Monday, April 4, 2011

പാടം പൂത്ത കാലം



എല്ലാ ദിവസങ്ങളും ഞായറാഴ്ച ആവണേ എന്ന് എത്ര പ്രാര്‍ഥിച്ചതാ കുട്ടിക്കാലത്ത്. സ്കൂളിലും പോവേണ്ട പിന്നെ സാഹിത്യ സമാജം എന്നും പറഞ്ഞ് മദ്രസ നേരത്തെ വിടുകയും ചെയ്യും. ബാക്കിയുള്ള സമയം എന്തൊക്കെ ചെയ്തു തീര്‍ക്കണം. എത്ര വണ്‍ ഡേ മേച്ചാണ്‌ ഒരു ദിവസം കളിക്കുക. കളിയുടെ ആവേശം കൂടുമ്പോഴായിരിക്കും ഉമ്മാന്റെ വിളി. "മന്‍സ്വോ...പീടികയില്‍ പോയി സാധനങ്ങള്‍ മേടിച്ചു കൊണ്ടുവാ" എന്ന്. ഉപ്പ ഉമ്മറത്ത്‌ തന്നെ ഇരിക്കുമ്പോള്‍ ഈ തീരുമാനത്തിന് അപ്പീലിന് പോകാന്‍ പോലും പറ്റില്ല . കളി നിര്‍ത്തി മനസ്സില്ല മനസ്സോടെ പീടികയില്‍ പോവും. തിരിച്ചു വരുമ്പോള്‍ പോക്കറ്റില്‍ നിറയെ ആ കറുത്ത പുളി അച്ചാര്‍ കുത്തി നിറച്ചിരിക്കും. ഇടക്കൊക്കെ നാട്ടില്‍ പോവുമ്പോള്‍ കുട്ടികളെ കൊണ്ട് അതൊക്കെ മേടിച്ചു കഴിക്കാന്‍ രസായിരുന്നു. കവറിന്റെ മൂലയ്ക്ക് ഓട്ടയുണ്ടാക്കി അത് വലിച്ചു കഴിക്കുമ്പോള്‍ നമുക്ക് പ്രായം ഒത്തിരി കുറഞ്ഞ പോലെ തോന്നും. ഇന്ന് നോക്കുമ്പോള്‍ വെറും പുളിയച്ചാര്‍ മാത്രമല്ല അത്, ബാല്യവുമായി കണക്റ്റ് ചെയ്യുന്ന ഒരു പ്രതീകം കൂടിയാണ്.



നാളെ പാടത്ത് കന്ന്‌ പൂട്ടുകാര്‍ ഉണ്ടാവും എന്ന് വല്യുമ്മ പറയുന്നത് കേട്ടു. എനിക്ക് സന്തോഷമായി. നല്ല രസമാണ് ആ സമയത്ത് പാടത്തെ ചെളിയില്‍ കളിക്കാന്‍ . ഞങ്ങള്‍ കുറെ കുട്ടികള്‍ ഉണ്ടാവും. മീന്‍ പിടിക്കാനായിരുന്നു കൂടുതല്‍ ആവേശം. നല്ല വലിയ പരല്‍ മീനുകള്‍ കിട്ടും. കോട്ടി എന്ന് വിളിക്കുന്ന ഒരു മീനുണ്ട്. വലിയ മീശയൊക്കെ ഉള്ളത്. അത് കുത്തിയാല്‍ രണ്ടു ദിവസം കൈ അനക്കാന്‍ പറ്റില്ല. അത്രക്കും കടച്ചിലാ.ഞങ്ങളെ ശല്യം കൂടുമ്പോള്‍ കന്ന്‌ പൂട്ടുന്ന ആല്യാക്ക വഴക്ക് പറയും. ഞങ്ങളുണ്ടോ കേള്‍ക്കുന്നു. കുറെ നാളായി എന്റെയൊരു പൂതിയാണ് കാളകളെ കെട്ടിയ ആ തട്ടില്‍ കയറി ഒരു റൌണ്ട് പാടത്ത് കറങ്ങണം എന്ന്. ആല്യാക്ക സമ്മതിക്കില്ല. നല്ലം പെരവനെ സോപ്പിട്ടു. നന്നായി മുറുകെ പിടിക്കണം . അല്ലേല്‍ താഴെ വീഴും എന്നൊക്കെ പറഞ്ഞെങ്കിലും ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിലായിരുന്നു ഞാന്‍ . എന്റെ അഹങ്കാരം കാളകള്‍ക്ക് മനസ്സിലായെന്ന് തോന്നുന്നു . എനിക്കൊന്നും ആലോചിക്കാന്‍ സമയമുണ്ടായിരുന്നില്ല. കാളകള്‍ നല്ല സ്പീഡില്‍ തന്നെ ഓട്ടം തുടങ്ങിയതും ഞാന്‍ പിടിവിട്ട് ചളിയില്‍ വീണു. ശരീരത്തിന്റെ ഒരു ഭാഗവും ചളി ആവാത്തതില്ല. കണ്ണ് എന്ന ഭാഗമേ ഇല്ല എന്ന് തോന്നും. ഒന്നും കാണുന്നില്ല. പിടിച്ചു എണീപ്പിച്ചത് നല്ലം പെരവന്‍ ആണെന്നും തലയ്ക്കു മേടിയത് ആല്യാക്ക ആണെന്നും പ്രതികരണം കൊണ്ട് മനസ്സിലായി. പക്ഷെ ആ പൂതി അതോടെ തീര്‍ന്നു.
നല്ലം പെരവന്‍ ഈയിടെ മരിച്ചെന്ന് കേട്ടു . നല്ല സ്നേഹം ആയിരുന്നു. പക്ഷെ എനിക്കിഷ്ടം പുറം പോക്കില്‍ നല്ലം പെരവന്‍ കൃഷി ചെയ്തിരുന്ന വെള്ളരിയോടായിരുന്നു. മൂപ്പ് ആകുന്നതിനു മുമ്പുള്ള നല്ല ഇളം വെള്ളരി കട്ട് തിന്നാന്‍ ഞങ്ങള്‍ ചങ്ങാതിമാര്‍ രാത്രിയിലാണ് പോകുക. അന്നതൊക്കെ ഒരു സല്‍കര്‍മ്മം ചെയ്യുന്നത് പോലെയാണ്. പിന്നെ നല്ലം പെരവന്റെതാകുമ്പോള്‍ കക്കുകയല്ല ഒരു അവകാശം മേടിക്കുകയാണ് എന്ന രീതിയിലാണ് എന്റെ സമീപനം. ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ ഞാന്‍ കുറച്ച് പൈസ കൊടുത്തിട്ട് വാങ്ങിയില്ല. കട്ട് തിന്ന വെള്ളരിയുടെ കണക്കില്‍ കുറച്ചാല്‍ മതി എന്ന് പറഞ്ഞപ്പോള്‍ പല്ലില്ലാത്ത ഒരു പൊട്ടിച്ചിരി തന്നുകൊണ്ട് പറഞ്ഞു " എനിക്കറിയായിരുന്നു കുട്ടി കട്ട് തിന്നുന്ന കാര്യം" എന്ന് . ആ ചിരി കണ്ടപ്പോള്‍ എനിക്കും ഒരു പാപ മോക്ഷം കിട്ടിയ സുഖം.
എന്റെ കുട്ടിക്കാലം മുതലേ നല്ലം പെരവനെ ഞാന്‍ കാണാറുണ്ട്. കാണുമ്പോഴൊക്കെ കള്ളിന്റെ മണവും ഉണ്ടാകാറുണ്ട്. പക്ഷെ അതുകൊണ്ട് ഒരു കുഴപ്പവും കണ്ടിട്ടില്ല. ഇടയ്ക്കു കെട്ട്യോളെ അടിക്കും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഞാന്‍ കാണുമ്പോഴൊക്കെ അവര്‍ മാതൃകാ ദമ്പതികള്‍ ആണ്. പാടത്തെ പണിക്കാര്‍ക്ക് ഭക്ഷണം കൊണ്ടുപോകാന്‍ അവരും വരും. ഞാനും കൂടും അവരുടെ കൂടെ ഭക്ഷണം കഴിക്കാന്‍ . ആ സമയത്ത് ആല്യാക്കക്ക് ദേഷ്യം ഒന്നും കാണില്ല. പുട്ടോ കപ്പയോ അടിക്കുന്നതിനിടക്ക് നല്ല തമാശയും പറയും. അത് കഴിഞ്ഞു നാടന്‍ ബീഡി വലിക്കുന്നത് കാണാന്‍ നല്ല രസാണ്. എനിക്കും പൂതി തോന്നും. നാടന്‍ ബീഡി കിട്ടിയില്ലെങ്കിലും നാടന്‍ അടി കിട്ടും . അതുകൊണ്ട് ചോദിക്കാന്‍ പേടി തോന്നും. പക്ഷെ നല്ലം പെരവന്റെ അടുത്ത് മുറുക്കാന്‍ കാണും. പകുതി വെറ്റിലയില്‍ പാകത്തിന് ചുണ്ണാമ്പ് ഒക്കെ ചേര്‍ത്ത് തരും. വല്യ കുട്ടിയായി എന്നൊക്കെ തോന്നും അത് കഴിക്കുമ്പോള്‍. ഭക്ഷണം കഴിഞ്ഞാല്‍ അവര്‍ വീണ്ടും പണിക്കിറങ്ങും. ഞങ്ങള്‍ പാടത്തിന്റെ മൂലക്കുള്ള വല്യ പേര മരത്തില്‍ വലിഞ്ഞു കയറും. മൂത്തതും മൂക്കാത്തതും ആയ എല്ലാ പേരക്കയും പറിച്ചു തിന്നും.



പാടത്തെ പണി തുടങ്ങിയാല്‍ പിന്നെ ഞാറ് നടുന്നത് മറ്റൊരു ആഘോഷം. ഇടയ്ക്കിടയ്ക്ക് പാടത്തു പോയി നോക്കണം. വയലില്‍ വെള്ളംകൂടുതല്‍ ഉണ്ടെങ്കില്‍ വേറെ വയലിലേക്ക്‌ ഒഴുക്കി വിടണം. കുറവാണേല്‍ ഇങ്ങോട്ടും. പിന്നെ കൊയ്ത്തുകാലം. അതാണ്‌ കൂടുതല്‍ രസകരം. മുമ്പ് എഴുതിയത് കൊണ്ട് അത് പറയുന്നില്ല.
എന്ത് മധുരമാണ് ഈ ഓര്‍മ്മകള്‍ക്ക്. ആ ഓര്‍മ്മകളെ പ്രവാസവുമായി ഒരു താരതമ്യം ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം വയല്‍ കരയിലെ ശുദ്ധമായ കാറ്റിന്റെയും സമൃദ്ധമായ പച്ചപ്പിന്റെയും ഓര്‍മ്മകള്‍ അങ്ങിനെ നില്‍ക്കട്ടെ. അരയൊപ്പം വളര്‍ച്ച എത്തിയ നെല്‍കൃഷിയും കണ്ട്‌ അല്ലെങ്കില്‍ പാടത്തെ ചളി വെള്ളത്തില്‍ മീന്‍ പിടിച്ച്‌, ഇളം വെള്ളരി കട്ട് തിന്ന്‌ ഓര്‍മ്മകളുടെ നടവരമ്പിലൂടെ ഞാന്‍ കുറച്ച് ദൂരം നടക്കട്ടെ.

(ചിത്രങ്ങള്‍ -ഗൂഗിളില്‍ നിന്ന് )

Saturday, March 26, 2011

രചിക്കണം വീണ്ടുമൊരു മഹാഭാരതീയം!



വെങ്കിടേഷ് പ്രസാദ് എന്ന ഇന്ത്യന്‍ കളിക്കാരനെ ഓര്‍ക്കാന്‍ ആ ഒരൊറ്റ പന്ത് മതി. ആമിര്‍ സുഹൈലിനെ ക്ലീന്‍ ബൌള്‍ഡ് ചെയ്തു പവലിയനിലേക്ക് കൈചൂണ്ടികാണിച്ച ആ രംഗം ഓര്‍ക്കുമ്പോള്‍ ഇന്നും കുളിര് കോരും. ഇടയ്ക്ക് യൂ റ്റൂബില്‍ കയറി അതൊന്ന്‌ കാണുമ്പോള്‍ എനിക്കും ആവേശം ഇരമ്പി വരും . മൊഹാലിയില്‍ ഇറങ്ങുന്നതിനു മുമ്പ് ടീം ഇന്ത്യയും ഇതൊന്നൂടെ കാണണം. വെറുതെ ഒരു ആവേശത്തിന്.

സച്ചിനെ നൂറാം സെഞ്ചുറി അടിപ്പിക്കില്ലെന്നും ഒരു ഇന്ത്യന്‍ താരത്തെ പോലും പച്ച തൊടാന്‍ അനുവധിക്കുകയില്ലെന്നും അഫ്രീദി പറഞ്ഞു. അത് കാര്യമാക്കേണ്ട. ഇതുപോലെയൊക്കെ പോണ്ടിങ്ങും പറഞ്ഞതാ. എന്നിട്ടെന്തായി. ഇതിന്റെ ബാക്കി ഇന്ത്യ കപ്പ്‌ നേടുമെന്ന് പറഞ്ഞത് ഓസ്ട്രേലിയയില്‍ വെച്ചാണ്. തിരിച്ചവിടെയെത്തി. ആഫ്രിദിയല്ലേ പറഞ്ഞത്. ബാറ്റിങ്ങില്‍ നനഞ്ഞു പോയെങ്കിലും ബൌളിങ്ങില്‍ പിടിച്ചു നില്‍ക്കാണ് പാവം. വരട്ടെ. അഖ്തര്‍ അടക്കമുള്ള പുലികള്‍ക്കൊക്കെ എന്നും മേടിച്ചിട്ടുള്ള ചരിത്രമേ ഉള്ളൂ. ആ കൂട്ടത്തില്‍ ആഫ്രിദിയും വരും. അത്ര തന്നെ. പടച്ചോനെ.. അങ്ങിനെ ആവണേ. അല്ലേല്‍ ഈ എഴുതിയത് വെറുതെ ആയാലും നൂറു കോടി ഇന്ത്യക്കാരുടെ പ്രാര്‍ത്ഥന വെറുതെ ആകരുത്.

അത് പോട്ടെ. ഒരു വെങ്കിയെ വീണ്ടും ആവിശ്യമാണ് ഇപ്പോള്‍ ഇന്ത്യക്ക്. ഹര്‍ഭജന്റെ സ്പിന്‍ വെറും സര്‍ദാര്‍ ജോക്സ് ആവുകയും മുനാഫും നെഹ്രയും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ സെഞ്ചുറി അടിക്കുകയും ചെയ്യുമ്പോള്‍ ഇത്തിരി സമാധാനം നല്‍കുന്നത് സഹീര്‍ ഖാന്‍ മാത്രമാണ്. പക്ഷെ കളി പാകിസ്ഥാനുമായായതിനാല്‍ ഇവരും തിരിച്ചു വരുമെന്ന് ആശിക്കുന്നു.പ്രാര്‍ഥിക്കുന്നു. ശ്രീശാന്തിന് ഒന്നും തോന്നരുത്. നിങ്ങള്‍ കളിക്കും എന്ന് കേള്‍ക്കുന്നത് ഇന്ത്യ തോറ്റു എന്ന് കേള്‍ക്കുന്നത് പോലെയാ. ഇനി ജയിച്ചാലും അതെ. പക്ഷെ പ്രാര്‍ഥിക്കുന്നുണ്ട് ഞാന്‍ , നല്ല അച്ചടക്കമുള്ള , ഇവിടെ ഭൂമിയില്‍ ഇറങ്ങി നിന്ന് കളിക്കുന്ന ഒരു നല്ല മലയാളി താരമായി നിങ്ങളെ കാണാന്‍. കാര്യമായിട്ട് തന്നെയാ.

കിങ്ങ്സ് ഇലവനില്‍ നിന്ന് രക്ഷപ്പെട്ടതാണോ യുവരാജിന്റെ ഭാഗ്യം..? അതിനു ശേഷമാണ് രാശി തെളിഞ്ഞത് എന്ന് തോന്നുന്നു. അങ്ങിനെയാണേല്‍ ഐ പി എല്‍ തന്നെയങ്ങ് നിര്‍ത്തിയാലോ. ടീം ഇന്ത്യ തന്നെ രക്ഷപ്പെടില്ലേ. എന്തോ.. എനിക്കങ്ങിനെ തോന്നുന്നു. കളി കഴിഞ്ഞിട്ട് ഒന്ന് ആലോചിക്കണേ.

കാര്യം എന്തൊക്കെയായാലും എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ട്. നല്ല കളിക്കാര്‍ ഇല്ലാത്തതല്ലല്ലോ നമ്മുടെ പ്രശ്നം. ഒന്നാം ക്ലാസിലെ ഓണ പരീക്ഷക്ക്‌ പോലും എനിക്കിത്ര ടെന്‍ഷന്‍ ഉണ്ടായിട്ടില്ല.
ഭാഗ്യം വരാന്‍ കുറെ വഴികളുണ്ടത്രേ എല്ലാര്‍ക്കും. സച്ചിന്‍ ആദ്യം ഇടത് പാഡ് ആണത്രേ കെട്ടുക. "ഇടതിന്" ഇത്തവണ പൊതുവേ പ്രതീക്ഷ കുറവാണേലും സച്ചിന് അത് ഭാഗ്യമാവട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. സെവാഗ് നീല ടവ്വലും സഹീര്‍ ഖാന്‍ മഞ്ഞ ടവ്വലും ഭാഗ്യമായി കാണുന്നു എന്ന് കേള്‍ക്കുന്നു. രണ്ടും, തൊഴിലാളി സംഘടനകളുടെ തലേകെട്ടാണ്. അധ്വാനിക്കുന്നവരാന്. അതുകൊണ്ട് തന്നെ അതും ഭാഗ്യമാവട്ടെ. അല്ലാതെ നോക്ക് കൂലി മേടിക്കാന്‍ നില്‍ക്കരുത്. കളി കൈവിട്ടു പോകും. പറഞ്ഞെന്നെ ഉള്ളൂ. എനിക്കറിയാം നിങ്ങള്‍ കളിച്ചു തന്നെ കൂലി മേടിക്കുന്നവരാണെന്ന്. ഐ പി എല്‍ ആണെന്ന് കരുതി കളിച്ചോ. ഉപദേശമല്ല. ഐഡിയ ഷെയര്‍ ചെയ്തതാ. ഇങ്ങിനെ എല്ലാര്‍ക്കുമുണ്ടാത്രേ ഓരോ വിശ്വാസങ്ങള്‍. കുഴപ്പമില്ല. പക്ഷെ ഞങ്ങള്‍ക്ക് ഒരു വിശ്വാസം മാത്രമേ ഉള്ളൂ. ബുധനാഴ്ച നിങ്ങള്‍ ജയിച്ചു കയറുമെന്ന്. കാരണം അന്നാണ് ഞങ്ങള്‍ക്ക് ഫൈനല്‍.
പിന്നെ പറയാനുള്ളത് മനോരമ ഭാഷയില്‍ പറയാം.
സച്ചിന്‍ ..ഇന്നിങ്ങ്സ് സച്ചിനോത്സവം ആകണം ഞങ്ങള്‍ക്ക് . വീരേന്ദര്‍ സെവാഗ്, കളി വീരോചിതം ആകണം. ഗാംഭീര്‍, സംഗതി ഗംഭീരമാക്കുമല്ലോ . പതിവുംപോലെ രാജകീയം ആകണം യുവരാജേ. റൈന സിക്സര്‍ കൊണ്ട് റെയിന്‍ തന്നെ പെയ്യിക്കണം. മഹേന്ദ്രജാലം തന്നെ കാണിക്കണം ധോനീ. ചില്ലറ കളിയല്ല. കാരണം ഞങ്ങള്‍ കാത്തിരിക്കുന്നത് അതിനാണ്. വീണ്ടും ഒരു മഹാ ഭാരതീയത്തിന്. ജയ്‌ ഇന്ത്യ .

ടീം ഇന്ത്യക്ക് വിജയാശംസകള്‍ നേരാം

Saturday, March 19, 2011

വഴിയോര കാഴ്ചകള്‍



ഒരിക്കല്‍ ഞാന്‍ നിങ്ങളെ വിരുന്നിന് ക്ഷണിച്ചതാണ് എന്റെ ഗ്രാമത്തിലേക്ക്. അവിടത്തെ കാഴ്ചകള്‍ ഇഷ്ടായി എന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ സന്തോഷവും തോന്നി. പിന്നെയും ഒരുപാട് പ്രത്യേകതകളുള്ള എന്റെ അയല്‍ ഗ്രാമങ്ങളെയും ഞാനൊന്ന് പറഞ്ഞു പോകട്ടെ. പക്ഷെ ചെറുവാടിയില്‍ നിന്നുതന്നെ തുടങ്ങും ഇതും.

നമ്മള്‍ നടന്നു തുടങ്ങുന്നു. ഈ പാടങ്ങളിലില്ലേ.. . ഇപ്പോഴും നിങ്ങള്‍ക്ക് മനോഹരമായി തോന്നുന്നത് ഈ ഗ്രാമത്തിന്റെ പ്രത്യേകതകള്‍ കൊണ്ടുതന്നെയാകണം. അല്ലെങ്കില്‍ പണ്ട് കൊയ്ത്ത് പാട്ടുകളും നെല്‍കതിര്‍ കൊത്തി പറക്കുന്ന തത്തകളും അവരുടെ ശബ്ദവും നിറഞ്ഞു നിന്നിരുന്ന ഈ പാടങ്ങള്‍ ഇപ്പോള്‍ വാഴയും കപ്പയും കൃഷിചെയ്യുന്നവയായി മാത്രമല്ലേ നിങ്ങള്‍ കണ്ടത്. പക്ഷെ നഷ്ടപ്പെട്ട ആ നല്ല കാഴ്ചകളുടെ നൊമ്പരം പേറുന്ന എനിക്ക് ആ ഓര്‍മ്മകള്‍ മരിക്കാത്തതാണ്.

ഇപ്പോള്‍ നമ്മളെ കടന്നു പോയ ആ പെണ്ണില്ലേ. കാരിച്ചി എന്ന അവരായിരുന്നു ഇവിടത്തെ കൊയിത്തുത്സവങ്ങളിലെ നായിക. കൊയ്തെടുത്ത നെല്‍കറ്റകളുമായി കാരിച്ചിയും കൂട്ടരും നടക്കുന്നതിന് ഒരു ഫോള്‍ക് ഡാന്‍സിന്റെ താളമുണ്ടായിരുന്നു.നിങ്ങള്‍ പെണ്ണുങ്ങള്‍ ഒക്കെ കാതില്‍ ഇടുന്ന വല്യ വട്ടത്തിലുള്ള റിംഗ് ഇല്ലേ..? ആ ഫാഷനൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാരിച്ചി ഇന്‍ട്രഡ്യൂസ് ചെയ്തതാ. പക്ഷെ ഇപ്പോഴും അത് തന്നെയാണെന്ന് മാത്രം. വീടിന്റെ മുമ്പില്‍ നെല്‍കറ്റകള്‍ കുന്നു കൂടുമ്പോള്‍
ഞങ്ങള്‍ കുട്ടികള്‍ക്ക് മറ്റൊരു ഉത്സവകാലം തുടങ്ങും. അതില്‍ കയറി മറിഞ്ഞും അത് കാരണം ശരീരമാകെ ചൊറിഞ്ഞും ഓര്‍ക്കാന്‍ രസമുള്ള കുട്ടിക്കാലം. പത്തായപുരകളില്‍ ഇപ്പോള്‍ നെല്ലുകള്‍ നിറയാറില്ല. പാടമില്ലെങ്കില്‍ പിന്നെ പത്തായപുരയുണ്ടോ.



പറഞ്ഞു പറഞു നമ്മള്‍ അടുത്ത ഗ്രാമത്തില്‍ എത്തി. കേട്ടിട്ടുണ്ടോ കൂളിമാട് എന്ന സ്ഥലം. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ പുകവലി വിമുക്ത ഗ്രാമമാണ് ഇത്. ഒരല്പം കുറ്റബോധം ഇതിലൂടെ നടക്കുമ്പോള്‍ എനിക്കും ഇല്ലാതില്ല. പുക വലിക്കില്ല , വാങ്ങില്ല, വിലക്കില്ല ഇവിടെയുള്ളവര്‍. ഈ മാതൃകാ നേട്ടത്തിന് പിന്നില്‍ ഉത്സാഹിച്ച കുറെ ചെറുപ്പകാര്‍ ഉണ്ടിവിടെ.



എനിക്കും വൈകാരികമായി ഏറെ അടുപ്പം തോന്നും ഈ ഗ്രാമത്തോട്. മുമ്പ് കോഴിക്കോട് പോവാന്‍ ഇരുവഴിഞ്ഞി കടവ് കടന്ന് ഇവിടെ വന്നാണ് ബസ്സ്‌ കയറുക. ഇത്തിരി നേരത്തെ എത്തുന്നത്‌ വല്യൊരു മാവിന്റെ ചുവട്ടില്‍ രണ്ടു കവുങ്ങില്‍ തടി ഇട്ടൊരുക്കിയ ബസ് സ്റ്റോപ്പില്‍ കുറച്ചു നേരം ആസ്വദിച്ചിരിക്കാനാണ് . ഇരുവഴിഞ്ഞിക്ക് മീതെ പാലം വന്നെങ്കിലും പഴയ ഐശ്വര്യവുമായി ഇപ്പോഴും മാറാതെയുണ്ട് കൂളിമാട്. ആദ്യമൊക്കെ ഉപ്പാന്റെ കൂടയാണ് കോഴിക്കോട് പോവുക. അന്ന് മുതല്‍ ഈ ഗ്രാമം എനിക്ക് പ്രിയപ്പെട്ടതാണ്. ചായ കുടിച്ചും രാഷ്ട്രീയം പറഞ്ഞും ഉപ്പ സെയിദുക്കാന്റെ മക്കാനിയില്‍ ഇരിക്കും. ഞാന്‍ മരങ്ങളും പാടവും നോക്കി പുറത്തിരിക്കും. തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നും കല്യാണവും കഴിച്ചതോടെ ഇപ്പോഴും യാത്ര ഇതിലൂടെ തന്നെ. ഇന്നും ഇവിടെത്തുമ്പോള്‍ ഉപ്പാന്റെ കയ്യും പിടിച്ചു ബസ്സിലെ സൈഡ് സീറ്റ് കിട്ടാന്‍ വെപ്രാളപ്പെടുന്ന കൊച്ചു കുട്ടിയാകും ഞാന്‍ . പക്ഷെ സെയിദുക്കാന്റെ മക്കാനി ഇപ്പോള്‍ കാണാത്തത് ഒരു നൊമ്പരവും.



അയ്യോ.. നിങ്ങള്‍ കൂടെയുള്ള കാര്യം ഞാനങ്ങു മറന്നു. നാട് കാണാന്‍ വിളിച്ചിട്ട് നിങ്ങളെ ഒറ്റക്കാക്കി ഞാന്‍ എവിടെയൊക്കെയോ പോയി. ദാ.. ആ വരുന്ന ബസ്സില്ലേ. സുല്‍ത്താന്‍ ആണ്. ഒരുപാട് തലമുറകളുടെ യാത്രയിലെ ഓര്‍മ്മയായി അന്നും ഇന്നും ഈ ബസ്സുണ്ട്. ഇനി യാത്ര നമ്മുക്കിതിലാവാം. വഴിയോര കാഴ്ചകള്‍ കണ്ട് നിങ്ങളെയും കൊണ്ട് കോഴിക്കോട് വരെ പോവണം എന്നുണ്ട്. പക്ഷെ നമ്മള്‍ തിരക്കിലല്ലേ. തല്‍കാലം മാവൂര്‍ വരെയാകാം.

വല്യ ഈ ചീനിമരത്തിന്റെ തണലില്‍ നില്‍ക്കുന്ന ഈ ഗ്രാമമാണ് ഇപ്പോള്‍ PHED എന്നും പണ്ടുള്ളവര്‍ മടത്തുംപാറ എന്നും പറയുന്ന സ്ഥലം. കോഴിക്കോട് നഗരത്തിലേക്ക് കുടിവെള്ളം പോകുന്നത് ചാലിയാറില്‍ നിന്നും ശേഖരിച്ച്‌ ഇവിടെ ശുദ്ധീകരിച്ചിട്ടാണ്. ഒപ്പം നല്ലൊരു പ്രകൃതിയും. ഈ പെട്ടിപീടികയില്‍ കയറി ഒന്ന് മുറുക്കണം എന്നുണ്ട് എനിക്ക്. പക്ഷെ പിന്നെയാകാം.

നമ്മള്‍ മാവൂരില്‍ എത്താറായി. പക്ഷെ ഇത് പഴയ മാവൂരല്ല. ഗോളിയോര്‍ റയോണ്‍സ്‌ ഫാക്ടറി അടച്ചു പൂട്ടിയപ്പോള്‍ ആത്മാവ് നഷ്ടപ്പെട്ട ഒരു ചെറിയ സിറ്റി. ഫാക്ടറി വക ഒഴിഞ്ഞു പൊളിഞ്ഞ് പ്രേത ഭവനം പോലെ നില്‍ക്കുന്ന കോര്‍ട്ടെഴ്സുകള്‍ പറയുന്നത് നഷ്ടപ്പെട്ടുപോയ കുറേ ജീവിത സൗകര്യങ്ങളുടേതാണ് , കേള്‍ക്കാതെ പോയ അവരുടെ പ്രാര്‍ത്ഥനകളുടേയാണ് , പെയ്തു തീരാത്ത അവരുടെ കണ്ണീരിന്റെയാണ്. ഈ കാഴ്ച കാണാനാണോ നിങ്ങളെ കൊണ്ടുവന്നതെന്ന് തോന്നുന്നുവെങ്കില്‍ , സോറി .. ഈ സങ്കടം കാണിക്കാതെ എങ്ങിനെ ഞാന്‍ മാവൂരിനെ പരിചയപ്പെടുത്തും.



ശരി ഇനിയൊരു ചായ കുടിക്കാം. ഈ ചായ കടയില്‍ എന്താ ഇത്ര തിരക്ക് എന്ന് നിങ്ങള്‍ ചോദിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു. അതില്‍ അത്ഭുതമില്ല. ഇതാണ് പേരുകേട്ട ഹൈദറാക്കാന്റെ പരിപ്പുവട . പകരം വെക്കാനില്ലാത്ത രുചി. ഏഷ്യ നെറ്റുകാര്‍ സ്പെഷ്യല്‍ ഫീച്ചര്‍ ഒരുക്കിയ രുചി വൈഭവം. ഇവിടന്നു കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ പാര്‍സല്‍ പോകുന്നു. ഇത് വഴി പോകുന്ന ഞങ്ങളും അത് ഒഴിവാക്കില്ല. ഞാനേതായാലും രണ്ടെണ്ണം തട്ടിയിട്ട് ബാക്കി പറയാം. അപ്പോള്‍ നിങ്ങള്‍ എങ്ങിനാ... ഇവിടുന്നു കഴിക്കുന്നോ അതോ പാര്‍സല്‍ എടുക്കുന്നോ...?.

(ഫോട്ടോസ് എടുത്തത്‌ ഗൂഗിളില്‍ നിന്നും പിന്നെ ഫെയിസ് ബുക്കിലെ ചില സുഹൃത്തുക്കളുടെതും)

Sunday, March 6, 2011

പെയ്തൊഴിയാത്ത കാര്‍മേഘങ്ങള്‍




വര്‍ഷം ഇരുപത് കഴിഞ്ഞിരിക്കുന്നു. ഈ ഒട്ടുമാവിനും കാണും അത്രയും പ്രായം. നൊമ്പരങ്ങള്‍ ഇറക്കി വെക്കാന്‍ ഒരത്താണിയാണ് ഇതിന്‍റെ തണല്‍. സന്തോഷവും സന്താപവും പങ്കുവെക്കുന്നതും ഈ മാവിനോട് തന്നെ. വര്‍ഷത്തിലൊരിക്കല്‍ ഇത് പൂക്കുമ്പോള്‍ സന്തോഷം തോന്നും. എന്‍റെ വിഷമങ്ങളെ വളമായി സ്വീകരിക്കുന്ന ഇവള്‍ക്കെങ്ങിനെ ഇങ്ങിനെ പൂത്തുലയാന്‍ കഴിയുന്നു എന്ന് തോന്നാഞ്ഞിട്ടല്ല. ഒരു പക്ഷെ എന്‍റെ സന്തോഷമാവാം മാവും ആഗ്രഹിച്ചിട്ടുണ്ടാവുക.

ആ ചാരുകസേര മകനോട്‌ പറഞ്ഞ് മുറ്റത്ത് ഇട്ടു. ഈ ചൂടത്ത് തന്നെ വേണോ എന്നൊരു ചോദ്യം അവന്‍റെ നോട്ടത്തില്‍ നിന്ന് വായിച്ചെങ്കിലും അതവഗണിച്ചു. മാവിന്‍റെ ചില്ലകളൊരുക്കിയ തണുപ്പിന് പോലും മനസ്സിലെ ചൂടിന് ശമനം നല്‍കാന്‍ പറ്റുമായിരുന്നില്ല. ഒരു പൊള്ളുന്ന ഓര്‍മ്മയുടെ ഭാരം ഇറക്കിവെക്കണം. ചില്ലകളിളക്കി മാവ് കഥ കേള്‍ക്കാന്‍ തയ്യാറായി.

അറേബ്യന്‍ ഗ്രീഷ്മത്തിലെ ഒരു നട്ടുച്ച നേരം. മനസ്സ് ഭരിക്കുന്ന ഫയലുകള്‍ക്കിടയില്‍ നിന്നും ഒരു ഇടവേള പലപ്പോഴും എടുക്കാറുണ്ട്. ഓഫീസിന്‍റെ മുന്നില്‍ തന്നെ നിറഞ്ഞുനില്‍ക്കുന്ന പലതരം മരങ്ങള്‍. കുറച്ചുനേരം അവയെ നോക്കിയിരിക്കുമ്പോള്‍ ഒരാശ്വാസം കിട്ടാറുണ്ട്. ഒരു പക്ഷെ മനസ്സിനെ മരവിപ്പിക്കാതെ നോക്കുന്നതും ഈ പച്ചപ്പുകളായിരിക്കും. ഒരുപാട് ഓഫീസുകള്‍ ഈ കോമ്പൌണ്ടില്‍ തന്നെയുണ്ട്‌. പല രാജ്യക്കാര്‍. വിത്യസ്ഥ സ്വഭാവമുള്ളവര്‍. പക്ഷെ എല്ലാവരില്‍ നിന്നും അല്പം ഒഴിഞ്ഞുമാറിയുള്ളൊരു ശീലം ഇവിടെ വന്നതുമുതല്‍ തുടങ്ങിയതാണ്‌. ഹോസ്റ്റലിലെ ബഹളങ്ങളില്‍ കൂട്ടുകക്ഷിയാകാറുള്ള എനിക്കെങ്ങിനെ ഈ ഒരു മാറ്റം എന്ന് തോന്നാതിരുന്നില്ല. ഒരുപക്ഷെ അതേ കാരണങ്ങള്‍ കൊണ്ടാണോ ഇതും സംഭവിച്ചത്. മരവിച്ച മനസ്സിലേക്ക് ഒരു പ്രണയ മഴ പെയ്തത്. കാറ്റില്‍ പതുക്കെയാടുന്ന ചബോക് മരങ്ങള്‍ക്കിടയിലൂടെ തെളിഞ്ഞു വന്ന നുണക്കുഴി പുഞ്ചിരി. വിടര്‍ന്ന കണ്ണുകളില്‍ വായിച്ചെടുത്തത് അതിരുകള്‍ താണ്ടിയുള്ളൊരു പ്രണയത്തിന്‍റെ ആദ്യാക്ഷരികള്‍ ആയിരുന്നു. ഭാഷയും ദേശവും സ്നേഹത്തിന് വിലങ്ങുകളാവില്ല എന്ന മന്ത്രം തന്നെയാവണം ലാഹോറിന്‍റെ മണ്ണില്‍ നിന്നും ഈ പുഞ്ചിരി എന്‍റെ മനസ്സില്‍ അധിനിവേശം നടത്താന്‍ കാരണം. ഈ സ്ഥലത്ത് ഒരുവര്‍ഷം കഴിഞ്ഞിട്ടും അവളെ കണ്ടില്ല എന്ന് പറയുന്നതില്‍ ശരിയില്ല. പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും വായിച്ചെടുക്കാന്‍ പറ്റാത്ത ഒരു ഭാവമാണ് തോന്നിയിട്ടുള്ളത് . മരുഭൂമിയിലെ ചൂടില്‍ പ്രണയം മരീചികയായ നാളുകള്‍.

പക്ഷെ എന്തായിരുന്നു സത്യം. ചെറുപ്പത്തിന്‍റെ തമാശയില്‍ കവിഞ്ഞൊരു തലം അതിന് കൊടുക്കാത്തതാണോ ചെയ്ത തെറ്റ്. ഒരു പെണ്‍കുട്ടിയുടെ ഹൃദയത്തില്‍ ഒരു പൂക്കാലം വിരിയുന്നു എന്നറിഞ്ഞിട്ടും അത് അനുവദിച്ചത് എന്തിനായിരുന്നു. അല്ലായിരുന്നെങ്കില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ മായാതെ ഈ കുറ്റബോധത്തിന്റെ കാര്‍മേഘങ്ങള്‍ തന്നെ വേട്ടയാടുന്നതെന്തിന് . കൂടുതല്‍ ആലോചിച്ചപ്പോള്‍ പ്രായോഗികതയും നിസ്സഹായതയും ഒന്നിച്ച് മനസ്സിലായൊരു നേരം, തുറന്നു പറഞ്ഞെങ്കിലും വൈകിപോയിരുന്നു. ഒരു രണ്ടു രാജ്യങ്ങളുടെ വ്രണിത വികാരങ്ങള്‍ക്കുമപ്പുറം സ്നേഹത്തിന്റെ സമര്‍പ്പണം നടത്തിയ പെണ്‍കുട്ടി. അവളുടെ ഹൃദയം പൊട്ടിയൊഴുകിയ കണ്ണീരിന്‍റെ ശക്തിയറിഞ്ഞ് ഒരു ഭീരുവിനെ പോലെ ഓടിയൊളിച്ചപ്പോള്‍ തകര്‍ന്നത് ഒരു വ്യക്തിയുടെ മാത്രം മുഖമായിരുന്നോ.

പിന്നെ കുറെ കാലം ദുസ്വപ്നങ്ങളുടെതായിരുന്നു. സ്നേഹ സമരങ്ങളുടെ യുദ്ധഭൂമിയില്‍ വെള്ള സാല്‍വാറിട്ട പെണ്‍കുട്ടി സഹായത്തിനായി അലമുറയിടുന്ന രംഗങ്ങള്‍ ഉറക്കങ്ങളില്‍ പലപ്പോഴും കയറി വന്നു. വരണ്ടുണങ്ങിയ ഒരു മരുഭൂമിയിലൂടെ നിസ്സഹായയായി അവള്‍നടക്കുന്നതായും കണ്ണീര്‍ തുള്ളികള്‍ പൊള്ളുന്ന മണലുകളെ പോലും ആര്‍ദ്രമാക്കുന്നതായും തോന്നി. ചബോക്ക് മരങ്ങള്‍ കാണുമ്പോഴോക്കെ അതിന്‍റെ മരവിലിരുന്നു ഒരു പെണ്‍കുട്ടി കരയുന്നതായി തോന്നും. മകള്‍ കൊണ്ടുവന്നു മുറ്റത്ത്‌ നട്ട ചബോക് മരത്തിന്‍റെ തൈ ആരും കാണാതെ രാത്രിയില്‍ പിഴുതെറിയുമ്പോള്‍ പ്രതീക്ഷിച്ചതും ആ ഓര്‍മ്മകളില്‍ നിന്നുള്ള ഒരു മോചനം ആയിരുന്നു.

പ്രായശ്ചിത്തമില്ലാത്തതാണ് ചില തെറ്റുകള്‍. അപക്വമായ കൌമാരത്തിന്‍റെ അര്‍ത്ഥ ശൂന്യതകള്‍ എന്ന് കരുതിയിട്ടും എന്തേ ഈ ഓര്‍മ്മകളില്‍ നിന്നും മോചനം കിട്ടാത്തത്. ഒന്ന് ചാഞ്ഞിരുന്നു മയങ്ങാന്‍ നോക്കി. പറ്റുന്നില്ലല്ലോ. കണ്ണീരില്‍ കുതിര്‍ന്നൊരു തൂവാല മാത്രം മനസ്സില്‍ തെളിയുന്നു. ശക്തിയായൊരു കാറ്റില്‍ മാവിലെ കൊമ്പുകള്‍ ഇളകിയാടി. മടിയിലേക്ക്‌ കരിഞ്ഞൊരു മാവിന്‍ പൂക്കുല അടര്‍ന്നു വീണു.

Saturday, February 26, 2011

കഥ പറയുന്ന കടലോരം .



മഴമേഘങ്ങള്‍ മാറി മാനം തെളിഞ്ഞ ഈ വൈകുന്നേരം ഞങ്ങളിരിക്കുന്നത് കാപ്പാട് കടപ്പുറത്താണ്. കുട്ടനാടന്‍ കാഴ്ചകള്‍ വിട്ട് ചെറുവാടി ഗ്രാമത്തിന്റെ ആതിഥ്യം സ്വീകരിക്കാന്‍ എത്തിയ സുഹൃത്ത്‌ പ്രകാശും ഉണ്ട് കൂട്ടിന്. ഇന്നത്തെ യാത്ര ഇവിടേക്കാവാമെന്നത് എന്റെ നിര്‍ദേശം തന്നെ. കാരണം മറ്റു തീരങ്ങളെക്കാള്‍ വിത്യസ്ഥമായി
നമ്മളേറെ ഇഷ്ടപ്പെടും ഈ തീരവും ഇവിടത്തെ അന്തരീക്ഷവും. തഴുകി തലോടി കടന്നു പോകുന്ന കാറ്റിന് ചരിത്രത്തിന്റെ നറുമണമുണ്ട്. നൂറ്റാണ്ടുകള്‍ മുമ്പ് വാസ്കോഡ ഗാമ ഇവിടെ കപ്പലിറങ്ങിയത്‌ മുതല്‍ ചരിത്രത്തിന്റെ ഭാഗമാണല്ലോ ഈ തീരവും. സ്കൂള്‍ കാലം മുതല്‍ തന്നെ മനസ്സിലിരുപ്പുറപ്പിച്ച ചരിത്ര കഥകളെ കാറ്റിനൊപ്പം താലോലിക്കാനായി ഞങ്ങളീ പാറപ്പുറത്തിരുന്നു.



പതിവിനു വിപരീതമായി ശാന്തമായ കടലിലേക്ക്‌ നോക്കിയിരിക്കുമ്പോള്‍ ഒരുപാട് ചിത്രങ്ങള്‍ മനസ്സിലേക്ക് കയറിവരുന്നു. ചെറുവാടി യു .പി .സ്കൂളിലെ ഏഴാം ക്ലാസില്‍ മുന്‍ബെഞ്ചിലിരുന്ന് ഉറക്കം തൂങ്ങാതെ , ഉപ്പ തന്നെ പഠിപ്പിച്ചു തന്ന ചരിത്ര പാഠങ്ങളിലെ കഥാപാത്രങ്ങളെ , ഇന്നീ കടപ്പുറത്തിരുന്ന് ഒന്ന് കൂട്ടിവായിക്കാന്‍ ശ്രമിച്ചു ഞാന്‍ . കടലിന്റെ അങ്ങേ തലക്കല്‍ തെളിയുന്നത് ഗാമയുടെ പായക്കപ്പലാണോ..?. ഒരു രാജ്യത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കാന്‍ ഹേതുവായ ആ യാത്രയില്‍ തീരം കണ്ട ആഹ്ലാദാരവങ്ങളുടെ ശബ്ദം മുഴങ്ങുന്നതാണോ ആ കേള്‍ക്കുന്നത്. ഒരു അപകടത്തിന്റെ മുന്നറിയിപ്പ് പോലെയാണോ അറബികടലിലെ തിരകള്‍ നിശബ്ദമായത്?.



പാഠപുസ്തകത്തിലെ പേജുകള്‍ മറിയുന്നു. അപ്രത്യക്ഷമായ ഗാമയുടെ പായകപ്പലിനു പകരം മറ്റൊരു പടകപ്പല്‍ ചിത്രത്തില്‍ തെളിയുന്നു. ആ കപ്പലിന്റെ മുകളില്‍ നെഞ്ചുവിരിച്ച് നില്‍ക്കുന്നത് കുഞ്ഞാലി മരക്കാരല്ലേ. സാമൂതിരിയുടെ പടത്തലവന്‍ . പറങ്കി പടയെ ചങ്കുറപ്പോടെ നേരിട്ട പോരാട്ട വീര്യത്തിന്റെ ആള്‍രൂപം. മൂളിപായുന്ന കാറ്റിനൊപ്പം ഞാന്‍ കേള്‍ക്കുന്നത് ആ പടവാളിന്റെ ശീല്‍ക്കാരങ്ങളല്ലേ.
കുഞ്ഞാലി മരക്കാരുടെ പടകപ്പലില്‍ കയറി ഞാന്‍ സാമൂതിരി രാജാവിന്റെ ദര്‍ബാറിലുമെത്തി. ഏഴാം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തില്‍ നിന്നും എന്റെ ഓര്‍മ്മകളിറങ്ങി വന്ന്‌ ഈ പ്രൌഡമായ രാജധാനിയില്‍ ഒരു കസേര വലിച്ചിട്ടിരുന്നു. പ്രസിദ്ധമായ സാമൂതിരിയുടെ പണ്ഡിത സദസ്സ്. രാജ്യ തന്ത്രങ്ങള്‍. തര്‍ക്കങ്ങള്‍.

ഞാനവിടെ ഒരധികപറ്റാണ് എന്ന് സാമൂതിരിയുടെ കിങ്കരന്മാര്‍ക്ക് തോന്നിയോ. വഴു വഴുപ്പുള്ള പാറക്കെട്ടിന്റെ അടിഭാഗത്ത്‌ നിന്നും ഒരഭ്യാസിയെ പോലെ കടലിലേക്ക്‌ വലയെറിയുന്ന ഒരു നാട്ടുകാരന്‍ എന്നെ തിരിച്ചു വിളിച്ചു. ഞാന്‍ കടലിലേക്ക് നോക്കി. കുഞ്ഞാലിമരക്കാരുടെ പടകപ്പലും ഗാമയുടെ പായ കപ്പലും എല്ലാം പോയി മറഞ്ഞിരിക്കുന്നു. പകരം മീന്‍ പിടിക്കുന്ന കൊച്ചു വള്ളങ്ങളും അവരുടെ ആര്‍പ്പുവിളികളും മാത്രം. എനിക്ക് നിരാശ തോന്നി.



ഞാന്‍ നേരത്തെ പറഞ്ഞില്ലേ. ഈ കടപ്പുറം നല്‍കുന്ന അനുഭവമാണിത്. തീരവും തിരകളും കാറ്റും നമ്മോട് കഥ പറയും. ഞാനിപ്പോള്‍ അനുഭവിച്ചതും അതാണ്‌. പറയാന്‍ കഥകള്‍ ഇനിയും ബാക്കിയെന്ന പോലെ.
പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ അസ്തമിക്കാന്‍ ഒരുങ്ങുന്നു. തീരത്തെ പള്ളിയില്‍ നിന്നും സുന്ദരമായ ശബ്ദത്തില്‍ മഗരിബ് ബാങ്കിന്റെ അലയൊലികള്‍. ഞങ്ങള്‍ തിരിച്ചു നടന്നു.
(ഫോട്ടോസ് എല്ലാം ഗൂഗിളില്‍ നിന്ന് )

Saturday, February 19, 2011

പോപ്പിന്‍സ്‌ വര്‍ണ്ണങ്ങള്‍

സ്നേഹത്തിന്റെ മധുരമാണ് എനിക്ക് പോപ്പിന്‍സ്‌ മിഠായികള്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ എവിടെ കണ്ടാലും ഒരു പാക്കറ്റ് ഞാനറിയാതെ വാങ്ങിപോകും എന്റെ കുട്ടികള്‍ക്ക് വേണ്ടി.
വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് ഹിമായത്ത് സ്കൂളില്‍ നിന്നും ഉപ്പ ജോലി കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ കാത്തിരിക്കുന്നത് അതിനു വേണ്ടിയായിരുന്നു. അതിന്റെ പലവിധ വര്‍ണ്ണങ്ങളില്‍ ഒളിപ്പിച്ച സ്നേഹത്തെ ആയിരുന്നു. ഇന്ന് എന്റെ കുട്ടികള്‍ അത് നുണയുമ്പോള്‍ അവരുടെ ചുണ്ടില്‍ വിരിയുന്ന മധുരമുള്ള ചിരി കാണുമ്പോള്‍ ഞാനോര്‍ക്കുക എന്റെ ഉപ്പയെ ആണ്.

പോപ്പിന്‍സ്കാലം കഴിഞ്ഞെത്തിയത് ബാലരമയും പൂമ്പാറ്റയും മലര്‍വാടിയും നല്‍കിയ ചിത്രകഥകളുടെ ലോകത്തേക്കാണ്‌. പിന്നെയുള്ള കാത്തിരിപ്പുകള്‍ അതിനുവേണ്ടിയായിരുന്നു. ബാലരമയില്‍ ഒരു പദപ്രശ്നം പൂരിപ്പിച്ചയച്ചതിന് ഒരിക്കല്‍ സമ്മാനം കിട്ടി. എന്റെ പേരതില്‍ അച്ചടിച്ച്‌ വന്നപ്പോള്‍ സന്തോഷം കൊണ്ട് ഞാന്‍ തുള്ളിച്ചാടി. സമ്മാനമായി കിട്ടിയ പതിനഞ്ചു രൂപയില്‍ നിന്നും ഞാനൊരു നോട്ട്ബുക്ക് വാങ്ങിയത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ചിത്രം ഉണ്ടായിരുന്നു എന്നത് കൊണ്ട് മാത്രമായിരുന്നു. ആ അനാവിശ്യത്തിന് കിട്ടിയ അടിക്ക് ഒരു സച്ചിന്‍ സിക്സറിന്റെ ചൂടും ഉണ്ടായിരുന്നു.

ഇന്ന് ഉപ്പ വിടപറഞ്ഞിട്ട്‌ മൂന്നു വര്‍ഷം കഴിയുന്നു. എനിക്ക് നഷ്ടപ്പെട്ടത് ഒരു സുഹൃത്തിനെ കൂടിയായിരുന്നു. എന്റെ വഴികളില്‍ വെളിച്ചം വിതറിയ ഒരു വിളക്കുമാടത്തെ. ആ ശൂന്യത ഇന്നും ജീവിതത്തില്‍ നിറയുന്നത് കൊണ്ടാണ് മൂന്നു വര്‍ഷത്തെ ഒരു മുന്നൂറു വര്‍ഷമായി എനിക്ക് തോന്നുന്നത്. ഒരു അവധിക്കാലം കൂടി അടുക്കുന്നു. ഞങ്ങളുടെ വരവും കാത്തിരിക്കുന്ന ഉമ്മയുടെ മുഖം സന്തോഷം നല്‍കുന്നെങ്കിലും ഒഴിഞ്ഞു കിടക്കുന്ന ഉമ്മറത്തെ കസേര എനിക്ക് നല്‍കുന്ന വിഷമം ചെറുതല്ല.

എഴുത്തിനെയും വായനയേയും ഒരു പാട് ഇഷ്ടപെട്ടിരുന്ന ഉപ്പാക്ക് എന്റെ കുഞ്ഞു കുഞ്ഞു നൊമ്പരങ്ങള്‍ വരികളാക്കി ഒരു ഓര്‍മ്മകുറിപ്പ്. ഒപ്പം മനസ്സില്‍ വരുന്നത് അക്ഷരങ്ങളാവുമ്പോള്‍ ഉള്ള ആശ്വാസം. പ്രാര്‍ഥനയോടെ.

Sunday, February 13, 2011

കാട്ടിലെ അനുഭവങ്ങളിലൂടെ

സന്തോഷത്തിലേക്കുള്ള കിളിവാതിലുകലാണ് ഒരു യാത്രകളും. മണ്ണിനെ അറിഞ്ഞ്, മനുഷ്യനെ അറിഞ്ഞ് , പ്രകൃതിയോടു സല്ലപിച്ച്‌, ഗ്രാമങ്ങളിലൂടെ , പട്ടണങ്ങളിലൂടെ, കാട്ടിലൂടെ അങ്ങിനെ ഒഴുകി നടക്കാന്‍ എന്ത് ഹരമാണ്. കാടുകളിലൂടെയുള്ള സഞ്ചാരം നല്ല രസകരമായ അനുഭവം ആണ്. വയനാടന്‍ കാടുകള്‍ നല്‍കിയ ആവേശം ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. വീണ്ടും രണ്ട് കാട്ടു സവാരികളിലൂടെ.

ഓടക്കയം എന്നൊരു സ്ഥലമുണ്ട് മലപ്പുറം ജില്ലയില്‍. കാട് എന്ന് കേട്ടപ്പോള്‍ ഇറങ്ങി പുറപ്പെട്ടതാണ് ഞങ്ങള്‍ സുഹൃത്തുക്കള്‍. ചെറിയൊരു അങ്ങാടിയില്‍ നിന്നും കുറെ മേലോട്ട് കയറി പോകണം കാട്ടില്‍ എത്തിപ്പെടാന്‍ . ചെറുപ്പത്തിന്റെ ആവേശം ക്ഷീണം തോന്നിച്ചില്ല. പക്ഷെ കുറെ കയറിയപ്പോള്‍ മുന്നോട്ടുള്ള യാത്ര ദുസ്സഹമായി. വലിയ കുണ്ടും കുഴികളുമൊക്കെയായി തീര്‍ത്തും പ്രയാസം നിറഞ്ഞ വഴികള്‍. അവിടെ ഒരു മുത്താച്ചി അപ്പൂപ്പന്‍ (ഒരു ഇത്തിരി ഗ്രേഡ് കൂടുതലുള്ള ആദിവാസി സമൂഹം ആണെന്ന് തോന്നുന്നു) സഹായത്തിനെത്തി. നല്ല പേര മരത്തിന്റെ കൊമ്പ് മുറിച്ചു ഒരുക്കിതന്നു കുത്തി പിടിക്കാന്‍ . പിന്നെ അതും പിടിച്ചായി അഭ്യാസം.

സാഹസികമായ ശ്രമങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ കാടിനുള്ളിലെത്തി. വല്ലപ്പോഴും കാണുന്ന ഈറ്റ വെട്ടുന്ന ആള്‍ക്കാരെ ഒഴിച്ചാല്‍ കാടിനുള്ളില്‍ ഞങ്ങള്‍ ഒറ്റക്കാണ്. പേടിയില്ല എന്ന് പറഞ്ഞാല്‍ അത് കളവാകും. പക്ഷെ ഈ ഭയത്തിനും ഉണ്ട് ഒരു ത്രില്‍. നിഗൂഡമായ ഒരു സംതൃപ്തി. കുറെ കാട്ടുചോലകള്‍. നല്ല തെളിഞ്ഞ വെള്ളം. അപകടം ഇല്ല എന്ന് ഉറപ്പു തോന്നിയതിനാല്‍ കുളിക്കാന്‍ തീരുമാനിച്ചു. ഒരു തോര്‍ത്ത്‌ എടുക്കാത്തതില്‍ വിഷമം തോന്നിയെങ്കിലും പരിസരം അനുകൂലമായതിനാല്‍ അണ്ടര്‍ വെയറില്‍ ഞാന്‍ അഡ്ജസ്റ്റ് ചെയ്തു. കാട്ടുപൊയ്കയിലെ നീരാട്ടും കഴിഞ്ഞു തിരിച്ചു കയറാന്‍ നോക്കുമ്പോഴാണ് സംഗതി കുഴഞ്ഞത്. അടുക്കിയ ചിരി വരുന്നത് എവിടന്നാണാവോ..? മരത്തിനു മുകളില്‍ തേനെടുക്കാന്‍ കയറിയ മുത്താച്ചി പെണ്ണുങ്ങള്‍ ആണ്. പടച്ചോനെ..ഇവരെ മരം കയറ്റം ആര് പഠിപ്പിച്ചു. മാനം കപ്പല് കയറുമോ..? ചോദ്യം കുറെ വന്നെങ്കിലും ക്യാമറയുള്ള മൊബൈല്‍ ഫോണ്‍ അവരുടെ കയ്യില്‍ ഉണ്ടാവില്ല എന്നുറപ്പുള്ളതിനാല്‍ ഞാന്‍ ചാടി പാന്റിനുള്ളില്‍ കയറി.

ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ ചെന്ന് ചാടിയത് കൂടുതല്‍ കുഴപ്പത്തിലെക്കാണ്. കാടിന്റെ കൂടുതല്‍ അകത്തേക്ക് പോയതാണ് പ്രശ്നമായത്‌. ഒരു വലിയ മരത്തടിയും വലിച്ചു കുറച്ചാളുകള്‍ വരുന്നു. ഞങ്ങളെ കണ്ടതും മരവും ഉപേക്ഷിച്ചു എല്ലാവരും കാട്ടില്‍ മറഞ്ഞു . അത് കട്ട് മുറിച്ചു കൊണ്ടുവരുന്നതാണെന്ന് മനസ്സിലായി. ഒപ്പം പേടിയും. ഇനി തെളിവ് നശിപ്പിക്കാന്‍ ഇവരെങ്ങാനും ഞങ്ങളെ പിടിച്ചു ചാമ്പിയാലോ . നിമിഷങ്ങള്‍ക്കകം മൂന്നാല് പേര്‍ ഞങ്ങളെ മുമ്പില്‍ ചാടിവീണു. ആരാ എന്ന ചോദ്യത്തിന് മുമ്പേ ഏറ്റവും മുമ്പില്‍ നിന്നിരുന്ന റാഫിയുടെ പാന്റും അവന്‍ നിന്ന ചുറ്റുവട്ടവും സാമാന്യം നന്നായി നനഞ്ഞു . സത്യം. ഏറ്റവും പുറകില്‍ ആയ തിനാല്‍ എനിക്ക് ചെറിയൊരു ശങ്ക മാത്രമേ വന്നുള്ളൂ. മാനക്കേടായില്ല.
വല്ല ഫോറസ്റ്റ് ടീം ആണ് എന്ന് കരുതി തടഞ്ഞതാ. കാട് കാണാന്‍ വന്ന പീക്കിരികളാണ് എന്ന് മനസ്സിലായി അവര്‍ വെറുതെ വിട്ടു . പക്ഷെ അവിടെ നിന്ന് തന്നെ യു uturn എടുക്കാന്‍ വാണിങ്ങും തന്നു . അവര്‍ മരത്തടികാത്തു . ഞങ്ങള്‍ ഞങ്ങളുടെ തടിയും കാത്ത് വേഗം മടങ്ങി . കഴിച്ച ഭക്ഷണവും കാട് കാണാനുള്ള പൂതിയും ഒന്നിച്ച് ആവിയായി പോയി. തിരിച്ചിറങ്ങുമ്പോള്‍ ഞാനോര്‍ത്തത് ഒറിജിനല്‍ ഫോറസ്റ്റ് ഓഫീസേഴ്സിന്റെ അവസ്ഥയെ കുറിച്ചായിരുന്നു.

അടുത്ത സവാരി നിലമ്പൂര്‍ കാട്ടിലേക്കാണ്. കാനന കാഴ്ചകളുടെ പൂരണമാണ് നിലമ്പൂര്‍ കാടുകള്‍. പക്ഷെ കൂടുതല്‍ അകത്തേക്ക് കയറാന്‍ ആരും ധൈര്യപ്പെടില്ല. ഫോറസ്റ്റുക്കാരുടെ വെടിയോ നായാട്ടുക്കാരുടെ വെടിയോ ഏതാണ് ആദ്യം കിട്ടുക എന്ന് ഉറപ്പ് പറയാന്‍ പറ്റില്ല. പോകരുതെന്ന് അവര്‍ വാണിങ്ങും തന്നിരുന്നത് കൊണ്ട് എന്റെ വെടിയില്‍ നിന്നും നിങ്ങള്‍ക്കും കിട്ടി രക്ഷ. പക്ഷെ കാടിന്റെ ഭാഗം തന്നെയെങ്കിലും ഞങ്ങള്‍ നില്‍ക്കുന്ന ഈ സ്ഥലത്തിന്റെ ഭംഗി അവര്‍ണ്ണനീയം. കൂടുതല്‍ താഴെയുള്ള ചിത്രങ്ങള്‍ പറയുമെന്ന് തോന്നുന്നു.