Monday, February 17, 2014

ഈ രാത്രിയിലെ കൂട്ടുകാര്‍



കടലിനെ നോക്കി ഗിറ്റാറില്‍ കേട്ട് മറന്ന ഒരു സംഗീതത്തിന്‍റെ നേര്‍ത്ത ഈണവും മീട്ടിയിരിക്കുന്ന ഒരു വിദേശി. ലൈറ്റ് ഹൗസില്‍ നിന്നും വട്ടം കറങ്ങിയെത്തുന്ന വെള്ളി വെളിച്ചത്തില്‍ കാണുന്നത് ചെറിയൊരു വഞ്ചിയില്‍ മീന്‍ പിടിക്കുന്നൊരു മുക്കുവനെ . അവര്‍ക്ക് കൂട്ടായി നിലാവും പൊഴിച്ച് കൊണ്ട് ചന്ദ്രനും. ഈ രാത്രിയിലെ ഏറ്റവും മനോഹരമായ കാഴ്ച്ചകള്‍ ആണിത്. നിദ്രയുടെ ആലസ്യത്തിലേക്ക് തീരത്തെ കുടിലുകളിലെല്ലാം വീണുകഴിഞ്ഞ ഈ രാത്രിയില്‍ അയാള്‍ മാത്രം ഉറക്കമില്ലാതെ ജോലി ചെയ്യുന്നത് എന്തിനാവും..? വെളിച്ചമണയാത്ത ഒരു കുടിലില്‍ കയ്യില്‍ മിഠായി പൊതിയുമായി കയറിവരുന്ന അച്ഛനെ കാത്തിരിക്കുന്ന ഒരു മകന് വേണ്ടിയോ , അതോ കഞ്ഞി വെക്കാനുള്ള സാധനങ്ങളുമായി കയറി വരുന്ന അരയനെ നോക്കി മണ്ണെണ്ണ വിളക്കിന്റെ അരികില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു അരയത്തി പെണ്ണിന്‍റെ കണ്ണിലെ തെളിച്ചം കാണാനോ..? എന്തുമാവാം. പക്ഷെ ഇവരാണ് ഈ രാത്രിയിലെ എന്‍റെ കൂട്ടുക്കാര്‍..

ലൈറ്റ് ഹൗസിലെ വെളിച്ചത്തില്‍ ദൂരെ വരെ ശാന്തമായ കടല് കാണാം. എപ്പോഴും കടലിനെ നോക്കി ചിരിക്കുന്ന ലൈറ്റ് ഹൗസുകള്‍ക്ക് പറയാന്‍ കുറെ കഥകള്‍ കാണുമായിരിക്കും. അതൊരു പ്രത്യാശയുടെ വെളിച്ചമായാണ് തോന്നാറുള്ളത്. തീരം കാണാതെ വിഷമിക്കുന്ന ഒരു കപ്പലിന് വഴിക്കാട്ടിയായി, മുക്കുവര്‍ക്ക് ഞങ്ങള്‍ ദൂരെയല്ല എന്നൊരു ആശ്വാസമായി ഇതില്‍ വെളിച്ചം തെളിഞ്ഞു കൊണ്ടേയിരിക്കും. കോവളത്തെ, കാപ്പാട്ടെ , കോഴിക്കോട്ടെ, തിരൂര്‍ അഴീമുഖത്തെ ലൈറ്റ് ഹൗസുകള്‍ കാണുമ്പോള്‍ ഓര്‍ത്തു പോകാറുണ്ട് ചരിത്രത്തിന്‍റെ, സാഹസികതയുടെ , അതിജീവനത്തിന്‍റെ എത്രയെത്ര കഥകള്‍ക്ക് സാക്ഷിയായിട്ടുണ്ടാവും ഇവരെന്ന് . കടലിനെ നോക്കി കണ്ണു ചിമ്മുകയും തുറക്കുകയും ചെയ്യുന്ന ലൈറ്റ് ഹൗസുകളോട് ആരാധനയാണ് എനിക്ക്.



ഒരു പായക്കപ്പലില്‍ കയറി കടലിന്‍റെ വിദൂരതയിലേക്ക് നാഴികകളും വന്‍കരകളും താണ്ടി ഒരു യാത്ര എന്‍റെ ഭ്രാന്തന്‍ സ്വപ്നങ്ങളില്‍ ഒന്നാണ്. വെറും സ്വപ്നമായി മാത്രം സമാധി ആയേക്കാവുന്ന ഒരു ആഗ്രഹം. ചരിത്രത്തില്‍ ചെലുത്തിയ സ്വാധീനം എന്തുമാകട്ടെ, കൊളംബസിനെയും വാസ്ഗോഡ ഗാമയെയും സഞ്ചാരികള്‍ എന്ന നിലയില്‍ വളരെ ഇഷ്ടപ്പെടുന്നു . അറബികടലിന്‍റെ ഓളപരപ്പിലൂടെ കുഞ്ഞാലി മരക്കാര്‍ നടത്തിയ പോരാട്ടത്തിന്‍റെ കഥകള്‍ ഞാന്‍ ആവേശത്തോടെ കേട്ടിട്ടുണ്ട്. മറ്റൊരു വിസ്മയമായി ഇബ്നു ബത്തൂത്തയെന്ന സഞ്ചാരിയുടെ ജീവിതമുണ്ട് . എഴുപത്തി അയ്യായിരം മൈലുകള്‍ താണ്ടിയ ചരിത്രത്തിലെ മഹത്തരവും സമാനതകകളില്ലാത്തതുമായ ഇബ്നു ബത്തൂത്തയെന്ന സഞ്ചാരിയെ പറ്റി കൂടുതല്‍ വായിച്ച് അറിയേണ്ടിയിരിക്കുന്നു . കടലിനെ കീഴടക്കി ഇവര്‍ നടത്തിയ യാത്രകള്‍ ഒരാവേശമായത് കൊണ്ടാവാം പായക്കപ്പലുകളുടെ ചിത്രങ്ങളും എന്‍റെ ഇഷ്ടങ്ങളില്‍ നിറയുന്നത്.

പക്ഷെ കടലിലെ ഹീറോ സിന്ദ്ബാദ് എന്ന സാങ്കല്‍പ്പിക സഞ്ചാരിയാണ്. മലര്‍വാടി മാസികയിലൂടെയാണ് സിന്ദ്ബാദിന്‍റെ ലോകത്തിലേക്ക്‌ എത്തിപ്പെടുന്നത്. അതിന്‍റെ താളുകളിലൂടെ പറന്ന് സിന്ദ്ബാദിന്‍റെ പായക്കപ്പലില്‍ കയറി ഞാനും പോയിട്ടുണ്ട് കുറെ ലോകത്തേക്ക്. പവിഴങ്ങളുടെയും രത്നങ്ങളുടെയും താഴ്വരയില്‍, പാമ്പുകളും , ആനറാഞ്ചി പക്ഷികളും നിറഞ്ഞ ലോകത്ത്, രാക്ഷസന്മാരുടെ ഇടയിലെല്ലാം പറന്ന് നടന്നിട്ടുണ്ട്. പക്ഷെ സിന്ദ്ബാദിന്‍റെ കഥ പറയുന്ന കഥചെപ്പുകളിലെ അത്ഭുതമായ ആയിരത്തിയൊന്ന് രാവുകളിലെക്കുള്ള ദൂരം ഇനിയും കൂടുന്നു.



നല്ല നിലാവില്‍ ഇവിടെയിരിക്കാന്‍ നല്ല രസമുണ്ട്. സായിപ്പിന്‍റെ ഗിറ്റാറില്‍ നിന്നും സംഗീതം ഒഴുകികൊണ്ടേയിരിക്കുന്നു. എന്തോ ഒരു ശോക ഗാനത്തിന്‍റെ ഈണമാണോ അതിന്...? പക്ഷെ അതെന്നെ കൊണ്ടെത്തിച്ചത് ടൈറ്റാനിക് എന്ന ചിത്രത്തിന്‍റെ ഓര്‍മ്മകളിലെക്കാണ്. മുങ്ങി താഴുന്ന കപ്പലിന്‍റെ മേല്‍തട്ടിലിരുന്ന് ഗിറ്റാറില്‍ സംഗീതം പൊഴിക്കുന്നവര്‍... വളരെ ഹൃദ്യമായ ഒരു രംഗമായിരുന്നു അത്. തീര്‍ച്ചയായും ഈ കടലും നോക്കിയിരിക്കുമ്പോള്‍ ആ ഓര്‍മ്മകള്‍ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ . അറ്റ്ലാന്റിക്കിലെ ഓളങ്ങളിലൂടെ ഒഴുകി അതില്‍ തന്നെ അലിഞ്ഞു ചേര്‍ന്ന ടൈറ്റാനിക് എന്ന കപ്പലിന്‍റെ കഥ പറഞ്ഞ ചിത്രം. ഒരു സിനിമ എന്ന് പറഞ്ഞ്‌ മാറ്റിനിര്‍ത്താന്‍ പറ്റില്ലാലോ അത്. എന്നോ മനസ്സില്‍ പതിഞ്ഞുപ്പോയ ഒരു യഥാര്‍ത്ഥ ദുരന്തത്തിന്‍റെ ചലച്ചിത്ര ഭാഷ്യം. കൃത്യമായി പറഞ്ഞാല്‍ ഏഴാം ക്ലാസിലെ ഇംഗ്ലിഷ് പുസ്തകത്തില്‍ നിന്നുമാണ് ആദ്യം അറിയുന്നത്. ആ ദുരന്തത്തിന്‍റെ ഒരു പേപ്പര്‍ കട്ടിങ്ങുമായി മാഷ്‌ എടുത്ത ക്ലാസ് ഞാന്‍ മറന്നിട്ടില്ല. അന്നേ മനസ്സില്‍ പതിഞ്ഞ സംഭവം സിനിമ ആയപ്പോള്‍ കാല്പനികതയുടെ അംശവും ഉണ്ടായിരുന്നു എന്ന് മാത്രം. കടലില്‍ തണുത്തുറഞ്ഞ വെള്ളത്തില്‍ ജാക്കിന്‍റെയും റോസിന്‍റെയും പ്രണയം. മുങ്ങിത്താഴുന്ന ജാക്കിനെ കണ്ട് റോസ് പൊഴിച്ച കണ്ണീരിന്‍റെ ചൂടില്‍ അറ്റ്ലാന്റിക്കിലെ മഞ്ഞ് പോലും ഉരുകിപോയിരിക്കണം. ഈ കാല്‍പനിക പ്രണയം പോലും നമ്മുടെ കണ്ണു നിറയിച്ചില്ലേ .

കടലിനെ കുറിച്ച് പറയുമ്പോള്‍ ചേര്‍ത്ത് വായിക്കേണ്ടതാണ് കപ്പല്‍ പരിച്ഛേദങ്ങളെ പറ്റിയും . അതാണ്‌ ടൈറ്റാനിക്കിലേക്ക് എത്തിച്ചതും. ടൈറ്റാനിക്കിന്റെ സംവിധായകന്‍ ജെയിംസ്‌ കാമറൂണിന്റെ വാക്കുകള്‍ കേള്‍ക്കൂ.
"Every shipwreck tells a story of tragedy and human loss. The loss goes beyond the lives of those who perished in the sinking, beyond even all those ashore, the friends and family whose lives were shattered. Some shipwrecks are so significant, so meaningful at a symbolic level, their loss can stab deep into the psyche of a nation, of an entire society. The sinking of Titanic is one such shipwreck."

ഇതുപോലെ കടലിന്‍റെ അഗാധതയിലേക്ക്‌ ആണ്ടുപ്പോയ എത്ര കഥകള്‍ കാണുമായിരിക്കും. അതോടൊപ്പം മുങ്ങിപ്പോയ ജീവിതങ്ങള്‍, പൊലിഞ്ഞുപ്പോയ സ്വപ്നങ്ങള്‍ . അപ്പോള്‍ ഒരു ചെറിയ ഭീതി മനസ്സില്‍ വരുന്നു എന്നത് സത്യം. പക്ഷെ ഓളപരപ്പിലൂടെയുള്ള ഒരു സാഹസിക യാത്ര എന്ന സ്വപ്നത്തില്‍ നിന്നും പിന്തിരിയാന്‍ ഞാന്‍ തയ്യാറല്ല. കാരണം എന്‍റെ സ്വപ്നങ്ങളില്‍ ഫാന്റസിയുടെ നിറങ്ങള്‍ മാത്രമേയുള്ളൂ. എങ്കിലും ഒരു വേള അത് യാഥാര്‍ത്യമായാലോ എന്ന് ആഗ്രഹിച്ചു പോകാറുണ്ട്.



സായിപ്പിന്‍റെ സംഗീതം ഇപ്പോഴും തുടരുകയാണ്. ഈ രാത്രിയില്‍ ഏത് ദുഃഖത്തെയാണ്‌ ഈ സംഗീത വീചികളിലൂടെ അയാള്‍ അലിയിച്ച് തീര്‍ക്കാന്‍ ശ്രമിക്കുന്നത്...? അതോ ഒരു സന്തോഷത്തിന്‍റെതാവുമോ..? നിശബ്ധമായ കടലിനെ നോക്കി അയാള്‍ പാടുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്. ലൈറ്റ് ഹൗസിലെ വെളിച്ചം വീണ്ടും കറങ്ങി എത്തിയപ്പോള്‍ മുക്കുവന്‍ അവിടെ തന്നെയുണ്ട്‌. എനിക്കയാളില്‍ ഒരു സാന്റിയാഗോയെ കാണാന്‍ പറ്റുന്നു. ഹെമിംഗ് വേയുടെ "കിഴവനും കടലും " എന്‍റെ പ്രിയപ്പെട്ട വായനയില്‍ ഒന്നാണ്. ഈ രാത്രിയില്‍ തന്‍റെ ചൂണ്ടയില്‍ മീന്‍ കുരുങ്ങുന്നതും കാത്തിരിക്കുന്ന അയാളില്‍ വേറെ ആരെ സങ്കല്‍പ്പിക്കാനാവും..? പക്ഷെ സാന്റിയാഗോയെ പോലെ നീണ്ട ദിവസങ്ങളുടെ കാത്തിരിപ്പ്‌ ഇയാള്‍ക്കുണ്ടാവാതെയിരിക്കട്ടെ. കാരണം അണയാത്ത വിളക്കിന് മുന്നില്‍ കാത്തിരിക്കുന്ന ഒരു കുടുംബത്തിന്‍റെ പ്രതീക്ഷയോട് ചേര്‍ത്ത് വെച്ചുപ്പോയി ഈ മുഖത്തെ ഞാന്‍ .

നിലാവും തിരകളും സംഗീതവും നിറഞ്ഞ രാത്രി കാഴ്ചയില്‍ നിന്നും മാറിപോകാന്‍ മനസ്സ് ഇത്തിരി മടിക്കുന്നു. ലൈറ്റ് ഹൗസിലെ വെളിച്ചം ദൂരെ കടലിലേക്ക്‌ തിരിഞ്ഞപ്പോള്‍ ഒരു കപ്പലിന്‍റെ ചെറുവെട്ടം കാണുന്നു. അതിലെ സഞ്ചാരികള്‍ക്ക് മുന്നില്‍ തീരം കാണുന്ന പ്രതീക്ഷയുടെ അടയാളമായി ഈ വെളിച്ചം എത്തിക്കാണണം . അതാണല്ലോ നേരത്തെ പറഞ്ഞു വെച്ചത്. പ്രതീക്ഷകളിലേക്ക് കണ്ണ് തുറക്കുകയാണ് ഓരോ ലൈറ്റ് ഹൗസുകളും എന്ന്.

(ചിത്രങ്ങള്‍ - ഗൂഗിള്‍ )

Tuesday, January 14, 2014

ചുരം കയറുന്ന സ്വപ്‌നങ്ങൾ



കുട്ടിക്കാലത്ത് കേട്ട ഒരു കഥ . 
രാത്രി വളരെ വൈകി നാടുകാണി ചുരം ഇറങ്ങി വരുന്ന ഒരു വാഹനത്തിന് ഒരു അപരിചിതൻ കൈ കാണിക്കുന്നു . 
സ്വാഭാവികമായും പേടിച്ച യാത്രക്കാർ നിർത്താതെ പോയത് ഒരു കാട്ടാനയുടെ  മുന്നിലേക്ക്‌ . 
സത്യത്തിൽ വഴിയിൽ  ആനയുണ്ട് എന്ന് പറയാനായിരുന്നത്രേ അയാൾ കൈ കാണിച്ചത് . ആരാണ് അയാൾ  , എവിടന്നു വന്നു എന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല . കാട്ടാന എന്നൊക്കെ കേട്ടാൽ വിരളുന്ന ഒരു പ്രായത്തിൽ ഒരൽപം ആവേശമുള്ള ഒരു ഫെയറി ടെയിൽ പോലെ ഈ കഥ മനസ്സിലുറച്ചു . കാലം മുന്നോട്ട് നീങ്ങി . പണ്ട് ആ കഥ വീണ്ടും വീണ്ടും ഓർത്ത് അത്ഭുതപ്പെട്ട ഞാൻ , നാടുകാണി ചുരം പലവട്ടം കയറിയിറങ്ങി . അപ്പോഴൊക്കെ കൗതുകം നിറഞ്ഞ കണ്ണുകൾ തേടാറുണ്ട് ഒരു ഒറ്റയാനെ . അതേ പേടിയോടെ സങ്കൽപ്പിക്കാറുണ്ട്‌ അത് മുന്നിൽ വന്ന് ചാടുന്നത്  . ഇരുട്ടിന്‍റെ മറവിൽ നിന്നും ഒരത്ഭുത മനുഷ്യൻ വന്ന് , "മുന്നോട്ട് പോകല്ലേ അവിടെ ആനയുണ്ട്" എന്ന് പറയുന്നത് . പക്ഷേ ഒന്നും സംഭവിച്ചില്ല . പകലിലെ കയറ്റവും രാവിലെ ഇറക്കവും മാത്രം അന്നും ഇന്നും തുടരുന്നു . അതേ ആവേശവും ബാക്കിയാവുന്നു . 

രണ്ട് ചുരങ്ങൾ എന്നെ വല്ലാതെ മോഹിപ്പിക്കാറുണ്ട് . നാടുകാണിയും വയനാടും . അതിന്‍റെ വളവുകളിലൂടെ എന്‍റെ  സ്വപ്‌നങ്ങൾ  പലവട്ടം കയറി ഇറങ്ങിയിട്ടുണ്ട് . നേരത്തെ പറഞ്ഞ കഥ ഇന്നും എന്നെ വിസ്മയിപ്പിക്കുന്നതു കൊണ്ടാവാം , നാടുകാണിയോട്‌ ഒരൽപം ഇഷ്ടക്കൂടുതൽ . നാടുകാണിയുടെ ചരിത്രം തേടി ഒരു നെറ്റ് ടൂർ നടത്തിയപ്പോൾ കിട്ടിയ വാർത്ത കൂടെ ചേർക്കട്ടെ . വില്ല്യം കാംബെൽ എന്ന ബ്രിട്ടീഷുകാരനാണ് നാടുകാണി ചുരത്തിന്‍റെ  പിതാവ് എന്നറിയപ്പെടുന്നത് . ഒരു പണിന്‍റെ സഹായത്തോടെ ചുരം കയറുകയും ഇതേതാണ് നാട് എന്ന് ചോദിച്ചപ്പോൾ നാട് കാണില്ല എന്ന് പറയുകയും ചെയ്തു . ആ ദേഷ്യത്തിൽ സായിപ്പ് അയാളെ വെടിവെച്ച് കൊല്ലുകയും പിന്നെ കുറ്റബോധത്തിൽ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു എന്നാണ് കഥ . ഇതെത്രതൊളം  വിശ്വാസയോഗ്യമാണ് എന്നറിയില്ല . ഒരു പക്ഷേ ആ പണിയന്‍റെ ആത്മാവ് ആയിരിക്കുമോ അന്നാ യാത്രക്കാരുടെ മുന്നിൽ ആനയുണ്ടെന്ന് പറയാൻ കൈ കാണിച്ചത് ..? കഥക്ക് അതിഭാവുകത്വം നൽകാൻ അങ്ങിനെ കൂട്ടി ചേർക്കാം അല്ലേ ..? 

വയനാട് ചുരത്തിനും ഉണ്ട് ഇതുപോലൊരു കഥ . ബ്രിട്ടീഷ്കാര്‍ക്ക് ചുരത്തിന് വഴി കാണിച്ചു കൊടുത്ത ,അതേ കാരണങ്ങള്‍ കൊണ്ട് വധിക്കപ്പെടുകയും ചെയ്ത കരിന്തണ്ടൻ  എന്ന ആദിവാസിയെ പറ്റിയാണ് ആ കഥ . എന്തുകൊണ്ടാവും ചുരങ്ങളെ ചുറ്റിപറ്റി ഇതുപോലുള്ള കഥകൾ പ്രചരിക്കുന്നത്..? എല്ലാം ഒരു മിത്തിന്‍റെ പൊതുസ്വഭാവം ഉള്ളതും . മിത്തുകൾ ഏറെ സ്വാധീനിക്കുന്ന ഒരു സംസ്കാരമാണല്ലോ  നമ്മുടേതും . എന്നാലും നാടുകാണി കഥയേക്കാൾ വിശ്വാസ്യത ഇതിന് തന്നെ . ഒരു വശത്ത് മുകളിലേക്കും മറ്റേ വശം വശം താഴേക്കും കാടുകൾ നിറഞ്ഞ നാടുകാണി യിലേക്ക് തന്നെ തിരിച്ചുവരാം .

നാടുകാണി പലർക്കും ഒരു യാത്രാവഴി മാത്രമാണെങ്കിലും എനിക്കത് ഒരു ലക്ഷ്യം കൂടിയാണ് . ആ ഭംഗി ആസ്വദിക്കാൻ മാത്രമായി അവിടെ പോവാറുണ്ട് ഞങ്ങൾ . വഴിക്കടവിലെ റോഡരുകിൽ ഒരു ഉമ്മ നടത്തുന്ന ചായക്കടയുണ്ട് . നാട് വിട്ടാൽ അടുത്ത സ്റ്റോപ്പ്‌ അതാണ്‌ . മീൻ മുളകിട്ടതും കപ്പയും കഴിക്കാൻ ഭൂമി മലയാളത്തിൽ ആ ഒരു കട കഴിഞ്ഞേ വേറെ ഉള്ളൂ . ഒരു പ്ലേറ്റ് കപ്പ കൂടി പോരട്ടെ എന്ന് പറഞ്ഞാൽ , അടുപ്പിലെ വിറക് കൊള്ളി ഒന്നൂടെ നീക്കി വെച്ച് അതിലേക്ക് വലിച്ചൂതി കണ്ണും തുടച്ച്  ആ ഉമ്മ പറയും , " നിക്ക് പഹയാ ..അനക്ക് മാത്രല്ല വയറ് ഉള്ളത് എന്ന് " . പറഞ്ഞുവന്നത് ചുരത്തിൽ കുറേ നേരം ഇരിക്കാനുള്ള റീച്ചാർജ് സ്റ്റേഷൻ ആണിത് . ഇതും കഴിച്ച് നേരെ ചുരം കയറി മേലെ ഇരിക്കാം .  



താഴെ അകത്തേക്ക് വരൂ എന്ന് പ്രലോഭിപ്പിച്ചുക്കൊണ്ട് കാട് . പലപ്പോഴും തോന്നിയിട്ടുണ്ട് കുത്തനെ ഇറങ്ങി കാടിനുള്ളിൽ മറഞ്ഞാലോ എന്ന് . ഏത് അദൃശ്യ ശക്തിയാവണം ഇങ്ങിനെ വിളിച്ചുക്കൊണ്ടിരിക്കുന്നത് ..? ഏത് രഹസ്യം കൈമാറാനായിരിക്കും  മനസ്സ് കുതറുന്നത്‌ ..? ഏത് താപസന്‍റെ  ഏകാഗ്രതയാവണം ഞാൻ ആഗ്രഹിക്കുന്നത് ..? ഏതെങ്കിലും പർണശാലകളും അതിനകത്തൊരു മുനി കുമാരിയും കാണുമായിരിക്കുമോ അവിടെങ്ങാനും ..? അതോ ഏതോ ഒരു ആദിവാസി ഊരും ഒരു ഉത്സവ കൊടിയേറ്റവും കാണുമായിരിക്കുമോ അതിനകത്ത് ? ഒന്നുറപ്പ് ..ഏതോ അദൃശ്യമായ ഒരു വികാരം കാടിനകത്ത്‌ നിന്നും വിളിക്കുന്നുണ്ട് . കെട്ടു പിണഞ്ഞു നിൽക്കുന്ന മുളകൾക്കിടയിലൂടെ നുഴഞ്ഞു കയറി വരുന്ന കാറ്റ് അത് വീണ്ടും വീണ്ടും പറയുന്നുണ്ട് . 

ഇവിടിരുന്നാൽ സമയം പോകുന്നതറിയില്ല . ചുരമിറങ്ങി വരുന്ന പാണ്ടി ലോറികൾ മറ്റൊരു ആവേശമാണ് . അതിലെ വളയം പിടിക്കുന്ന ആൾക്കാരെ അസൂയയോടെ നോക്കും . ഏതെല്ലാം നാടുകൾ തെണ്ടിയാവണം അവർ വരുന്നത് . വേണമെങ്കിൽ യാത്ര ഗൂഡല്ലൂർ വരെ തുടരാം . പച്ചതേയിലയുടെ മണ മടിക്കുന്ന വഴിയിലൂടെയുള്ള യാത്രകൾ . തോട്ടങ്ങൾ , ഇടമുറിഞ്ഞു വരുന്ന കാടുകൾ . നമ്മളറിയാതെ ഒരു മൂളിപ്പാട്ട് വരും . ചിലപ്പോൾ ഉച്ചത്തിൽ തന്നെയാവും . 

ന്‍റെ സ്വപ്നങ്ങൾ വീണ്ടും ചുരം കയറി . വളവുകൾ തിരിഞ്ഞ് അത് മുന്നോട്ട് പോയി . ചില സ്വപ്നങ്ങൾ ചിന്നിച്ചിതറി കാടിനകത്തേക്ക്‌ പോയി . മറ്റു ചിലത് തേയിലത്തോട്ടങ്ങളിലേക്ക് കയറി . പക്ഷേ ഒരു   സ്വപ്നം മാത്രം വഴി തെറ്റാതെ ചുരത്തിൽ തങ്ങി നിന്നു . ഇരുട്ടിൽ ഒരു കൈ നീണ്ടുവരുന്നു . അത് പറയുന്നു .. "മുന്നോട്ട് പോകരുത് .. അവിടെയൊരു കാട്ടാനയുണ്ട്" .

ചിത്രങ്ങൾ കെ . വി . നൗഷാദ് 

Friday, December 6, 2013

മഴ പെയ്യിച്ച രാഗങ്ങൾ



തണുപ്പിലേക്കുള്ള പ്രയാണത്തിലാണ് അറേബ്യൻ മരുഭൂമി . ഈ കറുത്ത മാനവും മൂടി കെട്ടിയ അന്തരീക്ഷവും മനസ്സിലേക്ക് വലിച്ചടുപ്പിക്കുന്ന വികാരങ്ങൾ എന്തൊക്കെയാണ് ..? മാനം കറുക്കുമ്പോൾ തന്നെ മഴ പെയ്തു തുടങ്ങും മനസ്സിനകത്ത് . ഇന്നലെ പെയ്ത മഴയുടെ ബാക്കിയാണിത് . ഇന്നലെ നാട്ടിലായിരുന്നു . ഇന്ന് ഇവിടെയും. കോഴിക്കോട് എയർ പോർട്ടിൽ നിന്നും വിമാനത്തിന്‍റെ  കോണിപ്പടികൾ കയറുമ്പോൾ ഞാനോന്നുകൂടി തിരിഞ്ഞു നോക്കി . തുലാമഴ തിമിർത്തു പെയ്യുന്നു . മഴയൊരു നൊമ്പരമാവുന്നത് ഇതുപോലുള്ള നിമിഷങ്ങളിലാണ്  . തുള്ളികൾ തലയിലേക്ക് പെയ്തിറങ്ങി . ഞാനത് ആവേശത്തോടെ ഏറ്റുവാങ്ങി  . വിമാനത്തിനകം വരെ. അത് കഴിഞ്ഞ് ഓർമ്മകളിലേക്ക്. 

വിൻഡോ സീറ്റിലൂടെ കണ്ട തുലാമഴയോടൊപ്പം ഇരുള്‍ മൂടിയ അന്തരീക്ഷം,  പെരുമഴ പെയ്യുന്ന സ്കൂൾ ദിവസങ്ങളിൽ ക്ലാസ് റൂമിലെ ജാലകങ്ങളിലൂടെ കണ്ട കാഴ്ച്ചകളെ ഓര്‍മ്മിപ്പിച്ചു. . മഴയിരമ്പം ആസ്വദിച്ചങ്ങിനെ ഇരിക്കുമ്പോൾ നെറ്റിയിൽ പതിക്കുന്ന ചോക്ക് കഷ്ണങ്ങൾ ആ കിനാവുകളെ ഉണർത്തും . നീട്ടി നടന്ന് ഞാൻ ഞങ്ങളുടെ എൽ . പി . സ്കൂളിന്‍റെ കൽപടവുകൾ കയറി . ഞായറാഴ്ച ആയതിനാൽ എല്ലാ ബെഞ്ചുകളും ഒഴിഞ്ഞു കിടക്കുന്നു . ക്ലാസ് മുറിയുടെ വാതിൽ കടക്കുമ്പോൾ ഉള്ളിലൊരു വിറയൽ . ഓർമ്മകളുടെ വേലിയേറ്റമാണത് . ഒന്നാമത്തെ ബെഞ്ചിൽ ഞാൻ തനിച്ചിരുന്നു . പതുക്കെ പതുക്കെ മറ്റു ബെഞ്ചുകളും നിറയുന്നതുപോലെ തോന്നി . ചിന്നിച്ചിതറി പോയ പഴയ കൂട്ടുകാർ എല്ലാവരും അവരുടെ പഴയ ഇരിപ്പിടങ്ങളിൽ വന്നിരിക്കുന്നു . വെള്ളത്തണ്ടിന്‍റെ  പച്ച മണം . പൊട്ടിയ സ്ലേറ്റുകളിൽ മുറി പെൻസിൽ കൊണ്ട് കോറിയിടുന്ന അക്ഷരങ്ങൾ "തറ...പറ " എന്ന് ബഹളം വെക്കുന്നു . 

ഭൂതകാലത്തിൽ നിന്നും ഒരു കൈ എന്‍റെ നെറുകയിൽ വീണു .  സ്പർശനത്തിലെ വാത്സല്യം കൊണ്ട് തിരിച്ചറിയാം ആ കൈകളെ . എന്‍റെ ഓമന ടീച്ചർ . ഇന്ന് ഞാനീ കുറിച്ചിടുന്ന അക്ഷരങ്ങളിലെ വളവിനെയും തിരിവിനെയും  എന്‍റെ കുഞ്ഞു വിരലുകളെ ചേർത്ത് പിടിച്ച് എഴുതി പഠിപ്പിച്ച വാത്സല്യം . ദിക്കറിയാത്ത ഏതോ കോണിലിരുന്ന്  ടീച്ചർ മന്ത്രിക്കും പോലെ .  "നീ വീണ്ടും എന്നെ കാണാൻ വന്നോ കുട്ടീ" എന്ന് . 
തിരിഞ്ഞ് പഴകിയ ജനൽ പാളികളിലൂടെ  പുറത്തേക്ക് നോക്കി . മഴ പെയ്യുന്നുണ്ട് . ആർത്തലച്ച് . പുറത്തും പിന്നെ എന്‍റെ  കണ്ണുകളിലും . എണീറ്റ് പുറത്തേക്കിറങ്ങി . കാലുവിരലുകൾ പൊട്ടിയ ഒരു ചോക്ക് കഷ്ണത്തിൽ തട്ടി . അന്ന് എന്‍റെ നെറ്റിയിൽ പതിച്ച അതേ ചോക്കായിരിക്കുമോ അത് ..? അല്ലെങ്കിൽ എനിക്ക് അക്ഷരങ്ങൾ എഴുതി തന്നതിന്‍റെ ബാക്കിയോ ..? ഏതായാലും കിനാവ്‌ കാണാനും പഠിക്കാനും ഇനിയുമേറെ എന്ന് ഓർമ്മപ്പെടുത്തി ആ ചോക്കിന്‍ തുണ്ട്. കുനിഞ്ഞ് അതെടുത്ത്  കുപ്പായ കീശയിലേക്കിട്ടപ്പോള്‍  ഓർമ്മകൾ കൊണ്ടെന്‍റെ നെഞ്ച് പൊള്ളി . 

വാതിലും കടന്ന് തിരിച്ചിറങ്ങുമ്പോൾ മഴ തോർന്നിട്ടില്ല . പുള്ളി പാവാടയും ഇട്ട് ഒരു എട്ടു വയസ്സുകാരി സ്കൂൾ മുറ്റത്ത്കൂടി പോകുന്നു . ഓടി ചെന്ന് അവളുടെ കുടക്കീഴിൽ ചേർന്നു . ഒരു കുടയുടെ വട്ടത്തിന് തടുക്കാൻ പറ്റുന്നതല്ല ഓർമ്മകൾക്ക് മേലെ പെയ്യുന്ന മഴകൾ . സീറ്റ് ബെൽറ്റ്‌ ഇടാനുള്ള അഭ്യർത്ഥന വന്നപ്പോൾ ഓർമ്മകൾക്കും അത് വേണ്ടി വന്നു . ഒന്നൂടെ പുറത്തേക്ക് നോക്കി . മുമ്പൊരു ഫ്ലൈറ്റ് മാഗസിനിൽ കണ്ട അനിതാ നായരുടെ വരികൾ ഓർമ്മവന്നു .  "each raindrops is a poem " .

വീണ്ടും ദുബായിൽ വിമാനം ഇറങ്ങുമ്പോൾ കാലാവസ്ഥ മാറിയിട്ടുണ്ട് . നാട്ടിലെ മഞ്ഞുപ്രാഭാതങ്ങളെ ഓർമ്മിപ്പിച്ചു ഇവിടത്തെ പകലുകൾ . വഴിയരികിലെ പൂക്കൾ വസന്തം വിരിയുന്നത് ഓർമ്മിപ്പിച്ചു . ഉടനെ തന്നെ ഒരു യാത്ര പോവുന്നതിന് മുമ്പേ തീരുമാനിച്ചതാണ് . കുട്ടികളും അത് കാത്തിരിക്കുകയാണ് . മഴക്കാറുകൾ നിറഞ്ഞ വെള്ളിയാഴ്ച്ച . കോർഫുക്കാൻ മലനിരകൾ ക്കിടയിലൂടെ കാർ നീങ്ങി . പൂക്കളും മരങ്ങളും നിറഞ്ഞ അൽ ഐനിലേക്കുള്ള വഴിയോ അതോ മലനിരകൾക്കിടയിലൂടെ നീണ്ടുപോകുന്ന ഈ പാതയോ കൂടുതൽ ഭംഗി .  ഒരു പണത്തൂക്കം ഇഷ്ടകൂടുതല്‍  ഈ വഴികളോട് തോന്നി പോകുന്നതിന്‍റെ കാരണമെന്താവും ..? ഒരു പക്ഷേ സൗദി അറേബ്യയിലേക്കുള്ള ഒരു ബസ്സ്‌ യാത്രയുടെ ഓർമ്മകൾ  ഈ വഴികളിലെവിടെയോ ചിതറിക്കിടക്കുന്നത് പോലെ തോന്നുന്നതുകൊണ്ടാവാം. .

മരുഭൂമിയും മലനിരകളും മാറി മാറി വരുന്ന ആ യാത്ര എന്നും പ്രിയപ്പെട്ടൊരു ഓർമ്മയാണ് . ആ മരുഭൂമികളിൽ ഒട്ടകങ്ങളുടെ പുറത്ത് കാഫില കൂട്ടങ്ങളുടെ കൂടെ അലയുന്നത് ഞാൻ സ്വപ്നം കണ്ടിട്ടുണ്ട് . ചരിത്ര പുസ്തകങ്ങളുടെ അരിക് ചേർന്ന് പഠിച്ച ഉഹ്ദ് മലനിരകളിലെ യുദ്ധങ്ങളെല്ലാം, ഉഹ്ദ് മലയെ നോക്കിയിരുന്ന് വീണ്ടും അനുഭവിച്ചിട്ടുണ്ട് .  അതെല്ലാം വീണ്ടും ഈ വഴിത്താരകളിൽ പുനർജ്ജനിക്കുന്ന പോലെ .  

കാറിന്‍റെ വിൻഡോയിലൂടെ ഒരു മഴത്തുള്ളി മുഖത്തേക്ക് പാറി വീണു . വീണ്ടും മഴക്കാഴ്ച എന്നെ അനുഗ്രഹിക്കാൻ പോവുകയാണ് . പിന്നിലേക്ക്‌ മറയുന്ന മലനിരകൾ . മഴക്കാറുകൾ . കുട്ടികളുടെ മുഖത്ത് ആഹ്ലാദതിമര്‍പ്പ്. വല്ലപ്പോഴും വിരുന്നെത്തുന്ന പ്രിയപ്പെട്ട അതിഥികളെയെന്നപോലെ അവരും മഴയെ കാത്തിരിക്കുകയാണെന്ന് തോന്നുന്നു. . 

ബിദിയ പള്ളിയുടെ മുന്നിലെത്തിയപ്പോള്‍ വണ്ടി നിര്‍ത്തിയിറങ്ങി. നൂറ്റാണ്ടുകൾ പിറകിൽ നിന്ന് ഒരു ബാങ്കൊലി മുഴങ്ങുന്നു.   മുന്നോട്ട് വെക്കുന്ന അടികൾ ഓരോന്നും ചരിത്ര പുസ്തകങ്ങളിലെ ഏടുകളിലേക്കിറങ്ങി നടക്കുന്നതുപോലെ  . AD 1446 ല്  ആണ് ഇതിന്‍റെ നിർമ്മാണം നടന്നത് എന്ന് പറയപ്പെടുന്നു . നൂറ്റാണ്ടുകൾ മുന്നേ സുജൂദ് ചെയ്തു തുടങ്ങിയ പള്ളി . നൂറ്റാണ്ടുകൾക്ക് ശേഷം , ഒരുപാട് പേരുടെ പ്രാർത്ഥനകൾ ഏറ്റുവാങ്ങിയ തറയിൽ ഞാനും കുമ്പിട്ടു . ഒരു ചരിത്ര കാലത്തെ ആവാഹിച്ച മനസ്സുമായി വെളിയിലേക്ക് ഇറങ്ങുമ്പോൾ മഴ തകർത്തു പെയ്യാൻ തുടങ്ങി . കുറച്ചകലെ കോർഫുക്കാൻ കോട്ട . പോർച്ചുഗീസുകാർ പണിതതാണ് . മിക്ക രാജ്യങ്ങളുടെയും തിരുശേഷിപ്പുകൾ അന്വോഷിച്ചു പോകുമ്പോൾ ഇങ്ങിനെ ചിലത് കാണാറുണ്ടല്ലോ . ഏതായാലും പള്ളിയും കോട്ടയും മുഖത്തോട് മുഖം നോക്കി നിൽക്കുന്നു . ഇടയിൽ ചരിത്രം പാലം പണിയുന്നു . ഉയർന്നു നിൽക്കുന്ന മലകൾ അവയ്ക്ക് മേലെ ആശീർവാദം പെയ്യുന്നു . 

കോർഫുക്കാൻ  മലയിൽ തൊട്ട് മഗരിബ് ബാങ്കൊലികൾ തിരിച്ചു വന്നു .  മഴ പെയ്തുക്കൊണ്ടേയിരിക്കുന്നു . പക്ഷേ കുടയുമായി നടന്നു പോകുന്ന ഒരു പുള്ളിപാവടക്കാരിയെ ഈ അറബ് നാട്ടിൽ ഞാനെങ്ങിനെ തേടും ...? കാറിനകത്ത്‌ നിന്നും രണ്ട് കുഞ്ഞുകൈകൾ മഴവെള്ളം തട്ടി തെറിപ്പിക്കുന്നുണ്ട് . അവളുടെ ചിരിയും മഴത്തുള്ളികൾ പോലെ കിലുങ്ങുന്നു . ആ ചിരിയിൽ ഒരുരാഗം കേട്ടു . പണ്ട് താൻസൻ മഴ പെയ്യിച്ച രാഗം . ശക്തിയായി രണ്ട് മഴത്തുള്ളികൾ കണ്ണിലേക്ക് വീണു .  കണ്ണീരിനൊപ്പം മണ്ണിൽ പതിച്ച് അതെന്‍റെ ബാല്യത്തെ തൊട്ടു 

Sunday, October 13, 2013

തണുത്ത നീലഗിരി പ്രഭാതങ്ങളുടെ ഓർമ്മക്ക് .


ആദ്യമൊക്കെ ഊട്ടിയിൽ പോവുമ്പോൾ കമ്പിളിയും പുതച്ച് ഉറങ്ങുക എന്നതായിരുന്നു രസം . പിന്നെയാണ് തണുത്ത പ്രഭാതങ്ങളുടെ ഭംഗി അറിഞ്ഞത് . ദേവദാരു മരങ്ങളിൽ നിന്നും ഉറ്റി വീഴുന്ന മഞ്ഞു തുള്ളികളിൽ പ്രണയം കണ്ടത് മുതൽ ഞാനാ പ്രഭാതങ്ങളുടെ കൂട്ടുകാരനായി . കഴുത്തിലൊരു മഫ്ലറും ചുറ്റി മഞ്ഞു പെയ്യുന്ന വഴികളിലൂടെ നടക്കുമ്പോൾ കൂടെ കുറേ കാൽപനിക സ്വപ്നങ്ങളും കാണും . ഊട്ടിയിലെ ഓരോ മതിലിലും വിരിഞ്ഞു നിൽക്കുന്ന ഒരു തരം മഞ്ഞപ്പൂക്കളുണ്ട് . മഞ്ഞു തുള്ളികളിൽ വീണ് കുളിച്ച് ഈറനുടുത്ത് നിൽക്കുന്ന ഈ പൂക്കൾ ഊട്ടി പ്രഭാതങ്ങളുടെ കണിയാണ് . നന്മയും .
ലേക്ക് വ്യൂ റിസോർട്ടിന്‍റെ മതില് കടന്നാൽ ചെവിയിൽ ബാൻഡ് മേളങ്ങൾ കേൾക്കാം . ഗുഡ് ഷെപ്പേർഡ് സ്കൂളിൽ നിന്നാണത് . ഈ ബാൻഡ് മേളങ്ങൾ തന്നെയാണ് ഊട്ടിയുടെ പ്രഭാത ഭേരി എന്ന് പലപ്പോഴും തോന്നാറുണ്ട് . കൂടെ പകരുന്ന സംഗീതത്തിന് പിടിച്ചിരുത്തുന്നൊരു ഭാവമുണ്ട് . ഒരുപക്ഷേ ബോർഡിങ്ങിന്റെ മതിൽ കെട്ടിനകത്ത് അച്ഛനെയും അമ്മയെയും കാണാത്തൊരു കുട്ടിയുടെ വേദന ആ സംഗീതത്തിൽ കലർന്നിട്ടുണ്ടാകുമോ . എനിക്കങ്ങിനെ തോന്നി . എതിരെ നടന്നു വരുന്നൊരു തിബത്തൻ ബാലിക . അവളുടെ കയ്യിൽ കുറച്ച് പൂക്കൾ കാണാം . അതുപോലെ വശ്യമായൊരു ചിരി മുഖത്തും . പണ്ടൊക്കെ പരമ്പരാഗത വേഷവും ധരിച്ച് തിബത്തൻ കുടുംബങ്ങൾ ഊട്ടിയിൽ സജീവമായിരുന്നു . ഇപ്പോൾ അതൊരു അപൂർവ്വമായ കാഴ്ചയായി . എന്നും അലയാൻ വിധിക്കപ്പെട്ട ദലൈലാമയുടെ അനുയായികൾ ഊട്ടിയിലെ തണുപ്പിനൊപ്പം അപ്രത്യക്ഷമായി . പഴയ പ്രതാപത്തിന്‍റെ നിഴൽ മാത്രമാണ് ഇപ്പോൾ ഊട്ടി .
മുന്നോട്ട് നടന്നു . എനിക്കൊരാളെ കാണാനുണ്ട് . പാലക്കാട്ടുക്കാരൻ മോഹനേട്ടൻ . വർഷങ്ങളായി ഇവിടെ ഹോട്ടൽ നടത്തുന്നു . കുടുംബ സമേതം . ദോശയുടെയും ചമ്മന്തിയുടെയും രുചിയും താലോലിച്ച് വന്ന ഞാൻ ഒരു നിമിഷം നിന്നു . അങ്ങിനെ ഒരു ഹോട്ടൽ നിന്ന അടയാളം പോലുമില്ല . അവർ പാലക്കാട്ടേക്ക് തിരിച്ചു പോയിരിക്കാം . കഴിക്കാത്ത സാമ്പാറിന്‍റെ പുളി തികട്ടി വന്നു . അതവരെ കാണാത്ത വിഷമമായിരുന്നു . എങ്കിലും ഒന്നുറപ്പുള്ള പോലെ , ഏതെങ്കിലും പാലക്കാടൻ യാത്രയിൽ കഴിക്കുന്ന ഒരു ദോശയുടെ രുചിയിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞിരിക്കും അതിന്‍റെ മാവ് അരച്ച കൈകളെ .
റോസുകൾ ഊട്ടിയിൽ സുഗന്ധം പരത്തുന്നുണ്ട് . ഫ്ലവർ ഷോയുടെ കാലം ഇപ്പോഴും ഊട്ടി തിളങ്ങി നിൽക്കും . ബൊട്ടനിക്കൽ ഗാർഡന്‍റെ മേലെ ഭാഗത്ത്‌ ഒരു മരത്തിന് ചുവട്ടിൽ അലസമായി ഇരുന്നു . താഴെ അവധി ആഘോഷിക്കുന്നവരുടെ മുഖത്തും കാണാം ഒരു പൂക്കാലം .
ഈ നിമിഷം എനിക്ക് നഷ്ട്ടപ്പെടുന്നത്‌ എന്താണ് ..? അല്ലെങ്കിൽ ഞാൻ തിരിച്ചു വിളിക്കാൻ ശ്രമിക്കുന്നത് എന്താണ് ...? തണുത്ത കാറ്റും മങ്ങിയ പകലും പൂക്കളുടെ സുഗന്ധവും എന്നെ എന്തോ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് . കരിഞ്ഞ ഓർമ്മകൾക്ക് മേലെ സാന്ദ്വനം പോലെ യൂക്കാളിപ്സിന്‍റെ ഔഷദക്കാറ്റും. പിടി കൊടുക്കാൻ തയ്യാറാവാത്ത മനസ്സിനെ ഞാനവിടെ ഉപേക്ഷിച്ചു. അറിയാതൊരു ഗസൽ മൂളി തിരിച്ചു നടന്നു .
Tamanna Phir Machal Jaye
Ager Tum Milne Aajao
Ye Mousam Hi Badal Jaye
Ager Tum Milne Aajao


(ഒരു ഫേസ് ബുക്ക് കുറിപ്പ് . ഇവിടെയും കിടക്കട്ടെ അല്ലേ ..? :) 

Saturday, October 5, 2013

അണക്കെട്ടിലെ കാറ്റ് പറഞ്ഞത്

                                                  Malampuzha Dam.   Photo - Hashiq A.H


ഈ പാറ കെട്ടിന്‍റെ  മുകളിൽ ഇരുന്നാൽ താഴെ മലമ്പുഴ പുഴ ശാന്തമായി ഉറങ്ങുന്നത് കാണാം . ഈ ഡാമും പുഴയും ചുറ്റുവട്ടവുമെല്ലാം എനിക്ക് പ്രിയപ്പെട്ടതാവുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട് . ഇവിടെക്കായിരുന്നു എന്‍റെ  ആദ്യത്തെ വിനോദയാത്ര . കഴിഞ്ഞ ഡിസംബറിലും ഞാനീ ഡാമിന്‍റെ മുകളിലൂടെ നടന്നു . കൂടെ എന്‍റെ ആറ് വയസ്സുള്ള മകനും ഉണ്ടായിരുന്നു . അവന്‍റെ  കണ്ണുകളിൽ ഞാൻ കണ്ട തിളക്കത്തിന് കുറേ വർഷങ്ങളുടെ പഴക്കം തോന്നി . ഉപ്പയുടെ കൈപിടിച്ച് വർഷങ്ങൾക്ക് മുമ്പ് നടന്നു നീങ്ങിയ എന്‍റെ കണ്ണുകളിൽ നിറഞ്ഞ അതേ തിളക്കമല്ലേ അത് ? 

യാത്രകളിൽ നമ്മെ ഇപ്പോഴും പിന്തുടരുന്ന ഒരു സഹാചാരിയുണ്ട് . കാറ്റ് . നമ്മുടെ മൂഡിനൊപ്പം സന്തോഷിക്കാൻ ദുഖിക്കാനും പിണങ്ങാനും പരിഭവിക്കാനും ഇത്രയും നല്ലൊരു സഹായാത്രികക്കല്ലാതെ ആർക്ക് പറ്റും . ഡാമുകൾക്ക് മീതെ പറക്കുന്ന കാറ്റുകൾക്ക്‌ പക്ഷേ ഒരേ ഭാവമാണോ ? അല്ലെന്നാണ് എന്‍റെ പക്ഷം . മലമ്പുഴ ഡാമിലെ കാറ്റ് എന്നെ ഓർമ്മിപ്പിക്കുന്നത് നേരത്തെ പറഞ്ഞ ബാല്യമാണ് . ഒരു സ്നേഹപൂർവ്വമുള്ള തലോടൽ പോലെ . അതിലൊരു വാത്സല്യം ഞാനറിയുന്നുണ്ട് . ഒരു പക്ഷേ ആദ്യത്തെ യാത്രയും ഉപ്പയുടെ വിരൽത്തുമ്പും ആകാം അത്തരം ഒരു വൈകാരിക തലം മലമ്പുഴക്കാറ്റിന് തോന്നാൻ കാരണം . 


Shiruvani Dam

രണ്ടറ്റവും കാട് . അതിനെ ബന്ധിപ്പിച്ച് , ശിരുവാണി പുഴയെ നെടുകെ പിളർന്ന് ശിരുവാണി ഡാം . ചിലപ്പോഴൊക്കെ ഒറ്റപ്പെടാൻ ആഗ്രഹിക്കാറില്ലേ നമ്മൾ ..? ഒരു സന്യാസിയെ പോലെ അലഞ്ഞും തിരിഞ്ഞും അങ്ങിനെയങ്ങിനെ . എന്തോ എനിക്കങ്ങിനെ തോന്നാറുണ്ട് . അങ്ങിനെ തോന്നുമ്പോഴൊക്കെ ഞാൻ മനസ്സ് കൊണ്ട് ഇവിടെ വരും . ആനച്ചൂര് മണക്കുന്ന വഴിയിലൂടെ ഇറങ്ങി ചെന്ന് പാട്ടിയാർ പുഴയെ നോക്കി ധ്യാനമിരിക്കും . അപ്പോൾ കരിമല  കുന്നിറങ്ങി ഒരു കാറ്റ് വരും . അതെന്നെ വട്ടം ചുറ്റുമ്പോൾ ഞാനെന്നെ മറക്കും . ഈ കരിമല കുന്നിൽ , രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് റോയൽ ഫോഴ്സിന്‍റെ  ഒരു ആയുധ വിമാനം തകര്‍ന്നു വീണിരുന്നു എന്ന് പറയുന്നു. അതിനോടൊപ്പം ഈ കാടിന്‍റെ നിഗൂഡതയില്‍ മറഞ്ഞു പോയ രഹസ്യങ്ങള്‍ എന്തൊക്കെയാവും..? ഒപ്പം പേരും നാടുമറിയാതെ പൊലിഞ്ഞുപോയ കുറെ ജീവനും കാണില്ലേ ? ഈ അണക്കെട്ടിന് മുകളിൽ നിന്ന്  കുറേ രഹസ്യങ്ങള്‍ ഗര്‍ഭം പേറുന്ന കരിമലയെ നോക്കിയിരിക്കുമ്പോള്‍ എനിക്കെന്തോ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു വികാരം മനസ്സില്‍ നിറയുന്നു. കേട്ടും,വായിച്ചും, പഠിച്ചും അറിഞ്ഞ ഒരു യുദ്ധത്തിന്‍റെ  ഓര്‍മ്മകള്‍. അതിന്‍റെ  അടയാളമായി ഒരു ദുരന്തവും , പിന്നെ ചുരുളഴിയാത്ത കുറെ രഹസ്യങ്ങളും. എല്ലാം ഈ കാടിനകത്ത് ഉറങ്ങുന്നു എന്നറിയുമ്പോള്‍ എനിക്കതൊരു വേദനയാകുന്നു. കുറെ നേരം. ഒരു കാറ്റ് വന്ന്‌ ആ കഥയുടെ രഹസ്യം എനിക്ക് പറഞ്ഞു തന്നിരുന്നുവെങ്കില്‍. ..!!

എപ്പോഴും  വിലാപകാവ്യം കേൾപ്പിച്ചൊരു കാറ്റ് പറന്നു പോവാറുണ്ട് . കക്കയം ഡാമിന്‍റെ താഴ്വരയിൽ പെയ്യുന്ന മഴക്ക് പോലും ഉണ്ടാവും ഉപ്പുരസം . ചോദിച്ചു നോക്കൂ.. ആ കാറ്റിനോട് .. എന്തിനിങ്ങിനെ വിലാപകാവ്യം പാടി വീശിയകലുന്നു എന്ന് ? ഒരു നിമിഷം നിന്ന് , കുറ്റ്യാടി പുഴയിൽ മുങ്ങാം കുഴിയിട്ട്  കാറ്റ് പറയും , ഒരച്ഛന്‍റെ വേദനയെ പറ്റി . മകന്‍റെ  ഘാതകരെ തേടി നീതി ദേവതയുടെ കടാക്ഷവും തേടി ഒരായുസ്സ് മുഴുവന്‍ കരഞ്ഞു തീര്‍ത്ത ഈച്ചരവാരിയര്‍ എന്ന അച്ഛനെ പറ്റി. അലക്ഷ്യമായി വീശുന്ന കാറ്റിനെ പോലെ ആ ചോദ്യവും അവസാനിച്ചു . ഇനിയൊരിക്കൽ കൂടി കക്കയം ഡാം കാണാൻ എനിക്ക് താൽപര്യമില്ല . 


Kakki Dam - Photo Wiki 

ഒരു സമര ജീവിതത്തെ ഓർമ്മപ്പെടുത്തുന്നൊരു ശിലാ ഫലകമുണ്ട് കക്കി അണക്കെട്ടിന്‍റെ ചുവരുകളിൽ . ഉത്ഘാടനം ചെയ്തത് ഇ എം എസ് നമ്പൂതിരിപ്പാട് എന്ന് . 1967 – ല്‍ ഈ ഡാം ഉത്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഈ. എം. എസ്‌. നമൂതിരിപ്പടാണ്. ഭൂപരിഷകരണം തുടങ്ങി കുറെ ചരിത്രങ്ങള്‍ ആ പേരിനോടൊപ്പം ചേര്‍ത്ത് വായിച്ചിട്ടുണ്ട്. പക്ഷെ കേരളത്തില്‍ അങ്ങോളമിങ്ങോളം മുക്കിലും മൂലയിലും കാണുന്ന ശിലാഫലകങ്ങള്‍ക്കിടയില്‍ ഈ.എം.എസ്‌ . ഉത്ഘാടനം ചെയ്തു എന്ന് കൊത്തിവെച്ച ഈ ശിലാഫലകം നന്നായി ആകര്‍ഷിച്ചു. പച്ചനിറമുള്ള വെള്ളത്തിലേക്ക്‌ നോക്കിയിരിക്കാൻ ഭയം തോന്നുന്നുണ്ട് . നല്ല ആഴമുണ്ട് . ഒരു നിമിഷം മുങ്ങാംകുഴിയിട്ട് അതിന്‍റെ അടിതട്ടിലൊന്ന് പോയി വന്നാലോ എന്നൊരു ഭ്രാന്തൻ ആവേശം എന്നെ പിടിക്കൂടി . നിഗൂഡതകളുടെ  പുറംചട്ടകൾ ഉണ്ടെന്ന് തോന്നുന്ന ഡാമുകളിലൊക്കെ  ഇങ്ങിനെ തോന്നാറുണ്ട് എനിക്ക് . ഒരു പക്ഷേ ചുറ്റും കാണുന്ന നിബിഡ വനങ്ങൾ ആവാം അതുപോലൊരു നിഗൂഡതലം തോന്നാൻ കാരണം .  വല്ലാത്തൊരു അപരിചിതത്വം തോന്നി കക്കിയിലെ കാറ്റിനോട് . ഒട്ടും സൗഹാർദ്ദമില്ലാത്ത ഒന്നുപോലെ . അതിനൊരു കാരണം പറയാൻ ഞാനശക്നാവുന്നു . 

പച്ചക്കാനം പമ്പ ഹൗസിന്‍റെ  മുറ്റത്തിരുന്നാൽ താഴെ പമ്പ ഡാം കാണാം . അടുത്തേക്ക് പ്രവേശനം ഇല്ല . ഞാൻ താഴോട്ട് നോക്കി നിസ്സഹായനായി ഇരുന്നു . അതറിഞ്ഞോ എന്തോ , താഴെ കാണുന്ന മരങ്ങളുടെ ചില്ല കിലുക്കി ആ കാറ്റ് എന്നെ തേടി ഇങ്ങോട്ട് വന്നു . ഒരു യാത്രയുടെ ആലസ്യത്തിലിരുന്ന എന്നെ കുളിർപ്പിച്ച് സൌഹൃദത്തിലാക്കി . ഒരിത്തിരി പമ്പാ വിശേഷങ്ങളും പറഞ്ഞ് തിരിഞ്ഞോടി . പമ്പയിലെ ഓളങ്ങളെ ഉണർത്തി അവയോടൊപ്പം ലയിച്ചു . നിമിഷ നേരം കൊണ്ട് പരിചയത്തിലാവുന്ന കൂട്ടുക്കാരെ പോലെ ആയി ഞങ്ങൾ . കാടിന്‍റെ രാത്രിക്കും പകലിനും ചെവിയോർത്ത്‌ പമ്പ ഹൗസിന്‍റെ മുറ്റത്ത്‌ ചുറ്റി തിരിയുമ്പോഴെല്ലാം വിശേഷങ്ങൾ പറഞ്ഞ് ആ കാറ്റുമുണ്ടായിരുന്നു   കൂടെ .  പിറ്റേന്ന് തിരിച്ചിറങ്ങുമ്പോൾ യാത്രയയക്കാൻ  കൂടെ വന്നു  . കുറെ ദൂരത്തോളം . 

ഏറ്റവും പ്രണയാതുരമായ കാറ്റിനെ അറിയണമെങ്കിൽ മൂന്നാറിലേക്ക് പോവണം . മാട്ടുപ്പെട്ടി അണക്കെട്ടിന്‍റെ  മുകളിലിരുന്നാൽ മനോഹരമായ തടാകം കാണാം  . സായാഹ്നങ്ങളിൽ ഇവിടെ പോയി നിൽക്കൂ . ദൂരെ കുന്നിന് മുകളിൽ കോടമഞ്ഞ്‌ . കണ്ണുകൾ ചിമ്മി ഒന്ന് മാടി വിളിച്ചാൽ , ആ മഞ്ഞിന്‍റെ  തണുപ്പും വഹിച്ച് മാട്ടുപ്പെട്ടി കാറ്റ് കുതിച്ചു വരും . ഒരാവേശത്തോടെ ആ പ്രണയക്കാറ്റ് നമ്മെ വാരിപ്പുണരും . സ്വയം മറന്ന് നിന്നുപോകവേ തന്നെ സൂര്യൻ വഴിമാറും . തടാകത്തിന് മീതെ വെള്ളിവെളിച്ചം വിതറി ചന്ദ്രനുദിക്കും . മിന്നി മിന്നി നക്ഷത്രങ്ങളും . സ്നേഹിച്ചു തുടങ്ങിയാൽ വിട്ടു പോരാൻ മടിക്കുന്ന പ്രണയിനിയെ പോലെ അപ്പോഴുമുണ്ടാവും ആ മാട്ടുപ്പെട്ടിയൻ കാറ്റ് നമ്മളോടൊപ്പം . 

കണ്ടിട്ടില്ലെങ്കിലും ഒന്ന് പറയാതെ പോയാൽ അതൊരു അനീതിയാവും . കാരണം എന്‍റെ  കണ്ണുകളെ കുറേ തവണ തേടി വന്ന ഒരു ചിത്രമുണ്ട് . കാതുകളിൽ ഇപ്പോഴും മുഴങ്ങുന്ന മൗനമായ ഒരു നിലവിളിയുണ്ട് . ഒരു നിമിഷം കൊണ്ട് ഇല്ലാതെ ആയി പോയേക്കാവുന്ന ജീവിതത്തെ ഓർത്ത് , ഗ്രാമത്തെ ഓർത്ത് ഉറ്റവരെയും ഉടയവരേയും ഓർത്ത് മുല്ലപ്പെരിയാർ ഡാം അങ്ങകലേ നിൽക്കുന്നുണ്ട് . അണക്കെട്ടുകൾ മാറി മാറി കാറ്റ് കൊള്ളാൻ ഇറങ്ങുന്ന ഞാൻ മുല്ലപ്പെരിയാർ ഡാമിന് മീതെ പറക്കുന്ന കാറ്റിനോട് എന്ത് ചോദിക്കാൻ ..?  ജീവശ്വാസം നൽകുന്ന കാറ്റ് ഡാമിനടുത്ത് എത്തുമ്പോൾ വേഗത കുറക്കുന്നുണ്ടാവണം . അത്രയും പതുക്കെ വീശിയാൽ  അത്രയും ഉറപ്പ് അതിന് നൽകാൻ പറ്റും എന്ന തോന്നലാവണം അത് . അല്ലെങ്കിൽ ഒരു കൂട്ടനിളിവിളിക്ക് പോലും സമയം കിട്ടാതെ വരുന്ന സാഹചര്യത്തിന് മീതെ ഗതി കിട്ടാതെ ചുറ്റിത്തിരിയാൻ ആ കാറ്റും ആഗ്രഹിക്കുന്നില്ല . ഇങ്ങകലേയിരുന്ന് ഞാൻ കൊള്ളുന്ന കാറ്റിൽ ഒരു പ്രാർത്ഥന പറത്തി വിട്ടിട്ടുണ്ട് . ഒരുപാട് പേരുടെ പ്രാർത്ഥന . അതവിടെ ഒരായിരം പ്രാർത്ഥന കളായി ആ കാറ്റ് എത്തിക്കട്ടെ .



ഭൂമിക്കടിയിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട മഹാബലിയുടെ മകനാണ് ബാണാസുരൻ . ബാണാസുരന്‍റെ  പേരിൽ ഒരു അണക്കെട്ട് പൊങ്ങിയപ്പോൾ ഒരു ഗ്രാമവും ചവിട്ടി താഴ്ത്തപ്പെട്ടു . വാമനനോളം വലിപ്പം ബാണാസുരന് ഇല്ലാതെ പോയത് ഭാഗ്യം . അല്ലെങ്കിൽ തരിയോട് എന്ന ഗ്രാമത്തിന് പകരം കേരളം തന്നെ മുങ്ങിയേനെ . തരിയോട് പഞ്ചായത്തിലെ കരിങ്കാണി , ചൂരാണി , കുമ്പളവയൽ എന്നീ ഗ്രാമങ്ങളെ വെള്ളത്തിനടിയിൽ മുക്കി കൊന്നാണ് ബാണാസുര സാഗർ അണക്കെട്ട് തല ഉയരത്തി നിൽക്കുന്നത് . സംസ്കരിക്കപ്പെട്ട ഗ്രാമങ്ങളുടെ നെഞ്ചിലൂടെ ചവിട്ടിയാണ് നമ്മൾ നടക്കുന്നത് . എന്നിരുന്നാലും  വീണ്ടും വീണ്ടും നമ്മേ മോഹിപ്പിച്ചു വിളിക്കും ഇവിടത്തെ കാറ്റ് . ഈ പറഞ്ഞ എല്ലാറ്റിലും കൂടുതൽ എന്നോട് കൂട്ട് കൂടിയതും ഇവിടത്തെ കാറ്റ് തന്നെ . എത്രയോ തവണ ഒറ്റക്കും കൂട്ടമായും ഞാനിവിടെ വന്നിട്ടുണ്ട് . പ്രിയപ്പെട്ടൊരു കൂട്ടുക്കാരനോട് സംസാരിച്ചിരിക്കുന്ന പോലെ ആ കാറ്റുകൾ എന്നോട് കഥകൾ പറഞ്ഞു തന്നിട്ടുണ്ട് . മറ്റു ചിലപ്പോൾ കഥാപാത്രം തന്നെ ആയിട്ടുണ്ട്‌ . പക്ഷേ ആ വെള്ളത്തിലേക്ക്‌ കണ്ണുമിഴിച്ച് നോക്കിയാൽ ചില നിഴൽ ചിത്രങ്ങൾ കാണാം . പിഴുതെറിയപ്പെട്ട ഏതാനും ഗ്രാമങ്ങളുടെ പ്രേതങ്ങൾ പുഴക്കടിയിലൂടെ ഗതി കിട്ടാതെ അലയുന്നത് കാണാം . പുറത്തേക്ക് ചാടാനുള്ള പഴുതുകൾ തേടി . 

ബാണാസുര മാത്രമല്ല , ഏത്  അണക്കെട്ടുകൾ  കണ്ടു മടങ്ങുമ്പോഴും  ഈ കാറ്റ് അകാരണമായ ഒരസ്വസ്ഥതയും  എന്നിൽ പകരാറുണ്ട്.. ആരുടെയൊക്കെയോ നിലവിളികൾ. ചവിട്ടി താഴ്ത്തപ്പെട്ട അനേകം  ഗ്രാമങ്ങളിലെ നിസ്സഹായരായ മനുഷ്യരുടെ അമർത്തിപ്പിടിച്ച തേങ്ങലുകൾ. പിഴുതെറിയലിന്‍റെ , പുനരധിവാസത്തിന്‍റെ . പുഴക്കടിയിൽ   നിന്നും  അവർ നിർത്താതെ കരയുമ്പോഴായിരിക്കുമൊ ഡാമുകൾ നിറഞ്ഞു കവിയുന്നത് ..? 



(മാധ്യമം വാരപ്പതിപ്പ്  - 4/10/2013) 





Wednesday, July 3, 2013

ഇടത്താവളങ്ങൾ


വഴിക്കടവിൽ നിന്നും ഒരു സുലൈമാനി കുടിച്ചാൽ പിന്നെ അടുത്ത സ്റ്റോപ്പ്‌ തുറപ്പള്ളിയാണ് . മിക്ക യാത്രകളിലും ഞങ്ങളുടെ ഇടത്താവളം ആയി വരാറുള്ള സ്ഥലം . അതുകൊണ്ട് തന്നെ വല്ലാത്തൊരു ആത്മബന്ധം തോന്നിയിട്ടുമുണ്ട് തുറപ്പള്ളിയോട് . ഞാനാലോചിക്കാറുണ്ട്  .  എന്തുകൊണ്ട് എന്‍റെ  ചെറിയ  കുറിപ്പുകളിൽ തുറപ്പള്ളി ഇത് വരെ പറയാതെ പോയി എന്ന് . 

ബന്ദിപൂർ വനപാതയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പുള്ള സ്ഥലം . ചെറിയൊരു  അങ്ങാടി . രണ്ട് ഹോട്ടലും പെട്രോൾ പമ്പും ഓട്ടോ ഗാരേജും പള്ളിയും പിന്നെ ചെറിയ പെട്ടികടകളും ഉൾകൊള്ളുന്ന ചെറിയ സ്ഥലം . ഒരു ചെക്ക് പോസ്റ്റും ചിരപരിചിതരെ പോലെ തോന്നിക്കുന്ന രണ്ട് പൊലീസ്കാരും കാണും . രാത്രിയാണ് തിരിച്ചു വരുന്നതെങ്കിൽ കാണാം ഈ പോലീസുകാരുടെ തനിസ്വഭാവം . ഇവിടെ ഇറങ്ങി റോഡ്‌ സൈഡിൽ നിന്ന് തന്നെ ചൂടുള്ള ഒരു ചായ കുടിക്കാൻ എന്ത് രസമാണ് . മുളക് ബജിയുമായി ഒരമ്മ എപ്പോഴും കാണും ഇവിടെ . രുചിയുള്ള  മുളക് ബജി കഴിക്കാമെങ്കിലും ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ല അവരെ . പക്ഷേ ചിരിക്കാതെ ചിരിക്കുന്നൊരു മുഖം അവരോട് ഒരിഷ്ടം തോന്നിക്കും . അത് കഴിഞ്ഞാൽ ആ പെട്ടിക്കടയിൽ നിന്നും റോജയും കൂട്ടി ഒന്ന് മുറുക്കൽ പതിവാണ് . അതും വായിലിട്ട് ഏതെങ്കിലും ഒരു കടയുടെ മുന്നിൽ അലസമായി ഇരിക്കാം . 



യാത്രപോകുന്നവരെ ഇങ്ങിനെ നോക്കിയിരിക്കാൻ എനിക്കേറെ ഇഷ്ടമാണ് . സ്വപ്നങ്ങളുടെ ഭാണ്ഡവും പേറി ഏതെല്ലാം ദിക്കുകളിലേക്കായിരിക്കും അവരൊക്കെ നീങ്ങുന്നത്‌ . യാത്രക്കാരുടെ മുഖത്തായിരിക്കാം ഏറ്റവും സന്തോഷം കാണുക . ഈ യാത്രയിൽ കിലോമീറ്ററകളോളം അവരെ പിന്തുടരുന്ന ഭാവം എന്തായിരിക്കുമെന്ന് എനിക്കറിയാം  . ഈ ചെക്ക് പോസ്റ്റ്‌ കഴിഞ്ഞാൽ ബന്ദിപ്പൂർ വനമായി . വഴിയരികിൽ മുളയൊടിക്കുന്ന ഒരു കൊമ്പൻ അവരെ പേടിപ്പെടുത്തും . അപ്പോൾ ഭയം വിരിയും . കാട് കഴിഞ്ഞാൽ വിരിഞ്ഞു നിൽകുന്ന സൂര്യകാന്തി തോപ്പുകൾ കാണാം . അപ്പോൾ മുഖത്ത് സന്തോഷം വിരിയും . തൊട്ടടുത്ത നിമിഷം ആവുന്നതിലും കൂടുതൽ ഭാരവും വലിച്ച് രണ്ട് കാളകൾ നീങ്ങുന്നത്‌ കാണാം . അവരുടെ മുഖത്ത് അപ്പോൾ വിരിയുന്ന ഭാവം ദുഃഖമാവില്ലേ ? അതുകഴിഞ്ഞാൽ വഴിയരികിൽ ഇളനീർ വെട്ടി വിൽക്കുന്നവരെ കാണും . നെറ്റിയിലെ വിയർപ്പ്‌ തുടച്ച് നിങ്ങൾ നൽകുന്ന പത്ത് രൂപ വാങ്ങുന്ന ശോഷിച്ച കൈകൾ നിങ്ങളിൽ ഒരു ദയനീയ ഭാവം വിരിയിക്കും .  ഉടനെ ആൽമരത്തിൽ നിന്നും ഊർന്നിറങ്ങുന്ന വാനരന്മാർ ആശ്ചര്യം നൽകും . ഇങ്ങിനെ ദുഃഖം സന്തോഷവും പേടിയും നിസ്സഹായതയും എല്ലാം കൂടിച്ചേർന്നതാണല്ലോ ഓരോ യാത്രയും . അവർ യാത്ര തുടരട്ടെ . ഞാൻ തുറപ്പള്ളിയിലെ ആ ബെഞ്ചിലേക്ക് തന്നെ തിരിച്ചു വന്ന്  ബാക്കി പറയട്ടെ . 



ഒരിക്കൽ രാത്രി ബന്ദിപൂർ വനത്തിൽ വെച്ച് വണ്ടി കേടായി പതുക്കെ ഓടിച്ച് തുറപ്പള്ളി എത്തിയപ്പോൾ ഒരൊറ്റ കട തുറന്നിട്ടില്ല . ആനക്കൂട്ടം രാത്രിയിൽ  ഇപ്പോൾ ഇവിടേക്കും ഇറങ്ങുന്നുവത്രേ . പതുക്കെ വണ്ടി ഓടിക്കുമ്പോൾ ഞങ്ങൾ കണ്ടതാണ് അത് . ഗട്ടറിൽ ചാടി വല്ലാത്തൊരു ശബ്ദവുമായി ഓടുന്ന വണ്ടി . കാടിന്‍റെ നിശബ്ദതക്ക് ഭീഷണി യാലും കാട്ടുമൃഗങ്ങൾക്ക് പ്രകോപനം ആവരുതേ എന്നൊരു പ്രാർത്ഥനയേ ഉള്ളൂ .   നന്നായി പേടിച്ചൊരു യാത്ര . മുളകൾ തൂമ്പ് പൊട്ടിയ സമയമായത്‌ കൊണ്ടാവാം ധാരാളം ആനകളെയും കാണാം . രാത്രി ഒമ്പത് മണിക്ക് ശേഷം റോഡ്‌ തുറന്നുകൊടുക്കില്ല . കോടതി വിധിയാണ് . അതുകൊണ്ട് വാഹനങ്ങളും കുറഞ്ഞു വരുന്നു . ഒരു പാണ്ടിലോറിക്കാരൻ പതുക്കെ ഞങ്ങളുടെ മുന്നിലൂടെ ഓടിച്ചത് കൊണ്ടാണ് അപകടം ഇല്ലാതെ പോയത് എന്ന് ഞാൻ വിശ്വസിക്കുന്നു . ആ സ്നേഹത്തിന് പകരമായി നീട്ടിയ നോട്ടുകൾ അയാൾ സ്വീകരിച്ചില്ല . വെറ്റിലക്കറ പുരണ്ട പല്ലുകൾ കാട്ടി മനോഹരമായി ചിരിച്ചു . ഞങ്ങൾ സുരക്ഷിതമായി തുറപ്പള്ളി എത്തിയപ്പോൾ ആക്സിലേറ്റർ നീട്ടി ചവിട്ടി കാടിന്‍റെ ഇരുളിലൂടെ ആ ലോറി പാഞ്ഞുപ്പോയി .

രാത്രി ഒരു പഞ്ചർ അടക്കുന്ന ആളുടെ വീട് തപ്പി കണ്ടുപിടിച്ച് വിളിച്ചു വന്നു . അയാൾക്കൊരു പരിഭവവും തോന്നിയില്ല . സന്തോഷത്തോടെ വണ്ടിയുടെ കേട് തീർത്തുതന്നു . ഒരു തമിഴ് പാട്ടും മൂളി അയാൾ തിരിച്ചു പോയി . തിരിച്ച് കാറിൽ കയറുമ്പോൾ ഒന്നൂടെ തിരിഞ്ഞു നോക്കി . പെട്രോൾ പമ്പിലെ മങ്ങിയ വെളിച്ചത്തിനുമപ്പുറം ബന്ദിപ്പൂർ വനം തുറിച്ചു നോക്കുന്നു .  തുറപ്പള്ളി എന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഇടത്താവളം തണുപ്പിനെ വാരിപുണർന്ന്  ഉറങ്ങാൻ ഒരുങ്ങുന്നു .  എല്ലാം കഴിഞ്ഞ് വീടെത്തുമ്പോൾ രാത്രി മൂന്ന് മണി . കോഴിക്കോട് പോവാണ് എന്ന് പറഞ്ഞ് ഗുണ്ടൽ പേട്ട പോയി വന്ന സത്യസന്ധനായ മകനോടുള്ള സ്നേഹം ഉമ്മ ഒരടിയിലൂടെ തീർത്തു . പക്ഷേ ആ അടി എനിക്കിഷ്ടായി . കാരണം കാലങ്ങൾക്ക് ശേഷമാണ് ഉമ്മയുടെ അടി കൊള്ളുന്നത്‌ . അതിൽ സ്നേഹമുണ്ടായിരുന്നു . തുറപ്പള്ളിയിലെ ആ അമ്മയുടെ മുളകുബാജി പോലെ എരുവുള്ള മധുരമായി ആ അടിയിലെ സ്നേഹം ഞാൻ ഏറ്റുവാങ്ങി .

Friday, June 7, 2013

എല്ലാത്തിനും ഒരു സ്വപ്നത്തിലേക്കുള്ള ദൂരം മാത്രം !



ഇപ്പോൾ തിരിച്ചെത്തിയതേയുള്ളൂ .
ഹരിദ്വാരിൽ നിന്ന് . 
എവിടെയല്ലാം കറങ്ങി . എന്തെല്ലാം കണ്ടു . 
ചുറ്റും സന്യാസിമാർ , പർണ്ണശാലകൾ , റിക്ഷ വലിക്കുന്നവർ , ഭിക്ഷക്കാർ .
സത്യത്തിൽ ഇതൊരു പുനർ യാത്രയാണ് . അതായത് പുനർവായന . 
അപ്പോൾ "ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു " എന്നത് "ഹരിദ്വാരിൽ ഇപ്പോഴും മണികൾ മുഴങ്ങുന്നു " എന്ന്‌ പറയാമല്ലേ ..!

മാനസാദേവിയെ കണ്ട് കുന്നിറങ്ങി പുറത്ത് വന്നു . പുസ്തകത്തിൽ നിന്നിറങ്ങി വർത്ത‍മാനത്തിലേക്ക്‌ . സത്യത്തിൽ ഞാനും പോയിരുന്നോ ഹരിദ്വാരിൽ ..? രമേശ്‌ പണിക്കർ ഞാനായിരുന്നോ . അല്ലെങ്കിൽ രമേശ്‌ കുടിച്ച്  മയങ്ങിയ ഭാംഗിന്‍റെ ലഹരി .. അതെങ്ങിനെ ഒരു പെപ്സിക്ക് നൽകാനാവും ..? അവനെ ഉണ്മാദിയാക്കിയ ചരസ്സിന്‍റെ വീര്യം .. അതീ ഡേവിഡോഫിന്‍റെ പുകച്ചുരുളുകൾക്ക് നൽകാൻ പറ്റി എന്നത് സത്യമാവുമോ ? അപ്പോൾ സുജ മെഹ്റ  ആരാണ് . അവളും ഉണ്ടായിരുന്നല്ലോ എന്‍റെ കൂടെ . 

 "ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു " എന്ന നോവൽ ഇന്നലെ വീണ്ടും വായനക്കെടുത്തു . ചില കഥകൾ അങ്ങിനെയല്ലേ . നമ്മൾ കഥാപാത്രമായിപ്പോകും . മറ്റു ചിലപ്പോൾ അവരെ ദൂരെ നോക്കി നിന്ന് കാണും . ഇവിടെ ഞാൻ കഥാപാത്രമായി എന്ന് പറയാൻ പറ്റില്ല . പക്ഷെ ഹരിദ്വാരിലേക്കുള്ള രമേഷിന്‍റെയും സുജയുടെയും കൂടെ ഞാനുണ്ടായിരുന്നു . അടുത്ത് നിന്നും ദൂരെ നിന്നും ചിലപ്പോൾ ഞാൻ തന്നെ ആയും . 

പറഞ്ഞുവരുന്നതും യാത്ര തന്നെ . നടന്ന യാത്രകൾ അല്ല . സ്വപ്നത്തിൽ എവിടെയോ ബാക്കി നിൽക്കുന്ന ഒന്ന് . പക്ഷെ യാഥാര്‍ത്ഥ്യത്തിൽ നിന്നും  ഒട്ടും വിദൂരമല്ല അത് . അതേസമയം സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന ചില   വട്ടൻ ചിന്തകളും കൂടിച്ചേരും . ഈ കഥ വായിച്ചപ്പോഴാണ് വീണ്ടും  യാത്രാമോഹം  മനസ്സിലേക്ക് കയറിവന്നത്  . 
എവിടേക്കാണെന്നോ ..?
എങ്ങോട്ടുമാവാം . 
പക്ഷെ പഴയമയുടെ ഗന്ധം ചിന്തകൾക്ക് ലഹരി നൽകണം . 
അന്തരീക്ഷത്തിൽ ചരിത്രത്തിന്‍റെ മണം തങ്ങി നിൽക്കണം .
തകർന്നടിഞ്ഞ നാഗരികതയുടെ അവശിഷ്ടങ്ങൾ ബാക്കിയുള്ള ഒരു സ്ഥലത്തേക്ക് . ചില ചിത്രങ്ങൾ അങ്ങിനെ ഒരു ആഗ്രഹം ജനിപ്പിക്കാറുണ്ട് . തകർന്നടിഞ്ഞ ഒരു പഴയ കെട്ടിടത്തിന്‍റെ പാതി തകർന്ന , കൊത്തു പണികളുള്ള തൂണിൽ ചാരി നിന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് മണ്ണടിഞ്ഞ ആ സംസ്കൃതിയിലേക്ക് നോക്കി അത് പറയുന്ന കഥകൾക്ക് ചെവിയോർക്കണം . അവിടെ ബാക്കിയായ ഒരു കല്ലിന് പോലും പറയാൻ കാണുമായിരിക്കും കുറേ കഥകൾ . ഇതുപോലൊരു സ്ഥലം കണ്ടെത്തണം . ദൂരെ ദൂരെ എവിടെയോ . അലഞ്ഞുതിരിഞ്ഞ് അവിടെത്തണം . പിന്നെ ഒരു രാത്രി അവിടെ തനിച്ചു താമസിക്കണം , ആ ഗന്ധം ശ്വസിച്ച് . 



പിന്നൊന്ന് ഉത്തരേന്ത്യയിലേക്ക് . എവിടെ എന്ന് ചോദിച്ചാൽ അറിയില്ല . പക്ഷെ പുതിയ കാലത്തിന്‍റെ നടപ്പുരീതികൾ വന്നെത്താത്ത  ഒരു സ്ഥലം . പഴയ രാജഭരണ കാലത്തെ ഗ്രാമങ്ങൾ പോലൊന്ന് . ഒരു പൈജാമയും കുർത്തയും ധരിച്ച് ആ തെരുവുകളിലൂടെ നടക്കണം . ദൂരെ നിന്ന് നോക്കുമ്പോൾ മുഗള കൊട്ടാരങ്ങൾ കാണണം . രാത്രിയിൽ നോക്കുമ്പോൾ അക്ബറും ഷാജഹാനും അന്തപുരങ്ങളിൽ നടക്കുന്ന പോലെ തോന്നണം . രാവിനെ മയക്കുന്ന ഗന്ധങ്ങൾ മുംതാസിന്‍റെ അന്തപുരത്തിൽ നിന്നുള്ള പനിനീരിന്‍റെ മണം പോലെ തോന്നണം . ആ രാവിനോട് ചേർന്ന് നടക്കണം . ഒരു വഴിവിളക്കിന്‍റെ താഴെ ഇരുന്ന് പാടുന്ന വൃദ്ധന്‍റെ പതറിയതെങ്കിലും മനോഹരമായ ശബ്ദത്തിൽ കേൾക്കുന്ന സൂഫി സംഗീതം രാവിനെയും എന്നെയും ഒരുപോലെ  ഉണ്മാദിയാക്കണം . തെരുവോരത്തെ ഏതെങ്കിലും പെട്ടികടയിൽ നിന്ന് ബട്ടൂരയും കടലയും കഴിക്കണം . പിന്നെപ്പോഴോ നിലാവിനെയും നക്ഷത്രങ്ങളേയും നോക്കി ഒരു രജായിയും പുതച്ച്   വഴിയരികിൽ കിടന്നുറങ്ങണം . 



അതുപോലെ കൂട്ടം കൂടി നിൽക്കുന്ന പ്രാവുകൾ പലപ്പോഴും യാത്രാമോഹങ്ങളെ വിളിച്ചുണർത്താറുണ്ട് . ജോലിക്ക് പോവുമ്പോൾ കാണാം , പ്രാവുകൾക്ക് കഴിക്കാൻ ബജിര കൊടുക്കുന്ന ഒരു പാകിസ്ഥാനിയെ . ബജിര വീശി എറിയുമ്പോൾ പറന്നിറങ്ങുന്ന പ്രാവുകൾ . അതുപോലെ പറന്നകലുന്നവയും . മദീന മുനവ്വറയുടെ , താജ്മഹലിന്‍റെ , ഹസ്രത്ത്‌ ബാൽ പള്ളിയുടെ എല്ലാം ചിത്രങ്ങൾ കാണുമ്പോൾ പ്രാവുകളെ കാണാം . ഇറാഖോ ലിബിയയോ  പോലുള്ള  ഒരു രാജ്യം . ചുറ്റും മരുഭൂമി . പഴയ അറേബ്യൻ പൈതൃക മാതൃകയിൽ നിൽക്കുന്ന ഒരു പള്ളി . സൂര്യൻ അസ്തമിക്കാൻ ഒരുങ്ങുന്ന അന്തരീക്ഷം . ആകാശം നിറയെ ചെഞ്ചായം വീണിട്ടുണ്ട് . പള്ളിക്ക് ചുറ്റും വട്ടമിട്ട് പറക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന പ്രാവുകൾ . അവർക്ക് ബാജിര വീശിയെറിഞ്ഞ്‌ ഞാൻ നിൽക്കുന്നുണ്ട് .  ഇടക്കെപ്പോഴോ ഒട്ടകപ്പുറത്ത് വന്ന് വന്നുപോകുന്നവര്‍ . കാഫില കൂട്ടങ്ങൾ . പിന്നെ നിശബ്ദമായ രാത്രിയിൽ വിശാലമായ മരുഭൂമിയിലേക്ക് നോക്കിയിരിക്കണം . ആയിരത്തൊന്ന് രാവുകളിലെ കഥാപാത്രങ്ങൾ ആ മരുഭൂമിയിൽ നിന്ന് ഇറങ്ങി വന്നാലോ . ? ഇനിയും പറയാത്ത , കേൾക്കാത്ത കഥകൾ എനിക്കായി മാത്രം പറഞ്ഞുതരാൻ ഒരു ഷെഹ്റാസാദ് കൂടെ ഇറങ്ങി വരുമോ ആ ഇരുട്ടിൽ നിന്നും.. ? 

ഇതിലെ കാൽപനിക ആഗ്രഹങ്ങളെ മാറ്റി നിർത്തിയാൽ തന്നെ ഒട്ടും നടക്കാൻ സാധ്യതയില്ലാത്തതാവം  പലതും  . പക്ഷെ ഇതെനിക്ക് പറയാതെ വയ്യ . കാരണം എന്‍റെ  വിരസതകളെ ഊഷ്മളമാക്കുന്ന സ്വപ്നങ്ങൾ ആണിതെല്ലാം . ചുരുക്കി പറഞ്ഞാൽ നിർത്താതെയുള്ള അലച്ചിൽ . ഒരു ജിപ്സിയെ പോലെ . ചിലപ്പോൾ ഭൂതത്തിലേക്ക്  , ചിലപ്പോൾ വർത്തമാനത്തിലൂടെ .
എല്ലാത്തിനും ഒരു സ്വപ്നത്തിലേക്കുള്ള ദൂരം മാത്രം