Saturday, January 7, 2012

പ്രണയത്തിന്‍റെ സെഡാര്‍, സമാധാനത്തിന്‍റെ ഒലീവ് .



പ്രണയിക്കാത്തവരുണ്ടാകുമോ ..? ഈ ചോദ്യം തന്നെ ബാലിശമാണ്. ഞാനെപ്പോഴും കാല്‍പനിക പ്രണയത്തിന്റെ ലോകത്താണ്. ഇന്നലെ വീണ്ടും ഖലീല്‍ ജിബ്രാനെ വായനക്കെടുത്തു. "Broken Wings ". തീവ്ര പ്രണയത്തിന്റെ ഓരോ വരികള്‍ വായിക്കുമ്പോഴും എന്റെ മനസ്സില്‍ സെഡാര്‍ മരങ്ങള്‍ തെളിഞ്ഞു വന്നു. ലബനോണിന്റെ മണ്ണിന്റെ ഐശ്വര്യമായി വളരുന്ന ഈ ഭംഗിയുള്ള മരങ്ങള്‍ കാണണം എന്നത് എന്റെ ഭ്രാന്തമായൊരു അഭിനിവേശമാണ്. സല്‍മ കറാമി എന്ന തന്‍റെ പ്രണയിനിയോടൊന്നിച്ചുള്ള നിമിഷങ്ങള്‍ക്ക് തണലൊരുക്കി ഒരു സെഡാര്‍ മരം ഉണ്ടായിരിക്കണം ജിബ്രാന്റെ ജീവിതത്തിലും. ആ മരങ്ങളെ തൊട്ടും തലോടിയും ആയിരിക്കണം അദ്ദേഹം പ്രണയത്തിന്റെ മാന്ത്രിക ഭാവം വരച്ചിട്ട് വായനക്കാരെ വിസ്മയിപ്പിച്ചത്. "എല്ലാ യുവാക്കളുടെ ജീവിതത്തിലും ഒരു "സല്‍മ" യുണ്ട് ജീവിത വസന്തത്തില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട്‌ അവന്‍റെ ഏകാന്തതയെ ആഹ്ലാദ നിമിഷങ്ങളാക്കി മാറ്റുന്ന , നിശ്ശബ്ദ രാത്രികളെ സംഗീതത്താല്‍ നിറക്കുന്ന ഒരുവള്‍", എന്ന് ജിബ്രാന്‍ പറഞ്ഞത് പോലെ , അദ്ദേഹം സൃഷ്‌ടിച്ച പ്രണയ ലോകത്തെ കടമെടുത്ത് എന്റെ മനസ്സിലും തീര്‍ക്കണം മറ്റൊരു പ്രണയലോകം.



പക്ഷെ പൈന്‍മരക്കാടുകള്‍ക്കരികില്‍ സൈപ്രസ് മരങ്ങള്‍ ചുറ്റപ്പെട്ട സ്ഥലത്താണ് ജിബ്രാന്റെ സല്‍മ ഉറങ്ങുന്നത്. അതൊരു സെഡാര്‍ മരങ്ങള്‍ നിറഞ്ഞ ഭൂമിയിലാകാത്തത് എത്ര നന്നായി. അല്ലെങ്കില്‍ എന്‍റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന സെഡാര്‍ മരങ്ങള്‍ക്ക് മറ്റൊരു മുഖമായേനെ. ദുഃഖത്തിന്റെയോ വിരഹത്തിന്റെയോ അടയാളം പോലെ. പക്ഷെ നിരവധി നോവലുകളിലും മറ്റും വായിച്ചറിഞ്ഞ് ഞാന്‍ കാണാന്‍ കൊതിക്കുന്ന പൈന്‍ മരങ്ങളും സൈപ്രസ് മരങ്ങളും കാണുമ്പോള്‍ എന്‍റെ മനസ്സില്‍ കടന്ന് വരുന്നത് ജിബ്രാനും സല്‍മയും അവരുടെ നഷ്ടപ്രണയവും ആയിരിക്കും.
ലബനോണിന്റെ പതാകയിലെ ചിഹ്നത്തിനുമപ്പുറം മറ്റൊരു ചരിത്രത്തിലും സെഡാര്‍ എന്ന പേര് കയറിപ്പറ്റി. പ്രധാനമന്ത്രി രഫിഖ് ഹരീരിയുടെ കൊലപാതകവും അതോടൊപ്പം സിറിയന്‍ അധിനിവേശവും നിര്‍ത്താന്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ "സെഡാര്‍ റവല്യൂഷന്‍ "എന്ന പേരില്‍ ചരിത്രത്തില്‍ കുടിയേറി. പക്ഷെ എന്റെ മനസ്സില്‍ ഖലീല്‍ ജിബ്രാനും പിന്നെ പ്രണയവും പൂക്കുന്ന ലബനോന്‍ താഴ്വരകളുടെ രൂപവുമാണ് സെഡാര്‍ മരങ്ങള്‍ക്ക്.



യൂക്കാലിപ്സ് മരങ്ങളുടെ മണത്തെ ഞാനേറെ ഇഷ്ടപ്പെട്ടുപ്പോയി. ഊട്ടിയാത്രകളിലെ കാട്ടുവഴികളില്‍ തൊലിയുരിഞ്ഞ് നില്‍ക്കുന്ന യൂക്കാലിപ്സ് മരങ്ങള്‍ക്കിടയിലൂടെ ഔഷദക്കാറ്റും കൊണ്ട് സഞ്ചരിക്കുമ്പോള്‍ കിട്ടുന്ന ഒരനുഭൂതിയുണ്ട്. ഇതുവഴിപോകുമ്പോള്‍ വാഹനം നിര്‍ത്തി കുറെ സമയം ചിലവഴിക്കാറുണ്ട് ഞങ്ങള്‍. യൂക്കാലിപ്സ് മരങ്ങളെ കടന്ന് കടന്ന് കുറെ മുന്നോട്ട് പോകും തോറും അന്തരീക്ഷം കൂടുതല്‍ ഇരുളും. കൂടേ അകത്തെ ഭയവും. പലപ്പോഴും തോന്നാറുണ്ട് വന്യമായ കാടിന്റെ ഉള്ളിലേക്ക് കൂടുതല്‍ ഇറങ്ങി ചെന്നാലോ എന്ന്. ഒരു തരം ഭ്രാന്തമായ അഭിനിവേശം. സത്യത്തില്‍ ഈ വഴി വരുന്നത് തന്നെ ഈ മരങ്ങളുടെ ഭംഗിയും ഈ സുഗന്ധവും എല്ലാം കൂടി ചേര്‍ന്ന അന്തരീക്ഷം ആസ്വദിക്കാനാണ് എന്ന് പറഞ്ഞാലും തെറ്റില്ല.



മിത്തുകള്‍ ഏറെ സ്വാധീനിച്ച ഒരു സംസ്കാരമാണ് നമ്മുടേത്‌. നിത്യ ജീവിതത്തില്‍ അതൊരു സ്വാധീനമായോ ദുസ്വാധീനമായോ നിറഞ്ഞു നില്‍ക്കുന്നു നമ്മളറിയാതെ തന്നെ. വയനാട് വഴി പോകുന്നവര്‍ ഈ ആല്‍മരവും ഇതിനു പിന്നിലെ ഐതിഹ്യവും ശ്രദ്ധിക്കാതെ പോകില്ല. ബ്രിട്ടീഷ്കാര്‍ക്ക് ചുരത്തിന് വഴി കാണിക്കുകയും അതേ കാരണങ്ങള്‍ കൊണ്ട് വധിക്കപ്പെടുകയും ചെയ്ത ആദിവാസിയുടെ ആത്മാവ് ഈ മരത്തിലാണ് തളച്ചിടപ്പെട്ടത് എന്നാണ് ഐതിഹ്യം. വഴികാണിച്ചു കൊടുത്തു എന്നതും കൊല്ലപ്പെട്ടു എന്നതും വിശ്വാസയോഗ്യമാണെങ്കില്‍ പോലും ഉപദ്രവകാരിയായി മാറിയ ആ ആത്മാവിനെ ഇവിടെ തളക്കപ്പെടുകയും, അതിനു ശേഷമാണ് ഇത് വഴിയുള്ള യാത്രകളിലെ അനിഷ്ടങ്ങള്‍ സാധ്യമായത് എന്ന് പറയുന്നതിലെ ശരിയേയും തെറ്റിനേയും ഞാനിപ്പോള്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ ഈ മരവും ഇതിനെ ചുറ്റിപ്പറ്റിയുള്ള കഥയും നമ്മള്‍ ഇഷ്ടപ്പെടും. ആ ആദിവാസിയെ ഓര്‍ത്തു വേദനിച്ചെന്നും വരും. ഇതുവഴി പോകുമ്പോഴും തിരിച്ചു വരുമ്പോഴും എന്നും ഒരേ താല്പര്യത്തോടെ ശ്രദ്ധിക്കാറുണ്ട് ഈ ആല്‍മരം.



ഒറ്റപ്പെട്ട മരുഭൂമിയില്‍ നിറഞ്ഞ പച്ചപ്പോടെ ഒരു മരം. മറ്റൊരു ആകര്‍ഷണവും ഇതിനില്ല. എന്നിട്ടും എന്തുകൊണ്ടാവും ഇത്രധികം സന്ദര്‍ശകര്‍ ഇവിടെ എത്തിപ്പെടുന്നത്..? "ട്രീ ഓഫ് ലൈഫ് " എന്ന ഓമനപ്പേരില്‍ നാല് നൂറ്റാണ്ടിന്റെ നിറവുമായി ഇന്നും പച്ചപ്പോടെ ഇതുണ്ട്, ബഹ്‌റൈന്‍ എന്ന കൊച്ചു ദ്വീപിന്റെ വലിയൊരു ആകര്‍ഷണമായി. സാധാരണ മരുച്ചെടികളില്‍ നിന്നും വ്യത്യസ്തമായി എന്ത് പ്രതിഭാസമാണ് ഇതിന്റെ നിലനില്‍പ്പിന്റെ രഹസ്യം..? പല ദീപുകളായി ഭിന്നിച്ചു നിന്ന ഒരു സംസ്കാരത്തെ ഒന്നാക്കുകയും ഇന്ന് കാണുന്ന ബഹ്റൈന്റെ മാറിയ മുഖത്തിന്‌ പിന്നിലെ ചാലക ശക്തിയായി നിലകൊള്ളുകയും ചെയ്ത രാജാക്കന്മാരുടെ സമര്‍പ്പണത്തിന്റെ അടയാളമോ..അതോ അവരോടു ചേര്‍ന്ന് നിന്ന് രാജ്യ നിര്‍മ്മിതിയില്‍ പ്രവര്‍ത്തിച്ച പ്രജകളുടെ വിയര്‍പ്പോ..? എന്തായിരിക്കും ഇതിന്‌ ജീവജലമായി കാണുക...? ഏതായാലും ഇന്നും തുടരുന്ന, ഞാനടക്കമുള്ള പ്രവാസികളുടെ വിയര്‍പ്പും ഈ അത്ഭുത വൃക്ഷത്തിന്റെ അതിജീവനത്തിന് വളമായി എന്ന് പറയാന്‍ മടിക്കേണ്ടതില്ല. അങ്ങിനെ പറയാതെ പോയാല്‍ പ്രവാസി എന്ന വിളിപ്പേരില്‍ നിരവധി ദേശങ്ങളില്‍ നിന്നും വന്ന് ഇവിടെ വിയര്‍പ്പൊഴുക്കുന്നവരോട് ചെയ്യുന്ന അനീതിയാകും.



ബ്രിട്ടീഷ് ഭരണക്കാലത്ത് മലബാര്‍ കലക്ടര്‍ ആയിരുന്നു കനോലി സായിപ്പിനോട് ഏതെങ്കിലും രീതിയില്‍ ഒരിഷ്ടം തോന്നുന്നുവെങ്കില്‍ അത് നിലമ്പൂര്‍ കാടുകളില്‍ നിറഞ്ഞു നില്‍ക്കുന്ന തേക്കുകള്‍ കാണുമ്പോഴാവാണം. ലോകത്തെ തന്നെ ആദ്യത്തെ തേക്ക് കൃഷി എന്ന് പറയുന്നത് ഇവിടെ തുടങ്ങിയതാണ്‌. നിരയൊത്ത് വളര്‍ന്നു നില്‍ക്കുന്ന തേക്ക് മരങ്ങള്‍ കാണുന്നത് നല്ല ഭംഗിയാണ്. കൃത്രിമ വനങ്ങള്‍ എങ്കിലും കോടികള്‍ വിളയുന്ന ഇവിടം കാണേണ്ടത് തന്നെ. നെടുങ്കയം ഭാഗത്ത്‌ പലതവണ പോയിട്ടുണ്ട്. കാടിനോട് ചേര്‍ന്നു നില്‍ക്കുന്ന വിസ്മയിപ്പിക്കുന്ന പ്രകൃതിയും മരങ്ങളും ഒരു അനിയന്ത്രിതമായ ആവേശത്തോടെ നമ്മളെ ഉള്ളിലേക്ക് നയിക്കും. അപകടത്തെ കുറിച്ചുള്ള ഒരു ഉള്‍വിളി ഉണ്ടാകുന്നത് വരെ.



ഓര്‍മ്മകളുടെ മാമ്പഴക്കാലം എന്ന് ഒരു മരത്തെ വിളിക്കാന്‍ പറഞ്ഞാല്‍ ഞാനീ മാവിനെ എന്നിലേക്ക്‌ ചേര്‍ത്തു നിര്‍ത്തും. കാരണം ഇതിന്റെ ചില്ലകള്‍ ആഥിത്യമൊരുക്കാത്ത ഒരു കുട്ടിക്കാലം എന്റെ ഓര്‍മ്മയില്‍ ഇല്ല. സച്ചിന്റെ സെഞ്ച്വറികളും പുതിയ സിനിമകളും വായിച്ച പുസ്തകങ്ങളും തുടങ്ങി ഇവിടെ ഞങ്ങള്‍ പറഞ്ഞു തീര്‍ക്കാത്ത വിശേഷങ്ങള്‍ ഇല്ല. അതിന്‍റെ ചില്ലകളില്‍ എവിടെയെങ്കിലും കാണും മാങ്ങകള്‍ പൂണ്ട്‌ കഴിക്കാന്‍ പണ്ട് ഞങ്ങള്‍ ഒളിപ്പിച്ചു വെച്ച ആ ചെറിയ കത്തി. തുരുമ്പെടുക്കാത്ത ഓര്‍മ്മകളുടെ പ്രതീകമായി. ഇതിന്റെ ഇലകളുടെ മറവു പിടിച്ചാണ് ഞാന്‍ ആദ്യത്തെയും അവസാനത്തെയും പ്രണയ കത്ത് എഴുതിയത്. പ്രണയിനിക്കെത്താതെ എന്റെ ബാല്യ ചാപല്ല്യതിന്റെ തമാശയായ ആ കത്ത് താഴെ ഒഴുകുന്ന തോട്ടിലേക്ക് വലിച്ചെറിഞ്ഞു ഞാന്‍ . എന്റെ അക്ഷരങ്ങളുടെ ചിതാഭസ്മം ആ തോടോഴുക്കി ഇരുവഴിഞ്ഞി പുഴയില്‍ ചേര്‍ത്തു കാണും. അത് വായിച്ച്‌ ഇരുവഴിഞ്ഞി പുഴപ്പോലും നാണിക്കുകയോ ആര്‍ത്തു ചിരിക്കുകയോ ചെയ്തു കാണണം. പിന്നെ ഇതിന്‍റെ തീരത്തിരിക്കുമ്പോഴെല്ലാം പൊങ്ങി വരുന്ന കുഞ്ഞോളങ്ങള്‍ എന്നെ പരിഹസിക്കുകയാണോ എന്ന് തോന്നിയിട്ടുണ്ട് എനിക്ക്. കാലം ആ തമാശയെയും ഒഴുക്കിക്കളഞ്ഞു.



പലതവണ പറഞ്ഞതെങ്കിലും ഈ മരത്തെ പറ്റി ഒരിക്കല്‍ കൂടേ ഞാനൊന്ന് പറഞ്ഞോട്ടെ. മരങ്ങളെ കുറിച്ച് പറയുമ്പോള്‍ എനിക്കിഷ്ടപ്പെട്ട ആ ആല്‍മരത്തെ ഒഴിവാക്കാന്‍ പറ്റില്ല. ഒരു ഗ്രാമത്തിന്റെ വിശ്വാസത്തിന്റെ , പ്രതീക്ഷയുടെ, നന്മയുടെ അടയാളമായി ഈ ആല്‍മരവും അതിനു താഴെയുള്ള പ്രതിഷ്ടയും ഉണ്ട്. അനേകം യാത്രകളില്‍ ഞങ്ങള്‍ പലപ്പോഴും വിശ്രമിച്ചിട്ടുണ്ട് ഇതിന്റെ തണലില്‍. നോക്കിയിരിക്കുമ്പോള്‍ ഞങ്ങള്‍ക്കെതിരെ ഒരു വൃദ്ധ നടന്ന് വരുന്നു. ആല്‍മരത്തിന്‍റെ ചുവട്ടിലെത്തി അതിന് താഴയുള്ള പ്രതിഷ്ടയില്‍ ആ അമ്മ തിരി കൊളുത്തി. ജീവചക്രത്തിന്റെ ഭൂരിഭാഗവും ഓടി തീര്‍ത്ത ഈ അമ്മ ഏതു പ്രതീക്ഷകളിലേക്കാവും തിരി കൊളുത്തുന്നത്..? മറുപടി കിട്ടാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. മുഷിഞ്ഞൊരു പാവാടയും ധരിച്ച് എവിടെ നിന്നോ ഓടിവന്നൊരു പെണ്‍കുട്ടി അതില്‍ തൊഴുത് സ്കൂളിക്കോടി.



സമാധാനത്തെ കുറിച്ച് പറയുമ്പോഴും കേള്‍ക്കുമ്പോഴും മനസ്സില്‍ ഓടിയെത്തുക ഒരു ഒലീവ് മരമല്ലേ...? ഇന്ന് കിട്ടുന്ന ഒലീവ് എണ്ണകളും അതിന്റെ സ്വാദിഷ്ടമായ ഫലവും അല്ല എന്നെ ഒരു ഒലീവ് മരം കാണാന്‍ പ്രേരിപ്പിക്കുന്നത്. പകരം അതിന് അവകാശപ്പെടാനുള്ള മറ്റു പ്രത്യേകതകള്‍ കൊണ്ടാണ്. അതാണെങ്കില്‍ പറയാന്‍ ഒരുപാടുണ്ടുതാനും.
ഗ്രീസിന്റെ, പഴയ രാജഭരണത്തിന്റെ , ഒളിംപിക്സിന്റെ ചരിത്രങ്ങളിലെല്ലാം ഒലീവ് ഇലകള്‍ വിരിഞ്ഞു നില്‍ക്കുന്നുണ്ട്. ആ ചരിത്രവും പാരമ്പര്യവും തന്നെയാവണം ഒരു ഒലീവ് മരം കണ്ട് , അതിന്റെ ഇലകള്‍ ചേര്‍ത്തൊരു കിരീടം തലയില്‍ വെക്കാന്‍ എന്നെ കൊതിപ്പിക്കുന്നത്. ഓരോ ഒലീവ് മരങ്ങള്‍ കാണുമ്പോഴും ഒരായിരം പ്രാര്‍ത്ഥനകള്‍ നിറയും എന്നില്‍. ഫലസ്തീന് വേണ്ടി, മത സൗഹാര്‍ദ്ധത്തിന് വേണ്ടി, എന്‍റെ ഭാരതത്തിന് വേണ്ടി .

പ്രകൃതിയോട് ചേര്‍ന്ന് നിന്നാല്‍ പല വിസ്മയങ്ങളും കാണാം. മരങ്ങള്‍ സംസാരിക്കും, പൂക്കള്‍ ചിരിക്കും, കിളികള്‍ പാടും. ആ മരങ്ങളെ പോലെ എല്ലാര്‍ക്കും തണലാകാന്‍ , ആ പൂക്കളെ പോലെ ചിരിക്കാന്‍ , കിളികളെ പോലെ പാടാന്‍ എല്ലാര്‍ക്കും കഴിയണേ എന്നാവും പ്രകൃതി ഓര്‍മ്മിപ്പിക്കുന്നത്...!

The trees are God's great alphabet:
With them He writes in shining green
Across the world His thoughts serene.
~Leonora Speyer

(ചിത്രങ്ങള്‍ - ഗൂഗിള്‍)

73 comments:

  1. പ്രണയത്തിന്റെ സുന്ദരനിമിഷങ്ങൾ മനസ്സിൽ എന്നും കാത്തു സൂക്ഷിക്കുന്ന മൻസൂർക്കാ.. എന്നും പ്രണയത്തിന്റെ വിവിധ ഭാവങ്ങളാൽ പുഞ്ചിരി തൂകി നിൽക്കുന്ന വൃക്ഷങ്ങളോള്ളം നന്മയുടെ നേര് എന്നും നില നിൽ‌ക്കട്ടെ... ഊട്ടിയിലൂടെ.. നിലമ്പൂരിന്റെ കാടിലൂടെ.. ഇരുവഴിഞ്ഞി പുഴയൊരത്തിലൂടെ... സ്വാതന്ത്രം കൊതിക്കുന്ന പലസ്തീനിലൂടെ... സമാധാനത്തിൻ ദിനങ്ങൾ കാംക്ഷിക്കുന്ന ഭൂമികയിലൂടെ നമുക്ക് സ്നെഹത്തിൻ തണലായി പടർന്നു പന്തലിക്കാം,

    ReplyDelete
  2. നല്ലൊരൂ വിശ്വാസിക്ക് മാതൃകയായി ഉദാഹരിച്ചത് നല്ല മരത്തിനോടാണ്.

    പ്രണയ മരങ്ങൾ... മരങ്ങള്‍ സംസാരിക്കും, പൂക്കള്‍ ചിരിക്കും, കിളികള്‍ പാടും.

    നല്ല പോസ്റ്റ്, അഭിനന്ദനം.

    ReplyDelete
  3. പ്രണയത്തില്‍ തുടങ്ങി, ഖലീല്‍ ജിബ്രാനിലൂടെ, യൂക്കാലിപ്സ് മരങ്ങളിലൂടെ , വയാനടിലെ ആല്‍മരവും കടന്നു , മരുഭൂമിയും നിലമ്പൂരും കഴിഞ്ഞു നാട്ടുമാവിലെക്കെതുന്ന സുന്ദരമായ രചന... മരങ്ങളുടെ വിവിധ രൂപങ്ങള്‍ , അര്‍ഥങ്ങള്‍... അതെ..മരങ്ങള്‍ സംസാരിക്കും, പൂക്കള്‍ ചിരിക്കും, കിളികള്‍ പാടും. ആ മരങ്ങളെ പോലെ എല്ലാര്‍ക്കും തണലാകാന്‍ , ആ പൂക്കളെ പോലെ ചിരിക്കാന്‍ , കിളികളെ പോലെ പാടാന്‍ എല്ലാര്‍ക്കും കഴിയണേ എന്നാവും പ്രകൃതി ഓര്‍മ്മിപ്പിക്കുന്നത്...!

    ReplyDelete
  4. പ്രണയം പോലെ സുന്ദരമീ വരികളും ചിത്രങ്ങളും

    ReplyDelete
  5. മനോഹരമായ ലേഖനം !
    അഭിനന്ദനങ്ങള്‍ !!

    ReplyDelete
  6. പ്രണയത്തിന്റെ വഴികളില്‍ മരങ്ങള്‍ നല്‍കുന്ന തണലും,
    ആ തണല്‍ മരച്ച്ചുവട്ടിലെ മറക്കാനാവാത്ത അനുഭൂതികളെയും,...വീണ്ടും ഓര്‍മ്മിപ്പിക്കുന്ന മനോഹരമായ പോസ്റ്റ്‌...
    നന്നായിരിക്കുന്നു....അഭിനന്ദനങള്‍...

    ReplyDelete
  7. പ്രകൃതിയോട് ചേര്‍ന്ന് നിന്നാല്‍ പല വിസ്മയങ്ങളും കാണാം. മരങ്ങള്‍ സംസാരിക്കും, പൂക്കള്‍ ചിരിക്കും, കിളികള്‍ പാടും. ആ മരങ്ങളെ പോലെ എല്ലാര്‍ക്കും തണലാകാന്‍ , ആ പൂക്കളെ പോലെ ചിരിക്കാന്‍ , കിളികളെ പോലെ പാടാന്‍ എല്ലാര്‍ക്കും കഴിയണേ എന്നാവും പ്രകൃതി ഓര്‍മ്മിപ്പിക്കുന്നത്...!

    വൃക്ഷങ്ങളെ സംസ്കാരങ്ങളോടു ചേര്‍ത്ത് പിടിച്ചു ശ്രീ ചെറുവാടി നടത്തിയ ഈ രചന ഏറെ മനോഹരം .... അത് കരിന്തന്ടന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന കാട്ടു വഴിയിലായാലും കര്‍ണാടകത്തിലെ ഗ്രാമ വീഥികളില്‍ ആയാലും , അറേബ്യയിലെ മണലാരണ്യങ്ങളില്‍ ആയാലും, ചെറുവാടിയിലെ പാടക്കരയിലായാലും മരങ്ങള്‍ മനുഷ്യന്റെ ജീവ ചലനത്തിന്റെ ഭാഗമാണ് എന്ന് സുന്ദരമായ ഭാഷയില്‍ വരച്ചിട്ടത് ഏറെ ഇഷ്ടപ്പെട്ടു .....

    പുതുവത്സരാശംസകള്‍ സുഹൃത്തേ ...

    ReplyDelete
  8. ആദ്യ വരികള്‍ വായിച്ചപ്പോള്‍,ഒരു വിശ്വ പ്രണയത്തെയോ നഷ്ട്ട പ്രണയത്തെയോ കുറിച്ചുള്ള ഓര്‍മകള്‍ പൊടി തട്ടാന്‍ ഒരുങ്ങുകയാണ് ചെറുവാടി എന്നു തോന്നിപോയി,
    ഞാന്‍ പ്രതീക്ഷിച്ച തരത്തിലുള്ളതല്ലെങ്കിലും ചെറുവാടി പറഞ്ഞത് പ്രണയത്തെ കുറിച്ചു തന്നെയായിരുന്നു.
    ജീവിത്തില്‍ കണ്ടും കെട്ടും വായിച്ചും അറിഞ്ഞിട്ടുള്ള വ്ര്ക്ഷങ്ങലോടുള്ള പ്രണയം,പ്രക്രതിയോടുള്ള അടങ്ങാത്ത അഭിനിവേശം.

    വിഷയം എന്തു തന്നെ ആയാലും അതില്‍ 'ചെറുവാടി' ശൈലി ചേരുമ്പോള്‍ നുകരാന്‍ നല്ല രസമുണ്ട്.

    ReplyDelete
  9. വായിച്ചു, ഇഷ്ടപ്പെട്ടു.

    ReplyDelete
  10. ചെറുവാടിയെ പ്രതീക്ഷിച്ചിരിക്കയായിരുന്നു.. സന്തോഷം. കണ്ടതില്‍..

    വായനക്കൊടുവില്‍ അറിയുന്ന 'ആശ്വാസം കൊള്ളല്‍' അതൊരു വലിയ സത്യമാണ്. നമ്മുടെ കണ്ണുകളെ പ്രകൃതിയിലേക്ക് തുറന്നുവെച്ചാല്‍ ആ കാഴ്ചകള്‍ എത്ര ഹൃദ്യമെന്നോ...

    ReplyDelete
  11. മരം, പ്രകൃതി, മനുഷ്യൻ ... പരസ്പര പ്രണയം അവസാനിക്കാതിരിക്കട്ടെ.
    നല്ല ലേഖനം.

    ReplyDelete
  12. മരങ്ങളോടുള്ള പ്രണയത്തിന്റെ വരികള്‍ ആവിഷ്കരിച്ചത് മനോഹരം ....മരങ്ങളിലൂടെ പ്രണയത്തെ കുറിച്ച് പറഞ്ഞത് അതി മനോഹരം ..പ്രകൃതിയോടുള്ള കാല്പനിക ഭാവത്തില്‍ നിന്ന് ഉതിര്‍ന്നു വീണ ഈ അക്ഷരങ്ങള്‍ വളരെ ഇഷ്ടമായി ഇക്കാ ..ബഹറിനിലെ ആ മരം ഞാന്‍ കണ്ടിരുന്നു ഞാനും ചിന്തിച്ചിരുന്നതാണ് ഇപ്പോഴും എങ്ങിനെ ഹരിതകം അണിഞ്ഞു പുഞ്ചിരിച്ചു നില്‍ക്കുന്നു എന്ന് വീണ്ടും അക്ഷര ലോകത്തേക്ക് വന്നതിനു ഒരു പാട് നന്ദി ..ഇനിയും എഴുതുക എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    ReplyDelete
  13. നല്ല പോസ്റ്റ്, നല്ല പടങ്ങൾ, നല്ല ഭാഷ!

    ReplyDelete
  14. സുന്ദര പ്രണയത്തിനെ തിളക്കിയ താങ്കളുടെ ഈ വിവരമെന്നില്‍ ഒരു ചെറു സ്വപ്നത്തിന് മാറ്റൊരുക്കി

    ആശംസകള്‍ ആശംസകള്‍

    ReplyDelete
  15. "പ്രണയിനിക്കെത്താതെ എന്റെ ബാല്യചാപല്യത്തിന്റെ തമാശയായ ആ കത്ത് താഴെ ഒഴുകുന്ന തോട്ടിലേക്ക് വലിച്ചെറിഞ്ഞു ഞാന്‍ . എന്റെ അക്ഷരങ്ങളുടെ ചിതാഭസ്മം ആ തോടൊഴുക്കി ഇരുവഴിഞ്ഞി പുഴയില്‍ ചേര്‍ത്തു കാണും....”

    എനിക്കേറ്റവും ഇഷ്ടമായത് ഈ വരികളാണ്.... - മനോഹരം. ഭാവദീപ്തം.

    ഇത്തവണ ചെറുവാടിയുടെ പോസ്റ്റുകള്‍ക്കിടയിലുള്ള ഇടവേള അല്‍പ്പം ദൈര്‍ഘ്യമേറിയതായിരുന്നു... അണിയറയില്‍ ഒരുങ്ങുന്ന പോസ്റ്റിന്റെ വിഷയം ഏതായാലും സൗമ്യമായ പ്രകൃത്യാരാധനയും... ലോലമായ ഹൃദയഭാവങ്ങളും... ഉദാത്തമായ മാനവികതയും.... അവയ്കൊക്കെ മാറ്റുകൂട്ടുന്ന ഭാവസാന്ദ്രവും ശാന്തവുമായ ആ ഭാഷയും അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കും എന്നു ഞാന്‍ കണക്കു കൂട്ടി..... എന്റെ കണക്കു കൂട്ടലിനെ അല്‍പ്പം തെറ്റിച്ചുകൊണ്ട് ഇത്തവണ ചെറുവാടിക്കു വിഷയീഭവിക്കുന്നത് പ്രകൃതി തന്നെയാണ്.... ഖലീല്‍ ജിബ്രാനില്‍ തുടങ്ങി തരളമായ പ്രണയഭാവങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് താങ്കള്‍ ഞങ്ങളെ ഏകാന്തമായ വൃക്ഷച്ചുവടുകളിലേക്കും അവ പ്രസരിപ്പിക്കുന്ന നന്മയിലേക്കും കൊണ്ടുപോവുന്നു.... ചുരുങ്ങിയ വാക്കുകള്‍കൊണ്ട് വൃക്ഷവൈവിധ്യത്തിന്റെ ഒരു ലോകം താങ്കള്‍ കാട്ടിത്തരുന്നുണ്ട്... ഓരോ വൃക്ഷവും ഓരോ സംസ്കാരങ്ങള്‍., അവയോടൊക്കെ ചേര്‍ത്തുവോക്കാവുന്ന മിത്തുകള്‍, ബാലക വികൃതികള്‍, നയതന്ത്ര രഹസ്യങ്ങള്‍, ചരിത്ര വിസ്മയങ്ങള്‍ ..... വൃക്ഷലതാതികളുടെ ഭൗതികസമസ്യകള്‍ക്കപ്പുറമുള്ള ഈ ഉള്‍ക്കാഴ്ചയിലേക്കാണ് താങ്കള്‍ ഞങ്ങളെ നയിച്ചത്....

    നന്മകളുടെ ഒരു പുതുവര്‍ഷം നേരുന്നു.......

    ReplyDelete
  16. മരങ്ങളെക്കുറിച്ച് (വൃക്ഷങ്ങൾ എന്നു പറയുമ്പോൾ എന്തോ ഒരകൽച്ച പോലെയാണ്) ഇത്ര മനോഹരമായി ആരെങ്കിലും എഴുതിയിട്ടുണ്ടോ? പ്രണയവും ഗൃഹാതുരുത്വവും നിറച്ച് പച്ചപ്പിന്റെ ലോകത്തേക്ക് വഴിനടത്തിയത് ഇഷ്ടമായി. സെദാർ മരങ്ങളെക്കൂറിച്ച് പണ്ടൊരിക്കൽ ഞാൻ ഒരു ചെറിയ നോട്ടെഴുതി പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് തുർക്കിയിൽ വെച്ച് അത് കാണാനും ഒരവസരം ലഭിച്ചു. ഓരോ തവണ നാട്ടിൽ പോവുമ്പോഴും മൂന്നോ നാലോ മരത്തൈകളെങ്കിലും വെച്ചുപിടിപ്പിക്കാറുണ്ട്. മലയാളിക്ക് പ്രണയവും മരവും തമ്മിലുള്ള ബന്ധം മരംചുറ്റി പ്രേമത്തിലും ഒടുവിൽ മരക്കൊമ്പിൽ കെട്ടിത്തൂക്കി പ്രണയത്തെ സ്വർഗ്ഗത്തിലേക്കയക്കുന്നതിലും ഒതുങ്ങുന്നു.

    ReplyDelete
  17. എത്ര സുന്ദരമായ ഭാഷയിലാണ് മന്സൂര്‍ എഴുതുന്നത് ..!

    ആ മരങ്ങളും ഒന്നിനൊന്നു മനോഹരം..

    ReplyDelete
  18. നല്ല പോസ്റ്റ്‌ മന്‍സൂര്‍., വിഷയത്തിന്‍റെ തെരഞ്ഞെടുപ്പും വിന്യാസവും ഭാഷയും ചിത്രങ്ങളും എല്ലാം. റൊമാന്റിസിസവും ജിബ്രാനിസവും മറ്റും ഓര്‍മയിലെത്തി. സാധാരണ പോലെ തന്നെ, വ്യത്യസ്തം, പുതുമയുള്ളത്. നന്ദി.

    ReplyDelete
  19. ഗൃഹാതുരത്വ ചിന്തകള്‍ മരങ്ങളിലേക്ക് നിറച്ചു കൊണ്ടുള്ള പോസ്റ്റ്.മരുഭൂമിയില്‍ ഈന്തപ്പനകള്‍ മാറ്റി നിര്‍ത്തിയാല്‍ തട്ടു തട്ടായ ശിഖരങ്ങള്‍ നിറഞ്ഞ ആ മരത്തിനു വല്ലാത്തൊരു ആകര്‍ഷണീയതയുണ്ട്.

    ReplyDelete
  20. കണ്ണീർ വാർക്കുമ്പോൾ മരം എന്നും പറഞ്ഞു...സാരമില്ല, കരയരുത്.
    ഇലകൾ ഇളം കാറ്റായി തൊട്ടു തലോടി...പോട്ടെ, പോട്ടെ
    പൂക്കൾ തലയിൽ മൃദു മന്ത്രണമായി ഉതിർന്നു... ഞാനുണ്ട്, ഞാനുണ്ട്
    വേരുകൾ വിളിച്ചു.... ഇവിടെ ഇരിയ്ക്കു

    വേറെ ഒന്നും എഴുതാനില്ല മൻസൂർ

    ReplyDelete
  21. “വിരഹാതുരയായൊരു വേളയില്‍
    മരച്ചില്ലുകള്‍ക്കിടയിലൂടെ എത്തി നോക്കും
    നിലാവിന്‍റെ നേര്‍ത്ത ചാരുതയില്‍
    മരത്തോപ്പുകള്‍ക്കിടയിലൂടെ മുനികുമാരനേയും തേടി അലയുന്ന പ്രാണേശ്വരി..
    ഒലീവ് മരക്കാടുകളും പൈന്‍ മരക്കാടുകളും താണ്ടിയവള്‍ യൂക്കാലികളുടെ ഉഷ്മളതയില്‍ പുതച്ചുറങ്ങുന്ന അവളുടെ മുനികുമാരനെ കണ്ടെത്തുന്നു..
    കാട്ടുമരങ്ങളെ കിളിര്‍പ്പിച്ച് വേര്‍ പിടിപ്പിച്ച മണ്ണിന്‍ അപ്പോള്‍ പെയ്ത മഴയുടെ മണം, കുസൃതികള്‍....
    അന്തിമയങ്ങാന്‍ വെമ്പുന്ന സൂര്യന്‍..
    ഒരു പ്രണയ സാക്ഷാത്കാരം..”

    എങ്ങനെയുണ്ട് ഇപ്പോള്‍ പൊട്ടി വീണ നുറുങ്ങുകള്‍..??
    ഒരു പ്രണയം കൊതിപ്പിച്ച പോസ്റ്റ്..

    ഇനി ഒരു സ്വകാര്യം ചോദിച്ചോട്ടെ..
    എന്തേ ഒരു ചാറ്റല്‍ മഴയുടെ സ്പര്‍ശം പോലും ഈ മണ്ണിനെ നനയിപ്പിച്ചില്ല..?
    നേര്‍ത്തൊരു പരിഭവം.. (:

    ReplyDelete
  22. അപ്പോ ഇതായിരുന്നു അത്....
    നന്നായി കേട്ടോ..മനോഹരം. എന്തിനു എഴുതാതിരിക്കണം,നല്ല ഭാഷ, ശൈലി ,ഭാവന. പിന്നെന്താ ...
    എല്ലാ‍ ആശംസകളും...

    ReplyDelete
  23. ഒലീവിനെക്കുറിച്ച പ്രണയബന്ധങ്ങള്‍ മനോഹരമാക്കി പറഞ്ഞു തന്നപ്പോള്‍ ഒരു കുഞ്ഞിളം കാറ്റേറ്റ പ്രതീതി.

    ReplyDelete
  24. "ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ...
    ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം..
    ഹൃദയമുരളിയിൽ പുളക മേള തൻ രാഗം..
    ഭാവം താളം...രാഗം..ഭാവം താളം...
    ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ...
    ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം..
    ഹൃദയമുരളിയിൽ പുളക മേള തൻ രാഗം..
    ഭാവം താളം...രാഗം..ഭാവം താളം..."

    മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഈ വരികളാണ് ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ മനസ്സില്‍ വന്നത്. ഈ ഗാനത്തിന്റെ ഹൃദ്യമായ സംഗീതം പോലെ മനം കുളിര്‍പ്പിച്ചു ഈ പോസ്റ്റ്‌.

    ReplyDelete
  25. മന്‍സൂര്‍ , ബ്ലോഗുകള്‍ക്കിടയിലെ താങ്കളുടെ ഈ 'പച്ചപ്പ്‌' വല്ലാത്ത ഒരു സുഖസ്പര്‍ശമാകുന്നു.

    ReplyDelete
  26. "പ്രകൃതിയോട് ചേര്‍ന്ന് നിന്നാല്‍ പല വിസ്മയങ്ങളും കാണാം. മരങ്ങള്‍ സംസാരിക്കും, പൂക്കള്‍ ചിരിക്കും, കിളികള്‍ പാടും. ആ മരങ്ങളെ പോലെ എല്ലാര്‍ക്കും തണലാകാന്‍ , ആ പൂക്കളെ പോലെ ചിരിക്കാന്‍ , കിളികളെ പോലെ പാടാന്‍ എല്ലാര്‍ക്കും കഴിയണേ എന്നാവും പ്രകൃതി ഓര്‍മ്മിപ്പിക്കുന്നത്...!"

    പ്രകൃതിയോടുള്ള പ്രണയം പ്രകടിപ്പിക്കാൻ ഇതിലേറെ ഇനി എന്തെഴുതാൻ...?!
    ആശംസകൾ...

    ReplyDelete
  27. വായനാ സുഖമുള്ള ഭാഷ; മനോഹരമായ ചിത്രങ്ങൾ..!!

    ReplyDelete
  28. കവിത പൂക്കുന്ന, ഓർമ്മകൾ ചേക്കേറുന്ന, ആത്മാവിന് തണൽ വിരിക്കുന്ന ഈ മരങ്ങൾക്കിടയിലൂടെ ,മൻസൂർ നടത്തിയ തീർത്ഥയാത്ര ആസ്വദിച്ചു. മനസ്സിൽ ആൽ,സഡാർ, സൈപ്രസ്,ഒലീവ്,പൈൻ,ജി ബ്രാൻ .. വളരെ നന്ദി. നല്ല ശ്രദ്ധാപൂർവ്വമാണ് മൻസ്സൂർ പോസ്റ്റ് ചെയ്യുന്നത് എന്ന് എടുത്തു പറഞ്ഞു കൊള്ളട്ടെ!

    ReplyDelete
  29. വളരെ സുഖമുള്ള വായന അഭിനന്ദങ്ങള്‍കൊപ്പം ആശംസകളും സ്നേഹപ്പൂര്വം പുണ്യാളന്‍

    ReplyDelete
  30. <<<<<"ബ്രിട്ടീഷ് ഭരണക്കാലത്ത് മലബാര്‍ കലക്ടര്‍ ആയിരുന്നു കനോലി സായിപ്പിനോട് ഏതെങ്കിലും രീതിയില്‍ ഒരിഷ്ടം തോന്നുന്നുവെങ്കില്‍ അത് നിലമ്പൂര്‍ കാടുകളില്‍ നിറഞ്ഞു നില്‍ക്കുന്ന തേക്കുകള്‍ കാണുമ്പോഴാവാണം">>>>>>

    മന്സൂര്‍ക്ക , സായിപ്പിനോട് ഇപ്പൊ എനിക്കും ചെറുതായി ഇഷ്ടം തോന്നി !

    ReplyDelete
  31. വ്യത്യസ്തം , മനോഹരം ................................

    ReplyDelete
  32. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്ന പഴഞ്ചൊല്ല് മാറ്റി വേണമെങ്കില്‍ പോസ്റ്റു മരത്തിലും പൂക്കും എന്നാക്കാം. മരങ്ങളുടെ ലാസ്യ ഭംഗി, വിഷാദം, പ്രണയാതുര ഭാവം, എല്ലാം അനുഭവഭേദ്യമാക്കുന്ന എഴുത്തിന്റെ മാന്ത്രിക സ്പര്‍ശം.

    മുന്നോട്ടു മെയ്യനക്കാന്‍ വയ്യാതെയാകുമ്പോള്‍
    ചുറ്റി നില്‍ക്കും മരങ്ങളും ഞാനുമായി
    ഉറ്റ ബന്ധമാണെന്‍ മൂക ജിഹ്വയില്‍....(വായിച്ച വരികള്‍)

    ReplyDelete
  33. എത്ര മനോഹരം. ഓരോ വരികളിലും ഈറന്‍ കാറ്റ് തഴുകി തലോടുന്നു മന്‍സൂര്‍ ഭായി. പുതുവര്‍ഷം സുന്ദരമായി തന്നെ പൂത്തിറങ്ങിയിരിക്കുന്നു സെന്റര്‍ കോര്‍ട്ടില്‍..

    ReplyDelete
  34. പ്രിയ മനൂ .........പ്രണയവും വിരഹവും പരിസ്ഥിതിയും കവിതയും കാഴ്ചയും എല്ലാം കൂടി ഭാവനയുടെ അനന്ത ലോകത്തേക്കൊരു വാതിലായി മാറിയ രചനക്ക് ഒരു നല്ല കൊട് കൈ ............ആശംസകള്‍..........

    ReplyDelete
  35. മന്‍സൂര്‍.. എന്താ പറയുക.. സ്വച്ഛത നല്‍കുന്ന വായനാനുഭവം.. ബ്ലോഗില്‍ ഒതുങ്ങി നില്‍ക്കാതെ അല്പം കൂടെ വിശാലമാക്കൂ ഈ എഴുത്തുലോകം. പുസ്തകങ്ങള്‍ക്ക് വരെ ശ്രമിക്കുവാന്ന മനോഹരമായ ശൈലിയുണ്ട് ചെറുവാടിക്ക്. പലപ്പോഴും വായനക്കൊടുവില്‍ അര്‍ത്ഥമില്ലാത്ത കമന്റുകള്‍ ഇട്ട് സുന്ദരമായ പോസ്റ്റിന്റെ ചാരുത കെടുത്തണ്ട എന്ന് കരുതാറുണ്ടെങ്കിലും വായന അടയാളപ്പെടുത്താതെ പോകുന്നത് എഴുത്തുകാരനോട് ചെയ്യുന്ന അനീതിയാണെന്ന തോന്നല്‍ ഉള്ളതുകൊണ്ട് അറിയാവുന്നതെന്തൊക്കെയോ പറഞ്ഞിട്ടു പോകുന്നുവെന്നേയുള്ളൂ. അത്ര സുന്ദരമാണ് ചെറുവാടിയുടെ ലേഖനങ്ങളും യാത്രവിവരങ്ങളും.. റിയലി മാര്‍വലസ്സ്...

    ReplyDelete
  36. നന്നായിട്ടുണ്ട് മന്‍സൂര്‍ ഈ എഴുത്ത്,

    കാടിന്‍റെ സുഗന്ധം നുകര്‍ന്നു വളര്‍ന്ന ഒരു ബാല്യമാണ് എനിക്കുള്ളത് ,അതുകൊണ്ടാവാം മരങ്ങളും,പൂക്കളും,പുഴകളും ......ഇന്നും,എന്നും എനിക്ക് സുഖമുള്ള ഓര്‍മ്മയാണ്.
    നിലമ്പൂരിലെ തേക്കിന്‍ കാടുകളെക്കുറിച്ച് വായിച്ചപ്പോള്‍ എന്‍റെ കുമരംപേരൂര്‍ഓര്‍ത്തുപോയി.

    മുന്‍പ് ഷിംലയിലെ യാത്രയില്‍ സെഡാര്‍ ,പൈന്‍ ,ദേവദാരു മരങ്ങള്‍ നിറഞ്ഞ പച്ചപ്പുകള്‍ കണ്ടിട്ടുണ്ട്.,കാശ്മീര്‍ യാത്രയില്‍ ചീനാര്‍ ,പോപ്ലാര്‍ ,സൈപ്രസ് മരങ്ങളും.ഇനിയും കാണാത്ത ,അറിയാത്ത മരങ്ങള്‍ വേറെയും......

    കാഴ്ചയുടെ അതിരുകള്‍ക്കപ്പുറം എത്രയോ പേരറിയാ മരങ്ങളുടെ ചില്ലകളില്‍ ഇന്നും പ്രണയം പൂവിടുന്നുണ്ടാകാം.
    എങ്കിലും ......എന്‍റെ ചെമ്പകവും,പാരിജാതവും ,ഇലഞ്ഞിയും,.... അന്യം നിന്നുപോകാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു

    "അദ്ദേഹം സൃഷ്‌ടിച്ച പ്രണയ ലോകത്തെ കടമെടുത്ത് എന്റെ മനസ്സിലും തീര്‍ക്കണം മറ്റൊരു പ്രണയലോകം....."
    അത് വേണോ ? ആരുടെയും പ്രണയലോകം കടമെടുക്കരുത്.കല്പ്പനീക ഭാവങ്ങള്‍ മനസ്സിലുണ്ടെങ്കില്‍ എന്തിന് നമ്മള്‍ കടം കൊള്ളണം...:-)

    "ഓരോ ഒലീവ് മരങ്ങള്‍ കാണുമ്പോഴും ഒരായിരം പ്രാര്‍ത്ഥനകള്‍ നിറയും "

    ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കാം.

    ഇനിയും എഴുതുക
    ആശംസകള്‍

    സസ്നേഹം
    സുജ

    ReplyDelete
  37. ഓര്‍മകളെ പട്ടുറുമാലില്‍പൊതിഞ്ഞു വെച്ചു ഇടയ്ക്കിടെ അതവിടെ തന്നെയില്ലേ എന്ന് എടുത്തു നോക്കുന്ന ഓര്‍മകളുടെ തമ്പുരാന്‍
    ഓരോ യാത്രകളിലും സഞ്ചരിക്കുന്ന വഴികളിലെ കാണുന്ന ഓരോ വസ്തുവിനെയും മനോഹരമായ അക്ഷരങ്ങള്‍ കൊണ്ട് മിനുസപ്പെടുതിയെടുക്കുന്ന കരകൌശലക്കാരന്‍ ..............എന്നൊക്കെ പറയണം എന്നുണ്ട് പക്ഷെ അതിലേറെ ഞാന്‍ ഇഷ്ട്ടപ്പെടുന്നു എന്റെ പ്രിയ സ്നേഹിതനെ പ്രകൃതിയുടെ കാമുകാ എന്ന് വിളിക്കാന്‍

    ReplyDelete
  38. ഒരു നല്ല സന്ദേശം നല്‍കുന്ന ലേഖനം.
    മനുഷ്യര്‍ മരങ്ങളെ കണ്ടു പഠിച്ചെങ്കില്‍ മനസ്സ് കിളികളെപ്പോലെ പാടും.

    ReplyDelete
  39. ചെറുവാടീ... പതിവുപോലെ മനസ്സിനെ കുളിരണിയിച്ച ഒരു സുന്ദരമായ പോസ്റ്റ്. മരങ്ങളുടെ പച്ചപ്പു പോലെ മനസ്സില്‍ ഇടം പിടിക്കും വിധം മനോഹരമായ അവതരണം. അഭിനന്ദനങ്ങള്‍ ..ഒപ്പം പുതുവര്‍ഷാശംസകളും...

    ReplyDelete
  40. മന്‍സൂര്‍ ഭായ്....
    മനോഹരമായിരിക്കുന്നു ഈ അവതരണ രീതി.
    മരം വരമാകുന്ന സുന്ദര നിമിഷങ്ങള്‍..!
    ചില്ലറ അക്ഷര തെറ്റുകളെക്കൂടി പടി കടത്തൂ.....
    ആശംസകള്‍.....!!!

    ReplyDelete
  41. പുതു വര്‍ഷത്തില് പ്രകൃതിയും മനുഷ്യനും
    പരസ്പരം സംവദിക്കുന്ന ഒരു പോസ്റ്റ്‌....
    മന്‍സൂര്‍ ആശംസകള്‍.ഈ എഴുത്തിനും
    പിന്നെ നല്ലൊരു ‍ പുതു വര്‍ഷത്തിനും...

    ReplyDelete
  42. നോ കമന്റ്സ് ,,
    ഇടവേളക്ക് ശേഷം വന്ന പ്രണയകാവ്യം പോലെയൊരു നല്ല ലേഘനം ,,, ജിബ്രാന്‍റെ സല്‍മ ഉറങ്ങുന്ന ആ പ്രണയ ഭൂമി കാണാനുള്ള ഭാഗ്യം ഈ ഇഷ്ട്ട എഴുത്തുകാരനുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ..

    ReplyDelete
  43. പ്രണയം .......എല്ലാത്തിനോടും .. മനസിന്റെ ഏതോ ഒരു കോണില്‍ ആരുമറിയാതെ താലോലിച്ചു അസ്വാദനമെകുന്ന ഒരു അനുഭൂതിയായ്...പ്രണയം..നമുക്ക് ചുറ്റും പ്രണയിക്കുന്ന ഒരുപാട് ദൈവത്തിന്റെ കയ്യൊപ്പുകള്‍ ..കാടും കാട്ടരുവികളും ..പാടവും പറവയുമെല്ലാം പ്രണയിക്കുന്നു ഈ എഴുത്തില്‍ അതോരോന്നായി വരചിട്ടിരിക്കുന്നു ...ഓരോ വരിയിലും സുഗന്ധ വാഹിനിയായി തഴുകി തലോടി കടന്നു പോകുന്ന കുളിര്‍ തെന്നലിന്റെ ഈരടികള്‍ ..ആശംസകള്‍

    ReplyDelete
  44. പ്രിയപ്പെട്ട മന്‍സൂര്‍,
    ആതിരനിലാവില്‍ കുളിച്ചു നില്‍ക്കുന്ന മരങ്ങള്‍ കാണാന്‍ എന്ത് ഭംഗി!
    പ്രകൃതി സ്നേഹം വാരിയൊഴുകുന്ന പോസ്റ്റുമായി, ഒരു ചോട്ടാ സ ബ്രയ്ക്കിനു ശേഷം,
    ഭൂലോകത്ത്തു തിരിച്ചു വന്നതില്‍ ഒരു പാട് സന്തോഷം!പലപ്പോഴും മനസ്സില്‍ കൊണ്ടു നടന്നിരുന്ന വിഷയമാണ്,ആല്‍മരം.ആല്‍മരം പ്രദക്ഷിണം വെക്കുമ്പോള്‍, പ്രാര്‍ഥിക്കാന്‍ മന്ത്രമുണ്ട്‌!അത് ഞാന്‍ എന്റെ പോസ്റ്റില്‍ എഴുതാം,കേട്ടോ! :)
    അമ്പലത്തില്‍ പോകുമ്പോഴെല്ലാം ഓര്‍മ പുതുക്കും...ഉടനെ ഒരു പോസ്റ്റ്‌ എഴുതാമെന്ന്!
    മന്സൂരിനു അറിയില്ലായിരിക്കാം.
    നമ്മുടെ നക്ഷത്രം നോക്കി ചെടി നടാം.പലേ അമ്പലങ്ങളിലും ഇത് കാണാം. മാഗസിനുകളില്‍ വായിച്ചിട്ടുണ്ട്- നക്ഷത്രവും അതിനു ചേര്‍ന്ന മരവും !
    മരം ഒരു വരം എന്ന മന്ത്രം മനസ്സിലുണ്ടെങ്കില്‍, നമ്മുടെ ലോകം മലര്‍വാടിയാക്കാം.
    മരങ്ങള്‍ തണല്‍ നല്‍കുന്നു....
    തണലില്‍ സ്നേഹവും സൌഹൃദവും തളിര്‍ക്കുന്നു..!
    മരച്ചില്ലകളില്‍ കിളികള്‍ രാപാര്‍ക്കുന്നു !
    ഫലങ്ങളും പൂക്കളും നല്‍കുന്ന ഒരു മരം എന്നും മനസ്സില്‍ പൂത്തു നില്‍ക്കട്ടെ....അത് ഏതു മരമായാലും..!
    പ്രകൃതി സ്നേഹം നിറഞ്ഞൊഴുകുന്ന വരികള്‍ക്ക് ഭംഗിയുണ്ട്! അഭിനന്ദനങ്ങള്‍!
    സസ്നേഹം,
    അനു

    ReplyDelete
  45. പുതുവര്‍ഷത്തില്‍ എത്ര നല്ല കണിയാണ് ചെറുവാടി ഈ പോസ്റ്റിലൂടെ ഒരുക്കിയിരിക്കുന്നത് ...
    മനസ്സ് നിറഞ്ഞു ..
    കൂടാതെ ഇത് വായിച്ചവരെയൊക്കെ ഒരു കാല്‍പനികപ്രണയലോകതേക്ക്‌ കൊണ്ടു പോകുകയും ചെയ്തു...
    മരങ്ങളെ പ്രണയിക്കാതിരിക്കാന്‍ ആവുമോ? വീപ്പിംഗ് വില്ലാസ് എനിക്കിഷ്ട്ടപ്പെട്ട മരമാണ് ട്ടോ...ഇവിടെ...നാട്ടില്‍ എത്ര കണ്ടാലും മതിവരാത്തത് ആല്‍മരവും

    ReplyDelete
  46. പ്രകൃതിയോട് ചേര്‍ന്ന് നിന്നാല്‍ പല വിസ്മയങ്ങളും കാണാം. മരങ്ങള്‍ സംസാരിക്കും, പൂക്കള്‍ ചിരിക്കും, കിളികള്‍ പാടും. ആ മരങ്ങളെ പോലെ എല്ലാര്‍ക്കും തണലാകാന്‍ , ആ പൂക്കളെ പോലെ ചിരിക്കാന്‍ , കിളികളെ പോലെ പാടാന്‍ എല്ലാര്‍ക്കും കഴിയണേ എന്നാവും പ്രകൃതി ഓര്‍മ്മിപ്പിക്കുന്നത്...!

    ആദിമനുഷ്യൻ അറിവിന്റെ കനി നൽകിയ പ്രണയമരം തൊട്ട് ...
    പ്രണയത്തിനും ജീവിതത്തിനുമൊക്കെ കനിയും, വളവും , സമാധാനവും തണലുമൊക്കെയേകിയ അനേകം മരങ്ങളൂണ്ട് അതാത് നാടൂകളിൽ...
    അവയെയെല്ലാം ഇവിടെയെടുത്താവിഹിച്ചിരിക്കുകയാണല്ലോ ഭായ് ഇവിടെ...അതും
    ഒരിക്കലും വിസ്മയിക്കാത്ത മരങ്ങളൂടെ കഥ പറഞ്ഞ്..!

    ReplyDelete
  47. പുലർക്കാലമഞ്ഞ്പോലെ മനസ്സിനകത്തേയ്ക്ക് കുളിരായി കിനിഞ്ഞിറങ്ങിയ രചന. ചരിത്രത്തിന്റേയും പ്രണയത്തിന്റേയും ആത്മീയതയുടേയും ഭാവവൈവിദ്ധ്യങ്ങളിൽ തളിർത്തും തഴച്ചും പടർന്നു വളർന്നു നിറയുന്ന മരപ്പെരുമകളെ സംബന്ധിച്ച ഈ പോസ്റ്റ് വേറിട്ടൊരു വായനാനുഭവമായി. നന്ദി.

    ReplyDelete
  48. അതീവ സുന്ദരമായ ഒരു വായനാനുഭവം ,ഹൃദയത്തിലെ പൊള്ളുന്ന വേനലിന് ഒരു മരചില്ലയുടെ തണല്‍ ,മരത്തോടും മഴയോടും നാം നന്ദി പറയാറില്ലല്ലോ....

    ReplyDelete
  49. ഭാഷ, ശൈലി ,ഭാവന,ഒക്കെ നന്നായിട്ടോ ... .. പ്രകൃതിയോട് ചേര്‍ന്ന് നിന്നാല്‍ പല വിസ്മയങ്ങളും കാണാം. മരങ്ങള്‍ സംസാരിക്കും, പൂക്കള്‍ ചിരിക്കും, കിളികള്‍ പാടും. ആ മരങ്ങളെ പോലെ എല്ലാര്‍ക്കും തണലാകാന്‍ , ആ പൂക്കളെ പോലെ ചിരിക്കാന്‍ , കിളികളെ പോലെ പാടാന്‍....
    ...ആരാണ് ആഗ്രഹിച്ചു പോകാത്തത് ..

    ReplyDelete
  50. പ്രകൃതിയോട് ചേര്‍ന്ന് നിന്നാല്‍ പല വിസ്മയങ്ങളും കാണാം. മരങ്ങള്‍ സംസാരിക്കും, പൂക്കള്‍ ചിരിക്കും, കിളികള്‍ പാടും. ആ മരങ്ങളെ പോലെ എല്ലാര്‍ക്കും തണലാകാന്‍ , ആ പൂക്കളെ പോലെ ചിരിക്കാന്‍ , കിളികളെ പോലെ പാടാന്‍ എല്ലാര്‍ക്കും കഴിയണേ എന്നാവും പ്രകൃതി ഓര്‍മ്മിപ്പിക്കുന്നത്...!

    അതിനു നമ്മള്‍ക്ക് കഴിയില്ലല്ലോ, നമ്മിലെ നാം എന്നെ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നല്ല പോസ്റ്റ്

    ReplyDelete
  51. എങ്ങനെ അഭിനന്ദിക്കണമെന്നറിയുന്നില്ല. അത്രയ്ക്ക് നന്നായിട്ടുണ്ട്.ആ മരങ്ങളെയെല്ലാം നേരിട്ടു കണ്ടൊരനുഭൂതി...
    സെഡാറിനേയും, ഒലീവിനെയും,പൈന്മരങ്ങളെയും പുസ്തകത്തിൽ നിന്നും വായിച്ചറിഞ്ഞ് ഞാനും ഒരുപാടിഷ്ട്ടപ്പെടുന്നു.അവയെ കുറിച്ചെല്ലാം വീണ്ടും പറഞ്ഞു തന്നതിന് ഒരായിരം നന്ദി,ഒപ്പം ആശംസകൾ

    ReplyDelete
  52. നമുക്കൊരുമിച്ചൊരു യാത്ര പോകണ്ടേ.....അടുത്ത ജൂലൈ ബ്ലോഗ്‌ മീറ്റ് വയനാട്ടില്‍ ആക്കിയാലോ???

    ReplyDelete
  53. ചെറുവാടി,

    ഈ പ്രണയ മരങ്ങള്‍ വളരെ നന്നായി അവതരിപ്പിച്ചു. പ്രകൃതിയോടു ഇണങ്ങിയുള്ള ഈ യാത്ര വല്ലാത്ത ഒരു അനുഭൂതി തന്നെ, വയനാടന്‍ മലകള്, നിലമ്പൂരിലെ കനോലി പ്ലോട്ട്, നെടുങ്കയം, ആഡ്യന്‍പാറ വെള്ളച്ചാട്ടം, ഇങ്ങിനെ പ്രകൃതി സമ്മാനിച്ച എത്രയെത്ര വിസ്മയ കാഴ്ചകള്‍..

    പക്ഷെ, പാതവക്കത്തെ ആല്‍മരങ്ങള്‍, സ്കൂള്‍ മുറ്റത്തെ മാമ്പഴവും നമുക്ക് അന്യം നിന്ന് പോകുന്നപോലെ,
    ആശംസകളോടൊപ്പം, മനോരാജിന്റെ കമെന്റില്‍ അടിവരയോടെ........

    ReplyDelete
  54. വിവിധ തരം വൃക്ഷങ്ങളെ കുറിച്ചുള്ള വിവരണം പുത്തനറിവ്‌ നല്‍കി. അതില്‍ മികച്ച്‌ നില്‍ക്കുന്നത്‌ ആദിവാസിയുടെ പ്രേതം ആവാഹികപ്പെട്ട ആല്‍ മരവും, തേക്കിന്‍ കാടുകളുമാണ്‌. നമ്മുടെ സ്വകാര്യ അഹങ്കാരമായതിനാലാവണം അത്‌ കൂടുതല്‍ ഇഷ്ടപ്പെട്ടത്‌. വിവരണം നന്നായി... എന്നാല്‍ കഴിഞ്ഞ വിവരണത്തിന്‌റെ ഏഴയലെത്തെത്തിയില്ല. ഈ വിഷയമായതിനാലാവാം എന്ന് കരുതുന്നു. അടുത്ത സ്വര്‍ണ്ണത്തില്‍ ചാലിച്ച വരികള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  55. മരങ്ങളുടെ തണുപ്പും കുളിര്‍മ്മയും പകരുന്നു ഈ എഴുത്തിലൂടെ.

    ReplyDelete
  56. കഥ പറയുന്ന മരങ്ങളുടെ കൂടെ ഒരു സായാഹ്നം ചിലവിട്ട പോലെ....

    ReplyDelete
  57. മന്‍സൂര്‍..ഒറ്റ വാക്കില്‍ പറഞ്ഞാല്‍ "മനൊഹരം"
    ഒരൊ വരി കഴിയുമ്പൊഴും ഗൃഹാതുരത്വത്തിന്റെ
    കുമ്പിള്‍ കുത്തി നിറയുന്ന ഓര്‍മകളുടെ മഴ കുളിര്..
    എന്തു ഭംഗിയായ് എഴുതീ സഖേ,അഭിനന്ദനങ്ങള്‍..
    പ്രണയത്തിന്റെ ഉദാത്തമായ മുഖങ്ങള്‍ പകര്‍ത്തിയ
    മനസ്സിലൂടെ,സ്വയം പ്രണയത്തിന്റെ വേവെടുത്ത്
    പുണരുവാന്‍ വെമ്പുന്ന ഹൃത്തിനേ പകര്‍ത്തീ
    പ്രകൃതിയുടെ വരമായ മരമെന്ന തണലില്‍
    എത്തി നില്‍കുമ്പൊള്‍ എന്റേയീ കൂട്ടുകാരന്‍
    പകര്‍ത്തീ പൊകുന്നത് ഓര്‍മകളൂടെ ഒരു മണിചെപ്പില്‍
    സൂക്ഷിച്ച് വച്ച ചില നോവുകളും, നേരുകളുമാണ്.
    പ്രണയവും മരവും തമ്മില്‍ ഇഴപിരിയാത്ത ബന്ധമുണ്ട് ,മണ്ണും മരവും പ്രണയത്തിന്റേ സുഖകരമായ അനുഭൂതികള്‍
    നമ്മളിലേക്കും പകര്‍ത്തപെടുന്നുണ്ട് ..
    മരുഭൂവിലേ തീഷ്ണമായ വേവിലും തണല്‍ വിരിച്ച്
    പൂത്തു നില്‍ക്കുന്ന വൃക്ഷങ്ങള്‍ ഉള്ളില്‍ ഒരായിരം
    കനവുകളുടെയും,മനസ്സിന്റേയും സാക്ഷാല്‍കാരമാവാം..
    അന്ധവിശ്വാസ്സങ്ങളൊക്കെ നേരിന്റേ മുന്നില്‍ പല്ലിളിക്കുമെങ്കിലും പഴമയുടെ സുഖമതിനുണ്ടെന്ന് ഈ വരികള്‍ ഓര്‍മപെടുത്തുന്നു..
    മാമ്പഴക്കാലത്തിന്റെ വിശാലമായ ഓര്‍മകള്‍ നാവിന്‍ തുമ്പിലും മനസ്സിന്റേ കോണിലും ഇന്നും തത്തീ കളിക്കുന്നുണ്ട് അതു ചിലപ്പൊള്‍ നോവാകാം,ചിതറി തെറിച്ച മനസ്സിന്റേ കണ്ണാടീ ചില്ലുകളാവാം, പ്രണയത്തിന്റേ ചാപല്യങ്ങളില്‍
    മുഖം പൊത്തി കരഞ്ഞ മാവിന്റെ പൊത്തുകള്‍
    ഇന്നുമാ കണ്ണീരിന്‍ മണം കാണാം,അല്ലേ സഖേ ?
    കാലം പൊലും തിരി കെടുത്തിയ ജീവിതത്തില്‍
    ആരൊ വരുമെന്ന പ്രതീഷയില്‍ ഒരു വിളക്കിന്‍ തിരിയുടെ മുന്നിലേക്ക് ഓടീ വന്നു മിഴികള്‍ അടച്ച പാവടക്കാരീ.നല്ലൊരു ചിത്രം മനസ്സിലേക്ക് കൊണ്ടു വന്നൂ..വീണ്ടും പറയുന്നു മന്‍സൂ,എന്റേ ഹൃദയം നിറഞ്ഞൂ ,സുഖമുള്ള എന്തൊക്കെയോ ഒന്ന് മനസ്സില്‍ നിറഞ്ഞൂ .ഇന്നിന്റേ സാഹായ്ഹനം വര്‍ണ്ണാമാക്കിയ മിത്രമേ .. നന്ദീ ..

    ReplyDelete
  58. പ്രണയം വഴിഞ്ഞൊഴുകുന്ന ഈ പോസ്റ്റ്‌ മനോഹരമെന്ന് പറയേണ്ടതില്ലല്ലോ..
    എല്ലാവരും പ്രണയിക്കട്ടെ..എന്നാലിവിടെ കലഹങ്ങളുണ്ടാകില്ല..

    ReplyDelete
  59. മന്‍സൂര്‍..
    മനുഷ്യനെക്കാള്‍ പ്രകൃതിയോട് പ്രണയം തോന്നും പലപ്പോഴും, ആ വിശ്വാസത്തെ ഒന്നുകൂടി ഉറപ്പിക്കും വിധം ഈ വൃക്ഷങ്ങളോട് ശരിക്കും സ്നേഹം തോന്നീ. ഒരു മരത്തിന്‍റെ ജന്മം എത്ര അനുഗ്രഹീതം, എല്ലാ ജീവജാലങ്ങള്‍ക്കും ആഹാരവും തണലും നല്‍കുന്നു. തങ്ങള്‍ക്കുള്ള സമ്പത്ത് പങ്കുവച്ചുനല്‍കുന്നതില്‍ അവ ആര്‍ക്കുനേരെയും പുറം തിരിക്കുന്നില്ല, പൂക്കളായ് ഫലങ്ങളായും, തേന്‍ച്ചുരത്തിയും അവ പ്രണയ ഭാവത്തോടെ നില്‍ക്കും, ജീവന്റെ അവസാനം, മരത്തൊലിയും വിറകുമായി സ്വയം എരിയും!! ഇതാണ് ഏറ്റവും വലിയ ധര്‍മ്മം..മറ്റുള്ളവരെ തന്റെ ജീവനും ധനവും, ഇദ്രിയമനോബുദ്ധികളെല്ലാം ഉപയോഗിച്ച് സേവിച്ചു മോക്ഷമാര്‍ഗ്ഗം അണ യുന്നതത്രേ പരമധര്‍മ്മം.

    വൈകി എത്തിപ്പറഞ്ഞ അഭിപ്രായം വലിയ ഫിലോസൊഫിക്കല്‍ ആയോ എന്ന് എനിക്കും സംശയമുണ്ട്‌. ചിത്രങ്ങള്‍ ശരിക്കും ഇഷ്ടമായി, വിശ്വാസത്തിന്റെ , പ്രതീക്ഷയുടെ, നന്മയുടെ അടയാളമായി നില്‍ക്കുന്ന ചില വൃക്ഷങ്ങളെ അറിയാന്‍ കഴിഞ്ഞതിലെ സന്തോഷം അറിയിക്കുന്നു..

    സ്നേഹത്തോടെ മനു..

    ReplyDelete
  60. വളരെ നല്ലൊരു രചന..എനിക്കിഷട്ടം എന്നും ആ മാമ്പഴത്തിന്റെ ചുവടു തന്നെ....

    ReplyDelete
  61. പ്രകൃതിയുടെ നിറവിലെയ്ക്ക് തുറന്നു വെയ്ക്കുന്ന കണ്ണുകളാണ് മന്സൂറിന്റെത്..കാഴച്ചയുടെ അനുഭൂതി വായനക്കാരിലെയ്ക്കും പകരുന്ന മനോഹരമായ എഴുത്ത് ...മരങ്ങളോടും ചെടികളോടും പക്ഷികളോടുമൊക്കെ വര്‍ത്തമാനം പറയുന്ന ഒരാളാണ് ഞാനും..പൂക്കാതെ നിന്ന പൊന്ചെമ്പകത്തോടു സ്ഥിരമായി ഞാന്‍ പരാതി പറയുമായിരുന്നു..ഇത്തവണയും നീ പൂക്കില്ലേ ? നിന്നെ മുറിച്ചു കളയണം എന്ന് പണിക്കാര്‍ പറയുന്നു ..എന്തോ അറിയില്ല..ഒരുദിവസം മുറ്റം മുഴുവന്‍ സുഗന്ധം പരത്തി അവള്‍ പൂത്തു നില്‍ക്കുന്നു..പൂത്തതിന്റെ കാരണം എന്ത് തന്നെയായാലും എന്റെ പരാതി കേട്ടു കേട്ടു പൂത്തതാണെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം ..ഹഹഹ

    ReplyDelete
  62. ഭായ്,
    ഒന്നും പറയാനില്ല.
    വായിച്ചു കഴിഞ്ഞപ്പോള്‍ മനസിന്‌ ഒരു നന്മ നേടിയ സുഖം.
    കണ്ണുകളില്‍ എന്തിനോ ഒരു നനവ്‌.
    അതി മനോഹരമായിരിക്കുന്നു.
    ഇനിയും എന്തൊക്കെയോ പറയണം എന്നുണ്ട്.
    പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല.
    നന്ദി പറഞ്ഞു തീരാത്ത അത്ര.
    ഇത്ര നല്ല വാക്കുകള്‍ക്ക്.
    എന്‍റെ ബ്ലോഗിലേക്കും ഇടയ്ക്കു വരണം കേട്ടോ.
    അവിടെ തിരുത്താന്‍ ഇഷ്ടം പോലെ തെറ്റുകള്‍ ഉണ്ടാകും.
    തിരുത്തി തന്ന് അനുഗ്രഹിക്കണം.

    ReplyDelete
  63. ചെറുവാടി പ്രക്ര്തിയോടുള്ള അങ്ങയുടെ പരനയത്തിനെ ആഴം വെക്തമാക്കുന്ന ഒരു പോസ്റ്റ്

    ReplyDelete
  64. ഒരിടവേളക്കുശേഷം തിരികെവന്ന് ഒരുപാട് വൈകിയുള്ള വായന. പതിവുപോലെ മനോഹരമായ പോസ്റ്റ്‌. വൈകിയാണെങ്കിലും നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു.

    ReplyDelete
  65. ഇത്തവണ ഇവിടെ എത്താന്‍ അല്പം വൈകി.
    എത്രമാനോഹരംയാണ് താന്കള്‍ മരങ്ങളെ കൂട്ടി ഇണക്കിയിട്ടുള്ളത് . വീണ്ടും മികച്ചൊരു പോസ്റ്റ്‌.

    ReplyDelete
  66. അതി സുന്ദരമായ ഒരു പോസ്റ്റ്‌..മന്‍സൂര്‍ ഭായിയുടെ ശൈലിയും ഉഗ്രന്‍..ഈ പ്രേമം എന്നും നില നില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു...

    ReplyDelete
  67. thankalkk prakruthiyodu vallathoraduppamanalle nannayi.pranayam ennum manasil orupadu ormakalum vingalukalum nalkunnu
    aasamsakal

    ReplyDelete
  68. പ്രിയ മൻസൂർ...ലബനോനിലെ സെഡാർമരത്തണലിൽനിന്നും ആരംഭിച്ച്, വയനാടിന്റെ ഐതിഹ്യപ്പെരുമയിലൂടെ നിലമ്പൂരുംകടന്ന് ബാല്യകാലപ്രണയത്തിന്റെ മാമ്പൂമൊട്ടുകൾ വിരിഞ്ഞ ഇരുവിഴിഞ്ഞിപ്പുഴയോരത്തേയ്ക്കൊരു പ്രണയയാത്ര.വായിച്ചുപോകുമ്പോൾ നമ്മുടെ ഓർമ്മകളിൽ കാലത്തിനുപോലും മായ്ക്കുവാനാകാതെ സൂക്ഷിച്ചുവച്ചിരുന്ന പ്രണയത്തിന്റെ ചിത്രശലഭക്കൂട്ടങ്ങൾ ഒന്നിച്ച് ഇളകിപ്പറന്നതുപോലെ .....മധുരിക്കുന്ന ചില ബാല്യകാല പ്രണയസ്വപ്നങ്ങളൂടെ ഓർമ്മകളിലൂടെയുള്ള ഈ യാത്രയ്ക്ക് അഭിനന്ദനങ്ങൾ..സ്നേഹപൂർവ്വം ഷിബു തോവാള.

    ReplyDelete
  69. വായിച്ച, അഭിപ്രായം പറഞ്ഞ, പ്രോത്സാഹനം നല്‍കിയ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

    ReplyDelete
  70. ഇത് പോലെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന മരങ്ങളെ കുറിച്ച് വേറെങ്ങും വായിച്ചിട്ടില്ല. വായനകഴിഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്ന മരങ്ങളൊക്കെ അങ്ങിനെ നിരന്നു കണ്മുന്നില്‍. സെന്റ്സെബാസ്റ്റ്യന്‍ സ്കൂളിലെ മാവ്, റ്റ്യുഷന്‍ ക്ലസ്സിന്റെ പിന്നിലെ പുളിമരം, കുട്ടിക്കാലത്ത് വെക്കേഷന്‍ ബസ്സ് കളിച്ചിരുന്ന ചാഞ്ഞ ചില്ലയുള്ള പറങ്കിമരം...അങ്ങിനെ ഓരോന്ന് മനസ്സില്‍ തെളിഞ്ഞു വന്നു. വ്യത്യസ്ഥ വിഷയങ്ങളാവാം ഈ ബ്ലോഗിന്റെ ആകര്‍ഷണീയത...

    ReplyDelete
  71. തിരിച്ചു വരവ് സൂപ്പർ ആയി..വശ്യമനോഹരമായ ഭാഷയിൽ പ്രകൃതിയെ വരച്ചിടാൻ മൻസൂറേട്ടന്റെ കഴിവ് അപാരം തന്നെ..വൃക്ഷങ്ങൾക്കും അവയോട് ചേർന്നുള്ള പരിവേഷങ്ങൾക്കും ആ മനോഹര ഭാഷയിൽ പട്ടുകുപ്പായം തുന്നിച്ചിട്ടു..എഴുതുക ഇനിയുമിനിയും..

    ReplyDelete
  72. ഇതു വായിക്കുമ്പോള്‍ കോളേജില്‍ നിന്നും ടൂര്‍ പോയ കാര്യം ഓര്‍മ വരുന്നു ...വളരെ മനോഹരമായ ആ നിമിഷങ്ങളുടെ തനി പകര്‍പ്പാണ് ഇതിലുടെ കാണാന്‍ കഴിയുന്നത് ... ഇനിയും ഇതുപോലെയുള്ള കഥകള്‍ ഒരു പാട് എഴുതണം......

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....