Saturday, February 5, 2011

മലമടക്കുകളിലെ സ്നേഹതീരം

ഡിസംബറിലെ തണുത്തുറഞ്ഞ ഈ വയനാടന്‍ മണ്ണിലേക്ക് ചുരം കയറി ഞങ്ങളെത്തിയത് ഒരു ഉല്ലാസ യാത്രക്കൊന്നുമായിരുന്നില്ല . ഒരുപാട് അനാഥര്‍ക്ക് ആശ്രയവും അവലംബവുമായ വയനാട് മുസ്ലിം ഓര്‍ഫനേജ് സന്ദര്‍ശിക്കാനും അവരോടൊപ്പം അല്പം സമയം ചിലവഴിക്കാനുമാണ്. പക്ഷെ ഈ മതില്‍ കെട്ടിനകത്ത്‌ കയറി ഇവിടുത്തെ മക്കളെ കണ്ടത് മുതല്‍ ഞങ്ങളുടെ മനസ്സ് കൈവിട്ടു പോകുന്നത് പോലെ ..

ഒന്നിനും ഒരു കുറവുമില്ല ഇവര്‍ക്കിവിടെ. ഭക്ഷണവും വസ്ത്രവും അതിനേക്കാള്‍ കൂടുതല്‍ സ്നേഹവും വാരിക്കോരി നല്‍കാന്‍ നടത്തിപ്പുക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഇതിനൊക്കെ അപ്പുറം അവരാഗ്രഹിക്കുന്ന അല്ലെങ്കില്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ട കുറെ കാര്യങ്ങളില്ലേ.അമ്മയുടെ നെഞ്ചിലെ ചൂടും താരാട്ടിന്റെ ഈണവും അച്ഛന്‍ കൊണ്ടുവരുന്ന മിഠായി പൊതികളും അവരുടെ കൈതുമ്പ് പിടിച്ചുള്ള ഒരു കറക്കവുമെല്ലാം. അതിനെക്കാളുപരി സ്വന്തം വീടും കുടുംബവും നല്കൂന്ന ആശ്രയവും സുരക്ഷിതത്വവുമെല്ലാം ഒന്ന് വേറെ തന്നെയല്ലേ. ഇവരെ പൊന്നുപോലെ നോക്കുന്ന ഒരന്തരീക്ഷം ഇവിടുണ്ടെങ്കിലും കുട്ടികളുടെ മുഖത്ത് നിന്നും അങ്ങിനെയൊരു വികാരം ഞാന്‍ വായിച്ചെടുക്കുന്നത് തെറ്റാണോ എന്നെനിക്കറിയില്ല.

പക്ഷെ കുളിരണിയിക്കുന്ന വയനാടന്‍ പ്രകൃതി അവരെ കൂടുതല്‍ സന്തോഷിപ്പിക്കുന്നുണ്ടാവണം . ഇവിടത്തെ കുളിര്‍ക്കാറ്റുകള്‍ അവര്‍ക്ക് താരാട്ട് പാടുന്നുണ്ടാവണം. മലമടക്കുകള്‍ അവര്‍ക്ക് അമ്മയായി തോന്നുന്നുണ്ടാവണം. ഇങ്ങിനെയൊക്കെ ആശ്വസിക്കാനേ നമുക്ക് പറ്റൂ.

ഇന്നത്തെ സാമൂഹിക വ്യവസ്ഥയില്‍ എങ്ങിനെ കുട്ടികള്‍ അനാഥരായി പിറക്കുന്നു എന്ന ചോദ്യം അപ്രസക്തമായിരിക്കുന്നു. ഇവരെല്ലാം ജനിച്ചത്‌ അനാഥരായാണ് എന്നും പറയാന്‍ പറ്റില്ല. അനാഥാലയങ്ങളില്‍ ഇവരെത്തിപ്പെടാന്‍ കാരണങ്ങള്‍ പലതാവാം. അതിനെ പറ്റി പല പഠനങ്ങളും റിപ്പോര്‍ട്ടുകളും നാം തന്നെ ദിനേന വായിക്കാറുണ്ട്. പക്ഷെ "അമ്മതൊട്ടിലുകളില്‍" ഏതെങ്കിലും കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നുണ്ടോ എന്ന് നല്ല മനസ്സോടെ നമ്മള്‍ ചെവിയോര്‍ക്കുന്ന (അവരെ ഉപേക്ഷിക്കുന്നവരെ ആരറിയുന്നു) ഈ കാലത്ത് അവര്‍ക്ക് പറ്റിയ സംരക്ഷണം കിട്ടുന്നുണ്ടോ എന്നത് തന്നെയാണ് വലിയ കാര്യം. കേരളത്തിലെ അനാഥാലയ പ്രസ്ഥാനങ്ങള്‍ ഈ കാര്യത്തില്‍ മികച്ച സേവനം നല്‍കുന്നു എന്നത് എടുത്തു പറയേണ്ട കാര്യം തന്നെ. അതോടൊപ്പം ഇവരുടെ പേരിലും തട്ടിപ്പും വെട്ടിപ്പും നടത്തുന്ന നീചന്മാരെ തിരിച്ചറിയേണ്ടതായും ഉണ്ട്.

നമുക്ക് വയനാട് ഓര്‍ഫനേജിലേക്ക് തിരിച്ചു വരാം. ഈ കുട്ടികള്‍ ഇവിടെ സന്തോഷവാന്മാരാണ്. സ്വാതന്ത്ര്യം അവര്‍ ആസ്വദിക്കുന്നു. ആത്മവിശ്വാസത്തോടെയാകും ഇവിടെ നിന്നും ഓരോ കുട്ടികളും പുറത്തിറങ്ങുന്നത്. അനാഥത്വത്തിന്റെ വേദന അവര്‍ക്കുണ്ടാവില്ല എന്ന് നമുക്ക് സമാധാനിക്കാം. ഇവിടെ പഠിച്ചു വലുതാകുന്ന പെണ്‍കുട്ടികള്‍ക്ക് സുന്ദരമായ കുടുംബ ജീവിതം ഇവര്‍ തന്നെ ഉറപ്പു വരുത്തുന്നു. വര്‍ഷങ്ങളില്‍ നടക്കുന്ന സമൂഹ വിവാഹങ്ങള്‍ അതിനോടൊപ്പം മതസൗഹാര്‍ദ്ധത്തിന്റെ കൂടി വേദിയാകുന്നു.

ഇത് പറയുമ്പോള്‍ ഊണിലും ഉറക്കത്തിലും ഇവരെ മനസ്സിലേറ്റുന്ന ഇവരുടെ സന്തോഷം സ്വപ്നം കാണുന്ന ജമാല്‍ സാഹിബ് എന്ന നല്ല മനുഷ്യനെയും അതെ മനസ്സോടെ കൂടെ നില്‍ക്കുന്ന സഹപ്രവര്‍ത്തകരെയും പിന്നെ സഹായങ്ങള്‍ എത്തിച്ചു കൊടുക്കുന്ന എല്ലാ മതവിഭാഗങ്ങളിലും പെട്ട ഉദാരമാതികളെയും ഓര്‍ക്കാതെ പോകുന്നത് വലിയ തെറ്റാവും.

ഈ കുട്ടികളുടെ സന്തോഷം കണ്ട്‌ മനസ്സ് നിറഞ്ഞുതന്നെയാണ് ഞങ്ങള്‍ പുറത്തിറങ്ങിയത്. പക്ഷെ ഒന്ന് തിരിഞ്ഞുനോക്കാന്‍ എന്റെ സ്വാര്‍ഥത എന്നെ അനുവദിച്ചില്ല. ഞങ്ങളുടെ കയ്യും പിടിച്ചു ഞങ്ങളുടെ മകള്‍ ഇറങ്ങിപോരുന്നത് യതീംഖാനയുടെ ചുവരില്‍ ചാരിനിന്നുകൊണ്ട്‌ ഒരു കുട്ടി ഒരു നഷ്ടബോധത്തോടെ നോക്കിനില്‍ക്കുന്നുണ്ടാവുമോ എന്നൊരു പേടി. പരിമിതികളുടെയും പ്രയോഗികതയുടെയും ഈ ലോകത്ത് അതവഗണിക്കുകയല്ലാതെ ആ ഒരു ചിത്രം താങ്ങാനുള്ള കരുത്ത് എനിക്കില്ല തന്നെ.

Thursday, January 27, 2011

ചാലിയാര്‍.. ഞാനറിയുന്നു നിന്റെ വേദനകളെ..!



രണ്ട് പുഴകള്‍. ചാലിയാറും ഇരുവഴിഞ്ഞിയും.ഇവ രണ്ടും തലങ്ങും വിലങ്ങും ഒഴുകുന്ന ഒരു ദേശക്കാരനാണ് ഞാൻ എങ്കിലും എനിക്ക് നീന്തല്‍ അറിയില്ല.എന്നാലും ഇവയിലേതെങ്കിലുമൊന്നില്‍ കളിച്ചുമറിയാത്ത ഒരു ദിവസം പോലുമില്ല എന്റെ ബാല്യത്തില്‍... എന്നിട്ടും എന്നോട് പരിഭവം പറഞ്ഞിട്ടില്ല രണ്ട് നദികളും.നീന്തലറിയാത്ത എന്നെ മുക്കികളഞ്ഞതും ഇല്ല. അതന്ന്.

വര്‍ണ്ണങ്ങള്‍ നിറഞ്ഞൊരു ബാല്യകാലത്തിന്റെ ഗൃഹാതുര സ്മരണകളില്‍ മുന്നില്‍ നില്‍ക്കുന്ന ചാലിയാര്‍ പുഴയെ കുറിച്ചാണ് ഈ കുറിപ്പ്.ബാല്യത്തിന്റെ ഓരോ ഘട്ടങ്ങളിലും പുഴ പറഞ്ഞുതന്നത് ഓരോ കഥയാണ്‌,ഓരോ അനുഭവങ്ങളാണ്. സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയാറിന്റെ തീരങ്ങളില്‍ ചിലവഴിക്കുന്ന വൈകുന്നേരങ്ങള്‍.ചെറിയ ചെറിയ ഓളങ്ങള്‍ കാലിളിക്കിളി ഇടുകയും ഇളം കാറ്റുകള്‍ കാതില്‍ സംഗീതം മൂളുകയും ചെയ്ത ആ കാലം ഇന്ന് ചാലിയാറിന് തിരിച്ചു തരാന്‍ പറ്റില്ല.കാരണം ദയാവധം കാത്തു നില്‍ക്കുന്ന രോഗിയെ പോലെയാണ് ഇന്നെന്റെ പ്രിയ ചാലിയാര്‍.
സുന്ദരമായ തീരങ്ങള്‍ ഇന്ന് പുഴ തന്നെ തിരിച്ചെടുത്തു.എന്നെ സംരക്ഷിക്കാത്ത നിങ്ങള്‍ക്കും എന്റെ മടിത്തട്ട് ആവിശ്യമില്ല എന്ന വാശിയോടെ.
നീന്തലറിയുന്നവനും അറിയാത്തവനും ഇന്നിവിടെ തുല്യരാണ്.മണല്‍ വാരല്‍ സമ്മാനിച്ച മരണകുഴികള്‍ നിരവധിയാണ്. തോണിയപകടങ്ങളിലും മറ്റും വില്ലനായി വരുന്നത് ഇത്തരം കെണികളാണെന്നത് നമ്മുടെ അനുഭവം. പണ്ട് വേനല്‍ കാലത്ത് പുഴ കുറുകെ കടക്കാന്‍ തോണി വേണ്ടിയിരുന്നില്ല.കണ്ണാടി വെള്ളത്തില്‍ പരല്‍ മീനുകളോടൊക്കെ കിന്നരവും പറഞ്ഞ്‌ പുഴ മുറിച്ച്‌ കടക്കാന്‍ നല്ല രസമായിരുന്നു.ഇന്ന് ബോട്ടില്‍ പോകുമ്പോഴും പേടി ബാക്കി.
പ്രത്യക്ഷത്തില്‍ സുന്ദരിയായി തോന്നുമെങ്കിലും ഒരു വിധവയുടെ വിഷാദമില്ലേ ചാലിയാറിന്? എനിക്കങ്ങിനെ തോന്നിയതല്ല.പുഴ എന്നോട് പറയുകയാണ്‌.."എനിക്ക് വയ്യ കുട്ടീ.നിന്നോടൊത്തു കളിച്ചും നിങ്ങളുടെ താളങ്ങള്‍ക്കൊത്ത് ഒഴുകിയും നടന്ന ആ ബാല്യം എനിക്ക് നഷ്ടപ്പെട്ടു". ഒരു അകാല വാര്‍ധക്യത്തിന്റെ ദൈന്യത.
നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്കും മറ്റും മണലിന്റെ ആവിശ്യകത ഒഴിച്ചുകൂടാന്‍ പറ്റാത്തത് തന്നെ. പക്ഷെ മറുവശത്ത് സംഭവിക്കുന്നതോ? നദികള്‍ നഷ്ടപ്പെടുന്നു. അതോടൊപ്പം മനുഷ്യ ജീവനും.പരിഹാരം കാണണം എന്നൊരു പരാതി പുതിയതാവില്ല. ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ കുറവുമല്ല.പക്ഷെ കൂട്ടം ചേര്‍ന്നൊരു മുന്നേറ്റം അത്യാവിശ്യമാണ്.അല്ലെങ്കില്‍ നമ്മുടെ നദികളിലൂടെ ഒഴുകുന്ന വെള്ളത്തിന്‌ ഉപ്പുരസമായിരിക്കും.കണ്ണീരിന്റെ.

Saturday, January 22, 2011

പൂക്കാലം കടന്ന് ജബല്‍ ഹഫീതിന് മുകളില്‍.



നല്ല സ്വാദുള്ള ഗ്രില്‍ഡ്‌ ചിക്കനും ലബനീസ് റൊട്ടിക്കൊപ്പം ഹമ്മൂസും പിന്നെ നല്ല ചൂടുള്ള സുലൈമാനിയും ഊതിക്കുടിച്ച് ഞാനിപ്പോള്‍ അല്‍ ഐനിലെ ജബല്‍ ഹഫീത് കുന്നിന്റെ മുകളില്‍ ഇരിക്കുകയാണ്. തിരക്കുമാറിയ ഈ സായാഹ്നം അല്‍ ഐനിലാക്കാമെന്നു നിര്‍ദേശിച്ച സുഹൃത്തുക്കളെ ആദ്യം നിരുത്സാഹപ്പെടുത്തിയതില്‍ എനിക്ക് കുറ്റബോധം തോന്നി. കാരണം നനുത്ത കാറ്റും കൊണ്ട് ഈ മുകളിലിരിക്കുമ്പോള്‍ പതിവില്‍ കവിഞ്ഞൊരു സന്തോഷം ഞാന്‍ അനുഭവിക്കുന്നു.

ഇപ്പോള്‍ എന്തെഴുതിയാലും നാട്ടില്‍ ചെന്നേ നില്‍ക്കൂ. ചങ്ങാതിമാര്‍ പറയുന്നു ഇനിയൊന്ന് മാറ്റിപ്പിടിക്കാന്‍ . പക്ഷെ അടിസ്ഥാനപരമായി എഴുത്തുകാരനല്ലാത്ത എനിക്ക് നാടും അതിന്റെ ചുറ്റുവട്ടവും ഒക്കെയെഴുതി മുന്നോട്ട് പോകുകയേ നിവൃത്തിയുള്ളൂ. ഇത് മടുത്തു എന്ന് നിങ്ങള്‍ പ്രിയപ്പെട്ട വാനയക്കാര്‍ പറയുന്നിടം വരെ. ഒരു പക്ഷെ ഈ പോസ്റ്റിന്റെയും വിധി അത് തന്നെയാകാം. എന്നാലും ഒരു വിത്യസ്ഥതക്ക് ഞാന്‍ ശ്രമിക്കാം.

പറഞ്ഞുവന്നത് അല്‍ ഐനെ പറ്റിയാണല്ലോ. തിക്കും തിരക്കുംനിറഞ്ഞ ഗള്‍ഫിലെ പട്ടണങ്ങളില്‍ നിന്നും ഞാന്‍ അല്‍ ഐനെ മാറ്റിനിര്‍ത്തുന്നു. അല്ലെങ്കില്‍ പ്രത്യേകത ആവിശ്യപ്പെടുന്ന ഒരു അന്തരീക്ഷം ഈ നാടിനുണ്ട്. നല്ല മോടിയുള്ള അതോടൊപ്പം ഗ്രാമീണത വിട്ടുപോരാന്‍ മടിക്കുന്ന ഒരു നാട്ടിന്‍ പുറത്തിന്റെ പ്രതീതി. തണുത്ത ഈ രാത്രിയില്‍ ജബല്‍ ഹഫീതിന്റെ മുകളില്‍ ഇരിക്കുമ്പോള്‍ ഞാനത് അറിയുന്നുണ്ട്. നിയോണ്‍ ബള്‍ബുകള്‍ പ്രഭ വിതറി രാവിനെ പകലാക്കി മാറ്റിയെങ്കിലും നിലാവുള്ള രാത്രിയില്‍ ഒരു കസേരയും വലിച്ചിട്ട്‌ വീടിന്റെ മുറ്റത്തിരിക്കുന്ന ഒരു സുഖം എനിക്ക് തോന്നുന്നു. അതുകൊണ്ട് തന്നെ മനസ്സുകൊണ്ട് ആ രാത്രികളെ പറ്റി ഒരു താരതമ്യ പഠനം ഞാന്‍ നടത്തി നോക്കി.

പണ്ട് നിലാവുള്ള രാത്രികളില്‍ മുറ്റത്തിരിക്കാന്‍ എന്ത് രസമായിരുന്നു. രാത്രിയില്‍ വിരിയുന്ന മുല്ലപ്പൂക്കളുടെ മാദക ഗന്ധം. ആസ്വദിച്ച് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെയും നോക്കി എത്ര രാത്രികള്‍ അങ്ങിനെ സ്വപ്നം കണ്ടിരിന്നിട്ടുണ്ട്. ഈ കുന്നിന്റെ മുകളിലെ സമാനമായ ആ രാത്രികളെ തിരിച്ചി വിളിക്കാന്‍ ഞാന്‍ നടത്തിയ ശ്രമം പാഴായി പോകുന്നു. പാല്‍നിലാവിന് പകരം നിയോണ്‍ പ്രകാശങ്ങള്‍. അതുകൊണ്ട് തന്നെ നക്ഷത്രങ്ങള്‍ക്കും ചെറിയൊരു പിണക്കമുള്ളപോലെ.അവരുടെ ശോഭയ്ക്ക് ഈ കൃത്രിമ പ്രകാശങ്ങള്‍ മങ്ങലേല്‍പ്പിക്കുന്നോ എന്ന വിഷമമാകാം.

പൂക്കളുടെ നഗരം എന്നാണ് അല്‍ ഐന്‍ അറിയപ്പെടുന്നത്. നിരവധി വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ കൊണ്ട് ഒരു പൂക്കാലം തന്നെ ഇവിടെ വിരിഞ്ഞിട്ടുണ്ട്. നട്ടുവളര്‍ത്തിയ പ്രകൃതി നല്‍കുന്നത് ഒരു ഗ്രാമീണ അന്തരീക്ഷം. തെങ്ങുകള്‍ക്ക് പകരം സമൃദ്ധമായ ഈത്തപനകള്‍. രാത്രികളും സുന്ദരം. തെങ്ങോലകല്‍ക്കിടയിലൂടെയും ഉളര്‍മാവിന്റെ
കൊമ്പുകള്‍ക്കിടയിലൂടെയും ഒളിച്ചു കളിക്കുന്ന ചന്ദ്രനും നക്ഷത്രങ്ങളും ഇവിടെ കാണില്ലായിരിക്കാം. അതൊരു കുറവല്ല. പകരം വെള്ളിവെളിച്ചം നേരെ പതിക്കുന്നത് നമ്മെ സന്തോഷിപ്പിക്കുന്നു. കാരണം വലിയ കെട്ടിടങ്ങളും മറ്റും ഇല്ലാത്ത സുന്ദരമായ പ്രകൃതിയില്‍ അവ പതിക്കുന്നത് കാണാന്‍ ഭംഗിയുണ്ട്. നാട്ടിലെ ആ നിലാവിന്റെ ഭംഗി. ഞാനിവിടെ ഒരു ഗ്രാമത്തെ കണ്ടു.

ഇതുകൊണ്ടൊക്കെ തന്നെയാണ്, നാടുമായി ഈ നഗരം ഏറെ അടുത്ത് നില്‍ക്കുന്നു എന്ന് ഞാന്‍ പറഞ്ഞു വെക്കുന്നത്. ജബല്‍ ഹഫീതിലേക്ക് കയറി വരുന്ന വഴികള്‍ തന്നെ നോക്കൂ. എത്ര സുന്ദരമാണ്. പൂവുകള്‍ വിരിഞ്ഞുനില്‍ക്കുന്ന പാതകളിലൂടെ വന്നു വളവും തിരിവുമുള്ള കയറ്റം കഴിഞ്ഞു ജബല്‍ ഹഫീതിനു മുകില്‍ എത്തുമ്പോള്‍ നിങ്ങളുടെ മുഖത്ത് ഒരു ചിരി വിരിയും. ഈ പൂക്കളെ പോലെ മനോഹരമായ ഒരു പുഞ്ചിരി.

ഞാന്‍ ഉദ്ദേശിച്ചത് ഒരു യാത്ര വിവരണമല്ല. നിങ്ങളടുത്തറിയുന്ന ഈ നാടിനെ പറ്റി അതിന്റെ ആവിശ്യവും ഇല്ല. പക്ഷെ ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഈന്തപന തോട്ടങ്ങള്‍ തഴുകി വരുന്ന കുളിര്‍ക്കാറ്റും കൊണ്ട് ജബല്‍ ഹഫീത് കുന്നില്‍ ഇരിക്കുമ്പോള്‍ എന്റെ മനസ്സ് ചെന്നെത്തിയിടം വരെ. അത് ഞാനിവിടെ കുറിച്ചു. അത്രമാത്രം.

(ഫോട്ടോ ഗൂഗിളില്‍ നിന്ന്)

Sunday, January 2, 2011

ഓര്‍മ്മകളുടെ കളിമുറ്റത്ത്.

മടുത്തു . എനിക്കൊന്നു ചുറ്റിക്കറങ്ങിയേ പറ്റൂ. ബെന്‍സും ലാന്‍ഡ് ക്രൂയിസറും ചീറിപായുന്ന ഇവിടത്തെ നിരത്തുകളിലൂടെയല്ല, കോണ്‍ക്രീറ്റ് സൗധങ്ങള്‍ വീര്‍പ്പുമുട്ടിക്കുന്ന അന്തരീക്ഷത്തിലൂടെയും അല്ല. പകരം ശുദ്ധവായു ശ്വസിച്ച്, മരത്തണലില്‍ ഇരുന്ന്, പുഴയില്‍ കുളിച്ച്, ഞാന്‍ വളര്‍ന്ന നാട്ടിലൂടെ.... എന്താ ചെയ്യാ?. വെക്കേഷന് ഇനിയും കാത്തിരിക്കണം ആറ് മാസത്തോളം. കാലത്തെഴുന്നേറ്റ് ഉടയാത്ത വസ്ത്രങ്ങളും ധരിച്ച് ഒരു സുലൈമാനിയില്‍ തുടങ്ങി യാന്ത്രികമായി നീങ്ങുന്ന വിരസമായ ദിവസങ്ങള്‍ക്ക് ചെറിയൊരു ഇടവേള. പകരം കാലത്ത് ഇത്തിരി വൈകി എഴുന്നേറ്റ്, ആ കാരണത്താല്‍ തന്നെ തണുത്തുപോയ ദോശയും കഴിച്ച് ഒരു ലുങ്കിയും മാടിക്കുത്തി ഞാന്‍ ഇറങ്ങുകയാണ് നാട്യങ്ങളില്ലാത്ത എന്റെ നാട്ടിലേക്ക് . ശരീരത്തെ ഇവിടെ കുടിയിരുത്തി ഞാന്‍ പറക്കുകയാണ് എന്റെ ചെറുവാടിയിലേക്ക്....നിങ്ങളെയും കൂട്ട് വിളിക്കുകയാണ്‌ ആ ഓര്‍മ്മകളിലേക്ക്...

ചെമ്മണ്ണിട്ട ഈ റോഡിലൂടെ നടന്ന് ഈ ഇടവഴി തിരിഞ്ഞ് കുറച്ചു ദൂരം നടന്നാല്‍ വയലായി. വയലിനിടയിലെ വീതികുറഞ്ഞ നടവരമ്പിലൂടെ നടന്ന് ഞാനിപ്പോള്‍ ആ പഴയ തോടിന്റെ വക്കത്ത് ഇരിക്കാണ്‌. മൊബൈലും ഇന്റര്‍ നെറ്റും ഓഫീസ് ജാടകലുമില്ലാതെ ഈ ഗ്രാമത്തിന്റെ ലാളിത്യം ഏറ്റുവാങ്ങി.

വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ കാണാം ആ പഴയ മദ്രസ്സ.
ആ മദ്രസ വരാന്തയിൽ എണ്ണയിട്ടുഴുഞ്ഞ ചൂരലുമായി അബുമുസ്ലിയാർ നിൽക്കുന്നുണ്ടോ എന്ന് അറിയാതെ തോന്നി പോയി. സുബഹി നിസ്കരിക്കാത്തതിന്, യാസീന്‍ കാണാതെ പഠിക്കാത്തതിന് , പതിവ് പോലെ നേരം വൈകി എത്തുന്നതിനു തുടങ്ങി ആ ചൂരലും ഞാനുമായുണ്ടായിരുന്ന ബന്ധം അഭേദ്യമായിരുന്നു.
പക്ഷെ ഗുരുനാഥന്‍ എന്നൊരു പേരു കേൾക്കുമ്പോൾ തന്നെ എന്റെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന മുഖവും അബു മുസ്ലിയാരുടെതാണ്. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ രോഗബാധിതനായി കിടക്കുന്ന ഉസ്താദിനെ കാണാന്‍ പോയിരുന്നു. എന്നെ കണ്ടതും ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. അനുസരണ ഒട്ടും ഇല്ലാതിരുന്ന ആ പഴയ വികൃതി പയ്യന്റെ മുഖം ഒട്ടും പരിഭവം ഇല്ലാതെ അതില്‍ കൂടുതല്‍ സന്തോഷത്തോടെ ഇപ്പോഴും ആ മനസ്സിലുണ്ട് എന്നറിഞ്ഞപ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞു. സ്നേഹത്തിന്റെയും ആദരവിന്റെയും പാഠങ്ങള്‍ ഒരിക്കല്‍ കൂടി എന്നെ നിശബ്ദമായി പഠിപ്പിക്കുകായിരുന്നു ഉസ്താദ് . പരസ്പരം പൊരുത്തപ്പെട്ടു ഞാന്‍ ആ വീടിറങ്ങി. സര്‍വ്വശക്തന്‍ എന്റെ പ്രിയപ്പെട്ട ഉസ്താദിന് ആയുസ്സും ആരോഗ്യവും നല്‍കട്ടെ.

മദ്രസ്സ കഴിഞ്ഞാല്‍ ഉടനെ തന്നെ എന്റെ പഴയ സ്കൂളും കാണാം. ചുള്ളിക്കാപറമ്പിലെ ആ എല്‍. പി സ്കൂള്‍. സ്ലെയിറ്റും പുസ്തകവുമായി വള്ളി ട്രൌസറുമിട്ട് ഓടികിതച്ചു ക്ലാസിലെത്തുന്ന ആ പഴയ കുട്ടിയാകും ഞാനീ സ്കൂളിന്റെ മുറ്റത്തെത്തിയാൽ. വര്‍ഷങ്ങള്‍ കൊഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ല ഈ കലാലയത്തിന്റെ മുഖത്തിന്‌. സ്കൂളിലേക്ക് കയറുന്ന കല്‍പടവിന് പോലും തേയ്മാനം പറ്റിയിട്ടില്ലെങ്കില്‍ നമ്മുടെ ഓര്‍മ്മകള്‍ക്കാണോ അതുണ്ടാവുക. സ്കൂളിലെ ഉപ്പുമാവ് പുരയുടെ ചൂട് എന്റെ ഓര്‍മ്മകള്‍ക്കും ഉണ്ട്. എത്രയെത്ര അധ്യാപകര്‍. സീതി മാഷും തങ്കമണി ടീച്ചറും ഓമന ടീച്ചറും തുടങ്ങി ഞാനെത്രയോ തവണ കാണാന്‍ കൊതിച്ച മുഖങ്ങള്‍ എല്ലാം എന്റെ മനസ്സിലൂടെ കടന്നു പോയി. പലരും വെറും ഓര്‍മ്മകള്‍ മാത്രമാകുകയും ചെയ്തു.

സ്കൂളിന്റെ മുറ്റം തന്നെയായിരുന്നു ഞങ്ങളുടെ കളിമുറ്റവും. ഇപ്പോഴും വൈകുന്നേരങ്ങളില്‍ അങ്ങാടിയിലേക്ക് ഇറങ്ങുമ്പോള്‍ ആ മുറ്റത്തിരുന്നു ഗോട്ടി കളിക്കുന്ന കുട്ടികൾക്കിടയിൽ ഞാന്‍ തേടാറുണ്ട് , ഉപ്പ വരുന്നോ എന്നും നോക്കി പേടിയോടെ ഗോട്ടി കളിക്കുന്ന ഒരു പത്ത് വയസ്സുകാരനെ. കളിയില്‍ തോറ്റ് മുതിര്‍ന്ന കുട്ടികളുടെ ഗോട്ടി കൊണ്ട് കൈമടക്കിന് അടി കിട്ടുമ്പോള്‍ വേദനിച്ച് കരഞ്ഞത് ഇന്നലെയാണോ..?

"എന്നേ കുട്ട്യേ ജ്ജി വന്നത് .... ഞാന്‍ അറിഞ്ഞീലല്ലോ ... പള്ളീല് കണ്ടതും ല്ല്യ".
ആരാണെന്നറിയോ ഇത്. ആലികുട്ടി കാക്കയാണ്. വീടിന്റെ മുമ്പിലിരുന്നാല്‍ വെള്ള മുണ്ടും വെള്ള കുപ്പായവും വെള്ള താടിയും വെള്ള തലേക്കെട്ടുമായി ആലികുട്ടി കാക്ക സ്പീഡില്‍ പോകുന്നത് കണ്ടാല്‍ മനസ്സിലാക്കാം ബാങ്ക് വിളിക്കാന്‍ സമയമായെന്ന്. പക്ഷെ ആ ചോദ്യം എനിക്ക് തോന്നിയതാണ്. കാരണം സ്ഥിരമായി കേട്ടിരുന്ന ആ ചോദ്യം ചോദിക്കാന്‍ ആലികുട്ടികാക്ക ഇപ്പോഴില്ല. ഒരിക്കല്‍ കൂടി കേള്‍ക്കാന്‍ ഇടതരാതെ അദ്ദേഹവും ഓര്‍മ്മയില്‍ മറഞ്ഞു.
എങ്കിലും അദ്ദേഹത്തിന്റെ ആ ചോദ്യം ഓര്‍മ്മകളിലെങ്കിലും കേള്‍ക്കാതെ എനിക്കീ കുറിപ്പ് നിര്‍ത്താന്‍ പറ്റില്ല. ഇങ്ങിനെ കുറെ നല്ല മനുഷ്യര്‍ ഉണ്ട് ഞങ്ങളുടെ നാട്ടില്‍. വര്‍ഷത്തിലൊരിക്കല്‍ അഥിതികളായി നാട്ടിലെത്തുന്ന എന്നെയൊക്കെ ഇവരോര്‍ക്കുന്നത് ഉപ്പയോടുള്ള സ്നേഹം കൊണ്ട് കൂടിയായിരിക്കണം.
നാട്ടിലൊന്നു പോകണം എന്ന് തോന്നിയപ്പോള്‍ എന്തൊക്കെയോ എഴുതി പോയതാണ്. കുറെ പഴംകഥകള്‍ പറഞ്ഞു നിങ്ങളെ മുഷിപ്പിച്ചോ. അങ്ങിനെയെങ്കില്‍ ദയവായി ക്ഷമിക്കുക. ഇതെഴുതി കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നുന്ന സന്തോഷത്തെയോർത്തെങ്കിലും, എഴുത്തിനെ അല്ല , എഴുതിയ കാര്യങ്ങളെ ഓര്‍ത്ത്‌.

Wednesday, December 29, 2010

ബൂലോക പുതുവര്‍ഷ ചിന്തകള്‍

ബൂലോകത്തും ഒരു പുതുവര്‍ഷം പിറക്കുകയല്ലേ... എല്ലാവരും പുതുവർഷത്തെ വരവേൽക്കുന്ന തിരക്കിലാകും.എനിക്കും ഇതൊരു സന്തോഷത്തിന്‍റെ നിമിഷമാണ്. ബ്ലോഗ്ഗിങ്ങില്‍ സജീവമായതിന്(?) ശേഷം ആദ്യമെത്തുന്ന പുതുവര്‍ഷ പുലരി. അപ്പോള്‍ ഈ പോസ്റ്റ്‌ ബൂലോകത്തെ കുറിച്ചാകുമ്പോള്‍ നിങ്ങള്‍ക്കും ഇഷ്ടപ്പെടുമെന്ന് കരുതട്ടെ.

സുഹൃത്തുക്കളെ സമ്പാദിക്കുന്നതില്‍ ഞാൻ പിശുക്കനും, അത് നഷ്ടപ്പെടുത്തുന്നതില്‍ ആർഭാഡനുമാണെന്നാണ് എന്നെ പറ്റി എനിക്കു തോന്നിയിട്ടുള്ളത്. ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലെ എന്‍റെ അലസത ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്ന് ചോദ്യത്തിന് ഇന്നുവരെ ഉത്തരം കണ്ടെത്താൻ എനിക്കു കഴിഞ്ഞിട്ടില്ല. പക്ഷെ മനപൂര്‍വ്വമല്ല എന്നത് സത്യം. തേടിയെത്തുന്ന ക്ഷേമാന്യോഷണങ്ങള്‍ക്ക് ചെവികൊടുക്കാതെ പോകുന്നത്, മെയിലുകള്‍ക്ക് മറുപടി അയക്കാത്തത്, ഇതെല്ലാം പലരെയും തെറ്റിദ്ധരിപ്പിച്ചുവെങ്കില്‍ അതിന്‍റെ ഉത്തരവാദി എന്‍റെ അലസത തന്നെയാണ്. പക്ഷെ എന്നിലുള്ള ഈ ദുശ്ശീലം അടുത്തറിഞ്ഞ് എന്നെ മനസ്സിലാക്കാൻ കഴിയുന്ന ചില സുഹൃത്തക്കളങ്കിലും എനിക്കുണ്ട് എന്നത് എന്‍റെ ഭാഗ്യം തന്നെയാണ്. അതുകൊണ്ട് തന്നെ അവർ ഇപ്പോഴും എന്‍റെ കൂടെയുണ്ട്.

പക്ഷെ ഇപ്പോഴതല്ല കാര്യം. ബ്ലോഗിങ്ങ് എന്ന ലോകത്തേക്ക് കയറാന്‍ ഞാന്‍ കീബോര്‍ഡില്‍ കയ്യമര്‍ത്തിയതുമുതല്‍ സൗഹൃദത്തിന്‍റെ പുതിയൊരു ലോകമാണ് എന്‍റെ മുമ്പില്‍ തുറന്നത്. ഇവിടെ കാണുന്ന സ്നേഹവും സന്തോഷവും പുതിയൊരു നിര്‍വചനം തന്നു. തമ്മില്‍ കാണുമ്പോള്‍ ഒരു ഷേക്ക്‌ ഹാന്‍ഡില്‍ തുടങ്ങി ഒരു കെട്ടിപിടുത്തത്തില്‍ ഒതുങ്ങി ബൈ പറയുന്ന ലൈവ് ഫ്രണ്ട്ഷിപ്പിനേക്കാള്‍ ആഴത്തില്‍ ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ എന്നെ കീഴടക്കുന്നു. പരസ്പരം ഇഷ്ടപ്പെടുന്ന ഒരുപാടുപേര്‍. പലരുമായും സംസാരിക്കാന്‍ അല്ലെങ്കില്‍ ചാറ്റ് ചെയ്യാന്‍ പറ്റിയില്ലായിരിക്കാം. പക്ഷെ ഒരു ഹായ് പറഞ്ഞാല്‍ ഏത് തിരക്കിനിടയിലും ഓടിയെത്തുന്ന ദൂരത്തു അവരുണ്ട് എന്നെനിക്കുറപ്പുണ്ട്. ഇതിന്‍റെ വ്യാപ്തി അറിയുന്നവര്‍ തന്നെയാവും നിങ്ങളെല്ലാവരും. ബൂലോകത്ത് ഞാനാര് എന്ന ചോദ്യത്തിന് എന്‍റെ ആദ്യത്തെയും അവസാനത്തെയും ഉത്തരം സമ്പന്നമായ ഒരുപാട് സൗഹൃദത്തിന്‍റെ ഉടമ എന്നാണ്.

പലപ്പോഴും ആലോചിക്കാറുണ്ട് എങ്ങിനെ ഇവിടെയെത്തിപ്പെട്ടു എന്നത്. അല്ലെങ്കില്‍ ഏത് സുകൃതം നിറഞ്ഞ കൈകളാണ് എന്നെ ഇവിടെയെത്തിച്ചത് എന്ന്. തീര്‍ച്ചയായും വായനയോടുള്ള താല്പര്യം തന്നെയാകണം. ഒരു എഴുത്തുക്കാരന്‍ എന്ന രീതിയില്‍ ഞാന്‍ വളര്‍ന്നിട്ടില്ല. ഞാഴുതുന്നത് ഇഷ്ടപ്പെട്ടു എന്ന് നിങ്ങള്‍ പറയുമ്പോള്‍ സന്തോഷിക്കാറുണ്ട്‌. അഭിപ്രായങ്ങളില്‍ നിങ്ങളെനിക്ക് സന്തോഷത്തിന്‍റെ പൂക്കാലം തരാറുണ്ട്. അതില്‍ നിന്നും ഒരു റോസാപൂവെടുത്ത് അതിന്‍റെ മുള്ളുകൊണ്ട് എന്നെ വിമര്‍ശിക്കാറുമുണ്ട്. രണ്ടും എനിക്ക് പ്രോത്സാഹനമാണ്. അതിന്‍റെ സന്തോഷവും ആഹ്ലാദവും ഞാന്‍ മറച്ചുവെക്കുന്നില്ല. എന്നെ വായിക്കുന്നവര്‍, അഭിപ്രായം പറയുന്നവര്‍, വായിച്ചു പോകുന്നവര്‍, വിമര്‍ശിക്കുന്നവര്‍, എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കട്ടെ. ഒപ്പം കമ്മന്റുകളിലൂടെ ആരെയെങ്കിലും വേദനിപ്പിച്ചു എങ്കില്‍ അതിനും ക്ഷമ ചോദിക്കുന്നു.

ഇതൊക്കെയാണേലും വായന തന്നെയാണ് ഈ ബൂലോകത്തിന്‍റെ ബൗണ്ടറിയില്‍ ചുറ്റിപ്പറ്റി നില്‍ക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. സമയകുറവു കാരണം എല്ലാം വായിച്ചെടുക്കാന്‍ പറ്റാറില്ല. വായിക്കുന്നതിലെല്ലാം അഭിപ്രായം പറയാനും. പക്ഷെ എല്ലായിടത്തും ഞാന്‍ എത്തി നോക്കാറുണ്ട്. അതെനിക്ക് ഇതുവരെ പിടുത്തം തരാത്ത കവിതകളില്‍ വരെ. മനോഹരമായ കഥകള്‍ വായിച്ചു അതുപോലെ എഴുതാന്‍ പറ്റാത്തതില്‍ അസൂയപ്പെട്ടിട്ടുണ്ട്, കവിതകള്‍ വായിച്ചു മനസ്സിലാവാതെ എന്‍റെ ആസ്വാദന പരിമിതി ഓര്‍ത്ത് ലജ്ജിച്ചിട്ടുണ്ട്, നര്‍മ്മക്കഥകള്‍ വായിച്ചു പരിസരം മറന്നു ചിരിച്ചിട്ടുണ്ട്, യാത്ര വിവരണങ്ങള്‍ വായിച്ച്‌ പല ഗ്രാമങ്ങളിലും പുറം നാടുകളിലും ചുറ്റി കറങ്ങിയിട്ടുണ്ട്, പിന്നെ പാചക വിധികള്‍ വായിച്ച്‌ കെട്ട്യോള്‍ക്ക്‌ സമാധാനം കൊടുക്കാതിരിന്നിട്ടുമുണ്ട്. പല ബ്ലോഗുകളും പോസ്റ്റുകളിലെ മികവും കണ്ടിട്ട് എന്‍റെ ബ്ലോഗ്‌ പൂട്ടി പാസ്സ്‌വേര്‍ഡ്‌ കടലിലെറിഞ്ഞാലോ എന്നും തോന്നിയിട്ടുണ്ട്.

എന്നിട്ടും ഞാന്‍ എഴുതി എന്തൊക്കെയോ. അത് അഹങ്കാരം കൊണ്ടല്ല മറിച്ച് വിമര്‍ശനത്തെ ഉള്‍കൊള്ളാനുള്ള തൊലിക്കട്ടി കൊണ്ടുതന്നെയാണ്. പിന്നെ ബ്ലോഗിങ്ങ് അനുവദിക്കുന്ന വിശാലമായ സ്വാതന്ത്ര്യം. എഴുത്തില്‍ എനിക്ക് പരിമിതികളുണ്ട്. മനസ്സില്‍ വരുന്നത് പേപ്പറിലേക്ക്‌ എന്നതില്‍ കവിഞ്ഞൊരു രചനാ കൗശലം എനിക്കറിയില്ല. അതൊകൊണ്ട് തന്നെ എന്‍റെ തെറ്റുകളെ ചൂണ്ടികാണിക്കുക. അതെന്നോട്‌ ചെയ്യുന്ന നീതിയാണ് എന്ന് ഞാന്‍ കരുതുന്നു.

എഴുത്തിനുപരി ബ്ലോഗിങ്ങ് എനിക്ക് നല്‍കിയത് സ്നേഹവും ആത്മാർഥതയും നിറഞ്ഞ നിങ്ങളേയാണ്.അതുകൊണ്ട് തന്നെ സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും ഈ ബൂലോകത്ത് നിങ്ങളുടെ പ്രിയ കൂട്ടുകാരനായി ഞാനുണ്ടാവും. ഇന്‍ശാ അല്ലാഹ്.
എല്ലാ ബൂലോക കൂട്ടുകാര്‍ക്കും നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.
പ്രാര്‍ത്ഥനകളോടെ
ചെറുവാടി

Thursday, December 23, 2010

വിടവാങ്ങിയ പുഞ്ചിരി

ഞാനൊരു രാഷ്ട്രീയക്കാരനല്ല. പക്ഷെ ചൂടും ചൂരുമുള്ള കേരള രാഷ്ട്രീയത്തിന്റെ പന്തലിലേക്ക് എത്തിനോക്കാതിരിക്കാന്‍ ശരാശരി മലയാളിയെപോലെ എനിക്കു പറ്റില്ല. അതിനു കാരണങ്ങള്‍ പലതാകാം.. പക്ഷെ ഇപ്പോള്‍ ഇത് പറയുന്നത് കെ കരുണാകരന്‍ എന്ന കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യര്‍ പടിയിറങ്ങിയപ്പോള്‍ എന്റെ മനസിൽ തോനുന്ന ചില വികാരങ്ങള്‍ പങ്കുവെക്കാന്‍ മാത്രം.

കേരള രാഷ്ട്രീയത്തില്‍ ഒരു ക്ലീന്‍ ഇമേജ് ലീഡര്‍ക്ക് ഉണ്ടായിരുന്നു എന്ന് ഞാന്‍ പറയുന്നില്ല. അതിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഔചിത്യമുള്ള കാര്യവുമല്ല.
പക്ഷെ ഈ വിമര്‍ശനങ്ങളെ മാറ്റിവെച്ചു നോക്കിയാല്‍ ഞാന്‍ അദ്ധേഹത്തെ വളരെ ഇഷ്ടപ്പെടുന്നു. മികച്ചൊരു സംഘാടകനെ, അണികളില്‍ വികാരമാവുന്ന ഒരു നേതാവിനെ, മികച്ച ഭരണാധികാരിയെ പിന്നെ ഒരു പാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി പുത്രസ്നേഹം കാണിച്ച പിതാവിനെ.വര്‍ഷങ്ങളോളം കേരള രാഷ്ട്രീയം ചുറ്റികറങ്ങിയത് ഈ അച്ചുതണ്ടിലാണ്. കേരളത്തിന്‌ പുറത്തു ദല്‍ഹി രാഷ്ട്രീയം വരെ ഈ വാക്കുകള്‍ കാതോര്‍ത്ത കാലങ്ങളുണ്ട്.

പ്രതിസന്ധികളില്‍ നിന്നും പിടിച്ചു കയറിയ ഒരു മാതൃക ഉണ്ടതില്‍, കുഞ്ഞു നാളുകളില്‍ മുതല്‍ കാണുന്നത് അദ്ദേഹത്തിന്റെ പുഞ്ചിരിക്കുന്ന മുഖമാണ്. അദ്ദേഹത്തെ പറ്റി കേൾക്കുന്നതെല്ലാം വീര കഥകളാണ്, പിന്നെ വിവാദങ്ങളിലെ നായകനായി. പക്ഷെ എപ്പോഴും തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു തന്റെടിയുടെ മുഖം അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നത് ആരും നിഷേധിക്കുകയുമില്ല.
എന്നെ തെറ്റിദ്ധരിക്കരുത്. പറഞ്ഞല്ലോ ഞാന്‍ ഒരു രാഷ്ട്രീയക്കാരന്‍ അല്ലെന്നു. പക്ഷെ ചെറുപ്പം മുതല്‍ പല കാരണങ്ങള്‍ കൊണ്ട് ഇഷ്ടപെട്ടൊരു വ്യക്തി. ആ വിയോഗം അറിയുമ്പോള്‍ തോന്നിയൊരു വിഷമം. അതീ കുഞ്ഞു പോസ്റ്റില്‍ ഉള്‍പ്പെടുത്താം എന്ന് തോന്നി. അത്രമാത്രം.

Saturday, December 18, 2010

ചാലിയാറിലെ ഓളങ്ങളിലൂടെ. (ഓര്‍മ്മകളിലൂടെ തിരിച്ചു തുഴയുമ്പോള്‍)




അഞ്ചു രൂപ കൊടുത്താല്‍ കുഞ്ഞിയുടെ തോണി ഒരു മണിക്കൂറിന് വാടകക്ക് കിട്ടും. പക്ഷെ കാശ് പറയുകയല്ലാതെ കുഞ്ഞി ഇതുവരെ വാടക മേടിച്ചിട്ടും ഇല്ല ഞങ്ങള്‍ കൊടുത്തിട്ടും ഇല്ല. പക്ഷെ ഇന്ന് ഞങ്ങളിറങ്ങുന്നത് ഒരു മണിക്കൂറിനല്ല. തോണിയില്‍ ഒരു യാത്ര. അങ്ങിനെ ലക്ഷ്യം ഒന്നുമില്ല. ചാലിയാറിലൂടെ കുറെ നേരം ഒരു നേരമ്പോക്ക് സവാരി. തോണിയാത്രയാണ് ഇന്നത്തെ തരികിട എന്ന് വീട്ടിലറിയില്ല. പറഞ്ഞാല്‍ കടവിലേക്ക് പോലും വിടില്ല. പിന്നല്ലേ തോണി. കുരുത്തക്കേടിന്‍റെ മൊത്ത കച്ചവടമുള്ള ഞങ്ങള്‍ അഞ്ച് കസിന്‍സ് നടത്തിയ ഒരു ഒരു തോണി യാത്രയും കുറച്ച് അനുഭവങ്ങളും നിങ്ങളുമായി പങ്കുവെക്കാം.



ആദ്യം ചാലിയാറിനെ അടുത്തറിയാം. ഈ പുഴക്കരയിലെ പഞ്ചാരമണലില്‍ കിടന്നു നക്ഷത്രങ്ങളെയും നോക്കി ഞങ്ങള്‍ സുഹൃത്തുക്കള്‍ കത്തിവെച്ചിരിക്കും. ചാലിയാര്‍ എനിക്ക് കളികൂട്ടുകാരനാണ്. സന്തോഷത്തില്‍ കൂടെ ചിരിക്കുന്ന സങ്കടത്തില്‍ കൂടെകരയുന്ന പ്രിയ സുഹൃത്ത്‌. സംഭവിക്കുമായിരുന്ന ഒരു മഹാദുരന്തത്തില്‍ നിന്നും ഞങ്ങള്‍ ഒരു കുടുംബത്തിലെ ഒരുപാട് കുട്ടികളെ കാത്ത അമ്മപ്പുഴ. നിലാവുള്ള രാത്രിയില്‍ ചാലിയാറിലൂടെ തോണി സവാരി ഞങ്ങള്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. അങ്ങിനെ ഒരു രാത്രി സഞ്ചാരത്തില്‍ ഗോളിയോര്‍ റയോണ്‍സ് കമ്പനിയുടെ താഴെ കെട്ടിയ ബണ്ടിന്‍റെ ചീപ്പ് തുറന്നത് അറിയാതെ ആ ദിശയില്‍ നീങ്ങിയ ഞങ്ങള്‍ രക്ഷപ്പെട്ടത് നിമിഷങ്ങളുടെ വിത്യാസം കൊണ്ടാണ്. ചലപില സംസാരിക്കുന്നതിനിടയില്‍ തുറന്ന തടയണക്ക് കാവല്‍ നില്‍ക്കുന്നവരുടെ ആര്‍പ്പുവിളികള്‍ ഞങ്ങള്‍ കേട്ടില്ല. കളിച്ചു വളര്‍ന്ന പുഴയ്ക്കു തന്നെ ഞങ്ങളുടെ ജീവനെടുക്കാന്‍ മനസ്സ് തോന്നിക്കാണില്ല. അതുമല്ലെങ്കില്‍ ആരുടെയൊക്കെയോ പ്രാര്‍ത്ഥന. അല്ലെങ്കില്‍ വരല്ലേ ..വരല്ലേ ..എന്ന ആ കാവല്‍ക്കാരുടെ ആര്‍പ്പുവിളികള്‍ അവസാന നിമിഷം ഞങ്ങളുടെ കാതില്‍ എത്തില്ലായിരുന്നു. പങ്കായവും കഴുക്കോലും കയ്യും എല്ലാമിട്ട് തോണി തിരിച്ചില്ലായിരുന്നെങ്കില്‍ റയോണ്‍സിന്‍റെ വിഷ ദ്രാവകം ചേര്‍ന്ന് വേദനിക്കുന്ന ചാലിയാറിന് ഞങ്ങള്‍ വേദനിപ്പിക്കുന്ന മറ്റൊരു ഓര്‍മ്മയായേനെ. സര്‍വ്വ ശക്തന്‍ കാത്തു.



ഇന്നിപ്പോള്‍ ഞങ്ങളീ യാത്ര തുടങ്ങുന്നതും ഈ തീരത്ത് നിന്നാണ്. ഗോളിയോര്‍ റയോണ്‍സ് കമ്പനിയുടെ താഴെ നിന്ന്. ഒരു കാലത്ത് കുറെ കുടുംബങ്ങളുടെ സന്തോഷത്തിന്‍റെ പ്രതീകമായിരുന്നു ഈ കമ്പനി. പരിസരത്തെ പഞ്ചായത്തുകളിലെ സാമ്പത്തിക സന്തുലിതാവസ്ഥ നിയന്ത്രിച്ചിരുന്ന വ്യവസായം . ഇതിന്‍റെ കുഴലുകളിലൂടെ പുക പുറം തള്ളുമ്പോള്‍ അവരുടെ അടുപ്പിലും തീ പുകഞ്ഞു. അതോടൊപ്പം വിഷവായു ശ്വസിച്ചും മലിന ജലം കുടിച്ചും രോഗ ബാധിധരായവരുടെ വിഷമവും ബാക്കിയായി. അതുമൂലമുള്ള സമരവും മറ്റും കമ്പനി പൂട്ടിക്കുന്നതിലും കുറെ പേരുടെ സ്വപ്‌നങ്ങള്‍ കരിയുന്നതിലും മറ്റു ചിലരുടെ സന്തോഷത്തിലും അവസാനിച്ചു. ഇവിടെ നിന്നും യാത്ര തുടങ്ങുമ്പോള്‍ സാന്ദര്‍ഭികമായി ഈ കാര്യങ്ങള്‍ സൂചിപ്പിച്ചു എന്ന് മാത്രം.

പുഴക്കരയിലുള്ള ഹാജിക്കയുടെ മക്കാനിയില്‍ നിന്നും തലേ ദിവസമേ പറഞ്ഞുറപ്പിച്ചതാണ് യാത്രക്കുള്ള ഭക്ഷണത്തിന്‍റെ കാര്യം. വാഴയില വാട്ടി അതില്‍ നല്ല നെയ്ച്ചോറും ബീഫ് കറിയും പൊതിഞ്ഞു തന്നു ഹാജിക്ക. ആലിക്കയുടെ കടയില്‍ നിന്ന് കൊറിക്കാനുള്ളതും വാങ്ങി. പിന്നെയും ഉണ്ട് ഒരുക്കങ്ങള്‍. വീട്ടിലറിയാതെ കടത്തിയ പുല്‍പായയും തലയിണയും. രണ്ടു മൂന്ന് ചൂണ്ട, പിന്നെ എനിക്കിഷ്ടപ്പെട്ട കുറച്ച് പുസ്തകങ്ങളും. ഒന്നൂടെ വാങ്ങി. പണിക്കാരനെ വിട്ട് ഒരു പാക്കറ്റ് സിഗരറ്റ്. ആരും വലിക്കുന്നവരല്ല. പക്ഷെ ഈ യാത്രയില്‍ അത് ട്രൈ ചെയ്യണം എന്ന സാരോപദേശം നല്‍കിയത് ഞാനാണോ എന്നെനിക്ക് ഓര്‍മ്മയില്ല. പക്ഷെ ചുമച്ചും കണ്ണീന്നും മൂക്കീന്നും വെള്ളം വന്നും ആ പാക്കറ്റ് തീര്‍ത്തത് എനിക്കോര്‍മ്മയുണ്ട്.


അങ്ങിനെ ഞങ്ങള്‍ തോണിയിറക്കി. പ്രായത്തിലും കുരുത്തക്കേടിലും മൂപ്പ് എനിക്കായതുകൊണ്ട് അമരത്തും ഞാനാണ്. അതല്ലേ നാട്ടുനടപ്പ്. ഇരു കരകളിലെയും പ്രകൃതി ഭംഗി ആസ്വദിച്ച്‌, ചാലിയാറിന്‍റെ ഓളപരപ്പിലൂടെ ഞങ്ങള്‍ തുഴഞ്ഞു നീങ്ങി. സ്വപ്നം പോലൊരു യാത്ര. കുറച്ചു ദൂരം പോയപ്പോഴേക്കും കൈ കുഴഞ്ഞ് അമരക്കാരന്‍റെ സ്ഥാനം ഞാന്‍ രാജിവെച്ചു. ഈ സീറ്റിനായി നല്ല കസേര കളിതന്നെയുണ്ട്‌. പക്ഷെ എന്‍റെ ഉദ്ദേശം വേറെയാണ്. ചൂണ്ടയിടണോ അതോ നോവല്‍ വായിക്കണോ എന്ന ഡിലേമ്മയില്‍ ആണ് ഞാനിപ്പോള്‍. രണ്ടും കൂടെ ഒന്നിച്ചു നടക്കും. പക്ഷെ ഞാന്‍ വെള്ളത്തില്‍ വീഴും. കാരണം ഏണസ്റ്റ് ഹെമിംഗ് വേയുടെ The old man and The sea എന്ന നോവലിന്‍റെ മലയാള പരിഭാഷ "കിഴവനും കടലും " ആണ് ഞാന്‍ വായിക്കാന്‍ എടുത്തത്‌. വെറുതെ കൂടെയുള്ളവര്‍ക്ക് പണിയാക്കേണ്ട. ഞാന്‍ നോവല്‍ വായിക്കാന്‍ തീരുമാനിച്ചു . തോണിയില്‍ പായ വിരിച്ചു കിടന്നു. അപ്പോള്‍ അടുത്ത പ്രശ്നം. തെളിഞ്ഞ മാനവും പാറിപറക്കുന്ന പക്ഷികളെയും നോക്കി ദിവാസ്വപ്നം കണ്ടിരിക്കണോ അതോ വായന വേണോ എന്നത്. ഇതുരണ്ടും ഒന്നിച്ചാവാം. ബുക്ക്‌ പിടിച്ചു കൈ കഴക്കുമ്പോള്‍ ഞാന്‍ മാനം നോക്കിയിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം പുസ്തകം വായിക്കാന്‍ ഇങ്ങിനെയുള്ള സമയങ്ങളാണ് ഇഷ്ടം. കടിച്ചാല്‍ പൊട്ടാത്ത ആനന്ദിന്‍റെ നോവലുകള്‍ വരെ എളുപ്പം കൈകാര്യം ചെയ്യാം. എന്ത് രസാന്നോ ഈ അനുഭവം. കിഴവനും കടലും വായിക്കേണ്ടത് ഈ ഒരു മൂഡില്‍ തന്നെയാണ്. ചെറിയ ചെറിയ ഓളങ്ങളില്‍ തോണി കുലുങ്ങുമ്പോള്‍ ഞാന്‍ സാന്‍റിയാഗോ ആയി മാറും. അത്രക്കും ആവേശകരമാണ് ആ കഥ. ഇന്ന് ചാലിയാറിനെ കുറിച്ചോര്‍ക്കുമ്പോള്‍ ആ കഥയും എനിക്കോര്‍മ്മവരും .

കൂളിമാട് കടവും ചെറുവാടിക്കടവും ഒക്കെ കടന്നു ഞങ്ങള്‍ യാത്ര തുടര്‍ന്നു. പുഴവക്കിലുള്ള എല്ലാ മക്കാനിയിലും തോണി അടുപ്പിക്കും. ചായ കുടിക്കാന്‍. അത് വേണ്ടിയിട്ടല്ല. പക്ഷെ പുഴയുടെ തീരത്തിരുന്നു മൂളിപറക്കുന്ന കാറ്റിനൊപ്പം ചായയും നെയ്യപ്പവും കഴിക്കാന്‍ എന്ത് സ്വാദാണ്. പൂഴി പണിക്കാരും കാറ്റ് കൊള്ളാന്‍ വന്നവരും ഒക്കെയായി അവിടെ ഉരുത്തിരിയുന്ന കൂട്ടായ്മയുണ്ട്. കുറെ നല്ല മനുഷ്യര്‍, അവരുടെ നിഷ്കളങ്കമായ പെരുമാറ്റം, പുഴമീനും കക്കയും വില്‍ക്കുന്നവര്‍. ഞങ്ങള്‍ക്ക് പരിചയമില്ലാത്ത സ്ഥലങ്ങളല്ലിത്. പക്ഷെ ഇതുപോലൊരു യാത്ര ആദ്യമാണ്. അതിന്‍റെ ആവേശം ഞങ്ങള്‍ ശരിക്കും ആസ്വദിക്കുന്നുമുണ്ട്. ഓരോ തീരങ്ങളും ഒരുപാട് ആഹ്ലാദം തരുന്നു. അനുഭവങ്ങളും. ഞങ്ങള്‍ വീണ്ടും തുഴഞ്ഞു. ചൂണ്ടയില്‍ മീന്‍പിടുത്തം നന്നായി നടക്കുന്നു. എനിക്ക് പുഴമീന്‍ പറ്റില്ല. പക്ഷെ ഒരു മണ്ണെണ്ണ സ്റ്റൌവ് കൂടെ എടുക്കാമായിരുന്നു എന്ന നജ്മുവിന്‍റെ അഭിപ്രായത്തോട് എനിക്ക് എതിര്‍പ്പ് തോന്നിയില്ല. ചൂണ്ടയില്‍ പിടിച്ച മീനുകളെ അപ്പോള്‍ തന്നെ പൊരിച്ചടിക്കാന്‍ പറ്റാത്ത വിഷമമാണ് അവര്‍ക്ക്. ഉണ്ടായിരുന്നെങ്കില്‍ അതൊരു രസകരമായ പരിപാടി ആവുമായിരുന്നു.

ചാലിയാറിന്‍റെ നടുവില്‍ തോണിയില്‍ ഒരു ഉച്ചഭക്ഷണം. വല്ലാത്തൊരു പരീക്ഷണം തന്നെ. എത്ര നേരായി ആ ബീഫ് കറിയുടെ മണം എന്നെ വേട്ടയാടുന്നു. ഹാജിക്കയുടെ കുക്ക് റഷീദ്ക്ക ഇത്ര കേമനാണെന്ന് ഇപ്പോഴല്ലേ മനസ്സിലായത്‌. വയറ് നിറഞ്ഞ ആവേശത്തില്‍ ഞാന്‍ വീണ്ടും അമരത്തെത്തി. പിന്നെയും കുറെ മുന്നോട്ട് പോയി. അപ്പോഴേക്കും പേടിയും കയറി. ഇപ്പോള്‍ തന്നെ തിരിച്ചുതുഴഞ്ഞാലേ ഇരുട്ടുന്നതിനു മുമ്പ് വീട്ടിലെത്തൂ. ഇതായിരുന്നു പരിപാടി എന്ന് വീട്ടിലറിഞ്ഞിരിക്കുമോ . എത്രയും നേരത്തെ എത്തിയാല്‍ അത്രയും ഡോസ് കുറയും കിട്ടുന്ന അടിക്ക്‌. ഞങ്ങള്‍ റിവേഴ്സ് ഗിയര്‍ ഇട്ടു. പേടി കൂടിയാല്‍ എല്ലാം വേഗത്തിലായിരിക്കും. തുഴയാന്‍ എല്ലാരും നന്നായി ഉത്സാഹിച്ചു. അസ്തമിക്കാന്‍ പോവുന്ന സൂര്യന്‍ ചാലിയാറിന് കൂടുതല്‍ ശോഭ നല്‍കുന്നു. വെള്ളതിനെല്ലാം സ്വര്‍ണ്ണ നിറം.



ഞങ്ങളറിഞ്ഞ പുഴയിലെ ഈ പകല്‍ വിവരണങ്ങള്‍ക്കതീതമാണ്. കൂടണയുന്ന പക്ഷികളെ നോക്കി പൂഴിപണി കഴിഞ്ഞും മീന്‍പിടുത്തം കഴിഞ്ഞും മടങ്ങുന്ന വഞ്ചിക്കാരോട് വിശേഷം കൈമാറി ഞങ്ങള്‍ വേഗം തുഴഞ്ഞു. കൊന്നാര് തീരത്ത് തോണി എത്തുന്നതിനു മുമ്പ് തന്നെ പുഴയും നോക്കി ഫുള്‍ ടെന്‍ഷനില്‍ നില്‍ക്കുന്ന കുഞ്ഞിയുടെ മുഖം കണ്ടപ്പോഴേ സംഗതി കൈവിട്ടുപ്പോയി എന്നെനിക്കുറപ്പായി.

ഇന്ന് ആ ഓര്‍മ്മകളിലൂടെ തിരിച്ചു തുഴയുമ്പോള്‍ അന്ന് കിട്ടിയ അടിയുടെ ചൂട് ഇപ്പോഴും ആറാതെയുണ്ട്.

(ഫോട്ടോസ് - ഷക്കീബ് കൊളക്കാടന്‍ , റിയാസ് എളമരം, ജലീല്‍ കൂളിമാട്)