Saturday, May 28, 2011

ചരിത്രമുറങ്ങുന്ന മണ്ണിലൂടെ....



മകരമഞ്ഞിന്‍റെ അരിച്ചിറങ്ങുന്ന തണുപ്പും ജമന്തി പൂക്കളുടെ സുഗന്ധവുമുള്ള ഈ രാത്രിയില്‍ ഉറങ്ങാതിരിക്കുന്നത്‌ ഞാനും നിലാവും മാത്രം . ടിപ്പു സുല്‍ത്താന്‍റെ കോട്ടകളെ തഴുകി വരുന്ന ചരിത്രത്തിന്‍റെ നറുമണമുള്ള ഇളംകാറ്റിനൊപ്പം ഈ നിലാവ് ഉറക്കം വാരാതിരിക്കുന്ന സ്കൂള്‍ കുട്ടിയായ എനിക്ക് കൂട്ടിരുന്നു.
എനിക്കെങ്ങിനെ ഉറക്കം വരും. ടിപ്പു സുല്‍ത്താന്‍റെ അശ്വമേധത്തിന്‍റെ കഥകളുറങ്ങുന്ന ഈ ശ്രീരംഗ പട്ടണത്തിന്റെ മണ്ണില്‍, കാല ത്ത് നടന്ന് കണ്ട ചരിത്രത്തിന്‍റെ തിരുശേഷിപ്പുകളുടെ ഓര്‍മ്മകള്‍ അയവിറക്കി ഒരുതരം ഉന്മാദാവസ്ഥയില്‍ ആണല്ലോ ഞാന്‍ . യശോധന്യമായ ചരിത്രത്തിന്‍റെ ഓര്‍മ്മകളില്‍ ലയിച്ച് ഈ ഡോര്‍മെറ്ററിയുടെ പുറത്ത് ഞാനിരുന്നു.
ഒരു ക്രിസ്ത്യന്‍ മാനേജ്മെന്റ്റ് ഒരുക്കിയതാണ്‌ ഞങ്ങള്‍ക്കീ താമസം. ഒറ്റക്കിരുന്ന് മടുത്തപ്പോള്‍ ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങി. അടുത്ത് തന്നെയുള്ളത് സ്കൂളിനോട് ചേര്‍ന്ന ക്രിസ്ത്യന്‍ ദേവാലയമാണ്. പള്ളിക്ക് മുകളിലെ ക്രിസ്തു ദേവന്‍റെ രൂപം എന്നെ നോക്കി ചിരിക്കുന്നു. ചെറിയൊരു നിയോണ്‍ ബള്‍ബിന്‍റെ പ്രകാശം മാത്രമേയുള്ളൂഅവിടെ . ഉറങ്ങി കിടക്കുന്ന പൂക്കളും ഉണര്‍ന്നിരിക്കുന്ന ക്രിസ്തുവും,പിന്നെ ഞാനും . നിഗൂഡമായ ഒരു സൌന്ദര്യം തോന്നി ഈ രാത്രിക്ക്. ദേഷ്യത്തോടും അത്ഭുതത്തോടും കൂടി ടീച്ചര്‍ വന്ന് എന്നെ കൊണ്ടുപോകുന്നത് വരെ ഞാനറിയാതെ അവിടെ നിന്നുപ്പോയി.

എനിക്കെന്തോ ഒരു പ്രത്യേകത ആ അന്തരീക്ഷത്തോട് തോന്നിയിരുന്നു. കാലത്ത് ഉണര്‍ന്നപ്പോള്‍ ഞാന്‍ വീണ്ടും അവിടെത്തി. രാത്രി ഉറങ്ങി കിടന്നിരുന്ന പൂക്കളെല്ലാം ഉണര്‍ന്ന് , മഞ്ഞില്‍ കുളിച്ചു സുന്ദരികളായി ഇരിക്കുന്നു. സൂര്യകാന്തി പൂക്കള്‍ക്കാണ് കൂടുതല്‍ ശോഭ. തലയെടുപ്പോടെ അവ വിരിഞ്ഞു നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്. ഒരു ജമന്തി പൂവിനെ തലോടി നിന്ന എന്‍റെ കവിളില്‍ മൃദുലമായ ഒരു സ്പര്‍ശം. ഹൃദ്യമായ പുഞ്ചിരിയുമായി ഒരു വൈദികന്‍ നില്‍ക്കുന്നു. ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് പേരും നാടും മാത്രം പറയാനും ബാക്കി ചിരിക്കാനുമേ എനിക്ക് പറ്റിയുള്ളൂ. സ്നേഹത്തോടെ നെറുകയില്‍ തലോടി ആ പുരോഹിതന്‍ നടന്ന് നീങ്ങി.
ഞാന്‍ ആദ്യം അറിയുന്ന ഒരു ക്രിസ്ത്യന്‍ ദേവാലയം ഇതാണ്. അതുകൊണ്ട് തന്നെ ഇന്നും ചര്‍ച്ച് എന്ന് കേള്‍ക്കുമ്പോള്‍ എന്‍റെ ഓര്‍മ്മകളില്‍ ആദ്യം തെളിയുന്നത് ഇതാണ്. കൂടെ പൂമണമുള്ള ആ രാത്രിയും, പുഞ്ചിരിക്കുന്ന ക്രിസ്തുദേവനും.




എരിയുന്ന ചന്ദനത്തിരികളുടെ സുഗന്ധമുള്ള മറ്റൊരു മൈസൂര്‍ രാത്രി. ചാമുണ്ഡി ക്ഷേത്രത്തിന്‍റെ മുന്നിലാണ് ഞാനിപ്പോള്‍. ഭക്തിയെക്കാളേറെ സന്ദര്‍ശകരാണ്‌ ഇവിടെ . ഒരു ക്ഷേത്രത്തിന്‍റെ പ്രൌഡി ഉണ്ടെങ്കിലും ഒരു ആത്മീയ തലം ഇവിടെ അനുഭവപ്പെട്ടില്ല എന്ന് പറയുന്നത് എന്‍റെ വിവരക്കേടായി വായനക്കാര്‍ ക്ഷമിക്കുക. പക്ഷെ ഒരു പോസ്റ്റ്‌ കാര്‍ഡിലൂടെ എനിക്ക് ഇഷ്ടംതോന്നിയ നന്ദിയുടെ രൂപവും , മനോഹരമായ ഈ ക്ഷേത്രവും എന്‍റെ വര്‍ണ്ണ കാഴ്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നു.

എം . എസ് . സുബ്ബലക്ഷ്മിയുടെ കീര്‍ത്തനങ്ങള്‍ എവിടെന്നോക്കെയോ ഉയര്‍ന്നു കേള്‍ക്കുന്നു. കലിഗോദന ഹള്ളി എന്ന കര്‍ണ്ണാടക ഗ്രാമത്തിലൂടെ നടക്കുകയാണ് ഞങ്ങളിപ്പോള്‍. പട്ടണത്തിന്‍റെ പൊങ്ങച്ചമില്ല. സൂര്യകാന്തി പാടങ്ങള്‍ തഴുകി വരുന്ന കാറ്റും കൊണ്ട് ഈ ഗ്രാമങ്ങളുടെ മനസ്സറിഞ്ഞാണ് ഞങ്ങള്‍ നടക്കുന്നത്. ഇവിടെയും കാണുന്നത് ഭക്തിയുടെ മറ്റൊരു ഭാവം തന്നെ. ഞങ്ങള്‍ക്കെതിരെ ഒരു വൃദ്ധ നടന്ന് വരുന്നു. ആല്‍മരത്തിന്‍റെ ചുവട്ടിലെത്തി അതിന് താഴയുള്ള പ്രതിഷ്ടയില്‍ ആ അമ്മ തിരി കൊളുത്തി. ജീവിത ചക്രത്തിന്റെ ഭൂരിഭാഗവും ഓടി തീര്‍ത്ത ഈ അമ്മ ഏതു പ്രതീക്ഷകളിലേക്കാവും തിരി കൊളുത്തുന്നത്. മറുപടി കിട്ടാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. മുഷിഞ്ഞൊരു പാവാടയും ധരിച്ച് എവിടെ നിന്നോ ഓടിവന്നൊരു പെണ്‍കുട്ടി അതില്‍ തൊഴുത് സ്കൂളിക്കോടി.

പക്ഷെ തികച്ചും വിത്യസ്തമായ അന്തരീക്ഷമാണ് മധുര മീനാക്ഷി ക്ഷേത്രത്തില്‍ എത്തുമ്പോള്‍. നല്ല ഭക്തി സാന്ദ്രമായ ഒരു അന്തരീക്ഷം. ഭക്തരും തീര്‍ത്ഥാടകരും ഒരുക്കുന്ന ഒരു ആത്മ്മീയ ചൈതന്യം. ക്ഷേത്രത്തിന്‍റെ മനോഹരമായ കൊത്തുപണികള്‍ അത്ഭുതത്തോടെ നോക്കി ഞാനൊരു ഓരത്ത് മാറി നിന്നു. വര്‍ഷങ്ങളുടെ പഴക്കവും ഹിന്ദു വിശ്വാസങ്ങളുടെ പൂര്‍ണതയുമായി നില്‍ക്കുന്ന ഈ ക്ഷേത്രവും നല്ലൊരു അനുഭവമായിരുന്നു.



വിശാലമായ മരുഭൂമികള്‍. അതും കഴിഞ്ഞു വരുന്ന വലിയ പര്‍വതങ്ങള്‍ . ഞാന്‍ വീണ്ടുമൊരു യാത്രയിലാണ്. മധുര മീനാക്ഷി ക്ഷേത്രത്തിലും ഗംഗാ തീരങ്ങളിലും അലയുമ്പോള്‍ സങ്കടത്തോടെ കിനാവ്‌ കണ്ട മക്ക എന്ന പുണ്യ ഭൂമി തേടിയുള്ള യാത്ര. ഒരു സ്വപ്നത്തിന്‍റെ സാക്ഷാത്‌ക്കാരം തേടി ഈ പൊള്ളുന്ന മരുഭൂമിയിലൂടെ യുള്ള യാത്രക്ക് പക്ഷെ കുളിരാണ് ഉള്ളത്. മനസ്സിനും ശരീരത്തിനും.
ഇതിഹാസം പിറന്ന മണ്ണിലൂടെയുള്ള യാത്ര. കാത്തിരുന്നു കാത്തിരുന്നു കണ്മുന്നില്‍ തെളിയുന്ന ഹറമിന്‍റെ മിനാരങ്ങള്‍. എന്‍റെ കണ്ണുനീര്‍ തുള്ളികള്‍ ചൂടുള്ള മണ്ണിനെ തൊട്ടു എന്നുറപ്പ്.

എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയ നാഥാ നിനക്ക് സര്‍വ്വ സ്തുതിയും..........

പിന്നെ പരിശുദ്ധ "കഅബ "എന്ന വികാരം മുമ്പില്‍. കഅബ എന്ന സത്യം മുന്നില്‍ തെളിയുമ്പോള്‍ ശരീരത്തിലേക്ക് ഇരച്ചുകയറി വരുന്ന വികാരത്തെ ഞാനെന്തു പേരിട്ടാണ് വിളിക്കേണ്ടത് ...?അറിയില്ല. ഇറ്റു വീണ കണ്ണുനീരില്‍ ഒഴുകിപോയിരിക്കുമോ എന്റെ പാപങ്ങള്‍? കുത്തിയൊഴുകിയ വികാരവായ്പില്‍ പറഞ്ഞു തീര്‍ന്നിട്ടുണ്ടാകുമോ എല്ലാ പ്രാര്‍ത്ഥനകളും?
പ്രാവചകന്റെ ജനനവും ജീവിതവും കൊണ്ട് ധന്യമായ മക്ക പുണ്യഭൂമിയില്‍ അനുഭവിച്ചറിയുന്ന ആത്മീയ ചൈതന്യം വരികളാക്കാന്‍ ഞാന്‍ ബുദ്ധിമുട്ടുന്നു.




ഇനി യാത്ര മദീനയിലേക്ക് . മലനിരകളിലൂടെ ചരിത്രത്തോടൊപ്പം യാത്ര തുടരുമ്പോള്‍ ഇറങ്ങിയത്‌ ഉഹദ് മലയോരത്ത്. ചരിത്ര പ്രസിദ്ധമായ ഉഹദ് യുദ്ധം നടന്ന ഭൂമി.മനസ്സിലേക്കോടിയെത്തുന്ന സ്മ്രിതികള്‍.യുദ്ധത്തിന്‍റെ പൊടിപടലങ്ങള്‍, മലഞ്ചെരിവുകളിലൂടെയുള്ള പടയോട്ടം. വീരയോദ്ധാക്കള്‍ വീണുകിടക്കുന്ന മണ്ണ് നോക്കി നില്‍ക്കെ നമുക്ക് നമ്മെ തന്നെ നഷ്ടപെടുന്നു.
റസൂല്‍ ഉറങ്ങുന്ന മദീന പള്ളിയിലാണ് ഞാനിപ്പോള്‍. ഭക്തിയുടെ ഒരു തളം മാറ്റി വെച്ചാല്‍ യാത്രകളില്‍ ഞാന്‍ മുന്നില്‍ നിര്‍ത്തുന്നത് മദീനയെ ആണ്. സമാധാനത്തിന്റെ മണ്ണാണിത്. ഇവിടത്തെ കാറ്റുകള്‍ കഥ പറയും നമ്മളോട്. കുറെ വെള്ളരി പ്രാവുകള്‍ ഉണ്ടിവിടെ. സമാധാനത്തിന്റെ ചിഹ്നം വെള്ളരി പ്രാവുകള്‍ ആയത് മറ്റൊരു കാരണം കൊണ്ടായിരിക്കില്ല. എന്തൊരു ഭംഗിയാണെന്നോ ഇവിടത്തെ രാവുകള്‍ക്ക്‌ .
നക്ഷത്രങ്ങള്‍ നമ്മോട് സംസാരിക്കുന്നതായി തോന്നും. മിനാരങ്ങളെ തഴുകിവരുന്ന കാറ്റുകള്‍ നമ്മെ താലോലിക്കും , ആശ്വസിപ്പികും .
നബി തിരുമേനിയുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്‍റെയും കഥകള്‍.
ഈ മണ്ണിലിരുന്നു ഞാന്‍ കേട്ടത് ആ കഥകളാണ് . ഞാനെന്റെ മനസ്സിനെ അവിടെ നിര്‍ത്തിയിട്ടാണ് തിരിച്ചു പോന്നത്. ആ മനസ്സ് കാതങ്ങള്‍ക്കപ്പുറം നിന്ന് എന്നോട് മന്ത്രിക്കുന്നത്. അത് ഞാനിവിടെ കുറിച്ചിടുന്നു.
*

പ്രിയപ്പെട്ടവരേ.
ഇതൊരു യാത്ര കുറിപ്പല്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സ്കൂള്‍ വിനോദയാത്രയില്‍ തുടങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു തീര്‍ത്ഥാടനം വരെയുള്ള ഓര്‍മ്മകളില്‍ മനസ്സില്‍ കയറിക്കൂടിയ സ്ഥലങ്ങള്‍. ആ ഓര്‍മ്മകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം. അതൊന്ന് പകര്‍ത്തി എന്ന് മാത്രം. ക്രിസ്ത്യന്‍ , ഹിന്ദു ദേവാലയങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ പരിമിതമാണ്. എന്റെ അറിവിന്റെ അപ്പുറത്തേക്ക് കയറേണ്ട എന്ന് കരുതി മനപൂര്‍വ്വം കുറച്ചത്. സഹോദരങ്ങള്‍ ക്ഷമിക്കുമല്ലോ. സ്നേഹം തന്നെയാണ് എല്ലാ മതങ്ങളുടെയും അടിത്തറ. മത സൌഹാര്‍ദ ബൂലോകത്തിന് ഈ കുറിപ്പ് ഞാന്‍ സമര്‍പ്പിക്കുന്നു.

ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന്.
ആദ്യത്തെ ചര്‍ച്ചിന്റെ ഫോട്ടോ ഈ കുറിപ്പിലുള്ള ചര്‍ച്ച്‌ അല്ല.

Saturday, May 14, 2011

വിളക്ക് മരങ്ങള്‍



ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകുമെന്ന അറിയിപ്പ് കേള്‍ക്കുന്നു. ഇന്ന് സ്റ്റേഷനില്‍ തിരക്ക് കുറവാണ് ‍. ഉച്ചവെയിലില്‍ തിളങ്ങുന്ന പാളങ്ങള്‍ .
മിനറല്‍ വാട്ടര്‍ വാങ്ങി പണം ഏല്‍പ്പിക്കുമ്പോള്‍ അബുക്കയുടെ മുഖത്ത് അവിശ്വസനീയത. ഓരോ യാത്രയിലും സിഗരറ്റും മാസികകളും വാങ്ങിയിരുന്നത് ഇവിടെനിന്നായിരുന്നു.
എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ പോയത് . എന്തെല്ലാം മാറ്റങ്ങള്‍ ...!

മുന്‍പ് ബാംഗ്ലൂരിലേക്കുള്ള ഓരോ യാത്രയും ആഘോഷമായിരുന്നു . ചുറ്റിലും സുഹൃത്തുക്കളുടെ വലയം . അതിലെ അപകടം മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നില്ലേ ..

എവിടം മുതല്‍ക്കായിരുന്നു താളപ്പിഴകളുടെ തുടക്കം.....?.
ദാമുവേട്ടനില്‍ നിന്നോ ?. അതോ ഹമീദില്‍ നിന്നോ .....?

തലയിലെ കെട്ടഴിക്കുമ്പോള്‍ ഒരു ഇന്ദ്രജാലക്കാരന്‍റെ കയ്യടക്കത്തോടെ കഞ്ചാവ് ബീഡികള്‍ മാറ്റം ചെയ്തിരിക്കും പോര്‍ട്ടര്‍ ദാമുവേട്ടന്‍ .
വലിയൊരു കുടുംബത്തെ നോക്കാന്‍ പോര്‍ട്ടര്‍ ജോലിയില്‍ നിന്നും കിട്ടുന്നത് തികയാതെ വന്നപ്പോഴാണ് ദാമുവേട്ടന്‍ ഇതും തുടങ്ങിയത്. ഇതിലെ അപകടത്തെ കുറിച്ച് നല്ല ബോധ്യവും ഉണ്ടായിരുന്നു .
എന്നിട്ടും .....

ഇവിടെങ്ങും കാണാനില്ലല്ലോ ദാമുവേട്ടനെ. ആരോടെങ്കിലും ചോദിച്ചാലോ.....?
വേണ്ട.....
ജയിലിന്റെ ഇരുണ്ട അറകളില്‍ മക്കളെ ഓര്‍ത്ത് വിതുമ്പുന്ന ആ മുഖം എനിക്ക് സങ്കല്‍പ്പിക്കാന്‍ വയ്യ.

ഹമീദിനെ പരിചയപ്പെടുത്തിത്തന്നതും ദാമുവേട്ടന്‍ തന്നെയാണ് .സിറിഞ്ചിലൂടെ കത്തിപ്പടരുന്ന ലഹരിയുടെ പുതിയ ഒരു ലോകം, പുതിയ ബന്ധങ്ങള്‍........അങ്ങനെ പുതുമകള്‍ തേടി തുടങ്ങിയ ഒരു യാത്ര .
ബോധമണ്ഡലത്തില്‍ അപൂര്‍വ്വമായി കടന്നു വരുന്ന ഓര്‍മ്മകളിലൂടെ ഒരു തിരിച്ചു വരവ് ഞാന്‍ ആഗ്രഹിച്ചിരുന്നോ ?
നീന്തി കയറാന്‍ ഒരുങ്ങുമ്പോള്‍ കൂടുതല്‍ ആഴങ്ങളിലേക്ക് എടുത്തെറിയപ്പെട്ടു. വലിച്ചെറിയുന്ന സിറിഞ്ചുകള്‍ക്കൊപ്പം പറന്നുപോയത് കുറെ മൂല്യങ്ങളും , തകര്‍ന്നു പോയത് നൊന്തു പ്രസവിച്ച ഒരമ്മയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആയിരുന്നു.
അധാര്‍മ്മികതയിലൂടെ ഒരു വഴി നടത്തം ........
പതുക്കെ പതുക്കെ ജീവിതം കൈവിടുകയായിരുന്നു.

തെറ്റുകളെ ശരികളാക്കിയുള്ള എന്‍റെ യാത്ര ഇന്നെവിടെയെത്തി?

ഇന്നീ ജീവിതം കടപ്പെട്ടിരിക്കുന്നത് രണ്ട് അമ്മമാരോടാണ്. ജീവിതത്തില്‍ വെളിച്ചമാകേണ്ട ഏക മകന്‍ ലഹരിയുടെ തീരങ്ങളില്‍ പറന്നു നടന്ന് ജീവിതത്തിന്റെ തന്നെ താളം പിഴച്ചപ്പോള്‍ തളര്‍ന്നില്ലല്ലോ എന്‍റെ അമ്മ . സമൂഹവും കുടുംബവും ഒറ്റപ്പെടുത്തിയിട്ടും കാലിടറി പോയതും ഇല്ല. അച്ഛന്‍ മരിച്ചതില്‍ പിന്നെ പ്രതീക്ഷകളത്രയും എന്നിലായിരുന്നു. മകനൊരു എഞ്ചിനീയര്‍ ആയി തീരുമെന്ന് എത്ര സ്വപ്നം കണ്ടിരിക്കും ആ മനസ്സ്.
പക്ഷെ....

ഒരിക്കല്‍ ഹമീദിനെ കാണാതെ പതിവ് ഡോസ് വൈകിയതില്‍ പിന്നെയാണ് കഥയും മാറിയത്. സമനില തെറ്റിയപ്പോള്‍ കാണിച്ചു കൂട്ടിയ അവിവേകങ്ങള്‍ ആണല്ലോ അവസാനം ആ ചികിത്സാ കേന്ദ്രത്തില്‍ എത്തിച്ചതും. അമ്മാവന്മാരുടെ പരിഹാസത്തിന് മുന്നില്‍ നിസ്സഹായതയോടെ കണ്ണ് തുടക്കുന്ന അമ്മയുടെ മുഖം ഇപ്പോഴും എന്‍റെ ഓര്‍മ്മകളില്‍ മായാതെയുണ്ട്‌ . ആ കണ്ണീര്‍ മാത്രം മതിയാകുമായിരുന്നു എന്‍റെ ഈ പാഴ്ജന്മം ഉരുകിതീരാന്‍ . എന്നിട്ടും എന്നെ ശപിച്ചില്ലല്ലോ എന്‍റെ അമ്മ. സ്വന്തം കണ്ണീരിലൂടെ കഴുകി തീര്‍ക്കുകയായിരുന്നോ എന്‍റെ പാപങ്ങളെ.....
ഓരോ തുള്ളി കണ്ണീരും ദൈവത്തിലേക്കുള്ള ഒരായിരം പ്രാര്‍ത്ഥനകളായിരിക്കണം......

ഡോക്ടര്‍ ബാലസുമ....... ഞാനെന്ത് വിളിക്കണം ......? ഡോക്ടറെന്നോ അമ്മയെന്നോ. ? അമ്മ എന്ന് തന്നെ വിളിക്കാം . എനിക്ക് അമ്മ മാത്രമായിരുന്നോ അവര്‍?. ജീവിതത്തിലേക്കുള്ള മകന്റെ തിരിച്ചു വരവും സ്വപ്നംകണ്ട് നാട്ടില്‍ നിന്നും വരുന്ന അമ്മക്ക് ഒരു സാന്ത്വനം കൂടി ആയിരുന്നില്ലേ ‍. ഒരു പക്ഷെ അമ്മയില്‍ പ്രതീക്ഷയുടെ തിരിതെളിയിക്കാനും അവര്‍ക്ക് കഴിഞ്ഞിരിക്കണം.
എനിക്കിഷ്ടപ്പെട്ട മധുരങ്ങളും കൊണ്ടാവും പലപ്പോഴും അമ്മ വരിക. "അവനിതൊന്നും കഴിക്കാന്‍ പറ്റില്ല" എന്ന് പറഞ്ഞ് ഒരിക്കലും എന്‍റെ അമ്മയെ നിരാശപ്പെടുത്തിയില്ല ഡോക്ടറമ്മ . അമ്മയുടെ വാത്സല്യ പകരുന്ന ആ മധുരം പലപ്പോഴും എന്‍റെ ചുണ്ടുകളില്‍ ചേര്‍ത്ത് "അമ്മ തരുന്നതല്ലേ....... കഴിക്കു "എന്ന് എത്ര വട്ടം ഡോക്ടര്‍ അമ്മ എന്നെ ഊട്ടിയിട്ടുണ്ട്. ചികിത്സക്കിടയില്‍ പലപ്പോഴും വിഭ്രാന്തിയുടെ വക്കോളം എത്തിയ എത്രയെത്ര ദിവസങ്ങള്‍ ....! സ്വബോധം തന്നെ നഷ്ടപ്പെട്ട സമയങ്ങള്‍...

പതുക്കെ പതുക്കെ താളം വീണ്ടെടുക്കുക ആയിരുന്നു.
ആശുപത്രിയുടെ പുറത്തുള്ള മനോഹരമായി പൂന്തോട്ടത്തില്‍ എന്നെയും കൊണ്ട് നടക്കും ഡോക്ടറമ്മ. ഓരോ പൂക്കളെ പറ്റിയും ഓരോ കഥകള്‍ പറഞ്ഞുതരും. ഒരു കൊച്ചു കുട്ടിയോടെന്നപോലെ.

ഒരിക്കല്‍ ഡോക്ടറമ്മയുടെ മുറിയില്‍ ഇരിക്കുമ്പോള്‍ ടേബിളില്‍ ഫ്രെയിം ചെയ്ത് വച്ചൊരു ഫോട്ടോ കണ്ട് "ഇത് ആരാണ് .." എന്ന എന്‍റെ ചോദ്യത്തിന് . " നീ തന്നെ..... . നിന്നിലൂടെ ഞാന്‍ തിരിച്ചു പിടിച്ചത് എന്‍റെ മകനെയാണ്".
എന്ന് പറയുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നത് ഇപ്പോഴും ഓര്‍ക്കുന്നു .

എന്നിലെ തെറ്റുകളെ മനസ്സിലാക്കിയ ഒരു കുട്ടിയാണ് ഞാന്‍ ഇന്ന് .
നീണ്ട ആറുമാസത്തെ അനുഭവങ്ങള്‍ എന്നെ ഒരുപാട് മാറ്റിയിരിക്കുന്നു.

ആ ചികിത്സാലയത്തിന്റെ പടികള്‍ ഇറങ്ങിയ നിമിഷങ്ങള്‍...... .

അമ്മ കരയുന്നുണ്ടായിരുന്നു ." ഇതാ ഞാനെന്റെ മകനെ തിരിച്ചു നേടിയിരിക്കുന്നു " എന്ന് ലോകത്തോട് വിളിച്ചുപറയുന്ന ആ മുഖം എനിക്കിന്നും മറക്കാന്‍ കഴിയുന്നില്ല . വെളുത്ത യൂണിഫോമില്‍ ഡോക്ടര്‍ ബാലസുമയും വന്നു. അന്നേവരെ ഡോക്ടറമ്മയെ ആ വേഷത്തില്‍ കണ്ടിട്ടില്ല ഞാന്‍ . എന്നെ നേര്‍വഴി നടത്താന്‍ ദൈവം ഭൂമിയിലേക്ക്‌ അയച്ച ഒരു മാലാഖയെ പോലെ............
നിറയുന്നു കണ്ണുകളോടെ ഡോക്ടറമ്മ എന്‍റെ കൈപിടിച്ച് അമ്മയെ ഏല്പിച്ചു. "ഇതാ നിങ്ങളുടെ മകനെ ഞാന്‍ തിരിച്ചു തരുന്നു" . അമ്മ തിരുത്തി, "എന്‍റെ അല്ല ..നമ്മുടെ മകനെ " .
എന്‍റെ അമ്മയോടൊപ്പം ഞാന്‍ ദൂരെ നടന്നു മറയുമ്പോള്‍ മകന്റെ ഫോട്ടോയില്‍ മുഖം ചേര്‍ത്ത് ഡോക്ടറമ്മ കരയുകയായിരുന്നോ ?

ഇന്‍റര്‍ സിറ്റി എക്സ്പ്രസ് കിതച്ചെത്തി. ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നെണീറ്റ് ഞാന്‍ ട്രെയിനിനടുത്തെക്ക് നീങ്ങി . സ്റ്റേഷനില്‍ തിരക്ക് കൂടിയിട്ടുണ്ട്. വണ്ടി പതുക്കെ നീങ്ങി തുടങ്ങി. ആള്‍ക്കൂട്ടത്തിനിടയിലൂടെ വേഗത്തില്‍ നീങ്ങുന്നത്‌ ദാമുവേട്ടനാണോ..? പക്ഷെ തലയില്‍ ആ കെട്ടില്ലല്ലോ..
കാഴ്ചകളെ മറച്ചുകൊണ്ട്‌ വണ്ടിക്കു വേഗത കൂടുന്നു. കിതപ്പ് മാറി. ഇനി ഇത് കുതിച്ചു പായും. പ്രതീക്ഷയുടെ പുതിയ ലോകത്തിലേക്ക്‌.

Sunday, April 10, 2011

ഈ പുഴയും ഇവിടത്തെ കാറ്റും



എന്തൊരു സൗന്ദര്യമാണ് ഈ സായാഹ്നത്തിന്. വിടപറയാനൊരുങ്ങുന്ന സൂര്യന്‍റെ പൊന്‍കിരണങ്ങള്‍ പതിക്കുന്ന ചാലിയാര്‍ മുഖം ചുവന്നു തുടുത്ത് സുന്ദരിയായിരിക്കുന്നു. ചെരുപ്പ് കരയില്‍ അഴിച്ചു വെച്ച് ഞാന്‍ പുഴയിലേക്കിറങ്ങി. നിശ്ചലമായിരുന്ന പുഴയിലെ ഓളങ്ങള്‍ കരക്കൊരു ചെറിയ മുത്തം കൊടുത്തു. നാണം വന്ന പരല്‍ മീനുകള്‍ ഓടിയൊളിച്ചു. നല്ല തെളിഞ്ഞ വെള്ളം. അടിത്തട്ട് കാണുന്നുണ്ട്. ഞാന്‍ മുട്ടറ്റം വെള്ളത്തിലേക്ക്‌ ഇറങ്ങി നിന്നു.എന്തൊരു അവാച്യമായ അനുഭൂതിയാണിപ്പോള്‍ ‍. ഒരു സുന്ദരമായ പ്രണയ കവിത വായിക്കുന്ന സുഖം. അസ്തമിക്കാന്‍ ഒരുങ്ങുന്ന സൂര്യനും ശാന്തമായി മയങ്ങുന്ന ചാലിയാറും ഇരു കരകളിലെ സുന്ദരമായ പച്ചപ്പും നല്‍കുന്നൊരു സ്വപ്ന ലോകം. എനിക്ക് തിരിച്ചു കയറാന്‍ തോന്നിയില്ല.

ചാലിയാറിനെ പറ്റി എത്ര തവണ പറഞ്ഞിരിക്കുന്നു ഞാന്‍ . പക്ഷെ ഓരോ തവണ
ഇവള്‍ക്കരികിലെത്തുമ്പോഴും ഓരോ കഥ പറഞ്ഞു തരും. പക്ഷെ മഴക്കാലത്ത് ഞങ്ങള്‍ പിണങ്ങും. ഇത്തിരി രൗദ്രമാകുന്ന ചാലിയാറിനെ പേടിയാണെനിക്ക്. അപ്പോഴെന്‍റെ പ്രണയം മഴയോട് മാത്രമാകും. ഇടക്കാലത്തേക്ക് കാമുകിയെ മാറുന്നത് കൊണ്ടാണോ എന്തോ വര്‍ഷക്കാലം കഥയൊന്നും പറഞ്ഞുതരില്ല. പക്ഷെ അവള്‍ക്കറിയാം വര്‍ഷം കഴിഞ്ഞാല്‍ ആ കാമുകിയേയും തള്ളിപറഞ്ഞ്‌ ഞാന്‍ തിരിച്ചെത്തുമെന്ന്. പരിഭവമില്ലാതെ എന്നെ സ്വീകരിക്കുകയും ചെയ്യും.

നല്ല ഇളം ചൂടുള്ള വെള്ളം. ഇറങ്ങി നില്‍ക്കാന്‍ നല്ല രസമുണ്ട്. ഇതുപോലെ ടാറിട്ട റോഡിലൂടെ ചെരിപ്പില്ലാതെ നടന്ന് നോക്കിയിട്ടുണ്ടോ നിങ്ങള്‍. ഒരു ഇളം ചൂട് കാലില്‍ തട്ടും. നല്ല രസമാണ് അതും. ഇത്തരം ചെറിയ വട്ടുകളല്ലേ നമ്മെ വിത്യസ്തമാക്കുന്നത് . ഞാനത് ആസ്വദിക്കുന്നു.

പുഴക്കരയില്‍ ഒരു പള്ളിയുണ്ട്. വഴിയാത്രകാര്‍ക്ക് നിസ്കരിക്കാനായി ഏതോ നല്ല മനുഷ്യര്‍ ഒരുക്കിയത്. പുഴയില്‍ നിന്നു കാലൊക്കെ കൊടുത്തു മരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ചെറിയൊരു പള്ളി. "സ്രാമ്പ്യ" എന്ന് പഴമക്കാര്‍ വിളിച്ചിരുന്നു. ഒരുകാലത്ത് വളരെ സജീവമായിരുന്നു ഇത്തരം പള്ളികള്‍. ദൂരയാത്ര പോകുന്നവര്‍ക്കും തോണി യാത്രകാര്‍ക്കും വിശ്രമിക്കാന്‍ ഒരു ഇടത്താവളം കൂടിയായിരുന്നു ഇത്. പുഴയില്‍ നിന്നു അംഗ ശുദ്ധി വരുത്തി ഞങ്ങള്‍ മഗ്രിബ് നിസ്കരിക്കാന്‍ കയറി. പതിയെ ഒഴുകുന്ന നദിയും മനസ്സിനെ കുളിരണിയിച്ച് പതുക്കെ വീശുന്ന കാറ്റും ഒപ്പം ഒരു നാട്ടുകാരന്റെ സുന്ദരമായ ഖുര്‍ ആന്‍ പാരായണവും പ്രസന്നമാക്കിയ ഈ അന്തരീക്ഷത്തില്‍ അനുഭവിക്കുന്ന ഒരു ആത്മീയ നിര്‍വൃതി അനിര്‍വചനീയം. മണന്തല കടവില്‍ ഇപ്പോഴും ഉണ്ടോ ആവോ ആ പള്ളി. ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മയുടെ ബാക്കി പത്രമായിരുന്നു അത്. ഓര്‍മ്മകളില്‍ ഒരു നന്മയുടെ വീണ്ടെടുപ്പിന് പരിക്കുകളൊന്നും പറ്റാതെ അതവിടെ തന്നെ കാണണേ എന്ന് ആശിച്ചുപോകുന്നു.



മഗരിബ് നിസ്കാരം കഴിഞ്ഞ്‌ ഞങ്ങള്‍ വീണ്ടും പുഴവക്കിലേക്കിറങ്ങി. പതിയെ ഇരുട്ടായി വരുന്നു. ബോട്ട് ജെട്ടിയുടെ കരിങ്കല്‍ പടവില്‍ ഞങ്ങള്‍ വെടിവട്ടത്തിനിരുന്നു.കക്കയിറച്ചിയുമായി ഒരു തോണിക്കാരന്‍ വന്നു. ഇനി ഇത് പാകം ചെയ്യാന്‍ ഉമ്മച്ചിക്ക് പണിയായി. സന്തോഷത്തോടെ തോണിക്കാരന്‍ തുഴഞ്ഞു നീങ്ങി. വലയും ചൂണ്ടയുമായി ഒരുപ്പയും മകനും പുഴയിലേക്ക് ഇറങ്ങുന്നു. നാളത്തെ അന്നം തേടിയൊന്നും അല്ലെന്നു തോന്നുന്നു. പുഴയുടെ മാറിലൂടെ അല്പം നേരമ്പോക്കാവാം അവര്‍ക്ക്. പെട്രോള്‍ മാക്സ് നേരെ പിടിക്കെടാ എന്ന് പറഞ്ഞു അയാള്‍ മകനെ വഴക്ക് പറഞ്ഞു. അവനൊരു ചമ്മലോടെ ഞങ്ങളെ നോക്കി. സാരല്ല്യ എന്ന മട്ടില്‍ ഞങ്ങളും ചിരിച്ചത് അവനെ സന്തോഷിപ്പിച്ചു കാണും.

ഒരു കാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി. എന്തേ ഈ കാറ്റിനൊരു ശോക ഭാവം. തിരിഞ്ഞു നോക്കിയാല്‍ കുന്നിന്‍റെ മുകളില്‍ നിന്നും മങ്ങിയ വെളിച്ചം കാണാം. എളമരം യതീം ഖാനയാണ്. ആ കുട്ടികളെ, അവരുടെ നൊമ്പരങ്ങളെ തഴുകിയാവണം ഈ കാറ്റും വന്നിട്ടുണ്ടാവുക. അല്ലെങ്കില്‍ ‌ പതിവില്ലാതെ ഇവിടത്തെ കാറ്റുകള്‍ സങ്കടം പറയാറില്ല. പാരമ്പര്യവും പ്രശസ്തിയും ഒത്തിരിയുള്ള സ്ഥാപനമാണിത്. ചാലിയാറിന്‍റെ മേലെ കുന്നിനു മുകളില്‍ ഈ അനാഥാലയം ഒരുപാട് കുട്ടികളുടെ കണ്ണീരൊപ്പുന്നു. ഈ പുഴക്കരയിലിരുന്ന് അവിടെ നിന്നുമുള്ള മങ്ങിയ വെളിച്ചവും കണ്ട്‌ പിന്നെ അന്തരീക്ഷത്തിന് പെട്ടൊന്നൊരു ശോകച്ഛായ പകര്‍ന്നപോലെ ഈ സങ്കടക്കാറ്റും കൊണ്ട് കൂടുതലിരിക്കാന്‍ എന്തോ വിഷമം തോന്നുന്നു. പുഴയിലും തോണിക്കാരുടെ ആരവം ഒഴിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ കുറച്ചൂടെ വിശാലമായ തീരത്തേക്ക് മാറിയിരുന്നു. പൂഴിമണലില്‍ മലര്‍ന്നു കിടക്കുന്ന ഞങ്ങള്‍ക്ക് കൂട്ടായി നല്ല പാല്‍നിലാവും കുറെ നക്ഷത്രങ്ങളും. തീരത്തെ ഒരു കുടിലില്‍ നിന്നും പഴയൊരു മാപ്പിള പാട്ടിന്‍റെ ഈരടികള്‍ ഒഴുകിവരുന്നു. അതില്‍ ലയിച്ച്‌ ഞങ്ങളും.



(എളമരം ബോട്ട് ജെട്ടിയുടെ ഫോട്ടോ ശ്രീ. സന്ദീപിന്റെ ഈ ബ്ലോഗ്ഗില്‍ നിന്നും എടുത്തതാണ്) (ചാലിയാര്‍ അസ്തമയ ഫോട്ടോ ശ്രീ ജലീല്‍ കൂളിമാട്)

Monday, April 4, 2011

പാടം പൂത്ത കാലം



എല്ലാ ദിവസങ്ങളും ഞായറാഴ്ച ആവണേ എന്ന് എത്ര പ്രാര്‍ഥിച്ചതാ കുട്ടിക്കാലത്ത്. സ്കൂളിലും പോവേണ്ട പിന്നെ സാഹിത്യ സമാജം എന്നും പറഞ്ഞ് മദ്രസ നേരത്തെ വിടുകയും ചെയ്യും. ബാക്കിയുള്ള സമയം എന്തൊക്കെ ചെയ്തു തീര്‍ക്കണം. എത്ര വണ്‍ ഡേ മേച്ചാണ്‌ ഒരു ദിവസം കളിക്കുക. കളിയുടെ ആവേശം കൂടുമ്പോഴായിരിക്കും ഉമ്മാന്റെ വിളി. "മന്‍സ്വോ...പീടികയില്‍ പോയി സാധനങ്ങള്‍ മേടിച്ചു കൊണ്ടുവാ" എന്ന്. ഉപ്പ ഉമ്മറത്ത്‌ തന്നെ ഇരിക്കുമ്പോള്‍ ഈ തീരുമാനത്തിന് അപ്പീലിന് പോകാന്‍ പോലും പറ്റില്ല . കളി നിര്‍ത്തി മനസ്സില്ല മനസ്സോടെ പീടികയില്‍ പോവും. തിരിച്ചു വരുമ്പോള്‍ പോക്കറ്റില്‍ നിറയെ ആ കറുത്ത പുളി അച്ചാര്‍ കുത്തി നിറച്ചിരിക്കും. ഇടക്കൊക്കെ നാട്ടില്‍ പോവുമ്പോള്‍ കുട്ടികളെ കൊണ്ട് അതൊക്കെ മേടിച്ചു കഴിക്കാന്‍ രസായിരുന്നു. കവറിന്റെ മൂലയ്ക്ക് ഓട്ടയുണ്ടാക്കി അത് വലിച്ചു കഴിക്കുമ്പോള്‍ നമുക്ക് പ്രായം ഒത്തിരി കുറഞ്ഞ പോലെ തോന്നും. ഇന്ന് നോക്കുമ്പോള്‍ വെറും പുളിയച്ചാര്‍ മാത്രമല്ല അത്, ബാല്യവുമായി കണക്റ്റ് ചെയ്യുന്ന ഒരു പ്രതീകം കൂടിയാണ്.



നാളെ പാടത്ത് കന്ന്‌ പൂട്ടുകാര്‍ ഉണ്ടാവും എന്ന് വല്യുമ്മ പറയുന്നത് കേട്ടു. എനിക്ക് സന്തോഷമായി. നല്ല രസമാണ് ആ സമയത്ത് പാടത്തെ ചെളിയില്‍ കളിക്കാന്‍ . ഞങ്ങള്‍ കുറെ കുട്ടികള്‍ ഉണ്ടാവും. മീന്‍ പിടിക്കാനായിരുന്നു കൂടുതല്‍ ആവേശം. നല്ല വലിയ പരല്‍ മീനുകള്‍ കിട്ടും. കോട്ടി എന്ന് വിളിക്കുന്ന ഒരു മീനുണ്ട്. വലിയ മീശയൊക്കെ ഉള്ളത്. അത് കുത്തിയാല്‍ രണ്ടു ദിവസം കൈ അനക്കാന്‍ പറ്റില്ല. അത്രക്കും കടച്ചിലാ.ഞങ്ങളെ ശല്യം കൂടുമ്പോള്‍ കന്ന്‌ പൂട്ടുന്ന ആല്യാക്ക വഴക്ക് പറയും. ഞങ്ങളുണ്ടോ കേള്‍ക്കുന്നു. കുറെ നാളായി എന്റെയൊരു പൂതിയാണ് കാളകളെ കെട്ടിയ ആ തട്ടില്‍ കയറി ഒരു റൌണ്ട് പാടത്ത് കറങ്ങണം എന്ന്. ആല്യാക്ക സമ്മതിക്കില്ല. നല്ലം പെരവനെ സോപ്പിട്ടു. നന്നായി മുറുകെ പിടിക്കണം . അല്ലേല്‍ താഴെ വീഴും എന്നൊക്കെ പറഞ്ഞെങ്കിലും ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിലായിരുന്നു ഞാന്‍ . എന്റെ അഹങ്കാരം കാളകള്‍ക്ക് മനസ്സിലായെന്ന് തോന്നുന്നു . എനിക്കൊന്നും ആലോചിക്കാന്‍ സമയമുണ്ടായിരുന്നില്ല. കാളകള്‍ നല്ല സ്പീഡില്‍ തന്നെ ഓട്ടം തുടങ്ങിയതും ഞാന്‍ പിടിവിട്ട് ചളിയില്‍ വീണു. ശരീരത്തിന്റെ ഒരു ഭാഗവും ചളി ആവാത്തതില്ല. കണ്ണ് എന്ന ഭാഗമേ ഇല്ല എന്ന് തോന്നും. ഒന്നും കാണുന്നില്ല. പിടിച്ചു എണീപ്പിച്ചത് നല്ലം പെരവന്‍ ആണെന്നും തലയ്ക്കു മേടിയത് ആല്യാക്ക ആണെന്നും പ്രതികരണം കൊണ്ട് മനസ്സിലായി. പക്ഷെ ആ പൂതി അതോടെ തീര്‍ന്നു.
നല്ലം പെരവന്‍ ഈയിടെ മരിച്ചെന്ന് കേട്ടു . നല്ല സ്നേഹം ആയിരുന്നു. പക്ഷെ എനിക്കിഷ്ടം പുറം പോക്കില്‍ നല്ലം പെരവന്‍ കൃഷി ചെയ്തിരുന്ന വെള്ളരിയോടായിരുന്നു. മൂപ്പ് ആകുന്നതിനു മുമ്പുള്ള നല്ല ഇളം വെള്ളരി കട്ട് തിന്നാന്‍ ഞങ്ങള്‍ ചങ്ങാതിമാര്‍ രാത്രിയിലാണ് പോകുക. അന്നതൊക്കെ ഒരു സല്‍കര്‍മ്മം ചെയ്യുന്നത് പോലെയാണ്. പിന്നെ നല്ലം പെരവന്റെതാകുമ്പോള്‍ കക്കുകയല്ല ഒരു അവകാശം മേടിക്കുകയാണ് എന്ന രീതിയിലാണ് എന്റെ സമീപനം. ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ ഞാന്‍ കുറച്ച് പൈസ കൊടുത്തിട്ട് വാങ്ങിയില്ല. കട്ട് തിന്ന വെള്ളരിയുടെ കണക്കില്‍ കുറച്ചാല്‍ മതി എന്ന് പറഞ്ഞപ്പോള്‍ പല്ലില്ലാത്ത ഒരു പൊട്ടിച്ചിരി തന്നുകൊണ്ട് പറഞ്ഞു " എനിക്കറിയായിരുന്നു കുട്ടി കട്ട് തിന്നുന്ന കാര്യം" എന്ന് . ആ ചിരി കണ്ടപ്പോള്‍ എനിക്കും ഒരു പാപ മോക്ഷം കിട്ടിയ സുഖം.
എന്റെ കുട്ടിക്കാലം മുതലേ നല്ലം പെരവനെ ഞാന്‍ കാണാറുണ്ട്. കാണുമ്പോഴൊക്കെ കള്ളിന്റെ മണവും ഉണ്ടാകാറുണ്ട്. പക്ഷെ അതുകൊണ്ട് ഒരു കുഴപ്പവും കണ്ടിട്ടില്ല. ഇടയ്ക്കു കെട്ട്യോളെ അടിക്കും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഞാന്‍ കാണുമ്പോഴൊക്കെ അവര്‍ മാതൃകാ ദമ്പതികള്‍ ആണ്. പാടത്തെ പണിക്കാര്‍ക്ക് ഭക്ഷണം കൊണ്ടുപോകാന്‍ അവരും വരും. ഞാനും കൂടും അവരുടെ കൂടെ ഭക്ഷണം കഴിക്കാന്‍ . ആ സമയത്ത് ആല്യാക്കക്ക് ദേഷ്യം ഒന്നും കാണില്ല. പുട്ടോ കപ്പയോ അടിക്കുന്നതിനിടക്ക് നല്ല തമാശയും പറയും. അത് കഴിഞ്ഞു നാടന്‍ ബീഡി വലിക്കുന്നത് കാണാന്‍ നല്ല രസാണ്. എനിക്കും പൂതി തോന്നും. നാടന്‍ ബീഡി കിട്ടിയില്ലെങ്കിലും നാടന്‍ അടി കിട്ടും . അതുകൊണ്ട് ചോദിക്കാന്‍ പേടി തോന്നും. പക്ഷെ നല്ലം പെരവന്റെ അടുത്ത് മുറുക്കാന്‍ കാണും. പകുതി വെറ്റിലയില്‍ പാകത്തിന് ചുണ്ണാമ്പ് ഒക്കെ ചേര്‍ത്ത് തരും. വല്യ കുട്ടിയായി എന്നൊക്കെ തോന്നും അത് കഴിക്കുമ്പോള്‍. ഭക്ഷണം കഴിഞ്ഞാല്‍ അവര്‍ വീണ്ടും പണിക്കിറങ്ങും. ഞങ്ങള്‍ പാടത്തിന്റെ മൂലക്കുള്ള വല്യ പേര മരത്തില്‍ വലിഞ്ഞു കയറും. മൂത്തതും മൂക്കാത്തതും ആയ എല്ലാ പേരക്കയും പറിച്ചു തിന്നും.



പാടത്തെ പണി തുടങ്ങിയാല്‍ പിന്നെ ഞാറ് നടുന്നത് മറ്റൊരു ആഘോഷം. ഇടയ്ക്കിടയ്ക്ക് പാടത്തു പോയി നോക്കണം. വയലില്‍ വെള്ളംകൂടുതല്‍ ഉണ്ടെങ്കില്‍ വേറെ വയലിലേക്ക്‌ ഒഴുക്കി വിടണം. കുറവാണേല്‍ ഇങ്ങോട്ടും. പിന്നെ കൊയ്ത്തുകാലം. അതാണ്‌ കൂടുതല്‍ രസകരം. മുമ്പ് എഴുതിയത് കൊണ്ട് അത് പറയുന്നില്ല.
എന്ത് മധുരമാണ് ഈ ഓര്‍മ്മകള്‍ക്ക്. ആ ഓര്‍മ്മകളെ പ്രവാസവുമായി ഒരു താരതമ്യം ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം വയല്‍ കരയിലെ ശുദ്ധമായ കാറ്റിന്റെയും സമൃദ്ധമായ പച്ചപ്പിന്റെയും ഓര്‍മ്മകള്‍ അങ്ങിനെ നില്‍ക്കട്ടെ. അരയൊപ്പം വളര്‍ച്ച എത്തിയ നെല്‍കൃഷിയും കണ്ട്‌ അല്ലെങ്കില്‍ പാടത്തെ ചളി വെള്ളത്തില്‍ മീന്‍ പിടിച്ച്‌, ഇളം വെള്ളരി കട്ട് തിന്ന്‌ ഓര്‍മ്മകളുടെ നടവരമ്പിലൂടെ ഞാന്‍ കുറച്ച് ദൂരം നടക്കട്ടെ.

(ചിത്രങ്ങള്‍ -ഗൂഗിളില്‍ നിന്ന് )

Saturday, March 26, 2011

രചിക്കണം വീണ്ടുമൊരു മഹാഭാരതീയം!



വെങ്കിടേഷ് പ്രസാദ് എന്ന ഇന്ത്യന്‍ കളിക്കാരനെ ഓര്‍ക്കാന്‍ ആ ഒരൊറ്റ പന്ത് മതി. ആമിര്‍ സുഹൈലിനെ ക്ലീന്‍ ബൌള്‍ഡ് ചെയ്തു പവലിയനിലേക്ക് കൈചൂണ്ടികാണിച്ച ആ രംഗം ഓര്‍ക്കുമ്പോള്‍ ഇന്നും കുളിര് കോരും. ഇടയ്ക്ക് യൂ റ്റൂബില്‍ കയറി അതൊന്ന്‌ കാണുമ്പോള്‍ എനിക്കും ആവേശം ഇരമ്പി വരും . മൊഹാലിയില്‍ ഇറങ്ങുന്നതിനു മുമ്പ് ടീം ഇന്ത്യയും ഇതൊന്നൂടെ കാണണം. വെറുതെ ഒരു ആവേശത്തിന്.

സച്ചിനെ നൂറാം സെഞ്ചുറി അടിപ്പിക്കില്ലെന്നും ഒരു ഇന്ത്യന്‍ താരത്തെ പോലും പച്ച തൊടാന്‍ അനുവധിക്കുകയില്ലെന്നും അഫ്രീദി പറഞ്ഞു. അത് കാര്യമാക്കേണ്ട. ഇതുപോലെയൊക്കെ പോണ്ടിങ്ങും പറഞ്ഞതാ. എന്നിട്ടെന്തായി. ഇതിന്റെ ബാക്കി ഇന്ത്യ കപ്പ്‌ നേടുമെന്ന് പറഞ്ഞത് ഓസ്ട്രേലിയയില്‍ വെച്ചാണ്. തിരിച്ചവിടെയെത്തി. ആഫ്രിദിയല്ലേ പറഞ്ഞത്. ബാറ്റിങ്ങില്‍ നനഞ്ഞു പോയെങ്കിലും ബൌളിങ്ങില്‍ പിടിച്ചു നില്‍ക്കാണ് പാവം. വരട്ടെ. അഖ്തര്‍ അടക്കമുള്ള പുലികള്‍ക്കൊക്കെ എന്നും മേടിച്ചിട്ടുള്ള ചരിത്രമേ ഉള്ളൂ. ആ കൂട്ടത്തില്‍ ആഫ്രിദിയും വരും. അത്ര തന്നെ. പടച്ചോനെ.. അങ്ങിനെ ആവണേ. അല്ലേല്‍ ഈ എഴുതിയത് വെറുതെ ആയാലും നൂറു കോടി ഇന്ത്യക്കാരുടെ പ്രാര്‍ത്ഥന വെറുതെ ആകരുത്.

അത് പോട്ടെ. ഒരു വെങ്കിയെ വീണ്ടും ആവിശ്യമാണ് ഇപ്പോള്‍ ഇന്ത്യക്ക്. ഹര്‍ഭജന്റെ സ്പിന്‍ വെറും സര്‍ദാര്‍ ജോക്സ് ആവുകയും മുനാഫും നെഹ്രയും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ സെഞ്ചുറി അടിക്കുകയും ചെയ്യുമ്പോള്‍ ഇത്തിരി സമാധാനം നല്‍കുന്നത് സഹീര്‍ ഖാന്‍ മാത്രമാണ്. പക്ഷെ കളി പാകിസ്ഥാനുമായായതിനാല്‍ ഇവരും തിരിച്ചു വരുമെന്ന് ആശിക്കുന്നു.പ്രാര്‍ഥിക്കുന്നു. ശ്രീശാന്തിന് ഒന്നും തോന്നരുത്. നിങ്ങള്‍ കളിക്കും എന്ന് കേള്‍ക്കുന്നത് ഇന്ത്യ തോറ്റു എന്ന് കേള്‍ക്കുന്നത് പോലെയാ. ഇനി ജയിച്ചാലും അതെ. പക്ഷെ പ്രാര്‍ഥിക്കുന്നുണ്ട് ഞാന്‍ , നല്ല അച്ചടക്കമുള്ള , ഇവിടെ ഭൂമിയില്‍ ഇറങ്ങി നിന്ന് കളിക്കുന്ന ഒരു നല്ല മലയാളി താരമായി നിങ്ങളെ കാണാന്‍. കാര്യമായിട്ട് തന്നെയാ.

കിങ്ങ്സ് ഇലവനില്‍ നിന്ന് രക്ഷപ്പെട്ടതാണോ യുവരാജിന്റെ ഭാഗ്യം..? അതിനു ശേഷമാണ് രാശി തെളിഞ്ഞത് എന്ന് തോന്നുന്നു. അങ്ങിനെയാണേല്‍ ഐ പി എല്‍ തന്നെയങ്ങ് നിര്‍ത്തിയാലോ. ടീം ഇന്ത്യ തന്നെ രക്ഷപ്പെടില്ലേ. എന്തോ.. എനിക്കങ്ങിനെ തോന്നുന്നു. കളി കഴിഞ്ഞിട്ട് ഒന്ന് ആലോചിക്കണേ.

കാര്യം എന്തൊക്കെയായാലും എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ട്. നല്ല കളിക്കാര്‍ ഇല്ലാത്തതല്ലല്ലോ നമ്മുടെ പ്രശ്നം. ഒന്നാം ക്ലാസിലെ ഓണ പരീക്ഷക്ക്‌ പോലും എനിക്കിത്ര ടെന്‍ഷന്‍ ഉണ്ടായിട്ടില്ല.
ഭാഗ്യം വരാന്‍ കുറെ വഴികളുണ്ടത്രേ എല്ലാര്‍ക്കും. സച്ചിന്‍ ആദ്യം ഇടത് പാഡ് ആണത്രേ കെട്ടുക. "ഇടതിന്" ഇത്തവണ പൊതുവേ പ്രതീക്ഷ കുറവാണേലും സച്ചിന് അത് ഭാഗ്യമാവട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. സെവാഗ് നീല ടവ്വലും സഹീര്‍ ഖാന്‍ മഞ്ഞ ടവ്വലും ഭാഗ്യമായി കാണുന്നു എന്ന് കേള്‍ക്കുന്നു. രണ്ടും, തൊഴിലാളി സംഘടനകളുടെ തലേകെട്ടാണ്. അധ്വാനിക്കുന്നവരാന്. അതുകൊണ്ട് തന്നെ അതും ഭാഗ്യമാവട്ടെ. അല്ലാതെ നോക്ക് കൂലി മേടിക്കാന്‍ നില്‍ക്കരുത്. കളി കൈവിട്ടു പോകും. പറഞ്ഞെന്നെ ഉള്ളൂ. എനിക്കറിയാം നിങ്ങള്‍ കളിച്ചു തന്നെ കൂലി മേടിക്കുന്നവരാണെന്ന്. ഐ പി എല്‍ ആണെന്ന് കരുതി കളിച്ചോ. ഉപദേശമല്ല. ഐഡിയ ഷെയര്‍ ചെയ്തതാ. ഇങ്ങിനെ എല്ലാര്‍ക്കുമുണ്ടാത്രേ ഓരോ വിശ്വാസങ്ങള്‍. കുഴപ്പമില്ല. പക്ഷെ ഞങ്ങള്‍ക്ക് ഒരു വിശ്വാസം മാത്രമേ ഉള്ളൂ. ബുധനാഴ്ച നിങ്ങള്‍ ജയിച്ചു കയറുമെന്ന്. കാരണം അന്നാണ് ഞങ്ങള്‍ക്ക് ഫൈനല്‍.
പിന്നെ പറയാനുള്ളത് മനോരമ ഭാഷയില്‍ പറയാം.
സച്ചിന്‍ ..ഇന്നിങ്ങ്സ് സച്ചിനോത്സവം ആകണം ഞങ്ങള്‍ക്ക് . വീരേന്ദര്‍ സെവാഗ്, കളി വീരോചിതം ആകണം. ഗാംഭീര്‍, സംഗതി ഗംഭീരമാക്കുമല്ലോ . പതിവുംപോലെ രാജകീയം ആകണം യുവരാജേ. റൈന സിക്സര്‍ കൊണ്ട് റെയിന്‍ തന്നെ പെയ്യിക്കണം. മഹേന്ദ്രജാലം തന്നെ കാണിക്കണം ധോനീ. ചില്ലറ കളിയല്ല. കാരണം ഞങ്ങള്‍ കാത്തിരിക്കുന്നത് അതിനാണ്. വീണ്ടും ഒരു മഹാ ഭാരതീയത്തിന്. ജയ്‌ ഇന്ത്യ .

ടീം ഇന്ത്യക്ക് വിജയാശംസകള്‍ നേരാം

Saturday, March 19, 2011

വഴിയോര കാഴ്ചകള്‍



ഒരിക്കല്‍ ഞാന്‍ നിങ്ങളെ വിരുന്നിന് ക്ഷണിച്ചതാണ് എന്റെ ഗ്രാമത്തിലേക്ക്. അവിടത്തെ കാഴ്ചകള്‍ ഇഷ്ടായി എന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ സന്തോഷവും തോന്നി. പിന്നെയും ഒരുപാട് പ്രത്യേകതകളുള്ള എന്റെ അയല്‍ ഗ്രാമങ്ങളെയും ഞാനൊന്ന് പറഞ്ഞു പോകട്ടെ. പക്ഷെ ചെറുവാടിയില്‍ നിന്നുതന്നെ തുടങ്ങും ഇതും.

നമ്മള്‍ നടന്നു തുടങ്ങുന്നു. ഈ പാടങ്ങളിലില്ലേ.. . ഇപ്പോഴും നിങ്ങള്‍ക്ക് മനോഹരമായി തോന്നുന്നത് ഈ ഗ്രാമത്തിന്റെ പ്രത്യേകതകള്‍ കൊണ്ടുതന്നെയാകണം. അല്ലെങ്കില്‍ പണ്ട് കൊയ്ത്ത് പാട്ടുകളും നെല്‍കതിര്‍ കൊത്തി പറക്കുന്ന തത്തകളും അവരുടെ ശബ്ദവും നിറഞ്ഞു നിന്നിരുന്ന ഈ പാടങ്ങള്‍ ഇപ്പോള്‍ വാഴയും കപ്പയും കൃഷിചെയ്യുന്നവയായി മാത്രമല്ലേ നിങ്ങള്‍ കണ്ടത്. പക്ഷെ നഷ്ടപ്പെട്ട ആ നല്ല കാഴ്ചകളുടെ നൊമ്പരം പേറുന്ന എനിക്ക് ആ ഓര്‍മ്മകള്‍ മരിക്കാത്തതാണ്.

ഇപ്പോള്‍ നമ്മളെ കടന്നു പോയ ആ പെണ്ണില്ലേ. കാരിച്ചി എന്ന അവരായിരുന്നു ഇവിടത്തെ കൊയിത്തുത്സവങ്ങളിലെ നായിക. കൊയ്തെടുത്ത നെല്‍കറ്റകളുമായി കാരിച്ചിയും കൂട്ടരും നടക്കുന്നതിന് ഒരു ഫോള്‍ക് ഡാന്‍സിന്റെ താളമുണ്ടായിരുന്നു.നിങ്ങള്‍ പെണ്ണുങ്ങള്‍ ഒക്കെ കാതില്‍ ഇടുന്ന വല്യ വട്ടത്തിലുള്ള റിംഗ് ഇല്ലേ..? ആ ഫാഷനൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാരിച്ചി ഇന്‍ട്രഡ്യൂസ് ചെയ്തതാ. പക്ഷെ ഇപ്പോഴും അത് തന്നെയാണെന്ന് മാത്രം. വീടിന്റെ മുമ്പില്‍ നെല്‍കറ്റകള്‍ കുന്നു കൂടുമ്പോള്‍
ഞങ്ങള്‍ കുട്ടികള്‍ക്ക് മറ്റൊരു ഉത്സവകാലം തുടങ്ങും. അതില്‍ കയറി മറിഞ്ഞും അത് കാരണം ശരീരമാകെ ചൊറിഞ്ഞും ഓര്‍ക്കാന്‍ രസമുള്ള കുട്ടിക്കാലം. പത്തായപുരകളില്‍ ഇപ്പോള്‍ നെല്ലുകള്‍ നിറയാറില്ല. പാടമില്ലെങ്കില്‍ പിന്നെ പത്തായപുരയുണ്ടോ.



പറഞ്ഞു പറഞു നമ്മള്‍ അടുത്ത ഗ്രാമത്തില്‍ എത്തി. കേട്ടിട്ടുണ്ടോ കൂളിമാട് എന്ന സ്ഥലം. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ പുകവലി വിമുക്ത ഗ്രാമമാണ് ഇത്. ഒരല്പം കുറ്റബോധം ഇതിലൂടെ നടക്കുമ്പോള്‍ എനിക്കും ഇല്ലാതില്ല. പുക വലിക്കില്ല , വാങ്ങില്ല, വിലക്കില്ല ഇവിടെയുള്ളവര്‍. ഈ മാതൃകാ നേട്ടത്തിന് പിന്നില്‍ ഉത്സാഹിച്ച കുറെ ചെറുപ്പകാര്‍ ഉണ്ടിവിടെ.



എനിക്കും വൈകാരികമായി ഏറെ അടുപ്പം തോന്നും ഈ ഗ്രാമത്തോട്. മുമ്പ് കോഴിക്കോട് പോവാന്‍ ഇരുവഴിഞ്ഞി കടവ് കടന്ന് ഇവിടെ വന്നാണ് ബസ്സ്‌ കയറുക. ഇത്തിരി നേരത്തെ എത്തുന്നത്‌ വല്യൊരു മാവിന്റെ ചുവട്ടില്‍ രണ്ടു കവുങ്ങില്‍ തടി ഇട്ടൊരുക്കിയ ബസ് സ്റ്റോപ്പില്‍ കുറച്ചു നേരം ആസ്വദിച്ചിരിക്കാനാണ് . ഇരുവഴിഞ്ഞിക്ക് മീതെ പാലം വന്നെങ്കിലും പഴയ ഐശ്വര്യവുമായി ഇപ്പോഴും മാറാതെയുണ്ട് കൂളിമാട്. ആദ്യമൊക്കെ ഉപ്പാന്റെ കൂടയാണ് കോഴിക്കോട് പോവുക. അന്ന് മുതല്‍ ഈ ഗ്രാമം എനിക്ക് പ്രിയപ്പെട്ടതാണ്. ചായ കുടിച്ചും രാഷ്ട്രീയം പറഞ്ഞും ഉപ്പ സെയിദുക്കാന്റെ മക്കാനിയില്‍ ഇരിക്കും. ഞാന്‍ മരങ്ങളും പാടവും നോക്കി പുറത്തിരിക്കും. തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നും കല്യാണവും കഴിച്ചതോടെ ഇപ്പോഴും യാത്ര ഇതിലൂടെ തന്നെ. ഇന്നും ഇവിടെത്തുമ്പോള്‍ ഉപ്പാന്റെ കയ്യും പിടിച്ചു ബസ്സിലെ സൈഡ് സീറ്റ് കിട്ടാന്‍ വെപ്രാളപ്പെടുന്ന കൊച്ചു കുട്ടിയാകും ഞാന്‍ . പക്ഷെ സെയിദുക്കാന്റെ മക്കാനി ഇപ്പോള്‍ കാണാത്തത് ഒരു നൊമ്പരവും.



അയ്യോ.. നിങ്ങള്‍ കൂടെയുള്ള കാര്യം ഞാനങ്ങു മറന്നു. നാട് കാണാന്‍ വിളിച്ചിട്ട് നിങ്ങളെ ഒറ്റക്കാക്കി ഞാന്‍ എവിടെയൊക്കെയോ പോയി. ദാ.. ആ വരുന്ന ബസ്സില്ലേ. സുല്‍ത്താന്‍ ആണ്. ഒരുപാട് തലമുറകളുടെ യാത്രയിലെ ഓര്‍മ്മയായി അന്നും ഇന്നും ഈ ബസ്സുണ്ട്. ഇനി യാത്ര നമ്മുക്കിതിലാവാം. വഴിയോര കാഴ്ചകള്‍ കണ്ട് നിങ്ങളെയും കൊണ്ട് കോഴിക്കോട് വരെ പോവണം എന്നുണ്ട്. പക്ഷെ നമ്മള്‍ തിരക്കിലല്ലേ. തല്‍കാലം മാവൂര്‍ വരെയാകാം.

വല്യ ഈ ചീനിമരത്തിന്റെ തണലില്‍ നില്‍ക്കുന്ന ഈ ഗ്രാമമാണ് ഇപ്പോള്‍ PHED എന്നും പണ്ടുള്ളവര്‍ മടത്തുംപാറ എന്നും പറയുന്ന സ്ഥലം. കോഴിക്കോട് നഗരത്തിലേക്ക് കുടിവെള്ളം പോകുന്നത് ചാലിയാറില്‍ നിന്നും ശേഖരിച്ച്‌ ഇവിടെ ശുദ്ധീകരിച്ചിട്ടാണ്. ഒപ്പം നല്ലൊരു പ്രകൃതിയും. ഈ പെട്ടിപീടികയില്‍ കയറി ഒന്ന് മുറുക്കണം എന്നുണ്ട് എനിക്ക്. പക്ഷെ പിന്നെയാകാം.

നമ്മള്‍ മാവൂരില്‍ എത്താറായി. പക്ഷെ ഇത് പഴയ മാവൂരല്ല. ഗോളിയോര്‍ റയോണ്‍സ്‌ ഫാക്ടറി അടച്ചു പൂട്ടിയപ്പോള്‍ ആത്മാവ് നഷ്ടപ്പെട്ട ഒരു ചെറിയ സിറ്റി. ഫാക്ടറി വക ഒഴിഞ്ഞു പൊളിഞ്ഞ് പ്രേത ഭവനം പോലെ നില്‍ക്കുന്ന കോര്‍ട്ടെഴ്സുകള്‍ പറയുന്നത് നഷ്ടപ്പെട്ടുപോയ കുറേ ജീവിത സൗകര്യങ്ങളുടേതാണ് , കേള്‍ക്കാതെ പോയ അവരുടെ പ്രാര്‍ത്ഥനകളുടേയാണ് , പെയ്തു തീരാത്ത അവരുടെ കണ്ണീരിന്റെയാണ്. ഈ കാഴ്ച കാണാനാണോ നിങ്ങളെ കൊണ്ടുവന്നതെന്ന് തോന്നുന്നുവെങ്കില്‍ , സോറി .. ഈ സങ്കടം കാണിക്കാതെ എങ്ങിനെ ഞാന്‍ മാവൂരിനെ പരിചയപ്പെടുത്തും.



ശരി ഇനിയൊരു ചായ കുടിക്കാം. ഈ ചായ കടയില്‍ എന്താ ഇത്ര തിരക്ക് എന്ന് നിങ്ങള്‍ ചോദിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു. അതില്‍ അത്ഭുതമില്ല. ഇതാണ് പേരുകേട്ട ഹൈദറാക്കാന്റെ പരിപ്പുവട . പകരം വെക്കാനില്ലാത്ത രുചി. ഏഷ്യ നെറ്റുകാര്‍ സ്പെഷ്യല്‍ ഫീച്ചര്‍ ഒരുക്കിയ രുചി വൈഭവം. ഇവിടന്നു കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ പാര്‍സല്‍ പോകുന്നു. ഇത് വഴി പോകുന്ന ഞങ്ങളും അത് ഒഴിവാക്കില്ല. ഞാനേതായാലും രണ്ടെണ്ണം തട്ടിയിട്ട് ബാക്കി പറയാം. അപ്പോള്‍ നിങ്ങള്‍ എങ്ങിനാ... ഇവിടുന്നു കഴിക്കുന്നോ അതോ പാര്‍സല്‍ എടുക്കുന്നോ...?.

(ഫോട്ടോസ് എടുത്തത്‌ ഗൂഗിളില്‍ നിന്നും പിന്നെ ഫെയിസ് ബുക്കിലെ ചില സുഹൃത്തുക്കളുടെതും)

Sunday, March 6, 2011

പെയ്തൊഴിയാത്ത കാര്‍മേഘങ്ങള്‍




വര്‍ഷം ഇരുപത് കഴിഞ്ഞിരിക്കുന്നു. ഈ ഒട്ടുമാവിനും കാണും അത്രയും പ്രായം. നൊമ്പരങ്ങള്‍ ഇറക്കി വെക്കാന്‍ ഒരത്താണിയാണ് ഇതിന്‍റെ തണല്‍. സന്തോഷവും സന്താപവും പങ്കുവെക്കുന്നതും ഈ മാവിനോട് തന്നെ. വര്‍ഷത്തിലൊരിക്കല്‍ ഇത് പൂക്കുമ്പോള്‍ സന്തോഷം തോന്നും. എന്‍റെ വിഷമങ്ങളെ വളമായി സ്വീകരിക്കുന്ന ഇവള്‍ക്കെങ്ങിനെ ഇങ്ങിനെ പൂത്തുലയാന്‍ കഴിയുന്നു എന്ന് തോന്നാഞ്ഞിട്ടല്ല. ഒരു പക്ഷെ എന്‍റെ സന്തോഷമാവാം മാവും ആഗ്രഹിച്ചിട്ടുണ്ടാവുക.

ആ ചാരുകസേര മകനോട്‌ പറഞ്ഞ് മുറ്റത്ത് ഇട്ടു. ഈ ചൂടത്ത് തന്നെ വേണോ എന്നൊരു ചോദ്യം അവന്‍റെ നോട്ടത്തില്‍ നിന്ന് വായിച്ചെങ്കിലും അതവഗണിച്ചു. മാവിന്‍റെ ചില്ലകളൊരുക്കിയ തണുപ്പിന് പോലും മനസ്സിലെ ചൂടിന് ശമനം നല്‍കാന്‍ പറ്റുമായിരുന്നില്ല. ഒരു പൊള്ളുന്ന ഓര്‍മ്മയുടെ ഭാരം ഇറക്കിവെക്കണം. ചില്ലകളിളക്കി മാവ് കഥ കേള്‍ക്കാന്‍ തയ്യാറായി.

അറേബ്യന്‍ ഗ്രീഷ്മത്തിലെ ഒരു നട്ടുച്ച നേരം. മനസ്സ് ഭരിക്കുന്ന ഫയലുകള്‍ക്കിടയില്‍ നിന്നും ഒരു ഇടവേള പലപ്പോഴും എടുക്കാറുണ്ട്. ഓഫീസിന്‍റെ മുന്നില്‍ തന്നെ നിറഞ്ഞുനില്‍ക്കുന്ന പലതരം മരങ്ങള്‍. കുറച്ചുനേരം അവയെ നോക്കിയിരിക്കുമ്പോള്‍ ഒരാശ്വാസം കിട്ടാറുണ്ട്. ഒരു പക്ഷെ മനസ്സിനെ മരവിപ്പിക്കാതെ നോക്കുന്നതും ഈ പച്ചപ്പുകളായിരിക്കും. ഒരുപാട് ഓഫീസുകള്‍ ഈ കോമ്പൌണ്ടില്‍ തന്നെയുണ്ട്‌. പല രാജ്യക്കാര്‍. വിത്യസ്ഥ സ്വഭാവമുള്ളവര്‍. പക്ഷെ എല്ലാവരില്‍ നിന്നും അല്പം ഒഴിഞ്ഞുമാറിയുള്ളൊരു ശീലം ഇവിടെ വന്നതുമുതല്‍ തുടങ്ങിയതാണ്‌. ഹോസ്റ്റലിലെ ബഹളങ്ങളില്‍ കൂട്ടുകക്ഷിയാകാറുള്ള എനിക്കെങ്ങിനെ ഈ ഒരു മാറ്റം എന്ന് തോന്നാതിരുന്നില്ല. ഒരുപക്ഷെ അതേ കാരണങ്ങള്‍ കൊണ്ടാണോ ഇതും സംഭവിച്ചത്. മരവിച്ച മനസ്സിലേക്ക് ഒരു പ്രണയ മഴ പെയ്തത്. കാറ്റില്‍ പതുക്കെയാടുന്ന ചബോക് മരങ്ങള്‍ക്കിടയിലൂടെ തെളിഞ്ഞു വന്ന നുണക്കുഴി പുഞ്ചിരി. വിടര്‍ന്ന കണ്ണുകളില്‍ വായിച്ചെടുത്തത് അതിരുകള്‍ താണ്ടിയുള്ളൊരു പ്രണയത്തിന്‍റെ ആദ്യാക്ഷരികള്‍ ആയിരുന്നു. ഭാഷയും ദേശവും സ്നേഹത്തിന് വിലങ്ങുകളാവില്ല എന്ന മന്ത്രം തന്നെയാവണം ലാഹോറിന്‍റെ മണ്ണില്‍ നിന്നും ഈ പുഞ്ചിരി എന്‍റെ മനസ്സില്‍ അധിനിവേശം നടത്താന്‍ കാരണം. ഈ സ്ഥലത്ത് ഒരുവര്‍ഷം കഴിഞ്ഞിട്ടും അവളെ കണ്ടില്ല എന്ന് പറയുന്നതില്‍ ശരിയില്ല. പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും വായിച്ചെടുക്കാന്‍ പറ്റാത്ത ഒരു ഭാവമാണ് തോന്നിയിട്ടുള്ളത് . മരുഭൂമിയിലെ ചൂടില്‍ പ്രണയം മരീചികയായ നാളുകള്‍.

പക്ഷെ എന്തായിരുന്നു സത്യം. ചെറുപ്പത്തിന്‍റെ തമാശയില്‍ കവിഞ്ഞൊരു തലം അതിന് കൊടുക്കാത്തതാണോ ചെയ്ത തെറ്റ്. ഒരു പെണ്‍കുട്ടിയുടെ ഹൃദയത്തില്‍ ഒരു പൂക്കാലം വിരിയുന്നു എന്നറിഞ്ഞിട്ടും അത് അനുവദിച്ചത് എന്തിനായിരുന്നു. അല്ലായിരുന്നെങ്കില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ മായാതെ ഈ കുറ്റബോധത്തിന്റെ കാര്‍മേഘങ്ങള്‍ തന്നെ വേട്ടയാടുന്നതെന്തിന് . കൂടുതല്‍ ആലോചിച്ചപ്പോള്‍ പ്രായോഗികതയും നിസ്സഹായതയും ഒന്നിച്ച് മനസ്സിലായൊരു നേരം, തുറന്നു പറഞ്ഞെങ്കിലും വൈകിപോയിരുന്നു. ഒരു രണ്ടു രാജ്യങ്ങളുടെ വ്രണിത വികാരങ്ങള്‍ക്കുമപ്പുറം സ്നേഹത്തിന്റെ സമര്‍പ്പണം നടത്തിയ പെണ്‍കുട്ടി. അവളുടെ ഹൃദയം പൊട്ടിയൊഴുകിയ കണ്ണീരിന്‍റെ ശക്തിയറിഞ്ഞ് ഒരു ഭീരുവിനെ പോലെ ഓടിയൊളിച്ചപ്പോള്‍ തകര്‍ന്നത് ഒരു വ്യക്തിയുടെ മാത്രം മുഖമായിരുന്നോ.

പിന്നെ കുറെ കാലം ദുസ്വപ്നങ്ങളുടെതായിരുന്നു. സ്നേഹ സമരങ്ങളുടെ യുദ്ധഭൂമിയില്‍ വെള്ള സാല്‍വാറിട്ട പെണ്‍കുട്ടി സഹായത്തിനായി അലമുറയിടുന്ന രംഗങ്ങള്‍ ഉറക്കങ്ങളില്‍ പലപ്പോഴും കയറി വന്നു. വരണ്ടുണങ്ങിയ ഒരു മരുഭൂമിയിലൂടെ നിസ്സഹായയായി അവള്‍നടക്കുന്നതായും കണ്ണീര്‍ തുള്ളികള്‍ പൊള്ളുന്ന മണലുകളെ പോലും ആര്‍ദ്രമാക്കുന്നതായും തോന്നി. ചബോക്ക് മരങ്ങള്‍ കാണുമ്പോഴോക്കെ അതിന്‍റെ മരവിലിരുന്നു ഒരു പെണ്‍കുട്ടി കരയുന്നതായി തോന്നും. മകള്‍ കൊണ്ടുവന്നു മുറ്റത്ത്‌ നട്ട ചബോക് മരത്തിന്‍റെ തൈ ആരും കാണാതെ രാത്രിയില്‍ പിഴുതെറിയുമ്പോള്‍ പ്രതീക്ഷിച്ചതും ആ ഓര്‍മ്മകളില്‍ നിന്നുള്ള ഒരു മോചനം ആയിരുന്നു.

പ്രായശ്ചിത്തമില്ലാത്തതാണ് ചില തെറ്റുകള്‍. അപക്വമായ കൌമാരത്തിന്‍റെ അര്‍ത്ഥ ശൂന്യതകള്‍ എന്ന് കരുതിയിട്ടും എന്തേ ഈ ഓര്‍മ്മകളില്‍ നിന്നും മോചനം കിട്ടാത്തത്. ഒന്ന് ചാഞ്ഞിരുന്നു മയങ്ങാന്‍ നോക്കി. പറ്റുന്നില്ലല്ലോ. കണ്ണീരില്‍ കുതിര്‍ന്നൊരു തൂവാല മാത്രം മനസ്സില്‍ തെളിയുന്നു. ശക്തിയായൊരു കാറ്റില്‍ മാവിലെ കൊമ്പുകള്‍ ഇളകിയാടി. മടിയിലേക്ക്‌ കരിഞ്ഞൊരു മാവിന്‍ പൂക്കുല അടര്‍ന്നു വീണു.