Friday, September 21, 2012

ഷഹാനിയയിലെ നിലാവ്




വെള്ളിയാഴ്ചകളില്‍ നിന്നും മറ്റൊരു വെള്ളിയാഴ്ച്ചകളിലെക്കുള്ള ദൂരം വളരെ കുറയുന്നു. ഇന്നലെ തന്നെയല്ലേ ജുമാ കഴിഞ്ഞ് ഒരു ബിരിയാണിയും കഴിച്ച് ഇങ്ങിനെ കിടന്നത്. ഒരുതരം യാന്ത്രികമായ ഒഴുക്ക്. പുതിയ സാഹചര്യവുമായി ഇണങ്ങിചേരാന്‍
മനസ്സ് ഇത് വേറെ തയ്യാറായിട്ടില്ലല്ലോ . ഇനിയും ഇങ്ങിനെ കിടന്നാല്‍ ചിന്തകള്‍ കാടുകയറി വട്ടു പിടിക്കും. ഇറങ്ങി നടന്നു. ഫ്ലാറ്റിന്‍റെ മുന്നിലെ ചെറിയ മൈതാനത്ത് എത്ര പ്രാവിന്‍ കൂട്ടങ്ങളാണ്. വെളുത്തതും തവിട്ടു നിറത്തിലും കുറെയെണ്ണം. അവര്‍ തമ്മില്‍ തൊലിനിറത്തിന്‍റെ പേരില്‍ വഴക്കൊന്നും ഇല്ല. എല്ലാരും നല്ല സന്തോഷത്തില്‍ ആണ്. തൊട്ടപ്പുറത്തെ സൂക്കിലെ ഒരു കാവല്‍കാരന്‍ ആണ് ഇവരുടെ അന്നദാതാവ്. പ്ലാസ്റ്റിക്ക് കവറില്‍ നിന്നും വാരി അയാള്‍ എറിഞ്ഞു കൊടുക്കുന്ന ഗോതമ്പ് മണികള്‍ അവ കൊത്തിപെറുക്കുന്നത് കാണാന്‍ നല്ല കൌതുകമാണ്‌. . .. പിന്നെ എല്ലാവരും കൂടി ഒന്നിച്ചു പറന്നുയരും. അതിരുകളില്ലാത്ത അവരുടെ ആകാശത്ത് ചുറ്റിനടക്കും. വാനവും ഭൂമിയും അവര്‍ക്ക് സ്വന്തമാണല്ലോ. ബംഗാളിയായ കാവല്‍ക്കാരന്‍ അസീസിന്‍റെ കയ്യില്‍ നിന്നും ഗോതമ്പ് മണികള്‍ വാങ്ങി ഞാനും വീശിയെറിഞ്ഞു മൈതാനത്തേക്ക്‌.. പതുക്കെ പറന്നിറങ്ങി കുണുങ്ങി കുണുങ്ങി നടന്നു വന്ന് അവ കൊത്തി പെറുക്കുന്നതും നോക്കി ഞാനിരുന്നു. സുന്ദരികളും സുന്ദരന്മാരും.




കര്‍ട്ടന്‍ നീക്കിയാല്‍ പബ്ലിക് ബസ് സ്റ്റേഷന്‍ കാണാം താഴെ. തിരക്കിയും തിരക്കില്ലാതെയും പായുന്ന മനുഷ്യര്‍. വിത്യസ്തമായ മുഖഭാവം. ഓരോലക്ഷ്യത്തിലേക്ക് നീങ്ങുന്നവര്‍. , പക്ഷെ ആത്യന്തികമായി ജീവിതം എന്ന ലക്ഷ്യം തന്നെ. ഒരു ചെറിയ ലോകം തന്നെയാണ് ഇവിടെ. എനിക്ക് നോക്കിയാല്‍ കുറെ രാജ്യക്കാരെ കാണാം. ഇന്ത്യക്കാരും പാകിസ്ഥാനികളും ഫിലിപ്പിനോകളും അഫ്രിക്കക്കാരും എല്ലാമുണ്ട്. രൂപത്തില്‍ അവരെല്ലാം വിത്യസ്തമാണ്. പക്ഷെ മുഖത്തെ വികാരങ്ങള്‍ക്ക് അതില്ല താനും. ഒരു ബസ് വന്ന് നില്‍ക്കുമ്പോള്‍ ഞാനാദ്യം എന്ന് കരുതി ഓടുന്നവര്‍.., ചിലര്‍ വഴിമാറി കൊടുക്കുന്നു, ജയിക്കുന്നവര്‍, തോല്‍ക്കുന്നവര്‍, തോറ്റു കൊടുക്കുന്നവര്‍ . ഒരു സീറ്റിനു വേണ്ടിയുള്ള ഓട്ടം കാണിക്കുന്നത് ജീവിത ദര്‍ശനത്തെ തന്നെ. പള്ളി മിനാരത്തിന്‍റെ മുകളില്‍ വന്ന് നില്‍ക്കുന്നു സൂര്യന്‍. .. ഒരു പകല്‍ കൂടി അസ്തമിക്കുകയാണ്.




അറബ് നാട്ടിലെ എല്ലാ കടലോരത്തിനും ഒരേ സ്വഭാവമാണ്. ഇവിടെ വീശുന്ന കാറ്റിന് നമ്മെ ആശ്വസിപ്പിക്കുന്ന ഒരു തരം മാന്ത്രികതയുണ്ട്. ദുബായ് അബ്രയിലും , ഷാര്‍ജ കോര്‍ണിഷിലും ബഹ്റൈനിലെ സെല്ലാക്കിലും ഒക്കെ അനുഭവിച്ച അതേ സുഖം. ഇന്നിപ്പോള്‍ ഇവിടെ ദോഹ കോര്‍ണിഷിലും. ചെറുതായി ഇളകുന്ന തിരകള്‍ക്കൊപ്പം അലിഞ്ഞു പോകുന്നത് കുഞ്ഞു കുഞ്ഞു വിഷമങ്ങള്‍ ആണ്. ഗൃഹാതുരത്വത്തെ ഏറ്റവും നന്നായി ഓര്‍ക്കാനും അത് അതേ പോലെ ഉരുക്കിക്കളയാനും ഇതിനേക്കാള്‍ നല്ല സ്ഥലമില്ല. വര്‍ണ്ണ വെളിച്ചം വിതറി കുറെ ജലനൗകകള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു.




"അര മണിക്കൂറിന് മുപ്പത് റിയാല്‍. ... വാ ഒന്ന് കറങ്ങി വരാം ". കൂടെയുള്ളവര്‍ പോയി ഒരു ബോട്ടും ഏര്‍പ്പാടാക്കി വന്നു. കാതടപ്പിക്കുന്ന ഇംഗ്ലിഷ് സംഗീതം. ഓഫ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ അവന്‍ ഒരു അടിപൊളി ഹിന്ദി പാട്ടിലേക്ക് മാറി. ഒരു പക്ഷെ അവനു കിട്ടുന്ന കസ്റ്റമേഴ്സ് ഇതൊക്കെയാവും ഇഷ്ടപ്പെടുക."പക്ഷെ എന്‍റെ ബംഗാളി സ്രാങ്കെ,ഞാനിരിക്കുന്നത് നിന്‍റെയീ ലോകത്തൊന്നും അല്ല ട്ടോ. എണ്ണയിട്ടു മിനുക്കിയ നല്ല നാടന്‍ തോണിയില്‍ ആണ്. അതൊഴുകുന്നത് ഈ കടലിലൂടെയല്ല..ഞങ്ങളുടെ ചാലിയാറിലൂടെയാണ്. കേള്‍ക്കുന്നത് നിന്‍റെയീ പേടിപ്പെടുത്തുന്ന ഫ്യൂഷന്‍ സംഗീതമല്ല, ഹൃദയത്തില്‍ ലഹരി പടര്‍ത്തുന്നൊരു മാപ്പിളപ്പാട്ടിന്‍റെ ഈണമാണ്. ഈ രണ്ടുക്കരയിലും കാണുന്നത് വന്‍ കെട്ടിടങ്ങള്‍ ആണ്. പക്ഷെ എന്‍റെ മനസ്സില്‍ അതെല്ലാം തെങ്ങും പ്ലാവും ഗുല്‍മോഹറും തുടങ്ങി കുറെ മരങ്ങളാണ്. അവിടത്തെ നിലാവിന് പകരം വെക്കാനാവുമോ ഈ കൃത്രിമ വെളിച്ചത്തിന്. ഇല്ല. എന്നാലും സുഹൃത്തേ.. ഈ യാത്ര തന്നെയാണ് എന്നെ ആ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയത്. അതിനെന്‍റെ നന്ദി അറിയിക്കുന്നു .




രാത്രി ഷഹാനിയയില്‍ എത്തി. ക്യാമല്‍ റേസ് നടക്കുന്ന സ്ഥലം. നാട്ടുക്കാരന്‍ കേസി ഈ ലോകത്തെ പരിചയപ്പെടുത്തി. ഒരു റേസിനുള്ള ഒരുക്കം മുതല്‍ ഒട്ടകങ്ങളുടെ പരിപാലനം വരെ. മില്ല്യന്‍ ഡോളറിന്‍റെ കളികള്‍. . . ഒരു റൂമില്‍ കുറെ സുഡാനികള്‍ ഇരുന്ന് കുബൂസും ഇറച്ചിക്കറിയും കഴിക്കുന്നു.റേസിനു വേണ്ടി ഒട്ടകങ്ങളെ പരിശീലിപ്പിക്കുന്നവര്‍ ആണിവര്‍. ഞാന്‍ പേര് ചോദിച്ചു. പാത്രത്തില്‍ നിന്നും കണ്ണെടുക്കാതെ അവര്‍ പേരുകള്‍ പറഞ്ഞു. ഓര്‍ക്കണം എന്ന് തോന്നിയില്ല എനിക്ക്. മറവിയാണ് ചിലപ്പോള്‍ നല്ലത്. എല്ലാം നിര്‍വികാരമായ മുഖങ്ങള്‍. . മാന്യമായ വേതനം ഇവര്‍ക്ക് കിട്ടുന്നു എന്ന് മനസ്സിലായി. സന്തോഷിക്കുന്ന ഒരു കുടുംബം ഉണ്ടല്ലോ എന്ന ചിന്തയെങ്കിലും വര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടാവനം. മുമ്പ് കുട്ടികള്‍ ആയിരുന്നു ഒട്ടകത്തിന്‍റെ ജോക്കി ആയി ഉണ്ടായിരുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം റോബോട്ടുകള്‍ ആ സ്ഥാനം ഏറ്റെടുത്തു. കൂനിമേല്‍ അതും വെച്ച് നടന്ന്‌ നീങ്ങുന്ന കുറെ ഒട്ടകങ്ങളെ കണ്ടു. പുറത്ത്‌ കൂട്ടില്‍ കുറെ ഒട്ടകങ്ങള്‍ ഉണ്ട്. സാധാരണ അവിടേക്ക് പുറത്തുള്ളവരെ കടത്തി വിടില്ല. കാരണം റേസില്‍ പങ്കെടുക്കുന്ന ഒട്ടകങ്ങള്‍ക്കു മറ്റ് ഒട്ടകത്തിന്‍റെ ഉടമകള്‍ ഭക്ഷണത്തില്‍ മായം കലര്‍ത്തി നല്‍കുമോ എന്ന ഭയമാണ്. പക്ഷെ ഞങ്ങള്‍ അടുത്ത് ചെന്നു. എന്ത് പാവമാണ് ഇവ. മുഖത്ത് തടവുമ്പോള്‍ നമ്മിലേക്ക്‌ കൂടുതല്‍ ചേരുന്നു. സ്നേഹം കൊതിക്കാത്തവര്‍ ആരാണുള്ളത്. അടുത്ത റെയ്സിന് നീ ഒന്നാമാതാവണം ട്ടോ എന്ന് പറഞ്ഞ് ഞാന്‍ മുറിയിലേക്ക് കയറി.


കേസിയും കൂട്ടരും നല്ല ബിരിയാണി ഉണ്ടാക്കി വെച്ചിട്ടുണ്ട്. "ഒട്ടകത്തിന്‍റെ ബിരിയാണി ആണ് ട്ടോ . തട്ടിക്കോ" . പ്ലേറ്റിലേക്ക് നീട്ടിയ കൈ ഞാന്‍ അറിയാതെ പിന്‍വലിച്ചു. കുറച്ച്‌ മുമ്പ് എന്‍റെ കവിളില്‍ ചേര്‍ന്നു നിന്നത് ഇതുപോലൊരു ഒട്ടകം തന്നെയല്ലേ. ഒരു പക്ഷെ നാളെ ഞാനിത് കഴിച്ചെന്നു വരും. പക്ഷെ ഈ നിമിഷം. അതെനിക്ക് പറ്റില്ല. ആദ്യമായി ഒരു ഭക്ഷണത്തിന്‍റെ മുന്നില്‍ നിന്നും ഞാന്‍ ഇറങ്ങി നടന്നു. ഷഹാനിയയിലെ നിലാവില്‍ കുറെ ഒട്ടകങ്ങള്‍ ചിരിക്കുന്നു. ഞാനും അവരോടൊപ്പം ചേര്‍ന്നു.

(ഖത്തറില്‍ വന്നിട്ട് മൂന്നു മാസമായി. എന്തെങ്കിലും ഒന്ന് പറഞ്ഞില്ലേല്‍ ഖത്തര്‍ പിണങ്ങിയാലോ )
ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും എടുത്തു

Saturday, September 1, 2012

ചരിത്രത്തിലേക്കുള്ള ചൂളംവിളികള്‍




വൈകിയെത്തിയ ജയന്തി ജനതയും സ്റ്റേഷന്‍ വിട്ടിരിക്കുന്നു. ഒരു പറ്റം ചെറുപ്പക്കാരുടെ ശബ്ദ കോലാഹലം കൊണ്ട് സജീവമായിരുന്ന സ്റ്റേഷന്‍ വീണ്ടും ജീവനറ്റുകിടന്നു. സ്വതന്ത്ര ദില്ലിയിലേക്കുള്ള പ്രയാണത്തില്‍ ഈ സ്റ്റേഷന്‍ ബലികൊടുത്ത രക്തസാക്ഷികളെക്കുറിച്ചുണ്ടോ ഈ യുവതലമുറ വല്ലതും അറിയുന്നു..! കോരങ്ങത്ത് പള്ളിയില്‍ നിന്നും ഒഴുകി വന്ന ളുഹര്‍ ബാങ്കോലിയും ഒരു വിലാപഗാനം പോലെ നേര്‍ത്ത് നേര്‍ത്ത് അന്തരീക്ഷത്തില്‍ ലയിച്ചിരിക്കുന്നു. ആ പള്ളിപറമ്പില്‍ സുഖനിദ്ര കൊള്ളുന്ന അമ്പത്തിനാല് രക്ത സാക്ഷികള്‍ അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ റെയില്‍പാളത്തില്‍ നിന്നും ഒരു നുള്ള് വായുവിനു വേണ്ടി , ഒരു തുള്ളി ദാഹജലത്തിനു വേണ്ടി നടത്തിയ വനരോദനം പോലെ , അവസാനം സ്വന്തം സഹോദരന്‍റെ മൂത്രം കുടിച്ച്‌ രക്തം രുചിച്ച് മലം പുരണ്ട് മരിക്കേണ്ടി വന്ന രക്തസാക്ഷികളെ നിരനിരയായി കിടത്തിയതും ഈ പ്ലാറ്റ്ഫോമിലായിരുന്നല്ലോ. എല്ലാറ്റിനും സാക്ഷിനിന്ന തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഇന്നും ആ മരവിപ്പില്‍ നിന്നും മോചനം നേടിയിട്ടില്ല. ഞെട്ടലില്‍ നിന്നും ഉണര്‍ന്നിട്ടില്ല.
അബ്ദു ചെറുവാടി (വാഗണ്‍ ട്രാജഡി സ്മരണിക )

പെരുമഴ പെയ്യുന്നൊരു രാവില്‍ മണ്ണെണ്ണ വിളക്കിന്‍റെ ചെറുവെട്ടത്തിലിരുണ് ഉമ്മച്ചി ഒരു കഥ പറഞ്ഞ് തന്നു. വെള്ളക്കാരോട് പൊരുതി മരിച്ച ധീരയോദ്ധാക്കളുടെ കഥ. ചെറുവാടിയിലെ പള്ളിതൊടിയിലും പാടത്തും അവര്‍ വീറോടെ പൊരുതി വീണ കഥ. പട്ടാളക്കാരുടെ വെടിയൊച്ചയും ബൂട്ടിന്‍റെ ശബ്ദവും പേടിച്ച് ഉമ്മച്ചിയും വല്ല്യുപ്പയും ഉറങ്ങാതെ ഇരുന്ന രാവുകളെ പറ്റി. പള്ളിയില്‍ ഒളിച്ചവര്‍ക്ക് നേരെ വെടിയുതിര്‍ത്ത വെള്ളക്കാരും അതില്‍ മരിച്ചു വീണ ശഹീദുകളെയും പറ്റി . അവരെ മറവു ചെയ്തിരിക്കുന്നത് ചെറുവാടി പള്ളിയില്‍ ആണ്. അന്നത്തെ സംഭവങ്ങളെ ഉമ്മച്ചി വിവരിച്ചു തരുമ്പോള്‍ പേടിയും ആകാംക്ഷയും നിറഞ്ഞു വിടര്‍ന്ന കണ്ണുകളുമായി കഥ കേട്ടിരുന്ന ഞാനും വളര്‍ന്നു വലുതായി. എന്‍റെ ഗ്രാമത്തെ കുറിച്ചോര്‍ത്തു പുളകം കൊള്ളാന്‍ , അഭിമാനിക്കാന്‍ ആ കഥകളുടെ കൂടുതല്‍ താളുകള്‍ തേടി ഞാന്‍ നടന്നു . ലോഗന്‍റെ മലബാര്‍ മാന്വലില്‍ വരെ ചെറുവാടി എന്ന ഗ്രാമം കയറി. മലബാര്‍ കലാപത്തില്‍ വലിയൊരു സ്വാധീനമായി ഈ ഗ്രാമവും അന്നത്തെ ആള്‍ക്കാരും ഉണ്ടായിരുന്നു എന്നത് ചരിത്രം.

ഒരുപാട് താല്‍പര്യത്തോടെ വായിച്ചെടുത്ത മലബാര്‍ കലാപത്തിന്‍റെ കഥകള്‍ വല്ലാതെ ആവേശം കൊള്ളിച്ചിട്ടുണ്ട്. അതിനെ കുറിച്ചുള്ള ഒരു ചെറിയ സൂചനകളില്‍ നിന്നുപോലും വലിയൊരു ചിത്രം മനസ്സില്‍ കല്‍പ്പിച്ചെടുക്കാറുണ്ട്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ മനസ്സില്‍ ഇരമ്പി കയറുന്ന ചില വികാരങ്ങളുണ്ട്. കലാപത്തിന്‍റെ ഓര്‍മ്മകളില്‍ എന്നും വിറങ്ങലിച്ചു നിന്ന ഗ്രാമം. ഓര്‍മ്മകളും കാഴ്ചകളും സന്തോഷവും എല്ലാം പെറുക്കിക്കൂട്ടി ഒരു തീവണ്ടിയാത്ര ഇവിടെ എത്തുമ്പോള്‍ മനസ്സ് കുറെ കാലം പിറകിലേക്ക് വലിക്കും. കാരണം എനിക്കേറെ ഇഷ്ടപെട്ട തീവണ്ടിയാത്രയും ഈ റെയില്‍വേ സ്റ്റേഷനുമായി വല്ലാത്തൊരു ഹൃദയ ബന്ധമുണ്ട്. അതറിയണമെങ്കില്‍ ഈ പാളത്തിലൂടെ കാലങ്ങള്‍ പിറകിലോട്ട് ഓടണം. ഇന്നത്തെ ബോഗിക്ക് പകരം ഭീകര മുഖമുള്ള MSM 1711 LV എന്ന ബ്രിട്ടീഷ് കമ്പനി തീവണ്ടിയുടെ ബോഗിയില്‍ .

വീണ്ടും അതുവഴി ഒരു യാത്ര. കുതിച്ചു വന്ന്‌ ഒരു കിതപ്പോടെ ജനശതാബ്ദി എക്സ്പ്രസ് അതേ തിരൂര്‍ സ്റ്റേഷനില്‍ നിന്നപ്പോള്‍ അറിയാതെ ഒരു നെടുവീര്‍പ്പ് ഉയര്‍ന്നു. മഴവെള്ളം ഒലിച്ചിറങ്ങുന്ന വിന്‍ഡോ ഗ്ലാസ്സിലൂടെ പുറത്തേക്ക്‌ നോക്കുമ്പോള്‍ മനസ്സും തപ്തമാകുന്നു. ഇതുപോലൊരു ബോഗിയില്‍ അന്ന് കലാപത്തിന്‍റെ നാളുകളില്‍ പിടഞ്ഞു വീണവരുടെ ഓര്‍മ്മയില്‍ ഈ ബോഗിയും കരയുന്നതാവുമോ.. ജാലകത്തിലൂടെ ഒലിച്ചിറങ്ങുന്ന മഴ തുള്ളികള്‍..? ആ ഓര്‍മ്മയില്‍ ഇരിക്കുമ്പോള്‍ എനിക്കങ്ങിനെ തോന്നിപോകുന്നു.



എന്നും ഒരു വിരഹഗാനം പോലെയാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനും പരിസരവും തോന്നിക്കുക. ഓര്‍മ്മകളെ പിടിച്ച് വലിക്കുന്ന ഒരു വികാരം, ചരിത്രമായും പാഠമായും മാപ്പിള പാട്ടുകളായും സ്വാധീനിക്കപ്പെട്ട മലബാര്‍ കലാപത്തിന്‍റെ ദുരന്ത സ്മരണകള്‍ പേറുന്ന മണ്ണ്. ഇവിടത്തെ മരത്തിന്‍റെ ബെഞ്ചിലിരുന്ന് ഒരു നിമിഷം കണ്ണടച്ച് നോക്കൂ.. നമ്മളറിയാതെ മനസ്സ് പായും വര്‍ഷങ്ങള്‍ പിറകിലോട്ട്. ചെവികളില്‍ മുഴങ്ങി കേള്‍ക്കുക പട്ടാള ബൂട്ടുകളുടെ ശബ്ദം മാത്രമല്ല പിച്ചി ചീന്തപ്പെട്ട യൌവനങ്ങളുടെയും നിരാവലംബരമായ വൃദ്ധ ജനങ്ങളുടെയും നിലവിളി കൂടിയാണ്. മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഏതെങ്കിലും ഒരു തീവണ്ടിയെ നോക്കുമ്പോള്‍ ആ പഴയ MSM 1711 LV എന്ന ബോഗി ഓര്‍മ്മ വരും. അതിനകത്തായിരുന്നു വെള്ളവും വായുവും കിട്ടാതെ കുറെ സഹോദരങ്ങള്‍ വെള്ളക്കാരുടെ ക്രൂരതകളുടെ ഇരകളായി പിടഞ്ഞു വീണത്‌. . മരിച്ചു വീഴുമ്പോഴും യൂണിയന്‍ ജാക്കിന്‍റെ പതനം അവര്‍ സ്വപ്നം കണ്ടിരിക്കണം. ആ ഓര്‍മ്മകള്‍ തന്നെയാണ് ഇന്നും തിരൂരിന്‍റെ ഏറ്റവും വലിയ വേദന. പക്ഷെ ഈ പൊരുതി വീണവര്‍ ഉറങ്ങുന ഈ മണ്ണിനോട് വേണ്ടത്ര പരിഗണന ഇപ്പോഴത്തെ ഭരണാധികാരികള്‍ നല്‍കിയിട്ടില്ല എന്നുതന്നെ പറയാം. സ്മാരകം എന്നുപറയാവുന്ന വാഗണ്‍ ട്രാജഡി മെമ്മോറിയല്‍ മുനിസിപ്പല്‍ ഹാള്‍ തികഞ്ഞ അവഗണനയില്‍ ആണെന്ന് എവിടെയോ വായിച്ചറിഞ്ഞു. മലബാര്‍ കലാപത്തിന്‍റെ തൊണ്ണൂറ്റിയൊന്നാം വാര്‍ഷികം കടന്നുവരുന്ന ഈ അവസരത്തില്‍ ആ പോരാട്ടത്തിന്‍റെ ഓര്‍മ്മകളില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റിയെങ്കില്‍ അതവരോടുള്ള ആദരവാകും.



മലബാര്‍ കലാപത്തിന്‍റെ കഥകള്‍ പറയുന്ന ഒത്തിരി ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട്. വൈകാരികമായി എന്തോ ആ ചരിത്രത്തോട് വല്ലാത്ത ഒരടുപ്പവും തോന്നിയിട്ടുണ്ട്. വാഗണ്‍ ദുരന്തത്തില്‍ നിന്നും ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ട് രക്ഷപ്പെട്ട കൊന്നോല അഹമ്മദ് ഹാജിയുമായി അഭിമുഖം നടത്തിയിരുന്നു ഉപ്പ. ബോഗിയുടെ ഇളകിയ ഒരാണിയുടെ ദ്വാരത്തിലൂടെ മൂക്ക് വെച്ച് ശ്വാസം മാറി മാറി വലിച്ചു ഹാജിയും സഹോദരനും രക്ഷപ്പെട്ടു. ബോഗിയുടെ വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ചയെ പറ്റി ഹാജി പറഞ്ഞത് " മത്തി വറ്റിച്ച പോലെ " എന്നാണ്. അത്രക്കും ഭയാനകമായിരുന്നു ആ കാഴ്ച്ച. ഇവിടിരിക്കുമ്പോള്‍ ഞാനിതൊക്കെ മനപൂര്‍വ്വം ഓര്‍ത്തു വിഷമിക്കാറുണ്ട്. ഒത്തിരി വായനക്കാരെ കണ്ണീരണിയിച്ച ആ അഭിമുഖം വന്നത് "വാഗണ്‍ ട്രാജഡി സ്മരണിക " യിലായിരുന്നു. ആ കഥ പറഞ്ഞ കൊന്നോല അഹമ്മദാജിയും അത് പകര്‍ത്തിയ ഉപ്പയും ഇന്ന് ജീവിച്ചിരിപ്പില്ല . ബെല്ലാരിയിലേക്ക് നാടുകടത്തപ്പെട്ട പ്രിയതമന് കൌമാരം കഴിയാത്ത ഭാര്യ എഴുതുന്ന കത്തിനെ പറ്റിയും അതിലെ വരികളും പറയുന്നുണ്ട് വാഗണ്‍ ട്രാജഡി സ്മരണികയില്‍. . . പുലിക്കോട്ടില്‍ ഹൈദര്‍ അതിന്‍റെ മാപ്പിള പാട്ട് രൂപം രചിച്ചിട്ടുണ്ട്. ഏതാനും സ്ത്രീ നാമങ്ങളും എന്നും പിന്നെ കുറെ നിലവാരം കുറഞ്ഞ പദങ്ങളും ചേര്‍ത്ത് വികലമാക്കപ്പെട്ട ഒരു ഗാനശാഖക്ക് മുന്നില്‍ ഹൃദയത്തെ തൊടുന്നൊരു നൊമ്പരമായി അതിലെ വരികള്‍ എന്നെ പൊള്ളിക്കുന്നുണ്ട്. എവിടെയോ എന്നെങ്കിലുമൊരിക്കല്‍ ആ ഗാനം മൂളി കേള്‍ക്കുന്നതിന് ഞാന്‍ ചെവിയോര്‍ക്കാറുണ്ട്.



പഴയ പാരമ്പര്യം വിട്ടുപോരാന്‍ ഇപ്പോഴും തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ തയ്യാറല്ല. അതൊക്കെ തന്നെയാവണം മലബാര്‍ കലാപത്തിന്‍റെ വേദനിക്കുന്ന ഓര്‍മ്മകള്‍ ഈ പരിസരത്തെ എപ്പോഴും ചുറ്റിപ്പറ്റി നില്‍ക്കാന്‍ കാരണം. പച്ചക്കൊടി വീശുന്നു. തീവണ്ടി പതുക്കെ ഇളകി തുടങ്ങി . സന്തോഷവും കളിചിരിയുമായി യാത്ര തുടരുമ്പോള്‍ , അന്ന് ഇതേ പാളങ്ങളില്‍ , ഇതുപോലൊരു ബോഗിയില്‍ സ്വതന്ത്ര ഭാരതം സ്വപ്നം കണ്ട് പിടഞ്ഞ വീണ രക്തസാക്ഷികളെ ഓര്‍ക്കുന്നവര്‍ എത്ര പേര്‍ കാണും ഈ വണ്ടിയില്‍..? ഉണ്ടാവാം ഇല്ലാതിരിക്കാം. പക്ഷെ ജീവന്‍ നല്‍കി അവര്‍ നേടി തന്ന സ്വാതന്ത്ര്യം നമ്മള്‍ ആഘോഷിക്കുന്നു. അവരെ മറക്കാം. പോരാടി നേടിയ സ്വാതന്ത്ര്യം പോലും ആഘോഷിക്കാന്‍ പറ്റാതെ ബെല്ലാരിയിലും മറ്റും ഉരുകി ജീവിച്ചു മരിച്ചവര്‍ എത്രയുണ്ട്. ദാമ്പത്യം
പൂത്തുലയാതെ വൈധവ്യത്തിലേക്ക് എടുത്തെറിയപ്പെട്ട എത്ര സഹോദരിമാരുണ്ട്. ഈ മണ്ണില്‍ അവരുടെ വിയര്‍പ്പും ചോരയും അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. വായുവില്‍ അവരുടെ ശ്വാസവും കരച്ചിലും മുഴങ്ങുന്നുണ്ട്. അവര്‍ കണ്ട സ്വപ്നത്തിന്‍റെ സാഫല്യം നമ്മളിലൂടെ കണ്ട് അവരുട ആത്മാവ് സന്തോഷിക്കുന്നുണ്ടാവണം. ചങ്ങല വലിച്ചു നിര്‍ത്തിയ പോലെ ആ ഓര്‍മ്മകള്‍ ഈ പരിസരത്തില്‍ തന്നെ എന്നെ പിടിച്ചുനിര്‍ത്തുന്നു. ഒരു സൈറനോടെ വേഗമെടുക്കാന്‍ ശ്രമിക്കുന്ന തീവണ്ടിക്കൊപ്പം അകലെ പള്ളിയില്‍ നിന്നും കേള്‍ക്കുന്ന ബാങ്കോലി നേര്‍ത്തു നേര്‍ത്തു വരുന്നു. ജാലകത്തിലൂടെ പുറത്തോട്ട് നോക്കുമ്പോള്‍ പെയ്യാന്‍ മടിച്ചുനിന്ന കാര്‍മേഘങ്ങള്‍ ആര്‍ത്തലച്ചു പെയ്യുന്നു. പ്രകൃതിയും കരയുകയാണ്.

(നന്ദി ജാബിര്‍..... മലബാരി , ഈ നല്ല ചിത്രങ്ങള്‍ അയച്ചു തന്നതിന്)
(ടൌണ്‍ ഹാള്‍ ഫോട്ടോ ..ഗൂഗിള്‍ )