
ഇന്നൊരു വല്ലാത്ത ദിവസം തന്നെ. ..ടോട്ടല്‍ മൂഡ് ഓഫ് എന്നൊക്കെ പറയാറില്ലേ. ശരിക്കും അതുപോലെ. ചില ദിവസങ്ങള്‍ ഇങ്ങിനെയാണ്. ഒരുതരം നിര്‍ജീവമായ
അവസ്ഥ. ഒന്നിനോടും ഒരു താല്പര്യം തോന്നുന്നില്ല . ടേബിളിൽ കൂട്ടിയിട്ടിരിക്കുന്ന ഫയലുകളും കടലാസുകളും എന്നെ നോക്കി കൊഞ്ഞനം കുത്തുന്നതു പോലെ എനിക്കു തോന്നി.
സിസ്റ്റം ഓണ്‍ ചെയ്തു. അറിയാതെ ക്ലിക്കിയത് ഒരു പാട്ടില്‍.
തേരേലിയേ ഹം ഹി ജിയേ ഹോതോം കോ സിയേ
തേരേലിയേ ഹം ഹി ജിയേ ഹര്‍ ആര്‍സൂം കിയേ
എനിക്കിഷ്ടപ്പെട്ട പാട്ട് തന്നെ എന്തോ അത് ആസ്വദിക്കാനും എനിക്ക് പറ്റുന്നില്ല . ചിലര്‍ പറയും പാട്ട് കേള്‍ക്കുമ്പോള്‍ മനസിന്റെ ഏത് സങ്കീർണ്ണതയിലും
ആശ്വാസം കിട്ടുമെന്ന്. പക്ഷെ എനിക്ക് നേരെ തിരിച്ചാണ്. ജഗ്ജിത് സിംഗിന്റെ ഗസലുകളെ ഞാനേറെ ഇഷ്ടപ്പെടുന്നു. എന്നാലും സന്തോഷം തോന്നുമ്പോഴേ അതിനും മാധുര്യമുള്ളൂ.
ഞാന്‍ ജീമെയില്‍ ലോഗ്ഗിന്‍ ചെയ്തു.കോണ്ടാക്റ്റ് ലിസ്റ്റില്‍ കുറെ പച്ച ലൈറ്റുകള്‍ കത്തുന്നുണ്ട്. . .ഒന്ന് മനസ്സ് തുറന്ന് ആരോട് സംസാരിക്കണം . നോക്കട്ടെ, ആര് ഇപ്പോള്‍ എന്നെ ഓര്‍ക്കുന്നു എന്ന്. ആദ്യം ഹായ് പറയുന്നവര്‍ ഏറ്റവും അടുത്തവര്‍ എന്ന് വെറുതെ തോന്നുന്നതാവാം. പക്ഷെ ഇപ്പോള്‍ അതാണ് എനിക്ക് ശരി. പ്രതീക്ഷ തെറ്റിയില്ല. ഞാന്‍ ആഗ്രഹിച്ച ഐഡിയില്‍ നിന്ന് തന്നെ എന്നെ തേടി ഒരു പുഞ്ചിരി വന്നു.
അസ്സലാമു അലൈക്കും.
ഞാന്‍ സലാം മടക്കി.
എന്തൊക്കെയാടോ വിശേഷങ്ങള്‍?
എന്ത് പറയാന്‍. ഒരു സുഖം തോന്നുന്നില്ല. മനസ്സിന്.
അതെന്താ അങ്ങിനെ.. ?
അറിയില്ല. എനിക്കെന്തോ കരയാന്‍ തോന്നുന്നു.
കൊള്ളാലോ. കരയാൻ വരട്ടെ . നീ നിസ്കരിച്ചോ?
ഇല്ല.
എങ്കില്‍ അത് കഴിഞ്ഞു വാ. ഞാനിവിടെ കാണും.
ഞാന്‍ ഇറങ്ങിപള്ളിയെ ലക്ഷ്യമാക്കി നടന്നു. വുളൂ എടുക്കുമ്പോള്‍ തണുത്ത വെള്ളം മുഖത്ത് വീണപ്പോൾ എന്തെന്നില്ലാത്തെ ഉന്മേഷം തോന്നി. നിസ്കാരം കഴിഞ്ഞു എണീറ്റപ്പോഴും മനസ്സിലെ കാർമേഘം മാറിയില്ല. എനിക്കൊന്നു കരഞ്ഞേ പറ്റൂ. ഇത്തരം മാനസികാവസ്ഥക്കു നല്ല മരുന്ന് കരയുന്നതാണ്. പെട്ടന്നു കരച്ചില്‍ വരാന്‍ രണ്ട് സൂത്രമുണ്ട്. ഒന്ന് ഉമ്മയെ വിളിക്കുക. അല്ലെങ്കിൽ ഉപ്പാന്റെ ഫോട്ടോയില്‍ കുറച്ചു നേരം നോക്കിയിരിക്കുക. ഞാന്‍ ഉമ്മയെ വിളിക്കാന്‍ തീരുമാനിച്ചു. ഓഫീസിന്റെ ഡോര്‍ അടച്ച് വീട്ടിലെ നമ്പർ ഡയല്‍ ചെയ്തു. എന്റെ ശബ്ദത്തിലെ മാറ്റം ഉമ്മാക്ക് പെട്ടെന്ന് പിടികിട്ടും. കാരണം എന്റെയീ കുട്ടികളി ഗള്‍ഫില്‍ വന്നത് മുതല്‍ തുടങ്ങിയതാണ്. ഉമ്മാക്ക് നല്ല ധൈര്യമാണ് . എന്നാലും കുറെ കഴിഞ്ഞാല്‍ ഉമ്മാക്കും വിഷമമാകും. അതെനിക്കറിയാം. അതിനു മുമ്പേ ഞാന്‍ ഫോണ്‍ കട്ട്ചെയ്തു . പറഞ്ഞപോലെ ഞാനിപ്പോള്‍ കരയുകയാണ്.
വീണ്ടും സുഹൃത്തിന്റെ ചാറ്റ് മെസ്സേജ്.
നീ അവിടുണ്ടോ.
ഹൂം.
എന്ത് ചെയ്യുന്നു?
കരയുന്നു.
ഛെ.. ഇതെന്താ ഒരുമാതിരി കുട്ടികളെ പോലെ. നീ ഇത്രക്കെ ഉള്ളൂ. ..?
ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. മനസ്സില്‍ കുട്ടിത്തം ഇല്ലാത്ത ആരെങ്കിലും കാണുമോ? അതുപോലെ ആയിരിക്കും ഞാനും. അതുകൊണ്ടാകും പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ ഞാനിത്ര ഇമോഷണലാവുന്നത്. ഒരു സുലൈമാനി കുടിച്ചു. അപ്പോഴേക്കും എന്റെ ടിക്കറ്റ് എത്തി,. നാളെ ദുബായില്‍ പോകണം.
ദുബായ് യാത്രകള്‍ എനിക്ക് ഊര്‍ജ്ജം റീഫില്‍ ചെയ്യാനുള്ള യാത്രകളാണ്. ഒരു പോസ്റ്റിലെ കമ്മന്റില്‍ ഞാന്‍ പറഞ്ഞതുപോലെ, ജുമൈറയിലെ കാറ്റിന്, അബ്രയിലെ ഓളങ്ങള്‍ക്ക്, അല്‍ മംസാറിലെ തണലിന് മാത്രം എന്നില്‍ സന്നിവേശിപ്പിക്കാന്‍ കഴിയുന്നൊരു ആവേശമുണ്ട്. പഴയ സൗഹൃദ കൂട്ടങ്ങള്‍. ശരീരം ഇവിടെ ബഹ്റൈനിലും മനസ്സവിടെ ദുബായിലും ആയിരിക്കും എന്നും. എന്നിവിടെ വന്നാലും ഒരന്യതാ ബോധം തോന്നില്ല. എങ്ങും പരിചിതമായ ഒരു സൗഹൃദ ഭാവം.
ജോലി കഴിഞ്ഞ് വൈകുന്നേരം സുഹൃത്തുക്കള്‍ എല്ലാവരുമെത്തി. പഴയ താവളങ്ങളില്‍ ഒത്തുചേര്‍ന്നു. പഴയ ഓര്‍മ്മകള്‍ വീണ്ടും ഊതി കാച്ചി. പരദൂഷണം, പാരവെപ്പ്, പിന്നെ കുറെ സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍. ഞാന്‍ വേണ്ടുവോളം ചാര്‍ജ്ജ് ചെയ്തുകഴിഞ്ഞു. ജീവിതത്തിന്റെ ആവേശം തന്നെ ഇത്തരം ബന്ധങ്ങളല്ലേ. പിന്നെ കുടുംബം, വിശ്വാസം എല്ലാം.
മൂന്നു സുന്ദരമായ ദിവസങ്ങളും കഴിഞ്ഞ് ഞാനിന്ന് ബഹ്റൈനില്‍ എത്തി. ഇന്നലെ എന്നെ നോക്കി പരിഹസിച്ച കടലാസുകള്‍ ഇന്നെന്നെ നോക്കി ചിരിക്കുന്നു. ഒന്നൊന്നായി തീര്‍ത്തു ഞാനവയെ മൂലക്കിരുത്തി. ഇന്നലെ ഇവിടിരുന്നു കരഞ്ഞ ഒരു കുട്ടിയല്ല ഞാനിപ്പോള്‍. ഇപ്പോള്‍ സന്തോഷത്തിന്റെ സമയമാണ് ഞാനൊരു പാട്ട് കേള്‍ക്കാനിരുന്നു. ജഗ്ജിത് സിംഗിനെ മാധുര്യമുള്ള ഗസല്‍ നാദങ്ങള്‍ ഒരു കുളിര്‍മഴയായി എന്നിൽ പെയ്തിറങ്ങി....
തമന്ന ഫിര്‍ മ ചല്‍ ജായെ
അഗര്‍ തും മില്‍നേ ആ ജായെ
യെ മോസം ഹി ബദല്‍ ജായെ
അഗര്‍ തും മില്‍നേ ആ ജായെ












