Tuesday, February 19, 2013

അമ്മമനസ്സ്



ഒരു പ്രിയ സുഹൃത്തുമായി സംസാരിച്ചിരിക്കുകയായിരുന്നു .
"കഞ്ഞിയും മാങ്ങയച്ചാറും "
ഇതും പറഞ്ഞാണ് അവര്‍ സംസാരം തുടങ്ങിയത് തന്നെ . ഉടനെ ഞാന്‍ പറഞ്ഞു " സ്നേഹത്തിന്‍റെ ഭക്ഷണമാണത് " .
കഞ്ഞി ഒരിക്കലും എനിക്കൊരു ഇഷ്ടഭക്ഷണം ആയിരുന്നില്ല. പിന്നെങ്ങിനെ അതിനെ സ്നേഹം എന്ന് വിളിക്കാന്‍ പറ്റും.
ഗൃഹാതുരത്വവുമായി ബന്ധപ്പെട്ടു കിടക്കുന്നൊരു ഓര്‍മ്മയാണത് . കുഞ്ഞു നാളുകളിലൊക്കെ അസുഖം പിടിക്കുമ്പോള്‍ ഉമ്മ ഉണ്ടാക്കി തരുന്ന പൊടിയരിക്കഞ്ഞി. സ്നേഹത്തിന്‍റെ പാചക കൂട്ടാണത് . ഉപ്പിന് പകരം അമ്മയുടെ കണ്ണീരാണോ ചേര്‍ത്തത് എന്ന് തോന്നിപോകില്ലേ ചിലസമയത്ത് .
വേണ്ടെന്ന് പറയുമ്പോഴും വാത്സല്യത്തില്‍ മുക്കി ഒരു കവിള്‍ കൂടി തരുമ്പോള്‍ അമ്മിഞ്ഞ പാലിന്‍റെ രുചിയായിരിക്കും അതിന് . ഇന്നും അങ്ങിനെ ഒരവസ്ഥ വന്നാല്‍ ഉമ്മ തന്നെ കഞ്ഞി ഉണ്ടാക്കി തരണമെന്ന് ഞാന്‍ വാശിപിടിക്കാറുണ്ട് . ആ സ്നേഹത്തേക്കാള്‍ നല്ലൊരു മരുന്നില്ലെന്ന തിരിച്ചറിവ് മാത്രമല്ലത് .

അമ്മ , സ്നേഹം എന്നീ രണ്ട് ഘടകങ്ങളെ ചേര്‍ത്തൊരു കുറിപ്പ് എഴുതാനിരിക്കുമ്പോള്‍ മനസ്സില്‍ പതിഞ്ഞ ചില യാഥാര്‍ത്യ ചിത്രങ്ങള്‍ പകര്‍ത്താനാണ് എനിക്കിഷ്ടം. നാട്ടില്‍ സ്ഥിരമായി ബസാറിലേക്ക് പോകുമ്പോള്‍ കാണുന്നൊരു കാഴ്ച്ചയുണ്ട് . മദ്രസ്സയുടെയും സ്കൂളിന്‍റെയും ഇടവേളകളില്‍ തന്‍റെ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന ഒരമ്മ . എനിക്കറിയാം അവരെ. വളരെ ദൂരെ നിന്നാണ് അവര്‍ നടന്ന് വരുന്നത് . ഒട്ടും ആകര്‍ഷകമല്ല അവരുടെ മുഖം. പക്ഷെ ആ പെണ്‍കുട്ടി കുസൃതിയോടെ ഭക്ഷണം കഴിക്കുമ്പോള്‍ ആ അമ്മയുടെ മുഖത്ത് കാണുന്നൊരു സന്തോഷമുണ്ട്. ആ സമയത്ത് ഒരു മാലാഖയുടെ മുഖമാണ് ആ അമ്മക്ക് . സ്നേഹമാണ് സൗന്ദര്യമെങ്കില്‍ ആ സമയം ലോകത്തിലെ ഏറ്റവും വലിയ സുന്ദരി അവരായിരിക്കണം. എന്തോ എന്‍റെ ദിവസങ്ങളിലെ ഏറ്റവും മനോഹരമായ കാഴ്ച്ചകളിലൊന്നായി തോന്നാറുണ്ട് ഇത്.

കവി പവിത്രന്‍ തീക്കുനി എഴുതിയ ഒരു അനുഭവകുറിപ്പ് ഓര്‍മ്മ വരുന്നു. ജീവിതം ചോദ്യചിഹ്നമായപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു . അദ്ദേഹവും ഭാര്യയും മകളും റെയില്‍വേ ട്രാക്കില്‍ കുറുകെ കിടക്കുകയാണ് . അകലെ മരണത്തിന്‍റെ ചൂളം വിളി കേള്‍ക്കുന്നു. ഉരുക്ക് പാളങ്ങളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് മരണവും പാഞ്ഞടുക്കുകയാണ് . അപ്പോഴാണ്‌ മകള്‍ പറയുന്നത് " അമ്മേ വെള്ളം കുടിക്കണം " എന്ന്. നിമിഷങ്ങള്‍ക്കുള്ളില്‍ മരണത്തെ പുല്‍കാം . പക്ഷെ ദാഹിക്കുന്ന ആ കുഞ്ഞിന്‍റെ കരച്ചില്‍ അവഗണിക്കാന്‍ അവര്‍ക്ക് പറ്റുമായിരുന്നില്ല . കുഞ്ഞിനേയും എടുത്ത് തിരിഞ്ഞോടിയത് ജീവിതത്തിലേക്കായിരുന്നു. മകളുടെ ദാഹം അറിഞ്ഞ സ്നേഹത്തിന്‍റെ മനസ്സിന് ആ മകള്‍ തിരിച്ചു നല്‍കിയത് അവരുടെ ജീവിതമാണ്. ഇത് വായിച്ചപ്പോള്‍.... ഏത് നിരീശ്വരവാദിപോലും ദൈവത്തെ ഓര്‍ത്തുപോയിരിക്കും . മാധ്യമം വാരികയില്‍ ആണെന്ന് തോന്നുന്നു ഈ അനുഭവം വായിച്ചത് . വാരിക ഏതായാലും അതിന്‍റെ പേജുകള്‍ എന്‍റെ കണ്ണുനീര്‍ വീണ് നനഞ്ഞിരുന്നു എന്നുറപ്പ്.

മറ്റൊരു ഓര്‍മ്മകുറിപ്പ് കൂടി ഓര്‍മ്മയില്‍ വരുന്നു. അതാര് എഴുതിയത് എന്നോര്‍ക്കാനെ പറ്റുന്നില്ല. പക്ഷെ ആ അമ്മ എന്‍റെ മനസ്സില്‍ വല്ലാതെ പതിഞ്ഞു കിടക്കുന്നുണ്ട്. സ്കൂളില്‍ ഫീസ്‌ അടക്കാതെ പുറത്താക്കുന്നതിന്‍റെ അന്ന് ക്ലാസിന്‍റെ ജനലിലൂടെ അമ്മയുടെ മുഖം കാണാം. പാടത്തെ ചേറും ചെളിയും പുരണ്ട് ചുരുട്ടി പിടിച്ച നോട്ടുകള്‍ കയ്യിലും. അപ്പോള്‍ ലോകം കീഴടക്കിയ ഭാവമായിരുന്നു എന്‍റെ അമ്മക്ക് എന്ന്‌ അനുസ്മരിച്ച ആ സ്നേഹമുള്ള മകന്‍ ആരായിരുന്നു എന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ലല്ലോ.


ഇനി നമ്മള്‍ തിരിച്ചു നല്‍കുന്നതോ..? തിരസ്കരിക്കപ്പെടുന്ന അച്ഛനമ്മമാരുടെ എണ്ണം കൂടുന്നു എന്ന് വാര്‍ത്തകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അടുത്ത കാലത്ത് ഒരു വൃദ്ധസദനത്തില്‍ നടന്ന ടി.വി ഷോ ഓര്‍മ്മ വരുന്നു. എല്ലാവരും മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍. .. പക്ഷെ അതിലൊരാള്‍ പോലും സ്വന്തം മക്കളെ കുറ്റപ്പെടുത്താന്‍ തയ്യാറായില്ല എന്നത്. ആരെങ്കിലും കാണാന്‍ വന്നിരുന്നോ അമ്മയെ എന്ന ചോദ്യത്തിന് ഒരമ്മ നല്‍കിയ മറുപടി കേള്‍ക്കൂ.."ആറ് മാസമായി വീട്ടില്‍ നിന്നാരെങ്കിലും വന്നിട്ട്. മകന്‍ കൊണ്ടാക്കിയതാണ് ഇവിടെ. അവന്‍ തിരക്കിലാവും." പക്ഷെ ഒരാഘോഷ ദിവസം പോലും മാറ്റിനിര്‍ത്താന്‍ മാത്രം, ജന്മം നല്‍കി എന്നതിലപ്പുറം എന്ത് തെറ്റാണ് ഈ അമ്മ ചെയ്തത്? എന്തൊരു ചൈതന്യമാണ് ഈ അമ്മയുടെ മുഖത്ത്. വെറ്റില ചെല്ലവും പാല്‍പുഞ്ചിരിയുമായി ഇങ്ങിനെ ഒരമ്മ വീടിന്‍റെ പൂമുഖത്ത്‌ ഇരിക്കുന്നത് സ്വപ്നം കണ്ടാല്‍ തന്നെ കിട്ടും പുണ്യം. സ്വന്തം കുഞ്ഞുങ്ങള്‍ മുലകുടിക്കുന്നത് കാണുമ്പോഴെങ്കിലും ഓര്‍ക്കാതിരിക്കുമോ ജന്മം നല്‍കിയ മാതാപിതാക്കളെ? മറ്റൊരമ്മയുടെ സങ്കടം കേള്‍ക്കൂ. " തൊണ്ണൂറ്റി നാലില്‍ വന്നതാ ഇവിടെ. സമ്പത്തെല്ലാം അവര്‍ അടിച്ചുമാറ്റി. ബന്ധുക്കള്‍ കുറേയുണ്ട്. പക്ഷെ ആരും വരാറില്ല. " നീണ്ട പതിനെട്ട് വര്‍ഷങ്ങള്‍ ഈ അഗതിമന്ദിരത്തില്‍ വിധിയോട് പൊരുത്തപ്പെട്ട് ജീവിക്കുന്ന ഈ അമ്മ. ഇക്കാലമത്രയും ഈ അമ്മ സഹിച്ച സങ്കടത്തിന്‍റെ പാപമുണ്ടല്ലോ, ഇനിയിരൊരു പത്ത്‌ ജന്മം ഏത് രൂപത്തില്‍ ജനിച്ചു മരിച്ചാലും കിട്ടില്ല പാപമോക്ഷം.

ഇനിയുമുണ്ടിവിടെ അശരണരുടെ രോദനം. മകനും മകളും തിരിഞ്ഞു നോക്കാത്തവര്‍, അല്ലെങ്കില്‍ അവരുടെ അവഗണനയില്‍ മടുത്ത്‌ സ്വയം മാറി കൊടുത്തവര്‍ . ഇവരീ അഭയകേന്ദ്രങ്ങളില്‍ സന്തുഷ്ടരാവാം. പക്ഷെ, ഇതാണോ ഇവരര്‍ഹിക്കുന്നത്..? സ്വന്തം മക്കളാല്‍ സംരക്ഷിക്കപ്പെടേണ്ട ‍, മക്കളെയും പേരമക്കളേയും കളിപ്പിചിരിക്കേണ്ട ഈ പ്രായത്തില്‍ ഒട്ടും മനസാക്ഷിക്കുത്തില്ലാതെ ഇവരെ തെരുവിലെറിഞ്ഞവരെ മനുഷ്യര്‍ എന്ന് വിളിക്കാന്‍ എനിക്കറപ്പുണ്ട്. മാതൃത്വത്തിന്‍റെ വിലയറിയാത്ത ഈ നാല്‍കാലി ജന്മങ്ങളുടെ ജീവിതം, അവര്‍ക്കുള്ള വിധി , അതിവിടെ തന്നെ അനുഭവിച്ചു തീരണേ എന്നൊരു പ്രാര്‍ത്ഥന കൂടിയുണ്ട് .

(സാന്ദര്‍ഭികമായി പഴയൊരു പോസ്റ്റിന്‍റെ ഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ട്)
(ചിത്രം ഗൂഗിളില്‍ നിന്നും )

Saturday, February 9, 2013

മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ


വായിച്ചു മടുത്ത ആഖ്യാനരീതികളില്‍ നിന്നും പുതിയ ശൈലിയും ആസ്വാദനവും തേടുന്ന യാത്രകളാണ് ഓരോ വായനയും . ആ യാത്രയില്‍ കാണുന്ന വ്യത്യസ്തമായി ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന എഴുത്തുകാര്‍ നമുക്ക് പ്രിയപ്പെട്ടവരാകുന്നു. അതുപോലൊരു അന്വേഷണത്തിലാണ് മുസഫര്‍ അഹമ്മദ് എന്ന എഴുത്തുകാരനിലേക്ക് എത്തിപ്പെടുന്നതും. കേവലം മണല്‍ക്കാട് എന്നൊരു ആത്മഗതത്തോടെ നമ്മള്‍ നോക്കികാണുന്ന മരുഭൂമിയെ , ആ മണല്‍ കാടിന്‍റെ ചരിത്രത്തില്‍ അക്ഷരഖനനം നടത്തി, അതിനെ സംസ്കരിച്ച് ഹൃദ്യമായൊരു വായന ഒരുക്കിയ എഴുത്തുകാരനാണ് മുസഫര്‍. . അതുവരേയുള്ള വായനാ അഭിരുചികളെ മാറ്റി മറിച്ചൊരു രചനാ തന്ത്രമായിരുന്നു " മരുഭൂമിയുടെ ആത്മകഥ " എന്ന കൃതി. ഇതില്‍ നിന്നും "മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്ന പുതിയ പുസ്തകത്തിലേക്ക് എത്തുമ്പോള്‍ ഒരു മയൂരനടനം ആസ്വദിക്കുന്ന സുഖം വായനയില്‍ ലഭിക്കുന്നു എന്നത് വളരെ സന്തോഷം നല്‍കുന്നു.

"മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്ന കൃതിയും തുടങ്ങുന്നത് ഒരു യാത്രയിലാണ്. പക്ഷെ ആ യാത്രക്കൊരു വൈകാരിക തലമുണ്ട്‌. . മലബാര്‍ കലാപനാളുകളില്‍ ബെല്ലാരിയിലേക്ക് നാടുകടത്തപ്പെട്ട വല്യുപ്പ. ഉപ്പയും വല്യുമ്മയും കഥകള്‍ പറഞ്ഞ് മനസ്സില്‍ നിറഞ്ഞ മുഖം. തട്ടിന്‍പുറത്ത് നിന്നും കിട്ടിയ ഡയറിയില്‍ കുറിച്ചിട്ട അക്ഷരങ്ങളുടെ വളവിലൂടെ അദ്ധേഹത്തെ കാണുകയായിരുന്നു. തടവുകാരുടെ ഫോട്ടോ എടുത്തു സൂക്ഷിക്കുന്ന പതിവ് ബ്രിട്ടീഷ് ജയിലുകളില്‍ ഉണ്ട് എന്ന കേട്ടറിവ് വെച്ച് , വല്യുപ്പയുടെ ഫോട്ടോയും കാണും എന്ന പ്രതീക്ഷയില്‍ ബെല്ലാരിയിലേക്ക് പുറപ്പെടുന്ന ആ ചെറുബാല്യക്കാരനില്‍ തുടങ്ങുന്നു ആദ്യ അദ്ധ്യായം. പിന്നെ പെരിന്തല്‍മണ്ണയെന്ന സ്വന്തം ഭൂമികയുടെ ചരിത്ര ഗതിയിലൂടെ കടന്ന് പല സംസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നുണ്ട് . മദ്യ നിരോധനമുള്ള ഗുജറാത്തില്‍ കുറ്റികാടുകള്‍ക്കുള്ളില്‍ കുപ്പികള്‍ കൈമാറുന്ന വിരലുകള്‍, ദളിതനും ഉന്നത ജാതികാരനും മീനുകള്‍ വലുപ്പം നോക്കി വേര്‍തിരിക്കുന്ന വര്‍ണ്ണവെറി മാറാത്ത തെരുവുകളില്‍ , മുഖം നോക്കി നാട് തിരിച്ചറിഞ്ഞ് അവരുടെ ഭാഷയില്‍ ക്ഷണിക്കുന്ന ചുവന്ന തെരുവുകളില്‍ ,കുടിവെള്ളം കിട്ടാതെ ഗ്രാമീണര്‍ ഒഴിഞ്ഞുപോയ തമിഴ് ഗ്രാമങ്ങളില്‍ , കടും ചായയില്‍ മുലപ്പാല്‍ ഒഴിച്ചാല്‍ പാല്‍ ചായ ആകില്ലേ എന്ന് സന്ദേഹിക്കുന്ന ഒരു സ്ത്രീ, അങ്ങിനെ ചെയ്തപ്പോള്‍ ചായ പിരിഞ്ഞുപോയി . സ്നേഹം പിരിഞ്ഞു പോകുന്ന ആ കാഴ്ച കണ്ട ഗലികളില്‍ എല്ലാം മുസഫര്‍ എന്ന എഴുത്തുക്കാരന്‍റെ കണ്ണുകള്‍ ചെന്നെത്തുന്നു. അങ്ങിനെ സമ്പന്നമായ യാത്രാ സ്കെച്ചുകളുടെ മനോഹര വര്‍ണ്ണന കൊണ്ട് "ബെല്ലാരി മാമാങ്കം കുടിയേറ്റം " എന്ന ആദ്യത്തെ ആധ്യായം തന്നെ തുടര്‍വായനയിലേക്ക് നമ്മെ ആനയിക്കപ്പെടുന്നു.

സുഭാഷ്‌ ചന്ദ്രന്‍ ഒരിക്കല്‍ എഴുതിയിരുന്നു. " ആദ്യമായി എത്തുന്ന ഏത് അപരിചിതരെ പോലും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന അപൂര്‍വ്വം നഗരങ്ങളില്‍ ഒന്നാണ് കോഴിക്കോട് "എന്ന് . സാഹിത്യലോകം മാത്രം എടുത്താല്‍ ആ ഊഷ്മളത സ്വീകരിച്ച് കോഴിക്കോടിനെ ഒരു വികാരവും വിചാരവും ആയി കണ്ട് ഇവിടത്തെ അന്തരീക്ഷത്തിന്‍റെ ഭാഗമായവര്‍ കുറേയുണ്ട്. പലരും ആ സ്നേഹത്തെ പറ്റി വാചാലരാവാറുമുണ്ട്. പത്ര പ്രവര്‍ത്തനകാലത്ത്‌ കോഴിക്കോട് നല്‍കിയ അനുഭവം ഒരു പ്രത്യേക താളത്തോടെ പറയുന്നു രണ്ടാമത്തെ അധ്യായത്തില്‍. .. ഇതില്‍ സ്നേഹമുണ്ട്,
ദുഃഖവും സന്തോഷവുമുണ്ട്, നഗരത്തിന്‍റെ മാത്രം പ്രത്യേകതയായ മെഹ്ഫില്‍ രാവുകളുടെ മാധുരിയുണ്ട്, സക്കീര്‍ ഹുസ്സൈനും ബിസ്മില്ലാ ഖാനും ബാബുരാജും പാടുന്നതിന്‍റെ ഈണം വലയം ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍ ഒരു നഗരത്തിന്‍റെ ആത്മാവ് തന്നെ ഓര്‍മ്മകളുടെ വീണ്ടെടുപ്പിലൂടെ പറഞ്ഞുപോകുന്നു ഈ അധ്യായത്തില്‍. .. അതിന് ഒരു ഗസല്‍ കേള്‍ക്കുന്ന ഇമ്പം തോന്നുന്നത് പറയുന്നത് കോഴിക്കോടിനെ പറ്റി എന്നതുകൊണ്ട്‌ തന്നെയാവണം.

"മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്നത് നാലാമത്തെ അധ്യായമാണ്. ഏറ്റവും മനോഹരമായ ഒന്നും ഇതുതന്നെ. വീടിന് അടുത്തുള്ള "കാട് " എന്ന് തന്നെ വിളിക്കുന്ന പ്രദേശം. അതിലൂടെ ഇറങ്ങി വരുന്ന മയിലുകള്‍ . കാര്‍മേഘങ്ങള്‍ക്കൊപ്പം അവര്‍ നൃത്തം ചെയ്യുന്നു. പെട്ടന്നു ഇടിയും മഴയും പെയ്തു. മയിലുകള്‍ക്ക് ചുറ്റും കൂണുകള്‍ മുളച്ചു പൊങ്ങി. മയിലുകളും ളും കൂണുകളും തീര്‍ത്ത സിംഫണി എന്ന് എഴുത്തുകാരന്‍ പറയുമ്പോള്‍ നമ്മള്‍ വായിക്കുകയല്ല കാണുകയാണ് ചെയ്യുന്നത്. പിന്നെ സൈലന്റ് വാലിയിലെ ദിവസങ്ങള്‍. .. നാല് ദിവസം എടുത്ത് പൂര്‍ണ്ണമരണം ഏറ്റുവാങ്ങിയ ഒരു കിളിയെ പറ്റി പറയുന്നുണ്ട് . "ആകാശത്തേക്കു നോക്കി മലര്‍ന്നുകിടന്ന് അതല്പം വെളിച്ചം കുടിക്കും. പിന്നീട് വെളിച്ചം സഹിക്കാനാകാതെ കമിഴ്ന്നുകിടക്കും. ദിവസവും അതു കിടക്കുന്ന സ്ഥലത്തു പോയി നോക്കും. അത് സമ്പൂര്‍ണമരണത്തിലേക്കടുക്കുമ്പോള്‍ അതിന്‍റെ ചുണ്ടിലേക്ക് കുറച്ചുവെള്ളം ഇറ്റിക്കാന്‍ കഴിഞ്ഞു. കണ്ണുകള്‍ അടഞ്ഞു". ഇവിടെ എന്‍റെ വായനയും മുറിഞ്ഞു. ഓരോ വേര്‍പാടും വേദനയാണ്. അത് ഇതു ജീവി ആയാലും. ഇതെഴുതുമ്പോള്‍ കേരള . കര്‍ണ്ണാടക ഹൈവേയില്‍ സ്ഥാപിച്ച ബോര്‍ഡിലെ വാക്കുകള്‍ ഓര്‍മ്മ വരുന്നു. വാഹനം കയറി ചതഞ്ഞുപോയ മാനിന്‍റെയും കുരങ്ങിന്‍റെയും പാമ്പുകളുടെയും ചിത്രത്തിന് മീതേ ഇങ്ങിനെ കാണാം. " They also have a family waiting for" എന്ന് . മനസ്സില്‍ തട്ടും ഈ വാക്കുകള്‍.., ഈ പക്ഷിക്കും കാണുമായിരിക്കില്ലേ പ്രിയപ്പെട്ടവര്‍ ആരെങ്കിലും.
വായനയിലേക്ക് തിരിച്ചു വരാം. അനുഭവങ്ങളുടെ ഖനിയാണ് സൈലന്റ് വാലി കാടുകള്‍. .. ആനയും കരടിയും കടുവയും മുന്നില്‍ വന്നുപ്പെട്ട അനുഭവങ്ങള്‍ ഇവിടെ വായിക്കാം ആകാശത്തെ പാടെ മറച്ചു നീങ്ങുന്ന പറവക്കൂട്ടം . സ്വര്‍ണ്ണ നിറമുള്ള പുഴുക്കള്‍ അങ്ങിനെ അനുഭവങ്ങളുടെ അസാധ്യമായ പകര്‍ത്താട്ടമായി വായനയെ ധന്യമാക്കും ഈ അദ്ധ്യായം. കാടിനടുത്ത് താമസമാക്കിയ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ ചെന്നപ്പോള്‍ പരിചിതമായ ഒരു കൊക്കലിന്‍റെ ശബ്ദം കേള്‍ക്കുന്നു. നോക്കുമ്പോള്‍ വീണ്ടും ചെരിവുകള്‍ ഇറങ്ങി മയിലുകള്‍ വരുന്നു. ഈ അവസാന വരികളോടെ അതേ ശബ്ദം കേട്ടുണരുന്ന ബാല്യത്തിലേക്ക് വീണ്ടുമെത്തുന്നു. നല്ലൊരു അധ്യായത്തിന് മനോഹരമായ ക്ലൈമാക്സ്.

"രാജ്യം നഷ്ടപ്പെടുന്നവരുടെ മുഖങ്ങള്‍ " എന്ന ഭാഗം തിരസ്കരിക്കപ്പെട്ടവരെ കുറിച്ചാണ് . നഷ്ടപ്പെടലിന്‍റെ ദുഃഖം പേറുന്നവര്‍. അവിടെ യാസര്‍
അറഫാത്തും ദലൈലാമയും ഒരുപോലെ ആകുന്നു. ഒരു ഫലസ്ഥീനി തന്നെ പറയുന്നത് പോലെ ഇവര്‍ രണ്ടു പേരുടെയും മുഖങ്ങള്‍ക്ക് പോലും സാദൃശ്യം ഉണ്ടത്രേ. രണ്ടുപേരുടെയും മുഖത്തെ ചുളിവുകളില്‍ പോലും സാമ്യം കാണാം. പ്രതീക്ഷയില്ലായ്മയുടെ അടയാളമാണത്രേ അത്. തിബത്ത് കാരുടെ അതിജീവനത്തിന്‍റെ , സഹനത്തിന്‍റെ കുടിയേറ്റത്തിന്‍റെ കഥകള്‍ ഭംഗിയിലും ആധികാരികമായും പറയുന്നു ഈ ഭാഗത്തില്‍. . ഉഗാണ്ടയില്‍ നിന്നും പാലായനം ചെയ്ത് സൌദിയില്‍ അഭയം തേടിയ ഈദി അമീന്‍ എന്ന ഏകാധിപതി . അയാളുടെ മുഖത്തെ ഭാവങ്ങളില്‍ നിന്നും വായിക്കാന്‍ പറ്റുന്നത് എന്നെങ്കിലും സ്വന്തം നാട്ടിലേക്ക് തിരിച്ചു ചെല്ലാന്‍ പറ്റും എന്ന പ്രതീക്ഷയാണത്രേ . ഇങ്ങിനെ സ്വയം പിന്‍വാങ്ങിയവരും പറിച്ചു മാറ്റപ്പെട്ടവരുമായി കുറെ ആളുകള്‍. . അവരുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്ന ഒന്നായി ആ ഭാഗവും മികച്ചു നില്‍ക്കുന്നു.

പ്രവാസികള്‍ . നാട്ടില്‍ വിരുന്നുകാരാവുന്നവരുടെ നൊമ്പരങ്ങള്‍.. .. വഴി മുടക്കപ്പെട്ട ജീവിതങ്ങള്‍, പ്രയാസങ്ങള്‍ . "വറ്റ് മുളപ്പിച്ചവരുടെ വിരുന്നുകാലങ്ങള്‍ എന്നാ അവസാനത്തെ അദ്ധ്യായം വായിച്ചു കഴിയുമ്പോള്‍ ഒരു നെടുവീര്‍പ്പ് ബാക്കിയാവും. എയര്‍പോര്‍ട്ടില്‍ കാത്തു നില്‍ക്കുന്നവരെ ചിത്രകാരന്മാര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ അവരുടെ മുഖഭാവങ്ങളില്‍ നിന്ന് മറ്റൊരു മൈക്കല്‍ ആഞ്ചലൊയെ വരക്കമായിരുന്നു എന്ന് പറയുന്നത് എത്ര സത്യമാണ്. അവസാന വരികളില്‍ ഈ അധ്യായത്തിന്‍റെ ആത്മസത്ത മുഴുവനുണ്ട്‌....... ,
"എല്ലാ സീറ്റുകളും നിറഞ്ഞു കവിഞ്ഞു. വിമാനത്തില്‍ ഒറ്റക്കാണെന്ന് തോന്നി.
എയര്‍ ഹോസ്റ്റസ് അനൌണ്‍സ് ചെയ്തു .
ഹം ജിദ്ദ ജായേംഗെ .
റണ്‍ വേ നനഞ്ഞു കിടന്നു . ആ നനവിലേക്ക് ഒരുപിടി വിത്തെറിയാന്‍ മോഹിച്ചു".

ഒരു പെരുമഴ ചോര്‍ന്നു. ഒരു കുത്തൊഴുക്ക് പോലെ വായിച്ചു തീര്‍ത്തു "മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്ന യാത്രാ വിവരണം. ഒന്നെനിക്ക് പറഞ്ഞേ പറ്റൂ. ഒരു പക്ഷെ ഈ പറഞ്ഞതൊന്നും ആ പുസ്തകം നല്‍കിയ അനുഭൂതിയോട്‌ നീതി പുലര്‍ത്തുന്ന വരികള്‍ ആവില്ല. അങ്ങിനെ ആവണമെങ്കില്‍ അത് അതുപോലെ പകര്‍ത്തി എഴുതുകയേ നിവൃത്തിയുള്ളൂ. എനിക്കുറപ്പുണ്ട് , വായനയെ ഒരു ആവേശമാക്കി സ്വീകരിച്ചവരുടെ ഇടയിലേക്ക് നവ്യമായ ഒരനുഭൂതി ഒരുക്കാന്‍ ഈ രചനക്ക് പറ്റും എന്നതില്‍.,. യാത്രയില്‍ കാണുന്ന ഇലയിലും കല്ലിലും മണ്ണിലും കഥകള്‍ കാണുന്ന സൂക്ഷ്മദൃഷ്ടിയായ ഒരെഴുത്തുകാരന്‍റെ അനുഭവ സാക്ഷ്യങ്ങള്‍ ആണിത് . ഇവിടെ സമ്മേളിക്കുന്ന ഓര്‍മ്മകളും അനുഭവങ്ങളും അത് പറയുന്ന ശൈലിയുടെ മനോഹാരിത കൊണ്ട് തന്നെ നിങ്ങളെ ആവേശഭരിതരാക്കും. നേരത്തെ പറഞ്ഞു വെച്ച, വായനയില്‍ നമ്മള്‍ തേടുന്ന പുതുമ എന്നൊന്നുണ്ടെങ്കില്‍ "മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്ന രചന നല്‍കുന്നതും അതാണ്‌... . ..

മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ
വി. മുസഫര്‍ അഹമ്മദ്
മാതൃഭൂമി ബുക്സ്

Saturday, February 2, 2013

ഇവിടെ മരിച്ചു വീണവര്‍



എത്ര നേരം ഞാനിങ്ങനെ നോക്കിയിരുന്നിട്ടുണ്ടാവണം .. അറിയില്ല. ഒരു ചെറിയ സ്തൂപത്തില്‍ കൊത്തി വെച്ചിട്ടുണ്ട് ." The body of Tipu Sulthan was found here" . ഇതൊരു കെട്ടുകാഴ്ച്ചയായി നോക്കിപോവാന്‍ പറ്റുമായിരുന്നില്ല. കാരണം ചരിത്രത്തെ വികലമാക്കിയവര്‍ എന്തും പറയട്ടെ. ഭരിക്കുന്നവരുടെ പ്രീതിക്കും അക്കാദമികളില്‍ സ്ഥാനം കിട്ടാനും ചരിത്രത്തെ വളച്ചൊടിക്കുന്നവര്‍ പറയുന്നതും കാര്യമാക്കുന്നില്ല. ടിപ്പുസുല്‍ത്താന്‍ എനിക്ക് ദേശസ്നേഹിയാണ്. വെള്ളക്കാരോട് പൊരുതി വീരമൃത്യൂ വരിച്ച ഷഹീദാണ് . ചരിത്ര പാഠങ്ങളില്‍ നിന്നും മനസ്സില്‍ പതിഞ്ഞൊരു വീരപുരുഷനാണ് . അദ്ദേഹം മരിച്ചുവീണു എന്ന് പറയുന്ന സ്ഥലം. അവിടെ സ്വയം മറന്ന് നില്‍ക്കുമ്പോള്‍ അറിയാതെ മനസ്സിലൊരു നോവ്‌ പടരുന്നുണ്ട്. അക്ഷരങ്ങളിലൂടെ
പറഞ്ഞു ഫലിപ്പികാന്‍ പറ്റാത്തൊരു വികാരവും നിറയുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് പിറകില്‍ സഞ്ചരിക്കുന്ന മനസ്സിനെ പറിച്ചെടുത്ത്‌ വീണ്ടും മുന്നോട്ട് നടന്നാല്‍ അടച്ചു പൂട്ടിയ ഒരു തുരങ്കം കാണാം. ഇതുവഴി ആയിരുന്നത്രെ ടിപ്പു പള്ളിയിലേക്ക് പോയിരുന്നത്. സെക്യൂരിറ്റിക്കാര്‍ക്ക് നമ്മെ തടഞ്ഞു നിര്‍ത്താം. പക്ഷെ മനസ്സിനെ തടുക്കാന്‍ പറ്റില്ലല്ലോ. അത് തുരങ്കത്തിലേക്ക് ഇറങ്ങി. പിന്നെ ഞാന്‍ തന്നെ സുല്‍ത്താനായി. തലയില്‍ ഭംഗിയുള്ള ആ തലപ്പാവും ഒരു വീതി കുറഞ്ഞ കൊമ്പന്‍ മീശയും . എങ്ങും ഇരുട്ട് മാത്രം. വളഞ്ഞുപുളഞ്ഞു പോകുന്ന വഴികള്‍. . . ചെവിയോര്‍ത്തു . എവിടെയോ അപായത്തിന്‍റെ കാലൊച്ചകള്‍ കേള്‍ക്കുന്നോ..? ആരാവും. സ്വന്തം അണികളോ അതോ വെള്ളക്കാരോ..? കൈ പടവാളില്‍ മുറുകി. ഇല്ല . തോന്നിയതാണ്. നടന്ന് പള്ളിയില്‍ കയറി. ആ കാഴ്ച്ച കണ്ട് പുറത്തിറങ്ങിയപ്പോള്‍ വീണ്ടും ആ സ്തൂപം . അബോധമനസിലെ സുല്‍ത്താന്‍ കിരീടമഴിച്ച് വീണ്ടും ചരിത്ര വിദ്യാര്‍ഥിയായി. ഒരിക്കല്‍ കൂടെ തിരിഞ്ഞു നോക്കി . ചുറ്റും ഒറ്റുക്കാര്‍ അട്ടഹസിക്കുന്നു. സുല്‍ത്താന്‍ പിടഞ്ഞുവീഴുന്നു. ഓരോ തവണ സഞ്ചാരികള്‍ ഇവിടെ എത്തുമ്പോഴും ടിപ്പുസുല്‍ത്താനും ആ ജീവിതവും അവരുടെ മനസ്സില്‍ പുനര്‍ജ്ജനിക്കുന്നു. അവര്‍ വിടപറയുമ്പോള്‍ വീണ്ടും സമാധിയാവുന്നു . നിശ്ചലമായി നിന്ന് ഒരു കഥ പറഞ്ഞുകൊണ്ട് ആ കല്ലിന്‍റെ സ്തൂപം ചരിത്രത്തിലേക്ക് തലയുയര്‍ത്തി നില്‍ക്കുന്നു. മൈസൂര്‍ മ്യൂസിയത്തിന്‍റെയോ കോട്ടയുടെയോ കൂറ്റന്‍ മരവാതില്‍ പരുക്കന്‍ ശബ്ദത്തോടെ തുറക്കുമ്പോള്‍ നമ്മള്‍ പ്രവേശിക്കുന്നത് വര്‍ത്തമാന കാലത്തിലേക്കല്ല . കാലങ്ങള്‍ പിറകിലേക്കാണ്‌ . അവിടെ നമുക്ക് യുദ്ധങ്ങള്‍ കാണാം. കോട്ടകളുടെ നെടുവീര്‍പ്പുകള്‍ കേള്‍ക്കാം. വാഴ്ത്തപ്പെട്ടവരും വീഴ്ത്തപ്പെട്ടവരും അവരുടെ ചിരിയും ഗദ്ഗദവും കേള്‍ക്കാം .


മൈസൂരില്‍ നിന്നും വയനാട്ടിലേക്കുള്ള ദൂരമില്ല ടിപ്പു സുല്‍ത്താനില്‍ പഴശിരാജയിലേക്ക് . ഒരേ കാലഘട്ടത്തില്‍ ജീവിച്ചവര്‍.. . ചരിത്ര പുസ്തകങ്ങളില്‍ അടുത്തടുത്ത പേജുകളില്‍ മുഖം തിരിഞ്ഞിരിക്കുന്നവര്‍. . വയനാടന്‍ ചുരമിറങ്ങി സുല്‍ത്താന്‍റെ കുതിരപട്ടാളം ഇവിടെ വന്നിട്ടുണ്ട്. ചുരം കയറി ഞാന്‍ വന്നു നില്‍ക്കുന്നത് ആ കാഞ്ഞിരമരത്തിന്‍റെ ചുവട്ടിലാണ്. ഇന്ന് മരത്തിന്‍റെ കുറ്റി മാത്രമേയുള്ളൂ. ചുറ്റും കാടുമില്ല . പക്ഷെ ഒരുകാലത്ത് ഇതൊരു കാടായിരുന്നു. ഈ കാഞ്ഞിര മരത്തിന്‍റെ ചുവട്ടിലാണ് പഴശി രാജയെന്ന പോരാളി സ്വയം സമര്‍പ്പിച്ചത്. ഇതില്‍ രണ്ട് അഭിപ്രായം ഉണ്ടെന്നത് മറക്കുന്നില്ല. അദ്ദേഹം ആത്മഹത്യ ചെയ്തു എന്നും വെടിയേറ്റ്‌ വീണും എന്നും കേള്‍ക്കുന്നു. കാഞ്ഞിരമരത്തിന്‍റെ കയ്പ്പ് ഇവിടെ അറിയുന്നത് ആ പോരാളിയുടെ മരണമായാണ്. പഴശി രാജയുടെ മരണത്തിന് അരങ്ങും സാക്ഷിയും ആയി എന്നതിന് ശേഷമായിരിക്കുമോ കാഞ്ഞിരമരത്തിന്‍റെ ഇലകള്‍ക്ക് കയ്പ്പുരസം വന്നത്. പക്ഷെ ഇവിടെ ഒരു കാര്യം സാന്ദര്‍ഭികമായി പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. വീര പുരുഷന്മാര്‍ സിനിമയിലൂടെ പുനര്‍ജ്ജനിക്കുമ്പോള്‍ ചില ചരിത്രങ്ങള്‍ക്ക് വൈകല്യം സംഭവിക്കുന്നു. മനസ്സില്‍ പതിഞ്ഞ അവരുടെ മുഖം മാറി പകരം താരങ്ങള്‍ ആവുന്നു. പഴശി രാജയ്ക്ക് അങ്ങിനെ മമ്മൂട്ടിയുടെ മുഖം വരുന്നു. ബോധമനസ്സ് അത് മനസ്സിലാക്കുമ്പോഴും അബോധമനസ്സിന് അത് സാധ്യമാകുന്നില്ല. പഴശിയെ ഓര്‍ക്കുമ്പോള്‍ മമ്മൂട്ടിയും ഉമര്‍ മുഖ്താറിന് ആന്‍റണി ക്വിന്നും അലക്സാണ്ടറിന് കോളിന്‍ ഫാറെലിന്‍റെ മുഖവും വന്നു ചേരുന്നത് പ്രയാസം തന്നെ. ഇനി അറബി കടലിലൂടെ പായകപ്പലിന്‍റെ മുകളില്‍ വാളും ഊരിപ്പിടിച്ച് നെഞ്ചും വിരിച്ച് നീങ്ങുന്ന കുഞ്ഞാലി മരക്കാരിന് നമ്മള്‍ കേള്‍ക്കുകയും വായിക്കുക യും ചെയ്യുമ്പോള്‍ അറിയാതെ മനസ്സില്‍ പതിഞ്ഞ ഒരു രൂപമുണ്ട്. അതും ഇനി നഷ്ടപ്പെടുമോ..? മമ്മൂട്ടിയിലൂടെ അതും ഒരു വേഷപകര്‍ച്ചക്ക് ഒരുങ്ങുന്നു എന്ന് വായിക്കാന്‍ പറ്റി . പേടിക്കേണ്ട... മുഖം കടം കൊടുത്താലും കര്‍മ്മം , അത് എഴുത്തുക്കാര്‍ വിളക്കി ചേര്‍ക്കുന്ന വാക്കുകള്‍ അല്ല കാലം സാക്ഷ്യപ്പെടുത്തിയ ചരിത്രമാണ് എന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് ഏത് മുഖത്തില്‍ നിങ്ങള്‍ പുനര്‍ജ്ജനിച്ചാലും
അതുള്‍ക്കൊള്ളാന്‍ ഞങ്ങള്‍ പഠിച്ചോളാം .


ചുറ്റും മലനിരകള്‍.. ... ., മരുഭൂമി . ഇടയിലൂടെ നീണ്ടുപോകുന്ന മദീന ഹൈവേ. വാഹനത്തിന്‍റെ വേഗത്തിനൊപ്പം പിന്നോട്ട് നീങ്ങുന്ന മലനിരകള്‍. വെറും വഴിയോര കാഴ്ചയല്ല. ചരിത്രമാണ്. ഇസ്ലാം മതത്തിന്‍റെ രൂപീകരണം മുതല്‍ അതിന്‍റെ വളര്‍ച്ചയില്‍ എല്ലാം എഴുതപ്പെട്ട മലനിരകള്‍ ഉണ്ട്. അതുപോലൊരു മലയോരത്തേക്കാണ് ഈ യാത്രയും. അതൊരു യുദ്ധഭൂമിയാണ് . ഉഹദ്. ചരിത്ര പ്രസിദ്ധമായ ഉഹദ് യുദ്ധം നടന്ന ഭൂമി. ചുറ്റും മറച്ച ഇരുമ്പ് കമ്പിയില്‍ പിടിച്ചു നിന്നു. ഇവിടെ ഉറങ്ങുന്ന ഷഹീദുകളുടെ ഖബറുകള്‍ നോക്കി ഒരു നിമിഷം കണ്ണടച്ചു . ഉഹദ് മലനിരകളെ തഴുകി വന്ന കാറ്റ് എന്നെയും കൊണ്ട് മദ്രസയിലെ ബെഞ്ചില്‍ ചെന്നിരുന്നു. അലസനായ ഞാന്‍ പോലും ശ്രദ്ധിക്കുന്ന യുദ്ധ കഥകളിലേക്ക്‌ പേജുകള്‍ മറിച്ച് അബു മുസ്ലിയാര്‍ ഉഹദ് യുദ്ധ ചരിത്രം പറഞ്ഞു. പ്രവാചകന്‍റെ വാക്കിനെ ധിക്കരിച്ചപ്പോള്‍ കൈവിട്ട വിജയം. പൊരുതി വീണവര്‍. ., കണ്ണ് തുറന്നു. ആ മണ്ണാണിത്.അവരുരങ്ങുന്ന സ്ഥലം. .മനസ്സിലേക്കോടിയെത്തുന്ന വികാരങ്ങള്‍ എന്തൊക്കെയാണ്.? അന്തരീക്ഷത്തില്‍ ഉയര്‍ന്നു പൊങ്ങുന്ന വാളിന്‍റെ ശീല്‍ക്കാരം. തക്ബീര്‍ ധ്വനികള്‍ . പൊടിപടലങ്ങള്‍, മലഞ്ചെരിവുകളിലൂടെ പൊടി പറത്തി പോരാളികള്‍ വരുന്നുണ്ടോ..? മുകളിലേക്ക് നോക്കി. ഉഹദ് മലനിരകള്‍ തലകുനിച്ച് ശാന്തമായി ഉറങ്ങുന്നു. താഴെ ആ വീര യോദ്ധാക്കളും. സലാം പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോള്‍ ഒന്ന് കരയണം എന്ന് തോന്നി. ആ മലനിരകളെ ചുറ്റി യുദ്ധഭൂമിയെയും തൊട്ട് ഒരു കാറ്റ് എന്നെ വലയം ചെയ്തു. ഈ അനുഭവത്തിന് മേലെ അതൊരു കണ്ണീര്‍മഴയായി പെയ്തു.

( ചിത്രങ്ങള്‍ .. ഗൂഗിള്‍ )

Saturday, January 12, 2013

എന്‍റെ ചെഗ്വേര


ഏതോ ഒരു ചുവര്‍ ചിത്രത്തില്‍ നിന്നും മനസ്സിലേക്ക് നടന്നുകയറിയ മുഖം. ചിലരങ്ങിനെയാണ്. ഒരു ചിരിയിലൂടെ , നോട്ടത്തിലൂടെ , ഒരു വാക്കിലൂടെ ഹൃദയത്തിലേക്ക് കയറിപറ്റും . അവര്‍ നമ്മെ എങ്ങിനെ സ്വാധീനിച്ചു എന്നല്ല . പുഞ്ചിരിയുടെ ഭംഗി കൊണ്ട് അല്ലെങ്കില്‍ വാക്കുകളിലെ മാധുര്യം കൊണ്ട് നമ്മള്‍ ഇഷ്ടപ്പെട്ടുപോകുന്നവര്‍. ... അവര്‍ ഏത് രാജ്യക്കാരുമാവാം . ഒരിക്കലും കണ്ടിട്ടുള്ളവരും ഇനി കാണാന്‍ സാധ്യത ഇല്ലാത്തവരുമാവാം . വഴിയരികിലെ പോസ്റ്ററുകളില്‍ നിന്നും പലതവണ കണ്ട് ആദ്യം വെറുപ്പും പിന്നൊരു ഇഷ്ടവും തോന്നിയ ചെഗ്വേരയെ കുറിച്ചാണ് ഞാന്‍ പറഞ്ഞു വരുന്നത്.

അണയാത്ത വിപ്ലവ വീര്യം ജ്വലിക്കുന്ന കണ്ണുകള്‍ , ചുണ്ടിലെ നിഗൂഡമായ പുഞ്ചിരി , എരിയുന്ന ചുരുട്ടും പിന്നെ തലയിലെ നക്ഷത്രം തുന്നിയ തൊപ്പിയും പട്ടാള കുപ്പായവും . ആദ്യം വെറുപ്പ്‌ തോന്നിയതും പിന്നെ ഒരു ഇഷ്ടക്കാരനായി മാറിയതും ഇതേ രൂപഭാവങ്ങള്‍ കൊണ്ട് തന്നെ . ചിലപ്പോള്‍ ഒരു അധോലോക നായകന്‍റെ മുഖം , പിന്നെ ഒരു നിഷേധ യുവത്വത്തിന്‍റെ പ്രതീകം പോലെ ഒരു റിബല്‍ , അല്ലെങ്കില്‍ പുരുഷ സൗന്ദര്യത്തിന്‍റെ ഗാംഭീര്യം. "ചെ " യുടെ ചിത്രങ്ങളിലേക്ക് നോക്കുമ്പോള്‍ ഇങ്ങിനെയൊക്കെ തോന്നിയെന്നിരിക്കും. ഫിഡല്‍ കാസ്ട്രോക്കൊപ്പം നില്‍ക്കുന്ന മറഡോണയുടെ കൈപത്തിയില്‍ കൊത്തിവെച്ച "ചെ" യുടെ രൂപം ശ്രദ്ധിക്കാത്തവര്‍ കാണില്ല . ഈ വിപ്ലവനായകനെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ മറഡോണക്ക് നല്ല പങ്കുണ്ട്. ഫുട്ബോള്‍ ദൈവത്തിന്‍റെ ആരാധ്യപുരുഷന്‍ ആരെന്നു തേടിപോകുക സ്വാഭാവികമാണല്ലോ .

"ചെ" യുടെ ബാഹ്യരൂപത്തെ മാത്രം പരാമര്‍ശിച്ചുപോയാല്‍ അതൊരു അനീതിയാകും. ബൊളീവിയന്‍ ഗറില്ല യുദ്ധമുറകളിലെ വിപ്ലവ നായകന്‍ പലരുടെയും ആവേശമാണ് . വിയോജിക്കുന്നവര്‍ പോലും യോജിപ്പില്‍ എത്തുന്ന ഒന്ന് സാമ്രാജ്യത വിരുദ്ധത തന്നെയായിരിക്കണം. സത്യത്തില്‍ ഇത്തരം ചിന്തകളെ ഒന്നിപ്പിക്കുന്ന ചില പാലങ്ങളുണ്ട്. ക്യൂബയില്‍ നിന്നും വെനീസ്വലയിലേക്കും മറ്റും നീളുന്നത്. കാസ്ട്രോയും ഷാവേസും തൂണുകളായി നില്‍ക്കുന്നത്. പ്രതിഷേധവും ധീരമായ നിലപാടുകളും ധൈര്യവും കൂട്ടികുഴച്ച് ഇവര്‍ നിര്‍മ്മിച്ചത് . കമ്മ്യൂണിസത്തെ എതിര്‍ക്കുമ്പോഴും ചില ബഹുമാനങ്ങള്‍ ബാക്കിയാവുന്നത് ഇവിടെയൊക്കെയാണ്. പട്ടാള യൂണിഫോമും ആ ട്രേഡ് മാര്‍ക്ക് താടിയുമായി ഗാംഭീര്യത്തോടെ കാസ്ട്രോ നടന്നു വരുന്നത് സാമ്രാജിത്യത്തിന്‍റെ നെഞ്ചില്‍ ചവിട്ടിയാണ്. പ്രായം തളര്‍ത്തില്ല ആ പോരാളിയെ. ചിരിയിലും പുകയുന്ന രോഷമായി നില്‍ക്കുന്ന ഷാവേസിനെ അര്‍ബുദത്തിനും പിടികിട്ടല്ലേ എന്ന് ആഗ്രഹിച്ചു പോകുന്നത് നമ്മുടെ മനസ്സിലും എരിയുന്ന അതേ നിലപാടുകള്‍ കൊണ്ടാണ്.


മാധ്യമം ആഴ്ചപതിപ്പില്‍ നിന്നാണ് "ചെ " യുടെ രക്തസാക്ഷിത്വത്തിന്‍റെ നാല്‍പത്തി എട്ടാമത്തെ വാര്‍ഷികം ആണ് എന്നറിഞ്ഞത്. അവിടെയും പിടികൂടി വധിച്ചു കളഞ്ഞത് അമേരിക്ക തന്നെ. അവിടെയും കാലന്‍റെ നിയോഗം അവര്‍ക്ക് തന്നെ. ചരിത്രത്തില്‍ പിന്നെ വലിയൊരു സ്വാധീനമായ പലരുടെയും അന്ത്യകൂദാശ ചെയ്തത് അവരാണല്ലോ. അത് ചെ ആയാലും സദ്ധാം ഹുസൈന്‍ ആയാലും ഗദ്ദാഫി ആയാലും . "ചെ " യുടെ ജീവചരിത്രം എഴുതിയജെയിംസ് ലീ ആന്‍ഡേഴ്സനെ ഉദ്ധരിച്ച് പറയുന്ന ഒന്നുണ്ട്. പിടിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്രേ . " Do not shoot. I am Cheguera. And worth to you alive than dead". ഇത് ശരിയായി എന്ന് സമ്മതിക്കേണ്ടിവരും. വെറും മുപ്പത്തിയൊമ്പത് വര്‍ഷത്തെ ജീവിതം. വിപ്ലവത്തിന്‍റെ വീര്യം കൊയ്തത് വെറും ബൊളീവിയയില്‍ മാത്രമല്ല . വേറെയും രാജ്യങ്ങള്‍. .... ഇടപെടലുകള്‍. . കൂടതല്‍ അറിയാത്തതും പിന്നെ കൂടുതല്‍ പറയേണ്ടതും എന്‍റെ ചുമതലയല്ല. . എനിക്ക് ഇഷ്ടം തോന്നിയ ഒരു പുഞ്ചിരിയെ പരിചയപ്പെടുത്തുക മാത്രം.

കുറെ നല്ല പുസ്തകങ്ങളുടെ രചയിതാവ് കൂടിയായിരുന്നു എന്നറിയുന്നു. " Lets dream the impossible " എന്ന പേര് വല്ലാതെ ആകര്‍ഷിക്കുന്നു. വായിക്കണം എന്നുമുണ്ട്. ഇത്രയും ചെറിയ കാലയളവില്‍ ഒരു വലിയ ചരിത്രം തന്‍റെ പേരില്‍ എഴുതിച്ചേര്‍ത്ത് തലയുയര്‍ത്തി മരണത്തെ നേരിട്ട പോരാളി. ക്യൂബയുടെ മണ്ണില്‍ ഉറങ്ങി കിടക്കുമ്പോള്‍ ആ കുഴിമാടത്തില്‍ നിന്നും ഇപ്പോഴും ഉയരുന്ന വിപ്ലവ വീര്യം തന്നെയാവണം ക്യൂബ എന്ന കൊച്ചു രാജ്യത്തിന്‍റെ ശക്തി.

ഏതായാലും എനിക്ക് പിടികിട്ടാത്ത ഒരു മനശാസ്ത്രം. ഞാന്‍ പിന്തുടരാത്ത ഒരു ആശയത്തിന്‍റെ അവകാശി എങ്ങിനെ എന്‍റെ നൂറാമത്തെ പോസ്റ്റിന് വിഷയമായി എന്ന്. അതിന് പിറകെ പോയാല്‍ ഒരു കമ്മ്യൂണിസ്റ്റായി തെറ്റിദ്ധരിക്കപ്പെടുമോ എന്ന ഭയം ഇല്ലാതില്ല . :). അതുകൊണ്ട് ഈ കുറിപ്പ് ഇവിടെ നിര്‍ത്തുന്നു .

Monday, December 24, 2012

മരങ്ങള്‍ക്കിടയിലൂടെ....!


തീവണ്ടിയാത്രകളെ വെറുത്തിരുന്ന ഒരു കാലം എനിക്കോര്‍മ്മയുണ്ട്. പക്ഷെ എന്ന് മുതലാണ്‌ അതൊരു പ്രിയപ്പെട്ട ഇഷ്ടങ്ങളില്‍ ഒന്നായി മാറിയത്...? ഒരു പക്ഷെ ഉപ്പയുടെ കൈതുമ്പില്‍ നിന്നും മാറി പ്രായപൂര്‍ത്തി ആയി എന്നൊരു ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം സ്വയം നടത്തി കൂട്ടുകാരോടൊപ്പം അടിച്ചുപൊളിച്ചുള്ള യാത്രകള്‍ സാധ്യമായ അന്ന് മുതലാവണം തീവണ്ടിയാത്രകള്‍ കൂടുതല്‍ ആസ്വദിക്കാന്‍ തുടങ്ങിയത്.

കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആണ് ഞാനിപ്പോള്‍.. ... 1921 ലാണ് നിലമ്പൂര്‍ പാത തുറന്നത്. ബ്രിട്ടീഷ് സായുധ സേനക്ക് മലബാര്‍ ഭാഗത്തേക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ വേണ്ടിയാണ് എന്നാണ് പറയുന്നത്. നിലമ്പൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന കുറെ കാഴ്ച്ചകളില്ലേ ..? തേക്കും കാടും എല്ലാം നിറഞ്ഞു നില്‍ക്കുന്ന മനോഹരമായ ഒരു സ്ഥലത്തെപറ്റി . കാടും നാടും കുന്തിപ്പുഴയും കടന്ന് ഷോര്‍ണൂര്‍ എത്തുന്ന ഈ അറുപത്തിയഞ്ച്‌ കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള യാത്രയുടെ ഭംഗിയേപറ്റി പലരും പറഞ്ഞു കൊതിപ്പിച്ചിട്ടുണ്ട്. കാലത്ത് തന്നെ സ്റ്റേഷനില്‍ എത്തുമ്പോള്‍ നിറയെ യാത്രക്കാരുണ്ട് ഇവിടെ. കൂടിയ ബസ് ചാര്‍ജ്ജ് വര്‍ദ്ധനയില്‍ ബുദ്ധിമുട്ടാതെ റെയില്‍വേയുടെ കുറഞ്ഞ നിരക്കില്‍ പല സ്ഥലങ്ങളിലേക്കും പോകുന്നവര്‍.. . പലരും പല മതക്കാരാവാം. പക്ഷെ ഭാഷയ്ക്ക്‌ എല്ലാര്‍ക്കും ഒരു മലപ്പുറം ചുവയുണ്ട്. അത് കേട്ടിരിക്കുക എന്നത് കൗതുകകരമാണ്. ഒരു രണ്ടു ഭാഗത്തും കാടുകള്‍ക്കിടയിലൂടെ ഇഴഞ്ഞു വരുന്ന പാതകള്‍. . മേലെ മലനിരകള്‍. . വെയിലിന് വിരുന്നുവരാന്‍ പോലും അനുവദിക്കാതെ ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയില്‍ പഴമയുടെ ഭംഗിയുമായി നിലമ്പൂര്‍ സ്റ്റേഷന്‍. .. ആളൊഴിഞ്ഞ സമയത്ത് ഈ സ്റ്റേഷനില്‍ കുറച്ചു നേരം ഇരിക്കണം എന്നൊരു മോഹം എനിക്കുണ്ടായിരുന്നു. നല്ലൊരു അനുഭവം ആയിരിക്കുമത്.

ഒരു ഇഷ്ടത്തെ പറ്റി പറഞ്ഞോട്ടെ. നീണ്ടുപോകുന്ന പാളങ്ങള്‍ക്കിടക്ക് എത്തിച്ചേരുന്ന ഒരു സ്റ്റേഷന്‍. . മരങ്ങളുടെ തണുപ്പില്‍ താഴെ ആരെയോ കാത്തിരിക്കുന്നത് പോലെ ഒരു മരബെഞ്ച്. വാചാലമായ നിശബ്ദതയുള്ള അന്തരീക്ഷം. ഇഷ്ടപ്പെട്ട എഴുത്തുക്കാരന്‍റെ ഒരു പുസ്തകവുമായി അല്ലെങ്കില്‍ നല്ല കുറെ ചിന്തകളുമായി ഇത്തരം ഒരു മരബെഞ്ചില്‍ ചാഞ്ഞിരിക്കുന്നതും ഉറങ്ങുന്നതും ഞാനേറെ കൊതിക്കുന്ന ഒന്നാണ്. "കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത് " എന്ന സിനിമ ഓര്‍മ്മ വരുന്നു. എന്ത് മനോഹരമായിരുന്നു അതില്‍ കാണിച്ചിരുന്ന ആ റെയില്‍വേ സ്റ്റേഷന്‍. .. ഒരു മഞ്ഞുക്കാലത്തിന്‍റെ ആലസ്യത്തില്‍ ആ സ്റ്റേഷന്‍ ഉണരുന്നതും ഉറങ്ങുന്നതും കാണാന്‍ വേണ്ടി മാത്രം എത്ര തവണയാ ആ സിനിമ കണ്ടത്. അതെവിടെയാകും എന്നറിയാന്‍ കുറെ ശ്രമിച്ചു. പിന്നെപ്പോഴോ വായിച്ചറിഞ്ഞു കലാസംവിധായകന്‍റെ കരവിരുതാണ് അതെന്ന് . എന്നിട്ടും എനിക്കിഷ്ടം കുറഞ്ഞില്ല . കാരണം അതുപൊലൊന്നാണല്ലോ എന്‍റെയും ഇഷ്ടങ്ങളില്‍ ഒന്ന്. അങ്ങാടിപ്പുറം സ്റ്റേഷന്‍ ആണെന്നും കേള്‍ക്കുന്നു.

രാത്രിയാത്രകളിലെ പാതിയുറക്കത്തില്‍ നിന്നും ഞെട്ടിയെണീക്കുമ്പോള്‍ കാണുന്ന ചില കാഴ്ചകളുണ്ട്‌.. .. പതിയെ ഒരു സ്റ്റേഷനില്‍ എത്തി വണ്ടി നില്‍ക്കും. ഇലക്ട്രിക് ബള്‍ബിന്‍റെ മങ്ങിയ വെളിച്ചത്തില്‍ മഞ്ഞ കളറില്‍ സ്റ്റേഷന്‍റെ പേരെഴുതിയ ബോര്‍ഡ് കാണാം. എനിക്കിഷ്ടമാണ് അത് വായിച്ചെടുക്കുന്നത്. പക്ഷെ ഒരിക്കലും ഓര്‍മ്മയില്‍ നില്‍ക്കില്ല ഒന്നും. പിന്നെ വിജനമായ പ്ലാറ്റ്ഫോം കാണും. ആരും കയറണോ ഇറങ്ങാനോ ഇല്ലെങ്കിലും വണ്ടി അവിടെ നിന്നിരിക്കും ഒരു മിനുട്ടെങ്കിലും. ആരോ ഒരാള്‍ മൂടിപുതച്ച് ഉറങ്ങുന്നതും കണ്ടെന്നിരികും. അതൃ വഴിയാത്രക്കാരനാവാം, അല്ലെങ്കില്‍ ഒരു യാചകന്‍. . പക്ഷെ ഇത്തരം ഓര്‍മ്മകളിലെ പതിവുമുഖങ്ങള്‍ ആണത്. ഇതുപോലൊരു പേരറിയാത്ത ഒരു സ്റ്റേഷനില്‍ അലക്ഷ്യമായി ഇറങ്ങിയാലോ എന്നെനിക്കു തോന്നാറുണ്ട്. എന്നിട്ട് ആ വിജനമായ രാത്രയില്‍ അതുവഴി പോകുന്ന തീവണ്ടികളും നോക്കി ആ അന്തീക്ഷത്തിന്‍റെ ഭീകരമായ ഭംഗിയും ആസ്വദിച്ച് അങ്ങിനെ നില്‍ക്കണം. ഒരു പ്രേതകോട്ടയിലെക്കുള്ള വഴിപോലെ തോന്നിക്കുന്ന ഇത്തരം സ്ഥലങ്ങള്‍ വല്ലാതെ ഭ്രമിപ്പിക്കുന്നു.

സ്റ്റേഷനിലെ തിരക്കില്‍ നിന്നും മാറി മറുവശത്ത് ഒരു പെണ്‍കുട്ടി നില്‍ക്കുന്നു . പൂക്കളുള്ള നീല സാല്‍വാറും അണിഞ്ഞു ഭംഗിയുള്ള ഈ സ്റ്റേഷനില്‍ മരങ്ങള്‍ക്കിടയില്‍ ആരെയോ കാത്തു നില്‍ക്കുന്ന ആ പെണ്‍കുട്ടിയെ എല്ലാവരും ശ്രദ്ധിക്കുന്നു എന്നുറപ്പ്. കാരണം എവിടെയോ കണ്ടു മറന്ന ഒരു ചിത്രം പോലുണ്ട് ആ കൗമാരക്കാരിയുടെ നില്‍പ്പിന് . ഈ ട്രെയിനില്‍ വന്നിറങ്ങാവുന്ന തന്‍റെ കാമുകനെ കാത്തിരിക്കുന്നതാവാം പ്രതീക്ഷയോടെ. അങ്ങിനെ ആയിരുന്നെങ്കില്‍ എന്ന് ഞാനും ആശിച്ചുപ്പോയി. എങ്കില്‍ ആ കാല്‍പനിക ചിത്രത്തിന് ഒരു പൂരണം വന്നേനെ . അടുത്തിരുന്ന രണ്ടു പയ്യന്മാര്‍ പരസ്പരം പറഞ്ഞതും " അവള്‍ അങ്ങിനെ ഒരാളെ കാത്തിരിപ്പാണ് എന്നാണ് . പക്ഷെ കിതച്ചു നിന്ന പാസഞ്ചര്‍ ട്രെയിനില്‍ നിന്നും ഇറങ്ങിയ പ്രായമായ ഒരു അച്ഛന്‍റെ കൈപിടിച്ച് പതുക്കെ അവള്‍ മരങ്ങള്‍ക്കിടയിലൂടെ നടന്ന് മറയുന്നത് തീവണ്ടിയുടെ ജാലകങ്ങല്‍ക്കിടയിലൂടെ ഞങ്ങള്‍ കണ്ടു. അപ്പോള്‍ നിലമ്പൂര്‍ കാടുകളെ തഴുകിവന്ന കാറ്റിന് സ്നേഹത്തിന്‍റെയും കടപ്പാടിന്‍റെയും ആര്‍ദ്ര സ്പര്‍ശമുണ്ടായിരുന്നു.

തേക്കിന്‍ കാടുകള്‍ക്കുള്ളിലൂടെ തീവണ്ടി പതുക്കെ ചലിച്ചു തുടങ്ങി. കാടും പുഴകളും നെല്‍പാടങ്ങളും പതുക്കെ പിറകിലേക്ക് മറിയുന്നു. ഇടക്കിടക്ക് പാടങ്ങളില്‍ നിറയെ ആമ്പല്‍ പൂവുകള്‍ വെള്ളത്തിന്‌ മുകളിലേക്ക് തലയുയര്‍ത്തി ധ്യാനം ചെയ്യുന്നു. നല്ല കാഴ്ചകളുമായി ഈ യാത്രയും തുടരുന്നു.

(ചിത്രം ഗൂഗിള്‍ )

Saturday, December 15, 2012

സ്വപ്‌നങ്ങള്‍ പൂക്കുന്ന തീരത്ത്.


ചില യാത്രകള്‍ സംഭവിക്കുന്നത്‌ മുന്‍കൂട്ടി തീരുമാനിക്കാതെയാണ്. അതിലും ഒരു ഭംഗിയുണ്ട് . കോഴിക്കോടിന്റെ ആഥിത്യം സ്വീകരിക്കാനെത്തിയ ബ്ലോഗ്‌ സുഹൃത്ത്‌ ജിമ്മിക്ക് ഞങ്ങള്‍ ഒരുക്കിയ ഒരു യാത്രാനുഭവം. പ്രതീക്ഷിക്കാതെ തീരുമാനിച്ച യാത്ര. കരിയാത്തും പാറയിലേക്ക്‌. കൂടെ റഷീദ് പുന്നശേരി, ഷബീര്‍ തിരിച്ചിലാന്‍ , ഇസ്മായില്‍ ചെമ്മാട് എന്നിവരും. ബ്ലോഗും കടന്ന് ആത്മബന്ധം പോലെയെത്തിയ സുഹൃത്തുക്കള്‍, തീര്‍ച്ചയായും അതൊരു നല്ല അനുഭവം തന്നെയായിരിക്കും.

അടുത്തുള്ള നല്ല സ്ഥലങ്ങള്‍ ആസ്വദിക്കാതെ ദൂരദിക്കുകള്‍ തേടി പലപ്പോഴും നമ്മള്‍ ഇറങ്ങാറുണ്ട്‌. ഒരിക്കല്‍ പോലും കരിയാത്തുംപാറ യാത്ര ഡയറിയില്‍ കയറിപറ്റാതെ പോയതെന്തേ എന്നൊരു ചോദ്യത്തിനു ഇനി പ്രസക്തിയില്ല. കാരണം കോഴിക്കോടിന്റെ മുറ്റത്തുള്ള ഈ സ്വപ്ന തീരത്ത് ഞങ്ങളെത്തിക്കഴിഞ്ഞു. ഒരു നിമിഷം കൊണ് നമ്മള്‍ അറിയാതെ ഈ പ്രകൃതിയുടെ ഭാഗമായി തീരും. തടാകത്തില്‍ നീന്തികളിക്കുന്ന താറാവുകള്‍ക്കൊപ്പം നമ്മളും നീന്തിത്തുടിക്കും. അക്കരെ നിന്നും ഇക്കരേക്കും തിരിച്ചും സവാരി നടത്തുന്ന കാറ്റിനൊപ്പം നമ്മള്‍ മറുകരകള്‍ താണ്ടും. കുന്നിറങ്ങി വരുന്ന കുറ്റ്യാടി പുഴയിലെ ഓളങ്ങള്‍ക്കൊപ്പം നമ്മുടെ മനസ്സും ഒഴുകും. പ്രകൃതിയില്‍ ലയിക്കുക എന്ന് പറയില്ലേ.? അത് സംഭവിക്കുകയാണ് ഇവിടെ


നല്ല തണുത്ത വെള്ളം.മലയിറങ്ങി വന്നു തേയ്മാനം സംഭവിച്ച ഉരുളന്‍ കല്ലുകള്‍ തെളിഞ്ഞ വെള്ളത്തില്‍ കാണാം. ഈ കല്ലുകളില്‍ പ്രകൃതി ശില്‍പങ്ങള്‍ തന്നെ ഒരുക്കിയിട്ടുണ്ട് . അവയ്ക്കിടയിലൂടെ നീന്തിതുടിക്കുന്ന വര്‍ണ്ണ മത്സ്യങ്ങള്‍. അക്വാറിയത്തില്‍ പോലും ഇത്തരം ഭംഗിയുള്ള മത്സ്യങ്ങളെ കാണില്ലെന്ന് തോന്നുന്നു. ഒരു ഈ തണുത്ത വെള്ളത്തില്‍ ഒന്ന് മുങ്ങി നിവരാതെ പൂര്‍ണ്ണമാകില്ല യാത്ര.
ഞങ്ങള്‍ പുഴയിലേക്കിറങ്ങി. ഒന്ന് മുങ്ങി നിവര്‍ന്നപ്പോഴേക്കും യാത്രയുടെ ചെറിയൊരു ആലസ്യം പുഴ ഒഴുക്കി അറബി കടലില്‍ എത്തിച്ചു. പതിവില്ലാത്ത ഒരുണര്‍വ് മുഖത്ത്. എത്ര സമയം ആ വെള്ളത്തില്‍ കളിച്ചിരുന്നോ ആവോ. മാനം ഇരുണ്ട് കൂടി . മലയടിവാരത്തിലെ ഈ മാറ്റം ഇപ്പോഴും ഒരു അപകടത്തിന്റെ മുന്നറിയിപ്പ് പോലെയാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവിച്ചേക്കാവുന്ന ഒരു മലവെള്ള പാച്ചിലില്‍ ഒരു ദുരന്തം തന്നെ സംഭവിച്ചേക്കാം. ഇവിടെ തന്നെ അത് സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുക്കാര്‍ പറഞ്ഞതുമാണ്. മഴ ഒഴിഞ്ഞ ഈ കാലം അത് സംഭവിക്കുമോ..? പ്രകൃതി കോപിക്കുന്നത് നമ്മുടെ ഇഷ്ടം നോക്കിയല്ലല്ലോ.


പക്ഷെ മനം മയക്കുന്ന ഈ പ്രകൃതിയിലും എവിടെയോ ഒരു രോദനം കേള്‍ക്കുന്നപോലെയില്ലേ? കുറ്റ്യാടി പുഴയിലെ വെള്ളത്തിന്‌ ഉപ്പുരസം ഉണ്ടെന്ന് വെറുതെ തോന്നിയതാകുമോ..? അല്ല എന്ന് പറയണമെങ്കില്‍ പുഴയെ കുറച്ചു കാലങ്ങള്‍ പിറകിലോട്ട് ഒഴുക്കണം. അപ്പോള്‍ കേരള രാഷ്ട്രീയത്തെ ഒരു കാലത്ത് പിടിച്ചു കിലുക്കിയ ഒരു കൊലപാതകവും പിന്നെ ഒരച്ഛന്റെ സമരവഴികളും കാണാം. രാജന്‍റെ കൊലപാതകവും അതിനു മുന്നും പിന്നുമുള്ള രാഷ്ട്രീയ കാര്യങ്ങളെ കുറിച്ച് എനിക്ക് കൂടുതല്‍ അറിയില്ല. കെ, കരുണാകരന്റെ രാജിയും ഈ വിഷയത്തില്‍ പങ്കിലെന്ന കുമ്പസാരവും എവിടെയോ വായിച്ചിട്ടുണ്ട്. പക്ഷെ ഒരാളെ എനിക്കറിയാം. മകന്റെ ഘാതകരെ തേടി നീതി ദേവതയുടെ കടാക്ഷവും തേടി ഒരായുസ്സ് മുഴുവന്‍ കരഞ്ഞു തീര്‍ത്ത ഈച്ചരവാരിയര്‍ എന്ന അച്ഛനെ പറ്റി . ഞങ്ങള്‍ കുളിച്ച് ഉല്ലസിക്കുന്ന ഈ പുഴയുടെ മേലെയാണ് ആ അച്ഛന്റെ മകന്‍റെ ശരീരം കണ്ടത്. ഈ പുഴ ഒരിക്കലും വറ്റാറില്ലെന്ന് ഒരു നാട്ടുക്കാരന്‍ പറഞ്ഞു. ഒരു സമുദ്രം തന്നെ തീര്‍ക്കാനുള്ള കണ്ണുനീര്‍ ആ അച്ഛന്‍ ഒഴുക്കി കാണണം. പിന്നല്ലേ ആ കണ്ണുനീരിന്‍റെ അംശം കലര്‍ന്ന ഈ പുഴയിലെ ഒഴുക്ക് നില്‍ക്കാന്‍. അതുകൊണ്ടെല്ലാമാവാം മനം മയക്കുന്ന ഈ പ്രകൃതിയിലും ഒരു വിലാപത്തിന്റെ അലയൊലികള്‍ ഉണ്ടോ എന്ന് അറിയാതെ തോന്നിപ്പോയത്.



തിരിച്ചു വരാം. കോഴിക്കോട് നിന്നും 45 കിലോമീറ്റര്‍ മാത്രമേയുള്ളൂ കരിയാത്തുംപാറയിലേക്ക്‌. കൂരാച്ചുണ്ട് പഞ്ചായത്തിന്റെ ഭാഗം. എനിക്കുറപ്പുണ്ട് പ്രകൃതിയില്‍ സ്വയം അലിയാനും സ്വപ്നം കാണാനും പ്രണയിക്കാനും ഏകാന്തതയില്‍ ഊളിയിടാനും ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് അനുഭവത്തിന്റെ ഉത്സവം ഒരുക്കാന്‍ ഈ പ്രദേശത്തിന് കഴിയും എന്ന്. ക്യാമറയുടെ മിഴി തുറന്നാല്‍ കാണുന്ന ലോകം മറ്റൊന്ന് എന്ന് തോന്നിപോകും. അത്രക്കും പര്‍ഫക്റ്റ് കമ്പോസിംഗ് പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ട് . അതുകൊണ്ടാവാം ഷബീര്‍ പറഞ്ഞത് ഇത് കേരളത്തിന്‌ പുറത്ത് തേക്കടിയില്‍ പോയ പോലെയുണ്ട് എന്ന്. തേക്കടി ഇനി കേരളത്തില്‍ തന്നെയല്ലേ എന്ന സംശയം എനിക്കും തോന്നിപ്പോയി.



നേരം വൈകുന്നേരം ആകുന്നു. ഇവിടൊരു ടെന്‍റ് കെട്ടി ഈ രാത്രി ഇവിടെ കൂടാം എന്ന് തോന്നാതിരുന്നില്ല. എങ്കില്‍ ഡിസംബറിലെ ഒരു മഞ്ഞു പുലരി ഇവിടെ ഞങ്ങള്‍ക്ക് സ്വന്തമായേനെ . പക്ഷെ കൂടണയാന്‍ തിരിച്ചു പറക്കുന്ന ഈ പറവകളെ പോലെ ഞങ്ങള്‍ക്കും കൂടണയേണ്ടതുണ്ട്. പാട്ട് മൂളിക്കൊണ്ട് പടിഞ്ഞാറന്‍ കാറ്റ് കുളിര്‍പ്പിച്ചു കൊണ്ടേയിരിക്കുന്നു. ദൂരെ ഉണങ്ങിയ ഒരു മരത്തിന് താഴെ ഇരിക്കുന്ന പ്രണയജോടികള്‍. അവരുടെ സല്ലാപത്തില്‍ ആ മരം തളിര്‍ക്കും. കാരണം മോഹഭംഗങ്ങള്‍ക്ക്‌ ഇടം നല്‍കാന്‍ ആവില്ല ഈ തീരത്തിന്.

Monday, October 29, 2012

താളുകള്‍ മറിക്കുമ്പോള്‍


ഓര്‍മ്മകളുടെ ഷെല്‍ഫില്‍ നിന്നും ഒരു പുസ്തകത്തെ എടുക്കാന്‍ പറഞ്ഞാല്‍ "The Illustrated weekly " യെ പൊടി തട്ടി എടുക്കും. അതില്‍ വന്നിരുന്ന ഒരു ലേഖനം പോലും വായിച്ചു കാണില്ല. എന്നാലും വായനയെ കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സിലെത്തുക ഒരു കാലത്ത് ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപിന്റെ അഭിമാനം ആയിരുന്ന ഈ വാരിക തന്നെയാണ്. അതിലെ കളര്‍ ചിത്രങ്ങള്‍ മറിച്ച് നോക്കുക എന്നതായിരുന്നു ആദ്യത്തെ വിനോദം. പതുക്കെ ചിത്രങ്ങളിലെ അടികുറിപ്പുകളിലേക്ക്. അര്‍ത്ഥമറിയാത്ത ആര്‍ . കെ ലക്ഷ്മണിന്റെ കാര്‍ട്ടൂണുകളിലേക്ക് . ഒന്നും മനസ്സിലാവില്ല. എന്നാലും ഉപ്പയുടെ ലൈബ്രറിയിലെ മേശപ്പുറത്ത് നല്ല വീതിയിലും നീളത്തിലും കിടന്നിരുന്ന ഈ വാരിക തന്നെയാണ് വായനയുമായി ബന്ധിപ്പിക്കുന്ന എന്റെ ഗൃഹാതുര സ്മരണകളില്‍ ഒന്നാമത്തെ അദ്ധ്യായം . തൊണ്ണൂറുകളുടെ മധ്യത്തില്‍ ആണെന്ന് തോന്നുന്നു വാരികയിലെ മഷി എന്നേക്കുമായി ഉണങ്ങി പോയത്. കോഴിക്കോട് പാളയം ബസ് സ്റ്റാണ്ടിലെ നവകേരള ബുക്ക് സ്റ്റാളില്‍ ഇപ്പോഴുമൊരു Illustrated weekly തൂങ്ങി കിടക്കുന്നത് സ്വപ്നം കാണാറുണ്ട്‌. പതുക്കെ മാറുന്ന കോഴിക്കോടിന്റെ മാറാത്ത മുഖമായി ഇപ്പോഴുമുണ്ട് നവകേരള ബുക്ക് സ്റ്റാളും അതിന്‍റെ ഉടമ പ്രകാശേട്ടനും. ഇവിടെനിന്നായിരുന്നു ഉപ്പ പുസ്തകങ്ങള്‍ വാങ്ങിക്കുക. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ പ്രകാശേട്ടനെ കണ്ടു. ഉപ്പയുടെ കയ്യില്‍ തൂങ്ങി മലര്‍വാടിയും പൂമ്പാറ്റയും ഒന്നിച്ചു കിട്ടാന്‍ വാശി പിടിക്കുന്ന ആ ചെറിയ കുട്ടിയെ മനസ്സിലായില്ല പ്രകാശേട്ടന്. പറഞ്ഞറിയിച്ചപ്പോള്‍ നല്ല സന്തോഷം. ഉപ്പാക്ക് വല്ലാത്തൊരു ആത്മബന്ധമായിരുന്നു ഇവരോട്.


വായനയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ഇതുപോലെ ചില ചിത്രങ്ങളാണ് ഓര്‍മ്മയില്‍ വരുന്നത് . ഒരിക്കലും മുടങ്ങിപോവാത്ത ഒരു വായനയെ കുറിച്ച് പറഞ്ഞാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പറയും എം. കൃഷ്ണന്‍ നായരുടെ സാഹിത്യ വാരഫലം എന്ന്. പക്ഷെ അതിനേക്കാള്‍ മുമ്പ് മലയാള നാട് എന്ന വാരികയെ പറ്റി പറയേണ്ടി വരും. ഇന്നും പലരുടെയും മനസ്സില്‍ വായനയുമായി ബന്ധപെട്ട ഒരുനഷ്ട ഗൃഹാതുരത്വം സൃഷ്ടികുന്ന ഒന്നാവണം ഈ വാരികയും അതിന്റെ പിന്‍വാങ്ങലും. ഇതില്‍ കൂടിയാണ് സാഹിത്യ വാരഫലത്തിലേക്ക് എത്തുന്നത്‌. പക്ഷെ ഗൗരവമായ ഒരു വായന സാധ്യമല്ലായിരുന്നു ഒരു പ്രായത്തിലെന്നെ സാഹിത്യ വാരഫലം എങ്ങിനെ ആകര്‍ഷിച്ചിരിക്കണം..? പംക്തിയുടെ ഇടയില്‍ കാണുന്ന പാശ്ചാത്യ സാഹിത്യത്തിലെ ലൈംഗികമായ ഇടപെടലുകളുടെ പരിചയപ്പെടുത്തല്‍. അതായിരിക്കുമോ ആ ആകര്‍ഷണത്തിന്റെ ഘടകം എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ എനിക്ക് സമ്മതിക്കേണ്ടി വരും. അതൊരു പ്രായത്തിന്റെ മാത്രം ആവേശം. പക്ഷെ ഒന്നുണ്ട്. സമ്പൂര്‍ണ്ണമായ വായനയിലേക്ക് എന്നെ എത്തിച്ചതും സാഹിത്യ വാരഫലം മുടങ്ങാത്ത ഒരു ശീലമായതിനും പിന്നില്‍ അതെല്ലാമായിരുന്നു എന്നതും സത്യം. ഒരുകാലത്ത് കൃഷ്ണന്‍ നായര്‍ ഈ സമീപനത്തിന്റെ പേരില്‍ കുറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കാം. പിന്നെ കലാകൌമുദി വാരികയിലും അതിന് ശേഷം സമകാലിക മലയാളത്തിലും എന്റെ തുടര്‍വായന നീണ്ടു. അതോടൊപ്പം ആ വാരികകളിലെ മറ്റ് വിഷയങ്ങളിലേക്കും. എം. കൃഷന്‍ നായര്‍ എന്ന വിമര്‍ശന സാഹിത്യ കുലപതിയുടെ അവസാനത്തോടെ ഒരു വായനാ യുഗത്തിന് അവസാനമായി എന്ന് പറയാം. തട്ടിന്‍പുറത്തെ പഴ പുസ്തകങ്ങള്‍ പരതി നോക്കിയാല്‍ കാണുമായിരിക്കും പഴയ മലയാളനാട് വാരികയുടെ ഒരു കോപി. മറഞ്ഞുപ്പോയ ഒരു യുഗത്തിന്റെ തിരുശേഷിപ്പായി സൂക്ഷിക്കാന്‍ അതവിടെ കാണണേ എന്ന് ആഗ്രഹിച്ചു പോകുന്നു .


സജീവമായ വായനാ ലോകത്തിലേക്ക്‌ പേജുകള്‍ മറിക്കുമ്പോള്‍ എന്റെ മുന്നില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് മാത്രമേയുള്ളൂ. എന്റെ കുട്ടിക്കാലം മുതല്‍ എന്നോടൊപ്പമുള്ള വായനാലോകം. ഇപ്പോഴും വായന എന്ന സുകൃതം നിലനിന്നുപോകുന്ന ഒരു കണ്ണി അതുതന്നെയാണ് . മലയാളത്തിലെ പ്രതിഭാധനന്മാരായ എഴുത്തുക്കാരിലേക്കും അവരുടെ സൃഷ്ടികളിലേക്കും എത്തിപ്പെടുന്നതില്‍ നിര്‍ണ്ണായകമായി നിന്നത് മാതൃഭൂമി ആഴ്ചപതിപ്പ് തന്നെയാണ് എന്ന് നിസംശ്ശയം പറയാം. കേരളത്തിന്‌ പുറത്തുള്ള സാഹിത്യ ലോകത്തെ പരിചയപ്പെടുത്തിയതും അതുപോലെ തന്നെ. ബംഗാളി സാഹിത്യത്തിലെ മികച്ച രചനകള്‍ പരിചയപ്പെടുന്നത് മാതൃഭൂമിയിലൂടെയാണ്. ഭീഷ്മാ സാഹ്നി ശീര്‍ഷെന്തു മുഗോപാധ്യായ , സുനില്‍ ഗംഗോപാധ്യായ തുടങ്ങിയവര്‍ പ്രിയപ്പെട്ടവരായി. തമസ്സും അര്‍ദ്ധവിരാമവും പ്രിയപ്പെട്ട രചനകളായി. ഒരിക്കല്‍ കൂടെ വായിക്കാന്‍ ആഗ്രഹം ഉള്ള രചനയില്‍ ഒന്നാണ് ജി . ബാലചന്ദ്രന്‍ എഴുതിയിരുന്ന "ജക "എന്ന നോവല്‍. ഭൂട്ടാന്റെ ഒരു പാശ്ചാതലത്തില്‍ ആയിരുന്നു ആ കഥ എന്നാണ് ഓര്‍മ്മ. ബാലചന്ദ്രന്റെ തന്നെ വേറെയും നോവലുകള്‍ വായിച്ചത് ഓര്‍ക്കുന്നു. പക്ഷെ പേരുകള്‍ ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല എന്നത് സങ്കടകരം തന്നെ. "ജക"യുടെ പുസ്തക രൂപം എവിടെയെങ്കിലും കിട്ടുമോ എന്ന അന്യോഷണത്തിലാണ് ഞാന്‍ . കുറച്ചൂടെ പേജുകള്‍ കൂട്ടിമറിച്ചാല്‍ ചിരിക്കുന്ന മുഖവുമായി ടീ. വി . കൊച്ചുബാവ എന്ന എഴുത്തുകാരനെ കാണാം. കൂടെ ഒരു വൃദ്ധ സദനവും അവിടത്തെ അന്തേവാസികളും. എല്ലാ വായക്കാരെയും ആകര്‍ഷിച്ച മികച്ചൊരു നോവല്‍ ആയിരുന്നു "വൃദ്ധ സദനം ".

സേതുവിനെയും എം.മുകുന്ദനെയും കൂടുതല്‍ അറിഞ്ഞതും മാതൃഭൂമിയിലൂടെ തന്നെ. നിയോഗവും അടയാളവും സേതുവിന്റെ രചനകളില്‍ മുന്നില്‍ നില്‍ക്കുന്നു. അടുത്ത കാലത്ത് വന്ന അടയാളങ്ങള്‍ ആണ് വായനയില്‍ മികച്ചു നില്‍ക്കുന്നത് എങ്കിലും ഒരു പഴയ വായന കാലത്തിന്റെ ഓര്‍മ്മകളുമായി ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് നിയോഗം തന്നെയാണ് എനിക്ക് പ്രിയപെട്ടത്‌.. ... , "പുലയപ്പാട്ട് "ആണ് അവസാനം വായിച്ചത് എങ്കിലും "ആദിത്യനും രാധയും മറ്റുചിലരും "എന്ന മുകുന്ദന്‍ രചന എക്കാലവും പ്രിയപ്പെട്ട ഒന്നാണ്. ആഴ്ചകളില്‍ നിന്നും ആഴ്ച്ചകളിലെക്കുള്ള ദൈര്‍ഘ്യം കൂട്ടിയിരുന്ന കാത്തിരിപ്പ്‌. ഇന്ന് അതിന്റെയെല്ലാം പുസ്തക രൂപങ്ങള്‍ പുനര്‍ വായനക്കെടുക്കുമ്പോള്‍ പഴയ മാതൃഭൂമിയുടെ താളുകളിലാണോ എന്നെനിക്ക്‌ തോന്നിപോകാറുണ്ട്. പറഞ്ഞുവരുമ്പോള്‍ ഇങ്ങിനെ ഓരോ എഴുത്തുകാരും അവരുടെ സൃഷ്ടികളെ പറ്റിയും പറയേണ്ടി വരും . എല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തലത്തില്‍ വായനയെ സ്വാധീനിച്ചത്‌. പക്ഷെ എല്ലാം പറയാന്‍ പറ്റില്ലല്ലോ എന്ന പരിമിതിയും ഉണ്ട്. എന്നാലും അവസാനം മികച്ചൊരു വായന തന്ന പ്രിയപ്പെട്ട എഴുത്തുക്കാരന്‍ സി വി. ബാലകൃഷ്ണനെ കൂടിപറയാതെ എങ്ങിനെ ഈ കുറിപ്പ് പൂര്‍ത്തിയാകും. "അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍ "എന്ന നോവലിനെ പറ്റി പറയാം. കാരണം പ്രവാസം അതിര്‍വരമ്പിട്ട എന്റെ വായനാലോകത്ത്‌ ഞാനവസാനം മാതൃഭൂമിയിലൂടെ വായിച്ച നോവല്‍ അതാണ്‌. കഥ നടക്കുന്ന ഭൂമികയേയും കഥാപാത്രങ്ങളെയും നമ്മുടെ മുന്നില്‍ നിര്‍ത്തിയിട്ടാണ് സി . വി മുന്നോട്ടു പോകുക. സഞ്ജീവ് ക്ലിനിക്കും പ്രഭു ഡോക്ടറും അമരേശ്വരനും ദെക്കയ്യയും തുന്നല്‍ക്കാരന്‍ ചന്ദാരനും കല്യാണി ടാകീസും എല്ലാം ഒരു ഗ്രാമവും അവിടത്തെ ജീവിതവും ജനങ്ങളും എന്നപോലെ മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നു. വായന കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും. ഇന്ന് വടക്കന്‍ കേരളത്തിലെ ഏതെങ്കിലും ഒരുപഴയ ഗ്രാമത്തില്‍ ബസ്സിറങ്ങേണ്ടി വന്നാല്‍ അറിയാതെ പ്രഭു ഡോക്ടറുടെ സഞ്ജീവ് ക്ലിനിക് അന്യോഷിച്ച്‌ പോകും. അതുപോലെ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളെയും അവരുടെ ലോകത്തെയും തേടിയെന്നിരിക്കും. അത്രയധികം ആഹ്ലാദം നല്‍കിയ ഒന്നായിരുന്നു ഈ നോവല്‍ . മറ്റൊന്ന് ആയുസ്സിന്റെ പുസ്തകം. പക്ഷ വായനലോകം ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ആ മനോഹര സൃഷ്ടിയെ പറ്റി ഞാനെഴുതിയാല്‍ അതൊരു അഹങ്കാരമാവും എന്ന് തോന്നുന്നു.

മാതൃഭൂമിയെ പറ്റി പറയുമ്പോള്‍ എന്റെ സ്വാര്‍ഥത കൊണ്ട് ഒരു കാര്യം കൂടെ പറയാന്‍ ആഗ്രഹിക്കുന്നു. ഉപ്പയുടെ എഴുത്തിന്റെ മികച്ചൊരു തട്ടകം ആയിരുന്നു മാതൃഭൂമി. "ദ്രവിക്കുന്ന സ്മാരകങ്ങള്‍" , "ഹൈദരാബാദിലെ അറബിക്കല്യാണം ", "വിഷവായു ശ്വസിച്ച്‌ മരിക്കാന്‍ വിധിക്കപ്പെട്ടവര്‍ "ന്യൂനപക്ഷ വര്‍ഗീയത ഒരു പാഠഭേദം ", തുടങ്ങിയവ അതിലെ ശ്രദ്ധേയമായ ലേഖനങ്ങളും. ഗ്വാളിയോര്‍ റയോണ്‍സ് ഉയര്‍ത്തുന്ന മലിനീകരണ പ്രശ്നങ്ങളെ കുറിച്ച് ഏറ്റവും ആദ്യം പ്രതിവാദിച്ച ലേഖനം ആയിരുന്നു "വിഷവായു ശ്വസിച്ച്‌ മരിക്കാന്‍ വിധിക്കപ്പെട്ടവര്‍ " . അടുത്ത ലക്കത്തില്‍ വായനക്കാരുടെ കത്തുകളില്‍ ശ്രീമതി . സുഗതകുമാരി എഴുതിയ അഭിനന്ദന കുറിപ്പ് നല്ലൊരു അംഗീകാരം ആയിരുന്നു ഉപ്പാക്ക്.


"ചിദംബര സ്മരണകള്‍ "ക്ക് ശേഷം ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്തുകൊണ്ടൊരു ഗദ്യം എഴുതുന്നില്ല എന്നൊരു ചോദ്യം പലരെയും പോലെ ഞാനും ചോദിക്കാറുണ്ട്. കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ കറന്റ് ബൂകിസ്ന്റെ കോഴിക്കോട് ശാഖയില്‍ കയറി അവരോടു അന്യോഷിച്ചു ചുള്ളിക്കാടിന്റെ മറ്റേതേലും ഗദ്യം വന്നിട്ടുണ്ടോ എന്ന്. ഉത്തരം രസകരമായിരുന്നു. " ദേ നിക്കുന്നു നേരിട്ട് ചോദിച്ചോളൂ "എന്ന്. നോക്കുമ്പോള്‍ പുസ്തകങ്ങള്‍ പരത്തി ബാലചന്ദ്രന്‍ ചുള്ളിക്കാട്. കുറെ നാളായി സ്വയം ചോദിക്കുന്ന ചോദ്യം നേരയങ്ങു ചോദിച്ച്. ഖന ഗംഭീര ശബ്ധത്തില്‍"ഇല്ല "എന്നൊരു മറുപടി മാത്രം. വരുമോ എന്ന് വീണ്ടും ചോദിക്കാന്‍ എനിക്ക് ധൈര്യം വന്നില്ല. കാരണം സംസാരിക്കാന്‍ ഇത്തിരി പിശുക്ക് ഉള്ള പോലെ. എന്നാലും " തുറമുഖം " എന്നൊരു ബ്ലോഗ്‌ കൂടി അദ്ദേഹം കൈകാര്യം ചെയ്യുന്ന സ്ഥിതിക്ക് സഹ ബ്ലോഗ്ഗര്‍ കൂടി ആണല്ലോ. അതുകൊണ്ട് വേറെയും എന്തൊക്കെയോ ചോദിച്ച്. പിന്നെ പുള്ളിയെ സ്വന്ത്രമാക്കി. ആശ്വാസം തോന്നിക്കാണണം. എന്നാലും ചിദംബര സ്മരണകള്‍ നല്‍കിയ വായനയുടെ അനുഭൂതി, കൂടെ ഒരു പാട് അനുഭവങ്ങളിലൂടെ സഞ്ചരിച്ച ഒരു വ്യക്തി എന്ന നിലയില്‍ വീണ്ടുമൊരു അനുഭവകുറിപ്പ് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. അത് കാത്തിരിക്കുന്നു സാഹിത്യ ലോകം.

ഇതെഴുതുമ്പോഴും സാഹിത്യലോകം സജീവമായി ചര്‍ച്ച ചെയ്യുന്ന വിഷയം "വായന മരിക്കുന്നോ "എന്നതാണ്. ഒരുത്തരം പറയാന്‍ ബുദ്ധിമുട്ടുന്നു. നേരത്തെ പറഞ്ഞ പോലെ പ്രവാസം അതിര്‍ വരമ്പിട്ട എന്റെ ലോകത്ത് ഈ പ്രിയപ്പെട്ട ഇഷ്ടത്തെ മാറ്റിവെച്ചിരിക്കുന്നു. സങ്കടത്തോടെ. പക്ഷെ ഓഫീസിലെ വിരസമായ ഇടവേളകളില്‍ കമ്പ്യൂട്ടര്‍ മോണിറ്ററില്‍ തെളിഞ്ഞു വരുന്ന സൈബര്‍ അക്ഷരങ്ങളില്‍ ഒതുങ്ങുന്നു ഇപ്പോഴത്തെ വായന. ബ്ലോഗും മറ്റ് മിനിയേച്ചര്‍ ഓണ്‍ലൈന്‍ കുറിപ്പുകളും ചര്‍ച്ചകളും വായിച്ചു ചെറിയൊരു ബന്ധം സൂക്ഷിക്കുന്നു എന്ന് മാത്രം. പുസ്തകങ്ങളുടെ ,അച്ചടിച്ച അക്ഷരക്കൂട്ടുകളുടെ ആ ഗന്ധം , താളുകളില്‍ നിന്ന് താളുകളിലേക്ക് മറിയുമ്പോള്‍ ലഭിച്ചിരുന്ന ആ ആവേശം നഷ്ടമാകുന്നല്ലോ എന്ന ദുഃഖം വല്ലാതെ ആകുലപ്പെടുത്തുന്നു .


(" എഴുത്തും എഴുത്തുക്കാരും" എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം. " ഈ ഭാഗം പ്രസിദ്ധീകരിച്ചത് "വാചികം " മാസികയില്‍ )