകരിച്ച് കോഴിക്കോടിനെ ഒരു വികാരവും വിചാരവും ആയി കണ്ട് ഇവിടത്തെ അന്തരീക്ഷത്തിന്‍റെ ഭാഗമായവര്‍ കുറേയുണ്ട്. പലരും ആ സ്നേഹത്തെ പറ്റി വാചാലരാവാറുമുണ്ട്. പത്ര പ്രവര്‍ത്തനകാലത്ത് കോഴിക്കോട് നല്‍കിയ അനുഭവം ഒരു പ്രത്യേക താളത്തോടെ പറയുന്നു രണ്ടാമത്തെ അധ്യായത്തില്‍. .. ഇതില്‍ സ്നേഹമുണ്ട്,
ദുഃഖവും സന്തോഷവുമുണ്ട്, നഗരത്തിന്‍റെ മാത്രം പ്രത്യേകതയായ മെഹ്ഫില്‍ രാവുകളുടെ മാധുരിയുണ്ട്, സക്കീര്‍ ഹുസ്സൈനും ബിസ്മില്ലാ ഖാനും ബാബുരാജും പാടുന്നതിന്‍റെ ഈണം വലയം ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍ ഒരു നഗരത്തിന്‍റെ ആത്മാവ് തന്നെ ഓര്‍മ്മകളുടെ വീണ്ടെടുപ്പിലൂടെ പറഞ്ഞുപോകുന്നു ഈ അധ്യായത്തില്‍. .. അതിന് ഒരു ഗസല്‍ കേള്‍ക്കുന്ന ഇമ്പം തോന്നുന്നത് പറയുന്നത് കോഴിക്കോടിനെ പറ്റി എന്നതുകൊണ്ട് തന്നെയാവണം.
"മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്നത് നാലാമത്തെ അധ്യായമാണ്. ഏറ്റവും മനോഹരമായ ഒന്നും ഇതുതന്നെ. വീടിന് അടുത്തുള്ള "കാട് " എന്ന് തന്നെ വിളിക്കുന്ന പ്രദേശം. അതിലൂടെ ഇറങ്ങി വരുന്ന മയിലുകള്‍ . കാര്‍മേഘങ്ങള്‍ക്കൊപ്പം അവര്‍ നൃത്തം ചെയ്യുന്നു. പെട്ടന്നു ഇടിയും മഴയും പെയ്തു. മയിലുകള്‍ക്ക് ചുറ്റും കൂണുകള്‍ മുളച്ചു പൊങ്ങി. മയിലുകളും ളും കൂണുകളും തീര്‍ത്ത സിംഫണി എന്ന് എഴുത്തുകാരന്‍ പറയുമ്പോള്‍ നമ്മള്‍ വായിക്കുകയല്ല കാണുകയാണ് ചെയ്യുന്നത്. പിന്നെ സൈലന്റ് വാലിയിലെ ദിവസങ്ങള്‍. .. നാല് ദിവസം എടുത്ത് പൂര്‍ണ്ണമരണം ഏറ്റുവാങ്ങിയ ഒരു കിളിയെ പറ്റി പറയുന്നുണ്ട് . "ആകാശത്തേക്കു നോക്കി മലര്‍ന്നുകിടന്ന് അതല്പം വെളിച്ചം കുടിക്കും. പിന്നീട് വെളിച്ചം സഹിക്കാനാകാതെ കമിഴ്ന്നുകിടക്കും. ദിവസവും അതു കിടക്കുന്ന സ്ഥലത്തു പോയി നോക്കും. അത് സമ്പൂര്‍ണമരണത്തിലേക്കടുക്കുമ്പോള്‍ അതിന്‍റെ ചുണ്ടിലേക്ക് കുറച്ചുവെള്ളം ഇറ്റിക്കാന്‍ കഴിഞ്ഞു. കണ്ണുകള്‍ അടഞ്ഞു". ഇവിടെ എന്‍റെ വായനയും മുറിഞ്ഞു. ഓരോ വേര്‍പാടും വേദനയാണ്. അത് ഇതു ജീവി ആയാലും. ഇതെഴുതുമ്പോള്‍ കേരള . കര്‍ണ്ണാടക ഹൈവേയില്‍ സ്ഥാപിച്ച ബോര്‍ഡിലെ വാക്കുകള്‍ ഓര്‍മ്മ വരുന്നു. വാഹനം കയറി ചതഞ്ഞുപോയ മാനിന്‍റെയും കുരങ്ങിന്‍റെയും പാമ്പുകളുടെയും ചിത്രത്തിന് മീതേ ഇങ്ങിനെ കാണാം. " They also have a family waiting for" എന്ന് . മനസ്സില്‍ തട്ടും ഈ വാക്കുകള്‍.., ഈ പക്ഷിക്കും കാണുമായിരിക്കില്ലേ പ്രിയപ്പെട്ടവര്‍ ആരെങ്കിലും.
വായനയിലേക്ക് തിരിച്ചു വരാം. അനുഭവങ്ങളുടെ ഖനിയാണ് സൈലന്റ് വാലി കാടുകള്‍. .. ആനയും കരടിയും കടുവയും മുന്നില്‍ വന്നുപ്പെട്ട അനുഭവങ്ങള്‍ ഇവിടെ വായിക്കാം ആകാശത്തെ പാടെ മറച്ചു നീങ്ങുന്ന പറവക്കൂട്ടം . സ്വര്‍ണ്ണ നിറമുള്ള പുഴുക്കള്‍ അങ്ങിനെ അനുഭവങ്ങളുടെ അസാധ്യമായ പകര്‍ത്താട്ടമായി വായനയെ ധന്യമാക്കും ഈ അദ്ധ്യായം. കാടിനടുത്ത് താമസമാക്കിയ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ ചെന്നപ്പോള്‍ പരിചിതമായ ഒരു കൊക്കലിന്‍റെ ശബ്ദം കേള്‍ക്കുന്നു. നോക്കുമ്പോള്‍ വീണ്ടും ചെരിവുകള്‍ ഇറങ്ങി മയിലുകള്‍ വരുന്നു. ഈ അവസാന വരികളോടെ അതേ ശബ്ദം കേട്ടുണരുന്ന ബാല്യത്തിലേക്ക് വീണ്ടുമെത്തുന്നു. നല്ലൊരു അധ്യായത്തിന് മനോഹരമായ ക്ലൈമാക്സ്.
"രാജ്യം നഷ്ടപ്പെടുന്നവരുടെ മുഖങ്ങള്‍ " എന്ന ഭാഗം തിരസ്കരിക്കപ്പെട്ടവരെ കുറിച്ചാണ് . നഷ്ടപ്പെടലിന്‍റെ ദുഃഖം പേറുന്നവര്‍. അവിടെ യാസര്‍
അറഫാത്തും ദലൈലാമയും ഒരുപോലെ ആകുന്നു. ഒരു ഫലസ്ഥീനി തന്നെ പറയുന്നത് പോലെ ഇവര്‍ രണ്ടു പേരുടെയും മുഖങ്ങള്‍ക്ക് പോലും സാദൃശ്യം ഉണ്ടത്രേ. രണ്ടുപേരുടെയും മുഖത്തെ ചുളിവുകളില്‍ പോലും സാമ്യം കാണാം. പ്രതീക്ഷയില്ലായ്മയുടെ അടയാളമാണത്രേ അത്. തിബത്ത് കാരുടെ അതിജീവനത്തിന്‍റെ , സഹനത്തിന്‍റെ കുടിയേറ്റത്തിന്‍റെ കഥകള്‍ ഭംഗിയിലും ആധികാരികമായും പറയുന്നു ഈ ഭാഗത്തില്‍. . ഉഗാണ്ടയില്‍ നിന്നും പാലായനം ചെയ്ത് സൌദിയില്‍ അഭയം തേടിയ ഈദി അമീന്‍ എന്ന ഏകാധിപതി . അയാളുടെ മുഖത്തെ ഭാവങ്ങളില്‍ നിന്നും വായിക്കാന്‍ പറ്റുന്നത് എന്നെങ്കിലും സ്വന്തം നാട്ടിലേക്ക് തിരിച്ചു ചെല്ലാന്‍ പറ്റും എന്ന പ്രതീക്ഷയാണത്രേ . ഇങ്ങിനെ സ്വയം പിന്‍വാങ്ങിയവരും പറിച്ചു മാറ്റപ്പെട്ടവരുമായി കുറെ ആളുകള്‍. . അവരുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്ന ഒന്നായി ആ ഭാഗവും മികച്ചു നില്‍ക്കുന്നു.
പ്രവാസികള്‍ . നാട്ടില്‍ വിരുന്നുകാരാവുന്നവരുടെ നൊമ്പരങ്ങള്‍.. .. വഴി മുടക്കപ്പെട്ട ജീവിതങ്ങള്‍, പ്രയാസങ്ങള്‍ . "വറ്റ് മുളപ്പിച്ചവരുടെ വിരുന്നുകാലങ്ങള്‍ എന്നാ അവസാനത്തെ അദ്ധ്യായം വായിച്ചു കഴിയുമ്പോള്‍ ഒരു നെടുവീര്‍പ്പ് ബാക്കിയാവും. എയര്‍പോര്‍ട്ടില്‍ കാത്തു നില്‍ക്കുന്നവരെ ചിത്രകാരന്മാര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ അവരുടെ മുഖഭാവങ്ങളില്‍ നിന്ന് മറ്റൊരു മൈക്കല്‍ ആഞ്ചലൊയെ വരക്കമായിരുന്നു എന്ന് പറയുന്നത് എത്ര സത്യമാണ്. അവസാന വരികളില്‍ ഈ അധ്യായത്തിന്‍റെ ആത്മസത്ത മുഴുവനുണ്ട്....... ,
"എല്ലാ സീറ്റുകളും നിറഞ്ഞു കവിഞ്ഞു. വിമാനത്തില്‍ ഒറ്റക്കാണെന്ന് തോന്നി.
എയര്‍ ഹോസ്റ്റസ് അനൌണ്‍സ് ചെയ്തു .
ഹം ജിദ്ദ ജായേംഗെ .
റണ്‍ വേ നനഞ്ഞു കിടന്നു . ആ നനവിലേക്ക് ഒരുപിടി വിത്തെറിയാന്‍ മോഹിച്ചു".
ഒരു പെരുമഴ ചോര്‍ന്നു. ഒരു കുത്തൊഴുക്ക് പോലെ വായിച്ചു തീര്‍ത്തു "മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്ന യാത്രാ വിവരണം. ഒന്നെനിക്ക് പറഞ്ഞേ പറ്റൂ. ഒരു പക്ഷെ ഈ പറഞ്ഞതൊന്നും ആ പുസ്തകം നല്‍കിയ അനുഭൂതിയോട് നീതി പുലര്‍ത്തുന്ന വരികള്‍ ആവില്ല. അങ്ങിനെ ആവണമെങ്കില്‍ അത് അതുപോലെ പകര്‍ത്തി എഴുതുകയേ നിവൃത്തിയുള്ളൂ. എനിക്കുറപ്പുണ്ട് , വായനയെ ഒരു ആവേശമാക്കി സ്വീകരിച്ചവരുടെ ഇടയിലേക്ക് നവ്യമായ ഒരനുഭൂതി ഒരുക്കാന്‍ ഈ രചനക്ക് പറ്റും എന്നതില്‍.,. യാത്രയില്‍ കാണുന്ന ഇലയിലും കല്ലിലും മണ്ണിലും കഥകള്‍ കാണുന്ന സൂക്ഷ്മദൃഷ്ടിയായ ഒരെഴുത്തുകാരന്‍റെ അനുഭവ സാക്ഷ്യങ്ങള്‍ ആണിത് . ഇവിടെ സമ്മേളിക്കുന്ന ഓര്‍മ്മകളും അനുഭവങ്ങളും അത് പറയുന്ന ശൈലിയുടെ മനോഹാരിത കൊണ്ട് തന്നെ നിങ്ങളെ ആവേശഭരിതരാക്കും. നേരത്തെ പറഞ്ഞു വെച്ച, വായനയില്‍ നമ്മള്‍ തേടുന്ന പുതുമ എന്നൊന്നുണ്ടെങ്കില്‍ "മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്ന രചന നല്‍കുന്നതും അതാണ്... . ..
മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ
വി. മുസഫര്‍ അഹമ്മദ്
മാതൃഭൂമി ബുക്സ്
Saturday, February 2, 2013
ഇവിടെ മരിച്ചു വീണവര്‍
എത്ര നേരം ഞാനിങ്ങനെ നോക്കിയിരുന്നിട്ടുണ്ടാവണം .. അറിയില്ല. ഒരു ചെറിയ സ്തൂപത്തില്‍ കൊത്തി വെച്ചിട്ടുണ്ട് ." The body of Tipu Sulthan was found here" . ഇതൊരു കെട്ടുകാഴ്ച്ചയായി നോക്കിപോവാന്‍ പറ്റുമായിരുന്നില്ല. കാരണം ചരിത്രത്തെ വികലമാക്കിയവര്‍ എന്തും പറയട്ടെ. ഭരിക്കുന്നവരുടെ പ്രീതിക്കും അക്കാദമികളില്‍ സ്ഥാനം കിട്ടാനും ചരിത്രത്തെ വളച്ചൊടിക്കുന്നവര്‍ പറയുന്നതും കാര്യമാക്കുന്നില്ല. ടിപ്പുസുല്‍ത്താന്‍ എനിക്ക് ദേശസ്നേഹിയാണ്. വെള്ളക്കാരോട് പൊരുതി വീരമൃത്യൂ വരിച്ച ഷഹീദാണ് . ചരിത്ര പാഠങ്ങളില്‍ നിന്നും മനസ്സില്‍ പതിഞ്ഞൊരു വീരപുരുഷനാണ് . അദ്ദേഹം മരിച്ചുവീണു എന്ന് പറയുന്ന സ്ഥലം. അവിടെ സ്വയം മറന്ന് നില്‍ക്കുമ്പോള്‍ അറിയാതെ മനസ്സിലൊരു നോവ് പടരുന്നുണ്ട്. അക്ഷരങ്ങളിലൂടെ
പറഞ്ഞു ഫലിപ്പികാന്‍ പറ്റാത്തൊരു വികാരവും നിറയുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് പിറകില്‍ സഞ്ചരിക്കുന്ന മനസ്സിനെ പറിച്ചെടുത്ത് വീണ്ടും മുന്നോട്ട് നടന്നാല്‍ അടച്ചു പൂട്ടിയ ഒരു തുരങ്കം കാണാം. ഇതുവഴി ആയിരുന്നത്രെ ടിപ്പു പള്ളിയിലേക്ക് പോയിരുന്നത്. സെക്യൂരിറ്റിക്കാര്‍ക്ക് നമ്മെ തടഞ്ഞു നിര്‍ത്താം. പക്ഷെ മനസ്സിനെ തടുക്കാന്‍ പറ്റില്ലല്ലോ. അത് തുരങ്കത്തിലേക്ക് ഇറങ്ങി. പിന്നെ ഞാന്‍ തന്നെ സുല്‍ത്താനായി. തലയില്‍ ഭംഗിയുള്ള ആ തലപ്പാവും ഒരു വീതി കുറഞ്ഞ കൊമ്പന്‍ മീശയും . എങ്ങും ഇരുട്ട് മാത്രം. വളഞ്ഞുപുളഞ്ഞു പോകുന്ന വഴികള്‍. . . ചെവിയോര്‍ത്തു . എവിടെയോ അപായത്തിന്‍റെ കാലൊച്ചകള്‍ കേള്‍ക്കുന്നോ..? ആരാവും. സ്വന്തം അണികളോ അതോ വെള്ളക്കാരോ..? കൈ പടവാളില്‍ മുറുകി. ഇല്ല . തോന്നിയതാണ്. നടന്ന് പള്ളിയില്‍ കയറി. ആ കാഴ്ച്ച കണ്ട് പുറത്തിറങ്ങിയപ്പോള്‍ വീണ്ടും ആ സ്തൂപം . അബോധമനസിലെ സുല്‍ത്താന്‍ കിരീടമഴിച്ച് വീണ്ടും ചരിത്ര വിദ്യാര്‍ഥിയായി. ഒരിക്കല്‍ കൂടെ തിരിഞ്ഞു നോക്കി . ചുറ്റും ഒറ്റുക്കാര്‍ അട്ടഹസിക്കുന്നു. സുല്‍ത്താന്‍ പിടഞ്ഞുവീഴുന്നു. ഓരോ തവണ സഞ്ചാരികള്‍ ഇവിടെ എത്തുമ്പോഴും ടിപ്പുസുല്‍ത്താനും ആ ജീവിതവും അവരുടെ മനസ്സില്‍ പുനര്‍ജ്ജനിക്കുന്നു. അവര്‍ വിടപറയുമ്പോള്‍ വീണ്ടും സമാധിയാവുന്നു . നിശ്ചലമായി നിന്ന് ഒരു കഥ പറഞ്ഞുകൊണ്ട് ആ കല്ലിന്‍റെ സ്തൂപം ചരിത്രത്തിലേക്ക് തലയുയര്‍ത്തി നില്‍ക്കുന്നു. മൈസൂര്‍ മ്യൂസിയത്തിന്‍റെയോ കോട്ടയുടെയോ കൂറ്റന്‍ മരവാതില്‍ പരുക്കന്‍ ശബ്ദത്തോടെ തുറക്കുമ്പോള്‍ നമ്മള്‍ പ്രവേശിക്കുന്നത് വര്‍ത്തമാന കാലത്തിലേക്കല്ല . കാലങ്ങള്‍ പിറകിലേക്കാണ് . അവിടെ നമുക്ക് യുദ്ധങ്ങള്‍ കാണാം. കോട്ടകളുടെ നെടുവീര്‍പ്പുകള്‍ കേള്‍ക്കാം. വാഴ്ത്തപ്പെട്ടവരും വീഴ്ത്തപ്പെട്ടവരും അവരുടെ ചിരിയും ഗദ്ഗദവും കേള്‍ക്കാം .
മൈസൂരില്‍ നിന്നും വയനാട്ടിലേക്കുള്ള ദൂരമില്ല ടിപ്പു സുല്‍ത്താനില്‍ പഴശിരാജയിലേക്ക് . ഒരേ കാലഘട്ടത്തില്‍ ജീവിച്ചവര്‍.. . ചരിത്ര പുസ്തകങ്ങളില്‍ അടുത്തടുത്ത പേജുകളില്‍ മുഖം തിരിഞ്ഞിരിക്കുന്നവര്‍. . വയനാടന്‍ ചുരമിറങ്ങി സുല്‍ത്താന്‍റെ കുതിരപട്ടാളം ഇവിടെ വന്നിട്ടുണ്ട്. ചുരം കയറി ഞാന്‍ വന്നു നില്‍ക്കുന്നത് ആ കാഞ്ഞിരമരത്തിന്‍റെ ചുവട്ടിലാണ്. ഇന്ന് മരത്തിന്‍റെ കുറ്റി മാത്രമേയുള്ളൂ. ചുറ്റും കാടുമില്ല . പക്ഷെ ഒരുകാലത്ത് ഇതൊരു കാടായിരുന്നു. ഈ കാഞ്ഞിര മരത്തിന്‍റെ ചുവട്ടിലാണ് പഴശി രാജയെന്ന പോരാളി സ്വയം സമര്‍പ്പിച്ചത്. ഇതില്‍ രണ്ട് അഭിപ്രായം ഉണ്ടെന്നത് മറക്കുന്നില്ല. അദ്ദേഹം ആത്മഹത്യ ചെയ്തു എന്നും വെടിയേറ്റ് വീണും എന്നും കേള്‍ക്കുന്നു. കാഞ്ഞിരമരത്തിന്‍റെ കയ്പ്പ് ഇവിടെ അറിയുന്നത് ആ പോരാളിയുടെ മരണമായാണ്. പഴശി രാജയുടെ മരണത്തിന് അരങ്ങും സാക്ഷിയും ആയി എന്നതിന് ശേഷമായിരിക്കുമോ കാഞ്ഞിരമരത്തിന്‍റെ ഇലകള്‍ക്ക് കയ്പ്പുരസം വന്നത്. പക്ഷെ ഇവിടെ ഒരു കാര്യം സാന്ദര്‍ഭികമായി പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. വീര പുരുഷന്മാര്‍ സിനിമയിലൂടെ പുനര്‍ജ്ജനിക്കുമ്പോള്‍ ചില ചരിത്രങ്ങള്‍ക്ക് വൈകല്യം സംഭവിക്കുന്നു. മനസ്സില്‍ പതിഞ്ഞ അവരുടെ മുഖം മാറി പകരം താരങ്ങള്‍ ആവുന്നു. പഴശി രാജയ്ക്ക് അങ്ങിനെ മമ്മൂട്ടിയുടെ മുഖം വരുന്നു. ബോധമനസ്സ് അത് മനസ്സിലാക്കുമ്പോഴും അബോധമനസ്സിന് അത് സാധ്യമാകുന്നില്ല. പഴശിയെ ഓര്‍ക്കുമ്പോള്‍ മമ്മൂട്ടിയും ഉമര്‍ മുഖ്താറിന് ആന്‍റണി ക്വിന്നും അലക്സാണ്ടറിന് കോളിന്‍ ഫാറെലിന്‍റെ മുഖവും വന്നു ചേരുന്നത് പ്രയാസം തന്നെ. ഇനി അറബി കടലിലൂടെ പായകപ്പലിന്‍റെ മുകളില്‍ വാളും ഊരിപ്പിടിച്ച് നെഞ്ചും വിരിച്ച് നീങ്ങുന്ന കുഞ്ഞാലി മരക്കാരിന് നമ്മള്‍ കേള്‍ക്കുകയും വായിക്കുക യും ചെയ്യുമ്പോള്‍ അറിയാതെ മനസ്സില്‍ പതിഞ്ഞ ഒരു രൂപമുണ്ട്. അതും ഇനി നഷ്ടപ്പെടുമോ..? മമ്മൂട്ടിയിലൂടെ അതും ഒരു വേഷപകര്‍ച്ചക്ക് ഒരുങ്ങുന്നു എന്ന് വായിക്കാന്‍ പറ്റി . പേടിക്കേണ്ട... മുഖം കടം കൊടുത്താലും കര്‍മ്മം , അത് എഴുത്തുക്കാര്‍ വിളക്കി ചേര്‍ക്കുന്ന വാക്കുകള്‍ അല്ല കാലം സാക്ഷ്യപ്പെടുത്തിയ ചരിത്രമാണ് എന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് ഏത് മുഖത്തില്‍ നിങ്ങള്‍ പുനര്‍ജ്ജനിച്ചാലും
അതുള്‍ക്കൊള്ളാന്‍ ഞങ്ങള്‍ പഠിച്ചോളാം .
ചുറ്റും മലനിരകള്‍.. ... ., മരുഭൂമി . ഇടയിലൂടെ നീണ്ടുപോകുന്ന മദീന ഹൈവേ. വാഹനത്തിന്‍റെ വേഗത്തിനൊപ്പം പിന്നോട്ട് നീങ്ങുന്ന മലനിരകള്‍. വെറും വഴിയോര കാഴ്ചയല്ല. ചരിത്രമാണ്. ഇസ്ലാം മതത്തിന്‍റെ രൂപീകരണം മുതല്‍ അതിന്‍റെ വളര്‍ച്ചയില്‍ എല്ലാം എഴുതപ്പെട്ട മലനിരകള്‍ ഉണ്ട്. അതുപോലൊരു മലയോരത്തേക്കാണ് ഈ യാത്രയും. അതൊരു യുദ്ധഭൂമിയാണ് . ഉഹദ്. ചരിത്ര പ്രസിദ്ധമായ ഉഹദ് യുദ്ധം നടന്ന ഭൂമി. ചുറ്റും മറച്ച ഇരുമ്പ് കമ്പിയില്‍ പിടിച്ചു നിന്നു. ഇവിടെ ഉറങ്ങുന്ന ഷഹീദുകളുടെ ഖബറുകള്‍ നോക്കി ഒരു നിമിഷം കണ്ണടച്ചു . ഉഹദ് മലനിരകളെ തഴുകി വന്ന കാറ്റ് എന്നെയും കൊണ്ട് മദ്രസയിലെ ബെഞ്ചില്‍ ചെന്നിരുന്നു. അലസനായ ഞാന്‍ പോലും ശ്രദ്ധിക്കുന്ന യുദ്ധ കഥകളിലേക്ക് പേജുകള്‍ മറിച്ച് അബു മുസ്ലിയാര്‍ ഉഹദ് യുദ്ധ ചരിത്രം പറഞ്ഞു. പ്രവാചകന്‍റെ വാക്കിനെ ധിക്കരിച്ചപ്പോള്‍ കൈവിട്ട വിജയം. പൊരുതി വീണവര്‍. ., കണ്ണ് തുറന്നു. ആ മണ്ണാണിത്.അവരുരങ്ങുന്ന സ്ഥലം. .മനസ്സിലേക്കോടിയെത്തുന്ന വികാരങ്ങള്‍ എന്തൊക്കെയാണ്.? അന്തരീക്ഷത്തില്‍ ഉയര്‍ന്നു പൊങ്ങുന്ന വാളിന്‍റെ ശീല്‍ക്കാരം. തക്ബീര്‍ ധ്വനികള്‍ . പൊടിപടലങ്ങള്‍, മലഞ്ചെരിവുകളിലൂടെ പൊടി പറത്തി പോരാളികള്‍ വരുന്നുണ്ടോ..? മുകളിലേക്ക് നോക്കി. ഉഹദ് മലനിരകള്‍ തലകുനിച്ച് ശാന്തമായി ഉറങ്ങുന്നു. താഴെ ആ വീര യോദ്ധാക്കളും. സലാം പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോള്‍ ഒന്ന് കരയണം എന്ന് തോന്നി. ആ മലനിരകളെ ചുറ്റി യുദ്ധഭൂമിയെയും തൊട്ട് ഒരു കാറ്റ് എന്നെ വലയം ചെയ്തു. ഈ അനുഭവത്തിന് മേലെ അതൊരു കണ്ണീര്‍മഴയായി പെയ്തു.
( ചിത്രങ്ങള്‍ .. ഗൂഗിള്‍ )
Subscribe to:
Posts (Atom)