Saturday, February 26, 2011

കഥ പറയുന്ന കടലോരം .



മഴമേഘങ്ങള്‍ മാറി മാനം തെളിഞ്ഞ ഈ വൈകുന്നേരം ഞങ്ങളിരിക്കുന്നത് കാപ്പാട് കടപ്പുറത്താണ്. കുട്ടനാടന്‍ കാഴ്ചകള്‍ വിട്ട് ചെറുവാടി ഗ്രാമത്തിന്റെ ആതിഥ്യം സ്വീകരിക്കാന്‍ എത്തിയ സുഹൃത്ത്‌ പ്രകാശും ഉണ്ട് കൂട്ടിന്. ഇന്നത്തെ യാത്ര ഇവിടേക്കാവാമെന്നത് എന്റെ നിര്‍ദേശം തന്നെ. കാരണം മറ്റു തീരങ്ങളെക്കാള്‍ വിത്യസ്ഥമായി
നമ്മളേറെ ഇഷ്ടപ്പെടും ഈ തീരവും ഇവിടത്തെ അന്തരീക്ഷവും. തഴുകി തലോടി കടന്നു പോകുന്ന കാറ്റിന് ചരിത്രത്തിന്റെ നറുമണമുണ്ട്. നൂറ്റാണ്ടുകള്‍ മുമ്പ് വാസ്കോഡ ഗാമ ഇവിടെ കപ്പലിറങ്ങിയത്‌ മുതല്‍ ചരിത്രത്തിന്റെ ഭാഗമാണല്ലോ ഈ തീരവും. സ്കൂള്‍ കാലം മുതല്‍ തന്നെ മനസ്സിലിരുപ്പുറപ്പിച്ച ചരിത്ര കഥകളെ കാറ്റിനൊപ്പം താലോലിക്കാനായി ഞങ്ങളീ പാറപ്പുറത്തിരുന്നു.



പതിവിനു വിപരീതമായി ശാന്തമായ കടലിലേക്ക്‌ നോക്കിയിരിക്കുമ്പോള്‍ ഒരുപാട് ചിത്രങ്ങള്‍ മനസ്സിലേക്ക് കയറിവരുന്നു. ചെറുവാടി യു .പി .സ്കൂളിലെ ഏഴാം ക്ലാസില്‍ മുന്‍ബെഞ്ചിലിരുന്ന് ഉറക്കം തൂങ്ങാതെ , ഉപ്പ തന്നെ പഠിപ്പിച്ചു തന്ന ചരിത്ര പാഠങ്ങളിലെ കഥാപാത്രങ്ങളെ , ഇന്നീ കടപ്പുറത്തിരുന്ന് ഒന്ന് കൂട്ടിവായിക്കാന്‍ ശ്രമിച്ചു ഞാന്‍ . കടലിന്റെ അങ്ങേ തലക്കല്‍ തെളിയുന്നത് ഗാമയുടെ പായക്കപ്പലാണോ..?. ഒരു രാജ്യത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കാന്‍ ഹേതുവായ ആ യാത്രയില്‍ തീരം കണ്ട ആഹ്ലാദാരവങ്ങളുടെ ശബ്ദം മുഴങ്ങുന്നതാണോ ആ കേള്‍ക്കുന്നത്. ഒരു അപകടത്തിന്റെ മുന്നറിയിപ്പ് പോലെയാണോ അറബികടലിലെ തിരകള്‍ നിശബ്ദമായത്?.



പാഠപുസ്തകത്തിലെ പേജുകള്‍ മറിയുന്നു. അപ്രത്യക്ഷമായ ഗാമയുടെ പായകപ്പലിനു പകരം മറ്റൊരു പടകപ്പല്‍ ചിത്രത്തില്‍ തെളിയുന്നു. ആ കപ്പലിന്റെ മുകളില്‍ നെഞ്ചുവിരിച്ച് നില്‍ക്കുന്നത് കുഞ്ഞാലി മരക്കാരല്ലേ. സാമൂതിരിയുടെ പടത്തലവന്‍ . പറങ്കി പടയെ ചങ്കുറപ്പോടെ നേരിട്ട പോരാട്ട വീര്യത്തിന്റെ ആള്‍രൂപം. മൂളിപായുന്ന കാറ്റിനൊപ്പം ഞാന്‍ കേള്‍ക്കുന്നത് ആ പടവാളിന്റെ ശീല്‍ക്കാരങ്ങളല്ലേ.
കുഞ്ഞാലി മരക്കാരുടെ പടകപ്പലില്‍ കയറി ഞാന്‍ സാമൂതിരി രാജാവിന്റെ ദര്‍ബാറിലുമെത്തി. ഏഴാം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തില്‍ നിന്നും എന്റെ ഓര്‍മ്മകളിറങ്ങി വന്ന്‌ ഈ പ്രൌഡമായ രാജധാനിയില്‍ ഒരു കസേര വലിച്ചിട്ടിരുന്നു. പ്രസിദ്ധമായ സാമൂതിരിയുടെ പണ്ഡിത സദസ്സ്. രാജ്യ തന്ത്രങ്ങള്‍. തര്‍ക്കങ്ങള്‍.

ഞാനവിടെ ഒരധികപറ്റാണ് എന്ന് സാമൂതിരിയുടെ കിങ്കരന്മാര്‍ക്ക് തോന്നിയോ. വഴു വഴുപ്പുള്ള പാറക്കെട്ടിന്റെ അടിഭാഗത്ത്‌ നിന്നും ഒരഭ്യാസിയെ പോലെ കടലിലേക്ക്‌ വലയെറിയുന്ന ഒരു നാട്ടുകാരന്‍ എന്നെ തിരിച്ചു വിളിച്ചു. ഞാന്‍ കടലിലേക്ക് നോക്കി. കുഞ്ഞാലിമരക്കാരുടെ പടകപ്പലും ഗാമയുടെ പായ കപ്പലും എല്ലാം പോയി മറഞ്ഞിരിക്കുന്നു. പകരം മീന്‍ പിടിക്കുന്ന കൊച്ചു വള്ളങ്ങളും അവരുടെ ആര്‍പ്പുവിളികളും മാത്രം. എനിക്ക് നിരാശ തോന്നി.



ഞാന്‍ നേരത്തെ പറഞ്ഞില്ലേ. ഈ കടപ്പുറം നല്‍കുന്ന അനുഭവമാണിത്. തീരവും തിരകളും കാറ്റും നമ്മോട് കഥ പറയും. ഞാനിപ്പോള്‍ അനുഭവിച്ചതും അതാണ്‌. പറയാന്‍ കഥകള്‍ ഇനിയും ബാക്കിയെന്ന പോലെ.
പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ അസ്തമിക്കാന്‍ ഒരുങ്ങുന്നു. തീരത്തെ പള്ളിയില്‍ നിന്നും സുന്ദരമായ ശബ്ദത്തില്‍ മഗരിബ് ബാങ്കിന്റെ അലയൊലികള്‍. ഞങ്ങള്‍ തിരിച്ചു നടന്നു.
(ഫോട്ടോസ് എല്ലാം ഗൂഗിളില്‍ നിന്ന് )

Saturday, February 19, 2011

പോപ്പിന്‍സ്‌ വര്‍ണ്ണങ്ങള്‍

സ്നേഹത്തിന്റെ മധുരമാണ് എനിക്ക് പോപ്പിന്‍സ്‌ മിഠായികള്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ എവിടെ കണ്ടാലും ഒരു പാക്കറ്റ് ഞാനറിയാതെ വാങ്ങിപോകും എന്റെ കുട്ടികള്‍ക്ക് വേണ്ടി.
വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് ഹിമായത്ത് സ്കൂളില്‍ നിന്നും ഉപ്പ ജോലി കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ കാത്തിരിക്കുന്നത് അതിനു വേണ്ടിയായിരുന്നു. അതിന്റെ പലവിധ വര്‍ണ്ണങ്ങളില്‍ ഒളിപ്പിച്ച സ്നേഹത്തെ ആയിരുന്നു. ഇന്ന് എന്റെ കുട്ടികള്‍ അത് നുണയുമ്പോള്‍ അവരുടെ ചുണ്ടില്‍ വിരിയുന്ന മധുരമുള്ള ചിരി കാണുമ്പോള്‍ ഞാനോര്‍ക്കുക എന്റെ ഉപ്പയെ ആണ്.

പോപ്പിന്‍സ്കാലം കഴിഞ്ഞെത്തിയത് ബാലരമയും പൂമ്പാറ്റയും മലര്‍വാടിയും നല്‍കിയ ചിത്രകഥകളുടെ ലോകത്തേക്കാണ്‌. പിന്നെയുള്ള കാത്തിരിപ്പുകള്‍ അതിനുവേണ്ടിയായിരുന്നു. ബാലരമയില്‍ ഒരു പദപ്രശ്നം പൂരിപ്പിച്ചയച്ചതിന് ഒരിക്കല്‍ സമ്മാനം കിട്ടി. എന്റെ പേരതില്‍ അച്ചടിച്ച്‌ വന്നപ്പോള്‍ സന്തോഷം കൊണ്ട് ഞാന്‍ തുള്ളിച്ചാടി. സമ്മാനമായി കിട്ടിയ പതിനഞ്ചു രൂപയില്‍ നിന്നും ഞാനൊരു നോട്ട്ബുക്ക് വാങ്ങിയത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ചിത്രം ഉണ്ടായിരുന്നു എന്നത് കൊണ്ട് മാത്രമായിരുന്നു. ആ അനാവിശ്യത്തിന് കിട്ടിയ അടിക്ക് ഒരു സച്ചിന്‍ സിക്സറിന്റെ ചൂടും ഉണ്ടായിരുന്നു.

ഇന്ന് ഉപ്പ വിടപറഞ്ഞിട്ട്‌ മൂന്നു വര്‍ഷം കഴിയുന്നു. എനിക്ക് നഷ്ടപ്പെട്ടത് ഒരു സുഹൃത്തിനെ കൂടിയായിരുന്നു. എന്റെ വഴികളില്‍ വെളിച്ചം വിതറിയ ഒരു വിളക്കുമാടത്തെ. ആ ശൂന്യത ഇന്നും ജീവിതത്തില്‍ നിറയുന്നത് കൊണ്ടാണ് മൂന്നു വര്‍ഷത്തെ ഒരു മുന്നൂറു വര്‍ഷമായി എനിക്ക് തോന്നുന്നത്. ഒരു അവധിക്കാലം കൂടി അടുക്കുന്നു. ഞങ്ങളുടെ വരവും കാത്തിരിക്കുന്ന ഉമ്മയുടെ മുഖം സന്തോഷം നല്‍കുന്നെങ്കിലും ഒഴിഞ്ഞു കിടക്കുന്ന ഉമ്മറത്തെ കസേര എനിക്ക് നല്‍കുന്ന വിഷമം ചെറുതല്ല.

എഴുത്തിനെയും വായനയേയും ഒരു പാട് ഇഷ്ടപെട്ടിരുന്ന ഉപ്പാക്ക് എന്റെ കുഞ്ഞു കുഞ്ഞു നൊമ്പരങ്ങള്‍ വരികളാക്കി ഒരു ഓര്‍മ്മകുറിപ്പ്. ഒപ്പം മനസ്സില്‍ വരുന്നത് അക്ഷരങ്ങളാവുമ്പോള്‍ ഉള്ള ആശ്വാസം. പ്രാര്‍ഥനയോടെ.

Sunday, February 13, 2011

കാട്ടിലെ അനുഭവങ്ങളിലൂടെ

സന്തോഷത്തിലേക്കുള്ള കിളിവാതിലുകലാണ് ഒരു യാത്രകളും. മണ്ണിനെ അറിഞ്ഞ്, മനുഷ്യനെ അറിഞ്ഞ് , പ്രകൃതിയോടു സല്ലപിച്ച്‌, ഗ്രാമങ്ങളിലൂടെ , പട്ടണങ്ങളിലൂടെ, കാട്ടിലൂടെ അങ്ങിനെ ഒഴുകി നടക്കാന്‍ എന്ത് ഹരമാണ്. കാടുകളിലൂടെയുള്ള സഞ്ചാരം നല്ല രസകരമായ അനുഭവം ആണ്. വയനാടന്‍ കാടുകള്‍ നല്‍കിയ ആവേശം ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. വീണ്ടും രണ്ട് കാട്ടു സവാരികളിലൂടെ.

ഓടക്കയം എന്നൊരു സ്ഥലമുണ്ട് മലപ്പുറം ജില്ലയില്‍. കാട് എന്ന് കേട്ടപ്പോള്‍ ഇറങ്ങി പുറപ്പെട്ടതാണ് ഞങ്ങള്‍ സുഹൃത്തുക്കള്‍. ചെറിയൊരു അങ്ങാടിയില്‍ നിന്നും കുറെ മേലോട്ട് കയറി പോകണം കാട്ടില്‍ എത്തിപ്പെടാന്‍ . ചെറുപ്പത്തിന്റെ ആവേശം ക്ഷീണം തോന്നിച്ചില്ല. പക്ഷെ കുറെ കയറിയപ്പോള്‍ മുന്നോട്ടുള്ള യാത്ര ദുസ്സഹമായി. വലിയ കുണ്ടും കുഴികളുമൊക്കെയായി തീര്‍ത്തും പ്രയാസം നിറഞ്ഞ വഴികള്‍. അവിടെ ഒരു മുത്താച്ചി അപ്പൂപ്പന്‍ (ഒരു ഇത്തിരി ഗ്രേഡ് കൂടുതലുള്ള ആദിവാസി സമൂഹം ആണെന്ന് തോന്നുന്നു) സഹായത്തിനെത്തി. നല്ല പേര മരത്തിന്റെ കൊമ്പ് മുറിച്ചു ഒരുക്കിതന്നു കുത്തി പിടിക്കാന്‍ . പിന്നെ അതും പിടിച്ചായി അഭ്യാസം.

സാഹസികമായ ശ്രമങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ കാടിനുള്ളിലെത്തി. വല്ലപ്പോഴും കാണുന്ന ഈറ്റ വെട്ടുന്ന ആള്‍ക്കാരെ ഒഴിച്ചാല്‍ കാടിനുള്ളില്‍ ഞങ്ങള്‍ ഒറ്റക്കാണ്. പേടിയില്ല എന്ന് പറഞ്ഞാല്‍ അത് കളവാകും. പക്ഷെ ഈ ഭയത്തിനും ഉണ്ട് ഒരു ത്രില്‍. നിഗൂഡമായ ഒരു സംതൃപ്തി. കുറെ കാട്ടുചോലകള്‍. നല്ല തെളിഞ്ഞ വെള്ളം. അപകടം ഇല്ല എന്ന് ഉറപ്പു തോന്നിയതിനാല്‍ കുളിക്കാന്‍ തീരുമാനിച്ചു. ഒരു തോര്‍ത്ത്‌ എടുക്കാത്തതില്‍ വിഷമം തോന്നിയെങ്കിലും പരിസരം അനുകൂലമായതിനാല്‍ അണ്ടര്‍ വെയറില്‍ ഞാന്‍ അഡ്ജസ്റ്റ് ചെയ്തു. കാട്ടുപൊയ്കയിലെ നീരാട്ടും കഴിഞ്ഞു തിരിച്ചു കയറാന്‍ നോക്കുമ്പോഴാണ് സംഗതി കുഴഞ്ഞത്. അടുക്കിയ ചിരി വരുന്നത് എവിടന്നാണാവോ..? മരത്തിനു മുകളില്‍ തേനെടുക്കാന്‍ കയറിയ മുത്താച്ചി പെണ്ണുങ്ങള്‍ ആണ്. പടച്ചോനെ..ഇവരെ മരം കയറ്റം ആര് പഠിപ്പിച്ചു. മാനം കപ്പല് കയറുമോ..? ചോദ്യം കുറെ വന്നെങ്കിലും ക്യാമറയുള്ള മൊബൈല്‍ ഫോണ്‍ അവരുടെ കയ്യില്‍ ഉണ്ടാവില്ല എന്നുറപ്പുള്ളതിനാല്‍ ഞാന്‍ ചാടി പാന്റിനുള്ളില്‍ കയറി.

ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ ചെന്ന് ചാടിയത് കൂടുതല്‍ കുഴപ്പത്തിലെക്കാണ്. കാടിന്റെ കൂടുതല്‍ അകത്തേക്ക് പോയതാണ് പ്രശ്നമായത്‌. ഒരു വലിയ മരത്തടിയും വലിച്ചു കുറച്ചാളുകള്‍ വരുന്നു. ഞങ്ങളെ കണ്ടതും മരവും ഉപേക്ഷിച്ചു എല്ലാവരും കാട്ടില്‍ മറഞ്ഞു . അത് കട്ട് മുറിച്ചു കൊണ്ടുവരുന്നതാണെന്ന് മനസ്സിലായി. ഒപ്പം പേടിയും. ഇനി തെളിവ് നശിപ്പിക്കാന്‍ ഇവരെങ്ങാനും ഞങ്ങളെ പിടിച്ചു ചാമ്പിയാലോ . നിമിഷങ്ങള്‍ക്കകം മൂന്നാല് പേര്‍ ഞങ്ങളെ മുമ്പില്‍ ചാടിവീണു. ആരാ എന്ന ചോദ്യത്തിന് മുമ്പേ ഏറ്റവും മുമ്പില്‍ നിന്നിരുന്ന റാഫിയുടെ പാന്റും അവന്‍ നിന്ന ചുറ്റുവട്ടവും സാമാന്യം നന്നായി നനഞ്ഞു . സത്യം. ഏറ്റവും പുറകില്‍ ആയ തിനാല്‍ എനിക്ക് ചെറിയൊരു ശങ്ക മാത്രമേ വന്നുള്ളൂ. മാനക്കേടായില്ല.
വല്ല ഫോറസ്റ്റ് ടീം ആണ് എന്ന് കരുതി തടഞ്ഞതാ. കാട് കാണാന്‍ വന്ന പീക്കിരികളാണ് എന്ന് മനസ്സിലായി അവര്‍ വെറുതെ വിട്ടു . പക്ഷെ അവിടെ നിന്ന് തന്നെ യു uturn എടുക്കാന്‍ വാണിങ്ങും തന്നു . അവര്‍ മരത്തടികാത്തു . ഞങ്ങള്‍ ഞങ്ങളുടെ തടിയും കാത്ത് വേഗം മടങ്ങി . കഴിച്ച ഭക്ഷണവും കാട് കാണാനുള്ള പൂതിയും ഒന്നിച്ച് ആവിയായി പോയി. തിരിച്ചിറങ്ങുമ്പോള്‍ ഞാനോര്‍ത്തത് ഒറിജിനല്‍ ഫോറസ്റ്റ് ഓഫീസേഴ്സിന്റെ അവസ്ഥയെ കുറിച്ചായിരുന്നു.

അടുത്ത സവാരി നിലമ്പൂര്‍ കാട്ടിലേക്കാണ്. കാനന കാഴ്ചകളുടെ പൂരണമാണ് നിലമ്പൂര്‍ കാടുകള്‍. പക്ഷെ കൂടുതല്‍ അകത്തേക്ക് കയറാന്‍ ആരും ധൈര്യപ്പെടില്ല. ഫോറസ്റ്റുക്കാരുടെ വെടിയോ നായാട്ടുക്കാരുടെ വെടിയോ ഏതാണ് ആദ്യം കിട്ടുക എന്ന് ഉറപ്പ് പറയാന്‍ പറ്റില്ല. പോകരുതെന്ന് അവര്‍ വാണിങ്ങും തന്നിരുന്നത് കൊണ്ട് എന്റെ വെടിയില്‍ നിന്നും നിങ്ങള്‍ക്കും കിട്ടി രക്ഷ. പക്ഷെ കാടിന്റെ ഭാഗം തന്നെയെങ്കിലും ഞങ്ങള്‍ നില്‍ക്കുന്ന ഈ സ്ഥലത്തിന്റെ ഭംഗി അവര്‍ണ്ണനീയം. കൂടുതല്‍ താഴെയുള്ള ചിത്രങ്ങള്‍ പറയുമെന്ന് തോന്നുന്നു.







Saturday, February 5, 2011

മലമടക്കുകളിലെ സ്നേഹതീരം

ഡിസംബറിലെ തണുത്തുറഞ്ഞ ഈ വയനാടന്‍ മണ്ണിലേക്ക് ചുരം കയറി ഞങ്ങളെത്തിയത് ഒരു ഉല്ലാസ യാത്രക്കൊന്നുമായിരുന്നില്ല . ഒരുപാട് അനാഥര്‍ക്ക് ആശ്രയവും അവലംബവുമായ വയനാട് മുസ്ലിം ഓര്‍ഫനേജ് സന്ദര്‍ശിക്കാനും അവരോടൊപ്പം അല്പം സമയം ചിലവഴിക്കാനുമാണ്. പക്ഷെ ഈ മതില്‍ കെട്ടിനകത്ത്‌ കയറി ഇവിടുത്തെ മക്കളെ കണ്ടത് മുതല്‍ ഞങ്ങളുടെ മനസ്സ് കൈവിട്ടു പോകുന്നത് പോലെ ..

ഒന്നിനും ഒരു കുറവുമില്ല ഇവര്‍ക്കിവിടെ. ഭക്ഷണവും വസ്ത്രവും അതിനേക്കാള്‍ കൂടുതല്‍ സ്നേഹവും വാരിക്കോരി നല്‍കാന്‍ നടത്തിപ്പുക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഇതിനൊക്കെ അപ്പുറം അവരാഗ്രഹിക്കുന്ന അല്ലെങ്കില്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ട കുറെ കാര്യങ്ങളില്ലേ.അമ്മയുടെ നെഞ്ചിലെ ചൂടും താരാട്ടിന്റെ ഈണവും അച്ഛന്‍ കൊണ്ടുവരുന്ന മിഠായി പൊതികളും അവരുടെ കൈതുമ്പ് പിടിച്ചുള്ള ഒരു കറക്കവുമെല്ലാം. അതിനെക്കാളുപരി സ്വന്തം വീടും കുടുംബവും നല്കൂന്ന ആശ്രയവും സുരക്ഷിതത്വവുമെല്ലാം ഒന്ന് വേറെ തന്നെയല്ലേ. ഇവരെ പൊന്നുപോലെ നോക്കുന്ന ഒരന്തരീക്ഷം ഇവിടുണ്ടെങ്കിലും കുട്ടികളുടെ മുഖത്ത് നിന്നും അങ്ങിനെയൊരു വികാരം ഞാന്‍ വായിച്ചെടുക്കുന്നത് തെറ്റാണോ എന്നെനിക്കറിയില്ല.

പക്ഷെ കുളിരണിയിക്കുന്ന വയനാടന്‍ പ്രകൃതി അവരെ കൂടുതല്‍ സന്തോഷിപ്പിക്കുന്നുണ്ടാവണം . ഇവിടത്തെ കുളിര്‍ക്കാറ്റുകള്‍ അവര്‍ക്ക് താരാട്ട് പാടുന്നുണ്ടാവണം. മലമടക്കുകള്‍ അവര്‍ക്ക് അമ്മയായി തോന്നുന്നുണ്ടാവണം. ഇങ്ങിനെയൊക്കെ ആശ്വസിക്കാനേ നമുക്ക് പറ്റൂ.

ഇന്നത്തെ സാമൂഹിക വ്യവസ്ഥയില്‍ എങ്ങിനെ കുട്ടികള്‍ അനാഥരായി പിറക്കുന്നു എന്ന ചോദ്യം അപ്രസക്തമായിരിക്കുന്നു. ഇവരെല്ലാം ജനിച്ചത്‌ അനാഥരായാണ് എന്നും പറയാന്‍ പറ്റില്ല. അനാഥാലയങ്ങളില്‍ ഇവരെത്തിപ്പെടാന്‍ കാരണങ്ങള്‍ പലതാവാം. അതിനെ പറ്റി പല പഠനങ്ങളും റിപ്പോര്‍ട്ടുകളും നാം തന്നെ ദിനേന വായിക്കാറുണ്ട്. പക്ഷെ "അമ്മതൊട്ടിലുകളില്‍" ഏതെങ്കിലും കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നുണ്ടോ എന്ന് നല്ല മനസ്സോടെ നമ്മള്‍ ചെവിയോര്‍ക്കുന്ന (അവരെ ഉപേക്ഷിക്കുന്നവരെ ആരറിയുന്നു) ഈ കാലത്ത് അവര്‍ക്ക് പറ്റിയ സംരക്ഷണം കിട്ടുന്നുണ്ടോ എന്നത് തന്നെയാണ് വലിയ കാര്യം. കേരളത്തിലെ അനാഥാലയ പ്രസ്ഥാനങ്ങള്‍ ഈ കാര്യത്തില്‍ മികച്ച സേവനം നല്‍കുന്നു എന്നത് എടുത്തു പറയേണ്ട കാര്യം തന്നെ. അതോടൊപ്പം ഇവരുടെ പേരിലും തട്ടിപ്പും വെട്ടിപ്പും നടത്തുന്ന നീചന്മാരെ തിരിച്ചറിയേണ്ടതായും ഉണ്ട്.

നമുക്ക് വയനാട് ഓര്‍ഫനേജിലേക്ക് തിരിച്ചു വരാം. ഈ കുട്ടികള്‍ ഇവിടെ സന്തോഷവാന്മാരാണ്. സ്വാതന്ത്ര്യം അവര്‍ ആസ്വദിക്കുന്നു. ആത്മവിശ്വാസത്തോടെയാകും ഇവിടെ നിന്നും ഓരോ കുട്ടികളും പുറത്തിറങ്ങുന്നത്. അനാഥത്വത്തിന്റെ വേദന അവര്‍ക്കുണ്ടാവില്ല എന്ന് നമുക്ക് സമാധാനിക്കാം. ഇവിടെ പഠിച്ചു വലുതാകുന്ന പെണ്‍കുട്ടികള്‍ക്ക് സുന്ദരമായ കുടുംബ ജീവിതം ഇവര്‍ തന്നെ ഉറപ്പു വരുത്തുന്നു. വര്‍ഷങ്ങളില്‍ നടക്കുന്ന സമൂഹ വിവാഹങ്ങള്‍ അതിനോടൊപ്പം മതസൗഹാര്‍ദ്ധത്തിന്റെ കൂടി വേദിയാകുന്നു.

ഇത് പറയുമ്പോള്‍ ഊണിലും ഉറക്കത്തിലും ഇവരെ മനസ്സിലേറ്റുന്ന ഇവരുടെ സന്തോഷം സ്വപ്നം കാണുന്ന ജമാല്‍ സാഹിബ് എന്ന നല്ല മനുഷ്യനെയും അതെ മനസ്സോടെ കൂടെ നില്‍ക്കുന്ന സഹപ്രവര്‍ത്തകരെയും പിന്നെ സഹായങ്ങള്‍ എത്തിച്ചു കൊടുക്കുന്ന എല്ലാ മതവിഭാഗങ്ങളിലും പെട്ട ഉദാരമാതികളെയും ഓര്‍ക്കാതെ പോകുന്നത് വലിയ തെറ്റാവും.

ഈ കുട്ടികളുടെ സന്തോഷം കണ്ട്‌ മനസ്സ് നിറഞ്ഞുതന്നെയാണ് ഞങ്ങള്‍ പുറത്തിറങ്ങിയത്. പക്ഷെ ഒന്ന് തിരിഞ്ഞുനോക്കാന്‍ എന്റെ സ്വാര്‍ഥത എന്നെ അനുവദിച്ചില്ല. ഞങ്ങളുടെ കയ്യും പിടിച്ചു ഞങ്ങളുടെ മകള്‍ ഇറങ്ങിപോരുന്നത് യതീംഖാനയുടെ ചുവരില്‍ ചാരിനിന്നുകൊണ്ട്‌ ഒരു കുട്ടി ഒരു നഷ്ടബോധത്തോടെ നോക്കിനില്‍ക്കുന്നുണ്ടാവുമോ എന്നൊരു പേടി. പരിമിതികളുടെയും പ്രയോഗികതയുടെയും ഈ ലോകത്ത് അതവഗണിക്കുകയല്ലാതെ ആ ഒരു ചിത്രം താങ്ങാനുള്ള കരുത്ത് എനിക്കില്ല തന്നെ.

Thursday, January 27, 2011

ചാലിയാര്‍.. ഞാനറിയുന്നു നിന്റെ വേദനകളെ..!



രണ്ട് പുഴകള്‍. ചാലിയാറും ഇരുവഴിഞ്ഞിയും.ഇവ രണ്ടും തലങ്ങും വിലങ്ങും ഒഴുകുന്ന ഒരു ദേശക്കാരനാണ് ഞാൻ എങ്കിലും എനിക്ക് നീന്തല്‍ അറിയില്ല.എന്നാലും ഇവയിലേതെങ്കിലുമൊന്നില്‍ കളിച്ചുമറിയാത്ത ഒരു ദിവസം പോലുമില്ല എന്റെ ബാല്യത്തില്‍... എന്നിട്ടും എന്നോട് പരിഭവം പറഞ്ഞിട്ടില്ല രണ്ട് നദികളും.നീന്തലറിയാത്ത എന്നെ മുക്കികളഞ്ഞതും ഇല്ല. അതന്ന്.

വര്‍ണ്ണങ്ങള്‍ നിറഞ്ഞൊരു ബാല്യകാലത്തിന്റെ ഗൃഹാതുര സ്മരണകളില്‍ മുന്നില്‍ നില്‍ക്കുന്ന ചാലിയാര്‍ പുഴയെ കുറിച്ചാണ് ഈ കുറിപ്പ്.ബാല്യത്തിന്റെ ഓരോ ഘട്ടങ്ങളിലും പുഴ പറഞ്ഞുതന്നത് ഓരോ കഥയാണ്‌,ഓരോ അനുഭവങ്ങളാണ്. സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയാറിന്റെ തീരങ്ങളില്‍ ചിലവഴിക്കുന്ന വൈകുന്നേരങ്ങള്‍.ചെറിയ ചെറിയ ഓളങ്ങള്‍ കാലിളിക്കിളി ഇടുകയും ഇളം കാറ്റുകള്‍ കാതില്‍ സംഗീതം മൂളുകയും ചെയ്ത ആ കാലം ഇന്ന് ചാലിയാറിന് തിരിച്ചു തരാന്‍ പറ്റില്ല.കാരണം ദയാവധം കാത്തു നില്‍ക്കുന്ന രോഗിയെ പോലെയാണ് ഇന്നെന്റെ പ്രിയ ചാലിയാര്‍.
സുന്ദരമായ തീരങ്ങള്‍ ഇന്ന് പുഴ തന്നെ തിരിച്ചെടുത്തു.എന്നെ സംരക്ഷിക്കാത്ത നിങ്ങള്‍ക്കും എന്റെ മടിത്തട്ട് ആവിശ്യമില്ല എന്ന വാശിയോടെ.
നീന്തലറിയുന്നവനും അറിയാത്തവനും ഇന്നിവിടെ തുല്യരാണ്.മണല്‍ വാരല്‍ സമ്മാനിച്ച മരണകുഴികള്‍ നിരവധിയാണ്. തോണിയപകടങ്ങളിലും മറ്റും വില്ലനായി വരുന്നത് ഇത്തരം കെണികളാണെന്നത് നമ്മുടെ അനുഭവം. പണ്ട് വേനല്‍ കാലത്ത് പുഴ കുറുകെ കടക്കാന്‍ തോണി വേണ്ടിയിരുന്നില്ല.കണ്ണാടി വെള്ളത്തില്‍ പരല്‍ മീനുകളോടൊക്കെ കിന്നരവും പറഞ്ഞ്‌ പുഴ മുറിച്ച്‌ കടക്കാന്‍ നല്ല രസമായിരുന്നു.ഇന്ന് ബോട്ടില്‍ പോകുമ്പോഴും പേടി ബാക്കി.
പ്രത്യക്ഷത്തില്‍ സുന്ദരിയായി തോന്നുമെങ്കിലും ഒരു വിധവയുടെ വിഷാദമില്ലേ ചാലിയാറിന്? എനിക്കങ്ങിനെ തോന്നിയതല്ല.പുഴ എന്നോട് പറയുകയാണ്‌.."എനിക്ക് വയ്യ കുട്ടീ.നിന്നോടൊത്തു കളിച്ചും നിങ്ങളുടെ താളങ്ങള്‍ക്കൊത്ത് ഒഴുകിയും നടന്ന ആ ബാല്യം എനിക്ക് നഷ്ടപ്പെട്ടു". ഒരു അകാല വാര്‍ധക്യത്തിന്റെ ദൈന്യത.
നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്കും മറ്റും മണലിന്റെ ആവിശ്യകത ഒഴിച്ചുകൂടാന്‍ പറ്റാത്തത് തന്നെ. പക്ഷെ മറുവശത്ത് സംഭവിക്കുന്നതോ? നദികള്‍ നഷ്ടപ്പെടുന്നു. അതോടൊപ്പം മനുഷ്യ ജീവനും.പരിഹാരം കാണണം എന്നൊരു പരാതി പുതിയതാവില്ല. ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ കുറവുമല്ല.പക്ഷെ കൂട്ടം ചേര്‍ന്നൊരു മുന്നേറ്റം അത്യാവിശ്യമാണ്.അല്ലെങ്കില്‍ നമ്മുടെ നദികളിലൂടെ ഒഴുകുന്ന വെള്ളത്തിന്‌ ഉപ്പുരസമായിരിക്കും.കണ്ണീരിന്റെ.

Saturday, January 22, 2011

പൂക്കാലം കടന്ന് ജബല്‍ ഹഫീതിന് മുകളില്‍.



നല്ല സ്വാദുള്ള ഗ്രില്‍ഡ്‌ ചിക്കനും ലബനീസ് റൊട്ടിക്കൊപ്പം ഹമ്മൂസും പിന്നെ നല്ല ചൂടുള്ള സുലൈമാനിയും ഊതിക്കുടിച്ച് ഞാനിപ്പോള്‍ അല്‍ ഐനിലെ ജബല്‍ ഹഫീത് കുന്നിന്റെ മുകളില്‍ ഇരിക്കുകയാണ്. തിരക്കുമാറിയ ഈ സായാഹ്നം അല്‍ ഐനിലാക്കാമെന്നു നിര്‍ദേശിച്ച സുഹൃത്തുക്കളെ ആദ്യം നിരുത്സാഹപ്പെടുത്തിയതില്‍ എനിക്ക് കുറ്റബോധം തോന്നി. കാരണം നനുത്ത കാറ്റും കൊണ്ട് ഈ മുകളിലിരിക്കുമ്പോള്‍ പതിവില്‍ കവിഞ്ഞൊരു സന്തോഷം ഞാന്‍ അനുഭവിക്കുന്നു.

ഇപ്പോള്‍ എന്തെഴുതിയാലും നാട്ടില്‍ ചെന്നേ നില്‍ക്കൂ. ചങ്ങാതിമാര്‍ പറയുന്നു ഇനിയൊന്ന് മാറ്റിപ്പിടിക്കാന്‍ . പക്ഷെ അടിസ്ഥാനപരമായി എഴുത്തുകാരനല്ലാത്ത എനിക്ക് നാടും അതിന്റെ ചുറ്റുവട്ടവും ഒക്കെയെഴുതി മുന്നോട്ട് പോകുകയേ നിവൃത്തിയുള്ളൂ. ഇത് മടുത്തു എന്ന് നിങ്ങള്‍ പ്രിയപ്പെട്ട വാനയക്കാര്‍ പറയുന്നിടം വരെ. ഒരു പക്ഷെ ഈ പോസ്റ്റിന്റെയും വിധി അത് തന്നെയാകാം. എന്നാലും ഒരു വിത്യസ്ഥതക്ക് ഞാന്‍ ശ്രമിക്കാം.

പറഞ്ഞുവന്നത് അല്‍ ഐനെ പറ്റിയാണല്ലോ. തിക്കും തിരക്കുംനിറഞ്ഞ ഗള്‍ഫിലെ പട്ടണങ്ങളില്‍ നിന്നും ഞാന്‍ അല്‍ ഐനെ മാറ്റിനിര്‍ത്തുന്നു. അല്ലെങ്കില്‍ പ്രത്യേകത ആവിശ്യപ്പെടുന്ന ഒരു അന്തരീക്ഷം ഈ നാടിനുണ്ട്. നല്ല മോടിയുള്ള അതോടൊപ്പം ഗ്രാമീണത വിട്ടുപോരാന്‍ മടിക്കുന്ന ഒരു നാട്ടിന്‍ പുറത്തിന്റെ പ്രതീതി. തണുത്ത ഈ രാത്രിയില്‍ ജബല്‍ ഹഫീതിന്റെ മുകളില്‍ ഇരിക്കുമ്പോള്‍ ഞാനത് അറിയുന്നുണ്ട്. നിയോണ്‍ ബള്‍ബുകള്‍ പ്രഭ വിതറി രാവിനെ പകലാക്കി മാറ്റിയെങ്കിലും നിലാവുള്ള രാത്രിയില്‍ ഒരു കസേരയും വലിച്ചിട്ട്‌ വീടിന്റെ മുറ്റത്തിരിക്കുന്ന ഒരു സുഖം എനിക്ക് തോന്നുന്നു. അതുകൊണ്ട് തന്നെ മനസ്സുകൊണ്ട് ആ രാത്രികളെ പറ്റി ഒരു താരതമ്യ പഠനം ഞാന്‍ നടത്തി നോക്കി.

പണ്ട് നിലാവുള്ള രാത്രികളില്‍ മുറ്റത്തിരിക്കാന്‍ എന്ത് രസമായിരുന്നു. രാത്രിയില്‍ വിരിയുന്ന മുല്ലപ്പൂക്കളുടെ മാദക ഗന്ധം. ആസ്വദിച്ച് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെയും നോക്കി എത്ര രാത്രികള്‍ അങ്ങിനെ സ്വപ്നം കണ്ടിരിന്നിട്ടുണ്ട്. ഈ കുന്നിന്റെ മുകളിലെ സമാനമായ ആ രാത്രികളെ തിരിച്ചി വിളിക്കാന്‍ ഞാന്‍ നടത്തിയ ശ്രമം പാഴായി പോകുന്നു. പാല്‍നിലാവിന് പകരം നിയോണ്‍ പ്രകാശങ്ങള്‍. അതുകൊണ്ട് തന്നെ നക്ഷത്രങ്ങള്‍ക്കും ചെറിയൊരു പിണക്കമുള്ളപോലെ.അവരുടെ ശോഭയ്ക്ക് ഈ കൃത്രിമ പ്രകാശങ്ങള്‍ മങ്ങലേല്‍പ്പിക്കുന്നോ എന്ന വിഷമമാകാം.

പൂക്കളുടെ നഗരം എന്നാണ് അല്‍ ഐന്‍ അറിയപ്പെടുന്നത്. നിരവധി വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ കൊണ്ട് ഒരു പൂക്കാലം തന്നെ ഇവിടെ വിരിഞ്ഞിട്ടുണ്ട്. നട്ടുവളര്‍ത്തിയ പ്രകൃതി നല്‍കുന്നത് ഒരു ഗ്രാമീണ അന്തരീക്ഷം. തെങ്ങുകള്‍ക്ക് പകരം സമൃദ്ധമായ ഈത്തപനകള്‍. രാത്രികളും സുന്ദരം. തെങ്ങോലകല്‍ക്കിടയിലൂടെയും ഉളര്‍മാവിന്റെ
കൊമ്പുകള്‍ക്കിടയിലൂടെയും ഒളിച്ചു കളിക്കുന്ന ചന്ദ്രനും നക്ഷത്രങ്ങളും ഇവിടെ കാണില്ലായിരിക്കാം. അതൊരു കുറവല്ല. പകരം വെള്ളിവെളിച്ചം നേരെ പതിക്കുന്നത് നമ്മെ സന്തോഷിപ്പിക്കുന്നു. കാരണം വലിയ കെട്ടിടങ്ങളും മറ്റും ഇല്ലാത്ത സുന്ദരമായ പ്രകൃതിയില്‍ അവ പതിക്കുന്നത് കാണാന്‍ ഭംഗിയുണ്ട്. നാട്ടിലെ ആ നിലാവിന്റെ ഭംഗി. ഞാനിവിടെ ഒരു ഗ്രാമത്തെ കണ്ടു.

ഇതുകൊണ്ടൊക്കെ തന്നെയാണ്, നാടുമായി ഈ നഗരം ഏറെ അടുത്ത് നില്‍ക്കുന്നു എന്ന് ഞാന്‍ പറഞ്ഞു വെക്കുന്നത്. ജബല്‍ ഹഫീതിലേക്ക് കയറി വരുന്ന വഴികള്‍ തന്നെ നോക്കൂ. എത്ര സുന്ദരമാണ്. പൂവുകള്‍ വിരിഞ്ഞുനില്‍ക്കുന്ന പാതകളിലൂടെ വന്നു വളവും തിരിവുമുള്ള കയറ്റം കഴിഞ്ഞു ജബല്‍ ഹഫീതിനു മുകില്‍ എത്തുമ്പോള്‍ നിങ്ങളുടെ മുഖത്ത് ഒരു ചിരി വിരിയും. ഈ പൂക്കളെ പോലെ മനോഹരമായ ഒരു പുഞ്ചിരി.

ഞാന്‍ ഉദ്ദേശിച്ചത് ഒരു യാത്ര വിവരണമല്ല. നിങ്ങളടുത്തറിയുന്ന ഈ നാടിനെ പറ്റി അതിന്റെ ആവിശ്യവും ഇല്ല. പക്ഷെ ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഈന്തപന തോട്ടങ്ങള്‍ തഴുകി വരുന്ന കുളിര്‍ക്കാറ്റും കൊണ്ട് ജബല്‍ ഹഫീത് കുന്നില്‍ ഇരിക്കുമ്പോള്‍ എന്റെ മനസ്സ് ചെന്നെത്തിയിടം വരെ. അത് ഞാനിവിടെ കുറിച്ചു. അത്രമാത്രം.

(ഫോട്ടോ ഗൂഗിളില്‍ നിന്ന്)

Sunday, January 2, 2011

ഓര്‍മ്മകളുടെ കളിമുറ്റത്ത്.

മടുത്തു . എനിക്കൊന്നു ചുറ്റിക്കറങ്ങിയേ പറ്റൂ. ബെന്‍സും ലാന്‍ഡ് ക്രൂയിസറും ചീറിപായുന്ന ഇവിടത്തെ നിരത്തുകളിലൂടെയല്ല, കോണ്‍ക്രീറ്റ് സൗധങ്ങള്‍ വീര്‍പ്പുമുട്ടിക്കുന്ന അന്തരീക്ഷത്തിലൂടെയും അല്ല. പകരം ശുദ്ധവായു ശ്വസിച്ച്, മരത്തണലില്‍ ഇരുന്ന്, പുഴയില്‍ കുളിച്ച്, ഞാന്‍ വളര്‍ന്ന നാട്ടിലൂടെ.... എന്താ ചെയ്യാ?. വെക്കേഷന് ഇനിയും കാത്തിരിക്കണം ആറ് മാസത്തോളം. കാലത്തെഴുന്നേറ്റ് ഉടയാത്ത വസ്ത്രങ്ങളും ധരിച്ച് ഒരു സുലൈമാനിയില്‍ തുടങ്ങി യാന്ത്രികമായി നീങ്ങുന്ന വിരസമായ ദിവസങ്ങള്‍ക്ക് ചെറിയൊരു ഇടവേള. പകരം കാലത്ത് ഇത്തിരി വൈകി എഴുന്നേറ്റ്, ആ കാരണത്താല്‍ തന്നെ തണുത്തുപോയ ദോശയും കഴിച്ച് ഒരു ലുങ്കിയും മാടിക്കുത്തി ഞാന്‍ ഇറങ്ങുകയാണ് നാട്യങ്ങളില്ലാത്ത എന്റെ നാട്ടിലേക്ക് . ശരീരത്തെ ഇവിടെ കുടിയിരുത്തി ഞാന്‍ പറക്കുകയാണ് എന്റെ ചെറുവാടിയിലേക്ക്....നിങ്ങളെയും കൂട്ട് വിളിക്കുകയാണ്‌ ആ ഓര്‍മ്മകളിലേക്ക്...

ചെമ്മണ്ണിട്ട ഈ റോഡിലൂടെ നടന്ന് ഈ ഇടവഴി തിരിഞ്ഞ് കുറച്ചു ദൂരം നടന്നാല്‍ വയലായി. വയലിനിടയിലെ വീതികുറഞ്ഞ നടവരമ്പിലൂടെ നടന്ന് ഞാനിപ്പോള്‍ ആ പഴയ തോടിന്റെ വക്കത്ത് ഇരിക്കാണ്‌. മൊബൈലും ഇന്റര്‍ നെറ്റും ഓഫീസ് ജാടകലുമില്ലാതെ ഈ ഗ്രാമത്തിന്റെ ലാളിത്യം ഏറ്റുവാങ്ങി.

വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ കാണാം ആ പഴയ മദ്രസ്സ.
ആ മദ്രസ വരാന്തയിൽ എണ്ണയിട്ടുഴുഞ്ഞ ചൂരലുമായി അബുമുസ്ലിയാർ നിൽക്കുന്നുണ്ടോ എന്ന് അറിയാതെ തോന്നി പോയി. സുബഹി നിസ്കരിക്കാത്തതിന്, യാസീന്‍ കാണാതെ പഠിക്കാത്തതിന് , പതിവ് പോലെ നേരം വൈകി എത്തുന്നതിനു തുടങ്ങി ആ ചൂരലും ഞാനുമായുണ്ടായിരുന്ന ബന്ധം അഭേദ്യമായിരുന്നു.
പക്ഷെ ഗുരുനാഥന്‍ എന്നൊരു പേരു കേൾക്കുമ്പോൾ തന്നെ എന്റെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന മുഖവും അബു മുസ്ലിയാരുടെതാണ്. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ രോഗബാധിതനായി കിടക്കുന്ന ഉസ്താദിനെ കാണാന്‍ പോയിരുന്നു. എന്നെ കണ്ടതും ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. അനുസരണ ഒട്ടും ഇല്ലാതിരുന്ന ആ പഴയ വികൃതി പയ്യന്റെ മുഖം ഒട്ടും പരിഭവം ഇല്ലാതെ അതില്‍ കൂടുതല്‍ സന്തോഷത്തോടെ ഇപ്പോഴും ആ മനസ്സിലുണ്ട് എന്നറിഞ്ഞപ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞു. സ്നേഹത്തിന്റെയും ആദരവിന്റെയും പാഠങ്ങള്‍ ഒരിക്കല്‍ കൂടി എന്നെ നിശബ്ദമായി പഠിപ്പിക്കുകായിരുന്നു ഉസ്താദ് . പരസ്പരം പൊരുത്തപ്പെട്ടു ഞാന്‍ ആ വീടിറങ്ങി. സര്‍വ്വശക്തന്‍ എന്റെ പ്രിയപ്പെട്ട ഉസ്താദിന് ആയുസ്സും ആരോഗ്യവും നല്‍കട്ടെ.

മദ്രസ്സ കഴിഞ്ഞാല്‍ ഉടനെ തന്നെ എന്റെ പഴയ സ്കൂളും കാണാം. ചുള്ളിക്കാപറമ്പിലെ ആ എല്‍. പി സ്കൂള്‍. സ്ലെയിറ്റും പുസ്തകവുമായി വള്ളി ട്രൌസറുമിട്ട് ഓടികിതച്ചു ക്ലാസിലെത്തുന്ന ആ പഴയ കുട്ടിയാകും ഞാനീ സ്കൂളിന്റെ മുറ്റത്തെത്തിയാൽ. വര്‍ഷങ്ങള്‍ കൊഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ല ഈ കലാലയത്തിന്റെ മുഖത്തിന്‌. സ്കൂളിലേക്ക് കയറുന്ന കല്‍പടവിന് പോലും തേയ്മാനം പറ്റിയിട്ടില്ലെങ്കില്‍ നമ്മുടെ ഓര്‍മ്മകള്‍ക്കാണോ അതുണ്ടാവുക. സ്കൂളിലെ ഉപ്പുമാവ് പുരയുടെ ചൂട് എന്റെ ഓര്‍മ്മകള്‍ക്കും ഉണ്ട്. എത്രയെത്ര അധ്യാപകര്‍. സീതി മാഷും തങ്കമണി ടീച്ചറും ഓമന ടീച്ചറും തുടങ്ങി ഞാനെത്രയോ തവണ കാണാന്‍ കൊതിച്ച മുഖങ്ങള്‍ എല്ലാം എന്റെ മനസ്സിലൂടെ കടന്നു പോയി. പലരും വെറും ഓര്‍മ്മകള്‍ മാത്രമാകുകയും ചെയ്തു.

സ്കൂളിന്റെ മുറ്റം തന്നെയായിരുന്നു ഞങ്ങളുടെ കളിമുറ്റവും. ഇപ്പോഴും വൈകുന്നേരങ്ങളില്‍ അങ്ങാടിയിലേക്ക് ഇറങ്ങുമ്പോള്‍ ആ മുറ്റത്തിരുന്നു ഗോട്ടി കളിക്കുന്ന കുട്ടികൾക്കിടയിൽ ഞാന്‍ തേടാറുണ്ട് , ഉപ്പ വരുന്നോ എന്നും നോക്കി പേടിയോടെ ഗോട്ടി കളിക്കുന്ന ഒരു പത്ത് വയസ്സുകാരനെ. കളിയില്‍ തോറ്റ് മുതിര്‍ന്ന കുട്ടികളുടെ ഗോട്ടി കൊണ്ട് കൈമടക്കിന് അടി കിട്ടുമ്പോള്‍ വേദനിച്ച് കരഞ്ഞത് ഇന്നലെയാണോ..?

"എന്നേ കുട്ട്യേ ജ്ജി വന്നത് .... ഞാന്‍ അറിഞ്ഞീലല്ലോ ... പള്ളീല് കണ്ടതും ല്ല്യ".
ആരാണെന്നറിയോ ഇത്. ആലികുട്ടി കാക്കയാണ്. വീടിന്റെ മുമ്പിലിരുന്നാല്‍ വെള്ള മുണ്ടും വെള്ള കുപ്പായവും വെള്ള താടിയും വെള്ള തലേക്കെട്ടുമായി ആലികുട്ടി കാക്ക സ്പീഡില്‍ പോകുന്നത് കണ്ടാല്‍ മനസ്സിലാക്കാം ബാങ്ക് വിളിക്കാന്‍ സമയമായെന്ന്. പക്ഷെ ആ ചോദ്യം എനിക്ക് തോന്നിയതാണ്. കാരണം സ്ഥിരമായി കേട്ടിരുന്ന ആ ചോദ്യം ചോദിക്കാന്‍ ആലികുട്ടികാക്ക ഇപ്പോഴില്ല. ഒരിക്കല്‍ കൂടി കേള്‍ക്കാന്‍ ഇടതരാതെ അദ്ദേഹവും ഓര്‍മ്മയില്‍ മറഞ്ഞു.
എങ്കിലും അദ്ദേഹത്തിന്റെ ആ ചോദ്യം ഓര്‍മ്മകളിലെങ്കിലും കേള്‍ക്കാതെ എനിക്കീ കുറിപ്പ് നിര്‍ത്താന്‍ പറ്റില്ല. ഇങ്ങിനെ കുറെ നല്ല മനുഷ്യര്‍ ഉണ്ട് ഞങ്ങളുടെ നാട്ടില്‍. വര്‍ഷത്തിലൊരിക്കല്‍ അഥിതികളായി നാട്ടിലെത്തുന്ന എന്നെയൊക്കെ ഇവരോര്‍ക്കുന്നത് ഉപ്പയോടുള്ള സ്നേഹം കൊണ്ട് കൂടിയായിരിക്കണം.
നാട്ടിലൊന്നു പോകണം എന്ന് തോന്നിയപ്പോള്‍ എന്തൊക്കെയോ എഴുതി പോയതാണ്. കുറെ പഴംകഥകള്‍ പറഞ്ഞു നിങ്ങളെ മുഷിപ്പിച്ചോ. അങ്ങിനെയെങ്കില്‍ ദയവായി ക്ഷമിക്കുക. ഇതെഴുതി കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നുന്ന സന്തോഷത്തെയോർത്തെങ്കിലും, എഴുത്തിനെ അല്ല , എഴുതിയ കാര്യങ്ങളെ ഓര്‍ത്ത്‌.