മഴ പെയ്തു കൊണ്ടേയിരിക്കുകയാണ് .
നനഞ്ഞു കുതിര്‍ന്ന മണ്ണിലേക്ക് വീണ്ടും വീണ്ടും.
മനസ്സ് കുളിര്‍പ്പിക്കുന്ന ആ കാഴ്ചക്ക് വേണ്ടിയാണ് ഒരു മണ്‍സൂണ്‍ വെക്കേഷന്‍ ഞാന്‍ തിരഞ്ഞെടുത്തത്. ഈ മഴക്കാലത്താണോ നാട്ടിലേക്ക് പോകുന്നത് എന്ന് എത്ര പേരാണ് ചോദിച്ചത്. മഴ പെയ്തു കുളിരുന്ന ഓരോ നിമിഷങ്ങളിലും ഞാന്‍ നടത്തുന്നത് ഓര്‍മ്മകളുടെ വിളവെടുപ്പാണ്.
ബാല്യത്തിന്റെ , കൌമാരത്തിന്റെ, പ്രണയത്തിന്റെ സമൃദ്ധമായ വിളവെടുപ്പുകള്‍.
ഇന്ന് പുറത്തേക്ക് ഇറങ്ങിയതേ ഇല്ല.
മഴ കണ്ട്, അതിന്റെ സംഗീതത്തില്‍ ലയിച്ച്, അതിന്റെ താളത്തില്‍ ആടി ഞാന്‍ വീടിന്റെ ഉമ്മറത്തിരുന്നു. ചൂടുള്ള കട്ടന്‍ ചായ ഊതികുടിക്കുമ്പോള്‍ ശരീരം ചൂടായെങ്കിലും മനസ്സിനിപ്പോഴും കുളിര് തന്നെ. ഉളര്‍മാവിന്‍ കൊമ്പിലെ അവശേഷിക്കുന്ന മാമ്പഴം ആര്‍ത്തിയോടെ കൊത്തി തിന്നുന്നു ഒരു കാക്ക. എത്ര കാലമായി ഇങ്ങിനെ ഒരു കാഴ്ച കണ്ടിട്ട്. അതുകൊണ്ടാവും ഈ കാഴ്ചയും സന്തോഷം നല്‍കുന്നു.
കാലില്‍ തൊട്ടുരുമ്മി ഒരു പൂച്ചകുട്ടിയും കൂടി. നീയും ആസ്വദിക്കുകയാണോടീ മഴയെ. വന്നത് മുതല്‍ ഞാന്‍ ആഗ്രഹിക്കുന്നതാണ് ഇവളുമായി കൂട്ടുകൂടാന്‍. പക്ഷെ പരിചയമില്ലാത്ത എനെ മൈന്‍ഡ് ചെയ്തതേ ഇല്ല ഈ സുന്ദരിക്കുട്ടി. ഉമ്മക്കൊപ്പം ഞാനും അടുക്കളയില്‍ ചുറ്റിത്തിരിയുന്നത് കണ്ടത് കൊണ്ടാവാം ഇവള്‍ക്ക് ഞാന്‍ വീട്ടുകാരന്‍ തന്നെയെന്ന് മനസ്സിലായത്. പുറത്തെ മഴയുടെ ആരവം കേട്ട് , മൂടിപുതച്ച് കിടന്നുറങ്ങിയ എന്റെ മുറിയുടെ വാതിലിന് ഇടയിലൂടെ തലയിട്ട് ചെറിയൊരു മ്യാവൂ മൂളി അവളെന്നോടുള്ള സൌഹൃദം പ്രഖ്യാപിച്ചു. അതോ ഉമ്മ കാണാതെ ഇട്ടുകൊടുത്ത അയല കഷ്ണത്തിന്റെ നന്ദിയും ആവാം.
പൂച്ചകുഞ്ഞുങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. കൊച്ചുകുട്ടികളുടെ മുഖം പോലെ തോന്നും പൂച്ചകുട്ടികള്‍ക്ക്. ഇവരുമായുള്ള കമ്പനി ഞാനും ആസ്വദിക്കുന്നു.
മഴ വീണ്ടും തകര്‍ക്കുകയാണ് . മനോഹരമായ ഒരു പ്രണയ ചിത്രം കാണുന്നതുപോലെ.
മഴയ്ക്ക് എത്ര ഭാവങ്ങളാണ്..? പ്രണയത്തിന്റെ ഭാവമെന്ന് ചിലര്‍, അല്ല രൗദ്രം എന്ന് മറ്റുള്ളവര്‍. ശോകമാണെന്ന് പറയുന്നവരും ഉണ്ടല്ലോ. ശരിയാവാം അത്. കണ്ടും കെട്ടും
അറിഞ്ഞ ഈ സത്യങ്ങളെ അവഗണിക്കാനും വയ്യ. അല്ലെങ്കില്‍ ഞാന്‍ പറയുന്നത് പോലെ മാത്രമാണ് മഴ എന്ന് പറഞ്ഞ് ഈ കുറിപ്പിനെ എകപക്ഷീയമാക്കാന്‍ എനിക്കും താല്പര്യമില്ല . അത് ശരിയും അല്ല.
പക്ഷെ ഞാനിത് ആസ്വദിക്കുന്നത് ആഗ്രഹിച്ച രീതിയില്‍ തന്നെയാണ്.
അപ്രതീക്ഷിതമായി പെയ്തൊരു മഴയില്‍ ഞാന്‍ ഓടികയറിയത് എന്റെ പഴയ എല്‍ പി സ്കൂളിന്റെ വരാന്തയിലേക്കാണ്. ഈ വരാന്തയില്‍ ഞാന്‍ ഒറ്റക്കാണ് എന്നെനിക്ക് തോന്നിയില്ല. സ്കൂളിന്റെ ഓടില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ളം തട്ടിതെറിപ്പിക്കാന്‍ എന്റെ പഴയ ചങ്ങാതിമാരും കൂടെ ഉള്ളതുപോലെ.
കീശയില്‍ നിറച്ച മഷിത്തണ്ടില്‍ പറ്റിപിടിച്ച ചളി ആ മഴവെള്ളത്തില്‍ കഴുകി കളയാന്‍ അവരും ഉണ്ട് കൂടെ.
ചൂരലുമായി നടന്നു വരുന്ന ഓമന ടീച്ചറെ കാണുമ്പോള്‍ ഒന്നുമറിയാത്തവനെ പോലെ മാറിനില്‍ക്കുന്ന ആ കൊച്ചു കുട്ടി ആയതുപോലെ.
ഈ ഓര്‍മ്മകളെ തിരിച്ചുവിളിക്കാനല്ലേ ഇപ്പോള്‍ മഴ പെയ്തതും ഈ വരാന്തയില്‍ എന്നെ എത്തിച്ചതും..?
സ്കൂളിലെ സമയ ക്രമങ്ങളെ നിയന്ത്രിച്ചിരുന്ന ആ ബെല്ലിന് പോലും മാറ്റമില്ല. എത്ര പഴക്കം കാണും ഇതിന്.
അതില്‍ പിടിച്ചൊന്ന് തടവിയപ്പോള്‍ മനസ്സില്‍ വന്ന വികാരമെന്താണ്...?
തിരിച്ച് കിട്ടാത്ത ബാല്യത്തിന്റേതോ.? അതോ വഴിവക്കില്‍ നഷ്ടപ്പെട്ടുപോയെ ബാല്യകാല സുഹൃത്തുക്കളെ ഓര്‍മ്മയോ..? അതോ പാഠങ്ങള്‍ ചൊല്ലിയും പറഞ്ഞും പഠിപ്പിച്ച ഗുരുനാഥന്‍മാരെ കുറിച്ചുള്ള ഓര്‍മ്മകളോ..? എനിക്കറിയില്ല. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഏതൊക്കെയോ വികാരങ്ങളിലൂടെ എന്റെ മനസ്സ് പാഞ്ഞു എന്നുറപ്പ്.
വീണ്ടും നല്ലൊരു മഴക്കാഴ്ച കൂടി. മുമ്പ് ഞങ്ങള്‍ തോണിയില്‍ കുറുകെ കടന്നിരുന്ന ഇരുവഴിഞ്ഞി പുഴയ്ക്കു മീതെ പാലം വന്നു. അതിന് മുകളില്‍ നിന്ന് ഇരുവഴിഞ്ഞിയിലേക്ക് പെയ്തിറങ്ങുന്ന മഴ. വെള്ളം കുടിച്ച് വയറ് വീര്‍ത്തിട്ടും ദാഹമടങ്ങാതെ ഈ മഴത്തുള്ളികളെ ആവേശപൂര്‍വ്വം വലിച്ചു കുടിക്കുന്ന ഇരുവഴിഞ്ഞി പുഴ. എന്റെ കൈവിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന തുള്ളികളും ഇരുവഴിഞ്ഞി ഏറ്റുവാങ്ങി അറബികടലിലേക്ക് ഒഴുക്കി വിടുന്നു.
ഓര്‍മ്മകളില്‍ ഒരു കടലിരമ്പം ഞാനും കേള്‍ക്കുന്നുണ്ട്.
അതുകൊണ്ട് മഴ പെയ്തുകൊണ്ടേയിരിക്കട്ടെ. വീണ്ടും വീണ്ടും.










